UDF

2016, മേയ് 12, വ്യാഴാഴ്‌ച

പൂന്തോട്ടത്തിലേക്കു വിഷവിത്ത് എറിയരുത്



കേരളത്തെ അപമാനിച്ചുകൊണ്ട് ബി.ജെ. പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റു നേതാക്കളും നടത്തുന്ന ജല്പനങ്ങള്‍ അടിയന്തരമായി നിര്‍ത്തണം.
ബലാല്‍ക്കാരം, പരസ്യമായി വെട്ടിക്കൊല്ലല്‍, രാഷ്ട്രീയകൊലപാതകങ്ങള്‍, കുട്ടികളുടെ വ്യാപകമായ ദുരുപയോഗം, മദ്യപാനം, മയക്കുമരുന്നുപയോഗം, തകര്‍ന്ന ആരോഗ്യവിദ്യാഭ്യാസ മേഖല, പ്രകൃതിവിഭവങ്ങളുടെ കൊള്ളയടി തുടങ്ങിയവയാണ് കേരളത്തിലെ ജനങ്ങളുടെ മുഖമുദ്ര എന്നാണ് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരിക്കുന്നത്.

ദൈവത്തിന്റെ നാട്ടിലാകെ അന്ത:ച്ഛിദ്രമാണെന്നും ആളുകളാകെ ആധിയിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. മലയാളികളെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ എങ്ങനെ ഇങ്ങനെ തട്ടി വിടാന്‍ കുമ്മനത്തിനു കഴിയുന്നു? ഇത്തരം പച്ചക്കള്ളങ്ങളാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. ദെവത്തിന്റെ അതിമനോഹരമായ പൂന്തോട്ടം എന്നു ഗുരുനിത്യ ചൈതന്യയതി വിശേഷിപ്പിച്ച കേരളത്തിലേക്ക് വിഷവിത്തുകള്‍ എറിയരുതേ.

ഭാരതമാതാവെന്നു പറയാന്‍ സഖാക്കള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാട് എടുക്കുന്നവരാണെന്നും കുമ്മനം പറഞ്ഞത് അങ്ങേയറ്റം അപലപനീയമാണ്.

സ്വാതന്ത്യസമരത്തെ ഒറ്റിക്കൊടുക്കുകയും ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചപ്പോള്‍ അത് അംഗീകരിക്കാതിരിക്കുകയും ചെയ്ത ചരിത്രം കമ്യൂണിസറ്റുകാര്‍ക്കുണ്ടെങ്കിലും കുമ്മനം ഇപ്പോള്‍ തുപ്പുത് വര്‍ഗീയ വിഷമാണ്.

ഭാരതത്തിന്റെ ആത്മീയാചാര്യന്‍ ആദിശങ്കരനും ഗണിതശാസ്ത്ര വിദഗ്ധന്‍ സംഗമഗ്രാമ മാധവനും ജന്മം നല്കിയ നാടാണു കേരളമെന്നു കുമ്മനം പറയുന്നു. എന്നാൽ, അവര്‍ പകര്‍ന്നു തന്ന ആധ്യാത്മിക ബോധവും ശാസ്ത്രബോധവും യുക്തിബോധവുമൊക്കെയാണ് കുമ്മനത്തെപ്പോലുള്ളവര്‍ ഇപ്പോള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്.

നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി സമുദായങ്ങള്‍ സഹകരിച്ചും സഹിഷ്ണുതയോടുകൂടിയും വാഴുന്ന സ്ഥലമാണു കേരളം. മതമേതായാലും മനുഷ്യന്‍ നന്നായാൽ മതിയെന്നും ജാതിഭേദം മതദ്വേഷം- ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്നും ഉദ്‌ഘോഷിച്ച് സംസ്ഥാനത്തെ നവോത്ഥാനത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണു കേരളം. ഏഴാം നൂറ്റാണ്ടില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ഭരിച്ച ചേരമാന്‍ പെരുമാള്‍ എന്ന ഹിന്ദു രാജാവ് നല്കിയ സ്ഥലത്ത് ഉയര്‍ന്ന ചേരമാന്‍ ജുമ മസ്ജിദാണ് ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മോസ്‌ക്. ലോകമെമ്പാടും യഹൂദരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ജോസഫ് റബ്ബാന്‍ എന്ന യൂദപ്രമാണിക്ക് കൊടുങ്ങല്ലൂരിലെ ഭാസ്‌കര രവിവര്‍മ രാജാവ് ആചന്ദ്രതാരം പ്രത്യേകാവകാശങ്ങള്‍ നല്കി അവര്‍ക്ക് അഭയം നല്കിയ നാടാണു കേരളം. എരുമേലിയില്‍ പേട്ട തുള്ളി വാവരെ തൊഴുതശേഷമാണ് കാനനവാസന്റെ അടുത്തേക്ക് അയ്യപ്പഭക്തര്‍ നീങ്ങുന്നത്. അങ്ങനെയുള്ള കേരളത്തെ പോറലേല്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കേരളത്തിന്റെ ഉന്നതമായ ജനാധിപത്യ, മതേതരത്വ, ചരിത്രബോധമാണ് സങ്കുചിത ചിന്താഗതിക്കാരായ ബി. ജെ. പി പരിവാരങ്ങളെ ഇവിടെ നിന്നും അകറ്റിനിര്‍ത്തിയിരിക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ കേരളം എക്കാലത്തും ചെറുത്തുതോല്പിച്ചിട്ടുണ്ട്, ഇനിയുമതു തുടരും.