UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, മാർച്ച് 2, ഞായറാഴ്‌ച

എല്‍. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

എല്‍. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: മുന്‍ആഭ്യന്തര സെക്രട്ടറി എല്‍.രാധാകൃഷ്ണനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപദേഷ്ടാവായി നിയമിച്ച് ഉത്തരവായി.

'സ്മാര്‍ട്ട് കേരള'യില്‍ വിഭാവനം ചെയ്ത വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം എന്നിവയില്‍ എല്‍. രാധാകൃഷ്ണനുള്ള വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്താനാണ് ഈ പദവി നല്‍കുന്നത്.

മുംബൈ ജവഹര്‍ലാന്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍മാനായും തുറമുഖവകുപ്പ് സെക്രട്ടറിയായും കൊച്ചി പോര്‍ട്ട്ട്രസ്റ്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ സേവന കാലാവധി ആറുമാസം നീട്ടിനല്‍കിയേക്കും. തുടര്‍ന്ന് കാലാവധി രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിക്കാനും തീരുമാനിച്ചതായി അറിയുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ദിനേശ്ശര്‍മ അടുത്തുതന്നെ ഡെപ്യൂട്ടേഷനില്‍ പോകുമ്പോള്‍ രാധാകൃഷ്ണനെ ആസ്ഥാനത്തേക്ക് നിയമിക്കാനും മുഖ്യമന്ത്രിക്ക് താല്പര്യമുണ്ട്.

സീറ്റ്ചര്‍ച്ച : മാധ്യമങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണം

സീറ്റ്ചര്‍ച്ച : മാധ്യമങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണം-ഉമ്മന്‍ചാണ്ടി


മലപ്പുറം: യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ വിശ്വാസ്യത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് മലപ്പുറം ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേയാണ് മാധ്യമങ്ങളെ അദ്ദേഹം വിമര്‍ശിച്ചത്.

'രാവിലെ ലീഗുമായി ചര്‍ച്ചനടന്നു. ശേഷം കണ്‍വെന്‍ഷനായിരുന്നു. ഇതിനുപിന്നാലെ സോഷ്യലിസ്റ്റ് ജനതയുമായും സംസാരിച്ചു. ഇതിനിടെ ടി.വി വാര്‍ത്ത കണ്ട ഞങ്ങള്‍ ഞെട്ടിപ്പോയി. ലീഗുമായി തെറ്റിപ്പിരിഞ്ഞു എന്നനിലയിലായിരുന്നു വാര്‍ത്തകള്‍. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിന് പണ്ട് മാധ്യമങ്ങള്‍ക്ക് ജാള്യതയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മണിക്കൂറുകള്‍ക്കിടെ വാര്‍ത്തകള്‍ തെറ്റായി വന്നുകൊണ്ടേയിരിക്കുകയാണ്. സീറ്റ് വിഭജനത്തിന്റെ കാര്യം പുറത്തുപറയാറായിട്ടില്ല. ഏതായാലും മുന്നണി ഒറ്റക്കെട്ടായി ഒത്തൊരുമയോടെ തിരഞ്ഞെടുപ്പിനെ നേരിടും. രക്ഷായാത്ര നടത്തിയ സി.പി.എം സ്വന്തം നേട്ടങ്ങളോ നയങ്ങളോ അല്ല വിശദീകരിച്ചത്. ആകെ ഇപ്പോള്‍ അവര്‍ക്കുള്ളത് സി.ബി.ഐ പേടിയാണ്. കുറ്റം ചെയ്യാത്തവര്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ഇടതുമുന്നണി എല്ലാപ്രതീക്ഷയും 'കസ്തൂരിരംഗനില്‍' അര്‍പ്പിച്ചിരിക്കുകയാണ്. ജന പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷിക്കണമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുള്ളത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശുദ്ധമായ രാഷ്ട്രീയത്തിന്റെ നിലപാടാണ് അവതരിപ്പിക്കാനുള്ളതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. നിലമ്പൂര്‍ കൊലപാതകം കോണ്‍ഗ്രസ് കൈകാര്യംചെയ്ത രീതിതന്നെ ഇതിനുദാഹരണമാണ്. പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒരുപടികൂടി അപ്പുറത്തേക്ക് നടപ്പാക്കാനാണ് കോണ്‍ഗ്രസും ആഭ്യന്തരമന്ത്രിയും ശ്രമിച്ചത്. ഭക്ഷ്യസുരക്ഷ, വിവരാവകാശം, വിദ്യാഭ്യാസ അവകാശം , ലോക്പാല്‍ എന്നീ നിയമങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലേത് എന്ന് വിമര്‍ശകര്‍ മനസ്സിലാക്കണം. പാളിച്ചപറ്റിയാല്‍ തിരുത്താന്‍ ഞങ്ങള്‍ക്ക് ഒരുമടിയുമില്ല- സുധീരന്‍ പറഞ്ഞു.

ന്യൂനപക്ഷത്തോട് മാപ്പുചോദിക്കുന്നുവെന്ന് ബി.ജെ.പി ഇപ്പോള്‍ പറയുന്നത് വോട്ടുതട്ടാനുള്ള തന്ത്രം മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് കുറ്റപ്പെടുത്തി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ആര്‍ക്കും ചേരാവുന്ന അവസ്ഥയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തീവ്രവാദികളെയും വര്‍ഗ്ഗീയ വാദികളെയും അവസരവാദികളെയുമൊക്കെ ചേര്‍ക്കുന്ന പാര്‍ട്ടിയായി അത് അധഃപതിച്ചിരിക്കുകയാണ്- രമേശ് അഭിപ്രായപ്പെട്ടു.

2014, മാർച്ച് 1, ശനിയാഴ്‌ച

നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി



കൊച്ചി : നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ. അക്കാര്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ അഡ്വക്കേറ്റ് ജനറല്‍ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ ശക്തി ജനങ്ങളുടെ വിശ്വാസമാണ്. എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ് എന്നിവ മൂന്നും ഒരേ പോലെ മുന്നോട്ടു പോയാല്‍ മാത്രമേ രാജ്യത്ത് നിയമ സംവിധാനം ക്രമപ്പെടുത്താന്‍ സാധിക്കൂ. നിയമ വാഴ്ച ഉറപ്പു വരുത്തുന്നതിന് ആവശ്യമായ ഏതു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കും. ഹൈക്കോടതി കോണ്‍ഫറന്‍സ് ഹാള്‍ എസി- സൗണ്ട് പ്രൂഫ് ആക്കാനുള്ള അപേക്ഷ ചൊവ്വാഴ്ച ചേരുന്ന ക്യാബിനറ്റില്‍ പാസ്സാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിക്ക് അടിസ്ഥാന സൗകര്യവികസനത്തിനാവശ്യമായ ഇംപ്രസ്സ്ഡ് എമൗണ്ട് നല്‍കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ധനമന്ത്രി കെ.എം മാണി പറഞ്ഞു.

നൂറു ശതമാനം സാമ്പത്തിക സ്വയംഭരണ അവകാശം ഹൈക്കോടതിക്ക് നല്‍കാനാവില്ലെങ്കിലും ഹൈക്കോടതിയെ സര്‍ക്കാര്‍ സഹായിക്കും. സര്‍ക്കാരിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും അതൊന്നും ഹൈക്കോടതിയെ ബാധിക്കില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അദാലത്ത് നടത്തി പരമാവധി കേസുകള്‍ കുറയ്ക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണം. പരമോന്നത നീതിപീഠങ്ങളോടുളള ബഹുമാനമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, കെ.ബാബു, ഹൈബ്ി ഈഡന്‍ എംഎല്‍എ, അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി


കൊച്ചി: വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളായി മാറണമെന്നും ഇതിനുള്ള എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജിന്റെ എടത്തല കാമ്പസില്‍ പുതുതായി നിര്‍മിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ തൊഴില്‍ അന്വേഷകരല്ല, തൊഴില്‍ ദാതാക്കളാണ്. ഇതിനായി സമൂഹവും സര്‍ക്കാരും അവസരങ്ങള്‍ തുറന്ന് തന്നിരിക്കുകയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി സംരംഭകത്വനയപ്രകാരം സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളിലൂടെ പുതിയ സംരംഭകരെ സഹായിച്ചുകൊണ്ടിരിക്കുയാണ്. ആയിരത്തിലധികം പുതിയ ആശയങ്ങള്‍ പുതുതലമുറയില്‍നിന്ന് സംഭരിച്ചത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനമാണ് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 

ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പോലുള്ള നൂതന സംരംഭങ്ങള്‍ കൊണ്ടുവരുമെന്ന് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി. കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.

ഭൂരഹിതരില്ലാത്ത കേരളം : അപേക്ഷിക്കാനുള്ള സമയം ഒരുമാസംകൂടി നീട്ടിയതായി മുഖ്യമന്ത്രി

ഭൂരഹിതരില്ലാത്ത കേരളം : അപേക്ഷിക്കാനുള്ള സമയം ഒരുമാസംകൂടി നീട്ടിയതായി മുഖ്യമന്ത്രി


പാലക്കാട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഒരുമാസംകൂടി ദീര്‍ഘിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഭൂരഹിതരെ കണ്ടെത്താന്‍ സഹായിക്കണമെന്നും പാലക്കാട്ട് പട്ടയമേള ഉദ്ഘാടനംചെയ്ത് അദ്ദേഹം നിര്‍ദേശിച്ചു. ഭൂമിക്കായി 2,43,928 അപേക്ഷകരാണ് ആദ്യഘട്ടത്തിലുണ്ടായിരുന്നത്. ഇതേക്കുറിച്ച് അറിഞ്ഞിട്ടേയില്ലാത്ത ഒട്ടേറെപ്പേരുള്ളതായി ജനസമ്പര്‍ക്ക പരിപാടികളില്‍ ബോധ്യമായി. ഇതനുസരിച്ച് അപേക്ഷനല്‍കാന്‍ ഫിബ്രവരി 28വരെ സമയം നല്‍കിയിരുന്നു. എന്നാല്‍, അപേക്ഷ നല്‍കാന്‍പോലുമാവാത്തവര്‍ ഇനിയുമുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് സമയപരിധി നീട്ടുന്നത്.ഇക്കാര്യം വ്യക്തമാക്കി റവന്യുമന്ത്രി പഞ്ചായത്ത് പ്രസിഡന്റ് മാര്‍ക്കും എം.എല്‍.എ.മാര്‍ക്കും കത്തയയ്ക്കും. പഞ്ചായത്ത് ഭരണസമിതികള്‍ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരുലക്ഷം പേര്‍ക്കാണ് ഇതുവരെ മൂന്നുസെന്റ് ഭൂമിവീതം നല്‍കിയത്. ശേഷിക്കുന്ന രണ്ടുലക്ഷത്തിലേറെപ്പേര്‍ക്ക് ഭൂമി കണ്ടെത്തണം. വളരെക്കൂടുതല്‍ ഭൂമി കൈവശംെവച്ചിരിക്കുന്നവര്‍ ഇതിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഭൂരഹിതകേരളം പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയം നേരത്തെ ഫിബ്രവരി 28വരെയാണ് നിശ്ചയിച്ചിരുന്നത്. അത് വില്ലേജോഫീസുകള്‍വഴി നിശ്ചിതഫോമിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം മാറ്റംവരുത്തിയേ മതിയാകൂ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രം മാറ്റംവരുത്തിയേ മതിയാകൂ -മുഖ്യമന്ത്രി





തൃശ്ശൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും തീരദേശനിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ടിലും കേന്ദ്രം മാറ്റങ്ങള്‍ വരുത്തിയേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി നയിക്കുന്ന ജനപക്ഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, തീരദേശനിയന്ത്രണം എന്നിവയില്‍ കേരളം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവയില്‍ അന്തിമതീരുമാനം പെട്ടെന്നുണ്ടാകണം. മറ്റു സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയില്ല എന്ന കാരണം പറഞ്ഞ് ഇതു വൈകിക്കരുത്. മറ്റു സംസ്ഥാനങ്ങളുടെ വീഴ്ചയ്ക്ക് കേരളംകൂടി ശിക്ഷ അനുഭവിക്കുന്ന സ്ഥിതി വരരുത്. പരിസ്ഥിതിസംരക്ഷണം ജനകീയപങ്കാളിത്തത്തോടെ വേണം എന്നതാണ് കേരളത്തിന്റെ അഭിപ്രായം. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എല്ലാം ഇതില്‍ പങ്കാളിത്തം വേണം.

രക്ഷായാത്ര നടത്തിയതുകൊണ്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രക്ഷപ്പെടില്ല. സി.പി.എമ്മിന്റെ അന്ധമായ കോണ്‍ഗ്രസ് വിരോധം ഫലത്തില്‍ ബി.ജെ.പി.യെ സഹായിക്കുകയാണ് ചെയ്യുന്നത്. സി.പി.എമ്മിന്റെ ശക്തിക്ഷയത്തിനു കാരണം ഈ വിരോധമാണ്. സ്വന്തം ശക്തിയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് യു.ഡി.എഫില്‍നിന്ന് പലരെയും പ്രതീക്ഷിക്കുന്നത്.

ബി.ജെ.പി.ക്ക് കോണ്‍ഗ്രസ്സിനെ രാഷ്ട്രീയമായി നേരിടാന്‍ സാധിക്കില്ല. അതുകൊണ്ട് വര്‍ഗ്ഗീയത കരുവായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇന്ത്യ എന്നും ഉയര്‍ത്തിപ്പിടിച്ച മതേതരത്വം എന്ന മൂല്യം വിജയിക്കുന്ന അവസ്ഥ ഉണ്ടാക്കണം - മുഖ്യമന്ത്രി പറഞ്ഞു.

തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. എം.പി.മാരായ പി.സി. ചാക്കോ, കെ.പി. ധനപാലന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിരായ ശൂരനാട് രാജശേഖരന്‍, സി. ചന്ദ്രന്‍, വി. ബാലറാം, എം.പി. ജാക്‌സണ്‍, എം.എല്‍.എ.മാരായ പി.എ. മാധവന്‍, എം.പി. വിന്‍സെന്റ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും

ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും - ഉമ്മന്‍ചാണ്ടി

തൃശ്ശൂര്‍:ശ്രീനാരായണ ഗുരുവിന്റെ കൃതികളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഹയര്‍സെക്കന്‍ഡറി, കോളേജ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രകൃതിയുടെ പ്രകാശനം കേരള സാഹിത്യ അക്കാദമി ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി മലയാള പാഠഭാഗത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 'അനുകമ്പദശകം' ഉള്‍പ്പെടുത്തും. ശ്രീനാരായണ പഠനകേന്ദ്രം കോളേജുകളില്‍ ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരണത്തിന് പദ്ധതി നടപ്പാക്കും. നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സമുദായ സൗഹാര്‍ദ്ദത്തിനും പരസ്​പര വിശ്വാസത്തിനും ഗുരുദേവന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ആധ്യക്ഷ്യം വഹിച്ചു. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എം.പി.മാരായ പി.സി. ചാക്കോ, പി.ടി. തോമസ്, എം.എല്‍.എ.മാരായ തേറമ്പില്‍ രാമകൃഷ്ണന്‍, പി.എ. മാധവന്‍, മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍, പെരുമ്പടവം ശ്രീധരന്‍, അക്ബര്‍ കക്കട്ടില്‍, മേയര്‍ രാജന്‍ ജെ. പല്ലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

കരിയാര്‍ സ്പില്‍വേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു

കരിയാര്‍ സ്പില്‍വേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു


വൈക്കം * വടക്കന്‍ കുട്ടനാട്ടിലെ ജനങ്ങളുടെയും കര്‍ഷകരുടെയും ചിരകാലാഭിലാഷമായ കരിയാര്‍ സ്പില്‍വേയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത് ഉല്‍സവപ്രതീതിയില്‍. ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രി പി. ജെ. ജോസഫിനെയും ജനപ്രതിനിധികളെയും താലപ്പൊലിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആബാലവൃദ്ധം ജനങ്ങള്‍ചേര്‍ന്നു സ്വീകരിച്ചു. പാലത്തിനു നടുഭാഗത്തേക്കു നടന്നെത്തിയ മുഖ്യമന്ത്രി നാട മുറിച്ചു. 

തുടര്‍ന്നു ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ നിറഞ്ഞുകവിഞ്ഞ ആള്‍ക്കൂട്ടം ഊര്‍ജമാക്കിയ മുഖ്യമന്ത്രി, സ്പില്‍വേ നിശ്ചിതസമയത്തു പൂര്‍ത്തിയാക്കാനായതിനു പിന്നില്‍ ഈ കൂട്ടായ്മയും ഒരുമയും ആണെന്നും ഇത് എക്കാലവും മാതൃകയാക്കണമെന്നും പറഞ്ഞതു സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു. സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടാല്‍ സ്പില്‍വേയിലൂടെ സര്‍വീസ് നടത്തുന്നതിന് ഉടന്‍ പെര്‍മിറ്റ് നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നതു സംബന്ധിച്ചു വകുപ്പുമായി ആലോചിക്കും. തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട വികസനത്തിനു 181 കോടി രൂപയുടെ ടെന്‍ഡര്‍ ആയതായി മുഖ്യമന്ത്രി അറിയിച്ചു. കോടതിയിലെ കേസ് തീര്‍ന്നാലുടന്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി. ജെ. ജോസഫ് പറഞ്ഞു. കുട്ടനാട് പാക്കേജില്‍ കോട്ടയം ജില്ലയിലെ അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തുന്നതിനുവേണ്ടി പാര്‍ലമെന്റില്‍ ശക്തമായി ആവശ്യപ്പെട്ടതിനു ഗുണമുണ്ടായതായി മുഖ്യപ്രഭാഷണം നടത്തിയ ജോസ് കെ. മാണി എംപി പറഞ്ഞു. വൈക്കത്തിന്റെ കാര്‍ഷിക വികസനത്തിനു സ്പില്‍വേ നിര്‍ണായക സ്വാധീനം സൃഷ്ടിക്കുമെന്നു കെ. അജിത് എംഎല്‍എ പറഞ്ഞു.

സമാധാന സന്ദേശം നല്‍കുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് വലുത്

സമാധാന സന്ദേശം നല്‍കുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്ക് വലുത്-മുഖ്യമന്ത്രി


തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ഗീയത വ്യാപിക്കുമ്പോള്‍ ഇസ്‌ലാമിന്റെ സമാധാന സന്ദേശത്തിന് വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

'ഇസ്‌ലാം സമാധാനത്തിന്' എന്ന പ്രമേയത്തില്‍ കേരള നജ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിക്കുന്ന പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ മുജാഹിദ് പ്രസ്ഥാനം വലിയപങ്ക് വഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ അധ്യക്ഷത വഹിച്ചു. തരംതാണ രാഷ്ട്രീയക്കളിയില്‍ നിന്ന് സമുദായനേതാക്കള്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ നിലപാടുകളാണ് ന്യൂനപക്ഷങ്ങള്‍ സ്വീകരിക്കേണ്ടത്. മതത്തിന്റെ പേരില്‍ പ്രാകൃതവിശ്വാസങ്ങളെ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫാസിസത്തെ തടയേണ്ടത് മതവികാരം ഇളക്കിവിട്ടുകൊണ്ടല്ലെന്ന് ഉദ്ഘാടനം സമ്മേളനം അഭിപ്രായപ്പെട്ടു. മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കാനുള്ള വിധ്വംസക ശക്തികളുടെ നീക്കം തടയണം. അന്ധവിശ്വാസങ്ങളെ സിദ്ധാന്തവത്കരിക്കുന്ന സംഘടിത മതപൗരോഹിത്യത്തിനെതിരെ മൗനം പാലിക്കുന്നത് കേരളത്തിന്റെ പ്രബുദ്ധതയ്ക്ക് ചേര്‍ന്നതല്ല. ജീവകാരുണ്യത്തിന്റെയും വികസനത്തിന്റെയും പേരില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുത്-സമ്മേളനം അഭിപ്രായപ്പെട്ടു. മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്‍ എന്നിവര്‍ പങ്കെടുത്തു.

ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും






ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും -മുഖ്യമന്ത്രി



കോഴിക്കോട്:സ്വകാര്യമേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ന്യൂനപക്ഷ വിദ്യാഭ്യാസസമിതി സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു.

ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ അനുവദിക്കുന്നതിനെ അപരാധമായി കാണാന്‍ സാധ്യമല്ല. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കേണ്ടതുണ്ട്. ഇത് അനുവദിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് -മുഖ്യമന്ത്രി പറഞ്ഞു.

ടി.കെ. പരീക്കുട്ടി ഹാജിക്കുള്ള അര്‍ജുന്‍സിങ് പുരസ്‌കാരം മന്ത്രി പി.കെ. അബ്ദുറബ് സമ്മാനിച്ചു. സുബൈര്‍ നെല്ലിക്കാപറമ്പ് എഴുതിയ ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും മന്ത്രി മഞ്ഞളാംകുഴി അലി, മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ നടുക്കണ്ടി അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.