UDF

2015, മാർച്ച് 16, തിങ്കളാഴ്‌ച

നിയമസഭയിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കും


നിയമസഭയില് ബജറ്റുമായി ബന്ധപ്പെട്ടു നടന്ന സംഘര്‍ഷത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ട് വിശദീകരണം നല്കി.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ രാജ്ഭവനിലെത്തിയാണ് എഴുതിത്തയ്യാറാക്കിയ വിശദീകരണം ഗവര്‍ണര്‍ക്ക് നല്‍കിയത്. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍, സര്‍ക്കാരിന്റെ നിലപാടും നിര്‍ദ്ദേശങ്ങളും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. 

നിയമസഭയിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നല്കിയ വിശദീകരണത്തില്‍ പറയുന്നു. ഭരണപരമായ പ്രതിസന്ധി നിലവിലില്ല. ബജറ്റിന്റെ നടപടിക്രമങ്ങള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കും. മാര്‍ച്ച് 31നകം വോട്ട് ഓണ്‍ അക്കൗണ്ടും ധനാഭ്യര്‍ത്ഥനകളും പാസ്സാക്കും. 

എം.എല്‍ എ.മാര്‍ക്ക് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കും. സഭാനടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

ഗവര്‍ണറെ കണ്ട ശേഷം ക്ലിഫ്ഹൗസില് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിതലയോഗം ചേര്‍ന്നു. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.സി.ജോസഫ് തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തിയത്. സഭ ചേരുന്നതിനുമുമ്പ് തിങ്കളാഴ്ച രാവിലെ യു.ഡി.എഫ്. കക്ഷിനേതാക്കളുടെ യോഗവും ചേരുന്നുണ്ട്.