UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012 മേയ് 1, ചൊവ്വാഴ്ച

വയനാട്ടില്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര സെന്‍ററും ഈ വര്‍ഷം തന്നെ

വയനാട്ടില്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര സെന്‍ററും ഈ വര്‍ഷം തന്നെ -മുഖ്യമന്ത്രി

മാനന്തവാടി: വയനാട്ടില്‍ മെഡിക്കല്‍ കോളജും ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍െറ ആധുനിക സൗകര്യങ്ങളോടുകൂടിയ സെന്‍ററും ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

 
സംസ്ഥാന പട്ടികവര്‍ഗ ക്ഷേമ-യുവജന ക്ഷേമ വകുപ്പുകള്‍ മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ സംഘടിപ്പിച്ച ദേശീയ പട്ടികവര്‍ഗ മഹോത്സവം-ഗോത്രായനം- ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പരിഗണനയുടെ ഭാഗമായാണ് ഇതു രണ്ടും ജില്ലക്ക് അനുവദിച്ചത്.


വയനാട്ടിലെ അരിവാള്‍ രോഗികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല ഭൂമി വിട്ടുകൊടുക്കില്ല

സര്‍വകലാശാല ഭൂമി വിട്ടുകൊടുക്കില്ല: മുഖ്യമന്ത്രി

 

 


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമായി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന്റെ ഒരിഞ്ചു പോലും അനാവശ്യമായി നഷ്ടപ്പെടുത്തില്ല. സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കണമെങ്കില്‍ മന്ത്രിസഭ അറിയണം. മന്ത്രിസഭ അങ്ങനെയൊരു തീരുമാനമെടുത്തില്ല. 

ഭൂമി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടാന്‍ സര്‍വകലാശാല തീരുമാനിച്ചതായാണ് മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. പിന്നീട് അവര്‍ തന്നെ ആ തീരുമാനം റദ്ദാക്കി. നടക്കാത്ത ഒരു കാര്യത്തിന്റെ പേരിലാണ് വിവാദമത്രയും. ഈ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി: ബധിരതയുള്ള എല്ലാ പാവങ്ങള്‍ക്കും ചികിത്സ

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി: ബധിരതയുള്ള എല്ലാ പാവങ്ങള്‍ക്കും ചികിത്സ -മുഖ്യമന്ത്രി 

 

കോഴിക്കോട്: സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് നിലവിലുള്ള പ്രായപരിധിയും ശസ്ത്രക്രിയയുടെ എണ്ണത്തിന്റെ പരിമിതിയും ഒഴിവാക്കി ബധിരതയുള്ള എല്ലാ പാവപ്പെട്ടവര്‍ക്കും ഈ ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 

ബധിരമൂകരായവര്‍ക്ക് ശബ്ദത്തിന്റെ വഴി തുറക്കുന്ന ശസ്ത്രക്രിയയ്ക്ക് സൗജന്യ കോക്ലിയര്‍ ലഭ്യമാകുന്ന 'ശ്രുതി തരംഗം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവില്‍ മൂന്നുവയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പദ്ധതി വഴി സൗജന്യ കോക്ലിയര്‍ ലഭിക്കുക. ഈ പരിധി എടുത്തുകളയും. നിലവില്‍ ഒരു വര്‍ഷം 200 പേര്‍ക്ക് ശസ്ത്രക്രിയയെന്ന പരിധിയും മാറ്റും. പണമില്ല എന്ന കാരണം കൊണ്ട് സംസ്ഥാനത്ത് ബധിരമൂകര്‍ ഉണ്ടാവരുത് -മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കേണ്ടത്. ഒന്നാം ഘട്ടത്തില്‍ ജനനസമയത്തുതന്നെ ബധിരത തിരിച്ചറിയുന്ന എ.ബി. ആര്‍. സ്‌കാനര്‍ സംവിധാനം എല്ലാ മെഡിക്കല്‍കോളേജുകളിലും കര്‍ശനമായി സ്ഥാപിക്കും. 100 കുട്ടികള്‍ക്കുമുകളില്‍ ജനനം നടക്കുന്ന ആസ്​പത്രികളിലും ഈ സംവിധാനം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കും.

മൂന്നു വയസ്സിനുള്ളില്‍ തന്നെ ശസ്ത്രക്രിയ നടത്തുകയെന്നതാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിലാണ് സ്​പീച്ച് തെറാപ്പി വരുക. 100 ദിന കര്‍മ പരിപാടിയില്‍ നടപ്പിലാക്കിയ കരുതല്‍ നടപടികളാണ് സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് പദ്ധതിയും ഒരു രൂപയ്ക്ക് അരി വിതരണവും. 

'ശ്രുതിതരംഗം' പദ്ധതിയില്‍ ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബിയാന്‍ക എന്ന കുട്ടിക്ക് സമ്മാനം നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു.സാമൂഹ്യ ക്ഷേമവകുപ്പിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്റ്റാമ്പ് വില്പനയിലൂടെ സ്വരൂപിച്ച തുക സാമൂഹികസുരക്ഷാ മിഷനെ ഏല്‍പ്പിക്കുന്ന ചടങ്ങും നടന്നു
ശസ്ത്രക്രിയ നടത്തിയ ഡോ. നൗഷാദ്, ഡോ.കെ.ടി. രാമദാസ്, ഡോ.മനോജ്, ഡോ. എ രവി എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. 


എന്‍ഡോസള്‍ഫാന്‍: പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

എന്‍ഡോസള്‍ഫാന്‍: പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

 


 


കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവുമില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുത്തുവെന്നും എതിര്‍കക്ഷികളുടെ വാദം കേട്ടില്ലെന്നുമുള്ള ആരോപണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ കമ്പനിയുടെ കൂടി വിശദീകരണം തേടിയത്. സര്‍ക്കാറിന്റെ വാദം കുറ്റമറ്റതാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്. 

ഇതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. എന്നാല്‍ വസ്തുതകള്‍ക്ക് നേര്‍വിരുദ്ധമായ വാര്‍ത്തകളാണ് പലപ്പോഴും വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2012 ഏപ്രിൽ 29, ഞായറാഴ്‌ച

നര്‍മ്മത്തിലൂടെ മാര്‍ ക്രിസോസ്റ്റം സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു

നര്‍മ്മത്തിലൂടെ മാര്‍ ക്രിസോസ്റ്റം സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു
Image
തിരുവല്ല : സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സകലസമുദായങ്ങളുടെയും ആചാര്യനാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തിരുവല്ല പൗരാവലിയുടെ നേതൃത്വത്തില്‍ നടത്തിയ വലിയ മെത്രാപ്പോലീത്തായുടെ
തൊണ്ണൂറ്റിയഞ്ചാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുമേനിയ്ക്ക് അല്ലാതെ എല്ലാ സമുദായങ്ങളെയും ഒരുപോലെകൊണ്ടുവരുവാന്‍ ആര്‍ക്കും കഴിയില്ല. സ്വന്തം പ്രവൃത്തിയിലൂടെ തിരുമേനി നേടിയെടുത്ത ആദരം മറ്റാര്‍ക്കും നേടിയെടുക്കുവാന്‍ കഴിയില്ല. സമൂഹം അറിയേണ്ടകാര്യം നര്‍മ്മത്തിലൂടെ അവര്‍ക്ക് നല്‍കുകയാണ് തിരുമേനി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തടവുകാരുടെ പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തം

തടവുകാരുടെ പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തം
Image
തൊടുപുഴ : ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് തടവനുഭവിക്കുന്നവരെ തിരികെക്കൊണ്ടുവന്ന് സമൂഹത്തിന്റെ ഭാഗമാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അത്തരമൊരു സമീപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിവരികയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
തൊടുപുഴ മുട്ടത്ത് ഇടുക്കി ജില്ലാ ജയിലിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു പ്രതേ്യക സാഹചര്യത്തില്‍ കുറ്റം ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടവര്‍ എക്കാലത്തും കുറ്റവാളികളായി തുടരാന്‍ പാടില്ല. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍  അത്തരം തടവുകാര്‍ക്ക് സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയും. അതിനുളള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ജയിലുകളില്‍ നടന്നുവരികയാണ്.
 
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി ഇപ്പോള്‍ പ്രശസ്തമാണ്. അതുണ്ടാക്കുന്നതുവഴി ജയിലിലെ വരുമാനം വര്‍ധിച്ചിട്ടുണ്ട്. പക്ഷേ വരുമാനത്തിനപ്പുറം അതിനൊരു സാമൂഹിക വശം കൂടിയുണ്ട്. ജയിലില്‍ ഇത്തരം തൊഴിലിലേര്‍പ്പെടുന്നവര്‍ പുറത്തുവരുമ്പോള്‍ നല്ല ശമ്പളത്തില്‍ ഹോട്ടലുകാര്‍ അവരെ കൊണ്ടുപോവുകയാണ്. തടവുകാര്‍ക്ക് പുറത്തുവരുമ്പോള്‍ത്തന്നെ തൊഴിലുറപ്പാക്കുന്ന ഒരു പുനരധിവാസ പ്രവര്‍ത്തനമായി അതുമാറുന്നു. ചപ്പാത്തിക്കു പുറമേ ഇനി ഇഡ്ഡലിയും ഉണ്ടാക്കി വില്‍ക്കുവാന്‍ തുടങ്ങുകയാണ്. അതുപോലെ  സൗരോര്‍ജ്ജമുപയോഗിച്ച്  വൈദ്യൂതി, വേസ്റ്റ് മാനേജ്‌മെന്റ് സ്‌കീം എന്നിവയൊക്കെ ജയിലുകളില്‍ നടക്കുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളാണ്. ഇതിലെല്ലാം തടവുകാരെ പങ്കെടുപ്പിക്കുന്നതിലൂടെ അവരെ രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടവുകാലത്തുതന്നെ പങ്കെടുപ്പിക്കുവാന്‍ കഴിയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജയിലുകളില്‍ കൂടുതലായി ആവിഷ്‌കരിക്കും.
 
സംസ്ഥാനത്ത് മലപ്പുറത്തെ തവന്നൂരിലും ഇപ്പോള്‍ തൊടുപുഴയിലെ മുട്ടത്തുമായി ജില്ലാ ജയിലുകള്‍ തുടങ്ങുകയാണ്. കാസര്‍കോട്, വയനാട്, പത്തനംതിട്ട തുടങ്ങി ജില്ലാ ജയിലുകളില്ലാത്ത മൂന്നു ജില്ലകള്‍ കൂടിയുണ്ട്. അവിടങ്ങളില്‍ ഏറ്റവും സൗകര്യമുളള ഒരു ജയിലിനെ ജില്ലാ ജയിലാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിലീസ് കാലവധി പൂര്‍ത്തീകരിച്ചവരുടെ റിലീസ് വേഗത്തിലാക്കുന്നതിന് നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും 75 വയസ് പ്രായം കഴിഞ്ഞ തടവുകാരെയും രോഗത്തിനു അടിമകളായിട്ടുളളവരും പുറത്തേക്ക് വന്നാല്‍ ഒരുതരത്തിലും സമൂഹത്തിനു ദോഷകരമായി പ്രവര്‍ത്തനമുണ്ടാവില്ല എന്നുറപ്പുളളവരെയും റിലീസ് ചെയ്യുന്നതിന് ആലോചിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ആഭ്യന്തര കാര്‍ഷിക ഉത്പാദനത്തില്‍ സര്‍ക്കര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും

ആഭ്യന്തര കാര്‍ഷിക ഉത്പാദനത്തില്‍ സര്‍ക്കര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും: മുഖ്യമന്ത്രി
Imageതിരുവനന്തപുരം: ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷിക, വ്യാവസായിക മേഖലകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ആസൂത്രണബോര്‍ഡ് സംഘടിപ്പിച്ച
പ്രഭാഷണ പരമ്പര മസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ ജി.എസ്.ഡി.പിയില്‍ സേവനമേഖല 69.7ശതമാനം നല്‍കുമ്പോള്‍ വ്യാവസായിക മേഖല 20.5 ശതമാനവും കാര്‍ഷിക മേഖല 9.8 ശതമാനവും സംഭാവനയാണ് നല്‍കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായേ തീരൂ. കാര്‍ഷിക രംഗത്ത് റബ്ബറുത്പാദനത്തില്‍ മാത്രമാണ് നമുക്ക് നേട്ടം കൈവരിക്കാനായത്. കേരളത്തിന്റെ സ്വന്തം ഉത്പന്നങ്ങളായ നെല്ലും നാളികേരവും നേട്ടങ്ങളുണ്ടാക്കിയില്ലെന്ന് മാത്രമല്ല പിന്നോട്ടടിക്കുകയും ചെയ്തു. മൂല്യവര്‍ധനവിലൂടെ നാളീകേരത്തിന് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് മന്ത്രിസഭ രണ്ടു തവണ ചര്‍ച്ച ചെയ്തു. ആധുനിക കൃഷി രീതികളും മൂല്യവര്‍ധനവും ജൈവകൃഷിയും സംയോജിപ്പിച്ച് കാര്‍ഷികരംഗത്ത് മുന്നേറാമെന്നതാണ് സര്‍ക്കാരിന്റ സമീപനം.
 
ഇത് ബജറ്റില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍  എല്ലാ പഞ്ചായത്തിലുമൊരുക്കിയിട്ടുണ്ട്. എങ്കിലും പൂര്‍ണമായ പ്രയോജനം ലഭിച്ചിട്ടില്ല. കാര്‍ഷികമേഖലയ്ക്കു പുറമെ ഐ.ടി, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം മുതലായ മേഖലകളിലും കഴിയുന്നത്ര നേട്ടങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുടിവെള്ളടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക്

കുടിവെള്ളടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക്: മുഖ്യമന്ത്രി
Image
തിരുവനന്തപുരം: കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള  അധികാരം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും മഴക്കാലത്തിനു മുമ്പ് നടത്തേണ്ട ശുചീകരണപ്രവര്‍ത്തനങ്ങളെ കുറിച്ചും വിലയിരുത്താന്‍ വിളിച്ചുച്ചേര്‍ത്ത വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മഴക്കാലത്തെ പകര്‍ച്ച വ്യാധികള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, വിവിധ വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. പരിസര ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജനം, കുടിവെള്ളത്തിന്റെ ശുദ്ധത തുടങ്ങിയ കാര്യങ്ങളില്‍ വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം.
 
ഹോട്ടലുകളിലെ ഭക്ഷ്യവസ്തുകളുടെ ഗുണനിലവാര പരിശോധ കര്‍ശനമാക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കും. ജലത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തണം. മലിനമായ ജലം കുടിക്കരുതെന്ന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ അവരുടെ പരിധിയിലെ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. പകര്‍ച്ചാവ്യാധി, ശുചികരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മെയ് രണ്ടിന് സംസ്ഥാനതല ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ആരോഗ്യം, പഞ്ചായത്ത്, നഗരകാര്യം, ജലവിഭവം, കൃഷി, വിദ്യാഭ്യാസം, തുടങ്ങി വിവിധ വകുപ്പുകളിലെ മന്ത്രിമാരും വകുപ്പുതല ഉദ്ദ്യോഗസ്ഥരും പങ്കെടുക്കും. ഇതിന് പുറമെ ത്രിതലപഞ്ചായത്തുകളെ പങ്കെടുപ്പിച്ച് ജില്ലാതലത്തില്‍ മെയ് അഞ്ച്, ആറ്, ഏട്ട് തീയതികളില്‍ ജില്ലാതല ചര്‍ച്ചകളും നടത്തും.
 
എറണാകുളം ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എറണാകുളത്തുവച്ച് ജില്ലയുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആരോഗ്യമന്ത്രി, ജലവിഭവ മന്ത്രി, മറ്റു വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം മെയ് ഏഴിന് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2012 ഏപ്രിൽ 26, വ്യാഴാഴ്‌ച

ഭൂമിദാനം സര്‍ക്കാരോ മന്ത്രിമാരോ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

ഭൂമിദാനം സര്‍ക്കാരോ മന്ത്രിമാരോ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

 

 




തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമിദാനം സംബന്ധിച്ച സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് കൈക്കൊണ്ട തീരുമാനം യു.ഡി.എഫ്. സര്‍ക്കാരോ വിദ്യാഭ്യാസമന്ത്രിയോ മറ്റ് മന്ത്രിമാരോ അറിഞ്ഞുകൊണ്ടുള്ളതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് എന്ത് തീരുമാനിച്ചാലും സര്‍ക്കാരിന്റെ ഒരിഞ്ചുഭൂമി കൈമാറ്റം ചെയ്യണമെങ്കിലും സര്‍ക്കാര്‍ തീരുമാനിക്കണം. ഭൂമി നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനാണ് കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നത്. ആ തീരുമാനം സിന്‍ഡിക്കേറ്റ്തന്നെ പിന്നീട് പിന്‍വലിച്ചു. സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമിയും സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി ആര്‍ക്കും നല്‍കില്ല.

ഈ കാര്യത്തില്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഡോ.എം.കെ.മുനീറും ശക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലയുടെ ഭൂമി എടുത്തശേഷം അളക്കാന്‍ സമ്മതിക്കാത്ത കേസ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അത് പറഞ്ഞ് കലിക്കറ്റ് സര്‍വകലാശാലയിലെ ഇപ്പോഴത്തെ പ്രശ്‌നത്തെ താന്‍ ന്യായീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലയുടെ ഭൂമി എടുത്തശേഷം അളക്കാന്‍പോലും അനുവദിക്കാത്ത കേസ് ഏതാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. മുമ്പ് എ. കെ. ജി. സെന്ററിന് കേരള സര്‍വകലാശാലയുടെ ഭൂമി അനുവദിച്ചതിനെ ഉദ്ദേശിച്ചായിരുന്നു ചോദ്യം. അത്തരമൊരു സംഭവമുണ്ടെങ്കില്‍ ഭൂമി അളക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത അല്ലേയെന്ന ചോദ്യത്തിന് വരട്ടെ നോക്കാമെന്നായിരുന്നു മറുപടി.

ഇക്കാര്യത്തില്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സര്‍വകലാശാലയുടെ ഭൂമിയെടുത്തശേഷം അളക്കാന്‍പോലും അനുവദിക്കാത്ത കേസ് ഏതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരറിവുമില്ല. ഇതുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം എന്ന കേരളത്തിന്റെ നിലപാടിനെ നിഷ്പക്ഷമതികള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡീസല്‍വില നിയന്ത്രണം എടുത്തുകളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് കേരള സര്‍ക്കാരിന് യോജിപ്പില്ല. പെട്രോള്‍വില നിയന്ത്രണം എടുത്തുകളഞ്ഞ നടപടിയോടും തനിക്ക് യോജിപ്പില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം

മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം

 

 

തിരുവനന്തപുരം: വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന് മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ മത്സ്യമേഖലയിലുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നടപടിയെടുക്കും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ധനകാര്യമന്ത്രി, ഫിഷറീസ് മന്ത്രി, തൊഴില്‍മന്ത്രി, ഭക്ഷ്യമന്ത്രി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കടലിലെ കൊലക്കേസില്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഭാഗം വാദിക്കുന്നതിന് സീനിയര്‍ അഭിഭാഷകനെ ലഭ്യമാക്കും. ഇതിന് നടപടിയെടുക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എസ്.എല്‍.സി. ഫലം ഏപ്രില്‍ 26നു തന്നെ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടമാണ്. പാഠപുസ്തകവിതരണത്തിലും വലിയ നേട്ടം നേടാനായിട്ടുണ്ട്. 90 ശതമാനം പാഠപുസ്തകങ്ങളും ജില്ലകളിലെത്തിച്ചിട്ടുണ്ട്. മെയ് രണ്ടിന് മറ്റു ക്ലാസുകളിലെ ഫലം വരും. അതുകഴിഞ്ഞാലുടന്‍ പാഠപുസ്തക വിതരണം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.