UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, നവംബർ 18, വെള്ളിയാഴ്‌ച

വികസനം ഇനി പ്രകൃതിയെ മാനിച്ചുമാത്രം -ഉമ്മന്‍ചാണ്ടി

വികസനം ഇനി പ്രകൃതിയെ മാനിച്ചുമാത്രം -ഉമ്മന്‍ചാണ്ടി



തിരുവനന്തപുരം: പ്രകൃതിയെ മാനിച്ചുള്ള വികസനത്തെക്കുറിച്ചേ ഇനി ചിന്തിക്കാനാവൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ ധാരണയോടെ ഓരോ ചുവടും മുന്നോട്ട് നീങ്ങിയില്ളെങ്കില്‍ ആഘാതം വലുതായിരിക്കും. ഈ തിരിച്ചറിവ് രാഷ്ട്രങ്ങള്‍ തമ്മിലും രാഷ്ട്രത്തിനുള്ളിലുമുള്ള ചര്‍ച്ചകളിലും ഇപ്പോള്‍ മുഖ്യവിഷയമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് സംഘടിപ്പിക്കുന്ന കുട്ടികളുടെ നാലാമത് പരിസ്ഥിതി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനവും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങളും വന്നേ മതിയാവൂ. വനസംരക്ഷണത്തെക്കുറിച്ചും വ്യക്തമായ ധാരണകള്‍ ഉണ്ടാകണം.

കാലാവസ്ഥാ വ്യതിയാനം ലോകംമുഴുവന്‍ ചര്‍ച്ചചെയ്യുന്ന ഒന്നാണ്. പരിസ്ഥിതി സംരക്ഷണ സംസ്കാരം നമ്മുടെ ജീവിതത്തിന്‍െറ ഭാഗമാകണം. ഇക്കാര്യത്തില്‍ കുട്ടികളില്‍ കുടുതല്‍ അവബോധം ഉണ്ടാക്കാന്‍ കഴിയണമെന്നും ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചു.

പൊതുജന സേവനത്തിന് സിയാല്‍ മോഡല്‍ കമ്പനികള്‍

പൊതുജന സേവനത്തിന് സിയാല്‍ മോഡല്‍ കമ്പനികള്‍



തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജന സേവന മേഖല മികവുറ്റതാക്കാന്‍ നാല് സിയാല്‍ മോഡല്‍ കമ്പനികള്‍ രൂപവല്‍കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍്റെ 26ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനായിരിക്കും. ഇത്തരം സ്ഥാപനങ്ങളെ പരസ്യത്തിന് ഉപയോഗിച്ചും അനുബന്ധ കടകള്‍ സ്ഥാപിച്ചും യൂസര്‍ ഫീസ് ഏര്‍പ്പാടാക്കിയും കാര്യക്ഷമമായി നടത്താന്‍ കഴിയും. കേരള ബസ് ഷെല്‍ട്ടര്‍ കമ്പനി , കുടിവെള്ള വിതരണ കമ്പനി ,പൊതു ടോയിലറ്റ് കമ്പനി , ക്ളീന്‍ സിറ്റി കമ്പനി എന്നിവയാണവ.

അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍്റെ ഒരു വര്‍ഷത്തെ കര്‍മപരിപാടി വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സപ്തധാരാ പദ്ധതി എന്ന പേരിലായിരക്കും ഇത് നടപ്പില്‍ വരുത്തുകയെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ , എയ്ഡഡ് സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷ്വറന്‍സ് പദ്ധതി, ബി.പി.എല്‍ ജന വിഭാഗങ്ങള്‍ക്കു 2 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവ നടപ്പില്‍ വരുത്തും. പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുവാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്ക് ഏര്‍പ്പെടുത്തും. ഹെല്‍പ് ഡെസ്ക്കുകളില്‍ ഒരു വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ടായിരിക്കും.

69.6 മെഗാവാട്ട് മൊത്തം സ്ഥാപിത ശേഷിവരുന്ന പെരിങ്ങല്‍കുത്ത്,മാങ്കുളം, അപ്പര്‍ കല്ലട, വെള്ളത്തൂവല്‍ എന്നീ നാല് ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം ആരംഭിക്കും. 220 കെ.വി. സബ്സ്റ്റേഷനുകളുടെയും ഒരു 66 കെ.വി. സബ്സ്റ്റേഷന്‍്റെയും പതിനഞ്ച് 33 കെ.വി. സബ്സ്റ്റേഷനുകളുടേയും പണികള്‍ പൂര്‍ത്തീകരിക്കും. 4000 കി.മീ 11 കെ.വി. ലൈനിന്‍്റെ നിര്‍മ്മാണം, 5200 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കല്‍, 7000 കി.മീ സിംഗിള്‍ ഫേസ് ലൈന്‍ ത്രീഫേസ്ലൈനാക്കി മാറ്റല്‍, 3,40,000 സര്‍വ്വീസ് കണക്ഷനുകള്‍ നല്‍കല്‍ എന്നിവ പൂര്‍ത്തിയാക്കും. കാറ്റില്‍ നിന്നു വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതികള്‍ക്കു പരമാവധിപ്രോത്സാഹനം നല്കും. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വൈദ്യുതിചാര്‍ജ്ജ് കേരളത്തില്‍ എവിടേയും അടയ്ക്കുവാന്‍ സംവിധാനം ഒരുക്കും.

സംസ്ഥാന റോഡ് വികസന പദ്ധതിക്ക് കീഴില്‍ 1000 കിലോമീറ്റര്‍ റോഡ് നവീകരിക്കും. നബാര്‍ഡ് ധനസഹായത്തില്‍പ്പെടുത്തി കൊല്ലം, ആലപ്പുഴ, എറണാകുളം,മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ തീരദേശത്തെ പാലങ്ങളുടെ
നിര്‍മ്മാണം ഏറ്റെടുക്കും . നോക്കുകൂലിയും അമിതകൂലിയും ഇല്ലാതാക്കും. എല്ലാ പഞ്ചായത്തുകളിലും പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ആരംഭിക്കും.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ മുഖേന 2500 കോടി രൂപ കാര്‍ഷിക വായ്പ നല്‍കുമെന്നും
കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന 25000 കര്‍ഷകര്‍ക്ക് പലിശയില്‍ കിഴിവ് നല്‍കുമെന്നും മുഖ്യമന്ത്രിഅറിയിച്ചു.

2011, നവംബർ 17, വ്യാഴാഴ്‌ച

കാര്‍ഷിക കടാശ്വാസം: സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വി.എസിന് എന്താണവകാശമെന്ന് ഉമ്മന്‍ചാണ്ടി

കാര്‍ഷിക കടാശ്വാസം: സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വി.എസിന് എന്താണവകാശമെന്ന് ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശചെയ്ത തുക ബജറ്റില്‍ ഉണ്ടായിരുന്നിട്ടും അത് വിതരണംചെയ്യാത്ത അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ഇപ്പോഴത്തെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.

വയനാട്ടിലെ കര്‍ഷകരുടെ ദുരവസ്ഥയെക്കുറിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് അയച്ചിട്ടും അത് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിവെച്ചതായി പ്രതിപക്ഷ നേതാവ് ആരോപിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇങ്ങിനെ പ്രതികരിച്ചത്. 2007-08, 2010-11 വരെയുള്ള നാലുവര്‍ഷക്കാലം ബജറ്റില്‍ കടാശ്വാസമായി വിതരണംചെയ്യാന്‍ മാറ്റിവെച്ചത് 220.8 കോടി രൂപയായിരുന്നു. എന്നാല്‍ കടാശ്വാസമായി വിതരണംചെയ്തത് 62.4 കോടി രൂപ മാത്രമായിരുന്നു. കടാശ്വാസമായി നല്‍കാന്‍ കടാശ്വാസകമ്മീഷന്‍ 89.6 കോടി രൂപ ശുപാര്‍ശചെയ്തിട്ടുള്ളതുപോലും നല്‍കാതെയാണ് പ്രതിപക്ഷ നേതാവ് കുറ്റം പറയുന്നതെന്ന് മന്ത്രിസഭായോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കടാശ്വാസകമ്മീഷന് പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയാതെവരുന്നത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമംമൂലമാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളിയപ്പോള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ 'ശതശതമാനം കേരളീയം' പദ്ധതി കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. ബുക്ക് അഡ്ജസ്റ്റ്‌മെന്റ് നടത്തി കുടിശ്ശികകൂടി മുതലില്‍ എഴുതിച്ചേര്‍ത്തു. അതിനാല്‍ കുടിശ്ശികയില്ലെന്ന പേരില്‍ ഇവിടത്തെ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചതുമില്ല.

എം.വി. ജയരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സി.പി.എം. എന്തിനാണ് ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്തിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ പോവുകയും ഹൈക്കോടതിക്ക് മുന്നില്‍ ഒരേസമയം സമരവും നടത്തുകയുംചെയ്തു. ജയരാജന് ജാമ്യം അനുവദിച്ച കോടതിവിധി കൊള്ളാം. സി.പി.എം. ജനങ്ങളോട് മാപ്പ് പറയണം. ഏത് സമരവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്തായാലും അവര്‍ സമാധാനപരമായി സമരം നടത്തിയതില്‍ സന്തോഷമുണ്ട്. ഇഷ്ടമില്ലാത്ത വിധി വരുമ്പോള്‍ എതിര്‍ക്കുക, അനുകൂല വിധി വരുമ്പോള്‍ സ്വീകരിക്കുക എന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ്. ജനാധിപത്യത്തിന്റെ ശക്തിയാണ് ജുഡീഷ്യറി. കോടതിതന്നെ അപ്പീല്‍ സ്വീകരിച്ചു. സി.പി.എം. അപ്പില്‍ പോകുന്നതിന് മുമ്പ് സമരം നടത്തുകയല്ലേ ചെയ്തത്.

ഈ കേസ്സില്‍ സംസ്ഥാന സര്‍ക്കാരിനെയും കക്ഷിചേര്‍ത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതില്‍ സര്‍ക്കാര്‍ നിലപാട് എന്തായിരിക്കണമെന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും. എന്തായാലും ജുഡീഷ്യറിയെ അവഹേളിക്കുന്ന സമീപനത്തോട് സര്‍ക്കാരിന് ഒരുതരത്തിലും യോജിക്കാനാവില്ല. പാമോയില്‍ കേസില്‍ ജഡ്ജിക്കെതിരെ ചീഫ്‌വിപ്പ് പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതുതന്നെയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി ഒരു ചോദ്യത്തിന് മറുപടി നല്‍കി. അക്കാര്യത്തിലും ഇപ്പോഴത്തെ ജയരാജന്‍ സംഭവത്തിലും ഒരേ നിലപാടുതന്നെയാണ് തന്‍േറത്. എന്നാല്‍ ഒരു പ്രസ്താവനയുടെ പേരില്‍ ജോര്‍ജിനെ ജയിലില്‍ അടയ്ക്കാന്‍ പറ്റില്ലല്ലോ.

സൗമ്യ വധക്കേസ്സില്‍ പ്രതിക്ക് പിന്തുണ ലഭിച്ചതില്‍ അസ്വാഭാവികത എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കും.

സൗമ്യയുടെ സഹോദരന് റെയില്‍വേയില്‍ ജോലി ലഭിക്കുന്നത് സംബന്ധിച്ച് താന്‍ റെയില്‍വേ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ തന്റെ ഒരു കത്തുകൂടി വേണമെന്ന് അവര്‍ ആവശ്യപ്പെടുകയുണ്ടായി. ആ കത്ത് ഇന്നുതന്നെ താന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സദാചാര പോലീസിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അതിനെ കര്‍ശനമായിതന്നെ നേരിടും. ക്രമസമാധാനപരിപാലനത്തിന് ഇവിടെ പോലീസുണ്ട്. നിയമവാഴ്ചയ്ക്ക് കോടതിയുമുണ്ട്. അതിനാല്‍ നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേഗത്തിലുള്ള അടിസ്ഥാന സൗകര്യവികസനത്തിന് നവീന സാങ്കേതിക വിദ്യ ആവശ്യം - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: നവീന ആശയങ്ങളും നൂതന സാങ്കേതിക വിദ്യയും ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ വികസിപ്പിച്ചാലേ ചെറിയ സമയത്തിനുള്ളില്‍ വന്‍ വികസനം എന്ന കേരളത്തിന്റെ മോഹങ്ങള്‍ സാധ്യമാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വേഗത്തില്‍ വികസനം വേണമെന്നതിനാലാണ് നാല് ഏജന്‍സികളെ നിയോഗിച്ച് നാല് റെയില്‍വേ പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ്-2011 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചി മെട്രോയും തിരുവനന്തപുരത്തെ മോണോ റെയിലും മാത്രമല്ല ഗുണനിലവാരമുള്ള റോഡുകളും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. റോഡിനായി സ്ഥലമെടുക്കുമ്പോള്‍, അതിനായി ഭൂമി ത്യാഗംചെയ്യുന്നവരെ വലയ്ക്കുന്ന തരത്തിലുള്ള സമീപനം മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താങ്ങുവില പ്രഖ്യാപിക്കും വയനാടിനെ രക്ഷിക്കാന്‍ പന്ത്രണ്ടിന പരിപാടി



തിരുവനന്തപുരം: പ്രതിസന്ധിയിലായ വയനാട്ടിലെ കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ പന്ത്രണ്ടിന പരിപാടിക്ക് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം രൂപം നല്‍കി. വയനാട്ടിലെ പ്രതിസന്ധിയെക്കുറിച്ചു പഠിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇതു പ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍ വയനാട് ജില്ലയില്‍ വിതരണം ചെയ്തിട്ടുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭവനനിര്‍മാണ ബോര്‍ഡ്, പട്ടിക വിഭാഗ പ്രോത്സാഹന കൗണ്‍സില്‍, പച്ചക്കറി -പഴം പ്രോത്സാഹന കൗണ്‍സില്‍ കേരള എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാകുക. ഈ വായ്പകള്‍ക്കു മേലുള്ള പിഴപ്പലിശ എഴുതിത്തള്ളും. വായ്പ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് 10 ശതമാനം ഇളവ് നല്‍കും. യഥാസമയം വായ്പ തിരിച്ചടച്ചവരെ ശിക്ഷിക്കാന്‍ പാടില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ ഇളവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും നല്‍കിയ വായ്പകള്‍ സംബന്ധിച്ച് നേരിട്ടു തീരുമാനമെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക സംസ്ഥാനതല ബാങ്കേഴ്‌സ് കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. മുഖ്യമന്ത്രി, ധനമന്ത്രി, കൃഷി മന്ത്രി എന്നിവര്‍ നേരിട്ട് ഈ യോഗത്തില്‍ പങ്കെടുത്ത് ബാങ്കുകളുടെ സഹകരണം അഭ്യര്‍ത്ഥിക്കും. ഇതിനു പുറമെ സംസ്ഥാന സഹകരണ ബാങ്ക്, കാര്‍ഷിക വികസന ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയുടെ യോഗവും സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കും.

കഴിഞ്ഞ ഒക്ടോബര്‍ 31 വരെയുള്ള കടബാദ്ധ്യത സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കാന്‍ കടാശ്വാസ കമ്മീഷന് അധികാരം നല്‍കുന്ന വിധത്തില്‍ കാര്‍ഷിക കടാശ്വാസ നിയമം- 2006 ഭേദഗതി ചെയ്യും. നിലവിലുള്ള നിയമത്തിന്റെ പരിധിയില്‍ 2006-07ലെ കടം മാത്രമേ വരികയുള്ളൂ. ഇതിന് അപേക്ഷിക്കാനുള്ള കാലാവധി 2009 മെയ് 31ന് അവസാനിക്കുകയും ചെയ്തു. ഇതിനു ശേഷം ബാദ്ധ്യത വന്നവര്‍ക്ക് അപേക്ഷിക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ മേഖല മുഖേന നല്‍കിയ വായ്പകള്‍ ക്രമീകരിക്കുന്നതിന് നബാര്‍ഡിന്റെ സഹകരണം ഉറപ്പാക്കും. വയനാട്ടിലെ മൈക്രോ ഫിനാന്‍സ് ക്രെഡിറ്റ് ഏജന്‍സികളുടെ പ്രവര്‍ത്തനം പ്രത്യേകമായി പരിശോധിക്കും. വയനാട്ടിലെ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും താങ്ങുവില ഏര്‍പ്പെടുത്തുന്നതിനുമുള്ള ശുപാര്‍ശ മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു. ഇതു സംബന്ധിച്ച് പഠിച്ച് പദ്ധതി തയ്യാറാക്കി 23ന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ കൂടിയായ കെ.ജയകുമാറിനെത്തന്നെ ചുമതലപ്പെടുത്തി.

വയനാട്ടിലെ നെല്ലുസംഭരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. തങ്ങള്‍ക്കു ലഭിക്കാനുള്ള സബ്‌സിഡി പണമായി ബാങ്ക് അക്കൗണ്ട് മുഖേന കിട്ടണമെന്ന ആവശ്യം വയനാട്ടിലെ കര്‍ഷകര്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ സാദ്ധ്യതകള്‍ മന്ത്രിസഭ പരിശോധിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷി അനുബന്ധ തൊഴിലുകളെ ഉള്‍പ്പെടുത്തുന്നതിന് നേരത്തേ തന്നെ കേന്ദ്രത്തിനു നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. അതു പുതുക്കി സമര്‍പ്പിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്യും.

വയനാട്ടില്‍ കാര്‍ഷിക മേഖലയുടെ മേല്‍നോട്ടത്തിനും അവലോകനത്തിനുമായി കൃഷി മന്ത്രി കെ.പി.മോഹനന്‍ ചെയര്‍മാനായി സ്ഥിരം സമിതിക്കും മന്ത്രിസഭ രൂപം നല്‍കി. കാര്‍ഷികോത്പാദന കമ്മീഷണറായിരിക്കും സമിതിയുടെ കണ്‍വീനര്‍. വയനാട്ടില്‍ നിന്നുള്ള മന്ത്രി പി.കെ.ജയലക്ഷ്മി, രണ്ട് എം.എല്‍.എമാര്‍, കാര്‍ഷിക മേഖലയിലെ പ്രമുഖര്‍ എന്നിവരെല്ലാം അംഗങ്ങളായിരിക്കും. രണ്ടു മാസത്തിലൊരിക്കല്‍ സമിതി യോഗം ചേരും.

പഞ്ചായത്തുകളില്‍ പ്രസിഡന്റ് അദ്ധ്യക്ഷനായി കര്‍ഷകമിത്ര സമിതികള്‍ നിലവില്‍ വരും. കൃഷി ഓഫീസര്‍, വെറ്ററിനറി ഓഫീസര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ഈ സമിതിയിലുണ്ടാവും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പറയാനും പഞ്ചായത്ത് തലത്തില്‍ തന്നെ കഴിയുമെങ്കില്‍ പരിഹാരമുണ്ടാക്കാനും ഇത് അവസരമൊരുക്കും.

കാട്ടുമൃഗ ശല്യം നിമിത്തം എത്ര നാശമുണ്ടായാലും പരമാവധി 2000 രൂപ മാത്രം നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥ മാറ്റുന്ന കാര്യവും മന്ത്രിസഭ തത്ത്വത്തില്‍ അംഗീകരിച്ചു. കാട്ടുമൃഗ ശല്യം നിമിത്തമുണ്ടാകുന്ന നഷ്ടത്തിനും കൃഷി വകുപ്പിന്റെ വ്യവസ്ഥകള്‍ ബാധകമാക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സാം പിട്രോഡ കേരള വികസന മെന്റര്‍




തിരുവനന്തപുരം:
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സത്യനാരായണ്‍ ഗംഗാറാം പിട്രോഡ എന്ന സാം പിട്രോഡ കേരളത്തിന്റെ വികസനകാര്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കി.


ഐക്യരാഷ്ട്ര സഭയുടെ മുന്‍ ഉപദേഷ്ടാവും ദേശീയ വിജ്ഞാന കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ പിട്രോഡയുടെ സേവനം കേരളത്തിന്റെ വികസനകാര്യങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി കുറച്ചുകാലമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ സന്ദര്‍ശിച്ച വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിട്രോഡയെ നേരിട്ടു കണ്ടു സംസാരിച്ചു. ഇതേത്തുടര്‍ന്ന് കേരളവുമായി സഹകരിക്കാന്‍ അദ്ദേഹം സമ്മതം മൂളുകയാണുണ്ടായത്.



കേരള വികസനത്തിന്റെ 'മെന്റര്‍' എന്ന നിലയ്ക്കാണ് പിട്രോഡ അവതരിപ്പിക്കപ്പെടുക. പ്രതിഫലം വാങ്ങാതെയായിരിക്കും കേരളത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. താമസിയാതെ കേരളത്തിലെത്തുന്ന പിട്രോഡ മുഖ്യമന്ത്രി, മന്ത്രിമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ തുടങ്ങിയവരുമായെല്ലാം ചര്‍ച്ചകള്‍ നടത്തും. കേരളത്തിന്റെ പല വികസന പരിപാടികള്‍ക്കും സാം പിട്രോഡയുടെ സേവനം സഹായകരമാകുമെന്ന്‌ മന്ത്രിസഭായോഗത്തിന്‌ ശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു.



ഇന്ത്യയിലെ വാര്‍ത്താവിനിമയ വിപ്ലവത്തിന്റെ സൂത്രധാരനായാണ് പിട്രോഡ അറിയപ്പെടുന്നത്. 1984-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാങ്കേതിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഇത്. വാര്‍ത്താവിനിമയം, ജലം, സാക്ഷരത, രോഗപ്രതിരോധം, പാലുത്പാദനം, എണ്ണക്കുരു എന്നീ മേഖലകളിലെ സാങ്കേതിക മിഷനുകള്‍ക്ക് ഈ സമയത്ത് അദ്ദേഹം നേതൃത്വം നല്‍കി. പ്രധാനമന്ത്രിയുടെ ഉപദേശകനെന്ന നിലയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള സേവനങ്ങള്‍ തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.



2005-08 കാലയളവിലാണ് ദേശീയ വിജ്ഞാന കമ്മീഷന്‍ ചെയര്‍മാനായി പിട്രോഡ പ്രവര്‍ത്തിച്ചത്. 27 ശ്രദ്ധാ മേഖലകളിലായി മുന്നൂറോളം നിര്‍ദേശങ്ങള്‍ ഈ വേളയില്‍ അദ്ദേഹം തയ്യാറാക്കി സമര്‍പ്പിച്ചു. നൂറോളം ടെക്‌നോളജി പേറ്റന്റുകള്‍ പിട്രോഡയുടെ പേരിലുണ്ട്. 1992 ലായിരുന്നു ഐക്യരാഷ്ട്രസഭയുടെ ഉപദേശകനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.



സി-സാം ഇന്‍കോര്‍പ്പറേറ്റഡിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് അദ്ദേഹം. ഷിക്കാഗോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ലണ്ടന്‍, ടോക്കിയോ, മുംബൈ, വഡോദര എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ഷിക്കാഗോയിലും ഡല്‍ഹിയിലുമായി സമയം ചെലവിടുന്ന അദ്ദേഹം 1984-ല്‍ ഇന്ദിരാഗാന്ധിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇന്ത്യയിലേക്കു തിരിച്ചുവരുന്നതിനായി അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുകയായിരുന്നു. 2009ല്‍ രാഷ്ട്രം പിട്രോഡയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

2011, നവംബർ 15, ചൊവ്വാഴ്ച

കേരളത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ: മുഖ്യമന്ത്രി

കേരളത്തില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ: മുഖ്യമന്ത്രി




മുംബൈ: കേരളത്തിലെ വ്യവസായ മേഖലയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പഴങ്കഥ മാത്രമാണ്െ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകളെ കേരളത്തില്‍ ഇടതുതൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുതോല്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സാമ്പത്തിക വളര്‍ച്ചയില്‍ സംസ്ഥാനങ്ങളുടെ പുതിയ പങ്കാളിത്തം' എന്ന വിഷയത്തില്‍ ഇന്ത്യന്‍ സാമ്പത്തിക ഫോറത്തിന്റെ രണ്ടാം ദിവസം നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രൃഥ്വിരാജ് ചവാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, ബ്രിട്ടിഷ് കൊളംബിയ പ്രധാനമന്ത്രി ക്രിസ്റി ക്ളാര്‍ക്ക് എന്നിവര്‍ പങ്കെടുത്ത സെമിനാറില്‍ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്ത മോഡറേറ്ററായിരുന്നു. ഡല്‍ഹി- മുംബൈ വ്യവസായ ഇടനാഴിപോലെ കേരളത്തില്‍ കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്െടന്ന് മുഖ്യമന്ത്രി അറിയിച്ചു.

2011, നവംബർ 14, തിങ്കളാഴ്‌ച

കോടതികാര്യത്തില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി



മുംബൈ: കോടതിവിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം വിധിക്കെതിരെ സമരം നടത്തുന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹൈക്കോടതിക്ക് പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യവും സര്‍ക്കാര്‍ നല്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.എം. ഈ ഇരട്ടത്താപ്പില്‍ ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

നേതാക്കള്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു.

നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍തലത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാര്‍വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ അതിലിടപെടാന്‍ ശ്രമിക്കും. നഴ്‌സായിരുന്ന ബീന ബേബിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ തന്നെ സന്ദര്‍ശിച്ചിട്ടുണ്ട്. ബീനയുടെ കുടുംബത്തിന് കേരളസര്‍ക്കാര്‍ രണ്ടുലക്ഷംരൂപ സഹായധനം നല്കിയിട്ടുണ്ട്.

മറുനാടന്‍മലയാളികളുടെ ട്രെയിന്‍ യാത്രാക്ലേശം പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര റെയില്‍വേ മന്ത്രിയെ സമീപിച്ചിട്ടുണ്ട്. മറുനാട്ടില്‍ മലയാളഭാഷാപഠനവും ശക്തമാക്കും. കേരളത്തിന്റെ വ്യവസായവികസനവുമായി ബന്ധപ്പെട്ട് സാം പിത്രോഡയുമായി സംഭാഷണം നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന സാമ്പത്തികഫോറത്തിലും കേരളത്തിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയായിരിക്കും ചര്‍ച്ചകളില്‍ പങ്കുകൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും - മുഖ്യമന്ത്രി

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കും - മുഖ്യമന്ത്രി


കളമശ്ശേരി: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിന് ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ച അടുത്തു തന്നെ തുടങ്ങും. 'സൈം' ബിസിനസ് സ്‌കൂള്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ച 2002 മുതല്‍ ഇതുവരെ എല്ലാ വര്‍ഷവും പ്രവേശന സമയത്ത് വിവാദവും സമരവും കേസുമാണ്. ഇതൊഴിവാക്കണം, അതിനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. നമ്മുടെ കുട്ടികള്‍ ലക്ഷങ്ങള്‍ മുടക്കി അയല്‍ സംസ്ഥാനങ്ങളില്‍ പോയി പഠിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ കൊടുക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നതിനാലാണ് അവര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരോഫീസുകളുടെ സേവനം ജനാവകാശമാക്കുന്ന നിയമം കൊണ്ടുവരും-ഉമ്മന്‍ചാണ്ടി



കൊച്ചി: സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട സേവനങ്ങള്‍ ജനാവകാശമായി മാറ്റുന്നതിന് നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ നടന്നുവരുന്ന ജനസമ്പര്‍ക്ക പരിപാടി 14 ജില്ലകളിലും പൂര്‍ത്തിയായാല്‍ അതില്‍ നിന്ന് കിട്ടുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാതലായ ചില മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.

ജനസമ്പര്‍ക്ക പരിപാടിക്ക് വന്‍ ജനപങ്കാളിത്തമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല, അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. പരാതികള്‍ കൂടുന്നത് നിലവിലുള്ള സംവിധാനത്തിന്റെ പരാജയമല്ലേയെന്ന വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഈ ആക്ഷേപം ഒരര്‍ത്ഥത്തില്‍ ശരിയാണ്. എന്തുകൊണ്ട് സംവിധാനം പരാജയപ്പെടുന്നുവെന്നത് തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. കുറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാന്‍ താന്‍ ഒരുക്കമല്ല. തീരുമാനമെടുക്കുന്ന, പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ കുറ്റവാളികളാക്കുന്ന സാഹചര്യം വന്നാല്‍ എന്ത് ചെയ്യും ? തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരെ കുറ്റവാളികളായി കാണുകയും വിവാദങ്ങളില്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പിന്തുണ കൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം. നല്ല ഉദ്ദേശ്യത്തോടെ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി ചട്ടങ്ങളുടെ പേരില്‍ സി.ബി.ഐ. അന്വേഷണമോ, വിജിലന്‍സ് അന്വേഷണമോ വരുന്നത് ശരിയല്ല. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന, സ്വജനപക്ഷപാതം കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണം. എന്നാല്‍ നല്ല ഉദ്ദേശ്യത്തോടെ തീരുമാനമെടുക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ വകുപ്പ്തല നടപടി മാത്രമേ എടുക്കാവൂ.

ജനസമ്പര്‍ക്ക പരിപാടിക്കെതിരെ വന്നിട്ടുള്ള വിമര്‍ശനത്തെ പോസിറ്റീവായി എടുക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭരണരംഗം സുതാര്യവും സജീവവും ജനാഭിമുഖ്യവുമാക്കി മാറ്റും-ഉമ്മന്‍ചാണ്ടി പറഞ്ഞു.