UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, നവംബർ 28, തിങ്കളാഴ്‌ച

ആവശ്യമെങ്കില്‍ സര്‍വ്വകക്ഷിസംഘത്തെ അയയ്ക്കും - മുഖ്യമന്ത്രി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം

ആലുവ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തില്‍ നിന്ന് കേരളം പിന്നോട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിലവിലെ അണക്കെട്ടിന്റെ ഗുരുതരാവസ്ഥ കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് റവന്യൂമന്ത്രിയും ജലവിഭവ മന്ത്രിയും ഡല്‍ഹിയിലേയ്ക്ക് പോകുന്നത്. ആവശ്യമെങ്കില്‍ സര്‍വകക്ഷിസംഘത്തെ അയയ്ക്കുന്ന കാര്യം പിന്നീട് ആലോചിക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സംഘം ദല്‍ഹിക്ക് പോകണമെന്ന വി.എം.സുധീരന്റെ പ്രസ്താവനയോട് ആലുവയില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന കരാറില്‍ നിന്ന് കേരളം പിന്നോട്ടുപോകില്ല. അണക്കെട്ടിന്റെ കാര്യത്തില്‍ ഉണ്ടായ ആശങ്കകള്‍ ഇപ്പോള്‍ ഭൂചലനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണ്. അത് നിറവേറ്റുക തന്നെ ചെയ്യും. ഇതിനായി ആരും വൈകാരിക സമീപനം സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, നവംബർ 27, ഞായറാഴ്‌ച

സര്‍ക്കാര്‍ നിലപാട് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും -മുഖ്യമന്ത്രി

സര്‍ക്കാര്‍ നിലപാട് കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും -മുഖ്യമന്ത്രി

ശബരിമല: കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്നതാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പമ്പയില്‍ പുതിയ സര്‍വീസ് റോഡിന്‍െറ ഉദ്ഘാടനശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഡാം നിര്‍മിക്കുമ്പോള്‍ തമിഴ്നാടിന് നിലവിലെ രീതിയില്‍ വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ വിവിധ മേഖലകളില്‍നിന്ന് കേരളത്തിന് അനുകൂല സമീപനമാണ് ഉണ്ടായത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്‍വാങ്ങില്ല.

കേരളത്തിന്‍െറ ആവശ്യത്തോട് പ്രധാനമന്ത്രി അനുകൂല നിലപാടാണ് എടുത്തത്. ശനിയാഴ്ച ഇടുക്കി ജില്ലയിലുണ്ടായ ഭൂചലനത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയച്ചു. റിപ്പോര്‍ട്ട് കിട്ടിയശേഷമേ എന്തെങ്കിലും പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ചില്ലറ വ്യാപാര രംഗത്ത് കുത്തകകളുടെ കടന്നുവരവ് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ ചെറുകിട വ്യാപാരികള്‍ക്ക് അനുകൂല നിലപാടേ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി തീര്‍ക്കും -മുഖ്യമന്ത്രി

പമ്പ (പത്തനംതിട്ട): ഈ തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അയ്യപ്പസേവാസംഘം പണിത പുതിയ റോഡ് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ ഗവണ്‍മെന്റ് ശബരിമലയ്ക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. കേരളത്തിലെ ജനസംഖ്യയേക്കാളേറെ തീര്‍ത്ഥാടകരെത്തുന്ന തീര്‍ത്ഥാടനമാണിത്. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഔദാര്യമല്ല; കടമയാണ്.

ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ഈ തീര്‍ത്ഥാടനകാലം കഴിഞ്ഞാലുടന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ദേവസ്വംവകുപ്പ് മന്ത്രി നേതൃത്വം നല്‍കും. ഇക്കാര്യത്തില്‍ ഈ സമിതിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കും. ശബരിമല വികസനത്തിന്റെ കാര്യത്തില്‍ ഈ ഗവണ്‍മെന്റിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കും- മുഖ്യമന്ത്രി പറഞ്ഞു.




Oommen chandy at Sabarimala

2011, നവംബർ 24, വ്യാഴാഴ്‌ച

മദ്യം പ്രോത്സാഹിപ്പിക്കുക യു.ഡി.എഫ്. നയമല്ല -മുഖ്യമന്ത്രി


തിരുവനന്തപുരം: മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയം യു.ഡി.എഫ്. എടുത്തിട്ടില്ല, ഇനി എടുക്കുകയുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച ആക്ഷേപങ്ങള്‍ പത്രലേഖകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇതു പറഞ്ഞത്.

''എ.കെ.ആന്റണിയാണ് കേരളത്തില്‍ ചാരായം നിരോധിച്ചത്. മുമ്പ് ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1661 കള്ളുഷാപ്പ് അടച്ചുപൂട്ടി. മദ്യത്തിനെതിരെ യു.ഡി.എഫ്. മാത്രമേ എന്തെങ്കിലും ചെയ്തിട്ടുള്ളൂ'' -അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത് കഴിഞ്ഞ സര്‍ക്കാരാണ്. ആ തീരുമാനം മാറ്റി ഇനി കേസിന് വഴിവെയ്ക്കണ്ട എന്നു കരുതിയാണ് അതിനു മുതിരാത്തത് -മുഖ്യമന്ത്രി പറഞ്ഞു.

ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട കാര്യങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ചെയ്യുന്നതെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു- ''എന്നോട് സഹാനുഭൂതി പ്രകടിപ്പിച്ചതിന് നന്ദിയുണ്ട്. എന്നെ ആക്ഷേപിക്കാന്‍ വേണ്ടി മറ്റുള്ളവരുമായി ഉപമിക്കുന്നത് അവര്‍ക്ക് ആക്ഷേപമാവരുത് എന്നൊരു അഭ്യര്‍ത്ഥനയുണ്ട്''.

വിദ്യാഭ്യാസ വായ്‌പ: ബാങ്കുകള്‍ ഉറപ്പ് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ സര്‍ക്കാരിന് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാര്‍ഷിക, വിദ്യാഭ്യാസ വായ്പാരംഗത്തെ പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക ബാങ്കേഴ്‌സ് സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിദ്യാഭ്യാസ വായ്പകളെപ്പറ്റി ധാരാളം പരാതികള്‍ ഉയര്‍ന്നതായി കഴിഞ്ഞ ബാങ്കേഴ്‌സ് സമിതിയോഗത്തില്‍ താന്‍തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പരാതികളില്‍ ഏറെയും കഴമ്പില്ലാത്തവയാണെന്നും വായ്പാവിതരണം കുറ്റമറ്റതാക്കുമെന്നും ബാങ്കേഴ്‌സ് സമിതി ഉറപ്പ് നല്‍കി. എന്നാല്‍ ജില്ലകളിലെ പൊതുജന സമ്പര്‍ക്ക പരിപാടികളില്‍ തനിക്ക് ധാരാളം പരാതി കിട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന വായ്പാത്തുക ബാങ്കുകള്‍ അനുവദിക്കുന്നില്ലെന്നാണ് പ്രധാന പരാതി. അംഗീകൃത കോളേജുകളില്‍ അഡ്മിഷന്‍ കിട്ടിയെന്ന് ബോധ്യപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാമെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായ്പയെടുത്ത് പഠിക്കുന്ന കാലത്തെ പലിശ ഇളവ് ചെയ്യണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്രത്തില്‍ ഉന്നയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ -കാര്‍ഷിക വായ്പകളുടെ കാര്യത്തില്‍ ബാങ്കുകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചു-മുഖ്യമന്ത്രി



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളെ ലാഘവത്തോടെ കാണാനുമാകില്ല. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതാണ് കേരളത്തിന്റെ നയം. ഇത് സമന്വയിപ്പിച്ചുള്ള നടപടികളായിരിക്കണം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ എല്ലാ കക്ഷികളും ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി അടങ്കല്‍ ലക്ഷ്യം കൈവരിക്കുകതന്നെ ചെയ്യും-മുഖ്യമന്ത്രി


തിരുവനന്തപുരം: 1,05,000 കോടി രൂപയുടെ പദ്ധതി അടങ്കലെന്ന ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തിനു കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനം സംബന്ധിച്ച് രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1,05,000 കോടി രൂപയുടെ പദ്ധതിലക്ഷ്യം നേടാനാകുമോയെന്ന സംശയം ചിലര്‍ക്കുണ്ടാകുക സ്വാഭാവികമാണ്. ചരക്ക് സേവനനികുതി (ജി.എസ്.ടി)യില്‍ നിന്നുള്ള വരുമാനംപോലും കണക്കാക്കാതെയാണ് 1,05,000 കോടി രൂപയുടെ ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തിലെ മാറിയ വ്യവസായ കാലാവസ്ഥയും നിക്ഷേപസൗഹൃദാന്തരീക്ഷവും നേരിട്ടു വിലയിരുത്തുന്നതിനും പഠിക്കുന്നതിനുമായി 25 ലോകോത്തര കമ്പനികളുടെ സി.ഇ.ഒമാര്‍ വൈകാതെ കേരളം സന്ദര്‍ശിക്കും.

25 ലോകോത്തര കമ്പനികളുടെ സി.ഇ.ഒ മാരുടെ സന്ദര്‍ശനം കേരളത്തിന് ഗുണകരമാകുമെന്നതില്‍ സംശയമില്ല. മുംബൈയില്‍ നടന്ന ഇന്ത്യന്‍ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് കേരളത്തില്‍ സമീപകാലത്തുണ്ടായ മാറ്റങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ തന്നോടു ചോദിച്ചറിഞ്ഞത്. അടുത്ത ഇന്ത്യന്‍ എക്കണോമിക് ഫോറത്തിന്റെ യോഗം ഡല്‍ഹിയിലാണ് നടക്കുക. അതിനുശേഷമാണ് 25 സി.ഇ.ഒ മാരുമായി വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് കേരളത്തിലെത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുംബൈയിലെ ഇന്ത്യന്‍ എക്കണോമിക് ഫോറത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായ ശേഖര്‍ഗുപ്ത തന്നെ പരിചയപ്പെടുത്തിയത് ഇറാഖില്‍ സദ്ദാംഹുസൈന്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താല്‍ നടന്ന ഏക പ്രദേശത്തിന്റെ മുഖ്യമന്ത്രി എന്നാണ്. സദ്ദാമിന്റെ രാജ്യമായ ഇറാഖിലും സദ്ദാമിനെ അനുകൂലിക്കുന്ന മറ്റു രാജ്യങ്ങളിലും ഹര്‍ത്താല്‍ ഉണ്ടായില്ല. ആ സമയത്ത് കേരളത്തിലുണ്ടായിരുന്ന തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളും ശേഖര്‍ഗുപ്ത വിശദീകരിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ വ്യവസായ സംരംഭകരിലും തൊഴിലാളികളിലും വിവിധ തൊഴിലാളി സംഘടനാ നേതൃത്വങ്ങളിലും ഉണ്ടായ മാറ്റം പരിശോധിക്കാനാണ് താന്‍ നല്‍കിയ മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചവത്സര പദ്ധതികളോടുള്ള സമീപനവും പദ്ധതി രൂപവത്കരണവും ഏതാനുംപേര്‍ മാത്രം ചേര്‍ന്നു ചര്‍ച്ചചെയ്തു രൂപവത്കരിച്ചാല്‍ പോരായെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാലാണ് ആസൂത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ ജനവിഭാഗങ്ങളുമായും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്ന മനസ്സാണുള്ളത്. നമുക്കെല്ലാവര്‍ക്കും നമ്മുടേതായ വീക്ഷണങ്ങളുണ്ടാകും. പക്ഷേ അവ പൊതുതാത്പര്യങ്ങള്‍ക്കുമുന്നില്‍ മാര്‍ഗതടസ്സമാകരുതെന്നുമാത്രം-മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാനടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: നിയമസഭാ നടപടികള്‍ പൂര്‍ണമായും തത്സമയം സംപ്രേഷണം ചെയ്യുന്നതിന് വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.

നിയമസഭാനടപടിക്രമങ്ങളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്യവേ സ്​പീക്കര്‍ ജി.കാര്‍ത്തികേയനുമുന്നിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം വെച്ചത്. നിയമസഭാ സെക്രട്ടേറിയറ്റിന്റെ വജ്രജൂബിലി പ്രമാണിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.

ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നല്‍കുന്ന നിയമം ഇപ്പോഴുണ്ട്. സുതാര്യതയെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. അതുകൊണ്ട് നിയമസഭാനടപടികളും ജനങ്ങളെക്കാണിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കണം-മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയയിലെ നടപടിക്രമങ്ങള്‍ തത്സമയം ഇന്റര്‍നെറ്റില്‍ സംപ്രേഷണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി സ്​പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. അടുത്ത സമ്മേളനം മുതല്‍ ഇത് തുടങ്ങാനാവും-അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുമ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ടതില്ലെന്ന സ്​പീക്കറുടെ തീരുമാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് അല്ല ജനങ്ങളാണ് എം.എല്‍.എമാരെ നിയന്ത്രിക്കേണ്ടത്. സ്​പീക്കര്‍ ഈ തീരുമാനമെടുത്തശേഷം പിന്നീട് വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ട സാഹചര്യമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, നവംബർ 23, ബുധനാഴ്‌ച

ചെലവുകുറഞ്ഞ വിമാന സര്‍വീസ് പരിഗണനയിലെന്ന് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: ചെലവു കുറഞ്ഞ വിമാന സര്‍വീസ് ആരംഭിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനുള്ള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കേരളത്തിലെ പ്രവാസികളുടെ എണ്ണം പരിഗണിച്ചാണിത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്രവുമായി ചര്‍ച്ച ഉടനെ നടത്തും.

എന്നാല്‍, കണ്ണൂരില്‍ സംസ്ഥാനത്തെ നാലാമത് വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വ്യക്തിഗത നിക്ഷേപത്തിനുള്ള പരിധി 50,000 രൂപയാക്കി കുറച്ചിട്ടുണ്ട്. നേരത്തേയിത് 2,00,100 രൂപയായിരുന്നു. നിക്ഷേപകരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് നിക്ഷേപ പരിധി കുറച്ചത്. കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 26 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയിരിക്കും. 23 ശതമാനം ഓഹരികള്‍ പൊതുമേഖലയിലും. 49 ശതമാനം ഓഹരികളാണ് സ്വാകാര്യ നിക്ഷേപകര്‍ക്കായി നീക്കി വെച്ചിട്ടുള്ളത്. ബാക്കി വരുന്ന രണ്ട് ശതമാനം ഓഹരികള്‍ മറ്റ് സ്ഥാപനങ്ങള്‍ക്കായും മാറ്റിവെച്ചു.

രാജ്യാന്തര റൂട്ടുകളില്‍ പ്രതിവര്‍ഷം യാത്രചെയ്യുന്ന പത്ത് ലക്ഷം യാത്രക്കാര്‍ക്ക് വിമാനത്താവളം പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര റൂട്ടുകളില്‍ 3,00,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. കണ്ണുരിലെ ജനസംഖ്യയുടെ 13 ശതമാനത്തോളം പ്രവാസികളാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2000 എക്കറില്‍ സ്ഥാപിക്കുന്ന വിമാനത്താവളം 2013ഒടെ പ്രവര്‍ത്തനക്ഷമമാവുമെന്നാണ് സര്‍ക്കാരിന്റ പ്രതീക്ഷ. സംസ്ഥാനത്തെ ജനസംഖ്യയില്‍ 40 ലക്ഷത്തോളം പേര്‍ പ്രവാസികളാണ്. അതിലേറെയും ഗള്‍ഫിലാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്ലാമിക് ബാങ്കിങ് സേവനത്തെ സംസ്ഥാനം പിന്തുണക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ബറാക്ക ബാങ്കിംഗ് കമ്പനിക്ക് നിയമാനുസൃതമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദംഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ പദ്ധതി പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് നിലവിലെ സര്‍ക്കാര്‍ കൂടുതലൊന്നും തീരുമാനച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം: കൂടുതല്‍ സ്ഥലം ഉടന്‍ നല്‍കും -മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേക്ക് സുരക്ഷ ഉറപ്പിക്കാന്‍ ഇരുവശങ്ങളിലും 240 മീറ്റര്‍ കൂടി അധികമായി ആവശ്യമുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ അറിയിച്ചു. ഇതിനായി ആറോ ഏഴോ ഏക്കര്‍ സ്ഥലം കൂടി ആവശ്യമുണ്ട്. ഉടന്‍ തന്നെ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുനല്‍കി.

റണ്‍വേയുടെ ഇരുവശങ്ങളിലുംകൂടി 480 മീറ്റര്‍ നീളം വര്‍ധിപ്പിക്കേണ്ടതുണ്ട്. മതിയായ ഭൂമി ലഭ്യമാവാത്തതിനാല്‍ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. 2012 ജൂണില്‍ ഇത് പൂര്‍ത്തിയാവും.

കണ്ണൂര്‍ വിമാനത്താവള പദ്ധതിയില്‍ 13 ശതമാനം ഓഹരി മൂലധനം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കും. കെട്ടിടത്തിന്റെ രൂപകല്‍പ്പന നിര്‍വഹിക്കുന്നതു സംബന്ധിച്ച് രണ്ട് മാര്‍ഗങ്ങളാണ് അതോറിറ്റി മുന്നോട്ടുവെച്ചത്. അതോറിറ്റിയുടെ തന്നെ ആര്‍കിടെക്ച്ചറല്‍ വിഭാഗമോ അല്ലെങ്കില്‍ പൊതുവായി ലേലം ചെയ്ത് കൊടുക്കലോ ആണിത്. എന്നാല്‍ രൂപകല്‍പ്പനയുടെ കാര്യത്തിലും ഓഹരി മൂലധനത്തിന്റെ കാര്യത്തിലും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വാഗ്ദാനം കണ്ണൂര്‍ എയര്‍പോര്‍ട്ട് കമ്പനിയുടെ ബോര്‍ഡ് പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കോഴിക്കോട്-തിരുവനന്തപുരം വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ സി. എം. ഡിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വയലാര്‍ രവി അറിയിച്ചു. അടുത്തവര്‍ഷം മുതല്‍ കൊച്ചി- യൂറോപ്പ് വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാനും സി.എം.ഡി.യോട് മന്ത്രി ആവശ്യപ്പെട്ടു.

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ റണ്‍വേയുടെ വികസനത്തിനായി 137 ഏക്കര്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയിട്ടില്ലെന്ന് മന്ത്രി വയലാര്‍ രവി അറിയിച്ചു. ഇത് സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ക്കും ചരക്കുനീക്കത്തിനും പുതിയ ടെര്‍മിനല്‍ കെട്ടിടം സ്ഥാപിക്കാന്‍ 85 ഏക്കറും സംസ്ഥാനം കൈമാറിയിട്ടില്ലെന്ന് മന്ത്രി വലയാര്‍ രവി ചൂണ്ടിക്കാട്ടി. എത്രയും വേഗം ഇത് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാമത്തെ റണ്‍വേയില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്.) വേണമെന്ന ആവശ്യം വ്യോമയാനമന്ത്രാലയം പരിശോധിച്ചു. പ്രധാന റണ്‍വേയുടെ രണ്ടു വശങ്ങളിലും പി.ബി.എന്‍. സേവനങ്ങള്‍ ലഭ്യമായതിനാല്‍ രണ്ടാമത്തെ റണ്‍വെയില്‍ ഐ.എല്‍.എസ്. ആവശ്യമില്ലെന്ന് വയലാര്‍ രവി അറിയിച്ചു. റഡാര്‍ ഉപകരണം വാങ്ങുന്നതു സംബന്ധിച്ച കോടതി സ്‌റ്റേ മാറുന്ന പക്ഷം ഇത് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വകുപ്പുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ ഈ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ്.