UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, മാർച്ച് 15, ഞായറാഴ്‌ച

ഹര്‍ത്താല്‍ ജാള്യം മറയ്ക്കാന്‍


കേരളത്തിനാകെ അപമാനം ഉണ്ടാക്കിയ സംഭവപരമ്പരകളുടെയും മറ്റൊരു സമരപരാജയത്തിന്റെയും ജാള്യം മറയ്ക്കാനാണ് ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞകാല അനുഭവങ്ങളില്‍നിന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പുതിയ നേതൃത്വം ഒന്നും പഠിച്ചില്ല.

ജനാധിപത്യ സംവിധാനങ്ങളിലോ ഭരണഘടനാ സ്ഥാപനങ്ങളിലോ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് അവര്‍ വീണ്ടും തെളിയിച്ചു. സമര തോല്‍വികളും തിരഞ്ഞെടുപ്പ് തിരിച്ചടികളും അവരുടെ കണ്ണ് തുറപ്പിക്കുന്നില്ല. ജനാധിപത്യത്തെ കൈയൂക്കുകൊണ്ട് ഭീകരാവസ്ഥ സൃഷ്ടിച്ചും ജനങ്ങളെ ഭയപ്പെടുത്തിയുമുള്ള കണ്ണൂര്‍ ശൈലി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് മൊത്തം നാണക്കേടുണ്ടാക്കിയ നിയമസഭയിലെ സംഭവങ്ങളില്‍ വിദേശമലയാളികളും ഏറെ ദുഃഖിതരാണ്. തല ഉയര്‍ത്തി നടന്ന മലയാളികള്‍ക്ക് ഇന്ന് തലകുനിച്ചുനടക്കേണ്ട സാഹചര്യം സൃഷ്ടിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇടതുമുന്നണിക്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

2015, മാർച്ച് 14, ശനിയാഴ്‌ച

പ്രതിപക്ഷം സംഹാരതാണ്ഡവമാടി


 നിയമസഭയില്‍ പ്രതിപക്ഷം സംഹാരതാണ്ഡവമാടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് സഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ അഗാധമായ ദുഃഖമുണ്ട്. ഡയസിനുള്ളില്‍ കയറി സ്​പീക്കറെ തടയുന്നത് നിയമസഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സഭയ്ക്കുള്ളില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ നിയോഗിക്കേണ്ടെന്ന സ്​പീക്കറുടെ സമീപനം പ്രതിപക്ഷം മുതലെടുക്കുകയായിരുെന്നന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

അതീവ ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ച എം.എല്‍.എ.മാര്‍ക്കാണ് പരിക്കേറ്റത്. മന്ത്രി മാണിയെ തടയുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷം സ്​പീക്കറെ തടയുകയായിരുന്നു. ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ശരിയാണോയെന്ന് അവര്‍ ചിന്തിക്കണം. ബജറ്റ് അവതരിപ്പിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റാന്‍ ധനമന്ത്രിയുള്ളപ്പോള്‍ മറ്റൊരാളെ നിയോഗിക്കേണ്ട കാര്യമില്ല. 

സഭാനടപടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് സഭാനടപടികളോട് സഹകരിക്കണമെന്ന് സ്​പീക്കര്‍ പ്രതിപക്ഷനേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് മന്ത്രി മാണിയുടെ ഇരിപ്പിടം മാറ്റാന്‍ താന്‍ സ്​പീക്കര്‍ക്ക് കത്ത് നല്കിയത്. മന്ത്രിമാരുടെ സീറ്റ് നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്നതിനാലാണ് താന്‍ നിയമസഭയില്‍ നല്കുന്ന വെള്ളക്കടലാസില്‍ കത്ത് നല്കിയത്. 

ഇക്കാര്യത്തില്‍ തെറ്റുചെയ്തത് ആരെന്ന് ദൃശ്യങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. ഭരണകക്ഷി എം.എല്‍.എ.മാര്‍ ഒരുതരത്തിലുള്ള പ്രകോപനവും സൃഷ്ടിച്ചിട്ടില്ല. അവര്‍ ആത്മസംയമനം പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 12, വ്യാഴാഴ്‌ച

ഗോവധ നിരോധനം കേരളത്തില്‍ നടപ്പാക്കില്ല


 ഗോ വധം നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കില്ലെന്നും  ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്നും ശമ്പളപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പാക്കുമെന്നും വ്യക്തമാക്കി.  നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിക്കുന്ന മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെയും തീരപരിപാലന നിയമത്തിനെതിരെയും കേരളത്തിനു ശക്തമായ നിലപാടാണെന്നും വ്യക്തമാക്കി.

റബര്‍ വിലയിടിവിനു പരിഹാരം കാണാന്‍ സാധ്യമായ എല്ലാ വഴിയും തേടും. വികസന പ്രവര്‍ത്തനങ്ങള്‍ക്കു കടം വാങ്ങും, വേണ്ടവിധം ഉപയോഗിക്കും. ഈ സര്‍ക്കാര്‍ ഇതുവരെ പിഎസ്‌സി വഴി 1,20,316 പേര്‍ക്കു ജോലി നല്‍കി. 22,058 പുതിയ തസ്തിക സൃഷ്ടിച്ചു. വിഭിന്ന ശേഷിയുള്ള 2677 പേരെ നിയമിച്ചു. പാലക്കാട് ഐഐടിയില്‍ ഈ വര്‍ഷം തന്നെ പ്രവേശനം നടത്തി ക്ലാസുകള്‍ ആരംഭിക്കും. കേരളത്തിന് അര്‍ഹതപ്പെട്ട ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നേടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന പദവി നേടിയെടുക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി അല്‍പം വൈകിയെങ്കിലും സമയനഷ്ടം പരിഹരിക്കത്തക്ക നിലയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.  സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയതു കെ.എം. മാണിയുടെ ലോട്ടറി പദ്ധതിയാണ്. കാരുണ്യ ഫണ്ടിലൂടെ 650.37 കോടി രൂപ പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു 412 കോടി രൂപയും. കൃഷി മേഖലയില്‍ ഉല്‍പാദനം വര്‍ധിച്ചെന്നും നീര ഉല്‍പാദനം കേര കര്‍ഷകരുടെ സാമ്പത്തികസ്ഥിതി മാറ്റിമറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



പ്രിയദര്‍ശിനി മില്ലിന് 38.5 കോടി



 കോട്ടയം പ്രിയദര്‍ശിനി കോഓപ്പറേറ്റിവ് സ്പിന്നിങ് മില്ലിന്റെ സാങ്കേതിക നിലവാരം ഉയര്‍ത്താന്‍ 38.49 കോടി രൂപയുടെയും മാള കെ. കരുണാകരന്‍ സ്മാരക സ്പിന്നിങ് മില്ലിന് 24.13 കോടി രൂപയുടെയും പദ്ധതികള്‍ക്കു മന്ത്രിസഭ ഭരണാനുമതി നല്‍കി. കോട്ടയം ഇന്റഗ്രേറ്റഡ് പവര്‍ ലൂം സഹകരണ സംഘത്തിന്റെ  13.65 കോടിയുടെ പദ്ധതിക്കും ഭരണാനുമതി നല്‍കി. പത്തനാപുരം പിറവന്തൂരില്‍ കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള 51 ഏക്കര്‍ സ്ഥലത്തില്‍ ആറ് ഏക്കര്‍ കെപിഎംഎസിന് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങാന്‍ സൗജന്യമായി നല്‍കും.

പട്ടികവിഭാഗ സമുദായങ്ങള്‍ക്കു സ്വന്തമായി കോളജ് ഇല്ലാത്തതിനാല്‍ കെപിഎംഎസ്, പിആര്‍ഡിഎസ്, വണ്ടൂരിലെ പട്ടികജാതിക്കാരുടെ സൊസൈറ്റി എന്നിവയ്ക്കായി മൂന്ന് എയ്ഡഡ്  കോളജുകള്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കോട്ടയം നാട്ടകം വില്ലേജില്‍ ടെസില്‍ കമ്പനിയുടെ കൈവശമുള്ള 11.25 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു സ്‌പോര്‍ട്‌സ് കോളജ് തുടങ്ങാന്‍ വിട്ടുകൊടുക്കും. പാലക്കാട് താലൂക്കില്‍ റവന്യു വകുപ്പിന്റെ 4.65 ആര്‍ സ്ഥലം എക്‌സൈസ് കോംപ്ലക്‌സിനായി വിട്ടുകൊടുക്കും. ഹരിപ്പാട് പല്ലന കുമാരകോടി പാലത്തിനു 30.2 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കി. മലപ്പുറം നിലമ്പൂര്‍, തിരൂരങ്ങാടി താലൂക്കുകളില്‍ വ്യവസായ ഓഫിസുകള്‍ തുടങ്ങും. 

പൂവാര്‍, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു പോവുകയും ആഫ്രിക്കന്‍ രാജ്യമായ സെയ്‌ഷെല്‍സില്‍ തടവിലായി പിന്നീടു മോചിപ്പിക്കപ്പെടുകയും ചെയ്ത എട്ടു പേര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ ഭാഗമെങ്കില്‍ വിമര്‍ശനം വേണ്ട

 

യുഡിഎഫിനും സര്‍ക്കാരിനും നിരന്തരം തലവേദന സൃഷ്ടിക്കുന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിനു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ  മുന്നറിയിപ്പ്. സര്‍ക്കാരിന്റെ അഭിപ്രായത്തോട് ആര്‍ക്കു വേണമെങ്കിലും വിയോജിക്കാമെങ്കിലും സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അതു സാധ്യമല്ലെന്നു ജോര്‍ജിനോടായി മുഖ്യമന്ത്രി വ്യക്തമാക്കി. 

ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ്‌നിഷാമിനെ സഹായിക്കാന്‍ ഡിജിപി ഇടപെട്ടു എന്ന ജോര്‍ജിന്റെ ആരോപണം പ്രതിപക്ഷം ശ്രദ്ധയില്‍പ്പെടുത്തുകയും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു ജോര്‍ജ് ആവര്‍ത്തിക്കുകയും ചെയ്തതോടെയാണു മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. ഡിജിപിയില്‍ ഈ സര്‍ക്കാരിനു പൂര്‍ണവിശ്വാസമുണ്ട്. 

ആഭ്യന്തരമന്ത്രി അക്കാര്യം ഇവിടെ പറഞ്ഞുകഴിഞ്ഞു. അതാണ് സര്‍ക്കാര്‍ നയം. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അതിനോടു വിയോജിക്കാന്‍ കഴിയില്ല; മുഖ്യമന്ത്രി പറഞ്ഞു.    

എന്നാല്‍ ഡിജിപിക്കെതിരെയുള്ള ജോര്‍ജിന്റെ ആരോപണം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നു മന്ത്രി ചെന്നിത്തല വ്യക്തമാക്കി. ഡിജിപി ഈ അന്വേഷണത്തില്‍ അനാവശ്യമായ ഒരു  ഇടപെടലും നടത്തിയിട്ടില്ല. പരിപൂര്‍ണവിശ്വാസമാണ് ഇക്കാര്യത്തിലുള്ളത്. ഇതു സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും തന്റെ മുന്നിലുണ്ടെന്നും രമേശ് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയും ജോര്‍ജിനെ തള്ളുകയായിരുന്നു. സര്‍ക്കാരിന്റെ ഭാഗമായി നിന്നു ജോര്‍ജ് ഈ ആക്ഷേപങ്ങളെല്ലാം ഉന്നയിക്കുന്നതെന്ന പ്രതിപക്ഷനിരയുടെ ആരോപണത്തിനു മറുപടിയായാണ് അങ്ങനെ സാധ്യമല്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.

റവന്യു റിക്കവറി സ്‌റ്റേ: പ്രതിപക്ഷം മാണിയെ ക്രൂശിക്കുകയാണ്


 മന്ത്രിസഭ അംഗീകരിച്ച നിബന്ധനകള്‍ പാലിച്ചു റവന്യു റിക്കവറിക്കു സ്‌റ്റേ നല്‍കിയ മന്ത്രി കെ.എം. മാണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും നിയമങ്ങള്‍ പാലിക്കാതെ റിക്കവറി സ്‌റ്റേ ചെയ്ത തന്നെ വെറുതെ വിടുകയുമാണു പ്രതിപക്ഷമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിയാരം മെഡിക്കല്‍ കോളജിന്റെ 173 കോടി രൂപയുടെ റവന്യു റിക്കവറി നടപടി താന്‍ സ്‌റ്റേ ചെയ്തത് ഒരു നിയമവും പാലിക്കാതെയാണ്. ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ആശുപത്രി പ്രസിഡന്റ് എം.വി. ജയരാജന്‍ തന്നെ വിളിച്ചു റിക്കവറി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. താന്‍ നിയമം ലംഘിച്ചാണ് ആ സ്‌റ്റേ ഉത്തരവിട്ടത്. ശരിയായ കാര്യത്തിനു ചിലപ്പോള്‍ അറിഞ്ഞുകൊണ്ടു നിയമം ലംഘിക്കേണ്ടിവരുമെന്നും നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ഒരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ ചിലപ്പോള്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും പുറത്തു ചില കാര്യങ്ങള്‍ ചെയ്യേണ്ടിവരും. എന്നാല്‍, അറിയാതെ സംഭവിക്കുന്ന തെറ്റുകള്‍ ആര് ചൂണ്ടിക്കാട്ടിയാലും താന്‍ തിരുത്തും. കെ.എം. മാണിയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. അദ്ദേഹത്തിനു ഡോ. സ്റ്റീഫന്‍ എന്നൊരു മരുമകന്‍ ഉള്ളതായി തനിക്ക് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍  അനുവദിക്കില്ലെന്ന നിലപാടില്‍ നിന്നു പ്രതിപക്ഷം പിന്തിരിയണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ സാക്ഷി മൊഴി കൊടുത്ത ആരും മാണിക്കെതിരെ തെളിവു നല്‍കിയിട്ടില്ലെന്നാണു പിന്നീട് അവര്‍ നടത്തിയ പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. മാണിയെ കുറ്റക്കാരനായി കാണാന്‍ കഴിയുന്ന ഒരു മൊഴിയും ഇല്ല. ഏതു പരാതി കിട്ടിയാലും പ്രഥമ വിവര റിപ്പോര്‍ട്ട് ഇടണമെന്നു നിയമം ഉള്ളതിനാലാണു മാണിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്. അതിനര്‍ഥം മാണി തെറ്റ് ചെയ്തു എന്നല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഇട്ട എഫ്‌ഐആര്‍ ആണിത്. മാണി കുറ്റം ചെയ്തു എന്ന നിലയില്‍ ഒരു സാഹചര്യവും മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ മുന്നിലില്ലെന്നും ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നു  തടയേണ്ട സാഹചര്യം ഇല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  

ബജറ്റ് അവതരണം കൃത്യമായി നടത്തും


 സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന കാര്യത്തില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും നാളെ രാവിലെ കൃത്യം ഒന്‍പതിനു തന്നെ നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തിനു ശേഷം പത്രലേഖകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മൂന്നു മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്രയും കാലം പറയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു പറയണമെങ്കില്‍ അതിനു പിന്നില്‍ എന്താണു കാര്യമെന്നു മുഖ്യമന്ത്രി മറുചോദ്യം  ഉന്നയിച്ചു.

ഇതുവരെ ഒരുപാട് സിഡികളും ശബ്ദരേഖയും പുറത്തുവന്നല്ലോ. ഒന്നിനും തുടര്‍നടപടി ഇല്ലാത്തത് എന്തുകൊണ്ടാണ്. ഡിജിപിക്കെതിരെ ചിലതൊക്കെ പറഞ്ഞവര്‍ ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ. എന്താണ് അതില്‍ ഉള്ളതെന്നു ചോദിച്ചിട്ടു പറയുന്നുമില്ല. ഇപ്പോള്‍ മൂന്നു മന്ത്രിമാര്‍ക്കെതിരെ ആരോപണം വന്ന സാഹചര്യം കൂടി നോക്കണം. ഓരോരോ കാര്യങ്ങള്‍ കൊണ്ടുവന്ന് ഇതു സജീവമായി നിര്‍ത്താനാണു ചിലരുടെ ശ്രമം. കെ.എം. മാണിയില്‍ നിന്നു ശ്രദ്ധതിരിക്കാനല്ല, അദ്ദേഹത്തില്‍ ഫോക്കസ് ചെയ്തുകൊണ്ടു കൂടുതല്‍ പേരെ ആക്ഷേപിക്കാനാണു ശ്രമിക്കുന്നത്.

കെ.എം. മാണി ചില ഇളവുകള്‍ നല്‍കിയെന്നാണ് ഇപ്പോള്‍ പുതിയ ആരോപണം.  അദ്ദേഹം എന്തെങ്കിലും ഇളവു നല്‍കിയിട്ടുണ്ടെങ്കില്‍ അതു മന്ത്രിസഭ തീരുമാനിച്ചു നല്‍കിയതാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫിനു വോട്ട് ചെയ്യുന്നതില്‍ അതിശയമുണ്ടോ. അവര്‍ യുഡിഎഫിനു പുറത്തായെങ്കില്‍ അത്  അവരുടെ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 11, ബുധനാഴ്‌ച

മുസ്ലിം ലീഗ് സ്വതന്ത്രമായ വ്യക്തിത്വം ആര്‍ജിച്ച പ്രസ്ഥാനം


തിരുവനന്തപുരം: മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങാതെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സ്വതന്ത്രമായ സ്ഥാനവും വ്യക്തിത്വവും സ്ഥാപിച്ച പ്രസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുസ്ലിം ലീഗിന്റെ സ്ഥാപക ദിനാഘോഷ സമ്മേളനത്തില്‍ സി.എച്ച്. മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സി.എച്ച്. മുഹമ്മദ്‌കോയയുടെ വിദ്യാഭ്യാസ രംഗത്തെ നേതൃത്വമാണ് പിന്നാക്ക പ്രദേശങ്ങളെയും വിഭാഗങ്ങളെയും വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. രാജ്യത്തിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കുന്നതില്‍ വിജയകരമായ പങ്ക് വഹിക്കാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ഇ. അഹമ്മദ് സാഹബ് എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രിച്ചി ശിവ എം.പി. ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. 

എന്‍ജിനിയറിങ് കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം കൂട്ടില്ല


എന്‍ജിനിയറിങ് കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം കൂട്ടില്ലെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു നിവേദനം കിട്ടിയെന്ന് മാത്രമേയുള്ളു.

നമ്മുടെ സമൂഹത്തിന്റെ 'ക്രീം' ചെറുപ്പക്കാരാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരുമാനവും കൈക്കൊള്ളില്ല. അതിനാലാണ് പെന്‍ഷന്‍പ്രായം കൂട്ടേണ്ടെന്ന പൊതുനിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

ഡോക്ടര്‍മാരുടെ കാര്യത്തില്‍ മാത്രമാണ് ഇതിന് മാറ്റംവന്നത്. ചില ഫാക്കല്‍റ്റികളില്‍ ഡോക്ടര്‍മാര്‍ ഇല്ലാതാകുമെന്ന സ്ഥിതി വന്നപ്പോള്‍ ഒരു വര്‍ഷത്തേക്ക് സര്‍വീസ് നീട്ടുക മാത്രമാണ് ചെയ്തത്.

2015, മാർച്ച് 9, തിങ്കളാഴ്‌ച

ശ്രീ. ജി. കാര്‍ത്തികേയന്റെ വേര്‍പാട് കേരളത്തിന്റെ നഷ്ടം


ശ്രീ. ജി. കാര്‍ത്തികേയന്റെ വേര്‍പാട് കേരളത്തിന്റെ പൊതുജീവിതത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. കെ.എസ്.യു. പ്രവര്‍ത്തകനായി പൊതുജീവിതം തുടങ്ങിയതു മുതല്‍ അദ്ദേഹത്തെ അടുത്തറിയാനും ധാരാളം സന്ദര്‍ഭങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും അവസരമുണ്ടായി. 

ആത്മാര്‍ഥതയുള്ള പൊതുപ്രവര്‍ത്തകനായിരുന്നു ജി. കാര്‍ത്തികേയന്‍. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പല പ്രത്യേകതകളുമുണ്ടായിരുന്നു. വളരെയേറെ വായിക്കും. പൊതുപ്രവര്‍ത്തനത്തിനപ്പുറത്ത് മറ്റു മേഖലകളില്‍ അറിവും സ്വന്തമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. 

പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, മന്ത്രി, സ്പീക്കര്‍ എന്നീ നിലകളിലെല്ലാം പ്രത്യേക ശൈലികൊണ്ട് വലിയ വിജയം നേടി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നു.