UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജൂൺ 7, വ്യാഴാഴ്‌ച

പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ല

പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ല 


തിരുവനന്തപുരം: പോലീസിലെ കുറ്റവാളികളെ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി 
സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പോലീസില്‍ 533 ക്രിമിനലുകള്‍ ഉണ്ടെന്നതരത്തിലുള്ള വാര്‍ത്തകള്‍ 
തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത്രയും പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് അര്‍ഥമാക്കുന്നത്. വ്യക്തിഗതമായ പ്രശ്‌നങ്ങള്‍ മുതല്‍ ട്രാഫിക് നിയമലംഘനം വരെ അതിന്റെ പരിധിയില്‍പ്പെടും.

എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനലുകള്‍ക്കെതിര കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത 13 പോലീസുകാരെ പിരിച്ചുവിട്ടു. 226 പേരെ ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 123 പേര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഇനിയും ഇത്തരക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ വച്ചുപൊറുപ്പിക്കില്ല - മുഖ്യമന്ത്രി പറഞ്ഞു.

നിയമന സമയത്ത് ക്രിമിനല്‍ കേസ് ഉള്ളവരെ പരിഗണിക്കേണ്ടയെന്ന് കഴിഞ്ഞ സര്‍ക്കാര്‍ തന്നെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതിനെതിരെ ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. അത്തരം വിധികള്‍ കീഴ്‌വഴക്കമായി. എന്നാല്‍ നിയമന സമയത്ത് ക്രിമിനല്‍ കേസിലുള്ളവരെ സര്‍വീസിലെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഇപ്പോള്‍ പറയുന്നുണ്ട്. അതുതന്നെയാണ് സര്‍ക്കാരിന്റെയും അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അറസ്റ്റ് ചെയ്യാന്‍വരുന്ന പോലീസുകാര്‍ക്കെതിരെ മുളക് വെള്ളമൊഴിക്കണമെന്ന് സി.പി.എം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞത് കാര്യമായെടുക്കുന്നില്ല. അത്തരം പ്രസ്താവനകള്‍ പോലീസിന്റെ ആത്മവീര്യം കെടുത്തുമെന്നും കരുതുന്നില്ല. പോലീസ് അവരുടെ ജോലി ചെയ്യും. എന്നാല്‍ നിയമവാഴ്ചയ്‌ക്കെതിരെ ഇത്തരത്തില്‍ പ്രതികരിക്കുന്നത് മാവോയിസ്റ്റുകളും നക്‌സലൈറ്റുകളുമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി, നിയമം കൈയിലെടുക്കുന്നത് ശരിയാണോയെന്ന് ആലോചിക്കണം. നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ആശാസ്യമല്ല. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുമായി ബന്ധമില്ല. അന്വേഷണം മികച്ച നിലയില്‍ പുരോഗമിക്കുകയാണ്. അബ്ദുള്‍ ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് അഭിപ്രായമില്ല. സംസ്ഥാന പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് കരുതുന്നു - മുഖ്യമന്ത്രി പറഞ്ഞു.

അവയവദാന നിയമം ഉദാരമാക്കും; ഭൂമിയുടെ ന്യായവിലയിലെ അപാകം പരിഹരിക്കും

അവയവദാന നിയമം ഉദാരമാക്കും; ഭൂമിയുടെ ന്യായവിലയിലെ അപാകം പരിഹരിക്കും 


 



തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട നിയമം ഉദാരമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും ഈ ദിശയിലേക്ക് നീങ്ങുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഭൂമിയുടെ ന്യായവിലയിലെ അപാകതകള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായവില സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ താലൂക്കുകള്‍ സന്ദര്‍ശിക്കും. മൂന്നുമാസത്തിനകം കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നുള്ള വ്യക്തിഗത പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും.

വയനാട് വന്യജീവി സങ്കേതത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കര്‍ഷകരെയും ആദിവാസികളെയും വനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രാവര്‍ത്തികമാക്കും. 14 കോളനികളില്‍ നിന്ന്800 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് കോളനികളില്‍ നിന്ന് 55 കുടുംബങ്ങളെ ഇതിനോടകം പുനരധിവസിപ്പിച്ചിട്ടുണ്ട്. കൊറ്റങ്കര കോളനിയില്‍ നിന്ന് 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 2.40 കോടിയുടെ കേന്ദ്രസഹായം ഉപയോഗിക്കും.

തൃക്കാക്കര, തൃപ്പൂണിത്തുറ, പൈനാവ്, പെരിന്തല്‍മണ്ണ, കഞ്ചിക്കോട്, നെടുമങ്ങാട് എന്നിവിടങ്ങളിലെ അഗ്‌നിശമന സേന യൂണിറ്റുകളില്‍ 26 വീതം തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍ കൃഷി മെച്ചപ്പെടുത്താന്‍ കേന്ദ്രപദ്ധതി വിനിയോഗിക്കും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഫ്രാന്‍സിസിന് ഈ പദ്ധതിയുടെ അധികച്ചുമതല നല്‍കി.

കൊപ്രാസംഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സൊസൈറ്റികള്‍ക്ക് കൂടുതല്‍ ഡ്രൈയറുകള്‍ നല്‍കും. കൊപ്ര ചാക്കൊന്നിന് പത്തുരൂപ കൂട്ടിയിട്ടുണ്ട്.

2012, ജൂൺ 4, തിങ്കളാഴ്‌ച

പീഡനത്തിനിരയായവര്‍ക്കായി അഞ്ച് പുനരധിവാസ കേന്ദ്രങ്ങള്‍

പീഡനത്തിനിരയായവര്‍ക്കായി അഞ്ച് പുനരധിവാസ കേന്ദ്രങ്ങള്‍: ഉമ്മന്‍ചാണ്ടി

 

 



കൊച്ചി: പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടേയും കുട്ടികളുടേയും പുനരധിവാസത്തിനായി സംസ്ഥാനത്ത് അഞ്ച് പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള 'നിര്‍ഭയ' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പീഡിപ്പിക്കപ്പെടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നിയമ നടപടികളില്‍ താമസം നേരിടാറുണ്ട്. ഇത് ഒഴിവാക്കാന്‍ അതിവേഗ കോടതികള്‍ തുടങ്ങുന്ന കാര്യം ഹൈക്കോടതി നിര്‍ദേശമനുസരിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമത്തിന്റെ അപര്യാപ്തതയല്ല പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം, ആളുകളുടെ മനോഭാവമാണ് മാറേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തില്‍ സുരക്ഷിതത്വ ബോധത്തോടെ കഴിയാനുള്ള സാഹചര്യം ഉറപ്പുവരുത്തും. നിയമത്തിന്റെ പിന്‍ബലത്തോടെയല്ല, കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരിക്കും ഇതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിര്‍ഭയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കും. 

സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന സംസ്ഥാനമായി സാക്ഷര കേരളം മാറിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു, ഹൈബി ഈഡന്‍ എം. എല്‍.എ., ഡി.ജി.പി. ജേക്കബ് പുന്നൂസ്, മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പള്ളി, മല്ലിക സാരാഭായി, ലിഡ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

2012, ജൂൺ 3, ഞായറാഴ്‌ച

നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കും

നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കും - മുഖ്യമന്ത്രി

നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കായംകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നേരത്തെയും ഇക്കാര്യം പറഞ്ഞിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ പിറവത്തെപ്പോലെ നെയ്യാറ്റിന്‍കരയിലും യു.ഡി.എഫ് തിളങ്ങുമെന്നതില്‍ ഒരു സംശയവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സദാചാര പോലീസ് ചമഞ്ഞ് നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല

സദാചാര പോലീസ് ചമഞ്ഞ് നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല - മുഖ്യമന്ത്രി

 

 


 സദാചാര പോലീസായി നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കായംകുളത്ത് മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായംകുളത്തുണ്ടായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കായംകുളം ഡിവൈ.എസ്.പിയെ വിളിച്ച് സംഭവത്തെപ്പറ്റിയും അതിന്‍മേലെടുത്ത നടപടിയെപ്പറ്റിയും ആരാഞ്ഞു. 

ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി ഡിവൈ.എസ്.പി അറിയിച്ചപ്പോള്‍ മറ്റ് രണ്ടുപ്രതികളെയും ഉടന്‍ പിടികൂടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

2012, മേയ് 31, വ്യാഴാഴ്‌ച

മണിക്കെതിരായ അന്വേഷണം നിയമവാഴ്ച ഉറപ്പാക്കാന്‍

മണിക്കെതിരായ അന്വേഷണം നിയമവാഴ്ച ഉറപ്പാക്കാന്‍ - മുഖ്യമന്ത്രി



തിരുവനന്തപുരം: സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത് നിയമവാഴ്ച ഉറപ്പാക്കാനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിരാളികളുടെ പട്ടികയുണ്ടാക്കി ഓരോരുത്തരെയായി കൊന്നുവെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ് പരസ്യമായി പറഞ്ഞത് ചെറുതായി കാണാനാവില്ല. നിയമവാഴ്ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ജനങ്ങളോടുള്ള കടമയാണ്-മുഖ്യമന്ത്രി പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ആരേയും പോലീസ് പീഡിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അങ്ങനെ അന്വേഷണം നടക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരാണ് പോലീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായവര്‍ തന്നെ അവരുടെ ബന്ധുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്. സി.പി.എം നേതാക്കളെ പ്രതികളാക്കാന്‍ പോലീസ് പീഡനം നടത്തുന്നുവെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ആര് പീഡിപ്പിച്ചിട്ടാണ് എം.എം.മണി ചില വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് പാര്‍ട്ടി വ്യക്തമാക്കണം - മുഖ്യമന്ത്രി പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം 18 മാസത്തിനകം

സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം 18 മാസത്തിനകം: മുഖ്യമന്ത്രി


തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടം 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കരാറില്‍ പറഞ്ഞിട്ടുള്ള കാലയളവില്‍ കാലതാമസം ഉണ്ടാകില്ലെന്നും ഒരുദിവസംപോലും വൈകാതെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബിയും സ്മാര്‍ട്ട് സിറ്റി അധികൃതരുമായുള്ള തര്‍ക്കം ഉടന്‍ പരിഹരിക്കും. കൊച്ചി മെട്രോയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി മാത്രമാണ് ആവശ്യമുള്ളത്. ഇത് ഉടനെ ലഭിക്കുമെന്നും പദ്ധതിക്ക് ആവശ്യമായ മറ്റ് അനുമതികള്‍ ലഭിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 

കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കും. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറി കേരളത്തിന് നഷ്ടമാകില്ല. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് റെയില്‍മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തൃശൂര്‍, കൊല്ലം, കോട്ടയം ജില്ലകളില്‍ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു
.

2012, മേയ് 30, ബുധനാഴ്‌ച

5100 കോടിയുടെ റോഡ് വികസനപദ്ധതിയ്ക്ക് തുടക്കമായി

5100 കോടിയുടെ റോഡ് വികസനപദ്ധതിയ്ക്ക് തുടക്കമായി 


 



സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 1200 കി.മീ. റോഡുകള്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുന്നതിനുള്ള സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന് തുടക്കമായി. 5100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

1200 കി.മീ റോഡ് പുനര്‍നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ 1100 കോടിരൂപയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 4000 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോകബാങ്കില്‍ നിന്ന് 1500 കോടിരൂപയോളം വായ്പയെടുക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടില്‍ നിന്നും പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും ബാക്കി തുക സമാഹരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ് എന്ന കമ്പനി രൂപവത്ക്കരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ഫാസ്റ്റ്ട്രാക്കില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സ്റ്റേറ്റ് ഹൈവേകളേയും പ്രധാന ജില്ലാ റോഡുകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

തലസ്ഥാനത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ലോഗോ പ്രകാശനം ചെയ്തു. പൊതുമരാമത്ത് സെക്രട്ടറി പി.എച്ച്. കുര്യന്‍, റോഡ്ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.സി. ഹരികേശ്, ജനറല്‍ മാനേജര്‍ സുദര്‍ശനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

2012, മേയ് 29, ചൊവ്വാഴ്ച

പിത്രോഡയുടെ നേതൃത്വത്തില്‍ ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനകം

പിത്രോഡയുടെ നേതൃത്വത്തില്‍ ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനകം -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ മെന്റര്‍ സാം പിത്രോഡയുടെ നേതൃത്വത്തിലുള്ള സംഘം 10 ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാസ്കറ്റ് ഹോട്ടലില്‍ സാം പിത്രോഡ സംഘം നിര്‍ദേശിച്ച പദ്ധതികളുടെ വിശദ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തീരദേശ കപ്പല്‍ഗതാഗതം, നോളജ് സിറ്റി, ആയുര്‍വേദം, മാലിന്യസംസ്കരണം, ഇ-ഗവേണന്‍സ് എന്നീ അഞ്ചു മേഖലകളിലുള്ള ബിസിനസ് പ്ലാനുകളാണ് സമ്പൂര്‍ണ വിശദാംശങ്ങളോടെ അവതരിപ്പിക്കുന്നത്.
നേരത്തെ 10 മേഖലകളാണ് പിത്രോഡ തെരഞ്ഞെടുത്തിരുന്നത്. ഇവയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യവികസനവും, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിരമിച്ച ജീവനക്കാരെ വീണ്ടും പ്രയോജനപ്പെടുത്തല്‍, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവത്കരണം, അതിവേഗ റെയില്‍ ഇടനാഴി എന്നീ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 എല്ലാ പദ്ധതികളുടെയും പൊതു ഏകോപനത്തിനു വേണ്ടി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍,ധനകാര്യ സെക്രട്ടറി വി.പി. ജോയി, പ്ലാനിങ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, സാം പിത്രോഡ സംഘാംഗങ്ങള്‍ തുടങ്ങിയവരടങ്ങിയ സമിതി രൂപവത്കരിച്ചു. പൊതുഖജനാവില്‍ നിന്നുള്ള പണം മാത്രം ഉപയോഗിച്ച് സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സാം പിത്രോഡ ചൂണ്ടിക്കാട്ടി.

 എന്നാല്‍ നിലവാരമുള്ള പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല. 10 ശതമാനം വരുമാനം ഉറപ്പാക്കാമെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ നിന്നുതന്നെ സാമ്പത്തികസഹായം ലഭിക്കും. അമേരിക്കയില്‍ രണ്ട് ശതമാനമാണ് പലിശ നിരക്ക്.

ലോകത്ത് എവിടെയും നിക്ഷേപം നടത്താന്‍ അമേരിക്കയില്‍ നിന്നുള്ള സംരംഭകര്‍ സന്നദ്ധരാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പരമാവധി സഹായം തേടിയും പദ്ധതികള്‍ നടപ്പാക്കും.
രാഷ്ട്രീയഇച്ഛാശക്തിയും ഭരണപരമായ പിന്തുണയുമാണ് സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കൂടാതെ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖരന്‍, ആസൂത്രണ ബോര്‍ഡംഗം ജി.വിജയരാഘവന്‍, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ തുടങ്ങിയവര്‍ പിട്രോഡയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

2012, മേയ് 27, ഞായറാഴ്‌ച

രാഷ്ട്രീയവിരോധംവച്ച് ആരെയും ദ്രോഹിക്കില്ല

രാഷ്ട്രീയവിരോധംവച്ച് ആരെയും ദ്രോഹിക്കില്ല: മുഖ്യമന്ത്രി  

 കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം തിരൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

 തിരൂര്‍ * രാഷ്ട്രീയവിരോധംവച്ച് സര്‍ക്കാര്‍ ആരെയും ദ്രോഹിക്കില്ലെന്നും എന്നാല്‍, നിയമം കയ്യിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.    

നിയമത്തെ വെല്ലുവിളിക്കുന്നത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്. സമാധാനം നിലനിര്‍ത്തുന്നതിന് പൊലീസ് സേനയുടെ സഹകരണം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഷ്ട്രീയക്കാര്‍ തെറ്റുചെയ്താല്‍ ശിക്ഷിക്കപ്പെടരുതെന്ന് ഇന്ത്യന്‍ പീനല്‍ കോഡില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും എത്ര വലിയവനായാലും മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പൊലീസ് സേനയ്ക്ക് സര്‍ക്കാര്‍ എല്ലാ പരിഗണനയും നല്‍കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിനിധി സമ്മേളനം ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.   ജോലി സമയക്രമീകരണം കൂടുതല്‍ സ്‌റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുന്നതും ഉദ്യോഗക്കയറ്റ നടപടികള്‍ ലഘൂകരിക്കുന്നതും ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ വിവിധ മന്ത്രിമാര്‍ പ്രഖ്യാപിച്ചത് ആറായിരം പ്രതിനിധികള്‍ പങ്കെടുത്ത സദസ്സ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.