UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജൂലൈ 29, ബുധനാഴ്‌ച

കലാമിന്റെ മൃതദേഹം കേരളത്തിലെത്തിക്കണം


മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളത്തിന് അവസരം നല്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആഭ്യന്തരമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മൃതദേഹം രാമേശ്വരത്തേക്കുള്ള വഴിമധ്യേ തിരുവനന്തപുരത്ത് ഹ്രസ്വനേരത്തേക്ക് വയ്ക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

തിരുവനന്തപുരവും കേരളവും ഡോ. കലാമിന്റെ കര്‍മഭൂമിയായിരുന്നെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ  ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

രാവിലെ പത്തുമണിക്ക് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നതിനു മുമ്പ് രാവിലെ ഒന്‍പതു മണിയോടെ ഡല്‍ഹി കേരള ഹൗസില്‍ നിന്ന് നേരിട്ടും ഫാക്‌സ് വഴിയുമാണ് കത്ത് എത്തിച്ചത്. ഇതേ ആവശ്യം തിങ്കളാഴ്ച രാത്രിയിലും ഫോണ്‍ മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രി  അറിയിച്ചിരുന്നു. കലാമിന്റെ കുടുംബവവുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 സംസ്‌കാരച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും

രാമേശ്വരത്ത് വ്യാഴാഴ്ച നടക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.  മുഖ്യമന്ത്രിയുടെ രണ്ടാം തീയതി വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.  ദേശീയതലത്തില്‍ ഏഴു ദിവസത്തെ ദു:ഖാചരണം നടക്കുന്നതിനാലാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ജഡ്ജിയുടെ പ്രസ്താവന ശരിയായില്ല


 അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ജഡ്ജിയുടെ പ്രസ്താവന ശരിയായില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.ജിയുടെ ഓഫീസ് അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ജഡ്ജി പറഞ്ഞാല്‍ അത് കേട്ട് മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയല്ല താന്‍. സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു വേണ്ടിയാണ് എ.ജിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അഭിഭാഷകരെ സംരക്ഷിക്കേണ്ടത് തന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഹൈക്കോടതി ജഡ്ജി വന്ന വഴി മറക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മറക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. എ.ജിയെ വിമര്‍ശിച്ചത് കേസുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞാണ്. എ.ജിയുടെ ഓഫീസ് ഒരു ഭരണഘടനാ സ്ഥാപനമാണ്, അത് അടച്ചുപൂട്ടാന്‍ പറയുന്നത് എങ്ങിനെയാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബാര്‍കേസില്‍ ബാര്‍ ഉടമകള്‍ക്കുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിന്റെ നടപടിയെ വിമര്‍ശിച്ചത് ശരിയാണ്, അത് ഇനിയും തുടരും. സര്‍ക്കാരിന്റെ നയത്തെ ചോദ്യം ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ നിയമോപദേശകന്‍ എത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടം


 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദി അറിയിച്ചു.

ഇത്തരത്തിലുള്ള കാര്യങ്ങളെ സര്‍ക്കാര്‍ തുടര്‍ന്നും സഹായിക്കുമെന്നും, നീലകണ്ഠശര്‍മയുടെ കുടുംബത്തോട് പ്രത്യേകനന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍സിസിയുടെ മാതൃകയില്‍ യാഥാര്‍ഥ്യമാക്കും

 
 എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂറ്റ്-റിസര്‍ച്ച് സെന്റര്‍ തിരുവനന്തപുരം ആര്‍.സി.സിയുടെ മാതൃകയില്‍ സ്വയംഭരണസ്ഥാപനമായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

സൊസൈറ്റി രൂപീകരണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.  

പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായുള്ള 10 കോടി രൂപ ബിവറേജസ് കോര്‍പ്പറേഷനില്‍നിന്നും ലഭ്യമാക്കും. ഇതുസംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. അടിസ്ഥാനസൗകര്യവികസനത്തിനാവശ്യമായ 450 കോടിരൂപ, സംസ്ഥാനസര്‍ക്കാരിന്റെ ഗാരന്റിയിന്മേല്‍, എറണാകുളം ജില്ലാ സഹകരണബാങ്ക് വായ്പയായി നല്‍കും. സംസ്ഥാന വാര്‍ഷിക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ തിരിച്ചടയ്ക്കുക. 

300 കിടക്കകള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്, രണ്ടുഘട്ടങ്ങളിലായാണ് നിര്‍മ്മിക്കുക. ആദ്യഘട്ടത്തില്‍ 150 കിടക്കകള്‍ക്കുള്ള സൗകര്യമൊരുക്കും. പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി  സ്‌പെഷല്‍ ഓഫീസറെ നിയമിക്കും.  

ആവശ്യമായ ജീവനക്കാര്‍, ഉപകരണങ്ങള്‍ മുതലായവ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ യോഗത്തില്‍ സന്നിഹിതരായിരുന്ന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവനെയും ടെക്‌നിക്കല്‍ സ്‌പെഷല്‍ ഓഫീസറായ ഡോ. വി.പി. ഗംഗാധരനെയും ചുമതലപ്പെടുത്തി.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താല്‍ക്കാലിക ഓഫീസും ഔട്ട്‌പേഷ്യന്റ് വിഭാഗവും എറണാകുളം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് താമസിയാതെ ആരംഭിക്കും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി, പൊതുമരാമത്തുമന്ത്രി, ആരോഗ്യവകുപ്പ് സെക്രട്ടറി, ടെക്‌നിക്കല്‍ സ്‌പെഷല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.  ഡോ. വി.പി. ഗംഗാധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാക്കുക. തിരുവനന്തപുരം ആര്‍.സി.സിയുടേതിനു സമാനമായ സേവനങ്ങള്‍ ഇവിടെയും ലഭിക്കും. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കര്‍ഷകരെ വഴിയിലേക്ക് വലിച്ചെറിയില്ല


 പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല നിര്‍ണ്ണയം സംബന്ധിച്ച് ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ കഴിഞ്ഞ രണ്ട് കൊല്ലം സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ എന്തുകൊണ്ട് ആക്ഷേപം പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  മുന്‍ കേന്ദ്രസര്‍ക്കാറും ഇപ്പോഴത്തെ സര്‍ക്കാരും അംഗീകരിച്ച നിലപാടാണിതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നശേഷം 123 വില്ലേജുകളിലെ വനഭൂമി മാത്രം വേര്‍തിരിച്ചെടുത്ത് ഉമ്മന്‍ വി ഉമ്മന്‍ സമിതി തയാറാക്കിയ കഡസ്ട്രല്‍മാപ്പ് രണ്ട് വര്‍ഷം മുമ്പ് അംഗീകരിച്ച് കേന്ദ്രത്തിന് നല്‍കിയതാണ്. ആ മാപ്പിനെതിരെ ഒരു പരാതിയും എവിടെയുമുണ്ടായിട്ടില്ല.

വനംവകുപ്പും അത് അംഗീകരിച്ചതാണ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകരെ വഴിയിലേക്ക് വലിച്ചെറിയുന്ന സമീപനം ഒരിക്കലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ ഒറ്റ അഭിപ്രായമേയുള്ളൂ. അത് കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുകയാണ്.

വനംവകുപ്പ് ഇപ്പോള്‍ സംരക്ഷിച്ചുവരുന്ന വനഭൂമി മാത്രമേ പരിസ്ഥിതിലോല പരിധിയില്‍പെടൂ എന്ന നിലപാട് വനംവകുപ്പിന്റെ നിലവിലുള്ള വനംകേസുകളെ ദുര്‍ബലമാക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയെന്തെങ്കിലും നിയമപ്രശ്‌നം വന്നാല്‍ അവസരത്തിനൊത്ത് തീരുമാനമുണ്ടാകുമെന്നായിരുന്നു മറുപടി.

ഗ്രോ മോര്‍ ഫുഡ് പദ്ധതിയുടെ ഭാഗമായി മലയോരങ്ങളില്‍ പോയി കൃഷിചെയ്ത് ജീവിച്ചുതുടങ്ങിയ കര്‍ഷകരാണ് ഇപ്പോഴും അവിടെയുള്ളത്. 1977 ജനുവരി ഒന്നിന് മുമ്പുള്ള കൈയേറ്റങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. അതിന് ശേഷം കൈയേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി തടയാന്‍ നടപടിയെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

പെന്‍ഷന്‍ വരുമാന പരിധി ഒരുലക്ഷമായി ഉയര്‍ത്തി



വിവിധ പെന്‍ഷനുകളുടെ വരുമാന പരിധി ഒരുലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനമെടുത്തു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ലഭിക്കാനുള്ള വരുമാന പരിധി ഇതുവരെ 11,000 രൂപയായിരുന്നു. ഇത് ഒരുലക്ഷമായി ഉയര്‍ത്തി. ഒരുലക്ഷത്തില്‍ താഴെ വരുമാന പരിധി നിശ്ചയിച്ചിരുന്ന സമാനരീതിയിലുള്ള എല്ലാ പെന്‍ഷനുകളുടെയും വരുമാന പരിധി യും ഒരുലക്ഷമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ മന്ത്രിസഭ നിയോഗിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനത്തിനായുള്ള വരുമാന പരിധി ആറുലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ നാലര ലക്ഷമായിരുന്നു പരിധി. ഇടുക്കി, മലപ്പുറം ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് 18 എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി.

തളിപ്പറമ്പില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈയിം ട്രിബ്യൂണല്‍ സ്ഥാപിക്കാനും ജീവനക്കാരടക്കം ആവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കോട്ടയം കൂരോപ്പട ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുര്‍വേദ ആശുപത്രിയായി ഉയര്‍ത്തും. 
50 വര്‍ഷമായി താമസിച്ചിരുന്ന തൃശൂര്‍ സീതാറാം മില്ലിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം സ്ഥലം നല്‍കും. ഇവരുടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മുദ്രപ്പത്ര രജിസ്‌ട്രേഷനും സൗജന്യമാക്കി. 

പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പങ്കെടുക്കാതിരുന്നതിനാല്‍ ലൈറ്റ് മെട്രോ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനായില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ മാത്രമാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്നത്. എന്നാല്‍ തീരുമാനത്തില്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 

2015, ജൂലൈ 24, വെള്ളിയാഴ്‌ച

എ.ജി.യുടെ ഓഫീസില്‍ പൂര്‍ണ വിശ്വാസം



അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഹാജരായത് തെറ്റാണെന്ന തന്റെ നിലപാട് ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റനായി കൊണ്ടുവന്ന മദ്യനയത്തിനെതിരായി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരായത് ശരിയല്ല. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഫെഡറല്‍ സമ്പ്രദായം നിലനില്‍ക്കുന്ന രാജ്യത്ത് മദ്യലഭ്യത കുറച്ച് ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹിക ഉത്തരവാദിത്വമാണത്. സംസ്ഥാന സര്‍ക്കാറിന്റെ സമീപനത്തിന് സഹകരണവും സഹായവുമാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടത്. അത് ലഭിക്കുമെന്ന് ഉറപ്പുണ്ട്. അറ്റോണി ജനറല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഹാജരായത് ശരിയല്ലെന്നകാര്യം പ്രധാനമന്ത്രിയെ അറിയിച്ചത് ജനങ്ങള്‍ക്കുവേണ്ടിയാണ്. അറ്റോര്‍ണി ജനറലിന്റെ നിലപാടില്‍ സാങ്കേതികത്വത്തേക്കാള്‍ ധാര്‍മികവശം കൂടി നോക്കണമായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ അഭിഭാഷകരെ നിയമിക്കുന്നത് അഡ്വക്കേറ്റ് ജനറല്‍ അല്ല സര്‍ക്കാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസ് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടത് കേസിനെക്കുറിച്ച് ശരിയായി മനസ്സിലാക്കാത്തതിനാലാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അന്വേഷണ പരിധിയില്‍ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തി. ആരോപണങ്ങളുന്നയിച്ചവര്‍ കേസില്‍ കക്ഷി ചേരാതെ നോട്ടീസ് ലഭിച്ചപ്പോള്‍ ഹാജരാവുകമാത്രമാണുണ്ടായത് ആരോപണം ഉന്നയിച്ചവര്‍ എന്തുകൊണ്ട് കക്ഷി ചേര്‍ന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ തനിക്ക് നോട്ടീസ് വരട്ടെ. ഹാജരാകുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഓണത്തിന് വിലകുറയും; വിപണി ഇടപെടലിന് 96 കോടി രൂപ


 ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി വിപണി ഇടപെടലിന് 96 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 64 കോടിയും കണ്‍സ്യൂമര്‍ ഫെഡിന് 25 കോടിയും ഹോര്‍ട്ടി കോര്‍പ്പിന് ഏഴുകോടിയുമാണ് അനുവദിച്ചിരിക്കുന്നത്.

ഈ മൂന്നുസ്ഥാപനങ്ങളും വിപണി ഇടപെടലിന് വേണ്ടി ആവശ്യപ്പെട്ട മുഴുവന്‍ തുകയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഈ മൂന്നുസ്ഥാപനങ്ങളും നടപടികള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ആവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. 

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 20 ലക്ഷം ഓണക്കിറ്റുകള്‍ സപ്ലൈകോ നല്‍കും. എ.പി.എല്‍-ബി.പി.എല്‍ വേര്‍തിരിവില്ലാതെ 83 ലക്ഷം കുടുംബങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഒരുകിലോ പഞ്ചസാര അധികം നല്‍കും. സംസ്ഥാനത്തെ 25 ലക്ഷം  വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുകിലോ വീതം അരി സ്‌കൂളുകള്‍ വഴി  സൗജന്യമായി വിതരണം ചെയ്യും.

സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്ക് ഓണക്കാലത്ത് സൗജന്യമായി 15 കിലോ അരിയും എട്ടിനം പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്യും. 1.5 ലക്ഷം കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കുന്നത്. കിറ്റ് ഒന്നിന് 687.43 രൂപ ചെലവാകും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10.41 കോടി രൂപ സിവില്‍ സപ്ലൈസ് കോര്‍പറേഷന് നല്‍കും.

 ജയ അരി, ചെറുപയര്‍, പഞ്ചസാര, മുളകുപൊടി, ശര്‍ക്കര, വെളിച്ചെണ്ണ, ഉപ്പ്, പരിപ്പ്, ചായപ്പൊടി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാളികേരത്തിനു പ്രത്യേക താങ്ങുവില നിശ്ചയിച്ച് കൃഷിഭവനുകള്‍ വഴിയുള്ള നാളികേര സംഭരണ പദ്ധതി തുടരുന്നതിന് 20 കോടി രൂപ കൃഷിവകുപ്പിന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നാളികേരത്തിന്റെ കൈകാര്യ ചെലവ്, സംഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന താത്ക്കാലിക ജീവനക്കാര്‍ക്കുള്ള ശമ്പളം എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കാണ് ഈ തുക.

കൃഷിഭവന്‍ വഴി കിലോയ്ക്ക് 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാനാണ് തീരുമാനം. ഇപ്പോള്‍ നാളികേരത്തിന്റെ വില പൊതുവിപണയില്‍ കിലോയ്ക്ക് 15 രൂപ മുതല്‍ 19 രൂപ വരെയാണ്. ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരു ക്വിന്റല്‍ നാളികേരത്തിന്  500 രൂപ ക്രമത്തില്‍ കൈകാര്യ ചെലവും കൃഷി ഭവനുകളില്‍ നിയമിച്ചിരിക്കുന്ന താത്ക്കാലിക ജീവനക്കാരുടെ ശമ്പളവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

 ഇവയ്ക്ക് ഒരു വര്‍ഷത്തേക്ക് 20 കോടി രൂപ ചെലവാകുന്ന സാഹചര്യത്തിലാണ് ഇത്രയും തുക അനുവദിച്ചത്. നാളികേരത്തിന്റെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് 2013 ജനുവരിയിലാണ് കൃഷിഭവനുകളിലൂടെ നാളികേരം സംഭരിക്കുന്ന നൂതന പദ്ധതിക്ക് തുടക്കമിട്ടത്. കിലോ 14 രൂപയ്ക്ക് അന്നു സംഭരണം നടത്തിയതിനെ തുടര്‍ന്ന് 2014 ഏപ്രിലില്‍ നാളികേരത്തിന്റെ വില കിലോ 32 രൂപയായി ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ നാഫെഡ് വഴിയുള്ള കൊപ്ര സംഭരണമാണ് നാളികേര വിപണിയിലെ പ്രധാന വിപണി ഇടപെടല്‍. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയില്‍ നാഫെഡ് മുഖേന സംസ്ഥാന സംഭരണ ഏജന്‍സികളായ കേരഫെഡ്, മാര്‍ക്കറ്റ് ഫെഡ് എന്നിവ വഴിയാണ് കൊപ്രാസംഭരണം നടത്തിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവില സംസ്ഥാനത്തെ നാളികേര ഉല്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ തീരെ അപര്യാപ്ത്വവുമായിരുന്നു.

അതുകൊണ്ട് ഈ സംവിധാനം കേരളത്തില്‍ ഫലപ്രദമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേനയുള്ള സംഭരണം ഫലപ്രദമായി നടപ്പാക്കിയത്.

വിദ്യാഭ്യാസമന്ത്രിക്കെതിരെ ഉയരുന്നത് അര്‍ഹിക്കാത്ത ആരോപണങ്ങള്‍


 വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം അദ്ദേഹം അര്‍ഹിക്കാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടെക്സ്റ്റ് ബുക്ക് വിവാദം ഉള്‍പ്പടെ വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇനിയും പാഠപുസ്തകങ്ങള്‍ ഏതെങ്കിലും സ്‌കൂളില്‍ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരും.

കാരണം, പുസ്തകം എത്തിച്ചിട്ടും അവര്‍ അത് വിതരണം ചെയ്തില്ലേയെന്ന് സംശയിക്കേണ്ടിവരും. 20ന് പുസ്തകങ്ങള്‍ നല്‍കുമെന്നാണ് പറഞ്ഞത്. 19ന് അച്ചടി പൂര്‍ത്തിയായി. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് അച്ചടി വൈകിയത്. കളര്‍ പ്രിന്റിംഗായതിനാല്‍ പ്രതീക്ഷിക്കാത്ത കാലതാമസം ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സോളാര്‍ കേസില്‍ ഹാജരാകണമെന്ന് പറഞ്ഞ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടി നല്‍കി. സോളാര്‍ കേസിന്റെ പേരില്‍ പ്രതിപക്ഷം ഇപ്പോഴും പുകമറ സൃഷ്ടിക്കുകയാണ്. സോളാര്‍ സംഭവത്തില്‍ സര്‍ക്കാരിന് ഒരു രൂപയുടെ  പോലും നഷ്ടമുണ്ടായിട്ടില്ല. അവര്‍ക്ക് ഒരുരൂപയുടെ പോലും ആനുകൂല്യം ലഭിക്കാന്‍ ആരും കൂട്ടുനിന്നിട്ടുമില്ല. എങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ആരോപണങ്ങള്‍ ഉണ്ടായാല്‍ അത് ശരിയല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് കൂടിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സുതാര്യമായ ടേംസ് ഓഫ് റഫറന്‍സോടെ കമ്മീഷനെ നിയോഗിച്ചിട്ടും പ്രതിപക്ഷം കേസില്‍ കക്ഷി ചേരാതിരുന്നത് എന്താണെന്ന ചോദ്യം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സഭയക്ക് അകത്തും പുറത്തും  ദൃശ്യ-അച്ചടി മാധ്യമങ്ങളിലെല്ലാം ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ക്ക് കേസില്‍ കക്ഷിചേര്‍ന്ന് അറിയിക്കാമായിരുന്നു. എന്നാല്‍ നോട്ടീസ് അയച്ചതിന് ശേഷമാണ് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴിനല്‍കാന്‍ സി.പി.എം നേതാക്കള്‍ എത്തിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 

മുല്ലപ്പെരിയാറില്‍ സുരക്ഷ ശക്തിപ്പെടുത്തും


മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശ്വാസമെന്നും അതേസമയം സുപ്രീംകോടതിയുടെ അഭിപ്രായം മാനിച്ച് സുരക്ഷ ശക്തിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മുല്ലപ്പെരിയാറില്‍ ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നുമു ണ്ടായിട്ടില്ലെങ്കിലും സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ വന്ന സ്ഥിതിക്ക് സംസ്ഥാനം കുറേക്കൂടി ജാഗ്രത പാലിക്കുകയാണ് പുതിയ പോലീസ് സ്റ്റേഷന്‍ തുടങ്ങുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളസര്‍ക്കാറുമായി ബന്ധപ്പെട്ട ഏജന്‍സികളൊന്നും അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നാണ് പറയുന്നത്. 

തേക്കടി ആസ്ഥാനമായാണ് പ്രത്യേക സുരക്ഷാസേനയ്ക്കായി പോലീസ് സ്റ്റേഷന്‍ ഒരുക്കുന്നത്. അണക്കെട്ടിന്റെയും സംഭരണിയുടെയും സുരക്ഷയാണ് സേനയുടെ പ്രധാന ഉത്തരവാദിത്വം. സമീപത്തെ വനമേഖലകളും സ്റ്റേഷന്റെ പരിധിയില്‍ വരുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. ഒരു അസിസ്റ്റന്റ് കമാന്‍ഡന്റ്/ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനിലേക്ക് 196 തസ്തികകള്‍ അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം. പ്രദേശത്ത് സുരക്ഷാ ഒരുക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസുകാരെ ഇതിനകം വിന്യസിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറകള്‍ ഉള്‍പ്പെടെ സജ്ജമാക്കാന്‍ 85 ലക്ഷം രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.