UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഒക്‌ടോബർ 8, ബുധനാഴ്‌ച

വ്യവസായത്തിന് പുതുജീവന്‍ നല്‍കാന്‍ യുവസംരംഭകത്വനയം വരുന്നു

വ്യവസായത്തിന് പുതുജീവന്‍ നല്‍കാന്‍ യുവസംരംഭകത്വനയം വരുന്നു 

*മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റി

*ചുവപ്പുനാടകള്‍ ഒഴിവാക്കാന്‍ പ്രത്യേക കമ്പനി

കോട്ടയം: സംസ്ഥാനത്തെ 40 ലക്ഷം വരുന്ന തൊഴില്‍രഹിതര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അഭ്യസ്തവിദ്യരായ യുവജനതയെ ഇവിടെ പിടിച്ചുനിര്‍ത്താനും ലക്ഷ്യമിട്ട് യുവസംരംഭകത്വ നയം വരുന്നു.

വ്യവസായവകുപ്പ് തയ്യാറാക്കിയ പുതിയ നയം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. തൊഴില്‍സ്ഥാപനത്തിനും തൊഴില്‍സൃഷ്ടിക്കും മിഷന്‍ ഫോര്‍ എന്റര്‍പ്രൈസസ് ആന്റ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ എന്ന പ്രത്യേക കമ്പനി തുടങ്ങണമെന്നാണ് യുവസംരംഭകത്വ നയത്തിലെ പ്രധാന ശുപാര്‍ശ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സബ് കമ്മിറ്റി തയ്യാറാക്കി വ്യവസായ വകുപ്പ് അംഗീകരിച്ച നയത്തില്‍ 27ഓളം നിര്‍ദ്ദേശങ്ങളാണ് ഉള്ളത്. മന്ത്രിസഭ അംഗീകരിച്ചാല്‍ നയം ഉടന്‍ പ്രാബല്യത്തില്‍ വരും.

അങ്കമാലിയില്‍ നടന്ന യുവസംരംഭക സംഗമ(യെസ്)ത്തിന്റെ അടിസ്ഥാനത്തിലാണ് നയം തയ്യാറാക്കിയിരിക്കുന്നത്. തൊഴിലിനും ബിസിനസ്സിനുമായി അന്യരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അഭ്യസ്തവിദ്യരായ മലയാളിയുവാക്കള്‍ പോകുന്നത് തടയാനും കേരളത്തില്‍ പുതുസംരംഭങ്ങള്‍ക്ക് പരാമാവധി സഹായങ്ങള്‍ ചെയ്യുന്നതിനുമാണ് പുതിയ നയം ഊന്നല്‍ നല്‍കുന്നത്. 

രണ്ടുവര്‍ഷം മുമ്പ് വിദ്യാര്‍ഥിസംരംഭകത്വനയം പ്രഖ്യാപിച്ചത്. ഐ.ടി. മേഖലയെ അടിസ്ഥാനമാക്കിയായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ രൂപംകൊണ്ടത്. യുവസംരംഭകത്വ നയത്തില്‍ ടൂറിസം, ഇലക്ട്രോണിക്‌സ്, ബിസിനസ്, കൃഷി, ആരോഗ്യസംരക്ഷണം, നിര്‍മ്മാണമേഖല എന്നിവയുള്‍പ്പെടെ ഏഴ് വിഭാഗങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കിയിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കല്‍, അടിസ്ഥാനമൂലധനം ലഭ്യമാക്കല്‍, സാങ്കേതികവിദ്യ നല്‍കല്‍, വിപണിസൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവ പ്രത്യേക കമ്പനി വഴി ലഭ്യമാക്കും.

വ്യവസായ യൂണിറ്റുകള്‍ക്ക് ഗ്രാന്റുകളും സബ്‌സിഡികളും നല്‍കല്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന് മാറ്റംവരുത്തി മികവുള്ള സംരംഭങ്ങള്‍ വിജയത്തിലെത്തിക്കുകയെന്നതായിരിക്കും സര്‍ക്കാരിന്റെ പുതിയ നയം. ചുവപ്പുനാടകള്‍ ഒഴിവാക്കി ഏകജാലക സംവിധാനങ്ങള്‍ വഴി സംരംഭങ്ങള്‍ക്ക് അനുമതി കൊടുക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ ഉപസമിതിയുണ്ടാകും. ഉപസമിതിയുടെ തീരുമാനങ്ങള്‍ക്ക് മന്ത്രിസഭയുടെ അനുമതിയുണ്ടാവും.

സേവനമേഖലയില്‍ പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ അഞ്ചില്‍ത്താഴെ വ്യക്തികളുള്ളവരുടെ സംരംഭമാണെങ്കില്‍ അവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ നല്‍കിയാല്‍ മതിയെന്ന് വ്യവസായവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ വിവിധ ഏജന്‍സികളുടെ അനുമതിപത്രം ലഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്. 

സ്വാധീനമുള്ളവര്‍ക്ക് എളുപ്പത്തില്‍ ലൈസന്‍സ് എന്ന പതിവുരീതിക്ക് മാറ്റംവരുത്തി എല്ലാ അപേക്ഷകര്‍ക്കും തുല്യ പരിഗണനയായിരിക്കും നല്‍കുക. യുവസംരംഭകത്വനയം നടപ്പാക്കാന്‍ രൂപവത്കരിക്കുന്ന പ്രത്യേക കമ്പനി പ്ലാനിങ് ബോര്‍ഡിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന് സ്വയംഭരണാധികാരം ഉണ്ടാകും. കെ.എസ്.ഐ.ഡി.സി., കെ.എഫ്.സി. എന്നിവയ്ക്ക് ഇതില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും.

 

 

2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും; അധിക ജീവനക്കാരെ ഒഴിവാക്കും

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും; അധിക ജീവനക്കാരെ ഒഴിവാക്കും-മുഖ്യമന്ത്രി

 

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് എറണാകുളം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതുപോലെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിയാരം മെഡിക്കല്‍ കോളേജിന്റെ കടബാധ്യതയാണ് പ്രധാന പ്രശ്‌നം. ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പുമായി ആലോചിച്ച് ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും. 

പരിയാരത്ത് ജീവനക്കാരുടെ എണ്ണവും കൂടുതലാണ് മെഡിക്കല്‍ നോംസ് പ്രകാരം വേണ്ട ജീവനക്കാരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ ഒഴിവാക്കും. പയ്യന്നൂര്‍ കേന്ദ്രമായി താലൂക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.ആര്‍. എന്നും നാടിനൊപ്പം നടന്ന നേതാവ്

പി.ആര്‍. എന്നും നാടിനൊപ്പം നടന്ന നേതാവ് -മുഖ്യമന്ത്രി

 

പാനൂര്‍: എന്നും നാട്ടുകാരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി നാടിനൊപ്പം നടന്നുനീങ്ങിയ നേതാവായിരുന്നു പി.ആര്‍. കുറുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കുകയും ജന്മിത്തത്തിനെതിരെ പോരാടുകയുംചെയ്ത അദ്ദേഹം ഒരുകാലത്തെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വംനല്കുകയും ചെയ്തു. പി.ആര്‍. ജന്മശതാബ്ദിയാഘോഷത്തിന്റെഭാഗമായി പാനൂരില്‍ ജന്മശതാബ്ദിമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേരളരാഷ്ട്രീയത്തില്‍ എന്നും തലയുയര്‍ത്തിനിന്ന വ്യക്തിയായിരുന്നു പി.ആര്‍. അദ്ദേഹത്തിന്റെപേരിലുള്ള ഈ മന്ദിരം പി.ആറിന്റെ ഓര്‍മകളെ എന്നും നിലനിര്‍ത്തും -മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അദ്ദേഹം നല്കിയ സംഭാവന വളരെ വലുതാണ് -മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ അധ്യക്ഷതവഹിച്ചു. ഏതു വെല്ലുവിളിയെയും പ്രതിസന്ധിയെയും മുഖംനോക്കാതെ നേരിട്ട നേതാവായിരുന്നു പി.ആര്‍. എന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയായിരുന്നപ്പോള്‍ പാവപ്പെട്ട ജനങ്ങളെ മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കംനല്കിയത്. ചിലര്‍ ജീവിക്കുമ്പോള്‍ത്തന്നെ മരിച്ചുപോകുന്നു. പക്ഷേ, മരിച്ചാലും ഓര്‍മകള്‍ അതിശക്തമായി നിലനിര്‍ത്തിയ നേതാവാണ് പി.ആര്‍. -അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഒരു എഴുത്തുകാരനായി പി.ആര്‍. മാറുമായിരുന്നു. അത്രമാത്രം പുസ്തകങ്ങളെ സ്‌നേഹിച്ച വ്യക്തിയായിരുന്നു പി.ആര്‍. തൊട്ടതിലെല്ലാം പി.ആര്‍. വ്യക്തിമുദ്ര പതിപ്പിച്ചു -വീരേന്ദ്രകുമാര്‍ പറഞ്ഞു.

വിമര്‍ശിക്കുന്നവര്‍പോലും വീരാരാധനയോടെ നോക്കിക്കണ്ട നേതാവായിരുന്നു പി.ആര്‍. എന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രി കെ.എം.മാണി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി., രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി.തോമസ് എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് എന്നിവര്‍ പ്രസംഗിച്ചു. എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ., അഡ്വ. സണ്ണി ജോസഫ് എംഎല്‍.എ., സോഷ്യലിസ്റ്റ് ജനത സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രന്‍, സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി കെ.പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വൈക്കം സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയം ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനയാകും

വൈക്കം സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയം ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനയാകും- മുഖ്യമന്ത്രി

 

വൈക്കം: സാമൂഹികമാറ്റത്തിന്റെ ശക്തിസ്രോതസ്സായ വൈക്കം സത്യാഗ്രഹവും പോരാട്ടത്തിന് വീര്യം പകര്‍ന്ന മഹാത്മാഗാന്ധിയുടെ സാന്നിദ്ധ്യവും സമരചരിത്രത്തെ ലോകമെമ്പാടും ചര്‍ച്ചാവിഷയമാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗാന്ധിജിയുടെ ദര്‍ശനങ്ങളും ലക്ഷ്യങ്ങളും പുതിയ തലമുറ സ്വായത്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം സത്യാഗ്രഹത്തിന്റെയും ഗാന്ധിജിയുടെ വൈക്കം സന്ദര്‍ശനത്തിന്റെയും സ്മരണ നിലനിര്‍ത്താന്‍ വൈക്കം സത്യാഗ്രഹസ്മാരക സമുച്ചയത്തോടു ചേര്‍ന്ന് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ഗാന്ധിജിയുടെ പൂര്‍ണകായ വെങ്കലപ്രതിമയുടെയും സത്യാഗ്രഹസ്മാരക ഗാന്ധിമ്യൂസിയത്തിന്റെയും നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഒരു കോടി 68 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക മതിയാകാത്ത സാഹചര്യത്തില്‍ സാംസ്‌കാരിക വകുപ്പില്‍നിന്ന് 25 ലക്ഷം രൂപകൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത ഗാന്ധിജയന്തിദിനത്തില്‍ ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടത്തില്‍ ഗാന്ധിജിയുടെ വെങ്കലപ്രതിമയും അടുത്ത ഘട്ടത്തില്‍ മ്യൂസിയത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കും. ചരിത്രവിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നതാണ് ദേശീയ നിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങളോടെ നിര്‍മിക്കുന്ന മ്യൂസിയം. മഹാത്മജി സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ സംഭാഷണങ്ങളും ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും മ്യൂസിയത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബോട്ട്‌ജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായി. മഹാത്മാഗാന്ധി വൈക്കത്ത് ആദ്യം കാലുകുത്തിയ വൈക്കം ബോട്ട്‌ജെട്ടി അറ്റകുറ്റപ്പണികള്‍ നടത്തി ചരിത്രസ്മാരകമായി കാത്തുസൂക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്നവര്‍ കാരണം വ്യക്തമാക്കണം

ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്നവര്‍ കാരണം വ്യക്തമാക്കണം - മുഖ്യമന്ത്രി

 

വിധി കേരളസര്‍ക്കാര്‍ നിലപാടിന് അംഗീകാരം

തൊടുപുഴ: ഉമ്മന്‍ വി. ഉമ്മന്‍ സമിതിയെ നിയോഗിച്ച് പരിസ്ഥിതിലോലപ്രദേശങ്ങളെ പുനര്‍നിര്‍ണയിച്ച കേരളസര്‍ക്കാര്‍ നിലപാടിനെ അംഗീകരിക്കുന്നതാണ് ഹരിതട്രൈബ്യൂണലിന്റെ വിധിയെന്ന് മുഖ്യമന്ത്രി. കേരളത്തിന്റെ പുനര്‍നിര്‍ണയറിപ്പോര്‍ട്ട് അംഗീകരിച്ച് അന്തിമവിജ്ഞാപനമിറക്കണമെന്ന് ആവശ്യപ്പെട്ട ഹരിതട്രൈബ്യൂണല്‍ വിധിയെ എതിര്‍ക്കുന്ന ജനപ്രതിനിധിയും സംഘടനകളും കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ഇ.എസ്.ഐ. പുനര്‍നിര്‍ണയം ഉള്‍പ്പെടുത്തി അന്തിമവിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാറിനെ ഉടന്‍ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഇടുക്കി ജില്ലാ പ്രത്യേകകണ്‍വെന്‍ഷന്‍ ഉദ്ഘാടനം തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയില്‍ ഏതാനും മാസങ്ങള്‍ക്കകം പട്ടയവിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ആദ്യംതന്നെ തള്ളിക്കളഞ്ഞ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ വിധിയില്‍ പരാമര്‍ശിച്ചിട്ടേയില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ഇ.എസ്.ഐ. പുനര്‍നിര്‍ണയിച്ചുകൊണ്ട് കേരളം നല്‍കിയ ഉമ്മന്‍ വി. ഉമ്മന്‍ സമിതി റിപ്പോര്‍ട്ടിനെ ആരും ചോദ്യംചെയ്തിട്ടില്ല. കേരളത്തിനു മാത്രമായി പ്രത്യേക വിജ്ഞാപനമിറക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടതോടെ സംസ്ഥാനസര്‍ക്കാരിന്റെ സുതാര്യനിലപാടുകള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണ്. മറ്റൊരു സംസ്ഥാനവും ഇ.എസ്.ഐ. വിഷയത്തില്‍ കേരളത്തോളം മുന്നേറ്റം കൈവരിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെ നടപടികളുടെ വിശ്വാസ്യതയെ ചോദ്യംചെയ്തവര്‍ അവരുടെ നിലപാടുകളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തണം-മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്ക കേന്ദ്രത്തിന് ഒരു വയസ്സ്; പതിനായിരത്തോളം പരാതികള്‍

ജനസമ്പര്‍ക്ക കേന്ദ്രത്തിന് ഒരു വയസ്സ്; പതിനായിരത്തോളം പരാതികള്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക കേന്ദ്രം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇവിടെ ഇതുവരെ മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ചത് 9116 പരാതികള്‍. മുഖ്യമന്ത്രി തിരുവനന്തപുരത്തുണ്ടായിരുന്ന 134 ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിനു മുന്നിലുള്ള ജനസമ്പര്‍ക്ക കേന്ദ്രം തുറന്നിരുന്നു.

ഉച്ചകഴിഞ്ഞ് മൂന്നിനാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക കേന്ദ്രത്തില്‍ എത്തുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സാധാരണ ഇത് നടക്കുന്നത്. ശരാശരി എഴുപതോളം പേര്‍ പരാതിയുമായി എത്തുന്നുവെന്നാണ് കണക്കാക്കുന്നത്. മുഖ്യമന്ത്രി പരാതി സ്വീകരിച്ചാല്‍ പ്രശ്‌നം രേഖപ്പെടുത്തി നമ്പര്‍ നല്‍കി പരാതിക്കാരനു തന്നെ നല്‍കും. പരാതിക്കാരന്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറും.

മുഖ്യമന്ത്രിയുടെ ഓഫീസിലും ചേംബറിലുമായി നടന്ന പരാതി സ്വീകരിക്കലാണ് ജനസമ്പര്‍ക്ക കേന്ദ്രത്തിലേക്ക് മാറ്റിയത്.

ഐ.ടി.യില്‍ കേരളത്തിന് തിരിച്ചടിയായത് സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധസമരം

ഐ.ടി.യില്‍ കേരളത്തിന് തിരിച്ചടിയായത് സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധസമരം

- ഉമ്മന്‍ ചാണ്ടി

 

 

കോട്ടയം: കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തിന് നേതൃത്വംനല്‍കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഐ.ടി. വിദ്യാഭ്യാസരംഗത്ത് കേരളത്തെ പിന്നോട്ടടിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സി.പി.എമ്മിന് ഇപ്പോഴെങ്കിലും തിരിച്ചറിവുണ്ടായത് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഫെയ്‌സ്ബുക്ക് യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധതയുടെ ആദ്യ ഇര താനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1991 ല്‍ താന്‍ ധനമന്ത്രിയായിരുന്നപ്പോഴാണ് സി.പി.എമ്മുകാര്‍ കമ്പ്യൂട്ടറുകള്‍ അടിച്ച് തകര്‍ത്തത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ കേരളം ഐ.ടി. രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ഈ നേട്ടം നിലനിര്‍ത്താനായില്ല. സോഷ്യല്‍ മീഡിയയുടെ ഗുണഫലം ഉപയോഗപ്പെടുത്താം. എന്നാല്‍, ഒരിക്കലും അതിന്റെ ദോഷവശങ്ങളിലേക്ക് പ്രവര്‍ത്തകര്‍ കടന്നു ചെല്ലരുതെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനി അധ്യക്ഷതവഹിച്ചു. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ ക്കുറിച്ച് കണ്‍െവന്‍ഷന്‍ ചര്‍ച്ച ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹന്നാന്‍ എം.എല്‍.എ, ലതിക സുഭാഷ്, എന്‍.എസ്.യു. ദേശീയ പ്രസിഡന്റ് റോജി ജോണ്‍, അനന്തു സുരേഷ്, മുഹമ്മദ് ഇക്ബാല്‍, അഡ്വ.ഫാത്തിമ റോസ്‌ന, സര്‍ജിത്ത് കൂട്ടംപറമ്പത്ത് എന്നിവര്‍ സംസാരിച്ചു. കോട്ടയം ശാന്തിഭവനിലെ അന്തേവാസികള്‍ക്ക് ഓണസദ്യ നല്‍കി. ഓണപ്പുടവ വിതരണം ചെയ്തു.

2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

ഉമ്മന്‍ചാണ്ടി കോളനിയില്‍ ഉത്സവം

ഉമ്മന്‍ചാണ്ടി കോളനിയില്‍ ഉത്സവം 

ഉമ്മന്‍ചാണ്ടി കോളനിയില്‍ ഉത്സവമായിരുന്നു. അവരുടെ കോളനിയുടെ തലവന്‍ വരുന്ന ദിനം. കൂത്തും വാദ്യമേളങ്ങളുമൊക്കെയായി അവര്‍ തങ്ങളുടെ കോളനിയുടെ ഉടമസ്‌ഥനെ സ്വീകരിച്ചു. ആടിപ്പാടി സന്തോഷിപ്പിച്ചു, സ്‌നേഹം കൊണ്ട്‌ പൊതിഞ്ഞു. ഒടുവില്‍ പരാതികളും പരിഭവങ്ങളും പറഞ്ഞു. എല്ലാം കേട്ട്‌ പരിഹാരങ്ങള്‍ വിധിച്ച്‌ തലവന്‍ വീണ്ടും അവരുടെ മനസില്‍ ദൈവതുല്യനായി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ഇടുക്കി കഞ്ഞിക്കുഴിക്കു സമീപം സ്വന്തം പേരിലുള്ള കോളനിയില്‍ എത്തിയത്‌. 1976-ലാണ്‌ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കോളനി സ്‌ഥാപിച്ചത്‌. ഉമ്മന്‍ചാണ്ടിയുടെ സുഹൃത്തായിരുന്ന കരിമ്പന്‍ ജോസാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌. തുടര്‍ന്ന്‌ ഒരു തവണ മുഖ്യമന്ത്രി കോളനിയില്‍ എത്തുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുകയും ചെയ്‌തു. കഴിഞ്ഞ തവണ ഇടുക്കിയില്‍ ജനസമ്പര്‍ക്ക പരിപാടിക്ക്‌ എത്തിയപ്പോള്‍ കോളനിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത്‌ ചൂണ്ടിക്കാട്ടി കോളനി നിവാസികള്‍ പരാതി നല്‍കി. തുടര്‍ന്ന്‌ ഉമ്മന്‍ചാണ്ടി നേരിട്ട്‌ ആദിവാസികോളനിയില്‍ എത്തുകയായിരുന്നു.


ഏലയ്‌ക്കാ മാലയിട്ട്‌ കോളനിക്കാര്‍ മുഴുവന്‍ ഇറങ്ങിവന്നാണ്‌ മുഖ്യമന്ത്രിയെ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ പരാതികള്‍ നേരിട്ടുകേട്ടു. റോഡ്‌ തകര്‍ന്നതും കുടിവെള്ളവും വീടുമില്ലാത്തതും ഉള്‍പ്പെടെ 22 ആവശ്യങ്ങള്‍ ഊരുമൂപ്പന്‍ സുകുമാരന്‍ മുഖ്യമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്‌ പ്രസംഗിച്ച മുഖ്യമന്ത്രി 22 ആവശ്യങ്ങളിലും നടപടിയെടുക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കി. കോളനിയുടെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്‌തു. പ്രഖ്യാപനങ്ങളെല്ലാം കൈയടിയോടെയാണ്‌ കോളനി നിവാസികള്‍ സ്വീകരിച്ചത്‌. കോളനിയുടെ രൂപീകരണത്തിനു ചുക്കാന്‍പിടിച്ച കരിമ്പന്‍ ജോസിനെ മുഖ്യമന്ത്രി ആദരിച്ചു.

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ നടപ്പാക്കാനുമറിയാം

നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ നടപ്പാക്കാനുമറിയാം - മുഖ്യമന്ത്രി

കോട്ടയം: നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന് അത് നടപ്പാക്കാനുമറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്. നികുതിവര്‍ധന മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അതേക്കുറിച്ച് പാര്‍ട്ടിയിലും അഭിപ്രായഭിന്നതയില്ല. ഭാഷയില്‍ മാത്രമാണ് വ്യത്യാസം. മന്ത്രിസഭ ഏകകണ്ഠമായെടുത്ത തീരുമാനം നടപ്പാക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിയമസഭ വിളിച്ചുകൂട്ടി വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യവും മുഖ്യമന്ത്രി തള്ളി. ഓര്‍ഡിനന്‍സ് ആയാലും നിയമസഭയില്‍ ചര്‍ച്ചചെയ്യാന്‍ അവസരമുണ്ട്. നികുതിവര്‍ധനയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്ന സി.പി.എം. വര്‍ധിപ്പിച്ച ഭൂനികുതിയും വെള്ളക്കരവും അടയ്ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയംഗങ്ങളും അനുഭാവികളും നികുതി അടയ്ക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. നികുതിവര്‍ധനയ്‌ക്കെതിരായ പ്രക്ഷോഭത്തിന് രൂപംനല്‍കാന്‍ ഇടതുമുന്നണിയോഗം ചേരാനിരിക്കെയാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.

അന്യസംസ്ഥാന വാഹനപരിശോധന ഇളവ് മൂന്ന് മാസമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

അന്യസംസ്ഥാന വാഹനപരിശോധന ഇളവ് മൂന്ന് മാസമാക്കണമെന്ന് ഉമ്മന്‍ചാണ്ടി

ബാംഗ്ലൂര്‍: കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് വാഹനവുമായെത്തുന്നവരെ നികുതിയുടെ പേരില്‍ പീഡിപ്പിക്കുന്ന സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രശ്‌നത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്നാണിത്. കേരളത്തിലെയും കര്‍ണാടകത്തിലെയും ഗതാഗതവകുപ്പ് സെക്രട്ടറിമാര്‍ തിങ്കളാഴ്ച ബാംഗ്ലൂരില്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ബാംഗ്ലൂരില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍നിന്ന് വാഹനവുമായെത്തുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ട് വിവിധ സംഘടനകള്‍ ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം കര്‍ണാടക ഗതാഗത വകുപ്പുമന്ത്രി രാമലിംഗറെഡ്ഢിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഗതാഗത വകുപ്പ് സെക്രട്ടറിയുമായും സംസാരിച്ചു. കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് മൂന്ന് മാസത്തെ കാലാവധി അനുവദിക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ആവശ്യമെങ്കില്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തും. ബാംഗ്ലൂരില്‍ താമസിക്കുന്ന മാതാപിതാക്കളെ കാണാന്‍ നാട്ടില്‍നിന്ന് മക്കളടക്കമുള്ളവര്‍ എത്താറുണ്ട്. ഇവര്‍ക്ക് ഒരു മാസം നഗരത്തില്‍ തങ്ങാനുള്ള സൗകര്യം സര്‍ക്കാര്‍ അനുവദിക്കണം. ബന്ധുക്കളെ കാണാനും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വാഹനവുമായി നഗരത്തിലെത്തുന്നവരില്‍നിന്ന് 15 വര്‍ഷത്തേക്ക് നികുതി ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ആജീവനാന്ത നികുതിതന്നെ മാറ്റണമെന്നാണ് അഭിപ്രായം. മൂന്ന് വര്‍ഷത്തേക്കോ അഞ്ച് വര്‍ഷത്തേക്കോ നികുതി അടയ്ക്കാനുള്ള സൗകര്യം ഉണ്ടാവണം. ഈ രണ്ട് നിര്‍ദേശങ്ങളാണ് കേരള സര്‍ക്കാര്‍ കര്‍ണാടകത്തിനുമുന്നില്‍ അവതരിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂരില്‍ നോര്‍ക്കയ്ക്ക് കഴിയുന്നതും വേഗം സ്വന്തം ഓഫീസ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന പരിശോധനയില്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ കേരള സമാജം, കെ.എം.സി.സി. എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. കര്‍ണാടകത്തിലെ ഗതാഗതനിയമം കഴിഞ്ഞ ഫിബ്രവരിയില്‍ ഭേദഗതി ചെയ്തതിന് ശേഷമാണ് അന്യ സംസ്ഥാന വാഹനങ്ങള്‍ക്കെതിരെയുള്ള പരിശോധന ശക്തമാക്കിയത്. നേരത്തെ അന്യസംസ്ഥാന വാഹനങ്ങള്‍ക്കുള്ള ഇളവ് മൂന്ന് മാസമായിരുന്നെങ്കിലും ഇത് ഒരു മാസമായി ചുരുക്കുകയായിരുന്നു. ആറ്് മാസത്തിനുള്ളില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടുന്ന വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ നികുതിയാണ് ചുമത്തുന്നത്.