UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 ഡിസംബർ 17, ശനിയാഴ്‌ച

ജനസമ്പര്‍ക്ക പരിപാടിക്ക് സോഷ്യല്‍ ഓഡിറ്റിങ് ഏര്‍പ്പെടുത്തും -മുഖ്യമന്ത്രി




കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടിക്ക് സോഷ്യല്‍ ഓഡിറ്റിങ് (സാമൂഹിക പരിശോധന) ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കപരിപാടി. പരിപാടിയില്‍ ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും തീര്‍പ്പ് കല്പിക്കാന്‍ കഴിയില്ല. എന്നാല്‍ ബാക്കിവന്ന പരാതികള്‍ പിന്നീട് പരിഗണിക്കും -അദ്ദേഹം പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജനസമ്പര്‍ക്കപരിപാടിയില്‍നിന്ന് ലഭിച്ച പരാതികളില്‍ തുടര്‍ച്ചയായ പ്രവര്‍ത്തനമുണ്ടാകും. ഉദ്യോഗസ്ഥസംഘത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതത് മണ്ഡലത്തിലെ എം.എല്‍.എ.മാരും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും ഇതിന് നേതൃത്വം നല്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രീയനേതാക്കളും ജനങ്ങളുടെ സഹകരണത്തിന് എത്തണം. ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിയമങ്ങള്‍ തടസ്സമാകുന്നുണ്ടെങ്കില്‍ അത് മാറ്റണം. ജനസമ്പര്‍ക്കത്തിന്റെ അവലോകനം നടത്താന്‍ വിവിധ ജില്ലകളില്‍ വീണ്ടുമെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (ഉദുമ), പി.ബി.അബ്ദുള്‍റസാഖ് എന്നിവര്‍ പ്രസംഗിച്ചു. കള്ളാര്‍ കെ.എന്‍.സതീഷ് സ്വാഗതം പറഞ്ഞു.

2011 ഡിസംബർ 16, വെള്ളിയാഴ്‌ച

സങ്കടക്കടല്‍, തീര്‍പ്പായത് 85,000 പരാതികള്‍ക്ക്


സങ്കടക്കടല്‍, തീര്‍പ്പായത് 85,000 പരാതികള്‍ക്ക്



തൃശൂര്‍: അലകടലായി ആര്‍ത്തലച്ച പരാതിപ്രളയത്തില്‍ പ്രതീക്ഷയുടെ കപ്പിത്താനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിവേഗ മന്ത്രവുമായി മുന്നേറിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇന്നലെ തീര്‍പ്പ് കല്‍പിച്ചത് 85,000 പരാതികള്‍ക്ക്. കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷകളുമായി പല വാതിലുകള്‍ക്കു മുന്നിലും മുട്ടി മടുത്ത പൊതുജനത്തിന്റെ ദുഃഖം മുഖ്യമന്ത്രിയെ കണ്ടതോടെ അണപൊട്ടി. ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച ജനസമ്പര്‍ക്ക പരിപാടി അവസാനിച്ചത് രാത്രി പത്തുമണിയോടെയാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുമായി സര്‍വകക്ഷി സംഘത്തിനൊപ്പം കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൃശൂരില്‍ എത്തിയത്.

ഇന്ന് കാസര്‍കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ രാത്രി 12 മണിയോടെയെങ്കിലും തന്നെ പോകാന്‍ അനുവദിക്കണമെന്ന അപേക്ഷയോടെയാണ് പരിപാടി തുടങ്ങിയത്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലെ റജിസ്‌ട്രേഷന്‍ കൗണ്ടറുകളില്‍ അതിരാവിലെതന്നെ അപേക്ഷകര്‍ തിങ്ങിനിറഞ്ഞിരുന്നു. ഹ്രസ്വമായ ഉദ്ഘാടനത്തിനു ശേഷം സിഐടിയു തൊഴിലാളിയായിരുന്ന സുകുമാരന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്നു വികലാംഗര്‍ക്കായി സജ്ജീകരിച്ച പ്രത്യേക ഭാഗത്തേക്ക് മുഖ്യമന്ത്രി നീങ്ങി. ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഭൂരിഭാഗം സമയവും ചെലവഴിച്ചത് ദീനരും അബലരുമായവരുടെ കണ്ണീരൊപ്പുന്നതിനായിരുന്നു.

അതിനിടെ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെയും ജില്ലയിലെ ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചികിത്സാ സഹായം സംബന്ധിച്ച അപേക്ഷകള്‍ പരിഗണിച്ചു തുടങ്ങി. നിശ്ചിത തുക വരെയുള്ള സഹായങ്ങള്‍ നല്‍കാനുള്ള അധികാരം വീതിച്ചു നല്‍കിയത് പരാതിക്കാരുടെ കാത്തുനില്‍പ്പിന്റെ ദൈര്‍ഘ്യം കുറച്ചു. ശരാശരി നാലുമണിക്കൂര്‍ കാത്തുനിന്ന ശേഷമാണ് പരാതിക്കാര്‍ക്ക് മുഖ്യമന്ത്രിയെയോ, മറ്റുള്ളവരെയോ കാണാന്‍ സാധിച്ചത്. ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പരാതികള്‍ കേട്ടത്. പൊരിവെയിലില്‍ 25 പേര്‍ ബോധരഹിതരായി വീണു. ഇവരെ ജില്ലാ ആശുപത്രിയില്‍ ക്രമീകരിച്ച പ്രത്യേക വാര്‍ഡിലേക്കു മാറ്റി. 



മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന് ഏതു തരത്തിലുള്ള ഉറപ്പും നല്‍കാമെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന് ഏതു തരത്തിലുള്ള ഉറപ്പും നല്‍കാമെന്ന് മുഖ്യമന്ത്രി


തൃശൂര്‍: പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു വെള്ളം നല്‍കുന്നതു സംബന്ധിച്ചു തമിഴ്‌നാടിനു സംശയമുണ്ടെങ്കില്‍ ഏതു തരത്തിലുള്ള ഉറപ്പ് നല്‍കാനും കേരളം തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷ. തമിഴ്‌നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തണമെന്നാണു കേരളത്തിന്റെ ആഗ്രഹം. തമിഴ്‌നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും എന്നതാണ് ആഗ്രഹിക്കുന്നത്. നിയമസഭയിലെ പ്രമേയത്തില്‍പോലും തമിഴ്‌നാടിന് വെള്ളം നല്‍കുന്നതിനെ ആരും എതിര്‍ത്തിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.


ജനസമ്പര്‍ക്ക പരിപാടി: പരിഹാരനടപടികള്‍ നേരിട്ട് വിലയിരുത്തും-മുഖ്യമന്ത്രി



തൃശ്ശൂര്‍:പൊതുജന സമ്പര്‍ക്ക പരിപാടികളില്‍ ലഭിക്കുന്ന പരാതികളും അതിന്മേല്‍ കൈക്കൊള്ളുന്ന നടപടികളും വിലയിരുത്താന്‍ സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൈക്കൊണ്ട നടപടികളിന്മേല്‍ നിരീക്ഷണത്തിനായി എല്ലാ ജില്ലകളിലും താന്‍ നേരിട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

14 ജില്ലകളിലെയും പരാതികളില്‍ സമഗ്ര പരിശോധന നടത്തും. പൊതുവേ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. അത് മാറ്റിയെടുക്കാനാണ് ശ്രമം. പരാതികളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ന്യായമാണോ എന്ന് അന്വേഷിക്കും. ഏത് പരാതി പരിശോധിക്കുമ്പോഴും അതിനെ പോസിറ്റീവായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുള്ള എ.പി.എല്‍. കാര്‍ഡുകളില്‍ അധികവും ബി.പി.എല്‍. പരിധിയില്‍ ആക്കാന്‍ അര്‍ഹതയുള്ളതാണെന്ന് പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിനായി ചില നിബന്ധനകള്‍ മാറ്റണം. പുതിയ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ബി.പി.എല്‍. ആക്കാനുള്ള അപേക്ഷകള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു





Janasamparkka Programme-Thrissur

കാലുകള്‍ നഷ്ടപ്പെട്ട ഓട്ടുകമ്പനി തൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ 5 ലക്ഷം



പുതുക്കാട്: ഓടുനിര്‍മാണ യന്ത്രം വീണ് കാലുകള്‍ നഷ്ടപ്പെട്ട സ്ത്രീതൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ അഞ്ചുലക്ഷം ആശ്വാസമായി. പുതുക്കാട് തെക്കെ തൊറവ് മാങ്ങാറില്‍ പങ്കജാക്ഷന്റെ ഭാര്യ ഭാരതി (50)ക്കാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ആശ്വാസമെത്തിയത്. നവംബര്‍ മൂന്നിനാണ് പാഴായി ചിത്ര ക്ലേ ക്രാഫ്റ്റിലെ തൊഴിലാളിയായ ഭാരതിക്ക് അപകടം സംഭവിച്ചത്. വലിയ ഓടുനിര്‍മാണ യന്ത്രം ഉയര്‍ത്തിമാറ്റുന്ന തൊഴിലാളികളെ സഹായിക്കുന്നതിനിടെ ഭാരതിയുടെ കാലുകളിലേക്ക് യന്ത്രം വീഴുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഭാരതിയുടെ രണ്ടു കാലുകളും മുറിച്ചുമാറ്റിയിരുന്നു. ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ ഭാരതിയുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്തിരുന്നു. തെക്കെതൊറവിലെ വീട്ടില്‍ ഭര്‍ത്താവുമൊത്താണ് ഭാരതി താമസിച്ചിരുന്നത്. ഒരേയൊരുമകള്‍ വിവാഹിതയായി വരാക്കരയില്‍ താമസിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷസമര്‍പ്പിച്ചതിനെ തുടര്‍ന്ന് തുക അനുവദിച്ച കാര്യം രണ്ടുദിവസം മുമ്പേ വില്ലേജ് ഓഫീസര്‍ അറിയിച്ചിരുന്നു. ഭാരതിക്കുവേണ്ടി ഭര്‍ത്താവ് പങ്കജാക്ഷന്‍ തുക ഏറ്റുവാങ്ങി. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ തുക കൈമാറി. തൃശ്ശൂര്‍ അശ്വിനി ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാരതി സുഖം പ്രാപിച്ചുവരുന്നു.

മൂന്നാര്‍: പിടിച്ചെടുത്ത റിസോര്‍ട്ട് നടത്തിപ്പിന് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

കൊച്ചി: മൂന്നാറില്‍ പിടിച്ചെടുത്ത റിസോര്‍ട്ടുകളുടെ നടത്തിപ്പിന് പുതിയ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയുടെ പരിഗണനക്ക് സമര്‍പ്പിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടെ പിടിച്ചെടുത്ത റിസോര്‍ട്ടുകള്‍ ആദിവാസികളുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെയും ക്ഷേമത്തിന് വിനിയോഗിക്കാമെന്നാണ് റവന്യൂ അഡീഷണല്‍ സെക്രട്ടറി എസ്.കെ.രാജലക്ഷ്മി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത്തരം റിസോര്‍ട്ടുകള്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഈ രംഗത്ത് പരിശീലനത്തിനും ജോലി നല്‍കാനും വിനിയോഗിക്കാവുന്നതാണ്. ഇതില്‍നിന്ന് കിട്ടുന്ന ലാഭം ഈ വിഭാഗത്തില്‍പ്പെട്ടവരുടെ പഠനത്തിനും ഉന്നമനത്തിനും വിനിയോഗിക്കാനാവും. ഇതുവഴി റിസോര്‍ട്ടുകള്‍ നല്ല നിലയില്‍ നടത്തിക്കൊണ്ടുപോകാനാവുമെന്നാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിന് കോടതിയുടെ അനുമതി സര്‍ക്കാര്‍ തേടുന്നുണ്ട്.

റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തതിന് എതിരെ മൂന്നാറിലെ ഓക്ക് ഫീല്‍ഡ് റിസോര്‍ട്ട് ഉടമയും പെരുമ്പാവൂര്‍ സ്വദേശിയുമായ എന്‍.ആര്‍. റെനീഷ് നല്‍കിയ അപ്പീലിലാണ് ഇത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി.ആര്‍.രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീലിലെ ആവശ്യം സിംഗിള്‍ ബെഞ്ച് പരിഗണിക്കേണ്ടതാണെന്ന് വ്യക്തമാക്കിക്കൊണ്ട് അപ്പീല്‍ തീര്‍പ്പാക്കിയിട്ടുണ്ട്.

2011 ഡിസംബർ 15, വ്യാഴാഴ്‌ച

സമരം നിര്‍ത്തുന്നത് പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം -മുഖ്യമന്ത്രി


നെടുമ്പാശ്ശേരി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് സമരങ്ങള്‍ നിര്‍ത്താന്‍ താന്‍ ആഹ്വാനം ചെയ്തതെന്ന് മുഖ്യമന്ത്രി നെടുമ്പാശ്ശേരിയില്‍ അറിയിച്ചു.

എങ്കിലും ഇതു സംബന്ധിച്ച നിലപാടെടുക്കേണ്ടത് അതത് പാര്‍ട്ടികളും സംഘടനകളുമാണ്. തമിഴ്‌നാടിന് വെള്ളം കൊടുക്കാമെന്ന കലവറയില്ലാത്ത നിലപാട് കേരളം സ്വീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് അവര്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചിട്ടുള്ളത്. വെള്ളമല്ലാതെ പിന്നെ അവര്‍ക്കെന്താണ് വേണ്ടത്. തമിഴ്‌നാട്ടുകാരുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. മുന്‍പ് അവര്‍ രണ്ടുവട്ടം ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. ഇനി കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലം അവര്‍ ചര്‍ച്ചയ്ക്കുവരുമെന്നാണ് പ്രതീക്ഷ. 'തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ'-കേരളത്തിന്റെ ഈ നിലപാടിന് ദേശീയാംഗീകാരം ലഭിച്ചിട്ടുണ്ട്-മുഖ്യമന്ത്രി അറിയിച്ചു.

ഇടപെടാമെന്ന് പ്രധാനമന്ത്രി; ശുഭപ്രതീക്ഷയെന്ന് മുഖ്യമന്ത്രി

ഇടപെടാമെന്ന് പ്രധാനമന്ത്രി; ശുഭപ്രതീക്ഷയെന്ന് മുഖ്യമന്ത്രി


ന്യൂഡല്‍ഹി: സമാധാനാന്തരീക്ഷമൊരുക്കിയാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെയും നേതൃത്വത്തില്‍ 23 നേതാക്കളടങ്ങുന്ന സംഘമാണ് ബുധനാഴ്ച പ്രധാനമന്ത്രിയെ കണ്ടത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ സാധിച്ചെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പുതിയ അണക്കെട്ടു നിര്‍മിച്ചാലേ ആശങ്ക പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയൂവെന്ന കേരളത്തിന്റെ പൊതുവികാരവും പ്രധാനമന്ത്രിയെ അറിയിച്ചു. ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്നതും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നതുമാണ് പ്രധാനമന്ത്രിയുടെ പരിമിതി. എങ്കിലും കേരളത്തിന്റെ ആശങ്ക ഉള്‍ക്കൊണ്ട് ഇടപെടാമെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. ഇതിനായി സംഘര്‍ഷങ്ങളും പ്രകോപനവും ഒഴിവാക്കി നല്ല അന്തരീക്ഷമുണ്ടാക്കണമെന്നായിരുന്നു പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം. ഇക്കാര്യത്തില്‍ പൂര്‍ണസഹകരണം സര്‍വകക്ഷിസംഘം അദ്ദേഹത്തോടു വാഗ്ദാനം ചെയ്തു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന് കാത്തുനില്‍ക്കാനാവില്ല. ചര്‍ച്ചയുടെ സാഹചര്യം സൃഷ്ടിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ അണക്കെട്ടു നിര്‍മിച്ചാലും തമിഴ്‌നാടിന് ഇപ്പോള്‍ നല്‍കുന്ന വെള്ളത്തില്‍ ഒരു കുറവുമുണ്ടാവില്ലെന്ന് സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ അറിയിച്ചു. ഒരുകാലത്തുമുണ്ടാവാത്ത തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ ജനങ്ങള്‍ കടുത്ത ഭീതിയിലും പരിഭ്രാന്തിയിലുമാണ്. അണക്കെട്ടു പൊട്ടിയാല്‍ അഞ്ചു ജില്ലകള്‍ വെള്ളത്തില്‍ ഒലിച്ചുപോവും.

പൊതുജനാഭിപ്രായം രൂപവത്കരിക്കാനായി തമിഴ്‌നാട് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതിനെയും കേരളം വിമര്‍ശിച്ചു. പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ 1979-ല്‍ തമിഴ്‌നാട് സമ്മതിച്ചതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായികുറയ്ക്കാനും നടപടിയുണ്ടാവണം. പ്രശ്‌നപരിഹാരത്തിനായി ഏറ്റവും വേഗത്തിലുള്ള നടപടിയെടുക്കണമെന്നും സര്‍വകക്ഷിസംഘം ആവശ്യപ്പെട്ടു.

മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ.ജോസഫ്, ഷിബു ബേബി ജോണ്‍, കോടിയേരി ബാലകൃഷ്ണന്‍(സി.പി.എം), സി.ദിവാകരന്‍(സി.പി.ഐ), ഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്‌ലിംലീഗ്),മാത്യു.ടി.തോമസ്(ജെ.ഡി-എസ്), എന്‍.കെ.പ്രേമചന്ദ്രന്‍(ആര്‍.എസ്.പി), എ.സി.ഷണ്‍മുഖദാസ്(എന്‍.സി.പി), വറുഗീസ് ജോര്‍ജ് (സോഷ്യലിസ്റ്റ് ജനത), എ.എന്‍.രാധാകൃഷ്ണന്‍(ബി.ജെ.പി), എ.എന്‍.രാജന്‍ബാബു(ജെ. എസ്.എസ്), കെ.ആര്‍.അരവിന്ദാക്ഷന്‍ (സി.എം.പി), കടന്നപ്പള്ളി രാമചന്ദ്രന്‍(കോണ്‍ഗ്രസ്-എസ്), പി.സി.തോമസ്(കേരള കോണ്‍ഗ്രസ്) എന്നീ നേതാക്കളും സര്‍വകക്ഷിസംഘത്തിലുണ്ടായിരുന്നു.

സമരം നിര്‍ത്തുന്നു

ന്യൂഡല്‍ഹി: ശാന്തമായ അന്തരീക്ഷമൊരുക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ പ്രശ്‌നമുന്നയിച്ചുകൊണ്ടുള്ള സമരം നിര്‍ത്തിവെക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രക്ഷോഭം നിര്‍ത്താനുള്ള സന്നദ്ധത സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും പ്രകടിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം പാര്‍ട്ടി പ്രാദേശികഘടകമാണ് കൈക്കൊള്ളുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
സമരം നിര്‍ത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കേരളകോണ്‍ഗ്രസ് മാനിക്കുകയാണെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. എന്നാല്‍ ഒരു മാസത്തിനകം പ്രശ്‌നപരിഹാരം വേണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്.


2011 ഡിസംബർ 14, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍: കോടതിവിധി കേരളത്തിനെതിരല്ല -മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍: കോടതിവിധി കേരളത്തിനെതിരല്ല -മുഖ്യമന്ത്രി


നെടുമ്പാശ്ശേരി: മുല്ലപ്പെരിയാര്‍ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി കേരളത്തിന്റെ നിലപാടിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലനിരപ്പ് 136 അടിയാക്കി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഉണ്ടാകൂ. ഇത് കേരളത്തിന്റെ നിലപാടിനെ ന്യായീകരിക്കുന്നതാണ്.

കേരളത്തിന്റെ ആവശ്യം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം ജനങ്ങള്‍ക്കും അറിയാം. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളത്തിന് രഹസ്യ അജണ്ടകള്‍ ഒന്നും ഇല്ല. തമിഴ്‌നാടിന് നല്‍കിവരുന്ന മുഴുവന്‍ വെള്ളവും തുടര്‍ന്നും നല്‍കാന്‍ തയ്യാറാണ്. മുല്ലപ്പെരിയാറില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ഡാമിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് ആരുടെയും സൃഷ്ടിയല്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ എല്ലാ വിഭാഗങ്ങളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റബ്ബര്‍ ഉത്‌പാദക സംഘങ്ങള്‍ക്ക് പഞ്ചായത്തില്‍നിന്ന് ധനസഹായം പരിഗണിക്കും -ഉമ്മന്‍ചാണ്ടി



കോട്ടയം: റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ക്ക് (ആര്‍.പി.എസ്.) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്ന് ധനസഹായം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ ഈ നിര്‍ദേശം ആസൂത്രണ ബോര്‍ഡിന്റെ പരിഗണനയിലാണ്. അനുകൂലമായ തീരുമാനമുണ്ടാകും -ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചെറുകിട റബ്ബര്‍ കര്‍ഷകരുടെ കൂട്ടായ്മയായ റബ്ബറുത്പാദക സംഘങ്ങളുടെ രൂപവത്കരണത്തിന്റെ രജതജൂബിലിയാഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംഘങ്ങള്‍ക്ക് പഞ്ചായത്തുകള്‍ വഴി സഹായം നല്‍കുന്നത് 2005ല്‍ പ്ലാനിങ്‌ബോര്‍ഡ് അംഗീകരിച്ചിരുന്നു. എന്നാല്‍, അന്ന് തീരുമാനം നടപ്പായില്ല. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആവര്‍ത്തനക്കൃഷിക്ക് കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡി 50,000 രൂപയാക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇത് സര്‍ക്കാരിന്റെ ആവശ്യമായി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റബ്ബറിന് വില കുറയുമ്പോള്‍ മാത്രം ജാഗരൂകരായാല്‍ പോരാ. വില വര്‍ധിക്കുന്ന അവസരത്തിലും അതേ ജാഗ്രത കാട്ടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച റബ്ബറുത്പാദക സംഘത്തിന് റബ്ബര്‍ബോര്‍ഡ് നല്‍കുന്ന 'സുവര്‍ണ സംഘം' അവാര്‍ഡ് കോട്ടയം ചിറക്കടവ് സംഘത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി.സറിയക്, മുന്‍ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരായ പി.മുകുന്ദന്‍മേനോന്‍, ഡോ. എ.കെ. കൃഷ്ണകുമാര്‍ എന്നിവരെ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. അന്തരിച്ച മുന്‍ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പി.കെ. നാരായണനുവേണ്ടി ഭാര്യ ശ്രീദേവി പുരസ്‌കാരം ഏറ്റുവാങ്ങി.

കോട്ടയം മാമ്മന്‍മാപ്പിള സ്മാരക മുനിസിപ്പല്‍ ഹാളില്‍ നടന്ന ചടങ്ങില്‍
റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. രജതജൂബിലി
ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തിരുവഞ്ചൂര്‍ നിര്‍വഹിച്ചു. ടാപ്പിങ് ഷേഡിന്റെ
കണ്ടുപിടിത്തത്തിനുള്ള 'ഫാര്‍മര്‍ ഇന്നോവേഷന്‍ അവാര്‍ഡ്' വാഴൂര്‍ ഈസ്റ്റ്
സ്വദേശി എബ്രഹാം അഞ്ചാനിക്ക് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. സമ്മാനിച്ചു.