UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, മാർച്ച് 12, വ്യാഴാഴ്‌ച

ബജറ്റ് അവതരണം കൃത്യമായി നടത്തും


 സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന കാര്യത്തില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും നാളെ രാവിലെ കൃത്യം ഒന്‍പതിനു തന്നെ നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തിനു ശേഷം പത്രലേഖകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മൂന്നു മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്രയും കാലം പറയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു പറയണമെങ്കില്‍ അതിനു പിന്നില്‍ എന്താണു കാര്യമെന്നു മുഖ്യമന്ത്രി മറുചോദ്യം  ഉന്നയിച്ചു.

ഇതുവരെ ഒരുപാട് സിഡികളും ശബ്ദരേഖയും പുറത്തുവന്നല്ലോ. ഒന്നിനും തുടര്‍നടപടി ഇല്ലാത്തത് എന്തുകൊണ്ടാണ്. ഡിജിപിക്കെതിരെ ചിലതൊക്കെ പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ. എന്താണ് അതില്‍ ഉള്ളതെന്നു ചോദിച്ചിട്ടു പറയുന്നുമില്ല. ഇപ്പോള്‍ മൂന്നു മന്ത്രിമാര്‍ക്കെതിരെ ആരോപണം വന്ന സാഹചര്യം കൂടി നോക്കണം. ഓരോരോ കാര്യങ്ങള്‍ കൊണ്ടുവന്ന് ഇതു സജീവമായി നിര്‍ത്താനാണു ചിലരുടെ ശ്രമം. കെ.എം. മാണിയില്‍ നിന്നു ശ്രദ്ധതിരിക്കാനല്ല, അദ്ദേഹത്തില്‍ ഫോക്കസ് ചെയ്തുകൊണ്ടു കൂടുതല്‍ പേരെ ആക്ഷേപിക്കാനാണു ശ്രമിക്കുന്നത്.

കെ.എം. മാണി ചില ഇളവുകള്‍ നല്‍കിയെന്നാണ് ഇപ്പോള്‍ പുതിയ ആരോപണം.  അദ്ദേഹം എന്തെങ്കിലും ഇളവു നല്‍കിയിട്ടുണ്ടെങ്കില്‍ അതു മന്ത്രിസഭ തീരുമാനിച്ചു നല്‍കിയതാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫിനു വോട്ട് ചെയ്യുന്നതില്‍ അതിശയമുണ്ടോ. അവര്‍ യുഡിഎഫിനു പുറത്തായെങ്കില്‍ അത്  അവരുടെ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 11, ബുധനാഴ്‌ച

മുസ്ലിം ലീഗ് സ്വതന്ത്രമായ വ്യക്തിത്വം ആര്‍ജിച്ച പ്രസ്ഥാനം


തിരുവനന്തപുരം: മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങാതെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സ്വതന്ത്രമായ സ്ഥാനവും വ്യക്തിത്വവും സ്ഥാപിച്ച പ്രസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുസ്ലിം ലീഗിന്റെ സ്ഥാപക ദിനാഘോഷ സമ്മേളനത്തില്‍ സി.എച്ച്. മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സി.എച്ച്. മുഹമ്മദ്‌കോയയുടെ വിദ്യാഭ്യാസ രംഗത്തെ നേതൃത്വമാണ് പിന്നാക്ക പ്രദേശങ്ങളെയും വിഭാഗങ്ങളെയും വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കുന്നതില്‍ വിജയകരമായ പങ്ക് വഹിക്കാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ഇ. അഹമ്മദ് സാഹബ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രിച്ചി ശിവ എം.പി. ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. 

എന്‍ജിനിയറിങ് കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം കൂട്ടില്ല


എന്‍ജിനിയറിങ് കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം കൂട്ടില്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു നിവേദനം കിട്ടിയെന്ന് മാത്രമേയുള്ളു.

നമ്മുടെ സമൂഹത്തിന്റെ 'ക്രീം' ചെറുപ്പക്കാരാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരുമാനവും കൈക്കൊള്ളില്ല. അതിനാലാണ് പെന്‍ഷന്‍പ്രായം കൂട്ടേണ്ടെന്ന പൊതുനിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

ഡോക്ടര്‍മാരുടെ കാര്യത്തില്‍ മാത്രമാണ് ഇതിന് മാറ്റംവന്നത്. ചില ഫാക്കല്‍റ്റികളില്‍ ഡോക്ടര്‍മാര്‍ ഇല്ലാതാകുമെന്ന സ്ഥിതി വന്നപ്പോള്‍ ഒരു വര്‍ഷത്തേക്ക് സര്‍വീസ് നീട്ടുക മാത്രമാണ് ചെയ്തത്.

2015, മാർച്ച് 9, തിങ്കളാഴ്‌ച

ശ്രീ. ജി. കാര്‍ത്തികേയന്റെ വേര്‍പാട് കേരളത്തിന്റെ നഷ്ടം


ശ്രീ. ജി. കാര്‍ത്തികേയന്റെ വേര്‍പാട് കേരളത്തിന്റെ പൊതുജീവിതത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. കെ.എസ്.യു. പ്രവര്‍ത്തകനായി പൊതുജീവിതം തുടങ്ങിയതു മുതല്‍ അദ്ദേഹത്തെ അടുത്തറിയാനും ധാരാളം സന്ദര്‍ഭങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും അവസരമുണ്ടായി. 

ആത്മാര്‍ഥതയുള്ള പൊതുപ്രവര്‍ത്തകനായിരുന്നു ജി. കാര്‍ത്തികേയന്‍. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പല പ്രത്യേകതകളുമുണ്ടായിരുന്നു. വളരെയേറെ വായിക്കും. പൊതുപ്രവര്‍ത്തനത്തിനപ്പുറത്ത് മറ്റു മേഖലകളില്‍ അറിവും സ്വന്തമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. 

പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, മന്ത്രി, സ്പീക്കര്‍ എന്നീ നിലകളിലെല്ലാം പ്രത്യേക ശൈലികൊണ്ട് വലിയ വിജയം നേടി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.







2015, മാർച്ച് 8, ഞായറാഴ്‌ച

ദുരിതാശ്വാസ നിധിയില്‍നിന്ന് 400 കോടി



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഇതുവരെ 400 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ മൂന്നിരട്ടിയാണിത്. സാമ്പത്തികപ്രശ്‌നങ്ങള്‍ സമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.

ധനകാര്യകമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കൂട്ടി നിശ്ചയിച്ചെങ്കിലും ഫലത്തില്‍ അതിനനുസരിച്ച ഫണ്ട് വര്‍ധനയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല കേന്ദ്രപദ്ധതികളും ഇല്ലാതായി. ഇതിനാല്‍, ഇതിനുള്ള പണം വേറെ കണ്ടെത്തേണ്ടിവരും.

ലൈറ്റ് മെട്രോ:സമയബന്ധിതമായിപൂര്‍ത്തിയാക്കും



തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച സംശയങ്ങള്‍ കണക്കിലെടുത്താണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.

ഡി.ജി.പിയിൽ പൂര്‍ണ വിശ്വാസം



സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് തെളിവായി മാധ്യമങ്ങള്‍ക്ക് നല്‍കിയ സി.ഡി.യില്‍ ഡി.ജി.പി.ക്കെതിരെ നേരിട്ട് തെളിവില്ലെന്ന് മുഖ്യമന്ത്രി. ഡി.ജി.പി. കെ.എസ്. ബാലസുബ്രഹ്മണ്യനില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

''ഡി.ജി.പി.ക്കെതിരായ യാതൊന്നും പി.സി. ജോര്‍ജ് നല്‍കിയിട്ടുളള സി.ഡി.യില്‍ ഇല്ല. അത് വളരെ വ്യക്തവും പരിശോധിച്ച് ബോധ്യപ്പെട്ടതുമാണ്. ആഭ്യന്തരമന്ത്രിയും ഇത് പറഞ്ഞിട്ടുണ്ട്. ഡി.ജി.പി.യില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ട് ''. അദ്ദേഹം വളരെ നല്ല പ്രവര്‍ത്തനമാണ് ഡി.ജി.പി. സ്ഥാനത്ത് ഇരുന്നുകൊണ്ട് നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആഘോഷിക്കാന്‍ മാധ്യമങ്ങളുള്ളപ്പോള്‍ അത് കൂട്ടു പിടിച്ച് ചിലര്‍ വിവാദങ്ങളുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മന്ത്രി കെ.എം. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. കെ.എം. മാണിക്കെതിരെ എല്‍.ഡി.എഫ്. നടത്തുന്ന സമരം സോളാര്‍ സമരം പോലെയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തിന് കനത്ത വില നല്‍കേണ്ടി വരും. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടാണ് ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

2015, മാർച്ച് 6, വെള്ളിയാഴ്‌ച

'നീര'യില്‍ പ്രശ്‌നമില്ല


കൃഷിവകുപ്പും എക്‌സൈസ് വകുപ്പും തമ്മിലുള്ള തര്‍ക്കം 'നീര' പദ്ധതിയെ ബാധിച്ചെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകരുടെ താത്പര്യത്തിലൂന്നിയാണ് രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. കര്‍ഷകര്‍ക്ക് പരമാവധി ഗുണം കിട്ടണമെന്നതിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഇതില്‍ ഒരഭിപ്രായം. മറിച്ച്, എക്‌സൈസ് വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ ആ വകുപ്പും മുന്നോട്ടുെവച്ചു. ഇതൊന്നും പദ്ധതിയെ ബാധിക്കില്ല. നീര നിര്‍മാണത്തിലുള്ള 14 ഫാക്ടറിയുടെ പണി നടന്നുവരികയാണ്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം ലാഭകരമായി പ്രവര്‍ത്തിക്കും


വല്ലാര്‍പാടത്തെക്കാള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയായിരിക്കും വിഴിഞ്ഞത്ത് നിലവില്‍ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ല. വിഴിഞ്ഞം-ബാലരാമപുരം റെയില്‍ ലിങ്കിന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായിട്ടുണ്ട്. പൊന്നാനി ഹാര്‍ബര്‍ വികസനത്തിനായും റെയില്‍ലിങ്കിന് ധാരണയായിട്ടുണ്ട്.

കരുതല്‍-2015; മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഏപ്രില്‍ 20 മുതല്‍


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി വീണ്ടും തുടങ്ങുന്നു. കരുതല്‍-2015 എന്നാണ് ഇത്തവണ ഇതിന് പേരിട്ടിരിക്കുന്നത്.ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 11 വരെയാണ് പരിപാടി.

ഏപ്രില്‍ 20- തിരുവനന്തപുരം, 
ഏപ്രില്‍ 23-എറണാകുളം, 
ഏപ്രില്‍ 27-കോഴിക്കോട്, 
ഏപ്രില്‍ 30-പത്തനംതിട്ട, 
മെയ് നാല്-വയനാട്, 
മെയ് 11-കൊല്ലം, 
മെയ് 14-കാസര്‍കോട്, 
മെയ് 18-മലപ്പുറം, 
മെയ് 21-ആലപ്പുഴ, 
മെയ് 25-പാലക്കാട്, 
മെയ് 28-ഇടുക്കി, 
ജൂണ്‍ നാല്-തൃശ്ശൂര്‍, 
ജൂണ്‍ എട്ട്-കണ്ണൂര്‍, 
ജൂണ്‍ 11-കോട്ടയം.