സിബിഎസ്ഇ പ്ലസ്ടു കൊമേഴ്സ് പരീക്ഷയില്‍ എസ്സി/ എസ് ടി വിഭാഗത്തില്‍ രാജ്യത്ത് ഒന്നാം റാങ്കു വാങ്ങിയ (493/ 500) വിദ്യാര്‍ത്ഥി മൂവാറ്റുപുഴ മണിയടന്തനം മ്യാലില്‍ വീട്ടില്‍ എം. വിനായകിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ അഭിനന്ദിച്ചു കഴിഞ്ഞു. നവോദയ സ്കൂളുകള്‍ മാത്രമെടുത്താല്‍ കോമേഴ്സില്‍ ഒന്നാം റാങ്ക്. നവോദയ എല്ലാ വിഷയത്തിലും നോക്കിയാല്‍ നാലാം റാങ്ക്. മൂന്നു വിഷയങ്ങള്‍ക്ക് ഫുള്‍ മാര്‍ക്ക്.
എന്തൊരു അമ്പരപ്പിക്കുന്ന വിജയമാണ് ഈ കുട്ടി നേടിയത്. വിനായക് കേരളത്തിന്റ അഭിമാനമാണ്. അദ്ദേഹത്തെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു.
നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പഠിച്ച് വെന്നിക്കൊടി പാറിച്ച വിനായകിന്റെ അച്ഛന് മനോജും അമ്മ തങ്കയും കൂലിപ്പണിക്കാരാണ്. കഠിനാധ്വാനത്തിലൂടെ മകന് മാര്‍ഗദീപം തെളിയിച്ച മാതാപിതാക്കളെയും അഭിനന്ദിക്കുന്നു. പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതി തന്നെയാണ് അസൂയാവഹമായ നേട്ടം കൈവരിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ ഉപരിപഠനത്തിനു പോകണമെന്ന അദ്ദേഹത്തിന്റെ ആഗ്രവും നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ സഫലമാകുമെന്നു പ്രതീക്ഷിക്കുന്നു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1986ല്‍ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച് അതിന്റെ ഭാഗമായി തുടങ്ങിയതാണ് രാജ്യമെമ്പാടുമുള്ള ജവഹര്‍ നവോദയ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍. ഒരു ജില്ലയ്ക്ക് ഒരു സ്കൂള്‍ എന്നതാണ് നയം. ഇതു പ്രകാരം രാജ്യത്ത് നിലവില്‍ 661 നവോദയ സ്കൂളുകളുണ്ട്. ഈ സ്കൂളുകളില്‍ 75 % ഗ്രാമവാസികളായിരിക്കണം എന്നു നിബന്ധനയുണ്ട്. ജില്ലയിലെ ജനസംഖ്യയുടെ അനുപാതത്തില്‍ എസ് സി/ എസ്ടി വിഭാഗത്തിനു സംവരണം. കൂടാതെ പെണ്‍കുട്ടികള്‍ക്ക് മൂന്നിലൊന്നു സംവരണവുമുണ്ട്.
മൂന്നര ദശാബ്ദം മുമ്പ് ക്രാന്തദര്‍ശിയായ രാജീവ് ഗാന്ധി തുടക്കമിട്ട നവോദയ സ്കൂളുകളിലൂടെ ലക്ഷക്കണക്കിനു ഗ്രാമീണവാസികളായ കുട്ടികളും എസ് സി/ എസ്ടി വിഭാഗത്തില്‍ നിന്നുള്ളവരും പെണ്‍കുട്ടികളും അറിവിന്റെ വിഹായസിലേക്കു പറന്നുയര്‍ന്നു. നവോദയ സ്കൂളുകള്‍ വിപ്ലവകരമായ ഒരു തീരുമാനം തന്നെ ആയിരുന്നു എന്നതിനു കാലം സാക്ഷി.
നിര്‍ഭാഗ്യവശാല്‍ അന്ന് സിപിഎമ്മും അതിന്റെ യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രാജീവ് ഗാന്ധിയുടെ ദേശീയ വിദ്യാഭ്യാസ നയത്തെയും ജവഹര്‍ നവോദയ വിദ്യാലയങ്ങളെയും സടകുടഞ്ഞ് എതിര്‍ത്തു എന്നതിനും കാലം സാക്ഷി. അതിന്റെ പേരിലും കുറെ സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറിയെന്നതും ചരിത്രം.