UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഡിസംബർ 8, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍: അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന 136.15 കോടി രൂപയുടെ പാക്കേജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.

എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ചവരുടെ കുടുംബത്തിനും സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവര്‍ക്കും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ യോഗം അംഗീകരിച്ചു. എന്‍ഡോസള്‍ഫാന്‍ മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ച എല്ലാ കേസുകളിലും ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കും.

ആരോഗ്യം, കൃഷി, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളാണ് ഈ പാക്കേജിന്റെ പരിധിയില്‍ വരിക. എന്‍ഡോസള്‍ഫാന്‍ മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ചികില്‍സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ യോഗത്തില്‍ പറഞ്ഞു.

പുനരധിവാസ കേന്ദ്രത്തിനുള്ള 25 ഏക്കര്‍ സ്ഥലം മൂളിയാര്‍ പഞ്ചായത്തില്‍ പ്‌ളാന്‍േറഷന്‍ കോര്‍പ്പറേഷന്‍ വിട്ടു നല്‍കും. പകരം ചീമേനിയിലുള്ള റവന്യൂ വകുപ്പിന്റെ സ്ഥലം പ്‌ളാന്‍േറഷന്‍ കോര്‍പ്പറേഷനു നല്‍കും.




Endosalfan meeting visulas

മുഖ്യമന്ത്രി സൈക്കിളില്‍; പിന്നാലെ ടെക്കികളും



തിരുവനന്തപുരം: ആദ്യം ഒന്നറച്ചെങ്കിലും കൈയടി കൂടിയതോടെ മുഖ്യമന്ത്രി ആഞ്ഞുചവിട്ടി. ബാലന്‍സ് തെറ്റിയപ്പോള്‍ പോലീസിന്റെ സഹായം. കുത്തനെയുള്ള ഇറക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സൈക്കിളിന് വേഗം കൂടി. പിന്നാലെ അമ്പതോളം ടെക്കികള്‍ സൈക്കിളില്‍. ചുറ്റിനും ഫോട്ടോഗ്രാഫര്‍മാരുടെ പട. ടെക്‌നോപാര്‍ക്ക് വളപ്പില്‍ ഒന്നാംവളവിലെ ടാറ്റ എലെക്‌സി കാമ്പസിനു മുമ്പാകെ മുഖ്യമന്ത്രിയുടെ സെക്കിള്‍ യാത്ര അവസാനിച്ചു.

അലയന്‍സ് കോണ്‍ഹില്‍ കമ്പനിയുടെ 'വൈ നോട്ട് സൈക്കിള്‍' പരിപാടിയുടെ ഉദ്ഘാടനമായിരുന്നു ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിനുമുന്നില്‍ നടന്നത്. മുഖ്യമന്ത്രി സൈക്കിള്‍ ചവിട്ടുന്നതു കാണാന്‍ പത്തുനിലകളില്‍ നിന്നും കാഴ്ചക്കാര്‍ താഴോട്ടുനോക്കി. പലപ്പോഴും പഴമയിലേയ്ക്ക് തിരിച്ചുപോകുന്നത് നല്ലശീലങ്ങള്‍ക്കും ആരോഗ്യത്തിനും ഗുണകരമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സൈക്കിള്‍ ക്ലബ് പദ്ധതി ഉദ്ഘാടനം ചെയ്തു. 'ഐ ഹാവ് ഫര്‍ഗോട്ട് ഹൗ ടു ബൈക്ക്' എന്നു പറഞ്ഞ് അലയന്‍സ് സി.ഇ.ഒ രാകേഷ് ഗുപ്ത മുഖ്യമന്ത്രിയ്‌ക്കൊപ്പം സൈക്കിളെടുത്തു. പിന്നാലെ അമ്പതോളം ജീവനക്കാരും സൈക്കിളില്‍. പ്രോത്സാഹനം കൂടിയപ്പോള്‍ ' ഡോണ്ട് പുഷ്.....ഐ ഹാവ് ടു കോണ്‍സെന്‍ട്രേറ്റ്' എന്ന് ഒരു യുവതി പറയുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി അപ്പോള്‍ ടാറ്റായുടെ അടുത്തെത്തിയിരുന്നു.

ടെക്‌നോപാര്‍ക്കിലേയ്ക്കുള്ള റോഡുകള്‍ വികസിപ്പിക്കാന്‍ അതിവേഗം പദ്ധതി തയ്യാറാക്കിവരികയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബൈപ്പാസ് റോഡ് നാലുവരിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ടെക്‌നോപാര്‍ക്കിന്റെ വികസനം കൂടി ലക്ഷ്യമിട്ടാണ് കഴക്കൂട്ടം-ബാലരാമപുരം മോണോറെയില്‍ പദ്ധതി നടപ്പിലാക്കുന്നത്. അത് പൂര്‍ത്തിയാകുമ്പോള്‍ യാത്രാക്ലേശത്തിന് പരിഹാരമുണ്ടാകും. പരിസര മലിനീകരണം കുറയ്ക്കുന്ന ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം - മുഖ്യമന്ത്രി പറഞ്ഞു. അലയന്‍സ് സഹ സി.ഇ.ഒ അമിത് ഭാസി, ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ മെര്‍വിന്‍ അലക്‌സാണ്ടര്‍, ബിസിനസ് ഡെവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ എന്‍.വാസുദേവന്‍ തുടങ്ങിയവരും സംസാരിച്ചു.

തിരുവനന്തപുരം നഗരത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത് 'അതി' സൈക്കിള്‍ ക്ലബ്ബിന്റെ മേല്‍നോട്ടത്തിലാണ്. ഇതിനായി 50 സെക്കിളുകള്‍ അലയന്‍സ് നല്‍കി. പാര്‍ക്കിലെ നാലു സ്ഥലങ്ങളില്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തിരിക്കും. ഉപയോഗിക്കാന്‍ താത്പര്യമുള്ളവര്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യണം.

2011, ഡിസംബർ 7, ബുധനാഴ്‌ച

ഉമ്മന്‍ചാണ്ടി A politician turning Statesman


ഉമ്മന്‍ചാണ്ടി A politician turning Statesman


ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദത്തിലെ രണ്ടാമൂഴത്തിന്റെ തുടക്കം പലതുകൊണ്ടും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ആദ്യ സര്‍ക്കാരിനെ 'ഫാസ്റ്റ് പാസഞ്ചര്‍' എന്നു വിശേഷിപ്പിക്കാമെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ 'സൂപ്പര്‍ ഫാസ്റ്റ്' വേഗതയിലാണ് നീങ്ങുന്നത്.

ഇടതുമുന്നണി സര്‍ക്കാരിന് കീറാമുട്ടി ആയിരുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് അംഗീകാരം, കൊച്ചി മെട്രോ റെയിലിന് അനുമതി, ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കു വേണ്ട മെച്ചപ്പെട്ട സൗകര്യങ്ങള്‍, ഒരു രൂപയ്ക്ക് ഒരു കിലോ അരി, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനു വേണ്ടി സ്ഥലം നല്‍കിയ മൂലമ്പള്ളി നിവാസികളുടെ നീണ്ട സമരത്തിനുള്ള പരിഹാരം എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികളില്‍ ഫയലുകള്‍ നീങ്ങുന്ന കാര്യത്തില്‍ വരെ ഈ സൂപ്പര്‍ ഫാസ്റ്റ് വേഗത ദൃശ്യമാണ്.

ഉമ്മന്‍ചാണ്ടിയിലെ മാറ്റം
ദീര്‍ഘവീക്ഷണത്തോടും എല്ലാ വിഭാഗം ജനങ്ങളുടെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ടും പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു രാഷ്ട്രീയക്കാരന്‍ രാജ്യതന്ത്രജ്ഞന്റെ (statesman) തലത്തിലേക്ക് ഉയരുന്നത്. ഇന്നത്തെ ഉമ്മന്‍ചാണ്ടിയില്‍ കാണുന്ന ഒരു സവിശേഷതയും അതാണ്. അദ്ദേഹം അടുത്തകാലത്ത് എടുത്ത ചില നടപടികള്‍ നമുക്ക് പരിശോധിക്കാം.

സര്‍ക്കാര്‍ ആറു മാസം പൂര്‍ത്തിയാക്കിയ അവസരത്തില്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച അടുത്ത ഒരു വര്‍ഷത്തെ കര്‍മപദ്ധതിയില്‍ ഭരണവും ജനക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പല പദ്ധതികളും അടങ്ങിയിട്ടുണ്ട്. ചെറുകിട പദ്ധതികളില്‍ നിന്നുള്ള ശുദ്ധജലവിതരണം,
മാലിന്യനിര്‍മാര്‍ജനം, ബസ് ഷെല്‍റ്റര്‍, പബ്ലിക് ടോയ്‌ലറ്റ് എന്നിവയുടെ നിര്‍മാണവും പരിപാലനവും തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സിയാല്‍ (കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി) മാതൃകയില്‍ നാലു കമ്പനികളുടെ രൂപീകരണം, സി.ബി.ഐയുടെ മാതൃകയില്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് പുതിയ അന്വേഷണ ഏജന്‍സി, പച്ചക്കറിവില നിയന്ത്രിക്കുന്നതിന് 400 ന്യായവില കേന്ദ്രങ്ങള്‍ എന്നിവ പുതിയ കര്‍മപദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു.

വിദഗ്ധരുടെ സേവനം
കേരളത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നതിന് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ഉമ്മന്‍ചാണ്ടി എടുത്ത നടപടികള്‍ ശ്ലാഘനീയമാണ്. ഭരണരംഗത്ത് ദീര്‍ഘകാലം പരിചയമുള്ള മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിനെ കേരള പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാനായി നിയമിച്ചു. ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മാനേജ്‌മെന്റ് വിദഗ്ധന്‍ സാം പിട്രോഡയെ കേരളത്തിന്റെ വികസനകാര്യങ്ങളില്‍ മുഖ്യ ഉപദേഷ്ടാവായി നിയമിക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ഇന്ത്യയുടെ 'മെട്രോ മാന്‍' എന്നറിയപ്പെടുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ സാരഥ്യം
ഏല്‍പ്പിക്കുന്നതിനും കേരള സര്‍ക്കാര്‍ നടപടികള്‍ എടുത്തുവരുന്നു.

ക്ഷേത്ര സ്വത്തിന്റെ സംരക്ഷണം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി ശേഖരത്തിന്റെ കാര്യത്തില്‍ ഹിന്ദു ജനതയുടെയും തിരുവിതാംകൂര്‍ രാജവംശത്തിന്റെയും ജനങ്ങളുടെയും മൊത്തത്തിലുള്ള വികാരങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള നടപടികളാണ് ഉമ്മന്‍ചാണ്ടി എടുത്തത്.
ശബരിമലയുടെ കാര്യമെടുക്കാം. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പു തന്നെ സര്‍ക്കാരിന് ആവുന്ന എല്ലാ നടപടികളും എടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയില്‍ സമ്മര്‍ദം ചെലുത്തി ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞ് അയ്യപ്പ ഭക്തര്‍ക്ക് പുറത്തേക്ക് പോകുന്നതിന് പട്ടാളത്തെക്കൊണ്ട് ഒരു പാലവും പൊലീസ് ഹൗസിംഗ് വിഭാഗത്തെക്കൊണ്ട് അപ്രോച്ച് റോഡും പണിയിച്ചു. തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പു തന്നെ നാലു കിലോമീറ്റര്‍ മല ചവിട്ടി കയറിയാണ് ഉമ്മന്‍ചാണ്ടി ആ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

അടിസ്ഥാനസൗകര്യ വികസനം
കേരളത്തിന്റെ വികസനത്തിനും വ്യവസായവല്‍ക്കരണത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടണം എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ഉമ്മന്‍ചാണ്ടി സ്മാര്‍ട്ട് സിറ്റി പദ്ധതിയും കൊച്ചി മെട്രോ പദ്ധതിയും ത്വരിതപ്പെടുത്തുന്നതിന് അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ വ്യവസായ തലസ്ഥാനം എന്ന നിലയില്‍ കൊച്ചിയുടെ വികസന സാധ്യത മുന്നില്‍ കണ്ട് അവിടെ വിഭാവനം ചെയ്തിട്ടുള്ള ഓരോ വികസന പദ്ധതികളിലും വ്യക്തിപരമായ താല്‍പ്പര്യമാണ് ഉമ്മന്‍ ചാണ്ടി കാണിക്കുന്നത്. ഈ പദ്ധതികള്‍ സംബന്ധിച്ച ആലോചനാ യോഗങ്ങളില്‍ വ്യക്തിപരമായ സാന്നിധ്യം ഉറപ്പാക്കുന്നു. അദ്ദേഹം കൊച്ചിയോട് ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹം കണ്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം പുതുപ്പള്ളി വിട്ട് കൊച്ചിയില്‍ മല്‍സരിക്കുമോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുകയില്ല.

കൊച്ചിയുടെ കാര്യത്തില്‍ മാത്രമല്ല വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ തുടങ്ങിയ പദ്ധതികളിലും അതീവ ശുഷ്‌കാന്തി കാണിക്കുന്നുണ്ടണ്ട്. പുതിയ റോഡ് പദ്ധതികള്‍ക്ക് സ്ഥലം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിന് കേരളം അഭിമുഖീകരിച്ചിരുന്ന പ്രതിബന്ധങ്ങള്‍ ഒഴിവാക്കുവാന്‍ സഹായിക്കും.

വിലനിയന്ത്രണം
കേരളത്തിലെ പൊതു വിതരണമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് ബി.പി.എല്‍കാര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ അരി എന്ന പദ്ധതി റേഷന്‍ കടകള്‍ വഴി ഇത്ര വേഗം നടപ്പാക്കുക വഴി ഉമ്മന്‍ചാണ്ടി തുടക്കമിട്ടിരിക്കുന്നത്. റേഷന്‍ കടകള്‍ വഴി കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് നിലവാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടുന്നു എന്നത് ഒരു വലിയ കാര്യമാണ്. അവശ്യസാധനങ്ങളുടെ വില വര്‍ധന ഒരു പരിധി വരെ തടയുന്നതിന് ഇത് സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം പരിപാടികള്‍ ഒരു 'പോപ്പുലിസ്റ്റ്' നടപടികളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഘടകകക്ഷികളെ നിയന്ത്രിച്ചില്ലെങ്കില്‍ അവര്‍ മുഖ്യമന്ത്രിക്ക് പേരുദോഷം വരുത്തിവെക്കും. ഭരണതലത്തിലെ അഴിമതി തടയുക, മറുനാടന്‍ മലയാളികളില്‍ നിന്നു വരുന്ന ഭീമമായ നിക്ഷേപം കേരളത്തിന്റെ വ്യവസായിക വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിനിയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ അടിയന്തരമായി പതിയേണ്ടിയിരിക്കുന്നു.

ചുരുക്കത്തില്‍, അടുത്ത ഒരു വര്‍ഷത്തേക്കല്ല അടുത്ത 20 വര്‍ഷത്തെ കേരളത്തിന്റെ സമഗ്ര വികസനത്തെയാണ് ഉമ്മന്‍ചാണ്ടണ്ടി ലക്ഷ്യം വെക്കേണ്ടണ്ടത്. കാരണം, ജയിംസ് ഫ്രീമാന്‍ പറഞ്ഞതുപോലെ, ഒരു രാഷ്ട്രീയക്കാരന്‍ അടുത്ത തെരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുമ്പോള്‍, രാജ്യതന്ത്രജ്ഞന്‍ അടുത്ത തലമുറയെപ്പറ്റി ചിന്തിക്കുന്നു.

2011, ഡിസംബർ 6, ചൊവ്വാഴ്ച

സമാധാനാന്തരീക്ഷം നിലനിര്‍ത്തണം -മുഖ്യമന്ത്രി

സമാധാനാന്തരീക്ഷം നിലനിര്‍ത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാല്‍ പ്രശ്നം പരിഹരിക്കാന്‍ സുപ്രധാന ചര്‍ച്ചകളും നടപടികളും ഉണ്ടാകുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന അക്രമാസക്തമായ സമരങ്ങളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. പ്രശ്നത്തിന് പരിഹാരംകണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. തമിഴ്നാട് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഉന്നതാധികാരസമിതി അംഗങ്ങള്‍ ഉടന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ ചര്‍ച്ചകളും മറ്റു നടപടികളും വിജയിക്കുകയുള്ളൂവെന്നും അതിന് സഹായകരമായ രീതിയില്‍ പരമാവധി ആത്മസംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

തമിഴ്നാട് പൊലീസ് അധികൃതരുമായി ഡി.ജി.പി ബന്ധപ്പെട്ടുവരുന്നുണ്ട്. അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തിന് തമിഴ്നാട് ഉറപ്പുനല്‍കിയിട്ടുണ്ട്. അയല്‍സംസ്ഥാന ബന്ധം വഷളാക്കുന്ന ഒരു നടപടിയും ഉണ്ടാകാതെ നോക്കണമെന്ന് മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശംനല്‍കി. അത്തരം സംഭവങ്ങളോ പരാതികളോ ഉണ്ടായാല്‍ ഉടന്‍ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശംനല്‍കി.

ചര്‍ച്ചയില്‍ പ്രതീക്ഷ -മുഖ്യമന്ത്രി
















 മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈകോടതിയില്‍
വിവാദ പരാര്‍മശം നടത്തിയ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിക്കെതിരെ
നടപടിയെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.
ബുധനാഴ്ച മന്ത്രിസഭക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാന്‍
ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിലെ ചര്‍ച്ച
മാറ്റിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ചൊവ്വാഴ്ച
ഹൈകോടതിയില്‍ ദണ്ഡപാണിതന്നെ ഹാജരാകുമെന്നാണ് വിവരം. എ.ജി ചൊവ്വാഴ്ച
കോടതിയില്‍ ഹാരാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും
മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.


സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി എ.ജി ഹൈകോടതിയില്‍ പ്രകടിപ്പിച്ച
അഭിപ്രായങ്ങള്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.
എ.ജിയുടെ അഭിപ്രായത്തെ മിക്ക കക്ഷികളും തള്ളുകയും നടപടി ആവശ്യപ്പെടുകയും
ചെയ്ത ഘട്ടത്തിലാണ് തിങ്കളാഴ്ച രാത്രി പത്തിന് അടിയന്തര മന്ത്രിസഭായോഗം
ചേര്‍ന്നത്. ചൊവ്വാഴ്ച സര്‍വകക്ഷി യോഗത്തില്‍ ഒത്തൊരുമിച്ച നിലപാട്
കൈക്കൊള്ളാന്‍ കൂടി ലക്ഷ്യമിട്ടാണ് രാത്രി തന്നെ യോഗം ചേര്‍ന്നത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫിലെ കക്ഷികള്‍ പ്രത്യേകം സമരം
നടത്തുന്നതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഇക്കാര്യത്തില്‍ കേരളത്തിന്
ഒറ്റ ശബ്ദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധത്തിന് വ്യത്യസ്തമായ
മാര്‍ഗം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും
ലക്ഷ്യത്തിലും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിലും ഒരേ അഭിപ്രായമാണ്
എല്ലാവര്‍ക്കും -   മുഖ്യമന്ത്രി പറഞ്ഞു.


തമിഴ്നാടുമായി ചര്‍ച്ചക്ക് സാഹചര്യമൊരുങ്ങിയിട്ടുണ്ടെന്നും ചര്‍ച്ചയില്‍
പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. തിങ്കളാഴ്ച ജലവിഭവവകുപ്പ്
ദല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് തമിഴനാട്
പിന്‍വാങ്ങിയെങ്കിലും 15നോ 16നോ ചര്‍ച്ചക്ക് സന്നദ്ധമാണെന്ന്
അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ തീയതി നിശ്ചയിച്ച അറിയിപ്പ് ഉടന്‍
ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഒടുവിലത്തെ സാഹചര്യം മന്ത്രിസഭ
വിലയിരുത്തി. ദല്‍ഹിയില്‍ എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത
അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അവിടെയുണ്ടായ കാര്യങ്ങള്‍
വിശദീകരിച്ചു.

കേരളത്തിലുള്ളവര്‍ ആത്മസംയമനം പാലിക്കണം. തമിഴ്നാടുമായി നല്ല ബന്ധമാണ് സംസ്ഥാനത്തിനുള്ളത്. അത് തുടരാന്‍ കേരളം ആഗ്രഹിക്കുന്നു.


നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ആവര്‍ത്തിക്കാന്‍
പാടില്ല. നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. കുമളിയിലും
കമ്പംമേട്ടിലും നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നല്ല അന്തരീക്ഷം
നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

2011, ഡിസംബർ 5, തിങ്കളാഴ്‌ച

എ.ജി മന്ത്രിസഭയ്ക്ക് വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി


കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിവാദ സത്യവാങ്മൂലം നല്‍കിയതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി മന്ത്രിസഭായോഗത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നു രാവിലെ പുതുപ്പള്ളിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെ വന്നു കണ്ടപ്പോളാണ് അദ്ദേഹം എ.ജിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് മുഖ്യമന്ത്രി എ.ജിയോട് നിര്‍ദേശിച്ചിരിക്കുന്നത്. എ.ജിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്നും തന്നെ മാത്രം കണ്ട് എ.ജി കാര്യങ്ങള്‍ വിശദീകരിച്ചതുകൊണ്ട് കാര്യമില്ലെന്നും എല്ലാവരോടും ഇക്കാര്യങ്ങള്‍ വിശദീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയിലെ സത്യവാങ്മൂലം വിവാദമായ പശ്ചാത്തലത്തില്‍ എ.ജിയും രണ്ട് അഡീഷണല്‍ എജിമാരും മുഖ്യമന്ത്രിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തിക്കണ്ടിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും പറ്റിയാല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ബദല്‍ നടപടികളെക്കുറിച്ച് കോടതി ചോദിച്ചപ്പോളാണ് എ.ജി വിവാദമായ മറുപടി നല്‍കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ അതിലുള്ള വെള്ളം ഇടുക്കി, ചെറുതോണി, കുളമാവ് തുടങ്ങിയ മൂന്നു ഡാമുകളിലായി ഉള്‍ക്കൊള്ളാമെന്നാണ് എ.ജി. വിശദീകരിച്ചത്. ഇതേത്തുടര്‍ന്ന് എ.ജിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാവുകയും എ.ജി രാജിവെക്കണമെന്ന് ആവശ്യമുയരുകയും ചെയ്തിരുന്നു.

2011, ഡിസംബർ 4, ഞായറാഴ്‌ച

കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന് ബോധ്യപ്പെട്ടു: മുഖ്യമന്ത്രി

കേരളത്തിന്റെ ആവശ്യം കേന്ദ്രത്തിന് ബോധ്യപ്പെട്ടു: മുഖ്യമന്ത്രി


മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന്
കേന്ദ്രത്തിന് ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
രണ്ടുദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തി മാധ്യമ
പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ
ധരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍
കേന്ദ്രത്തിന് ബോധ്യപ്പെട്ടുവെന്നുവേണം കരുതാന്‍. അഡ്വക്കേറ്റ് ജനറല്‍
ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ച് പരിശോധിക്കും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ഭീതി സൃഷ്ടിക്കുന്നുവെന്ന
ആരോപണത്തോട് യോജിപ്പില്ല- മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിലയിരുത്തി. ദല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം ഡി.ജി.പി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ സംബന്ധിച്ചു. ഹൈകോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ നടത്തിയ അഭിപ്രായം ഏത് സാഹചര്യത്തിലാണെന്നും മുഖ്യമന്ത്രി വിലയിരുത്തിയതായി അറിയുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍െറ ആവശ്യം ന്യായമാണെന്ന് ദേശീയതലത്തില്‍ ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ചക്കുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലായിരിക്കും ആദ്യചര്‍ച്ച.

എന്നാല്‍, വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയാറായില്ല. കേരളം നിലപാട് മാറ്റുന്നതായ വാര്‍ത്തകള്‍ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളതാല്‍പര്യത്തിനുവിരുദ്ധമായി ഹൈകോടതിയില്‍ വാദമുഖങ്ങള്‍ നിരത്തിയ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയെ മാറ്റുന്ന കാര്യത്തില്‍ പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2011, ഡിസംബർ 2, വെള്ളിയാഴ്‌ച

കൊച്ചിയില്‍ ഗ്ലോബല്‍ വില്ലേജ് സ്ഥാപിക്കും: മുഖ്യമന്ത്രി


               
കൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ജികെഎസ്എഫ്) ഭാഗമായി കൊച്ചിക്കടുത്തു ഗ്ലോബല്‍ വില്ലേജിനു രൂപം കൊടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തവണത്തെ മേള കഴിഞ്ഞാലുടന്‍ അതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജികെഎസ്എഫിന്റെ അഞ്ചാം പതിപ്പ് മറൈന്‍ ഡ്രൈവില്‍ ഒരുക്കിയ ചടങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വ്യാപാര, വ്യവസായ രംഗത്തു പുതിയ ഉണര്‍വു നല്‍കാന്‍ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനു സാധിച്ചു. നാലു വര്‍ഷമായി ഫെസ്റ്റിവല്‍ ഈ ലക്ഷ്യം നിറവേറ്റുന്നു.

ഈ വര്‍ഷം പുതുതായി ചില പരിപാടികള്‍ കൂടി ഉള്‍പ്പെടുത്തിയാണു ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ടൂറിസം മേഖലയ്ക്ക് ഉണര്‍വു നല്‍കുന്നതിനായി വിദേശീയരും സ്വദേശീയരുമായ ടൂറിസ്റ്റുകള്‍ക്കായി ദര്‍ശന്‍ യാത്ര എന്ന പേരില്‍ തീര്‍ഥാടന ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

വിദേശീയരും മറ്റും കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള പാക്കേജുകളാണിത്. വ്യാപാരികളുടെ പൂര്‍ണമായ സഹകരണമുണ്ടെങ്കില്‍ മാത്രമേ മേള വിജയിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തിനു ലോക വാണിജ്യ ഭൂപടത്തില്‍ സ്ഥാനം നേടാനുള്ള ശ്രമങ്ങളുടെ തുടക്കമായി വേണം ജികെഎസ്എഫിനെ പരിഗണിക്കേണ്ടതെന്നു ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.

ടൂറിസം മേഖലയില്‍ പുതിയ സാധ്യതകളാണു മേള സമ്മാനിക്കുന്നത്. ടൂറിസം സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. പുറത്തുനിന്നു വരുന്നവരെക്കൂടി വ്യാപാര മേള ആകര്‍ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടേത് എന്നു കരുതി വാങ്ങാവുന്ന ഉല്‍പന്നങ്ങള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നു നടന്‍ മമ്മൂട്ടി നിര്‍ദേശിച്ചു.

ഇത്രയേറെ വ്യാപാരം നടക്കുന്ന വേളയില്‍, കേരളം എത്രത്തോളം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ആലോചിച്ചുപോകുകയാണ്. വളരെ ചുരുക്കം ഉല്‍പന്നങ്ങള്‍ മാത്രമാണ് കേരളം ഉത്പാദിപ്പിക്കുന്നത്.  പുതിയ സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കെടിഡിസി പാക്കേജ് ബ്രോഷര്‍ മന്ത്രി ബാബു ജയറാമിനു നല്‍കി പ്രകാശനം ചെയ്തു.

മേളയുടെ സ്‌പോണ്‍സര്‍മാരായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, മലബാര്‍ ഗോള്‍ഡ്, എല്‍ഐസി, ടാറ്റ മോട്ടോഴ്‌സ്, ബിഗ് ബസാര്‍, ജോസ്‌കോ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കു ഹൈബി ഈഡന്‍ എംഎല്‍എ ഉപഹാരം സമ്മാനിച്ചു.
മേളയുടെ ഭാഗമായുള്ള നറുക്കെടുപ്പുകളിലെ ജേതാക്കള്‍ക്കു സമ്മാനമായി നല്‍കുന്ന സ്വര്‍ണ നാണയത്തിന്റെ മാതൃക ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ മമ്മൂട്ടിക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

മന്ത്രി കെ.ബാബു, ഹൈബി ഈഡന്‍ എംഎല്‍എ, ജയറാം, മേയര്‍ ടോണി ചമ്മണി, ജികെഎസ് എഫ് ഡയറക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനുശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.

46 ദിവസം നീളുന്ന വ്യാപാരോല്‍സവത്തിന്റെ സമാപനം ജനുവരി 21 ന് മലപ്പുറത്താണു നടക്കുക. മേളയില്‍ അംഗങ്ങളായ, കേരളത്തിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു ഷോപ്പിങ് നടത്തുന്നവര്‍ക്കു മൊത്തം 101 കിലോ സ്വര്‍ണമാണു സമ്മാനം. മെഗാ സമ്മാനം ഒരു കിലോ സ്വര്‍ണം.

രണ്ടാം സമ്മാനമായി മൂന്നു പേര്‍ക്ക് അര കിലോ സ്വര്‍ണം വീതം ലഭിക്കും. കൂടാതെ, ഒട്ടനവധി സമ്മാനങ്ങളുമുണ്ട്. ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള കലാകാരന്‍മാര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാവിരുന്നുകള്‍ അവതരിപ്പിക്കും.


തമിഴ്‌നാടിന് കൂടംകുളം പോലെയാണ് കേരളത്തിന് മുല്ലപ്പെരിയാര്‍ - മുഖ്യമന്ത്രി


ആലുവ: കൂടംകുളം ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാടിനുള്ള ആശങ്ക പോലെ തന്നെയാണ്, കേരളത്തിന് മുല്ലപ്പെരിയാര്‍ സംബന്ധിച്ചും ഉള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിന് അംഗീകാരം ലഭിച്ചു തുടങ്ങിയതായും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക തമിഴ്‌നാട്ടില്‍പോലും മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളം നല്‍കാതിരിക്കാന്‍ വേണ്ടിയാണ് പുതിയ അണക്കെട്ട് എന്ന പ്രചാരണം പൂര്‍ണമായി മാറിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്ക് പുതിയ അണക്കെട്ട് എന്നത് കേരളത്തിന്റെ ധാര്‍മിക ആവശ്യമായി എല്ലാവരും മനസ്സിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളേയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രശ്‌നം കൈകാര്യം ചെയ്യുകയെന്നും തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെത്തുമ്പോള്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യും.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കോടതിവിധി വരുന്നതുവരെ കാത്തുനില്‍ക്കാനാവില്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. കഴിഞ്ഞ ജൂലായ് മുതല്‍ 26 പ്രാവശ്യമാണ് ഇവിടെ ഭൂചലനം ഉണ്ടായത്. അതിനാല്‍ തമിഴ്‌നാടുമായുള്ള പ്രശ്‌നം എത്രയും വേഗം രമ്യമായി തീര്‍ക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



മുല്ലപ്പെരിയാര്‍ ജലനിരപ്പ് 120 അടിയാക്കണം: ജയലളിതയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്‌



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 120 അടിയിലേക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. ജലനിരപ്പ് കുറയ്ക്കുന്നത് തമിഴ്‌നാട്ടിലേക്കുള്ള നീരൊഴുക്കിനെ യാതൊരു കാരണവശാലും ബാധിക്കില്ല.

കേരളത്തിലെ ജനങ്ങളുടെ പരിഭ്രാന്തി പരിഗണിച്ച് ജലനിരപ്പ് എത്രയും വേഗം താഴ്ത്തണം. ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ഇത് കേരളത്തിന് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥ കേരളത്തിന് എക്കാലവും ഉത്കണ്ഠ നല്‍കിയിട്ടുണ്ട്. ഡാമിന്റെ പരിസരത്ത് സമീപകാലത്തുണ്ടായ ഭൂചലനങ്ങളും ഉയര്‍ന്ന ജലനിരപ്പും മൂലം ജനങ്ങളുടെ ഉത്കണ്ഠ പരിഭ്രാന്തിയായി വളര്‍ന്നിരിക്കുകയാണ്. ജൂലായ്ക്കുശേഷം 26 തവണ അവിടെ ഭൂചലനങ്ങള്‍ ഉണ്ടായി.

റിക്ടര്‍ സ്‌കെയിലില്‍ 3.8 വരെ ഉള്ള ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ ആറിന് മുകളിലുള്ള ഭൂചലനമുണ്ടായാല്‍ ഡാമിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് റൂര്‍ക്കി ഐ.ഐ.ടി യുടെ പഠനം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഡാമിലെ ജലനിരപ്പ് 136 അടി ആയി നിലനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ എക്കാലത്തെയും നിലപാട്. വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴമൂലം ഇപ്പോള്‍ ജലനിരപ്പ് 136 അടിയും കവിഞ്ഞിരിക്കുന്നു. ഈ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാമിന്റെ മുകള്‍ഭാഗം തകര്‍ന്ന് അപകടം ഉണ്ടാകുമെന്ന് ഡല്‍ഹി ഐ.ഐ.ടിയുടെ പഠനവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളെ അത് അതീവ ഗുരുതരമായി ബാധിക്കും. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും ഭയപ്പെടുന്നു. ഇത്രയും ഭീമാകാരമായ അപകടം മുന്നില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നിശബ്ദമായിരിക്കാന്‍ കഴിയില്ല. ദുരന്തം സംഭവിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പു നല്‍കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

2011, ഡിസംബർ 1, വ്യാഴാഴ്‌ച

സംസ്ഥാനത്ത് 'സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്'

സംസ്ഥാനത്ത് 'സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്'



തിരുവനന്തപുരം: സംസ്ഥാനത്ത് 500 പേരടങ്ങുന്ന 'സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താലേഖകരോട് വിശദമാക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 31ന് അവസാനിക്കുന്ന പിഎസ്സി ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 30വരെ നീട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയ്ഡ്സ് രോഗികള്‍ക്ക് 400 രൂപ പെന്‍ഷനും അവരുടെ ചികിത്സാവശ്യാര്‍ഥമുള്ള യാത്രാചെലവിലേക്ക് മാസം 120രൂപയും അനുവദിക്കും.കൂടാതെ രോഗിയുടെ മരണ ശേഷം ഭാര്യക്കോ ഭര്‍ത്താവിനോ 400രൂപ പെന്‍ഷന്‍ നല്‍കും.

ദേശീയസ്കൂള്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അര്‍ച്ചന രാജുവിന് തുടര്‍വിദ്യാഭ്യാസ സഹായം നല്‍കും. എസ്എസ്എല്‍സി വരെ മാസം 2,000രൂപയും അതിന് ശേഷം ആവശ്യാനുസരണവുമായിരക്കും സഹായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം അന്തരാഷ്ട്ര ചലചിത്രമേളക്ക് ഒന്നര കോടി രൂപ അനവദിച്ചതായും അദ്ദേഹം അറിയിച്ചു.