UDF

2015, മാർച്ച് 1, ഞായറാഴ്‌ച

കേന്ദ്ര ബജറ്റ്‌ കേരളത്തിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചു



കേന്ദ്ര ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിനു വാഗ്ദാനം ചെയ്തിരുന്ന ഐഐടിയും എയിംസും നല്‍കിയില്ല. ഇവ രണ്ടിനും സ്ഥലംവരെ കണ്ടെത്തി കേരളം ഒരുങ്ങിയിരുന്നതാണ്. ഐഐടിക്കു പാലക്കാടും എയിംസിനു മറ്റു നാലു സ്ഥലവും നിര്‍ദേശിച്ചിരുന്നു. എയിംസിന്റെ നിര്‍ദിഷ്ടമായ നാലു സ്ഥലത്തില്‍ ഏതെങ്കിലും ഒന്നു നിര്‍ദേശിക്കാന്‍ കേന്ദ്രം പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ നിര്‍ദേശിക്കുമായിരുന്നു. 

ഐഐടിക്കു വേണ്ടി നിര്‍ദേശിച്ച പാലക്കാടാകട്ടെ കേന്ദ്ര സംഘം സന്ദര്‍ശിച്ചു തൃപ്തി രേഖപ്പെടുത്തി തിരികെ പോയതുമാണ്. നിഷിനെ കേന്ദ്ര സര്‍വകലാശാലയാക്കിയതും കൊച്ചി മെട്രോയ്ക്കു ധനസഹായം അനുവദിച്ചതും സ്റ്റാര്‍ട്ടപ്പുകള്‍ക്കു തുക വകയിരുത്തിയതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇതുകൊണ്ടു കേരളം അര്‍ഹിക്കുന്നതിന്റെ ഒരംശംപോലും ആകുന്നില്ല.

കോര്‍പറേറ്റ് നികുതി കുറച്ചപ്പോള്‍ സാധാരണക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി ഇളവിന്റെ പരിധി കൂട്ടിയില്ല. റബറിന്റെ വിലയിടിവു തടയാനും സുഗന്ധവ്യഞ്ജന, കാര്‍ഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കാനും നടപടി പ്രതീക്ഷിച്ചിരുന്നതാണ്. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുമെന്നും കേരളം പ്രതീക്ഷിച്ചിരുന്നു.