UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

ഗണേഷിന്റെ പ്രസ്താവന; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

ഗണേഷിന്റെ പ്രസ്താവന; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു



തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ അസഭ്യവര്‍ഷം നടത്തിയ മന്ത്രി ഗണേഷ്‌കുമാറിന്റെ നടപടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ചു. ഗണേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമായി പോയെന്നും ഇത് ഒരിക്കലും സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തിലാണ് വി.എസിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഗണേഷിനോട് പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇതുസംബന്ധിച്ച് സഭയില്‍ വിശദീകരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച സഭ ആരംഭിച്ചപ്പോള്‍ തന്നെ ഗണേഷ് നടത്തിയ അഭിപ്രായപ്രകടനത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്‌പീക്കര്‍ സഭാനടപടികളിലേക്ക് കടക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നേരത്തെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയ ഗണേഷ്‌കുമാറിന്റെ പിതാവും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ളയെ പുറത്താക്കാന്‍ കരുണാകരന്‍ കാട്ടിയ ധൈര്യം ഉമ്മന്‍ചാണ്ടിക്കുണ്ടോ എന്നാണ് അറിയേണ്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തുടര്‍ന്ന് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം ബഹളം വെക്കാന്‍ തുടങ്ങി. ഗണേഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സഭക്ക് പുറത്തു പറഞ്ഞ കാര്യത്തിന് സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ കഴിയില്ലെന്ന് സ്‌പീക്കര്‍ അറിയിച്ചു.


ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കും -മുഖ്യമന്ത്രി



തിരുവനന്തപുരം: ദൃശ്യമാധ്യമരംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ പ്രസ് അക്കാദമിയുടെ മാതൃകയില്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴില്‍ ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദൃശ്യമാധ്യമരംഗത്തെ വ്യവസായമായി പരിഗണിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദൃശ്യമാധ്യമ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നതിന് പ്രത്യേകം കമ്മറ്റി രൂപവത്കരിക്കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചു. ഇലക്‌ട്രോണിക് മീഡിയ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കളമശ്ശേരി എച്ച്.എം.ടി കാമ്പസില്‍ സ്ഥലം കണ്ടെത്തും. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കുന്നതിന് മന്ത്രി കെ.സി.ജോസഫ് ചെയര്‍മാനായി രൂപവത്കരിച്ച പോലീസ് മീഡിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ ദൃശ്യമാധ്യമപ്രതിനിധികളെയും ഉള്‍പ്പെടുത്തും.

സ്ത്രീകളെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പ്രത്യേക കരുതലും ശ്രദ്ധയും ഉണ്ടാകണം. അങ്ങനെയല്ലാതെ വാര്‍ത്ത നല്‍കിയതിന്റെ ദുരനുഭവവുമായി തന്നെ വന്നുകണ്ടവരുടെ ദുരനുഭവങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമുദായ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ പോസിറ്റീവായ വാര്‍ത്തകള്‍ നല്‍കണം. നാടിന്റെ വികസനം ദൃശ്യമാധ്യമങ്ങളുടെ അജണ്ടയിലുണ്ടാകണം. പന്ത്രണ്ടാം പദ്ധതിയുടെ കരട് സമീപനരേഖ സംബന്ധിച്ച് മാധ്യമങ്ങള്‍ക്കും തങ്ങളുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഇതിനായി നവംബര്‍ 16ന് യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

സ്മിതയുടെ മകളെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

സ്മിതയുടെ മകളെ സര്‍ക്കാര്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

              

തിരുവനന്തപുരം: കായംകുളം ഓലകെട്ടി അമ്പലത്തില്‍ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്മിതയുടെ പതിനാലു വയസുകാരി മകളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. വിവരിക്കാനാവാത്ത ക്രൂരത കാട്ടിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്ന സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. സികെ സദാശിവന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മൃഗീയമായ കൊലപാതകമാണ് നടന്നത്. അവിടെ പൊലിസിന്റെയും ആശുപത്രി അധികൃതരുടേയും ഭാഗത്തുനിന്ന് വീഴ്ച്ച ഉണ്ടായി എന്ന എം.എല്‍.എയുടെ പരാതി പ്രത്യേകമായി പരിശോധിക്കും.സ്മിതയുടെ മരണത്തോടെ മകള്‍ അനാഥയായിരിക്കുന്നു.കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. സ്മിതയുടെ മാതാപിതാക്കള്‍ മാത്രമാണ് തുണ. കുട്ടിയെ സംരക്ഷിക്കുന്നതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും.


മഅദനിക്കു മാനുഷിക പരിഗണന ഉറപ്പാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി

മഅദനിക്കു മാനുഷിക പരിഗണന ഉറപ്പാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി
               


തിരുവനന്തപുരം: കര്‍ണാടകയില്‍ വിചാരണത്തടവുകാരനായ അബ്ദുല്‍ നാസര്‍ മഅദനിക്കു മാനുഷിക പരിഗണനയും ചികില്‍സയും ഉറപ്പുവരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. കോവൂര്‍ കുഞ്ഞുമോന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തേ കോയമ്പത്തൂര്‍ ജയിലില്‍ അദ്ദേഹം അടയ്ക്കപ്പെട്ടപ്പോള്‍ ചികില്‍സയ്ക്കും മറ്റുമായി സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയിരുന്നു. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ തുടരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിഎഫിനെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കുമെന്നു തീവ്രവാദസംഘടനകളുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന കെ.എം. ഷാജിയുടെ സബ്മിഷനില്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഒരു തീവ്രവാദപ്രസ്ഥാനത്തെയും പ്രോല്‍സാഹിപ്പിക്കില്ല. നഗരസഭകള്‍ക്കു 30കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു. ധനവകുപ്പിന്റെ അനുമതി  ലഭിച്ചതായും വി.ഡി. സതീശന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.


വല്ലാര്‍പാടം പദ്ധതി: അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി

വല്ലാര്‍പാടം പദ്ധതി: അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി
               


തിരുവനന്തപുരം: വല്ലാര്‍പാടം ട്രാന്‍സ്ഷിപ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കു സ്ഥലവും വീടും വിട്ടുകൊടുത്തവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

ആകെ 50.3 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ 297 കുടുംബങ്ങള്‍ക്കാണു വീടും പുരയിടവും നഷ്ടമായത്. മാതൃകാപരമായി ഇവരെ പുനരധിവസിപ്പിക്കും. നാലു മുതല്‍ ആറു വരെ സെന്റ് നല്‍കി. വീട് ആകുന്നതുവരെ പ്രതിമാസം 5000 രൂപ വീട്ടുവാടക ഇനത്തില്‍ ലഭിക്കും. സാധനങ്ങള്‍ മാറ്റുന്നതിനും മറ്റുമായി പതിനായിരം രൂപ നല്‍കി. വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഇവര്‍ക്കു ലഭ്യമാക്കുമെന്നും എസ്. ശര്‍മയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മുഖ്യമന്ത്രി മറുപടി നല്‍കി.

നഷ്ടപരിഹാരത്തുക ആദായനികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വികസന ആവശ്യത്തിനു സ്ഥലം നല്‍കിയശേഷം അതിനു ലഭിക്കുന്ന തുകയ്ക്ക് ആദായനികുതി നല്‍കണമെന്നു പറഞ്ഞാല്‍ അതു ശരിയല്ല. ദുബായ് പോര്‍ട്ടുമായി ചേര്‍ന്നാണു പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. അര്‍ഹരായവര്‍ക്കു തൊഴില്‍ നല്‍കണമെന്ന ആവശ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. റയില്‍വേയുടെ നഷ്ടപരിഹാരത്തുക ലഭിച്ചെങ്കിലും ദേശീയപാത അതോറിറ്റിയുടെ തുക കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ടൈറ്റാനിയം: പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി

ടൈറ്റാനിയം: പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി
               
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് മലിനീകരണ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ തനിനിറം പുറത്തുവന്നിരിക്കുകയാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതു സര്‍ക്കാരിന്റെ കാലത്തു ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നും മന്ത്രിസഭായോഗത്തില്‍ വകുപ്പുതല അന്വേഷണം മതിയെന്നും നിര്‍ദേശിച്ചവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സിബിഐ അന്വേഷണത്തിനായി മുറവിളി മുഴക്കുന്നത്. ഈ ഇരട്ടത്താപ്പ് വ്യക്തമായിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

ടി.എന്‍. പ്രതാപന്റെ സബ്മിഷനോടെയാണു ടൈറ്റാനിയം പ്രശ്‌നം വീണ്ടും സഭയില്‍ ഒച്ചപ്പാടുണ്ടാക്കിയത്. വിവാദവുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്നു ഹൈക്കോടതിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്തു സത്യവാങ്മൂലം നല്‍കിയതായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നുവെന്നു പ്രതാപന്‍ പറഞ്ഞു.

മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തപ്പോള്‍ വകുപ്പുതല അന്വേഷണം മതിയെന്നും തീരുമാനിച്ചു. ഇതെല്ലാം കഴിഞ്ഞശേഷമാണ് ഇവിടെ വന്നു നിയമസഭയെ തന്നെ കബളിപ്പിക്കുന്ന തരത്തില്‍ സിബിഐ അന്വേഷണ ആവശ്യം മുഴക്കുന്നതെന്നു പ്രതാപന്‍ ആരോപിച്ചു. ഇതു ശരിയാണെന്നു മുഖ്യമന്ത്രി മറുപടി നല്‍കി. വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്നും അതില്‍ തൃപ്തരാണെന്നും ഉള്ള മട്ടിലാണു ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

കോടതി സിബിഐ അന്വേഷണ ആവശ്യം തള്ളിയപ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു തൊട്ടുമുന്‍പ് ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണത്തിനും എല്‍ഡിഎഫ് മന്ത്രിസഭ തീരുമാനിച്ചു. തിരക്കിട്ട് ഉത്തരവും ഇറക്കി. നിങ്ങള്‍ ഭരിക്കുമ്പോള്‍ വകുപ്പുതലം, ഞങ്ങള്‍ ഭരിക്കുമ്പോള്‍ സിബിഐ; ഇത് എന്തൊരു ഏര്‍പ്പാടാണ്? പദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് എന്തുകൊണ്ടാണു മൂന്നു വര്‍ഷം എടുത്തത്? ഇതിനൊക്കെ പ്രതിപക്ഷം മറുപടി പറയണമെന്നു മുഖ്യമന്ത്രി പറഞ്ഞു.



2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

പ്രശ്‌നം കോടതിയിലെന്ന് മുഖ്യമന്ത്രി; സി.ബി.ഐ. അന്വേഷണമില്ല



തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ മലിനീകരണ നിയന്ത്രണ സംവിധാനത്തിന് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രി നേരിട്ട് അഴിമതി നടത്തിയെന്ന് പ്രതിപക്ഷ ആരോപണം. ഇടതുസര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം വിജിലന്‍സ് അന്വേഷിച്ചിട്ടും അഴിമതിയുടെ ഒരു തുമ്പുപോലും കണ്ടെത്താന്‍ കഴിയാഞ്ഞിട്ടും ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്ന് മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയുടെ മറുപടിക്കുശേഷം പ്രതിപക്ഷം സഭവിട്ടിറങ്ങി.

കരാര്‍ നല്‍കിയതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇതേ ആവശ്യം കോടതിയുടെ മുന്നിലിരിക്കുന്നതിനാല്‍ അതംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി തീരുമാനിക്കട്ടേയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അടിയന്തര പ്രമേയത്തിന് അനുമതി തേടി തോമസ് ഐസക്കാണ് പ്രശ്‌നം സഭയില്‍ കൊണ്ടുവന്നത്. ശൂന്യവേളയില്‍ സ്​പീക്കര്‍ ഇത് പരാമര്‍ശിച്ചപ്പോള്‍ തന്നെ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേത്തുടര്‍ന്ന് പന്ത്രണ്ടരയ്ക്ക് ചര്‍ച്ചയ്ക്കുള്ള സമയം സ്​പീക്കര്‍ നിശ്ചയിക്കുകയായിരുന്നു.

ആരോപണങ്ങള്‍ക്ക് ഒന്നൊന്നായുള്ള മറുപടി ഉള്‍ക്കൊള്ളിച്ചും താന്‍ തുടങ്ങിവെച്ച പദ്ധതിക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ച്ച ഒരുക്കിയതും ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വി. എസ്. സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തില്‍ മെക്കോണ്‍ കമ്പനിക്കുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിനുള്ള തീരുമാനം എടുത്തത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സുപ്രീംകോടതി ഉന്നതാധികാരസമിതിക്ക് താന്‍ കത്തെഴുതിയത് അടിയന്തര സാഹചര്യത്തിലാണ്. അതും പ്രതിപക്ഷം ആരോപിച്ചതുപോലെ ഒന്നല്ല , മൂന്ന് കത്ത് എഴുതിയിട്ടുണ്ട്. മലിനീകരണത്തിന്റെ പേരില്‍ ടൈറ്റാനിയം പൂട്ടാന്‍ സമിതി നിശ്ചയിച്ചതിന്റെ ഒടുവിലത്തെ ദിവസം ഏപ്രില്‍ 26 ആയിരുന്നു. 23 നാണ് കത്തെഴുതിയത്. കമ്പനിയിലേക്കുള്ള വൈദ്യുതി, വെള്ളം എന്നിവയെല്ലാം നിര്‍ത്തലാക്കാനായിരുന്നു ഉത്തരവ്. ഈ ഘട്ടത്തില്‍ സി.ഐ.ടി.യു നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരടക്കം എല്ലാ തൊഴിലാളി യൂണിയന്‍ നേതാക്കളും തന്നെ വന്നുകണ്ട് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.

''ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെടേണ്ടേ ? അല്ലാതെ ഉലക്കയും വിഴുങ്ങിയിരുന്നാല്‍ മതിയോ ? ഈ കത്തിന്റെ പേരിലാണ് ടൈറ്റാനിയം അന്ന് പൂട്ടാതിരുന്നത്. കത്ത് എഴുതിയതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏല്‍ക്കുന്നു. അതിനുള്ള തന്‍േറടം എനിക്കുണ്ട്. എന്റെ ഇടപെടല്‍ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് കണ്ടാല്‍ എനിക്കാവശ്യമില്ലാത്ത കാര്യത്തിലും ഞാനിടപെടും. അതെന്റെയൊരു ശീലമായിപ്പോയി. അതിന്റെ ഉത്തരവാദിത്വവും ഏല്‍ക്കും''- ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഈയിടപാടില്‍ ഇത്രയും അഴിമതി നിറഞ്ഞതായിരുന്നെങ്കില്‍ എന്തിന് അതിന്റെ ഉദ്ഘാടനം തുടര്‍ന്നുവന്ന എളമരം കരീം നടത്തിയെന്ന് അദ്ദേഹം ചോദിച്ചു. എളമരം കരീം വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഈ പദ്ധതി ഏറ്റവും ആവശ്യമാണെന്നും ഇതിന്റെ പുരോഗതി താന്‍ മാസം തോറും പരിശോധിക്കുമെന്നും പറഞ്ഞതിന്റെ മിനിട്‌സും മുഖ്യമന്ത്രി വായിച്ചു. താന്‍ കത്തെഴുതിയത് അസാധാരണമായ തിടുക്കമായിരുന്നെങ്കില്‍ എളമരം ചെയ്തതിനെ എന്ത് വിളിക്കും. ''ഈ കാര്യമൊക്കെ നല്ലത്, എന്നാല്‍ ഇതൊക്കെ ചെയ്തിട്ട് ഇവിടെവന്ന് എന്നോട് ഈ പണി കാണിക്കരുത്''-വികാരാവേശിതനായി മുഖ്യമന്ത്രി പറഞ്ഞു.

മോണിറ്ററിങ് സമിതിക്കെഴുതിയ കത്തില്‍ മെക്കോണിന്റെ കാര്യം സൂചിപ്പിച്ചത് കമ്പനി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അവരുമായി ചേര്‍ന്ന് മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടിയെടുക്കുന്നുവെന്ന് കാണിക്കാനാണ്. അക്കാര്യത്തിലുള്ള ആത്മാര്‍ത്ഥത ചൂണ്ടിക്കാട്ടുകയായിരുന്നു ലക്ഷ്യം. അല്ലാതെ മെക്കോണിന് കരാര്‍ നല്‍കണമെന്നോ, ഇത്ര തുകയ്ക്ക് നല്‍കണമെന്നോ പറയാന്‍ അവരുടെ വക്കാലത്തൊന്നും തനിക്കില്ല.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അഞ്ചുവര്‍ഷമിരിക്കുകയും, വിജിലന്‍സ് കിണഞ്ഞ് ശ്രമിച്ചിട്ടും അഴിമതിയുടെ ഒരു തരിമ്പുപോലും കണ്ടെത്താന്‍ പറ്റിയില്ല. സി.ബി.ഐ അന്വേഷണം മുന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. വിജിലന്‍സ് ഇന്ന കാര്യങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ടെന്നും ഇന്ന വിവരങ്ങള്‍ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. അന്വേഷണം നടത്താന്‍ നോട്ടിഫിക്കേഷന്‍ അനിവാര്യമാണെന്ന് ലോട്ടറി കേസില്‍ കണ്ടതാണ്. നിങ്ങളുടെ കഴിവുകേടുകൊണ്ടാണ് സി.ബി.ഐ അന്വേഷണം നടക്കാതെ പോയത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ അതാവശ്യപ്പെട്ടുകൂടേയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

''നിങ്ങളുടെ കഴിവുകേട് തലയിലേറ്റാന്‍ തങ്ങളില്ല. അതിന് വേറെ ആളെ നോക്കണം. നിങ്ങള്‍ക്ക് സാധ്യമല്ലാഞ്ഞത് ഞങ്ങള്‍ക്കും സാധ്യമല്ല''-മുഖ്യമന്ത്രി പറഞ്ഞു. ഈ സമയം സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടാത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രഖ്യാപിച്ചു.

പ്രതിപക്ഷം നാണംകെട്ടാണ് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതെന്ന് അപ്പോള്‍ മുഖ്യമന്ത്രി പരിഹസിച്ചു. ഇ.എം.എസിന്റെ മരുമകന്‍ എ.ഡി. ദാമോദരന്‍ നിര്‍ദേശിച്ച 108 കോടി രൂപയുടെ മാലിന്യ നിയന്ത്രണ സംവിധാനമാണ് അവിടെ നടപ്പാക്കുന്നത്. ഇതിനൊപ്പം 126 കോടിയുടെ വികസന പദ്ധതിയും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മറുപടി തുടര്‍ന്നപ്പോള്‍ ഇറങ്ങിപ്പോയ പ്രതിപക്ഷം വീണ്ടും സഭയിലേക്ക് മടങ്ങി മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള മുദ്രാവാക്യം മുഴക്കി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ലാത്തതിനാലാണ് ചര്‍ച്ചക്ക് സന്നദ്ധമായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് പ്രമേയം ശബ്ദവോട്ടിന് സഭ തള്ളി.

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാരിന്റെ കടമ: മുഖ്യമന്ത്രി


കോട്ടയം: കോടതികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് ഗവണ്‍മെന്റിന്റെ കടമയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലാ കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടം മൂന്നാനിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനാധിപത്യത്തില്‍ നീതിന്യായവ്യവസ്ഥയ്ക്ക് വലിയ സ്ഥാനമുണ്ട്. നീതിയും ന്യായവും സമയബന്ധിതമായി ലഭിക്കുമെന്ന് ജനത്തിന്റെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. കൂടുതല്‍ കോടതികള്‍, സൗകര്യങ്ങള്‍, ജീവനക്കാര്‍ എന്നിവ ഉണ്ടാക്കും. അഞ്ച് കുടുംബ കോടതികള്‍ക്ക് ഈ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ആറ് കോടതികള്‍ക്ക് സ്വന്തമായി കെട്ടിടവും ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സുഗമവും കാര്യക്ഷമവും സമയബന്ധിതവുമായ പ്രവര്‍ത്തനത്തിന് കോടതികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലാ നഗരത്തിന്റെ വികസനത്തിന് ഈ കോടതി സമുച്ചയം നാഴികക്കല്ലാകുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ധനകാര്യ-നീതിന്യായവകുപ്പ് മന്ത്രി കെ.എം. മാണി പറഞ്ഞു. 5.51 കോടി രൂപ ചെലവിലാണ് കോടതി സമുച്ചയം നിര്‍മ്മിക്കുന്നത്. കോടതി, ഗവ. പ്ലീഡര്‍ ഓഫീസ്, പ്രോസിക്യൂഷന്‍ ഓഫീസ്, വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കുമുളള സൗക ര്യങ്ങള്‍, അദാലത്ത് ഹാളുകള്‍, കുടുംബ കോടതി എന്നിവ എല്ലാം ഒരു കെട്ടിടത്തില്‍ വരുവാനുളള സൗകരങ്ങള്‍ എല്ലാം നിര്‍ദ്ദിഷ്ട കെട്ടിടത്തില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ബാലകൃഷ്ണപിള്ള ജയില്‍ചട്ടം ലംഘിച്ചെന്ന് ഉമ്മന്‍ചാണ്ടി




തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ഫോണ്‍വിളി നടത്തിയതിലൂടെ ജയില്‍നിയമത്തിന്റെ 81-ാം വകുപ്പ് 27-ാം ഉപവകുപ്പ് ലംഘിച്ചതായി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇതില്‍ ലഘുവായ ശിക്ഷയേ നല്‍കാന്‍ കഴിയൂ. നാലു ദിവസം കൂടി പിള്ളയുടെ തടവ് ദീര്‍ഘിപ്പിച്ചതായി രാജുഎബ്രഹാമിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി.

ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഇതുവരെ 75 ദിവസത്തെ പരോള്‍ ലഭിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നതും പരോളില്‍ കഴിഞ്ഞതും കണക്കാക്കാതെ 69 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ ആദ്യകാലത്തുതന്നെ അനുവദനീയമായ പരോള്‍ നല്‍കിക്കഴിഞ്ഞു.

വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസവും അതിനടുത്ത ദിവസങ്ങളിലും ആര്‍.ബാലകൃഷ്ണപിള്ളയുടെ സ്വന്തം ഫോണില്‍നിന്നും ആസ്​പത്രിയിലെ ലാന്‍ഡ്‌ഫോണില്‍നിന്നും അദ്ദേഹത്തിന്റെ ബന്ധത്തില്‍പെട്ടവരെയും ഭാരവാഹികളെയും മറ്റുപലരേയും വിളിച്ചതായി ശ്രദ്ധയില്‍പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എന്നാല്‍ ആരുടെയെല്ലാം ഫോണില്‍ എത്ര തവണ വിളിച്ചുവെന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. തടവില്‍ കഴിയുന്ന പിള്ളയെ മന്ത്രിമാരായ കെ.ബി.ഗണേഷ്‌കുമാറും ടി.എം.ജേക്കബ്ബും സന്ദര്‍ശിച്ചിട്ടുണ്ട്. ബാലകൃഷ്ണപിള്ളയ്ക്ക് ഒമ്പത് രോഗങ്ങളുണ്ട്. ഹെമറ്റോ കൊമാറ്റോസിസ് രോഗം ചികിത്സിക്കാന്‍ പര്യാപ്തമായ സംവിധാനം മെഡിക്കല്‍കോളേജിലില്ല. മെഡിക്കല്‍കോളേജില്‍ ഇതിന്റെ ഒ.പി. മാത്രമാണുള്ളത്. അതിനാലാണ് അദ്ദേഹത്തെ സ്വകാര്യ ആസ്​പത്രിയിലാക്കിയത്. ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. ഇതിന് മുമ്പ് ആര്‍ക്കും ഈ രോഗം കണ്ടുപിടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

വി.സി യെ മാറ്റിയത് നിയമവിധേയമായി - മുഖ്യമന്ത്രി

വി.സി യെ മാറ്റിയത് നിയമവിധേയമായി - മുഖ്യമന്ത്രി



തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ബി.അശോകിനെ മാറ്റിയത് ഭരണപരമായ കാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഇതൊരു സാങ്കേതികമായ കാര്യം മാത്രമല്ലെന്നും യൂണിവേഴ്‌സിറ്റിയുടെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് വി.സി യെ മാറ്റിയതെന്നും ആരോപിച്ച പ്രതിപക്ഷം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ചു.

നിയമവിരുദ്ധമായിട്ടല്ല, നിയമവിധേയമായിട്ടാണ് വി.സി യെ നീക്കിയത്. യൂണിവേഴ്‌സിറ്റി നിയമമനുസരിച്ച് നാലുപേരടങ്ങുന്ന വിദഗ്ദ്ധസമിതി നിര്‍ദേശിക്കുന്ന ഒരാളെയാണ് വി.സി. യായി നിയമിക്കേണ്ടത്. എന്നാല്‍ ആദ്യ വൈസ് ചാന്‍സലറെ അങ്ങനെ നിയമിക്കണമെന്നില്ല. അവിടെ സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് ഗവര്‍ണര്‍ നിയമിക്കുകയാണ് . ഇവിടെ സര്‍ക്കാര്‍ അശോകിന്റെ സേവനം വിട്ടുകൊടുത്തു, അതനുസരിച്ചു നിയമിച്ചു. അതുപോലെ തിരിച്ചെടുക്കുകയും ചെയ്തു - മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ലേഖനത്തിന്റെ പേരിലല്ല സേവനം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അശോകിന്റെ ലേഖനം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതിന്റെ പേരിലല്ല തിരിച്ചുവിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആണവനിലയം സംബന്ധിച്ച് ലേഖനം എഴുതിയതിന്റെ പേരില്‍ അനര്‍ട്ട് ഡയറക്ടറായിരുന്ന ആര്‍.വി.ജി. മേനോനെയും യൂണിവേഴ്‌സിറ്റി നിയമം ഭേദഗതി ചെയ്ത് കാര്‍ഷിക സര്‍വകലാശാലാ വി.സി യായിരുന്ന എ.എം. മൈക്കിളിനെയും നീക്കം ചെയ്തതും ഇടതുസര്‍ക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.