UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

സ്വാതന്ത്ര്യ ദിന ആശംസകൾ...


നമ്മുടെ രാഷ്ട്രം എഴുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാവർക്കും എന്റെ സ്വാതന്ത്ര്യ ദിന ആശംസകൾ...

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

മാണിയുടെ തീരുമാനം വേദനാജനകം


യുഡിഎഫ് വിടാനുള്ള കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ തീരുമാനം വേദനാജനകം. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. 

യുഡിഎഫ് ഘടക കക്ഷികള്‍ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ അത് ഏതെങ്കിലും കക്ഷിയുടെ മാത്രം പ്രശ്‌നമല്ല. എല്ലാവരുടെയും പ്രശ്‌നമാണ്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ച പോലും നടത്താതെ മാണി പോയത് ശരിയായില്ല. ഇതിന്റെ പേരിൽ കോൺഗ്രസിൽ ചേരിതിരിവ് ഉണ്ടാക്കുവാൻ ശ്രമിച്ചാൽ അത് വിജയക്കത്തില്ല.




2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ഗൾഫ് പ്രതിസന്ധി ഉടൻ അവസാനിപ്പിക്കണം


സൗദി അറേബ്യായിലും യെമനിലും ജോലി നഷ്ടപ്പെടുന്നവർക്ക് ഗൾഫിൽ തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകൾ അടിയന്തിരമായി ആരായണമെന്നു പറഞ്ഞു വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന് കത്ത് അയച്ചിട്ടുണ്ട്. ഇതിന് വേണ്ടി ഗൾഫ് മേഖലയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ ഒരു യോഗം കേന്ദ്ര മന്ത്രി തന്നെ വിളിച്ച കൂട്ടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

മലയാളി വ്യവസായികളായ പത്മശ്രീ എം.എ. യൂസഫലി , പത്മശ്രീ രവി പിള്ള , പത്മശ്രീ സി.കെ. മേനോൻ തുടങ്ങിയവർ ഗൾഫിലെ ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ മലയാളി നഴ്സുമാർക്കു ജോലി ലഭ്യമാക്കാനും കഴിയും.

സൗദിയിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അടിയന്തിരമായി ഭക്ഷണവും സൗകര്യങ്ങളും മുടങ്ങാതെ നൽകുക, എത്രയും വേഗം ശമ്പള കുടിശ്ശിക ലഭിക്കാൻ നടപടികൾ സ്വീകരിക്കുക, ജോലി നഷ്ടപ്പെട്ടവർക്ക് മറ്റു സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യാൻ നിയമ തടസ്സങ്ങൾ മാറ്റുക, അവർക്കെതിരെ എന്തെങ്കിലും കേസുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്ക് എക്സിറ്റ് പാസ് നൽകുക തുടങ്ങിയ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

2013-ൽ നിതാഖത്ത് പ്രശനത്തിൽ അന്നത്തെ ഇന്ത്യ ഗവണ്മെന്റീന്റെ പുനരധിവാസ ശ്രമങ്ങളോട് സൗദി ഗവണ്മെന്റ് പൂർണമായും സഹകരിച്ചതുപോലെ തന്നെ ഉന്നത തലത്തിൽ ഇടപെട്ടാൽ ഈ കാര്യത്തിലും സൗദി ഗവണ്മെന്റ്റിന്റെ സഹകരണം ലഭ്യമാക്കാൻ സാധിക്കും എന്ന് എനിക്ക് പരിപൂർണ്ണ വിശ്വാസ്സം ഉണ്ട്.


2016, ജൂലൈ 28, വ്യാഴാഴ്‌ച

ബിജെപി ക്രിയാത്മക പ്രതിപക്ഷമായി മാറുമെന്ന ഭയം യുഡിഎഫിനില്ല


ക്രിയാത്മക പ്രതിപക്ഷമായി ബിജെപി മാറുമെന്ന ഭയം യുഡിഎഫിനില്ല.  യുഡിഎഫിന്റെ ശൈലി വേറെയാണ്, സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്ന നിലപാടല്ല യുഡിഎഫിന്. ഒരു സർക്കാർ അധികാരത്തിൽ എത്തുമ്പോൾ മുതൽ സമരം തുടങ്ങുന്നതു യുഡിഎഫ് രീതിയല്ല. ബജറ്റിലെ ജനദ്രോഹ നിലപാടുകൾക്കെതിരെ യുഡിഎഫ് ശക്തമായ നിലപാട് എടുത്തു. ഭാഗാധാരത്തിന്റെ നികുതി വർധിപ്പിച്ചതു സംബന്ധിച്ചും നെല്ലിന്റെയും റബറിന്റെയും താങ്ങുവില സംബന്ധിച്ചും യുഡിഎഫിന്റെ ചോദ്യങ്ങൾക്ക് ഇന്നും ധനമന്ത്രി മറുപടി നൽകിയിട്ടില്ല.

ഭൂരിപക്ഷമുള്ള പാർട്ടിക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചു പദവികൾ നൽകാൻ നിയമനിർമാണം ഉണ്ടാക്കാക്കാം.  എന്നാൽ, ദാമോദരൻ കാളാശേരിക്ക് കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകുന്നതിനു മുൻപ് യുഡിഎഫ് സർക്കാർ നിയമ നിർമാണം കൊണ്ടുവന്നപ്പോൾ സിപിഎം എംഎൽഎമാർ നിയമസഭയിൽ ഉപയോഗിച്ച ഭാഷ എന്താണെന്ന് അവർ ഇന്നു പരിശോധിക്കുന്നതു നന്നാകും.

കെ.ബാബുവിനെതിരായ വിജിലൻസ് നീക്കം രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണ്. ഇത്തരം നീക്കങ്ങൾക്കൊണ്ട് തളർത്താമെന്ന് ആരും കരുതേണ്ട. കഴിഞ്ഞ സർക്കാരിന്റെ കാലത്ത തീരുമാനങ്ങൾ സംബന്ധിച്ച് ഈ സർക്കാർ പഠിച്ചു കൊണ്ടേയിരിക്കുകയാണ്, ഒന്നും പുറത്തേക്കു വരുന്നില്ല എന്നേ ഒള്ളു.


2016, ജൂലൈ 13, ബുധനാഴ്‌ച

ഭീകരവാദത്തിന്റെ പേരില്‍ ചില സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം.


ഭീകരവാദത്തിന്റെ പേരില്‍ ചില സമുദായങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് എല്ലാവരെയും വിശ്വാസത്തിലെടുക്കണം. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.  

ചില വ്യക്തികള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ ഒരു സമുദായത്തെയോ മതത്തെയോ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. മുസ്ലീം സമുദായം ഒറ്റക്കെട്ടായി ഭീകരവാദ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാനും, ദേശീയ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും തയ്യാറായി എന്നത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി കാണാന്‍ നമുക്ക് ചുമതലയുണ്ട്. സമുദായ സൗഹാര്‍ദ്ദത്തിന് വിഘാതമായ വാര്‍ത്തകളും, പ്രചരണങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നിയമമാര്‍ഗത്തിലൂടെ നേരിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

2016, ജൂലൈ 4, തിങ്കളാഴ്‌ച

നികുതിയിതര വരുമാനം 239% വർധിച്ചു റെക്കോർഡ് ആയത് ഐസക് മറച്ചു വെച്ചു


ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രം യാഥാർഥ്യ ബോധമില്ലാത്തതാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്വന്തം കാഴ്ചപ്പാടുകൾക്കാണ് ഇതിൽ ഐസക് പ്രാധാന്യം നൽകിയിരിക്കുന്നത്. അഞ്ചു വർഷം മുഴുവൻ സർക്കാർ ചെയ്തതു തെറ്റാണെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഐസക് പറഞ്ഞതു പോലെയുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തില്ലെന്നു ധവളപത്രത്തിൽ തന്നെയുണ്ട്. നികുതി വരുമാനം കുറഞ്ഞുവെന്നാണ് ഐസക്കിന്റെ ആരോപണം.

സംസ്ഥാനത്തിന്റെ വരുമാനം കണക്കാക്കുന്നത് നികുതി-നികുതിയിതര വരുമാനങ്ങൾ ഒരുമിച്ചുചേർത്താണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 239% വർധിച്ചു റെക്കോർഡ് നികുതിയിതര വരുമാനമുണ്ടായി. അതിനാൽ തന്ത്രപൂർവം ഐസക് അതു കണക്കിൽ നിന്ന് ഒഴിവാക്കി. നികുതി ഇനത്തിലും വർധനയുണ്ട്. ഉദ്ദേശിച്ചത്ര പിരിക്കാൻ കഴിഞ്ഞില്ലെന്നേയുള്ളു. വിഎസ് സർക്കാരിന്റെ നികുതിപിരിവുമായി താരതമ്യം ചെയ്യുമ്പോൾ 92.58% വർധിച്ചു. ലോട്ടറി വരുമാനം 11 ഇരട്ടിയായി. യുഡിഎഫ് സർക്കാർ സ്ഥാനമൊഴിയുമ്പോൾ 1009.3 കോടി രൂപ ശേഷിച്ചിരുന്നെങ്കിലും അതിലേറെ ബാധ്യതയുണ്ടായിരുന്നെന്നു ധവളപത്രത്തിൽ ചൂണ്ടിക്കാട്ടിയവർ‍ ഒരു സർക്കാരിനും മുഴുവൻ ബില്ലുകൾക്കും പണം നൽകിയശേഷം അധികാരമൊഴിയാൻ സാധിക്കില്ലെന്ന് ഓർക്കണം.

2011ൽ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 1963.47 കോടി രൂപയായിരുന്നു ട്രഷറിയിലെ നീക്കിയിരിപ്പ്. എന്നാൽ 10,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജിൽ 7,000 കോടിയുടെ ബില്ലുകളുടെ ബാധ്യത യുഡിഎഫ് സർക്കാരിനുമേൽ വച്ചിട്ടാണ് അന്നു ധനമന്ത്രിയായിരുന്ന ഐസക് പോയത്. ശമ്പള കമ്മിഷൻ റിപ്പോർട്ടുകൾ അതതു സർക്കാരുകളാണു നടപ്പാക്കാറുള്ളത്. എന്നാൽ അതും യുഡിഎഫിനു കൈമാറി. രണ്ട് ശമ്പള കമ്മിഷൻ റിപ്പോർട്ടുകൾ നടപ്പാക്കേണ്ടിവന്ന ഏക സർക്കാരായിരുന്നു യുഡിഎഫിന്റേത്.

അനുവദനീയമായ പരിധിക്കുള്ളിൽ നിന്നു സർക്കാർ കടമെടുത്തതു വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കാണ്. ഇന്നു നടത്തേണ്ട വികസനപ്രവൃത്തി അടുത്ത വർഷത്തേക്കു മാറ്റിവച്ചാൽ ചെലവ് ഇരട്ടിയാകും. സംസ്ഥാനത്തിന്റെ വരുമാനം കൊണ്ടു മാത്രം വികസനം നടത്താൻ ഒരിക്കലും പറ്റില്ല. യുഡിഎഫ് സർക്കാരിന്റെകാലത്തു 37 ദിവസം മാത്രമാണു വായ്പകളും മുൻപറ്റും എടുത്തത്. കഴിഞ്ഞ ഇടതു സർക്കാരിന്റെകാലത്തു 460 ദിവസം വായ്പകളും മുൻപറ്റും എടുത്തു.

യുഡിഎഫ് കാലത്തു വെറും ആറു ദിവസം വേണ്ടിവന്നെങ്കിൽ വിഎസ് സർക്കാർ 169 ദിവസം ഓവർഡ്രാഫ്റ്റിലായിരുന്നു. യുഡിഎഫ് വന്നപ്പോൾ 19.9 ലക്ഷം പേർക്കായിരുന്നു ക്ഷേമ പെൻഷനെങ്കിൽ ഇറങ്ങുമ്പോൾ അതു 34.4 ലക്ഷം പേർക്കായി. മിനിമം പെൻഷൻ 300 രൂപ എന്നത് 600 രൂപയാക്കി. യുഡിഎഫ് കാലത്തെ മൂലധന ചെലവും മൊത്തം ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതവും, ധനക്കമ്മിയും മൊത്തം ആഭ്യന്തര ഉൽപാദനവും തമ്മിലുള്ള അനുപാതവും മികച്ച സൂചനകളാണെന്ന് ഐസക് തന്നെ ധവളപത്രത്തിൽ സമ്മതിക്കുന്നുണ്ട്.

മൂലധന ചെലവിൽ 153% ആണു വർധന. അടിസ്ഥാന സൗകര്യവികസനത്തിനു സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിനു പരിധിയുണ്ട്. ഇതു കണക്കിലെടുത്താണ് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വികസന പരിപ്രേക്ഷ്യം 2030 തയാറാക്കി അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 30,000 രൂപയുടെ പ്രത്യേക ഫണ്ട് രൂപീകരിക്കാനെടുത്ത തീരുമാനം എൽഡിഎഫ് സർക്കാരും തുടർന്നുപോകുമെന്നാണു പ്രതീക്ഷയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

2016, ജൂൺ 29, ബുധനാഴ്‌ച

ദലിത് കള്ളക്കേസുകൾ പിൻവലിക്കണം


സ്ത്രീസുരക്ഷയും ദലിത് സംരക്ഷണവും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ തലശ്ശേരിയിലെ ദലിത് പെൺകുട്ടികൾക്കെതിരെ  എടുത്ത കള്ളക്കേസുകൾ പിൻവലിക്കാൻ തയാറാകണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സിപിഎം നടത്തുന്ന ദലിത് അതിക്രമങ്ങൾക്കെതിരെ ഡിസിസിയുടെ നേതൃത്വത്തിൽ  നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 പല നല്ല കാര്യങ്ങളിലും കേരളം മറ്റുള്ളവർക്കു മാതൃകയാണ്. ആ നൻമകളെ രാഷ്ട്രീയലക്ഷ്യത്തോടെ ഇല്ലാതാക്കുന്ന നടപടികളാണു സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്നത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കാരായി ചന്ദ്രശേഖരനെതിരെ നോമിനേഷൻ നൽകിയതിന്റെ വൈരാഗ്യമാണു സിപിഎം രാജന്റെ കുടുംബത്തോടും കുട്ടികളോടും കാണിക്കുന്നത്. വിഷയത്തെ നിസ്സാരവൽക്കരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ദലിത് പെൺകുട്ടികൾക്കെതിരെ  എടുത്ത കേസുകൾ പിൻവലിക്കണം. ഇവർക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. 


2016, ജൂൺ 24, വെള്ളിയാഴ്‌ച

പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ തുടങ്ങുന്നത് സംസ്‌കാരത്തിന്റെ ഭാഗം


 പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യോഗദിന ഉദ്ഘാടന ചടങ്ങില്‍ കീര്‍ത്തനം ചൊല്ലിയതിനെ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ചോദ്യംചെയ്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രാര്‍ത്ഥയോടെ ചടങ്ങുകള്‍ തുടങ്ങുന്നത് എങ്ങനെ തെറ്റാകുമെന്ന് മനസ്സിലാകുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിശ്വാസമുള്ളവരും ഇല്ലാത്തവരും അത് അംഗീകരിച്ചിട്ടുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ ആവശ്യമില്ലെന്നും ഉമ്മൻചാണ്ടി വിശദമാക്കി. ഒരു മാസം മുമ്പായിരുന്നെങ്കില്‍ കേരളത്തില്‍ ഇങ്ങനെയാരു സംഭവം ഉണ്ടാകില്ലായിരുന്നെന്നും മുന്‍മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2016, ജൂൺ 21, ചൊവ്വാഴ്ച

കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്ക് അടിക്കടി വിലവർധിപ്പിക്കുന്നു.



  കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്ക് അടിക്കടി വിലവർധിപ്പിച്ചു ജനങ്ങൾക്കു പ്രഹരമേൽപ്പിക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിനെതിരെയും അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും പ്രതിഷേധിച്ചു കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിഎസ്എൻഎൽ ഓഫിസ് ധർണ പാമ്പാടിയിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രൂഡ് ഓയിൽ വില രാജ്യാന്തര തലത്തിൽ ഇടിഞ്ഞിട്ടും ഇന്ത്യയിൽ വില വർധിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി ഇത്ര വേഗം തന്നെ ജനാധിപത്യധ്വംസനം ആരംഭിക്കുമെന്നു കരുതിയിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തലശേരി സംഭവം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്നു പറയുന്നത് മനപൂർവമല്ലെങ്കിൽ അറിയാൻ ശ്രമിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2016, ജൂൺ 17, വെള്ളിയാഴ്‌ച

തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം


തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്

തിരുവനനന്തപുരത്ത് രണ്ടാമതൊരു മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞത്. ഈ കോളേജില്‍ ആദ്യവര്‍ഷ എം.ബി.ബി.എസ്. ബാച്ച് തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി, 134 പുതിയ തസ്തികകള്‍ അനുവദിച്ച് ലബോറട്ടറിയടക്കം സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടായിരുന്നു. ഈ കോളേജില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന പൂര്‍ത്തിയാക്കിയ 2016 അദ്ധ്യയന വര്‍ഷം 100 സീറ്റുകളില്‍ പ്രവേശനത്തിന് അനുമതി ലഭിച്ച കാര്യം താങ്കള്‍ ഓര്‍ക്കുമല്ലോ? എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി അവര്‍ നിഷ്‌കര്‍ഷിക്കുന്ന ഒരു സമ്മതപത്രം സംസ്ഥാന സര്‍ക്കാര്‍ നല്‌കേണ്ടതുണ്ട്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ മെഡില്‍ കൗണ്‍സിലിന് ഒരു സമ്മതപത്രം ആദ്യം നല്കിയിരുന്നു. എന്നാല്‍ അത് പിന്നീട് പിന്‍വലിച്ചതായി മനസിലാക്കുന്നു. ഇതുകാരണം 2016 ലെ ഈ കോളേജിലെ അഡ്മിഷന്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു. തന്മൂലം സംസ്ഥാനത്തിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച 100 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടുകയാണ്. 25,000 രൂപ സര്‍ക്കാര്‍ ഫീസില്‍ സാധാരണക്കാര്‍ക്കും, 10 ശതമാനം സീറ്റില്‍ പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായും പഠിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 500 സീറ്റുകളുടെ പ്രവേശന അനുമതി മെഡിക്കല്‍ കൗണ്‍സില്‍ നിഷേധിച്ചതായി പത്രവാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നു. ഈ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ഈ 100 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍, സര്‍ക്കാര്‍ നടപടിമൂലം നഷ്ടമാകുന്നത് സംസ്ഥാനത്ത് പ്രവേശന പരീക്ഷ എഴുതി പ്രവേശനം കാത്തു കഴിയുന്ന വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും കടുത്ത ആശങ്കയിലാഴ്ത്തുന്ന നടപടിയാണ്.
ആയതിനാല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്കിയ 100 സീറ്റുകളിലും അഡ്മിഷന്‍ ഉറപ്പു വരുത്തി, തിരുവനന്തപുരത്തെ രണ്ടാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം,

ഉമ്മന്‍ ചാണ്ടി