UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ജൂലൈ 27, ബുധനാഴ്‌ച

സ്ത്രീകളുടെ പരാതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം-മുഖ്യമന്ത്രി


തിരുവനന്തപുരം: ആദിവാസികളുടെയും സ്ത്രീകളുടെയും പരാതികള്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ കലക്ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനനടപടി കൈക്കൊള്ളണം.  ചില സന്ദര്‍ഭങ്ങളില്‍ പരാതികള്‍ സ്വീകരിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചസംഭവിക്കുന്നുണ്ട്.
വനമേഖല കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനം ശക്തമാകുന്നുവെന്ന വാദം ഗൗരവമായി കാണണം. ആദിവാസികളുടെ പരാതികളില്‍ നടപടികളുണ്ടാകാത്തതാണ് ഇത്തരം സംഘടനകള്‍ വളരാന്‍ പ്രധാന കാരണം. ഇത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ഗുണ്ടാവിരുദ്ധ നിയമം കര്‍ശനമായി നടപ്പാക്കണം. നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങുന്നവര്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പെടുന്നുണ്ട്. ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കണം. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കല്‍ കാലാവധി ദീര്‍ഘിക്കിപ്പിക്കണം. പുതിയ ഗുണ്ടാപ്പട്ടിക തയാറാക്കി കര്‍ശനനടപടി കൈക്കൊള്ളണം.
ഗുണ്ടകളുടെ നഴ്‌സറിയായി മണല്‍മാഫിയകളുടെ പ്രവര്‍ത്തനം മാറുകയാണ്. മണല്‍മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ കടവുകള്‍ കേന്ദ്രീകരിച്ച് തടയണം. അതിനായി കടവ്കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എന്നാല്‍ പല ജില്ലകളിലും വ്യാപകമായി  മണല്‍ലോറികള്‍ പിടിച്ചെടുക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
മണല്‍ മാഫിയയെ തടയാനെന്ന രീതിയില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കും നിര്‍മാണമേഖലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലയില്‍ മണല്‍ലോറികള്‍ പിടിച്ചിടരുത്.

മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പുകളും ഗുണ്ടാആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. കേസുകളുടെ അന്വേഷണം പൂര്‍ത്തീകരിച്ച് കോടതികളില്‍ കുറ്റപത്രവും എഫ്.ഐ.ആറും സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതായി പരാതിയുണ്ട്. അത് പരിഹരിക്കണമെന്നും ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു.

2011, ജൂലൈ 26, ചൊവ്വാഴ്ച

ഡോക്ടര്‍മാരുടെ സമരം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണം


ഡോക്ടര്‍മാരുടെ സമരം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണം
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ എന്തിന് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചര്‍ച്ചയില്‍ പ്രശ്‌നം അവസാനിപ്പിക്കാമെന്നിരിക്കെ തിങ്കളാഴ്ച മുതല്‍ എന്തിന്റെ പേരിലാണ് സമരം ആരംഭിച്ചതെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ സംസാരിക്കുകയും തിങ്കളാഴ്ച അന്തിമ ചര്‍ച്ച നടത്താമെന്ന് അറിയിപ്പ് നല്‍കുകയുമായിരുന്നു. ഇതിന് ശേഷമാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ജനങ്ങളെ ദ്രോഹിക്കുന്ന സമരത്തിനിറങ്ങിയത് വേദനാജനകമാണ്. ഏത് സമയത്തും ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്- മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം ബസ് ഉടമകളുമായി ചര്‍്ച്ച ചെയ്ത് ഗതാഗതമന്ത്രി അറിയിക്കും. മലബാറിലെ ഏഴു ജില്ലകളിലും തൃശൂരിലുമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 262 തസ്തികകള്‍ക്ക് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 239 ജൂനിയര്‍ ഗ്രേഡ് ടീച്ചര്‍മാരെയും 23 ഹയര്‍ ഗ്രേഡ് തസ്തികകളുമാണ് സൃഷ്ടിച്ചത്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷക്ക് നേതൃത്വം നല്‍കാന്‍ പുതിയ പൊലീസ് സൂപ്രണ്ട് തസ്തിക സൃഷ്ടിച്ചു. ആന്റി പൈറസി സെല്‍ രൂപീകരിക്കുന്നതിന് എസ്.പിയടക്കം നാല് തസ്തികകള്‍ക്ക് അംഗീകാരം നല്‍കി. ഒരു ഡി.വൈ.എസ്.പിയും രണ്ട് എസ്.പിമാരുമാണ് മറ്റ് തസ്തികകള്‍. ആവശ്യമായ മറ്റ് തസ്തികകള്‍ പൊലീസ് വകുപ്പില്‍ നിന്ന് പുനര്‍വിന്യസിക്കും.
കാസര്‍കോട് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷനെ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വെടിവെപ്പില്‍ മരിച്ച മുഹമ്മദ് ഷഫീഖിന്റെ കുടുംബത്തിന് ഹൈകോടതി വിധി പ്രകാരം അഞ്ച് ലക്ഷം രൂപ നല്‍കാനും ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ പിന്‍വലിക്കാനും തീരുമാനിച്ചു. ചില ശിപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. പുതിയ മദ്യനയം അംഗീകരിച്ചു.
മഴയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണി നടത്താന്‍ ഒരു പാക്കേജ് തയ്യാറാക്കാന്‍ പൊതുമരാമത്ത് മന്ത്രിയെ ചുമതലപ്പെടുത്തി. പാക്കേജ് ലഭിക്കുന്നതനുസരിച്ച് ആവശ്യമായ തുക അനുവദിക്കും. ദേശീയപാത വികസനത്തിന് സ്ഥലമെടുക്കുന്നതിനുള്ള പാക്കേജ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരുമായും പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചവരുമായും ചര്‍ച്ച നടത്തും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.കെ ഇബ്രാഹീം കുഞ്ഞ് എന്നിവരായിരിക്കും ചര്‍ച്ച നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭയില്‍ കള്ളവോട്ട് ചെയ്തത് ആരെന്ന് പ്രതിപക്ഷം വ്യക്തമാക്കണം: മുഖ്യമന്ത്രി





തിരുവനന്തപുരം: നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം നിര്‍ഭാഗ്യകരമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരാണ് കള്ളവോട്ട് ചെയ്തതെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കള്ളവോട്ട് നടന്നെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് സമാധാനം പറയാന്‍ താന്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പരസ്യമായി നടന്ന വോട്ടെടുപ്പിനെ ഇത്തരത്തില്‍ വിശേഷിപ്പിച്ചത് ജനാധിപത്യത്തോട് കാണിക്കുന്ന അവഹേളനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേവനാവകാശം നടപ്പാക്കുന്നത് പരിഗണനയില്‍ - മുഖ്യമന്ത്രി


തിരുവനന്തപുരം: സേവനങ്ങള്‍ ലഭ്യമാകുന്നതിനുള്ള ജനങ്ങളുടെ അവകാശം ഉറപ്പാക്കുന്നതിന് വിവരാവകാശ മാതൃകയില്‍ സേവനാവകാശം നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ സര്‍ക്കാറിന്റെ ഔദാര്യമല്ല, അവരുടെ അവകാശമാണ്. എല്ലാകാര്യങ്ങളും അറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. വികസനം സമയബന്ധിതമായിരിക്കണം. കാര്യക്ഷമതയിലും വേഗത്തിലും ഒരു ഒത്തുതീര്‍പ്പുമില്ല. ഇന്ന് ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ആറു മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ്  കിട്ടാന്‍ ഇന്നുള്ള സംവിധാനങ്ങളൊന്നും ആവശ്യമില്ല. അതു കാലക്രമേണ സ്വയം നടന്നുകൊള്ളുമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു.
മാറി മാറി വരുന്ന സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്ന കാര്യത്തില്‍ യോജിച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ 1977 ജനുവരി ഒന്നിന്  മുമ്പ് കൃഷി ഭൂമി കൈവശമുണ്ടായിരുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ 1977ല്‍ എടുത്ത തീരുമാനം ഇന്നും നടപ്പായിട്ടില്ല. ഈ വിഷയത്തില്‍ നിയമപരവും സാങ്കേതികപരവുമായ തടസ്സങ്ങള്‍ നീക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കണം.

പട്ടികജാതി -വര്‍ഗക്കാരുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി ചെലവഴിച്ച തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ കാര്യമായ പ്രയോജനമുണ്ടായിട്ടില്ലെന്ന് കാണാം. ഭൂമി കൈയിലുണ്ടായിട്ടും ഈ വിഭാഗത്തിന് വിതരണം ചെയ്യാനാകാത്തതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനാണ്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ശരിയായ വിപണിവില കൊടുത്തശേഷം മാത്രമേ ഉടമസ്ഥരെ ഒഴിപ്പിക്കുകയുള്ളൂയെന്നാണ് സര്‍ക്കാര്‍ തീരുമാനം.  വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് പകരം സംവിധാനവും ഉറപ്പാക്കും.
മാലിന്യസംസ്‌കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

2011, ജൂലൈ 24, ഞായറാഴ്‌ച

സമാന്തര സിനിമകള്‍ക്ക് സബ്‌സിഡി ഉയര്‍ത്തുന്നത് പരിഗണിക്കും: ഉമ്മന്‍ചാണ്ടി



Image സമാന്തര സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സബ്‌സിഡി നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ്  സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഉയര്‍ന്ന നിരക്കില്‍ സബ്‌സിഡി നല്‍കുന്നത്.
 അതിന് കഴിയാത്തതില്‍ കേരളത്തിന് ദുഃഖമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫിലിം മേക്കേഴ്‌സ് ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ് ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്താന്‍ കഴിയുന്ന പ്രതിഭകളാണ് മലയാളത്തിലുള്ളതെന്ന് ദേശീയ-സംസ്ഥാന അവാര്‍ഡുകളിലൂടെയും മറ്റ് പുരസ്‌കാരങ്ങളിലൂടെയും വ്യക്തമാണ്. സിനിമാ ലോകത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. സിനിമാരംഗത്തുള്ള ഒരാളെത്തന്നെ സിനിമയ്ക്ക് പ്രത്യേകമായുള്ള വകുപ്പിന്റെ മന്ത്രിയാക്കിയത് ഇതിന്റെ തെളിവാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷനിലും മറ്റും സിനിമാരംഗത്തുള്ളവരെ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ചലച്ചിത്ര സംഘടനകള്‍ നേരത്തെ നല്‍കിയ നിവേദനത്തെക്കുറിച്ച് പഠിക്കാന്‍ ടി. ബാലകൃഷ്ണന്‍ ചെയര്‍മാനായ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമുണ്ട്. ഈ റിപ്പോര്‍ട്ടും ഫോറം ഫോര്‍ ബെറ്റര്‍ ഫിലിംസ് നല്‍കിയ നിവേദനത്തിലെ ശുപാര്‍ശകളും ഉടന്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് ബന്ധപ്പെട്ടവരുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യാതിഥിയായിരുന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരന്‍, ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലിം അഹമ്മദ്, നിര്‍മാതാവ് അഷറഫ് വേലി, പശ്ചാത്തല സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടകപ്പള്ളി,  ഛായാഗ്രാഹകന്‍ മധുഅമ്പാട്ട്, വീട്ടിലേക്കുള്ള വഴിയുടെ സംവിധായകന്‍ ഡോ. ബിജു, നിര്‍മാതാവ് ജോഷി, ഇലക്ട്രയുടെ സംവിധായകന്‍ ശ്യാമപ്രസാദ്, സംഘടനാ രക്ഷാധികാരികളായ കെ.പി കുമാരന്‍, ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രട്ടറി ശശി പരവൂര്‍ എന്നിവരും സംബന്ധിച്ചു.

പെണ്‍വാണിഭം തടയാന്‍ നയം രൂപവത്കരിക്കും -മുഖ്യമന്ത്രി


പെണ്‍വാണിഭം തടയാനും കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ നയം രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകയായ ഡോ. സുനിതാകൃഷ്ണനുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

 രാജ്യത്ത് ആന്ധ്രയിലാണ് ഇത്തരം നയം ഉള്ളത്. കേരളത്തിലും  സമാനനയം ഉണ്ടാക്കും. ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂര്‍ പെണ്‍വാണിഭം പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് സുനിതാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

12ാം വയസ്സില്‍ വിവാഹിതയാവുകയും വ്യഭിചാര കേന്ദ്രത്തിലെത്തപ്പെടുകയും ചെയ്ത് 17ാം വയസ്സില്‍ എയ്ഡ്‌സ് ബാധിതയായ ഭവാനി എന്ന പെണ്‍കുട്ടിയുടെ കഥയിലൂടെയാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സുനിതാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചത്.
കേരളത്തില്‍ പീഡനങ്ങള്‍ തടയാനും കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാനുമുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് പ്രജ്വല (അണയാത്ത ജ്വാല) എന്ന സാമൂഹിക സംഘടനക്ക് നേതൃത്വം നല്‍കുന്ന ഡോ. സുനിതയുമായി മുഖ്യമന്ത്രി സംവദിച്ചത്. ആന്ധ്രാ കേഡറിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥ മിനി മാത്യു ആണ് സുനിതയുടെ സഹായത്തോടെ ഇത് തയാറാക്കിയത്. അരമണിക്കൂര്‍ നീണ്ട പവര്‍ പോയന്റ് പ്രസന്‍േറഷനിലൂടെ സുനിത പെണ്‍വാണിഭത്തിന്റെ വിവിധ വശങ്ങള്‍ വിശദീകരിച്ചു. രാജ്യത്ത് പത്തുമിനിറ്റില്‍ ഒരാള്‍ വീതം പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ വീഴുന്നു. 30 ലക്ഷം സ്ത്രീകളാണ് ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടിട്ടുള്ളത്.

ഇവരില്‍ 88 ശതമാനം പേരും 14 വയസ്സില്‍ താഴെയുള്ളവരാണ്. കേരളത്തില്‍ ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍ മുഖ്യമന്ത്രി സുനിതയുടെ ശ്രദ്ധയില്‍പെടുത്തി. അവരെയും വയനാട്ടിലുള്ള അവിവാഹിതരായ അമ്മമാരെയും  സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുനിതയെ ചുമതലപ്പെടുത്തി.

പാടശേഖരങ്ങളിലെ മത്സ്യക്കൃഷി വ്യാപിപ്പിക്കും - മുഖ്യമന്ത്രി





തിരുവനന്തപുരം: ഈ വര്‍ഷം പതിനായിരം ഹെക്ടര്‍ പാടശേഖരങ്ങളിലേക്ക് മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവഴി 5000 ടണ്‍ ഉദ്പാദനം ലക്ഷ്യമിടുന്നു. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പാടശേഖരങ്ങളിലെ മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് കൃഷി, ഗ്രാമവികസനം, ജലസേചനം, ഫിഷറീസ്, നബാര്‍ഡ്, എം.പി.ഇ.ഡി.എ എന്നീ ഏജന്‍സികളുടെ സംയുക്ത സമിതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാര്‍ഷികോത്പാദന കമ്മീഷണറായിരിക്കും കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൃഷിക്ക് ഒട്ടുംതന്നെ അനുയോജ്യമല്ലാത്ത പാടങ്ങളില്‍ മത്സ്യക്കൃഷി നടത്തുന്നതിന് കൃഷിവകുപ്പില്‍ നിന്നും അനുവാദം ലഭിക്കാത്ത സാഹചര്യം പരിശോധിച്ച് തീരുമാനമെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

2011, ജൂലൈ 22, വെള്ളിയാഴ്‌ച

ഹയര്‍ സെക്കന്‍ഡറി: പുതിയ ബാച്ചുകളെപ്പറ്റി പരാതിയുണ്ടാവില്ല - ഉമ്മന്‍ചാണ്ടി




തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചുകൊണ്ടുള്ള അന്തിമ ലിസ്റ്റ് പുറത്തുവരുമ്പോള്‍ ഒരു പരാതിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇപ്പോള്‍ പ്രൊവിഷണല്‍ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. അത് അന്തിമ ലിസ്റ്റല്ല. മുഴുവന്‍ പരാതികളും പരിഹരിച്ചുകൊണ്ടുള്ളതായിരിക്കും അന്തിമ ലിസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.

2011, ജൂലൈ 21, വ്യാഴാഴ്‌ച

ഓണത്തിന് വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ 3000 വിപണന കേന്ദ്രങ്ങള്‍ തുറക്കും



Imageവിപുലമായ ഓണം വിപണന മേളകള്‍  സഹകരണ ഓണം-റംസാന്‍ വിപണി  15 മുതല്‍ 60% വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍
 
 ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് ത്രൈമുഖ പദ്ധതി തയ്യാറാക്കി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സെപ്തംബര്‍ 8 വരെ നീണ്ടുനില്‍ക്കുന്ന സഹകരണം ഓണം, റംസാന്‍ വിപണി ആരംഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 140 നിയോജകമണ്ഡലങ്ങളിലെ വിപുലമായ ഓണം വിപണന മേളകള്‍ ആരംഭിക്കും.ജൂലായ് 21 മുതല്‍ സെപ്തംബര്‍ 8 വരെ 52 ദിവസം നീണ്ടു നില്‍ക്കുന്ന വിപണന മേളകളിലൂടെ 20 ഇനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. മുന്തിയ ഇനം ജയ അരി ഉള്‍പ്പടെ നാല് തരം അരികള്‍ ഉള്‍പ്പടെ 20 നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് 15 മുതല്‍ 60 ശതമാനം വരെ വിലകുറച്ചാണ് കണ്‍സ്യൂമര്‍ഫെഡ് വിപണനം നടത്തുന്നത്.നാല്‍പത് ഇനങ്ങള്‍ അടങ്ങുന്ന 41 ദിവസ വിപണിയാണ് മൂന്നാം ഘട്ടത്തില്‍ കണ്‍സ്യൂമര്‍ഫെഡ് പദ്ധതിയിടുന്നത്. ആഗസ്റ്റ് 1 മുതല്‍ സെപ്തംബര്‍ 8 വരെ 3000 സഹകരണ വിപണനകേന്ദ്രങ്ങളിലൂടെയാണ് നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നത്.
 
കണ്‍സ്യൂമര്‍ ഫെഡ് നേരിട്ട് നടത്തുന്ന 185 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വിവിധ സഹകരണ സ്ഥാപനങ്ങളുടെ 1000ലധികം നീതി സ്റ്റോറുകള്‍, 2000ലേറെ സഹകരണ വിപണന കേന്ദ്രങ്ങള്‍ എന്നിവയിലൂടെ റംസാന് തൊട്ടുമുന്‍പുള്ള 10 ദിവസങ്ങളിലായി റംസാന്‍ സ്‌പെഷ്യല്‍ ഇനങ്ങളും വിപണനം നടത്തും.ഓണത്തിനു തൊട്ടുമുമ്പുള്ള 10 ദിവസം പൊതുവിപണിയില്‍ ഉള്ളതിനേക്കാള്‍ വിലക്കുറവില്‍ ചെറുപയര്‍, പരിപ്പ്, സേമിയ, പാലട, അരിഅട, ഉരുളക്കിഴങ്ങ്, ചുവന്നുള്ളി, സവാള, ഏത്തക്കായ എന്നിവ വിപണനം നടത്തും.ഓണത്തിനുമുമ്പായി 3000 വിപണനകേന്ദ്രങ്ങള്‍ തുറക്കും. തിരുവനന്തപുരം-225, കൊല്ലം-280, ആലപ്പുഴ-200, പത്തനംതിട്ട-160, കോട്ടയം-200, ഇടുക്കി-140, എറണാകുളം-300, തൃശ്ശൂര്‍-300, പാലക്കാട്-260, മലപ്പുറം-190, കോഴിക്കോട്-250, വയനാട്-115, കണ്ണൂര്‍-240, കാസര്‍ഗോഡ്-140 വിപണനകേന്ദ്രങ്ങളാണ് തുറക്കുന്നത്.വിലക്കുറവില്‍ ലഭിക്കുന്ന സാധനങ്ങളുടെ ദുരുപയോഗവും അഴിമതിയും തടയുന്നതിനായി ചെറിയ തോതിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. അരി ഒരു കുടുംബത്തിന് ഒരാഴ്ചയില്‍ 6 കിലോ മാത്രമേ നല്‍കൂ. പച്ചക്കറി 2 കിലോ, പഞ്ചസാര 1 കിലോ, വെളിച്ചെണ്ണ 1 കിലോ എന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ഓണത്തിനോടനുബന്ധിച്ച് സേമിയ, പാലട, അടപ്രഥമന്‍ എന്നിങ്ങനെ 3 ഇനങ്ങളിലായി ഒരു ലക്ഷം പായസക്കിറ്റുകള്‍ വില്‍പ്പനയ്ക്ക് തയ്യാറായിക്കഴിഞ്ഞു. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളുമായി ചേര്‍ന്ന് പരിസ്ഥിതിക്കനുയോജ്യമായ സഞ്ചികളില്‍ കിറ്റൊന്നിന് 70 രൂപ വച്ച് വില്‍പ്പന നടത്തും.ജനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാന്‍ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. റിജി. ജി നായര്‍ പറഞ്ഞു. ഓരോ വിപണനകേന്ദ്രത്തില്‍ നിന്നും ഒരു ദിവസം എത്ര ഉപഭോക്താക്കള്‍ക്ക് സാധനം നല്‍കുമെന്നുള്ള വിവരം മുന്‍കൂട്ടി പ്രസിദ്ധീകരിക്കും.ഇതിനായി ബില്ലിനൊപ്പം ഒരു രൂപ വീതം ഉപഭോക്താക്കളില്‍ നിന്നും ഫീസ് ഈടാക്കും. ഡിജിറ്റല്‍ ടോക്കണ്‍ ഏര്‍പ്പെടുത്തും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കും. വിപണനകേന്ദ്രങ്ങളിലെല്ലാം കണ്‍സ്യൂമര്‍ഫെഡിന്റെ ഫിനാന്‍സ് ഇന്‍സ്‌പെക്ടര്‍ വിഭാഗവും സഹകരണവകുപ്പിന്റെ വിജിലന്‍സ് വിഭാഗവും മുന്‍കൂട്ടി അറിയിക്കാതെ പരിശോധന നടത്തും. എല്ലാ വിപണനകേന്ദ്രത്തിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കും.

പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി



Imageതിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന വോട്ടിംഗില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലെന്ന പുകമറ സൃഷ്ടിച്ച് പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. 
 
ധനവിനിയോഗ ബില്‍ ചര്‍ച്ചക്കൊടുവില്‍  ധനമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് വോട്ടിംഗിന് വിടുന്നതായി സ്പീക്കര്‍ അറിയിച്ചപ്പോള്‍ സഭയില്‍ ഭരണപക്ഷത്തെ 68 അംഗങ്ങള്‍ ഹാജരുണ്ടായിരുന്നു. എന്നാല്‍  പ്രതിപക്ഷത്തിന്റെ  അംഗബലം 67  മാത്രമായിരുന്നു. പുരുഷന്‍ കടലുണ്ടി എന്ന പ്രതിപക്ഷാംഗം സഭയില്‍ സന്നിഹിതനായിരുന്നില്ല. വോട്ടിംഗിന്  കൃത്യസമയത്ത് ഭരണപക്ഷാംഗങ്ങളായ അച്യുതനും വര്‍ക്കല കഹാറും എത്തിയതോടെ അംഗബലം 70 ആയി. ഭരണപക്ഷാംഗങ്ങളായ ഹൈബി ഈഡനും ടിയു കുരുവിളയും ബുധനാഴ്ച സഭയില്‍ എത്താന്‍ സാധിക്കില്ലായെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹൈബി ഈഡന്‍ ഡെല്‍ഹിയിലാണ്. ടിയു കുരുവിള ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയിരിന്നു. ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലങ്കില്‍ പ്രതിപക്ഷം എന്തിനാണ് വോട്ടിംഗില്‍ നിന്നും പിന്‍മാറിയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇല്ലാത്ത പ്രശ്‌നങ്ങള്‍  ഉണ്ടാക്കി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണ്. പതിമൂന്നാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ ധനമന്ത്രി കെഎം മാണി അവതരിപ്പിച്ച പുതുക്കിയ ബജറ്റിനെ കേരളജനത നെഞ്ചിലേറ്റി. യുഡിഎഫ് സര്‍ക്കാരിന്റെ ഈ ചരിത്രനേട്ടത്തിനെതിരെ പ്രതിപക്ഷം പല രാഷ്ടീയ അടവുകളും പയറ്റി. അതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ഭൂരിപക്ഷം ഇല്ലന്നപേരില്‍ നടന്ന ഈ നാടകം. ഈ കാപട്യം കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.