UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016 മാർച്ച് 3, വ്യാഴാഴ്‌ച

തള്ളാനും കൊള്ളാനുമാകാതെ എൽഡിഎഫ്


യുഡിഎഫ് ജില്ലാ പ്രവർത്തക കൺവൻഷൻ കൊല്ലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു (ചിത്രം: മനോരമ)

കൊല്ലം: യുഡിഎഫിൽ നിന്ന് ഇടതുമുന്നണി കൊണ്ടുപോയവരെ അവർക്കു തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

വളരെ പ്രതീക്ഷയോടെയാണ് അവരെ കൊണ്ടുപോയത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും സാധിക്കാത്ത സിപിഎം ബുദ്ധിമുട്ടുന്നു. എന്തായാലും തങ്ങൾ രക്ഷപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫിൽ നിന്ന് ഓരോ കക്ഷികളെയായി കൊണ്ടുപോകുമെന്ന് ഇടതുമുന്നണി പലപ്രാവശ്യം പ്രഖ്യാപിച്ചു. ഒരാഴ്ച ശ്രമിച്ചിട്ടും വഴങ്ങാത്തവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതുമുന്നണി വിട്ടവരെ യുഡിഎഫ് സ്വീകരിച്ചു. ഇടതുമുന്നണിയുമായി അഭിപ്രായവ്യത്യാസം മൂലം ബന്ധം വിച്ഛേദിച്ചു പുറത്തു വന്നതിനുശേഷമാണ് ആർഎസ്പിയെ യുഡിഎഫിൽ എടുത്തത്.

ആരെയും ചാക്കിട്ടുപിടിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. വിരമിച്ച കശുവണ്ടിത്തൊഴിലാളികൾക്കു മുഴുവൻ ആനുകൂല്യങ്ങളും നൽകാൻ 30 കോടി രൂപ അനുവദിച്ചു. കശുവണ്ടി വികസന കോർപറേഷൻ 1,000 ടൺ കശുവണ്ടി വാങ്ങാൻ കരാറിൽ ഏർപ്പെട്ടു. 1,000 ടൺ കശുവണ്ടി കൂടി വാങ്ങാൻ അനുമതി നൽകിയെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. 

കേരളത്തെ പാടേ അവഗണിച്ചു


കേരളത്തെ പൂർണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതിഷേധിച്ചു. കാർഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കേരളം ഏറെ പ്രതീക്ഷയോടെ കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകർച്ച നേരിടുന്ന റബർ കർഷകർക്കു 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.

റബർ ബോർഡിന്റെ ബജറ്റ് വിഹിതം കുറയ്ക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഉറപ്പിൻമേൽ എയിംസിനായി ഭൂമി കണ്ടെത്തുന്നതിന് ഉൾപ്പെടെ നടപടികൾ സംസ്ഥാന സർക്കാർ എടുത്തെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം പാഴ്‌വാക്കായി.

ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം മടങ്ങിവരുന്ന പ്രവാസികൾക്കു കൈത്താങ്ങ് ആവശ്യമാണെങ്കിലും അതും ഉണ്ടായില്ല. വയനാട്ടിലെ ആദിവാസികൾക്കു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിവിധ കേന്ദ്ര പദ്ധതികൾക്കുമുള്ള ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


2016 ഫെബ്രുവരി 29, തിങ്കളാഴ്‌ച

സംശയിച്ചുനിന്ന് ഐ.ടി.യിൽ കേരളം പിന്നിലായി


ഐ.ടി.യിൽ ഒന്നാംസ്ഥാനത്തായിരുന്ന കേരളം സംശയിച്ചു നിന്നും എതിരെ സമരം നടത്തിയും ഏറെ പിന്നിലേക്ക് തള്ളപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ഡിജിറ്റൽ കേരള പദ്ധതി ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

ഇതരസംസ്ഥാനങ്ങൾ ഐ.ടി.യുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി മുന്നേറിയപ്പോൾ നമ്മൾ ആശങ്കകളുമായി സമരരംഗത്തായിരുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷം നന്നായി ശ്രമിച്ച് ഐ.ടി.യിൽ അഞ്ചിരട്ടി വളർച്ചയുണ്ടാക്കി. ഇപ്പോൾ നാം കുതിപ്പുതുടരുന്ന മേഖലകളിലൊന്നാണിത്.

ഇന്ത്യയിൽ 50 ഇ-ജില്ലകൾ തിരഞ്ഞെടുത്തപ്പോൾ അതിൽ 14-ഉം കേരളത്തിലായിരുന്നു. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത് അഭിമാനകരമാണ്.

സർക്കാറിന്റെ മുഖമുദ്രയായ കരുതലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കനിവ് പദ്ധതി. പ്രത്യേക പരിഗണന വേണ്ടവർക്കെല്ലാം അവരുടെ കുടുംബസ്ഥിതി മനസ്സിലാക്കി എന്തൊക്കെ ചെയ്യാൻകഴിയുമോ അതൊക്കെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വി.എസ് മത്സരിക്കുന്നത് യു.ഡി.എഫിനെ ബാധിക്കില്ല


 നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ മത്സരിച്ചാലും ഇല്ലെങ്കിലും അത് യു.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ മത്സരിക്കാൻ തീരുമാനിച്ചാൽ അതിനെ സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധീരൻ മത്സരിക്കുമോ എന്ന് തീരുമനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു.

2016 ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഭരണനേട്ടങ്ങൾ എതിർക്കാനാകാത്ത പ്രതിപക്ഷം ഒളിച്ചോടുന്നു


തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ട് പറഞ്ഞാൽ എതിർക്കാൻ കഴിയാത്തതിനാൽ പ്രതിപക്ഷം ചർച്ചയെ ഭയന്ന് ഓടി ഒളിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷത്തിന്റെ കൈയിലുള്ളത് പൊള്ളയായ ആരോപണങ്ങളും മുദ്രാവാക്യങ്ങളുമാണ്. ഒരു ദിവസം അടിയന്തരപ്രമേയം അനുവദിച്ചില്ലെങ്കിൽ സഭ സ്തംഭിപ്പിക്കുകയാണ് പ്രതിപക്ഷം. മറുപടി പറയാൻ പോലും അനുവദിക്കുന്നില്ല. നിയമസഭയിൽ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു.

മനം മടുപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേത്. താൻ തെറ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളെ സധൈര്യം നേരിടും. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്. മനസ്സറിയാത്ത കാര്യത്തിൽ വിമർശനം കേട്ട് പുറത്തേക്ക് പോകാനില്ല. ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ പൊതുരംഗത്ത് തുടരില്ല. 
ഇതെല്ലാം കേരളത്തിലെ ജനങ്ങൾ വിലയിരുത്തട്ടെ, ജനങ്ങൾ തീരുമാനിക്കട്ടെ, ജനകീയ കോടതി തീരുമാനിക്കട്ടെ, ഒരൽപം പോലും ഭയമില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ ജനകീയ കോടതിയിലേക്ക് പോവുകയാണ്. ആരോപണങ്ങളുടെ പെരുമഴക്കാലത്ത് പാർട്ടിയും മുന്നണിയും അകമഴിഞ്ഞ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

പാമൊലിൻ കേസ് മനപ്പൂർവം എല്ലാവരേയും കുടുക്കാൻ കൊണ്ടുവന്ന കെണിയാണ്. പാമൊലിൻ കേസിൽ കെ.കരുണാകരൻ അടക്കം എല്ലാവരും നിരപരാധികളാണ്. കേസ് രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്. സർക്കാരിന് ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ല. 9 കോടിയുടെ ലാഭമാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 



2016 ഫെബ്രുവരി 24, ബുധനാഴ്‌ച

സ്മാർട് സിറ്റി: വരാനിരിക്കുന്നത് വൻകിട കമ്പനികൾ


ന്യൂഡൽഹി: കൊച്ചി സ്മാർട് സിറ്റിയിൽ വലിയ കമ്പനികൾ ക്യൂവിലുണ്ടെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2020 നകം മൂന്നു ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാകും. ആദ്യം സ്മാർട് സിറ്റി നടപ്പാവില്ലെന്നായിരുന്നു ആരോപണം.

ആദ്യ ഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടത്തിന്റെ നിർമാണം തുടങ്ങിയപ്പോൾ അതു തിരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്നായി. മികവു തെളിയിച്ച മലയാളി വ്യവസായികളുടെ കമ്പനികൾ ആദ്യ ഘട്ടത്തിൽ രംഗത്തുവന്നിട്ടുണ്ട്. അതിനെ കുറച്ചു കാണേണ്ടതില്ല. ഇനി കൂടുതൽ പേർ മുന്നോട്ടു വരും. അതിൽ വൻകിട കമ്പനികളുണ്ടാവും. ഇപ്പോൾ വന്നിരിക്കുന്നവരെ ചെറുകിടക്കാരായി കാണുന്നില്ല. വികസനവും കരുതലും എന്ന മുദ്രാവാക്യം മുൻനിർത്തി തന്നെയാണ് ഇനിയും മുന്നോട്ടു പോവുക.

കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ തന്നെയാവും അടുത്ത തിരഞ്ഞെടുപ്പിലും മുന്നോട്ടു വയ്ക്കുക. സർക്കാരിന്റെ വികസനവഴിയിലെ നേട്ടം തന്നെയാണു സ്മാർട് സിറ്റിയെന്നു മുഖ്യമന്ത്രി പറഞ്ഞു.


2016 ഫെബ്രുവരി 23, ചൊവ്വാഴ്ച

കേന്ദ്രത്തിന് പ്രതികാര മനോഭാവം


ന്യൂഡൽഹി: ജെ​എൻ​യു വിദ്യാർഥികളോട് പ്രതികാര മനോഭാവത്തോടെയാണു കേന്ദ്രസർക്കാർ പെരുമാറുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അതിന്റെ പേരിൽ യൂണിവേഴ്​സിറ്റിയെ അപ്പാടെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.

പട്യാല ഹൗസ് കോടതിയിൽ നടന്ന അക്രമം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്തതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എൻഎസ്‌യുഐ ദേശീയ അധ്യക്ഷൻ റോജി എം. ജോണിന്റെ നേതൃത്വത്തിൽ ജെഎൻയു വിദ്യാർഥികൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് സമരത്തിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചു.

2016 ഫെബ്രുവരി 21, ഞായറാഴ്‌ച

ചെറുപ്പക്കാർക്ക് ഇനി സ്വന്തം നാട്ടിൽ ജോലി ചെയ്യാം


കൊച്ചി:  സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള അവസരം കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ലഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ്സ് വച്ചാൽ എല്ലാ പദ്ധതികളും സമയത്ത് നടക്കും. കേരളത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണിത്. സ്മാർട്ട്‌ സിറ്റിയോടെ ലോകം കേരളത്തിലേക്ക് വരുകയാണ്. ലോകത്തിന് മുന്നില്‍ കേരളം വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഈ പദ്ധതിക്ക് വേണ്ടി 11 വർഷം കാത്തിരിക്കേണ്ടിവന്നു. വളരെ വൈകിയെങ്കിലും ആദ്യഘട്ടം യാഥാർഥ്യമാക്കാനായി. ഇനി ഒരു കാര്യത്തിനും ഇങ്ങനെ കാത്തിരിക്കാനാകില്ല. 

നമ്മുടെ ചെറുപ്പക്കാർ ജോലിക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുകയാണ്. അങ്ങനെ ഇനി ജോലിക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ല. അവർക്ക് ഇനി ഇവിടെ തന്നെ ജോലിചെയ്യാം. ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി സ്മാർട്ട്‌ സിറ്റി മാറും. ജോലിക്കൊപ്പം വിശ്രമവേളകൾ ചിലവഴിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. 

സ്മാർട്ട്‌സിറ്റി കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ ആത്മവിശ്വാസം നൽകും. കേരളത്തിന്റെ സാമ്പത്തിക രംഗത്തും ഐ.ടി കയറ്റുമതിയിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന  പദ്ധതിയാണ് ഇതു എന്ന് അദ്ദേഹം പറഞ്ഞു.

സ്മാർട്ട് സിറ്റി: സി.പി.എമ്മിന് കഴിയാത്തത് യു.ഡി.എഫ് സർക്കാർ സാധ്യമാക്കി


കൊച്ചി: സ്മാർട്ട്‌സിറ്റി നിർമാണത്തിൽ സർക്കാരിന് പൂർണ്ണതൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌സിറ്റി ഐ.ടി രംഗത്ത് കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

പ്രമുഖ ഐ.ടി കമ്പനികളെല്ലാം സ്മാർട്ട്‌സിറ്റിയിൽ എത്തും. സ്മാർട്ട്‌സിറ്റി റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നതാണെന്ന സിപിഎമ്മിന്റെ ആരോപണത്തിൽ കഴമ്പില്ല. അവർക്ക് സാധിക്കാത്തത് യു.ഡി.എഫ് സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവയവദാതാക്കൾക്ക് സൗജന്യ ചികിൽസ


അവയവദാതാക്കൾക്ക് സൗജന്യ ചികിൽസ നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അംഗനവാടി ടീച്ചർമാരുടെ ശമ്പളം പതിനായിരമാക്കി ഉയർത്തി. ഹെൽപ്പർമാരുടെയം ആയമാരുടെയും ശമ്പളം വർധിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം പുനരധിവാസത്തിന് 250 കോടി രൂപ അനുവദിച്ചു.

അംഗനവാടി ടീച്ചർമാരുടെ ശമ്പളം 7600 ൽ നിന്ന് 10000 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഹെൽപ്പർമാരുടെത് 7000 രൂപയായും ആയമാരുടെ ദിവസ വേതനം 400 രൂപയിൽ നിന്ന് 500 വരെയായും വർധിപ്പിച്ചു.

ഹോം ഗാർഡിന്റെ ദിവസ വേതനം 500 രൂപയിൽ നിന്ന് 600 രൂപയാക്കി. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരുടെ വേതന വ്യവസ്ഥകൾക്കായി പ്രത്യേക സംവിധാനം രൂപീകരിക്കും. വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കാൻ വാണിജ്യ നികുതി വകുപ്പിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റ് ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്നും ബഹളം വെക്കാൻ മാത്രമാണ് അവർക്ക് അറിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.


#OommenChandy