UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, മേയ് 8, ഞായറാഴ്‌ച

വഴിമുട്ടിയപ്പോഴൊക്കെ ബി.ജെ.പിക്ക് വഴികാട്ടിയത് സി.പി.എം


കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സി.പി.എമ്മാണ്. ഇത് എന്റെ വാദമല്ല. തെരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതകളാണിത്. വടക്ക് മഞ്ചേശ്വരത്തും തെക്ക് നേമത്തും ഇതിന് വ്യക്തമായ കണക്കുകളുണ്ട്. അവ ഞാന്‍ സൂചിപ്പിക്കാം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യു.ഡി.എഫിന് 17.38 ശതമാനം വോട്ട് ലഭിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ ഇത് 27.10 ശതമാനമായി ഉയര്‍ന്നു. ബി.ജെ.പിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ 37.49 ശതമാനം വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ 42.10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം 43.02 ശതമാനത്തില്‍നിന്നും 26.33 ശതമാനമായി കുത്തനെ ഇടിഞ്ഞു. എല്‍.ഡി.എഫിന്റെ വോട്ട് കുത്തനെ ഇടിഞ്ഞപ്പോള്‍ അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയായ ഒ.രാജഗോപാല്‍ 2,81,818 വോട്ട് പിടിച്ച് വിജയത്തിനരികെ വരെ എത്തിയത് ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലനായ ഒരു പേമെന്റ് സ്ഥാമനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടല്ലേ. യു.ഡി.എഫ്. കരുത്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചതുകൊണ്ടല്ലേ വിജയിക്കാന്‍ കഴിഞ്ഞത്. അല്ലായിരുന്നുവെങ്കില്‍ ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുകൊണ്ടു മാത്രം ബി.ജെ.പിക്ക് ആദ്യമായി കേരളത്തില്‍ ഒരു എം.പി. ഉണ്ടാകുമായിരുന്നില്ലേ?. ഇത്തരത്തില്‍ കേരളത്തില്‍നിന്ന് ഒരു ബി.ജെ.പി. പ്രതിനിധിയെ ലോക്‌സഭയിലേക്ക് അയക്കാന്‍ സാഹചര്യമൊരുക്കിയ ഇടതുപക്ഷമാണോ യു.ഡി.എഫ്.- ബി.ജെ.പി. ബാന്ധവം ഇപ്പോള്‍ ആരോപിക്കുന്നത്.

ഇനി മഞ്ചേശ്വരത്തെ കണക്കുകള്‍ നോക്കാം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52,459 വോട്ടായി ഉയര്‍ന്നു. 2011ല്‍ ബി.ജെ.പിക്ക് 43,989 വോട്ട് ലഭിച്ചത് 2014ല്‍ 46,631 വോട്ടായി വര്‍ധിച്ചു. ഇക്കാലയളവില്‍ എല്‍.ഡി.എഫിനു ലഭിച്ച വോട്ട് 35,067ല്‍ നിന്നും 29,433 വോട്ടായി കുറഞ്ഞു. സി.പി.എമ്മിലെ വോട്ട് ചോര്‍ച്ചയിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായതെന്നു വ്യക്തമല്ലേ.

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ മാറിനിന്ന് മൂന്നാം മുന്നണിയായി മത്സരിച്ച് സാക്ഷാല്‍ നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയായ ബി.ജെ.പിക്ക് പത്ത് സീറ്റുകളില്‍ വിജയിക്കാനുള്ള അവസരമുണ്ടാക്കിയത് സി.പി.എം. അല്ലേ. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് വളര്‍ന്നത് സി.പി.എമ്മിന്റെ തകര്‍ച്ചയില്‍നിന്നല്ലേ. കേരളത്തിലും സി.പി.എമ്മിന്റെ ജീര്‍ണതയും വിഭാഗീയതയുമല്ലേ ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണൊരുക്കിയത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സി.പി.എം. പ്രമേയം അച്ചടിച്ചു വിതരണം ചെയ്തല്ലേ ബി.ജെ.പി. വോട്ട് പിടിച്ചത്. ഇത്തവണയും സി.പി.എമ്മിന്റെ ജീര്‍ണതയും ഇരട്ടത്താപ്പും എണ്ണിപ്പറഞ്ഞല്ലേ ബി.ജെ.പി. വോട്ട് പിടിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ച്, യു.ഡി.എഫ്- ബി.ജെ.പി ബന്ധം ആരോപിക്കുന്ന സി.പി.എമ്മിന്റെ പണി ഇനിയെങ്കിലും അവസാനിപ്പിക്കണം.

2016, മേയ് 6, വെള്ളിയാഴ്‌ച

അതീവദൂരമുണ്ടവിശ്രമം നടക്കുവാൻ


കാലാവധി പൂർത്തിയാക്കി തിരിഞ്ഞുനോക്കുമ്പോൾ എനിക്കു സംതൃപ്തിയേ ഉള്ളൂ. കഴിഞ്ഞു പോയ 1826 ദിവസവും നന്നായി അദ്ധ്വാനിച്ചു. ജനങ്ങളിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും എപ്പോഴും ഇറങ്ങിച്ചെന്നു. അവരുടെ പ്രശ്നങ്ങൾക്ക് കഴിയുന്നത്ര പരിഹാരം ഉണ്ടാക്കി. വികസന ക്ഷേമ പ്രവർത്തനങ്ങൾ മത്സരിച്ചു തന്നെ നടപ്പാക്കി. കേരളത്തിൽ ഒന്നും നടക്കില്ലെന്നും വലിയ പദ്ധതികൾ നടപ്പാക്കാനുള്ള കഴിവ് കേരളത്തിനില്ലെന്നുമുള്ള ധാരണയാണ് മാറ്റിയെടുത്തത്. വികസനരംഗത്ത് ദീർഘകാലമായി നിലനിന്ന മരവിപ്പ് മാറ്റിയെടുക്കാൻ നമുക്കു സാധിച്ചു. 1973ൽ ഇടുക്കി അണക്കെട്ടിനും 1993ൽ നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം ഇതാദ്യമായി വൻകിട പദ്ധതികൾ യാഥാർത്ഥ്യമായി.

36 വർഷത്തിനുശേഷം 11 പുതിയ മെഡിക്കൽ കോളജുകൾ വന്നു. ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ 245 പാലങ്ങളാണു തീർന്നത്. പട്ടികജാതിക്കാർക്ക് പുതിയ മെഡിക്കൽ കോളജും മൂന്നു പുതിയ ആർട്സ് ആൻഡ് സയൻസ് കോളജും ലഭിച്ചു. സർക്കാർ മേഖലയിൽ പുതുതായി 22 ആർട്സ് ആൻഡ് സയൻസ് കോളജുകൾ അനുവദിച്ചു. മലയാളം സർവകലാശാല വന്നു. സമയബന്ധിതമായാണ് ചെറുതും വലുതുമായ എല്ലാ പദ്ധതികളും നടപ്പാക്കിയത്. ഇന്ന് നായ്ക്കളെ കാത്ത് ശിലാഫലകങ്ങളില്ല. പാതിവഴിയിലായ പദ്ധതികളില്ല. ഇതെല്ലാം കേരളത്തിൽ ഉണ്ടായ വലിയ മാറ്റങ്ങളാണ്.

ക്ഷേമപ്രവർത്തനങ്ങൾ


യു.ഡി.എഫ് സർക്കാർ ചെയ്ത ക്ഷേമപ്രവർത്തനങ്ങളുടെ മേലേ നിൽക്കാൻ രാജ്യത്തെ ഒരു സംസ്ഥാനത്തിനും കഴിയില്ല. ആ ടെമ്പോ നിലനിർത്തുകയെന്നതായിരിക്കും പുതിയ സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മൂന്നു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ 42 ദിവസമാണ് പ്രഭാതം മുതൽ പാതിരാ പിന്നിട്ടും ഞാൻ ജനങ്ങളോടൊപ്പം ചെലവഴിച്ചത്. 7.89 ലക്ഷം പരാതികൾക്ക് അന്നു പരിഹാരം കണ്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 798 കോടി രൂപ നല്കിയപ്പോൾ ഇടതുസർക്കാർ നൽകിയത് 120 കോടി രൂപ. ലോട്ടറി മാഫിയയെ ആട്ടിയോടിച്ചപ്പോൾ കിട്ടിയ 1,200 കോടി രൂപ കാരുണ്യ ചികിത്സാനിധിയിലൂടെ പാവപ്പെട്ട രോഗികളിലെത്തി. ഇടതു സർക്കാർ 12.90 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നല്കിയപ്പോൾ യു.ഡി.എഫ് സർക്കാർ 34.43 ലക്ഷം പേർക്കു നല്കി. പെൻഷൻ തുക ഇരട്ടിയിലധികമാക്കി.

സമൂഹത്തിൽ ആരോരുമില്ലാത്ത ആറു ലക്ഷം അഗതികളെ സംരക്ഷിക്കുന്ന ആശ്രയ പദ്ധതി എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കിയതിൽ എനിക്ക് അവരോട് പ്രത്യേക നന്ദിയുണ്ട്. നടപ്പാക്കാൻ വിമുഖത കാട്ടിയ ചിലരുടെ ഫണ്ട് തടഞ്ഞു വയ് ക്കേണ്ടി വന്നെങ്കിലും ആത്യന്തികമായി എല്ലാവരും സഹകരിച്ചു. കിടപ്പുരോഗികളായ 63,544 പേർക്കാണ് ഇപ്പോൾ സഹായം നല്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് അത് 680 പേർക്കായിരുന്നു. ഇവരെ പരിപാലിക്കുന്നവർക്ക് സർക്കാർ പ്രതിമാസം 525 രൂപ സഹായവും നല്കുന്നുണ്ട്.

സ് പെഷ്യൽ സ് കൂളുകൾ


മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ് പെഷൽ സ് കൂളുകളെ എയ്ഡഡ് ആക്കിയതാണ് മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പരിഗണന വേണ്ട കുട്ടികളാണിവർ. എന്നാൽ, സാധാരണ കുട്ടികൾക്കുള്ള പരിഗണനപോലും ഇവർക്കില്ല. കാരണം ഇവർക്ക് അൺഎയ്ഡഡ് സ് കൂളുകളേ ഉള്ളൂ. ഇവരെ പഠിപ്പിക്കുകയെന്ന ശ്രമകരമായ ജോലി ചെയ്യുന്ന അധ്യാപകർക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം. അടുത്ത കാലത്ത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 33 ബഡ്സ് സ് കൂളുകൾ തുടങ്ങിയെങ്കിലും 292 സ്വകാര്യ സ് പെഷ്യൽ സ് കൂളുകളാണുള്ളത്. അവയിൽ നൂറിലധികം കുട്ടികൾ പഠിക്കുന്ന 33 സ് കൂളുകളെയാണ് ആദ്യഘട്ടം എയ്ഡഡ് ആക്കിയത്. രണ്ടാം ഘട്ടത്തിൽ 50നും 100നും ഇടയ്ക്ക് കുട്ടികളുള്ളവയെ എയ്ഡഡാക്കാനും തീരുമാനമായി. ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നത് എന്നെ അത്ഭുതപ്പെടുത്തി.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 2011ലെ ബഡ്ജറ്റിൽ അരക്കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഇടതുസർക്കാർ പൊടിയുംതട്ടി അധികാരമൊഴിഞ്ഞു. ഈ സർക്കാർ 150 കോടി രൂപ സഹായധനം നല്കി. അവർക്ക് വിപുലമായ പുനരധിവാസ പാക്കേജ് നടപ്പാക്കി. ഒരു വില്ലേജ് തന്നെ അതിനായി ഉയർന്നു വരുകയാണ്. രണ്ടു രൂപ അരി നല്കുമെന്ന് ഇടതുസർക്കാർ പ്രകടനപത്രികയിൽ പറഞ്ഞിട്ട് അതു നടപ്പാക്കാൻ നാലു വർഷം വേണ്ടി വന്നു. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആദ്യത്തെ നൂറു ദിവസത്തിനുള്ളിൽ ഒരു രൂപ അരി പദ്ധതി നടപ്പാക്കി. ഇപ്പോൾ അരി സൗജന്യം. കേരളത്തിൽ പട്ടിണി മരണം നിന്നത് ഈ നടപടിയിലൂടെയാണ്. ''മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ട് കാത്തിടേണ്ട മാമക പ്രതിജ്ഞകൾ... അനക്കമറ്റു നിദ്രയിൽ ലയിപ്പതിനു മുമ്പിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ...'' എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയാണ് എനിക്കിപ്പോൾ ഓർമ വരുന്നത്. എന്നെ ഉറക്കം കെടുത്തുന്ന ഭാവിയെക്കുറിച്ചുള്ള എന്റെ ചില സ്വപ്നങ്ങൾ കൂടി പങ്കവയ്ക്കട്ടെ.

1) മദ്യരഹിത കേരളം

  • 730 ത്രീ സ്റ്റാർ ഫോർ സ്റ്റാർ ബാറുകൾ അടഞ്ഞുതന്നെ കിടക്കും. അവയെ അപ് ഗ്രേഡ് ചെയ്ത് ഫൈവ് സ്റ്റാറാക്കാൻ അനുവദിക്കില്ല. പുതിയ ഫൈവ് സ്റ്റാർ അനുവദിക്കാൻ കൂടുതൽ കർശന വ്യവസ്ഥകൾ. 
  • എല്ലാ വർഷവും 10 ശതമാനം വീതം മദ്യവില്പനശാലകൾ പൂട്ടുന്നു. 
  • ഭാവിയിൽ സമ്പൂർണ മദ്യരഹിത സംസ്ഥാനം 

2) അക്രമരഹിത കേരളം

  • കൊലപാതക രാഷ്ട്രീയത്തിനെതിരേ കർശന നടപടികൾ 
  • ബ്ലേഡ് മാഫിയയേയും ഗുണ്ടകളെയും തലപൊക്കാൻ അനുവദിക്കില്ല 
  • നിയമവാഴ്ചയിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരണം 
  • ലഹരി വിമുക്ത കേരളം 

3) യുവാക്കളുടെ കേരളം

  • സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും പരമാവധി പ്രോത്സാഹനം 
  • ഐ.ടിയിതര മേഖലകളിലേക്കും സ്റ്റാർട്ടപ്പുകൾ 
  • അഭ്യസ്തവിദ്യരായ എല്ലാവർക്കും തൊഴിൽ; തൊഴിൽ നൈപുണ്യ പദ്ധതികൾ 

4) അടിസ്ഥാനസൗകര്യ വികസനം
  • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ റെയിൽ 
  • ദേശീയപാതകളുടെ വികസനം; മലയോര ഹൈവേ 
  • ദേശീയ ജലപാതയ്ക്കും കടൽ മാർഗമുള്ള ചരക്കു ഗതാഗതത്തിനും പ്രാധാന്യം 

5) വിഷരഹിത പച്ചക്കറി

  • കൃഷി, പച്ചക്കറി, പാൽ എന്നിവയിൽ സ്വയംപര്യാപ്തത 
  • വിഷരഹിത പച്ചക്കറി 
  • കാർഷികോല്പന്നങ്ങൾക്ക് ന്യായവില 
  • പാൽ ഉല്പാദനത്തിൽ റെക്കാർഡ് 

6) പ്രവാസികൾക്ക് ക്ഷേമം

  • പ്രവാസികൾക്ക് വോട്ടവകാശം 
  • മടങ്ങിയെത്തുന്നവർക്ക് സഹായം 
  • മിതമായ വിമാനനിരക്ക് 

7) എല്ലാവർക്കും കാരുണ്യം

  • ക്ഷേമപെൻഷൻ ശമ്പളംപോലെ എല്ലാ മാസവും തുടരണം 
  • വൃദ്ധർ, വികലാംഗർ തുടങ്ങിയവർക്ക് കൂടുതൽ പരിഗണന 
  • എല്ലാ കുട്ടികൾക്കും കേഴ്വി, ശബ്ദം 

8) പരിസ്ഥിതി സംരക്ഷണം

  • നദികൾ, കാടുകൾ, കുളങ്ങൾക്ക് സംരക്ഷണം 
  • നീർത്തടങ്ങൾക്ക് കാവൽ 
  • കർഷകർക്കു ദോഷകരമാകാതെ പരിസ്ഥിതി സംരക്ഷണം 

9) സുതാര്യത

  • സർക്കാരിന്റെ എല്ലാ മേഖലകളിലും സുതാര്യത 
  • അഴിമതിരഹിത കേരളം ലക്ഷ്യം 
  • ശക്തമായ നടപടികൾ 

10) എല്ലാവർക്കും ആരോഗ്യം

  • ആരോഗ്യം ജനങ്ങളുടെ അവകാശം 
  • അലോപ്പതി, ആയുർവേദം, ഹോമിയോ ആശുപത്രികൾ എല്ലാ പഞ്ചായത്തുകളിലും 
  • കേരളം രാജ്യത്തിന്റെ ആയുർവേദ ഹബ് 

11) ഉന്നതവിദ്യാഭ്യാസത്തിൽ കേരളം രാജ്യത്തിന്റെ ഹബ്

  • വിദേശ സർവകലാശാലകൾ 
  • സ്വയംഭരണ കോളജുകൾ 
  • വിദ്യാഭ്യാസ വായ്പ ഉദാരം 

12) മാലിന്യ നിർമാർജനം
  • ജനങ്ങളെ ബോധ്യപ്പെടുത്തി കൂടുതൽ പദ്ധതികൾ 
  • ഉറവിടത്തിൽ തന്നെ സംസ് കരണം 

14) ഭൂരഹിതരില്ലാത്ത നാട്: എല്ലാവർക്കും വീട്
  • എല്ലാ ജില്ലകളും ഭൂരഹിതരില്ലാത്തതാകണം 
  • പട്ടികജാതി/ പട്ടികവർഗത്തിലെ എല്ലാവർക്കും വീട്, ഭൂമി 
  • പാവപ്പെട്ടവർക്ക് 1.72 ലക്ഷം വീടുകൾ കൂടി 

15) എല്ലാവർക്കും കുടിവെള്ളം; വെളിച്ചം

  • ഗുണനിലവാരമുള്ള വെള്ളം; കുറഞ്ഞ ചെലവിൽ 
  • ലോഡ് ഷെഡിംഗ് ഇല്ലാത്ത നാളുകൾ തുടരും 
  • കൂടുതൽ വൈദ്യുതി പദ്ധതികൾ 

16) ഗ്രാമങ്ങളും പരമ്പരാഗതമേഖലയും

  • ഗ്രാമീണറോഡ് നിർമാണം 
  • തൊഴിലുറപ്പ് പദ്ധതിക്ക് പ്രാമുഖ്യം 
  • പരമ്പരാഗതമേഖലയ്ക്കു പ്രത്യേക കരുതൽ 

17. വിശപ്പില്ലാത്ത കേരളം

  • 95 ലക്ഷം പേര്ക്ക് അഞ്ചുവർഷവും അരി ഒരു രൂപയ്ക്ക് 
  • ഇനി അതും സൗജന്യം. 
  • സൗജന്യ അരി നല്കുന്ന രണ്ടാമത്തെ സംസ്ഥാനമാണു കേരളം 

18). സ്ത്രീ സൗഹൃദ സംസ്ഥാനം
  • 150 കോടിയുടെ ജെൻഡർ പാർക്ക് 
  • നിർഭയ ഷെൽട്ടറുകൾ 
  • സ്ത്രീശക്തി ലോട്ടറി വിപുലീകരിക്കും 

19). വളർച്ചയിൽ ഒന്നാമത്

  • ദേശീയ നിരക്കിനേക്കാൾ ഉയർന്ന വളർച്ചാ നിരക്ക് 
  • രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനം 

20) വിഷൻ 2030

  • സ്വപ്നങ്ങൾ പ്രായോഗികമാക്കാൻ വിഷൻ 2030 
  • രാജ്യത്ത് ആദ്യമായി അഞ്ചു വർഷത്തിന് അപ്പുറത്തേയ്ക്ക് ആസൂത്രണം 
  • പ്രതിശീർഷവരുമാനത്തിൽ അഞ്ചിരട്ടി വർധന 
  • സ് കാൻഡിനേവിയൻ രാജ്യങ്ങളുടെ നിലവാരത്തിലേക്ക്

2016, മേയ് 4, ബുധനാഴ്‌ച

ഹൃദയം തകർത്ത 52 വെട്ട്


മെയ് നാലിന് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ നാലാം വാർഷികം. കേരളം കണ്ട ഏറ്റവും മൃഗീയമായ കൊലപാതകം. 51 വെട്ടേറ്റു ചിതറിവീണ ടിപി എന്ന രണ്ടക്ഷരത്തിന്റെ ഓർമകൾക്ക് മരണമില്ല. കേരളം ഒന്നടങ്കം അദ്ദേഹത്തെ ഇപ്പോഴും ഓർക്കുന്നു. പക്ഷേ, നാലു വർഷത്തിനുള്ളിൽ ആർക്കെല്ലാം എന്തെല്ലാം മാറ്റങ്ങൾ, മറിമായങ്ങൾ. അതും കേരളം ഞെട്ടലോടെ കണ്ടു. 

പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റുകാരൻ എന്നാണു വിശേഷിപ്പിച്ചത്. അദ്ദേഹം കോഴിക്കോട് ടൗൺ ഹാളിൽ ടിപിയുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. 

ടിപി വധത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഒഞ്ചിയം സഖാക്കൾ കുലംകുത്തികളാണെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. തുടർന്ന് പിണറായി വിജയനെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനു കാരണക്കാരനായ എസ് എ ഡാങ്കേയോട് വി എസ് ഉപമിക്കുകയും ചെയ്തു.

ടി.പി ചന്ദ്രശേഖരൻ വധം സംബന്ധിച്ച് വി എസ്. കേന്ദ്രനേതൃത്വത്തിനു കത്തയച്ച് പാർട്ടിയെ ഞെട്ടിച്ചു. കത്തയച്ചെന്നു വി.എസും കത്തു കിട്ടിയെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും സ്ഥിരീകരിച്ചു. വി എസ്. അച്യുതാനന്ദൻ ടി.പിയുടെ വീട് സന്ദർശിച്ച് രമയെ സാന്ത്വനപ്പെടുത്തിയത് മീഡിയ ആഘോഷിച്ചു. ടി.പി. വധക്കേസിൽ പ്രതികളെ അറസ്റ്റു ചെയ്തപ്പോൾ അതിനെതിരേ വടകര റൂറൽ എസ്‌പി ഓഫീസിലേക്കു മാർച്ച് നടത്തുമെന്നു സിപിഐ(എം) പ്രഖ്യാപിച്ചു. 

എന്നാൽ, പൊലീസിന്റെ നടപടി തടസപ്പെടുത്തുന്നതു ശരിയല്ലെന്നും ആക്ഷേപമുള്ളവർ കോടതിയിൽ പോകുകയാണു വേണ്ടതെന്നും വി എസ്. പ്രതികരിച്ചു. ടിപി വധക്കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ പത്രങ്ങളിൽ വരുന്നതിനെതിരേ പാർട്ടി തീരുമാനപ്രകാരം സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തു. എന്നാൽ ഇതു ശരിയല്ലെന്നു വി എസ്. തിരിച്ചടിച്ചു.

സി.പി.എം നേതാക്കൾക്കു ശിക്ഷ

ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് മൂന്നു മാസം കഴിഞ്ഞപ്പോൾ 2012 ഓഗസ്റ്റ് 13 നു പ്രത്യേക അന്വേഷണസംഘം വടകര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മൂന്ന് സിപിഐ(എം). നേതാക്കളും ഏഴു കൊലയാളികളുമടക്കം 11 പേരെ ജീവപര്യന്തം ശിക്ഷിച്ചു. പി.കെ കുഞ്ഞനന്ദൻ (62), കെ.സി രാമചന്ദ്രൻ(54), ട്രൗസർ മനോജ് (49) എന്നിവരാണ് വധഗൂഢാലോചന നടത്തിയതിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിപിഐ(എം) നേതാക്കൾ.

ഉയർന്നു വരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ടിപി ചന്ദ്രശേഖരനോടുള്ള രാഷ്ട്രീയ വിദ്വേഷം തന്നെയാണു കൊലയ്ക്കു കാരണമെന്ന് ഒരു വർഷം നീണ്ട വിചാരണ നടപടികൾക്കുശേഷം കോഴിക്കോട് അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണ പിഷാരടി 357 പേജുള്ള വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 326 സാക്ഷികളുടെ മൊഴികളും പ്രതികളുടെ കുറ്റസമ്മത മൊഴികളും ഉണ്ടായിരുന്നു.

എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാവായിരുന്ന ടിപി, സിപിമ്മിന്റെ ജില്ലാതലത്തിൽ പ്രവർത്തിച്ചിരുന്നപ്പോഴാണ് വി എസ്അനുഭാവത്തിന്റെ പേരിൽ തരംതാഴ്‌ത്തപ്പെട്ടത്. തുടർന്ന് സിപിഎമ്മിൽ പ്രത്യയശാസ്ത്ര വ്യതിയാനം നടക്കുന്നുവെന്ന് വിമർശിച്ച് അദ്ദേഹം 2009ൽ പാർട്ടി വിട്ടുപോയി. 

സിപിഎമ്മിനു വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് സിപിഎമ്മിൽ നിന്ന് റവലൂഷണറി മാർക്‌സിറ്റ് പാർട്ടി പിടിച്ചെടുത്തു. പിന്നീട് അദ്ദേഹം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് കാൽലക്ഷത്തോളം വോട്ടു പിടിക്കുകയും ചെയ്തു.

പാർട്ടിയുടെ പങ്ക്

ഇതാദ്യമായി രാഷ്ട്രീയകൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെട്ടു എന്നതാണ് ടിപി വധക്കേസിലെ പ്രത്യേകത. പാർട്ടി ഗ്രാമത്തിൽ നിന്നാണു കൊലപാതകികളെ പിടികൂടിയത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒരിക്കലും യഥാർത്ഥ പ്രതികളെ പിടികൂടിയിരുന്നില്ല. എന്നാൽ, കേസിലെ ഉന്നതതല ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരാൻ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം നടത്തി.

ഇതാദ്യമായി രാഷ്ട്രീയകൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെട്ടു എന്നതാണ് ടിപി വധക്കേസിലെ പ്രത്യേകത. പാർട്ടി ഗ്രാമത്തിൽ നിന്നാണു കൊലപാതകികളെ പിടികൂടിയത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒരിക്കലും യഥാർത്ഥ പ്രതികളെ പിടികൂടിയിരുന്നില്ല. എന്നാൽ, കേസിലെ ഉന്നതതല ഗൂഢാലോചന കൂടി പുറത്തുകൊണ്ടുവരാൻ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം നടത്തി.

പ്രത്യേക പൊലീസ് സംഘം ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും രമയടുടെ നിരാഹാരസമരം തുടരുന്ന സാഹചര്യത്തിൽ അന്വേഷണം സിബിഐയ്ക്കു വിടാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. സമരത്തെ പിന്തുണച്ചും സിബിഐ അന്വേഷണം പ്രഖ്യാപിക്കാത്തതിലുള്ള പ്രതിഷേധമറിയിച്ചും മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്തു നൽകി. മന്ത്രിസഭ തീരുമാനം എടുത്തതിന്റെ തൊട്ടടുത്ത മണിക്കൂറിലായിരുന്നു ഈ നാടകീയ നടപടി.

കത്തിൽ പറയുന്നത് ഇപ്രകാരം: "രമയുടെ സമരത്തോടുള്ള സർക്കാരിന്റെ സമീപനം പ്രതിഷേധാർഹമാണ്. ടി.പി. ചന്ദ്രശേഖരൻ വധത്തിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു രമ ജനുവരി 10നു തന്നെ പരാതി നല്കിയതാണ്. തുടരന്വേഷണം നടത്തുമെന്നു പ്രോസിക്യുഷൻ കോടതിയെ അറിയിച്ചതുമാണ്. എന്നാൽ നാളിതുവരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. 

രാജ്യാന്തര ബന്ധമുള്ളതും തീവ്രവാദബന്ധം സംശയിക്കുന്നതുമായ ഫയാസ് എന്ന കള്ളക്കടത്തുകാരനുമായി കൊലയാളി സംഘങ്ങൾക്കുള്ള ബന്ധം കൂടി പരിഗണിച്ചാൽ ഇത്തരമൊരു അന്വേഷണം അനിവാര്യമാണെന്നു വ്യക്തമാണ്. ഈ സാഹചര്യത്തിൽ നിരാഹാര സമരത്തോട് സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാട് അംഗീകരിക്കാനാവില്ല." 

സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി.മോഹനൻ ഉൾപ്പെടെ ടിപി കേസിലെ അഞ്ചു പ്രതികളെ സ്വർണക്കടത്ത് കേസ് പ്രതി ഫയാസ് അറബി വേഷത്തിൽ ജയിലിൽ സന്ദർശിച്ച പശ്ചാത്തലം കൂടിയുണ്ട് ഈ കത്തിന്.

ടിപി വധക്കേസിൽ ശിക്ഷ പോരെന്നു സർക്കാരും ശിക്ഷ റദ്ദാക്കണമെന്നു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നല്കിയിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ ഈ കൊലപാതക്കേസിലെ പ്രതികൾക്ക് വധശിക്ഷ നല്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. 

കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ അപേക്ഷ കേന്ദ്രസർക്കാർ ഇപ്പോഴും പൂഴ്‌ത്തിവച്ചിരിക്കുന്നു. ഇങ്ങനെയൊരു കത്തെഴുതിയതു ഗുരുതരമായ തെറ്റാണെന്നു സിപിഐ(എം) പോളിറ്റ് ബ്യൂറോ അപലപിച്ചു. 

ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഉന്നത ഗൂഢാലോചനക്കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിട്ടുകൊണ്ട് 2014 ഫെബ്രുവരി 20നു സർക്കാർ വിജ്ഞാപനം ഇറക്കി. യുഡിഎഫ് സർക്കാർ വാഗ്ദാനം പാലിച്ചെന്നും താൻ പാർട്ടി അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും വി എസ്. വ്യക്തമാക്കി. സിബിഐ അന്വേഷണംകൊണ്ട് പാർട്ടിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്നു പിണറായി വിജയനും പ്രതികരിച്ചു.

ഈ സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നു പോളിറ്റ് ബ്യൂറോയും വ്യക്തമാക്കി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പാർട്ടി നേതാവ് കെ.സി രാമചന്ദ്രനെ പാർട്ടിയിൽനിന്നു പുറത്താക്കിയാണ് സിപിഐ(എം) പിടിച്ചുനിൽക്കാൻ നോക്കിയത്. രാമചന്ദ്രന് ടിപിയോടുള്ള വ്യക്തിവിരോധമാണു കൊലയ്ക്ക് കാരണമെന്ന് പാർട്ടി വിലയിരുത്തി.

ടിപി വധക്കേസിൽ ശിക്ഷ പോരെന്നു സർക്കാരും ശിക്ഷ റദ്ദാക്കണമെന്നു പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നല്കിയിരിക്കുകയാണ്. അപൂർവങ്ങളിൽ അപൂർവമായ ഈ കൊലപാതക്കേസിലെ പ്രതികൾക്ക് വധശിക്ഷ നല്കണം എന്നതാണ് സർക്കാരിന്റെ നിലപാട്. കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ അപേക്ഷ കേന്ദ്രസർക്കാർ ഇപ്പോഴും പൂഴ്‌ത്തിവച്ചിരിക്കുന്നു.


വല്ലാത്തൊരു മലക്കംമറിച്ചിൽ 

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ ഏറ്റവും വേദനാജനകമായ ഒരേട് പ്രതിപക്ഷ നേതാവിന്റെ മലക്കം മറിയലാണ്. പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ട് ടി.പി വധക്കേസിൽ പാർട്ടി നടത്തിയ അന്വേഷണത്തിൽ തൃപ്തനാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

ടിപി ചന്ദ്രശേഖരനേറ്റ 52 വെട്ടാണു വി.എസിന്റെ വാക്കുകൾ എന്നു കെ.കെ. രമ വിശേഷിപ്പിച്ചു. പിന്നീട് അദ്ദേഹം മൗനത്തിലാണ്ടു. കേരളത്തെ ഞെട്ടിച്ച ഈ മലക്കം മറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്നു വി എസ് വ്യക്തമാക്കണം.

ഈ അരും കൊലയോടും ഘാതകരോടുമുള്ള അദ്ദേഹത്തിന്റെ സമീപനമെന്ത്? ടിപി കേസിൽ നിശബ്ദത പാലിക്കുന്നതിന് പാർട്ടി നല്കിയിട്ടുള്ള ഓഫറുകൾ എന്തൊക്കെയാണ്? പാർട്ടി വിരുദ്ധനെന്ന് പാർട്ടിയുടെ ഉന്നതസമിതികൾ കുറ്റം ചാർത്തിയിട്ടും അദ്ദേഹം എങ്ങനെ മണിമണിപോലുള്ള സ്ഥാനാർത്ഥിയായി?

കേരളത്തെ ഞെട്ടിച്ച ഈ മലക്കം മറിച്ചിലിന്റെ പിന്നിലുള്ള കാരണം എന്താണെന്നു വി എസ് വ്യക്തമാക്കണം. ഈ അരും കൊലയോടും ഘാതകരോടുമുള്ള അദ്ദേഹത്തിന്റെ സമീപനമെന്ത്? ടിപി കേസിൽ നിശബ്ദത പാലിക്കുന്നതിന് പാർട്ടി നല്കിയിട്ടുള്ള ഓഫറുകൾ എന്തൊക്കെയാണ്? പാർട്ടി വിരുദ്ധനെന്ന് പാർട്ടിയുടെ ഉന്നതസമിതികൾ കുറ്റം ചാർത്തിയിട്ടും അദ്ദേഹം എങ്ങനെ മണിമണിപോലുള്ള സ്ഥാനാർത്ഥിയായി? സിപിഐ(എം) മറുപടി പറയേണ്ട ചോദ്യങ്ങളുണ്ട്. 

ടിപി വധക്കേസിൽ പാർട്ടിയുടെ ബന്ധം പകൽപോലെ വ്യക്തമായിട്ടും എന്തുകൊണ്ട് പാർട്ടി ഇതുവരെ ഒരു ഖേദമെങ്കിലും പ്രകടപ്പിച്ചില്ല? കൊടുംകൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം എന്തുകൊണ്ടു തിരുത്തുന്നില്ല? സിബിഐയുടെ കുറ്റപത്രത്തിൽ പേര് ഉള്ളവർ വരെ എങ്ങനെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി? അവരെങ്ങനെ പാർട്ടിയിൽ ഉന്നതല ഭാരവാഹികളായി? 

പാർട്ടിതലത്തിൽ അന്വേഷണം നടത്തിയിട്ട് ആ റിപ്പോർട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ട്? രാഷ്ട്രീയ എതിരാളികളെ ആശയങ്ങൾക്കു പകരം ആയുധങ്ങൾകൊണ്ട് ഇല്ലാതാക്കിയിട്ട് അസഹിഷ്ണുതയെക്കുറിച്ച് വാതോരാതെ സംസാരിക്കുവാൻ എങ്ങനെ കഴിയുന്നു? അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകുമെന്നാണോ ബാക്കിയുള്ളവരേയും ശരിയാക്കുമെന്നാണോ ഇതിന്റെയൊക്കെ അർത്ഥം? 


2016, മേയ് 2, തിങ്കളാഴ്‌ച

അരുംകൊലകളിലെ പ്രതികൾ സ്വൈരജീവിതം ഉറപ്പാക്കുമോ?


 പ്രതിപക്ഷത്തിരിക്കുമ്പോൾ  നടന്ന അരുംകൊലകളിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന സി.പി.എം. എങ്ങനെ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം. കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനും എൽ.ഡി.എഫിന്റെ കല്യാശ്ശേരിയിലെ സ്ഥാനാർഥി ടി.വി.രാജേഷും പ്രതികളാണെന്ന് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

കണ്ണൂരിലെ അരിയിൽ ഷുക്കൂർ എന്ന യൂത്ത് ലീഗ് പ്രവർത്തകനെ സി.പി.എമ്മുകാർ പാടത്തേക്കു കൂട്ടിക്കൊണ്ടുപോയി പരസ്യമായി തലയറുത്തു എന്നതാണ് കേസ്. ഭീകര സംഘടനയായ ഐ.എസിന്റെ കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ അറുകൊല സി.പി.എം. നടത്തിയത് പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലെറിഞ്ഞു എന്ന  കുറ്റത്തിനാണ്.

പോലീസിന്റെയും സി.ബി.ഐ.യുടെയും ഈ കണ്ടെത്തൽ ഏവരേയും ഞെട്ടിപ്പിക്കുന്നതാണെന്നും ഉമ്മൻചാണ്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.സി.പി.എം. വിട്ട് ഒരു ബദൽ പാർട്ടി രൂപവത്‌കരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിപ്പോന്ന ടി.പി.ചന്ദ്രശേഖരനെ 2012-ൽ സി.പി.എമ്മുകാർ കൊലപ്പെടുത്തിയ സംഭവം  ജനമനസുകളിൽ നിന്ന് മാഞ്ഞിട്ടില്ല. കേസിലെ പ്രതിയായ പി.കെ.കുഞ്ഞനന്തനെ ജയിലിൽ കിടക്കവേ ഏരിയ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്ത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച പാർട്ടിയാണ് സി.പി.എം. സിപി.എമ്മിൽ നിന്ന്‌ പുറത്തുപോയ ഫസൽ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയതിനു ശേഷം ചുടുചോരയിൽ മുക്കിയ തൂവാല സമീപത്തുള്ള ക്ഷേത്രാങ്കണത്തിൽ കൊണ്ടിട്ട് വർഗീയ ലഹളയുണ്ടാക്കാനും സി.പി.എമ്മുകാരായ പ്രതികൾ ശ്രമിച്ചു എന്നാണ്  സിബി.ഐ. കുറ്റപത്രത്തിലുള്ളത്.

ഈ കേസിലെ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് യഥാക്രമം കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും തലശ്ശേരി നഗരസഭയുടെയും അധ്യക്ഷൻമാരാക്കി. കതിരൂർ മനോജിനെ മുഖത്തേക്ക് ബോബെറിഞ്ഞാണ് സി.പി.എം. അക്രമികൾ കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഈ കേസിൽ സി.ബി.ഐ. അന്വേഷണം നേരിടുന്ന പി.ജയരാജൻ കണ്ണൂർ ജില്ലയിൽ കയറാനാകാതെ കഴിയുകയാണ്.

കോഴിക്കോട് ജില്ലയിലെ പയ്യോളി മനോജ് എന്ന ചെറുപ്പക്കാരനെ ഇതുപോലെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും സി.ബി.ഐ. അന്വേഷണം നടക്കുകയാണ്. ഏറ്റവും ഒടുവിൽ ഹരിപ്പാട് ചേപ്പാട്ട്‌ സി.പി.എം. വിട്ട് കോൺഗ്രസിലേക്ക്‌ വന്ന സനൽകുമാറിനെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ട് വെട്ടിയ കേസിലും സി.പി.എമ്മുകാരല്ലേ പ്രതികളെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.


2016, മേയ് 1, ഞായറാഴ്‌ച

പ്രതിപക്ഷത്തിനുപോലും പരാതി ഇല്ലാത്ത ഭരണം


സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം പോലും പറയുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വീഴ്ചയോ വാഗ്ദാനലംഘനമോ ഒരിടത്തും പറയാനില്ല. പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണ്. വ്യാജ ആരോപണങ്ങളല്ലാതെ തെളിവിന്റെ ഒരു തുണ്ട് കടലാസ് പോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്സ്‌ക്ലബ്ബില്‍ കേരളസഭ-2016ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സത്യമല്ലാത്ത ആരോപണങ്ങളാണ് വി.എസ് ഉന്നയിക്കുന്നത്. 31 കേസ്സിലെ പ്രതിയാണ് താനെന്ന് വി.എസ് ആരോപിക്കുന്നു. എഫ്‌ഐആര്‍ പോലുമില്ലാതെ എങ്ങിനെയാണ് കേസാവുക. വി.എസിന്റെ പ്രായം മാനിച്ചാണ് തനിക്കെതിരെ ഒരുപാട് ദുരാരോപണങ്ങള്‍ ഉന്നയിച്ചിട്ടും പ്രതികരിക്കാതിരുന്നത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മറ്റു പലരെയും ബാധിക്കുന്ന വിഷയമാണിത്. ആരോപണവും അഴിമതിയും രണ്ടും രണ്ടാണ്. ആശയപരവും വസ്തുതാപരവുമായ വിമര്‍ശനങ്ങള്‍ക്ക് പകരം ദുരാരോപണം ആവര്‍ത്തിക്കുകയാണ്. തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചാല്‍ ശരിയെന്ന് ധരിച്ചുകൊള്ളുമെന്നാണ് അവര്‍ കരുതുന്നത്. ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകും-മുഖ്യമന്ത്രി പറഞ്ഞു.
വി.എസ് ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം ഔദ്യോഗിക രേഖകളിലുണ്ട്. അദ്ദേഹം ഉന്നയിച്ച പാമോലിന്‍ കേസിനെ കുറിച്ചാണെങ്കില്‍ നിയമസഭാ രേഖകള്‍ നോക്കിയാല്‍ മതി. അന്നത്തെ കരുണാകരന്‍ മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു താന്‍. നിയമസഭയില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പകരം മറുപടി പറഞ്ഞത് താനാണ്. പാമോയിലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. 8.42 കോടി രൂപയുടെ ലാഭമാണുണ്ടായത്. എന്നാല്‍ രണ്ടു കോടി രൂപ കൂടി ലാഭമുണ്ടാകുമായിരുന്നു എന്നാണ് പരാതി. അന്ന് പാമൊലിന്‍ ഇറക്കുമതിക്ക് കേരളത്തിന് പുറമെ അഞ്ച് സംസ്ഥാനങ്ങള്‍ക്കെ അനുമതിയുണ്ടായിരുന്നുള്ളൂ. വിമര്‍ശകര്‍ പറയും പ്രകാരമാണെങ്കില്‍ തീരെ പാമൊലിന്‍ ഇറക്കുമതിതന്നെ നടക്കുമായിരുന്നില്ല. ഇതിന്റെ എല്ലാ വസ്തുതകളും ആര്‍ക്കുമുമ്പിലും ഹാജരാക്കാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പല മന്ത്രിമാരെയും പല പേരുകളിലാണ് വിളിച്ചിരുന്നത്. ഒരാളെ പോഴന്‍ എന്നാണ് വിളിച്ചിരുന്നത്. വി എസ് ഉപയോഗിക്കുന്ന അത്തരം വാക്കുകളുടെ അര്‍ത്ഥം തനിക്കറിയില്ല. അക്രമം നടത്താറില്ലെങ്കിലും കിട്ടിയതിനൊക്കെ പലിശസഹിതം തിരിച്ചുകൊടുക്കുമെന്നാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രസംഗം. പലിശ സഹിതം തിരിച്ചുകൊടുക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ രീതി. എന്നാല്‍ തങ്ങള്‍ പലിശ ഇളവു ചെയ്തുകൊടുക്കുന്നവരാണ്. പാവങ്ങള്‍ അപേക്ഷയുമായി വരുമ്പോള്‍ ഇനിയും പലിശ ഇളവു ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലക്കാട് വ്യവസായ എസ്റ്റേറ്റില്‍ വിജയ് മല്ല്യക്ക് ഭൂമി നല്‍കിയതില്‍ ഈ സര്‍ക്കാറിന് ഒരു പങ്കുമില്ല. 1971ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രി അങ്ങോട്ട് ചോദിച്ചാണ് മല്ല്യക്ക് ഭൂമി നല്‍കിയത്. കേരളത്തില്‍ വ്യവസായം വരാന്‍ നടത്തിയ ആ നീക്കത്തില്‍ തെറ്റുപറയാനാവില്ല. പാട്ടത്തിന് നല്‍കിയ ഭൂമിക്ക് 1980ല്‍ താല്‍ക്കാലിക പട്ടയം നല്‍കി. പിന്നീട് പട്ടയം നല്‍കാനായി വില നിശ്ചയിച്ചപ്പോള്‍ സെന്റിന് 20000 രൂപയാണ് നിശ്ചയിച്ചത്. ഇതിനെതിരെ അവര്‍ കോടതിയില്‍ പോയി. 2013ല്‍ കേസില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചതോടെ വിലയുടെ പലിശ കൂടി കണക്കാക്കി സെന്റിന് 70000 രൂപയാണ് നിശ്ചയിച്ചത്. നിയമ പ്രകാരം നിരവധി വര്‍ഷങ്ങളായി തുടര്‍ന്ന നടപടി ക്രമത്തില്‍ ജില്ലാ കലക്ടറും കോടതിയുമാണ് തീരുമാനങ്ങളെടുത്തത്. എന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ ഭൂമി ദാനം നടത്തി എന്ന് വ്യാജ പ്രചാരണം നടത്തുകയാണ് ചിലര്‍.
 
ന്യൂനപക്ഷ വോട്ട് ലാക്കാക്കിയാണ് പിണറായി വിജയന്‍ യുഡിഎഫ്-ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. അത് അവര്‍ക്ക് തന്നെ തിരിച്ചടിയാവും. ബിജെപിയുമായി ചരിത്രത്തില്‍ ഒരിക്കല്‍പോലും ഒന്നിച്ചിട്ടില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആര്‍എസ്എസും ബി ജെ പിയുമായി കൂട്ടുകൂടിയ ചരിത്രം സിപിഎമ്മിനാണ്. 1977ല്‍ പഴയ ജനസംഘക്കാരുമായി കൂട്ടുകൂടുകയും കെജി മാരാര്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്തയാളാണ് പിണറായി വിജയന്‍. ആ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ ബാന്ധവത്തിന് സിപിഎമ്മിനെ ജനം പാഠം പഠിപ്പിച്ചു. 111 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ എത്രയോ തവണ ജനസംഘത്തിനും പിന്നീട് ബി ജെ പിക്കുമൊപ്പം സി പി എം കൂട്ടുകൂടി. 1989ല്‍ ഡല്‍ഹിയില്‍ നടന്നിരുന്ന ചൊവ്വാഴ്ച മീറ്റിംഗുകളില്‍ എല്‍ കെ അദ്വാനിയും ഇ എം എസുമെല്ലാം ഒന്നിച്ചിരുന്നാണ് കരുക്കള്‍ നീക്കിയത്. 2008ല്‍ ആണവകരാറിന്റെ പേരില്‍ ഒന്നാം യു പി എ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പിയുമായി ചേര്‍ന്നവരാണ് സി പി എം. എന്നിട്ടാണ് പിണറായി വിജയന്‍ ബി ജെ പി ബന്ധം ആരോപിച്ച് പഠിപ്പിക്കാന്‍ വരുന്നത്.

അസഹിഷ്ണുതക്കെതിരെ യോജിക്കേണ്ട നിര്‍ണായക ഘട്ടമായിരുന്നു ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പ്. ആര്‍ ജെ ഡിയും ജെ ഡി യുവും കോണ്‍ഗ്രസ്സുമെല്ലാം ഗ്രാന്റ് അലയന്‍സ് ഉണ്ടാക്കി ബി ജെ പിയെ ചെറുത്തപ്പോള്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാനായിരുന്നു അവിടെ സി പി എം ശ്രമം. അവര്‍ക്ക് കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ലെങ്കിലും ബി ജെ പിക്ക് 11 സീറ്റുകള്‍ അധികം ലഭിക്കാന്‍ അതു കാരണമായി. ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കാനുള്ള സമയത്തൊന്നും സി പി എമ്മിനെ എവിടെയും കണ്ടിട്ടില്ല.
കംപ്യൂട്ടറിനെതിരെ സമരം നയിച്ചവര്‍ തെറ്റായ നിലപാട് തിരുത്തുന്നത് സന്തോഷകരമാണ്. എന്നാല്‍ ഒരു സങ്കടം ബാക്കിയാണ്. കാല്‍ നൂറ്റാണ്ടിന്റെ എതിര്‍പ്പുമൂലം ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ അവസരമാണ് നഷ്ടമായത്. ഐ.ടി രംഗത്ത് ഒന്നാമതെത്തേണ്ടിയിരുന്ന കേരളം അഞ്ചു വര്‍ഷം കൊണ്ട് ഏറെ മുന്നോട്ടുപോയി. 3000 കോടിയില്‍ നിന്ന് 15000 കോടിയായി കേരളത്തിന്റെ ഐടി കയറ്റുമതി വര്‍ധിപ്പിച്ചു. പക്ഷെ, ഒന്നാം സ്ഥാനത്തുള്ള കര്‍ണ്ണാടകയുടേത് 1.5 ലക്ഷം കോടിയാണ്. നമ്മുടേതിന്റെ പത്തിരട്ടി. 2020ല്‍ ഐ ടിയും അല്ലാതെയുമായി എല്ലാവര്‍ക്കും കേരളത്തില്‍ ജോലി ഉറപ്പാക്കും. മാവൂര്‍ റയോണ്‍സ് ഭൂമിയിലെ വ്യവസായവും കോംട്രസ്റ്റ് നവീകരണവുമെല്ലാം വൈകാതെ യാഥാര്‍ത്ഥ്യമാവും.
 
പിണറായി വിജയന്‍ മാധ്യമങ്ങളെ കാണാതെ മുങ്ങിനടക്കുകയാണെന്ന അഭിപ്രായം തനിക്കില്ല. അദ്ദേഹം വാര്‍ത്താ സമ്മേളനങ്ങള്‍ റദ്ദാക്കുന്നത് തൊണ്ടവേദന ആയതുകൊണ്ടായിരാക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


2016, ഏപ്രിൽ 30, ശനിയാഴ്‌ച

വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണ്


വി.എസ്. അച്യുതാനന്ദന്റെ വെബ്സൈറ്റിനെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്വതന്ത്ര സോഫ്റ്റ്‌വെയറിന് വേണ്ടി വാദിച്ച വി.എസ്. മൈക്രോസോഫ്റ്റിന്റെ ഉൽപന്നമുപയോഗിച്ചാണ് സ്വന്തം വെബ്സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. മൈക്രോ സോഫ്റ്റിന്റെ സർവറിലാണ് വെബ്സൈറ്റ് പോസ്റ്റ് െചയ്തിരിക്കുന്നതും. കുത്തക ഭീമനെന്ന് വിളിച്ച് ആക്ഷേപിച്ച് മൈക്രോ സോഫ്റ്റിനെ വി.എസ്. എന്തിന് പരിലാളിക്കുന്നെന്നറിയാന്‍ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ചരിത്രനിയോഗത്തിന്റെ പടിവാതിലിൽ


ഇത്ര കഠിനമായിരിക്കും ഈ യാത്രയെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. മനസറിയാത്ത കാര്യങ്ങൾ, സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ഭയപ്പെടുന്ന കാര്യങ്ങൾ ഒക്കെ കേട്ടു. നിശബ്ദനായി ഒരുപാട് സഹിച്ചു. എങ്കിലും ആരോടും പകയോ, വിദ്വേഷമോ ഇല്ലാതെ കാലാവധി പൂർത്തിയാക്കുന്നു.

അഞ്ചുവർഷം മുമ്പ്   നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജനങ്ങളും പാർട്ടിയും യു.ഡി.എഫും എന്നെ ഒരു ഉത്തരവാദിത്വം ഏല്പിച്ചു. മുള്ളിന്മേൽ നിന്നാണങ്കിലും അതു  ഭംഗിയായി നിറവേറ്റിയ ചാരിതാർത്ഥ്യം എനിക്കുണ്ട്. ഇതിനിടയിൽ മനഃപൂർവമല്ലാത്ത ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അതു ബോദ്ധ്യപ്പെട്ട ആ നിമിഷം പിൻവലിക്കുകയും ചെയ്തു. പക്ഷേ, മനഃസാക്ഷിയുടെ മുന്നിലും എന്നെ വിശ്വസിച്ചവരുടെ മുന്നിലും തല ഉയർത്തി തന്നെയാണ് നില്ക്കുന്നത്. 

എപ്പോൾ വേണമെങ്കിലും നിലംപൊത്തുമെന്നു പ്രതീക്ഷിച്ചവരെ പാടെ നിരാശപ്പെടുത്തിക്കൊണ്ടാണ് സർക്കാർ കാലാവധി പൂർത്തിയാക്കിയത്. ഇപ്പോൾ ജനങ്ങൾ പറയുന്നൂ, ഈ സർക്കാർ അധികാരത്തിൽ തുടരുമെന്ന്. പ്രതിപക്ഷത്തിന്റെ കിരാതമായ പ്രക്ഷോഭങ്ങൾക്കിടയിലും അപഹാസ്യമായ വ്യക്തിഹത്യകൾക്കിടയിലും അടിപതറാതെ നിന്നു നടത്തിയ വികസനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അഞ്ചു വർഷം പൂർത്തിയാക്കിയ സർക്കാരിനെതിരെ സ്വാഭാവികമായി ഉയരേണ്ട ഭരണവിരുദ്ധ വികാരം ഒരിടത്തും കാണുന്നില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽനിന്ന് സർക്കാർ ഓടിയകലുകയോ, ആരെയും പഴിചാരി രക്ഷപ്പെടുകയോ ചെയ്തില്ല. നിശ്ചയദാർഢ്യത്തോടെ അവയ്ക്കെല്ലാം പരിഹാരം കണ്ടെത്തി. 

ഇനി പ്രതിപക്ഷം അധികാരത്തിൽ വരരുതെന്ന് ജനങ്ങൾ പറയുന്നത് എന്തുകൊണ്ടാണെന്നു നോക്കാം. വികസനക്ഷേമരംഗത്ത് ഇപ്പോൾ നിലവിലുള്ള ടെമ്പോ യു.ഡി.എഫിനല്ലാതെ മറ്റാർക്കും നിലനിറുത്താനാവില്ലെന്നു ജനങ്ങൾക്കു ബോദ്ധ്യമുണ്ട്. ബാറുകൾ പൂട്ടിയതോടെ വീടുകളിലും സമൂഹത്തിലും ഉണ്ടായ സമാധാനാന്തരീക്ഷം നഷ്ടപ്പെടരുതെന്ന് അവർ ആഗ്രഹിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിന്റെ കണ്ണൂർ പകർപ്പിനെ ജനങ്ങൾ ഭയക്കുന്നു. 

സ്റ്റാർട്ടപ്പുകളിലൂടെയും മറ്റും തുറന്ന ഒരുപാട് പുതിയ അവസരങ്ങൾ ഇല്ലാതാകുമോയെന്ന് യുവാക്കളും അവരുടെ മാതാപിതാക്കളും ആശങ്കപ്പെടുന്നു. യു.ഡി.എഫ് ഒരു ചരിത്രനിയോഗത്തിന്റെ പടിവാതിലിലാണിപ്പോൾ. യു.ഡി.എഫ് യോഗങ്ങളിൽ കാണുന്ന വമ്പിച്ച ആൾക്കൂട്ടവും ജനങ്ങളുടെ പ്രതികരണവുമൊക്കെ ഈ നിയോഗം ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ വ്യക്തമായ സൂചനയാണ്.

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി - വി.എസ്-ന് ഒരു തുറന്ന കത്ത്


പ്രതിപക്ഷ നേതാവ് ശ്രീ വി.എസ്.

കേരളത്തിന്റെ 'വിരൽതുമ്പിൽ സ്മാർട്ട് അച്യുതാനന്ദൻ' എന്നെല്ലാമുള്ള വിശേഷണത്തോടെ അങ്ങ് നവമാധ്യമങ്ങളിലേക്ക് പ്രവേശിച്ചതിന്റെ വാർത്തകൾ കണ്ടു. പൊതുപ്രവർത്തകർക്ക് ജനങ്ങളുമായി സംവദിക്കാനുള്ള അസുലഭാവസരമാണെന്നും നവമാധ്യമങ്ങളെ ഉപയോഗിച്ച് അങ്ങും അങ്ങയുടെ പ്രസ്ഥാനവും ജനങ്ങളിലേക്ക് എത്തുകയാണെന്നും വായിച്ചു. നല്ലതുതന്നെ. നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി. 

എന്നാൽ ഈ അവസരത്തിൽ ചില കാര്യങ്ങൾ ഓർമിപ്പിക്കാതെ വയ്യ. കമ്പ്യൂട്ടറുകൾക്കെതിരേ അങ്ങും അങ്ങയുടെ പാർട്ടിയും 80 കളിൽ നടത്തിയ അടിച്ചുപൊളിക്കൽ സമരത്തെക്കുറിച്ച് ഓർമയുണ്ടാകുമല്ലോ. 80 കളിൽ കേരളത്തിൽ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ അങ്ങയുടെ നേതൃത്വത്തിൽ സി.പി.എമ്മിലെ യുവജനങ്ങൾ അങ്ങോളമിങ്ങോളം നടന്ന് കമ്പ്യൂട്ടറുകൾ അടുച്ചുപൊളിച്ചത് അങ്ങ് ഓർക്കുന്നുണ്ടോ. യുവാക്കൾക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ഒരു ദുർഭൂതം എന്നാണ് അന്ന് അങ്ങ് കമ്പ്യൂട്ടറുകളെ വിശേഷിപ്പിച്ചത്. എന്നാൽ അങ്ങ് ഇന്ന് അതെല്ലാം മറന്ന്, അത്യാവേശപൂർവം നവമാധ്യമങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണല്ലോ. പക്ഷേ അങ്ങും അങ്ങയുടെ പ്രസ്ഥാനവും നടത്തിയ സമരങ്ങളിലൂടെ കേരളീയർക്ക് ഉണ്ടായ കനത്ത നഷ്ടത്തിന്റെ കണക്ക് വളരെ വലുതാണ് എന്ന് അങ്ങയെ ഓർമിപ്പിക്കട്ടെ.

80 കളിൽ നടന്ന കമ്പ്യൂട്ടർ വിരുദ്ധ സമരം മൂലം, ഇന്ത്യയിലെ ഐ.ടി. തലസ്ഥാനമാകാനുള്ള കേരളത്തിന്റെ അവസരമാണ് തുലയ്ക്കപ്പെട്ടത്. ഇന്ന് കേരളത്തിൽനിന്നുള്ള ഐ.ടി. കയറ്റുമതി 15,000 കോടി രൂപയാണ്. 80 കൾ മുതൽ ഈ മേഖലയിലെ വളർച്ചക്ക് അടിത്തറയിടാൻ കേരളത്തിനു കഴിഞ്ഞിരുന്നു എങ്കിൽ, ഇന്ന് ചുരുങ്ങിയത് ഒന്നരലക്ഷം കോടി രൂപയുടെ ഐ.ടി. കയറ്റുമതിയെങ്കിലും നമുക്ക് നേടാൻ കഴിയുമായിരുന്നു. ഇന്ന് ഏതാനും ലക്ഷം യുവാക്കൾ മാത്രമാണ് ഐ.ടി മേഖലയിൽ പണിയെടുക്കുന്നതെങ്കിൽ 80 കൾ മുതൽ വളരാനാരംഭിച്ചിരുന്നുവെങ്കിൽ, ചുരുങ്ങിയത് കാൽക്കോടി പേർക്കെങ്കിലും ഐ.ടി മേഖലയിൽ തൊഴിൽ ലഭിക്കുമായിരുന്നു. ആ അവസരമാണ് അങ്ങയും സി.പി.എമ്മും ചേർന്നു നടത്തിയ കമ്പ്യൂട്ടർ വിരുദ്ധ സമരത്തിലൂടെ തച്ചുടയ്ക്കപ്പെട്ടത്.

2005ൽ ഞാൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഐ.ടി വ്യവസായ വികസനത്തിന് ഏറെ ഊർജം നൽകുന്ന സ്മാർട്ട് സിറ്റി പദ്ധതി കൊണ്ടുവരാൻ കഠിന ശ്രമം നടത്തിയത്. അന്ന് ആ ശ്രമത്തെ തകർത്തെറിഞ്ഞതും അങ്ങയുടെ നേതൃത്വത്തിലുള്ള സമരങ്ങളായിരുന്നല്ലോ. എന്നാൽ ആ സ്മാർട്ട് സിറ്റി പദ്ധതി പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും മുഖ്യമന്ത്രിയായപ്പോൾ എനിക്ക് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞു. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്നാൽ അങ്ങയുടെ സമര കോലാഹലം മൂലം ഒരു പതിറ്റാണ്ടുകാലം ഇക്കാര്യത്തിൽ നമുക്ക് നഷ്ടമായെന്ന കാര്യം മറക്കാനാകുമോ. അതിവേഗത്തിൽ വളരുന്ന ഐ.ടി വ്യവസായ മേഖലയിൽ ഒരു പതിറ്റാണ്ടിന്റെ നഷ്ടം എത്ര കനത്തതായിരുന്നെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. എത്ര ലക്ഷം പേർക്കാണ് ഇക്കാലത്തിനുള്ളിൽ ഐ.ടി. മേഖലയിൽ തൊഴിലവസരം നഷ്ടപ്പെട്ടതെന്ന് ഓർത്തുനോക്കൂ.
മേൽ പറഞ്ഞ വസ്തുതകൾ അങ്ങ് ഇനിയെങ്കിലും അംഗീകരിക്കും എന്ന് വിശ്വസിക്കുന്നു.

എന്ന് 
സ്നേഹപൂർവം
ഉമ്മൻചാണ്ടി



സിപി.എമ്മിന്റെ ബി.ജെ.പി.വിരുദ്ധത പ്രകടനം മാത്രം


 സി.പി.എമ്മിന്റെ ബി.ജെ.പി.വിരുദ്ധത വെറും പ്രകടനം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആലപ്പുഴയിലെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പി.യുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നാണ് സി.പി.എം. ആരോപിക്കുന്നത്. ഇവരുടെ ബി.ജെ.പി.വിരുദ്ധത വെറും കാപട്യമാണ്. 1977-ല്‍ സി.പി.എം. ജനസംഘത്തിനൊപ്പം നിന്നു. 1989-ല്‍ ബി.ജെ.പി.യെ പിന്തുണച്ചു. ഏറ്റവും ഒടുവില്‍ ബിഹാറിലെ തിരഞ്ഞെടുപ്പില്‍ എല്ലാവരും ബി.ജെ.പി.ക്കെതിരെ ഒരുമിച്ചപ്പോള്‍ മാറിനിന്ന് അവര്‍ക്ക് 11 സീറ്റില്‍ ജയിക്കാന്‍ സാഹചര്യമൊരുക്കിയത് ഇവരാണ്. വോട്ട് തട്ടിയെടുക്കാന്‍വേണ്ടി ബി.ജെ.പി.ക്കെതിരെ പ്രസംഗിക്കുകമാത്രമാണ് യഥാര്‍ഥത്തില്‍ സി.പി.എം. ചെയ്യുന്നത്.

എല്‍.ഡി.എഫ്. വന്നാല്‍ എല്ലാം ശരിയാകുമെന്നാണ് ഇപ്പോള്‍ പ്രചാരണം. എല്ലാം നശിപ്പിക്കാന്‍ മാത്രം പഠിച്ചവര്‍ക്ക് എങ്ങനെയാണ് അതിനുകഴിയുക. ഭരണത്തിലെത്തിയപ്പോള്‍ ഇഷ്ടപ്പെടാത്ത കൃഷി വെട്ടിനിരത്തി. മൂന്നാറില്‍ ഭൂമി കൈയേറിയെന്നാരോപിച്ച് ഇടിച്ചുനിരത്തി. ഇതിനെല്ലാം ഇപ്പോള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ട ഗതികേടിലുമായി.എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ സൃഷ്ടിപരമായ വികസനനയമാണ് സ്വീകരിച്ചത്. ഭൂമികൈയേറ്റക്കാരെ നിയമപരമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചു. കാര്‍ഷികമേഖലയില്‍ നെല്‍വില കൂട്ടി. റബ്ബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കി. പച്ചത്തേങ്ങ സംഭരിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്തെല്ലാം ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. ബാര്‍ കോഴ, സോളാര്‍ ഉള്‍പ്പെടെ ഒരു കേസിലും തെളിവ് കൊടുക്കാന്‍പോലും കഴിഞ്ഞില്ല. മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകളുടെ മുതലാളിമാരായിരുന്നു ഇതിനെല്ലാം പിന്നിലെന്ന് ജനത്തിന് മനസ്സിലായി.

എല്‍.ഡി.എഫ്. ഭരിച്ചപ്പോള്‍ കേരളത്തില്‍ ലോട്ടറി നടത്തിയിരുന്നത് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയായിരുന്നു. സി.പി.എം. മാര്‍ട്ടിനോട് കാശ് വാങ്ങിയതും അത് തിരിച്ചുകൊടുത്തതും ജനങ്ങള്‍ കണ്ടു. എന്നാല്‍, യു.ഡി.എഫ്. വന്നപ്പോള്‍ ലോട്ടറി കേരളത്തിന്റേതുമാത്രമായി. പാവപ്പെട്ട രോഗികളുടെ ആശ്രയമായി. മാര്‍ട്ടിന്‍ കേരളത്തില്‍ കാലുകുത്തിയിട്ടില്ല. ഭരണവിരുദ്ധവികാരം ഇല്ലാത്ത തിരഞ്ഞെടുപ്പാണിത്. പ്രകടനപത്രികയില്‍ പറഞ്ഞതില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കി. ഒരു രൂപയ്ക്ക് അരി നല്‍കുമെന്നുമാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍, ദരിദ്രജനവിഭാഗങ്ങള്‍ക്ക് സൗജന്യറേഷന്‍ പ്രഖ്യാപിച്ച് നടപ്പാക്കാന്‍ കഴിഞ്ഞത് അതിനു തെളിവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

കള്ളപ്രചാരണം: വി.എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും


തനിക്കെതിരെ 31 കേസുകളുണ്ടെന്ന് കള്ളപ്രചാരണം നടത്തിയതിന് വി.എസ് അച്യുതാനന്ദനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫെയ്സ്ബുക്കിൽ വി.എസ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഔദ്യോഗികരേഖകളായുണ്ടെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

തനിക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന് പിണറായി വിജയൻ ആരോപിക്കുന്നത് ദുഷ്ടലാക്കോടെയാണ്. ന്യൂനപക്ഷ വോട്ടാണ് ലക്ഷ്യം. എന്നാൽ ഇത് പിണറായിക്കും എൽ.ഡി.എഫിനും തിരിച്ചടിയാകും.

പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണ്. ബിഹാറിൽ മതേതരവോട്ടുകൾ ഭിന്നിപ്പിക്കാൻ സി.പി.എം. കൂട്ടുനിന്നു. മണ്ണാർക്കാട്ട് യു.ഡി.എഫ്. ഒറ്റക്കെട്ടാണ്. ഷംസുദീന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.