UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, മാർച്ച് 5, ബുധനാഴ്‌ച

സര്‍ക്കാരിന്റെ ലക്ഷ്യം കര്‍ഷകര്‍ക്ക് പലിശരഹിത വായ്‌പ

സര്‍ക്കാരിന്റെ ലക്ഷ്യം കര്‍ഷകര്‍ക്ക് പലിശ രഹിതവായ്‌പ - മുഖ്യമന്ത്രി

അഗ്രികാര്‍ഡ് വിതരണം തുടങ്ങി 
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് കൃഷി വായ്പയും സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യവും ലഭ്യമാകുന്നതിനായി നടപ്പാക്കുന്ന അഗ്രികാര്‍ഡിന്റെ വിതരണം തുടങ്ങി. കൃഷിവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 18. 77 ലക്ഷം കര്‍ഷകര്‍ക്ക് കനറാ ബാങ്കാണ് കാര്‍ഡ് നല്‍കുന്നത്.

ബാങ്കുകളില്‍നിന്ന് 4.1 ശതമാനം പരിശനിരക്കില്‍ കാര്‍ഷിക വായ്പ, ഏഴു ശതമാനം നിരക്കില്‍ മധ്യകാല - ദീര്‍ഘകാല വായ്പ തുടങ്ങിയ ആനുകൂല്യങ്ങളും കാര്‍ഡുടമകള്‍ക്ക് ലഭിക്കും. ഈ വായ്പകളുടെ 50 ശതമാനം പലിശ സബ്‌സിഡി സര്‍ക്കാര്‍ നല്‍കും.

അഗ്രികാര്‍ഡിന്റെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര - സംസ്ഥാന പദ്ധതികള്‍ സംയോജിപ്പിച്ചാല്‍ ഇത് സാധ്യമാവും. ഇക്കാര്യത്തില്‍ കൂടുതല്‍ കേന്ദ്രസഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ പ്രത്യേകം അപേക്ഷ നല്‍കിയാല്‍ രജിസ്‌ട്രേഷന് അവസരം നല്‍കുമെന്നും രജിസ്റ്റര്‍ ചെയ്ത 18.77 ലക്ഷം കര്‍ഷകരുടെ എല്ലാ വിവരവും ഉള്‍പ്പെടുത്തി ഡാറ്റാ ബാങ്ക് കൃഷി വകുപ്പ് തയാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഡ് വിതരണോദ്ഘാടനം മന്ത്രി കെ.എം. മാണിയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം മന്ത്രി വി.എസ്. ശിവകുമാറും ഉദ്ഘാടനം ചെയ്തു. കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, പി.സി. വിഷ്ണുനാഥ് എം. എല്‍.എ, നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍, കൃഷി വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍, കനറാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ്. റാവത്ത്, റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ ശര്‍മ, നബാര്‍ഡ് ജനറല്‍ മാനേജര്‍ എന്‍. രമേഷ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍ എസ്. രമേശ് തുടങ്ങിയവരും പങ്കെടുത്തു. 

തൊഴിലുറപ്പ് വേതന കുടിശ്ശിക: മുഖ്യമന്ത്രി കത്തയച്ചു

തൊഴിലുറപ്പ് വേതന കുടിശ്ശിക: മുഖ്യമന്ത്രി കത്തയച്ചു



തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര ഗ്രാമീണ വികസനമന്ത്രി ജയ്‌റാം രമേശിന് കത്തയച്ചു. തുക ഉടനെ നല്‍കിയില്ലെങ്കില്‍ തൊഴിലാളികളെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 31 വരെ മൊത്തം 702.32 കോടി രൂപയാണ് നല്‍കാനുള്ളത്. തുടര്‍ന്നുള്ള രണ്ടുമാസത്തെയും തുക കൂടി കൂട്ടിയാല്‍ മൊത്തം 857.86 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കേണ്ടതുണ്ട്. മാര്‍ച്ച് 31 വരെ ആവശ്യമായ തുകയെങ്കിലും ഉടന്‍ അനുവദിച്ചുതരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുന്‍വിജ്ഞാപനം പിന്‍വലിക്കലല്ല ആവശ്യം; കേരളം പറഞ്ഞമാറ്റം വരുത്തണം

മുന്‍വിജ്ഞാപനം പിന്‍വലിക്കലല്ല ആവശ്യം; കേരളം പറഞ്ഞമാറ്റം വരുത്തണം-മുഖ്യമന്ത്രി




കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്



*വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വരും
* ചെയ്യാവുന്നതെല്ലാം ചെയ്തു


തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നവംബര്‍ 13ന്റെ വിജ്ഞാപനം പിന്‍വലിക്കലല്ല സംസ്ഥാനത്തിന്റെ ആവശ്യമെന്നും അതിന് കേരളം പറഞ്ഞ മാറ്റങ്ങള്‍ വരുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേന്ദ്ര തീരുമാനം വരുന്നതിന് മുമ്പ് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാപനം പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും വരും. രണ്ടില്‍ ഏത് റിപ്പോര്‍ട്ട് വേണമെന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതിയുടെ ഗ്രീന്‍ബെഞ്ച് നിലപാട് എടുത്തിരുന്നു. അപ്പോഴാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനായി വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പശ്ചിമഘട്ടത്തില്‍ വരുന്ന ആറു സംസ്ഥാനങ്ങളും ഒന്നിച്ച് നിലപാടെടുത്തിരുന്നു-മുഖ്യമന്ത്രി പറഞ്ഞു  യാഥാര്‍ഥ്യങ്ങള്‍ എല്ലാവരും മനസ്സിലാക്കണം. വികാരപരമായി അഭിപ്രായം പറഞ്ഞുപോകാന്‍ പറ്റുന്ന കാര്യമല്ലിത്-അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിന്റെ നിലപാട് വ്യക്തമായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ പ്രതികരണം സാവകാശത്തിലാണ്. അതേസമയം കേരളം മുന്‍കൈയെടുത്ത് ചെയ്യാവുന്നതെല്ലാം ചെയ്തു.
മറ്റ് സംസ്ഥാനങ്ങളുടെ പ്രതികരണത്തിനായി കേന്ദ്രം കാത്തിരിക്കാന്‍ പാടില്ല. കേന്ദ്രത്തിന് കേരളം കൊടുത്ത റിപ്പോര്‍ട്ട് പഠിച്ച് അതിനനുസരിച്ച തീരുമാനം എടുക്കണം.

വനം ഏതെന്നും കൃഷിഭൂമി ഏതെന്നും പ്ലാന്‍േറഷന്‍ ഏതെന്നും എല്ലാം വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്. കേരളം പറഞ്ഞകാര്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണം. ജനപങ്കാളിത്തത്തോടെ വനസംരക്ഷണം വേണം. പരിസ്ഥിതി സംരക്ഷണംവേണം. ജനങ്ങളെ ആട്ടിയോടിച്ചല്ല അത് ചെയ്യേണ്ടത്. ജനവാസകേന്ദ്രം, കൃഷിസ്ഥലം, പ്ലാന്‍േറഷന്‍സ് ഇത് മൂന്നും സംരക്ഷിക്കണം. ജനങ്ങളുടെ സഹകരണത്തോടെ വനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്-മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയിലൂടെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിവേണം നടപ്പിലാക്കേണ്ടതെന്നാണ് യു.ഡി.എഫിന്റെ നിലപാട്. പിണറായി വിജയന്‍ തന്ന കത്തിലും ഇതേ ആവശ്യമാണുള്ളത്-മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ.എഫ്.എല്‍. നിയമഭേദഗതിയെക്കുറിച്ച് മന്ത്രിസഭ തീരുമാനമൊന്നും എടുത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

2014, മാർച്ച് 4, ചൊവ്വാഴ്ച

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യു.ഡി.എഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നു

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യു.ഡി.എഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നു-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യു.ഡി. എഫിലെ കക്ഷികളെ അടര്‍ത്തിയെടുക്കാന്‍ നോക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഒറ്റയ്ക്ക് സംസ്ഥാനത്ത് അധികാരത്തിലിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഇപ്പോള്‍ മത്സരിക്കണമെങ്കില്‍ ആരെയെങ്കിലും കൂട്ടുപിടിക്കണം. അതിനുവേണ്ടിയാണ് അവര്‍ ചില കക്ഷികളെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്രമരാഷ്ട്രീയം വളര്‍ത്തുകയാണ്. എതിര്‍ക്കുന്നവരെ കായികമായി നേരിടാനാണ് അവര്‍ ശ്രമിക്കുന്നത്. ഭരണത്തിലേറാന്‍ ബി.ജെ.പി വിഭാഗീയത വളര്‍ത്തുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മോഹന്‍ കുമാര്‍ അധ്യക്ഷനായി. മന്ത്രി വി.എസ്. ശിവകുമാര്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കെ. മുരളീധരന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി. ശരത്ചന്ദ്ര പ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, സി.ആര്‍. ജയപ്രകാശ്, എ.ടി. ജോര്‍ജ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, കോളിയൂര്‍ ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനജാഗ്രതാ സദസ്സിന്റെ ഭാഗമായി കവിയരങ്ങും നടത്തി.

2014, മാർച്ച് 2, ഞായറാഴ്‌ച

നെല്ലിന്റെ സംഭരണവില 20 രൂപ പരിഗണനയില്‍

നെല്ലിന്റെ സംഭരണവില 20 രൂപ പരിഗണനയില്‍- മുഖ്യമന്ത്രി



തൃശ്ശൂര്‍: പൊന്നാനിയും തൃശ്ശൂരും അതിരിടുന്ന കോള്‍പ്പാടങ്ങളില്‍ നെല്‍ക്കൃഷിയുടെ സമൃദ്ധി ലക്ഷ്യമാക്കിക്കൊണ്ടുള്ള 425 കോടിയുടെ സമഗ്ര കോള്‍വികസനപദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കമിട്ടു. ഏനാമ്മാവ് ബണ്ടിന്റെ പരിസരത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും നിറഞ്ഞ സാന്നിധ്യമുണ്ടായി.

നെല്ലിന്റെ സംഭരണവില 20 രൂപയാക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ശനിയാഴ്ച രാത്രിതന്നെ ഇതുസംബന്ധിച്ച് ഡല്‍ഹിയുമായി ബന്ധപ്പെടുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നെല്‍ക്കൃഷി സര്‍ക്കാരിന് മുന്തിയ പരിഗണനാവിഷയമാണ്. ഒരു കിലോ നെല്ലിന് 13.10 രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോള്‍ 5.90 രൂപ സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നു. 295 കോടിയാണ് ഈയിനത്തില്‍ സര്‍ക്കാരിന്റെ ബാധ്യത.

പദ്ധതിയും പണവും ഉണ്ടെങ്കിലും പല പദ്ധതികളും തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടനാടന്‍ പാക്കേജും ഇടുക്കി പദ്ധതിയുമൊക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്. അതിനാല്‍ തൃശ്ശൂര്‍-പൊന്നാനി കോള്‍നില വികസനപദ്ധതി പൂര്‍ത്തിയാക്കുന്നത് വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ജനപ്രതിനിധികളോട് അഭ്യര്‍ഥിച്ചു. കോള്‍ബണ്ടിന്റെ നിര്‍മാണത്തിന് മണ്ണെടുക്കുന്ന കാര്യത്തിലുള്ള സാങ്കേതികപ്രശ്‌നം തിരുവനന്തപുരത്ത് ചെന്നാലുടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. 425 കോടിയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളുടെയും മറ്റ് കാര്‍ഷികവികസന പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെ സമാരംഭച്ചടങ്ങിന് പി.സി. ചാക്കോ എം.പി. ആധ്യക്ഷ്യം വഹിച്ചു.



നന്ദി, പി.സി. ചാക്കോയ്ക്ക്- മുഖ്യമന്ത്രി


തൃശ്ശൂര്‍: 425 കോടിയുടെ സമഗ്ര കോള്‍വികസനപദ്ധതി അംഗീകരിച്ച് പണം അനുവദിച്ചതിന് തന്റെയും സര്‍ക്കാരിന്റെയും നന്ദി പി.സി. ചാക്കോയ്ക്കാണെന്ന് മുഖ്യമന്ത്രി. പദ്ധതിയുടെ അംഗീകാരത്തിനുള്ള നന്ദി കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിനാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ പി.സി. ചാക്കോ പറഞ്ഞു. അതിനുള്ള മറുപടിയിലാണ് 'ചാക്കോയുടെ നന്ദി ശരത്പവാറിനാണെങ്കില്‍ എന്റെയും സര്‍ക്കാരിന്റെയും നന്ദി പി.സി. ചാക്കോയ്ക്കാണെന്ന്' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചത്. തനിക്കോ മന്ത്രിസഭാ അംഗങ്ങള്‍ക്കോ കോള്‍കൃഷിപദ്ധതിയുമായി ഡല്‍ഹിയില്‍ ഒരുതവണപോലും പോകേണ്ടിവന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്‍. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

എല്‍. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: മുന്‍ആഭ്യന്തര സെക്രട്ടറി എല്‍.രാധാകൃഷ്ണനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപദേഷ്ടാവായി നിയമിച്ച് ഉത്തരവായി.

'സ്മാര്‍ട്ട് കേരള'യില്‍ വിഭാവനം ചെയ്ത വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനം എന്നിവയില്‍ എല്‍. രാധാകൃഷ്ണനുള്ള വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്താനാണ് ഈ പദവി നല്‍കുന്നത്.

മുംബൈ ജവഹര്‍ലാന്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍മാനായും തുറമുഖവകുപ്പ് സെക്രട്ടറിയായും കൊച്ചി പോര്‍ട്ട്ട്രസ്റ്റ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ സേവന കാലാവധി ആറുമാസം നീട്ടിനല്‍കിയേക്കും. തുടര്‍ന്ന് കാലാവധി രണ്ടുവര്‍ഷത്തേക്കുകൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിക്കാനും തീരുമാനിച്ചതായി അറിയുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ദിനേശ്ശര്‍മ അടുത്തുതന്നെ ഡെപ്യൂട്ടേഷനില്‍ പോകുമ്പോള്‍ രാധാകൃഷ്ണനെ ആസ്ഥാനത്തേക്ക് നിയമിക്കാനും മുഖ്യമന്ത്രിക്ക് താല്പര്യമുണ്ട്.

സീറ്റ്ചര്‍ച്ച : മാധ്യമങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണം

സീറ്റ്ചര്‍ച്ച : മാധ്യമങ്ങള്‍ വിശ്വാസ്യത പുലര്‍ത്തണം-ഉമ്മന്‍ചാണ്ടി


മലപ്പുറം: യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ വിശ്വാസ്യത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് മലപ്പുറം ജില്ലാകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേയാണ് മാധ്യമങ്ങളെ അദ്ദേഹം വിമര്‍ശിച്ചത്.

'രാവിലെ ലീഗുമായി ചര്‍ച്ചനടന്നു. ശേഷം കണ്‍വെന്‍ഷനായിരുന്നു. ഇതിനുപിന്നാലെ സോഷ്യലിസ്റ്റ് ജനതയുമായും സംസാരിച്ചു. ഇതിനിടെ ടി.വി വാര്‍ത്ത കണ്ട ഞങ്ങള്‍ ഞെട്ടിപ്പോയി. ലീഗുമായി തെറ്റിപ്പിരിഞ്ഞു എന്നനിലയിലായിരുന്നു വാര്‍ത്തകള്‍. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിന് പണ്ട് മാധ്യമങ്ങള്‍ക്ക് ജാള്യതയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മണിക്കൂറുകള്‍ക്കിടെ വാര്‍ത്തകള്‍ തെറ്റായി വന്നുകൊണ്ടേയിരിക്കുകയാണ്. സീറ്റ് വിഭജനത്തിന്റെ കാര്യം പുറത്തുപറയാറായിട്ടില്ല. ഏതായാലും മുന്നണി ഒറ്റക്കെട്ടായി ഒത്തൊരുമയോടെ തിരഞ്ഞെടുപ്പിനെ നേരിടും. രക്ഷായാത്ര നടത്തിയ സി.പി.എം സ്വന്തം നേട്ടങ്ങളോ നയങ്ങളോ അല്ല വിശദീകരിച്ചത്. ആകെ ഇപ്പോള്‍ അവര്‍ക്കുള്ളത് സി.ബി.ഐ പേടിയാണ്. കുറ്റം ചെയ്യാത്തവര്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ഇടതുമുന്നണി എല്ലാപ്രതീക്ഷയും 'കസ്തൂരിരംഗനില്‍' അര്‍പ്പിച്ചിരിക്കുകയാണ്. ജന പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷിക്കണമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുള്ളത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശുദ്ധമായ രാഷ്ട്രീയത്തിന്റെ നിലപാടാണ് അവതരിപ്പിക്കാനുള്ളതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. നിലമ്പൂര്‍ കൊലപാതകം കോണ്‍ഗ്രസ് കൈകാര്യംചെയ്ത രീതിതന്നെ ഇതിനുദാഹരണമാണ്. പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒരുപടികൂടി അപ്പുറത്തേക്ക് നടപ്പാക്കാനാണ് കോണ്‍ഗ്രസും ആഭ്യന്തരമന്ത്രിയും ശ്രമിച്ചത്. ഭക്ഷ്യസുരക്ഷ, വിവരാവകാശം, വിദ്യാഭ്യാസ അവകാശം , ലോക്പാല്‍ എന്നീ നിയമങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് കേന്ദ്രത്തിലേത് എന്ന് വിമര്‍ശകര്‍ മനസ്സിലാക്കണം. പാളിച്ചപറ്റിയാല്‍ തിരുത്താന്‍ ഞങ്ങള്‍ക്ക് ഒരുമടിയുമില്ല- സുധീരന്‍ പറഞ്ഞു.

ന്യൂനപക്ഷത്തോട് മാപ്പുചോദിക്കുന്നുവെന്ന് ബി.ജെ.പി ഇപ്പോള്‍ പറയുന്നത് വോട്ടുതട്ടാനുള്ള തന്ത്രം മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് കുറ്റപ്പെടുത്തി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ആര്‍ക്കും ചേരാവുന്ന അവസ്ഥയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തീവ്രവാദികളെയും വര്‍ഗ്ഗീയ വാദികളെയും അവസരവാദികളെയുമൊക്കെ ചേര്‍ക്കുന്ന പാര്‍ട്ടിയായി അത് അധഃപതിച്ചിരിക്കുകയാണ്- രമേശ് അഭിപ്രായപ്പെട്ടു.

2014, മാർച്ച് 1, ശനിയാഴ്‌ച

നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി



കൊച്ചി : നിയമ വാഴ്ച ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ കടമ. അക്കാര്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക് വളരെ വലുതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ അഡ്വക്കേറ്റ് ജനറല്‍ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും വലിയ ശക്തി ജനങ്ങളുടെ വിശ്വാസമാണ്. എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ് എന്നിവ മൂന്നും ഒരേ പോലെ മുന്നോട്ടു പോയാല്‍ മാത്രമേ രാജ്യത്ത് നിയമ സംവിധാനം ക്രമപ്പെടുത്താന്‍ സാധിക്കൂ. നിയമ വാഴ്ച ഉറപ്പു വരുത്തുന്നതിന് ആവശ്യമായ ഏതു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കും. ഹൈക്കോടതി കോണ്‍ഫറന്‍സ് ഹാള്‍ എസി- സൗണ്ട് പ്രൂഫ് ആക്കാനുള്ള അപേക്ഷ ചൊവ്വാഴ്ച ചേരുന്ന ക്യാബിനറ്റില്‍ പാസ്സാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിക്ക് അടിസ്ഥാന സൗകര്യവികസനത്തിനാവശ്യമായ ഇംപ്രസ്സ്ഡ് എമൗണ്ട് നല്‍കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ധനമന്ത്രി കെ.എം മാണി പറഞ്ഞു.

നൂറു ശതമാനം സാമ്പത്തിക സ്വയംഭരണ അവകാശം ഹൈക്കോടതിക്ക് നല്‍കാനാവില്ലെങ്കിലും ഹൈക്കോടതിയെ സര്‍ക്കാര്‍ സഹായിക്കും. സര്‍ക്കാരിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും അതൊന്നും ഹൈക്കോടതിയെ ബാധിക്കില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അദാലത്ത് നടത്തി പരമാവധി കേസുകള്‍ കുറയ്ക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണം. പരമോന്നത നീതിപീഠങ്ങളോടുളള ബഹുമാനമാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, കെ.ബാബു, ഹൈബ്ി ഈഡന്‍ എംഎല്‍എ, അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി


കൊച്ചി: വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളായി മാറണമെന്നും ഇതിനുള്ള എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജിന്റെ എടത്തല കാമ്പസില്‍ പുതുതായി നിര്‍മിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ തൊഴില്‍ അന്വേഷകരല്ല, തൊഴില്‍ ദാതാക്കളാണ്. ഇതിനായി സമൂഹവും സര്‍ക്കാരും അവസരങ്ങള്‍ തുറന്ന് തന്നിരിക്കുകയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി സംരംഭകത്വനയപ്രകാരം സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളിലൂടെ പുതിയ സംരംഭകരെ സഹായിച്ചുകൊണ്ടിരിക്കുയാണ്. ആയിരത്തിലധികം പുതിയ ആശയങ്ങള്‍ പുതുതലമുറയില്‍നിന്ന് സംഭരിച്ചത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനമാണ് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 

ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പോലുള്ള നൂതന സംരംഭങ്ങള്‍ കൊണ്ടുവരുമെന്ന് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി. കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.

ഭൂരഹിതരില്ലാത്ത കേരളം : അപേക്ഷിക്കാനുള്ള സമയം ഒരുമാസംകൂടി നീട്ടിയതായി മുഖ്യമന്ത്രി

ഭൂരഹിതരില്ലാത്ത കേരളം : അപേക്ഷിക്കാനുള്ള സമയം ഒരുമാസംകൂടി നീട്ടിയതായി മുഖ്യമന്ത്രി


പാലക്കാട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഒരുമാസംകൂടി ദീര്‍ഘിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഭൂരഹിതരെ കണ്ടെത്താന്‍ സഹായിക്കണമെന്നും പാലക്കാട്ട് പട്ടയമേള ഉദ്ഘാടനംചെയ്ത് അദ്ദേഹം നിര്‍ദേശിച്ചു. ഭൂമിക്കായി 2,43,928 അപേക്ഷകരാണ് ആദ്യഘട്ടത്തിലുണ്ടായിരുന്നത്. ഇതേക്കുറിച്ച് അറിഞ്ഞിട്ടേയില്ലാത്ത ഒട്ടേറെപ്പേരുള്ളതായി ജനസമ്പര്‍ക്ക പരിപാടികളില്‍ ബോധ്യമായി. ഇതനുസരിച്ച് അപേക്ഷനല്‍കാന്‍ ഫിബ്രവരി 28വരെ സമയം നല്‍കിയിരുന്നു. എന്നാല്‍, അപേക്ഷ നല്‍കാന്‍പോലുമാവാത്തവര്‍ ഇനിയുമുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് സമയപരിധി നീട്ടുന്നത്.ഇക്കാര്യം വ്യക്തമാക്കി റവന്യുമന്ത്രി പഞ്ചായത്ത് പ്രസിഡന്റ് മാര്‍ക്കും എം.എല്‍.എ.മാര്‍ക്കും കത്തയയ്ക്കും. പഞ്ചായത്ത് ഭരണസമിതികള്‍ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരുലക്ഷം പേര്‍ക്കാണ് ഇതുവരെ മൂന്നുസെന്റ് ഭൂമിവീതം നല്‍കിയത്. ശേഷിക്കുന്ന രണ്ടുലക്ഷത്തിലേറെപ്പേര്‍ക്ക് ഭൂമി കണ്ടെത്തണം. വളരെക്കൂടുതല്‍ ഭൂമി കൈവശംെവച്ചിരിക്കുന്നവര്‍ ഇതിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഭൂരഹിതകേരളം പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയം നേരത്തെ ഫിബ്രവരി 28വരെയാണ് നിശ്ചയിച്ചിരുന്നത്. അത് വില്ലേജോഫീസുകള്‍വഴി നിശ്ചിതഫോമിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്.