യുഡിഎഫ് ഭരിച്ച അഞ്ച് വര്‍ഷക്കാലം മൂന്നാറില്‍ ഒരിഞ്ച് ഭൂമി കയ്യേറിയിട്ടുണ്ടോ? കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കയ്യേറ്റം കണ്ടെത്തി ഇറക്കി വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നിയമപരമായി ചില തടസങ്ങള്‍ വന്നിരുന്നു. എന്നിട്ടും തണ്ടപ്പേര് രജിസ്റ്റര്‍ പരിശോധിക്കണമെന്ന തീരുമാനം അന്ന് റവന്യൂ വകുപ്പ് സ്വീകരിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ക്രിയാത്മകമായ നടപടികള്‍ എടുത്തിരുന്നു. കോടതിയുടെ ചില സ്റ്റേകളും മറ്റുമുണ്ടായിരുന്നു. അന്നത്തെ റവന്യൂ വകുപ്പ് എടുത്ത നടപടികളുടെ തുടക്കമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തണ്ടപ്പേര് രജിസ്റ്റര്‍ പരിശോധിച്ച് നടപടികളെടുക്കാന്‍ അന്ന് തന്നെ തീരുമാനിച്ചിരുന്നു. അതിന്റെ പരിശോധന നടക്കുമ്പോളാണ് ഇപ്പോഴത്തെ ബഹളങ്ങള്‍ നടക്കുന്നത്.
കേരളം പോലൊരു സംസ്ഥാനത്ത് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നു. വന്‍കിട കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കണം. അതിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കും. പെമ്പിളൈ ഒരുമ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കൊപ്പമാണ് ഇന്ന് കേരള സമൂഹം. മൂന്നാറിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തു കഴിഞ്ഞു.