UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂലൈ 16, വ്യാഴാഴ്‌ച

വികസന പദ്ധതികളില്‍ സര്‍ക്കാരിന് വിവേചനമില്ല


 വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഭരണ-പ്രതിപക്ഷ വിവേചനം കാട്ടാറില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളില്‍ വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയൊരു പരാതി പ്രതിപക്ഷത്ത് നിന്ന് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു പരാതി ഉണ്ടാകാതിരിക്കാനാണ് എല്ലാ പദ്ധതികളിലും പൊതുമാനദണ്ഡം വെച്ചത്. പുതിയ കോളേജുകള്‍ അനുവദിക്കുന്ന പ്രശ്‌നത്തില്‍ കോളേജ് ഇല്ലാത്തയിടങ്ങളില്‍ പരിഗണന നല്‍കണമെന്ന മാനദണ്ഡത്തിനോടാണ് എല്ലാവരും  യോജിച്ചത്. അതില്‍ ഭരണപക്ഷമെന്നോ  പ്രതിപക്ഷമെന്നോ നോക്കിയില്ല.

ഭൂരിപക്ഷം സര്‍ക്കാര്‍ കോളേജുകളും അനുവദിച്ചത് പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലങ്ങളിലാണ്. വികസന പദ്ധതികള്‍ ആരുടെയും ഔദാര്യമല്ല, അവകാശമാണ്. സര്‍ക്കാര്‍ ഔദാര്യം കാണിച്ചുവെന്നല്ല, ഒരു പദ്ധതിയിലും പക്ഷഭേദം കാട്ടിയിട്ടില്ലെന്നാണ് താന്‍ പറയുന്നത്. 77 ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ അനുവദിച്ചതിലും ഭൂരിപക്ഷം പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളിലാണ്.

കാരുണ്യാ ഫാര്‍മസികള്‍ 16 എണ്ണമാണ് പ്രതിപക്ഷ അംഗങ്ങള്‍ക്ക് അനുവദിച്ചത്. 110 ഹോമിയോ ഡിസ്പന്‍സറികളുടെ കാര്യത്തിലും ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക എന്നത് തന്നെയായിരുന്നു മാനദണ്ഡം.

25 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ അനുവദിച്ചപ്പോള്‍ ആദ്യം നല്‍കിയത് പ്രതിപക്ഷ അംഗങ്ങള്‍ക്കാണ്. നാലാംവര്‍ഷം ഏറ്റവും ഒടുവിലത്തേതാണ് തന്റെ പഞ്ചായത്തായ പുതുപ്പള്ളിയില്‍ അനുവദിച്ചതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. 
കാരുണ്യാ ബെനവലന്റ് ഫണ്ട് 742 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഇതില്‍ സര്‍ക്കാര്‍ എന്തെങ്കിലും വിവേചനം കാട്ടിയെന്ന പരാതി പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. വികസനവും കരുതലും എല്ലാവര്‍ക്കും ഒരുപോലെ നീതിപൂര്‍വം നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം.

ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ അനുവദിച്ചപ്പോഴും മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയില്ല. ആസ്തി വികസന ഫണ്ട് അഞ്ചുകോടി രൂപ വീതം പ്രതിപക്ഷ അംഗങ്ങള്‍ക്കും നല്‍കിയത് മറന്നുപോകരുതെന്നും ഭരണത്തിന്റെ അഞ്ചാംവര്‍ഷം ഇത്തരമൊരു അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത് ശരിയാണോ എന്നാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 



ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കും


 വിമാനക്കമ്പനികള്‍ അമിതമായ യാത്രാനിരക്ക് ഈടാക്കുന്നത് മൂലം നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്കായി സംസ്ഥാനസര്‍ക്കാറിന്റെ കീഴില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രത്യേക കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

വിമാനക്കൂലി വര്‍ധനവിന് എതിരെ നിരന്തരം കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്വന്തം നിലക്കുള്ള നടപടികളിലേക്ക് കടക്കുന്നത്. കപ്പല്‍ യാത്രക്ക് ദിവസങ്ങളെടുക്കുമെന്നതാണ് യാത്രക്കാരുടെ താല്‍പര്യക്കുറവിന് കാരണമെന്നും പാലോട് രവിയുടെ സബ്മിഷന് മറുപടിയായി അദ്ദേഹം അറിയിച്ചു.

സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടും വെച്ചിട്ടുള്ള എയര്‍കേരള വിമാനസര്‍വീസിന്  കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി തന്നിട്ടില്ല. എയര്‍ ഇന്ത്യയുടെ ഇടപെടല്‍ കാരണമാണ് പദ്ധതിക്ക് അംഗീകാരം കിട്ടാത്തത്. അവര്‍ മുന്നോട്ടു വെച്ചിട്ടുള്ള നിബന്ധന നമുക്ക് ഒരിക്കലും നടപ്പാക്കാനാകില്ല. അന്തര്‍ദേശീയ സര്‍വീസിന് അനുമതി കിട്ടണമെങ്കില്‍ അഞ്ചു കൊല്ലം ആഭ്യന്തരവിമാനസര്‍വീസ് നടത്തി പരിചയവും 20 വിമാനങ്ങളെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം വേണം. അഞ്ച് വര്‍ഷം ആഭ്യന്തരമേഖലയില്‍ സര്‍വീസ് നടത്തിയാല്‍ 150 കോടി നഷ്ടമുണ്ടാകും.

അഞ്ച് വിമാനങ്ങളെ ഉള്‍പ്പെടുത്തി എയര്‍ കേരള തുടങ്ങുന്നതിനുള്ള പദ്ധതിയാണ് കേരളം മുന്‍ യു.പി.എ സര്‍ക്കാറിന് സമര്‍പ്പിച്ചത്. പരിശോധിക്കാമെന്ന് പറഞ്ഞതല്ലാതെ ഇതു വരെ തീരുമാനമുണ്ടായിട്ടില്ല. മോദി സര്‍ക്കാരും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. തിരക്കേറിയ സമയത്ത് വിമാനനിരക്ക് കുത്തനെ കൂട്ടുന്ന എയര്‍ ഇന്ത്യയടക്കമുള്ള വിമാനക്കമ്പനികളുടെത് മര്യാദകെട്ട നിലപാടാണ്.

കുറഞ്ഞ നിരക്കിലെ സര്‍വീസുമായി തുടങ്ങിയ എയര്‍ഇന്ത്യ എക്‌സ്പ്രസിനെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കണ്ടതെങ്കിലും പിന്നീട് നിരാശയായിരുന്നു ഫലം. അവരും സീസണില്‍ നിരക്ക് വര്‍ധിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ പലതവണ അറിയിച്ചിട്ടും ഫലമുണ്ടായില്ല.എന്നാലും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമം തുടരരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


തെരുവുനായ്ക്കളെ കൊല്ലാം; പ്രത്യേക ഉത്തരവ് വേണ്ട


നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതാണിത്. പേവിഷബാധയുള്ളതും അപകടകാരികളുമായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് നിയമതടസ്സമില്ലെന്നും ഇതിനായി പ്രത്യേക ഉത്തരവിറക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടി സംസ്ഥാനത്തെ 50 കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണവകുപ്പ് ഉടന്‍ തുടങ്ങും. ജനപ്രതിനിധികളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം 500 കേന്ദ്രങ്ങളിലേക്കുവരെ പദ്ധതി വ്യാപിപ്പിക്കും.

തെരുവുനായ്ക്കളുടെ ജനന നിയന്ത്രണം (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സമഗ്രപദ്ധതി തയ്യാറാക്കണം. കോട്ടയം, കൊല്ലം, എറണാകുളം ജില്ലാപഞ്ചായത്തുകള്‍ തയ്യാറാക്കിയ പദ്ധതികളുടെ മാതൃക മററുജില്ലകള്‍ക്ക് കൈമാറും. ഇത് പരിശോധിച്ച് അനുയോജ്യമായ രീതിയില്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാം. 

തെരുവുനായകള്‍ക്കും വീട്ടുനായകള്‍ക്കും പ്രതിരോധകുത്തിവെപ്പ് നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിനായി മൃഗഡോക്ടര്‍മാരുടെ പ്രത്യേക ടീം സജ്ജരായിക്കഴിഞ്ഞു. ഏതു പ്രദേശത്ത് ക്യാമ്പ് വേണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശിക്കാം. നായ്ക്കളെ എത്തിക്കേണ്ട ഉത്തരവാദിത്വം സ്ഥാപനങ്ങള്‍ക്കാണ്. 

2015, ജൂലൈ 15, ബുധനാഴ്‌ച

നീതി ആയോഗ് ഉപസമിതി റിപ്പോര്‍ട്ട് ബുധനാഴ്ച പരിഗണിക്കരുത്


കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിമാരുടെ ഉപസമിതി അംഗീകരിച്ചശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ടായി നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലില്‍ അവതരിപ്പിക്കാവൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.  ജൂലൈ 15 ന് ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തില്‍ റിപ്പേര്‍ട്ട് അവതരിപ്പിക്കുമെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍  ഈ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

മുഖ്യമന്ത്രിമാരുടെ ഉപസമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയതിന് പ്രത്യേക നന്ദിയുണ്ട്.  ഉപസമിതി മൂന്നു തവണ യോഗം ചേര്‍ന്നു.  ഉപസമിതിയിലെ എല്ലാ അംഗങ്ങളുടെയും അംഗീകാരത്തോടുകൂടി മാത്രമേ അന്തിമ റിപ്പോര്‍ട്ട് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുവെന്ന് ജൂണ്‍ 27നു ഭോപ്പാലില്‍ ചേര്‍ന്ന ഉപസമിതി യോഗം തീരുമാനിച്ചിരുന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും


തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം എം.ജി. റോഡിനു കുറുകെ പവര്‍ ഹൗസ് റോഡിനെയും തകരപ്പറമ്പ് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ടുളള തകരപ്പറമ്പ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തിക പരിമിതികള്‍ക്കിടയിലും 3397 കോടി രൂപ ചെലവഴിച്ച് 14 ജില്ലകളിലെയും പ്രധാന വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തകരപ്പറമ്പ് റോഡ് വികസനത്തിന് ഒഴിപ്പിക്കേണ്ടിവന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രത്യേക ശ്രദ്ധവേണ്ടവര്‍ക്ക് കരുതല്‍ നല്‍കലും സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


എം. എസ് വിശ്വനാഥന് ആദരാജ്ഞലികൾ


ഞാനാദ്യം എം. എൽ. എ ആകുന്നത്‌ 1970 ലാണ്. അതിനടുത്ത വർഷം, 1971ലാണ് എം. എസ് വിശ്വനാഥൻ ലങ്കാ ദഹനം എന്ന സിനിമയിലൂടെ അനശ്വരമായ 'ഈശ്വരനൊരിക്കൽ വിരുന്നിനു പോയി ...' എന്ന ഗാനവുമായി എത്തിയത്. പിന്നെയൊരുപാട് മറക്കാനാവാത്ത ഗാനങ്ങൾ അദ്ദേഹം മലയാളിക്ക് നൽകിയിട്ടുണ്ട്.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും, ഹിന്ദിയിലും സംഗീതമുദ്ര പതിപ്പിച്ച പ്രതിഭാധനനാണ് അദ്ദേഹം. അദ്ദേഹത്തിന് എന്റെ ആദരാജ്ഞലികൾ. 

2015, ജൂലൈ 14, ചൊവ്വാഴ്ച

സര്‍ക്കാരിന്റെ ലക്ഷ്യം യുവാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമം


തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനോടൊപ്പം പുതുതലമുറയുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് വികസന രംഗത്തെ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  മാസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ കേരള പരിപ്രേക്ഷ്യ പദ്ധതി 2030 -ന്റെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ദീര്‍ഘകാല വികസന ലക്ഷ്യം സംയോജിതമായി നടപ്പിലാക്കാനുള്ള, കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമുള്ള കൂട്ടായ ശ്രമം ആണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ സഹകരണത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ കേരള പരിപ്രേക്ഷ്യ പദ്ധതി എന്ന് മുഖ്യമന്ത്രി പറഞ്ഞു.  

സംസ്ഥാന ആസൂത്രണ മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള പരിപ്രേക്ഷ്യ പദ്ധതി 2030 നീതി ആയോഗ് അംഗം ഡോ.ബിബേക് ദെബ്രോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. 

2015, ജൂലൈ 13, തിങ്കളാഴ്‌ച

പുതിയ പ്രസ് ക്ലബ് മന്ദിരം കോട്ടയത്തിന് അലങ്കാരം



കോട്ടയം: അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തിന് അലങ്കാരമാണ് പുതിയ പ്രസ് ക്ലബ് മന്ദിരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു നിര്‍മിച്ച പ്രസ് ക്ലബ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ 
എന്‍.ജെ. തോമസ് ആന്‍ഡ് കമ്പനി എംഡി സിബി, ഇന്റീരിയല്‍ ഡിസൈന്‍ നിര്‍വഹിച്ച വിസ്ഡം സിറ്റിസ്‌കേപ്‌സ് ഇന്റീരിയേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ശ്രീഹരി എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. 2012 ഫെബ്രുവരിയിലാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ പ്രസ്‌ക്ലബ്ബിനായി നല്‍കിയത്. 120 മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരേസമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യം പുതിയ മീഡിയ ഹാളിലുണ്ട്.  

അറ്റോര്‍ണിയുടെ നടപടിക്കെതിരെ പ്രധാനമന്ത്രിക്കു കത്തയയ്ക്കും


തിരുവനന്തപുരം : കേരളത്തിലെ ബാര്‍ ഉടമകള്‍ക്കുവേണ്ടി കേന്ദ്ര അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഹാജരായതിനെതിരേ കേരളത്തിന്റെ കടുത്ത പ്രതിഷേധം അറിയിച്ചുകൊണ്ട്  പ്രധാനമന്ത്രിക്ക്  കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കേസ് ജൂലൈ 28നു വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ ഒരു കാരണവശാലും ഇതാവര്‍ത്തിക്കരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. 

സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിക്കൊണ്ടാണ് എജി ഇപ്രകാരം ചെയ്തത് എന്നത് നീതിബോധമുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ്.  ഇത് അതീവ ഗുരുതരമായ വിഷയമാണെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക ഉത്തരവാദിത്വത്തോടെ നടപ്പാക്കുന്ന ഘട്ടംഘട്ടമായ മദ്യനിരോധന പരിപാടിക്ക് പൂര്‍ണ പിന്തുണ നല്കാനുള്ള ഉത്തരവാദിത്വമാണ് കേന്ദ്രത്തിനുള്ളത്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട യാതൊരു വിഷയവും ഇതിലില്ല. രാജ്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഉറച്ച പിന്തുണയാണു നല്‌കേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

എജി ഹാജരാകുന്നതിനെക്കുറിച്ച് സുപ്രീം കോടതി തന്നെ ചോദ്യമുന്നയിച്ചിട്ടും അദ്ദേഹം മുന്നോട്ടു പോകുകയാണു ചെയ്തത്. ഇത് കേരളത്തോടു ചെയ്ത അനീതിയാണെന്ന്  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വയനാട് മെഡിക്കല്‍ കോളജ് മെഡിസിറ്റിയായി ഉയര്‍ത്തും


കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് ഒരു തുടക്കം മാത്രമാണെന്നും മെഡിസിറ്റിയായി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ സ്വപ്നമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

വയനാട് മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം കല്‍പ്പറ്റയില്‍ നിര്‍വ്വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളജ് ആധുനീക ചികിത്സാകേന്ദ്രമായി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മെഡിക്കല്‍ കോളജിന് 25 ഏക്കര്‍ സ്ഥലം മതിയായിരുന്നു. അത് മെഡിസിറ്റിയായി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് 50 ഏക്കറാക്കി ഉയര്‍ത്തിയത്.

മെഡിസിറ്റിയായി ഉയര്‍ത്തുന്നതിനായാണ് 900 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്. വയനാടിനെ ഒരു പിന്നോക്കജില്ലയായിരിക്കാന്‍ പാടില്ലെന്ന ദൃഢനിശ്ചയം സര്‍ക്കാരിനുണ്ട്. അതിനായി സര്‍ക്കാരിന് ചില കാഴ്ചപ്പാടുകളുണ്ട്.

അതനുസരിച്ച് ആദ്യലക്ഷ്യം മെഡിക്കല്‍ കോളജായിരുന്നു. രണ്ടാമത് വയനാട് റെയില്‍പാതയാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുകയും അമ്പത് ശതമാനം വിഹിതം നല്‍കാന്‍ സമ്മതമാണെന്നും അറിയിച്ചിട്ടുണ്ട്.

എത്രയും വേഗം ഈ റെയില്‍പാത യാഥാര്‍ത്ഥ്യമാവാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാമത്തെ ആവശ്യം വയനാട് ബദല്‍ റോഡാണ്. നിലവിലുള്ള റോഡില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ മണിക്കൂറുകളോളം ജനങ്ങള്‍ വഴിയില്‍ കിടക്കേണ്ട അവസ്ഥയാണ്. ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്.

ഏതാനം മാസങ്ങള്‍ക്കുള്ളില്‍ ഇത് ടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇത്തരത്തിലൊരു വികസനമുന്നേറ്റത്തിന് കാരണം. വയനാട് ജില്ലക്ക് ഇത് മാത്രമല്ല, നിരവധി കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. അതെല്ലാം വേഗത്തില്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കും.



സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് ആകെ അഞ്ച് മെഡിക്കല്‍ കോളജ് മാത്രമാണുണ്ടായിരുന്നത്. ഇന്നാല്‍ ഇപ്പോഴത് 16 മെഡിക്കല്‍ കോളജ് എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. വയനാട് ഇപ്പോള്‍ നേരിടുന്ന ഒരു പ്രധാനപ്രശ്‌നം വന്യമൃഗശല്യമാണ്.

വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഒരിടത്ത് വനസംരക്ഷണവും, മൃഗസംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളുടെ കൃഷിക്കും, സ്വത്തിനും, ജീവനും വിലയില്ലാത്ത അവസ്ഥയാണ്. വന്യമൃഗശല്യം പരിഹരിക്കാന്‍ കുറേക്കൂടി ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിനായി സ്ഥലം നല്‍കിയ എം ജെ വിജയപത്മനെ ആദരിച്ചു.