UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഡിസംബർ 30, വെള്ളിയാഴ്‌ച

പ്രവാസി മലയാളികളുടെ ആഗോള സംഗമം തുടങ്ങി

തിരുവനന്തപുരം: വിദേശത്തുള്ള മലയാളികളെ നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുമായി നോര്‍ക്ക സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ആഗോള പ്രവാസി മലയാളി സംഗമത്തിന് തുടക്കമായി. സര്‍ക്കാരിലെ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. പ്രവാസികളെ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'മുമ്പ് വിദേശ മലയാളികളുടെ നിക്ഷേപം ബാങ്കുകളില്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് വികസന പ്രവര്‍ത്തനങ്ങളിലെ മൂലധന നിക്ഷേപമായിട്ടുണ്ട്. അതില്‍ എന്തെങ്കിലും കോട്ടമുണ്ടെങ്കില്‍ ആവശ്യമായ സൗകര്യം ഒരുക്കിക്കൊടുത്തില്ല എന്ന പേരില്‍ ഉത്തരവാദിത്വം സംസ്ഥാനത്തിനും സര്‍ക്കാരിനുമാണ്. കേരളത്തില്‍ വികസനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ പ്രവാസി മലയാളികള്‍ക്ക് വലിയ പങ്കുണ്ട്. ലോകത്തെ മാറ്റങ്ങള്‍ അടുത്തു കാണുന്ന പ്രവാസികള്‍ ആ മാറ്റങ്ങളില്‍ പങ്കാളികളുമാണ്. അതുപോലൊരു സാഹചര്യം നാട്ടില്‍ സൃഷ്ടിക്കാനും പ്രയോജനം ലഭ്യമാക്കാനും അനുഭവസ്ഥര്‍ എന്ന നിലയില്‍ പ്രവാസികള്‍ക്കു കഴിയും' - ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

പലവിധ കാരണങ്ങളാല്‍ വിദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ പ്രവാസികള്‍ വഴിയൊരുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 'നടപടിക്രമങ്ങളിലെ വീഴ്ചയോ ചട്ടലംഘനമോ നിമിത്തം വിദേശങ്ങളില്‍ നിയമത്തിന്റെ പിടിയില്‍ കഴിയുന്നവരുണ്ട്. നാട്ടില്‍ വെച്ചു വാഗ്ദാനം ചെയ്യപ്പെട്ട സേവനവ്യവസ്ഥകള്‍ വിദേശത്തു ലഭിക്കാതെ വഞ്ചിതരായി കഴിയുന്ന സ്ത്രീകളടക്കമുള്ളവരുണ്ട്. അതുപോലെ തന്നെ രോഗം ബാധിച്ചോ അപകടത്തില്‍പ്പെട്ടോ ദുരിതമനുഭവിക്കുന്നവരും നാട്ടിലെത്താനാവാതെ വലയുന്നുണ്ട്. സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഇത്തരക്കാരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിനു സഹായം ലഭ്യമാക്കാനും ശ്രമിക്കാം. എന്നാല്‍, കേരളത്തില്‍ അറിയുന്ന കാര്യങ്ങളില്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാനാവൂ. അങ്ങനെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും മറ്റു നടപടികളില്‍ സര്‍ക്കാരിനെ സഹായിക്കാനും പ്രവാസികള്‍ തയ്യാറാവണം' - അദ്ദേഹം പറഞ്ഞു.

നേരത്തേ സംഘടിപ്പിച്ച ജിമ്മില്‍ നിന്നു വ്യത്യസ്തമായിരിക്കും അടുത്ത സപ്തംബറില്‍ നടക്കുന്ന എമര്‍ജിങ് കേരളയെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെഗാ മേള എന്നതില്‍ നിന്നു മാറി വ്യക്തമായ പദ്ധതികള്‍ നിശ്ചയിക്കുകയും അതു നടപ്പാക്കാന്‍ തയ്യാറാവുന്നവരുമായി നേരിട്ടു ചര്‍ച്ച ചെയ്യുകയുമാണ് ലക്ഷ്യം. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പരിമിതികളുള്ള സാഹചര്യത്തില്‍ പുതിയ സങ്കേതങ്ങള്‍ വികസിപ്പിക്കുകയോ മറ്റിടങ്ങളില്‍ നിന്ന് ഇവിടെയെത്തിച്ച് പ്രാവര്‍ത്തികമാക്കുകയോ ചെയ്യാനാണ് തീരുമാനം. കൂടുതലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളായതിനാല്‍ സാധാരണക്കാര്‍ക്കും ഇതില്‍ പങ്കാളിത്ത സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളുമായി സഹകരിച്ച് ചെറുകിട സംരംഭങ്ങളും നിക്ഷേപങ്ങളും പ്രാവര്‍ത്തികമാക്കാനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എം.മാണി പറഞ്ഞു. വിദേശത്ത് തൊഴില്‍ നേടാന്‍ ആവശ്യമായ വൈദഗ്ദ്ധ്യം തിരിച്ചറിഞ്ഞ് അതു പകരുന്ന അക്കാദമികള്‍ പ്രവാസികള്‍ തന്നെ സ്ഥാപിച്ചാല്‍ ഇവിടെയുള്ളവര്‍ക്ക് വലിയ സഹായമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നോര്‍ക്ക -ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായിരുന്നു. ഗതാഗത മന്ത്രി വി.എസ്. ശിവകുമാര്‍, എകൈ്‌സസ് മന്ത്രി കെ.ബാബു, മുന്‍ മന്ത്രി എം.എം.ഹസ്സന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍. എ., നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. മനോജ് കുമാര്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഡയറക്ടര്‍ സി.കെ.മേനോന്‍, സി. ഇ.ഒ. നോയല്‍ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.




Global NRK Meet-Thiruvananthapuram

2011, ഡിസംബർ 29, വ്യാഴാഴ്‌ച

ജനാധിപത്യത്തിന്റെ ശക്തി ജനവിശ്വാസം: മുഖ്യമന്ത്രി


ജനാധിപത്യത്തിന്റെ ശക്തി ജനവിശ്വാസം: മുഖ്യമന്ത്രി
                
    

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വിശ്വാസമാണെന്നും ഈ വിശ്വാസം ആര്‍ജിക്കണമെങ്കില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു വേണ്ടി നിലകൊള്ളണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തില്‍ എതിര്‍പ്പുകള്‍ ഉയരുന്നതു സ്വാഭാവികമാണ്. എന്നാല്‍ ജനകീയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവ മാറ്റിവച്ചു യോജിക്കാന്‍ കഴിയണം. നിയമസഭ കൈവരിച്ച നേട്ടങ്ങള്‍ ഇന്നു സഭയില്‍ ഉള്ളവരുടെ മാത്രമല്ല, കാലാകാലങ്ങളായി സഭയില്‍ പ്രവര്‍ത്തിച്ചവരുടേതുകൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭയ്ക്കു മറ്റുള്ള സഭകള്‍ക്കു മാതൃകയാകാന്‍ കഴിഞ്ഞതു നിയമസഭാ സെക്രട്ടേറിയറ്റിന്റെ കൂടി മികവു കൊണ്ടാണെന്ന്  അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.


2011, ഡിസംബർ 28, ബുധനാഴ്‌ച

കാലക്ഷരങ്ങളുടെ കരുത്തില്‍ ഷിജു ജോലി തുടങ്ങി


കാലക്ഷരങ്ങളുടെ കരുത്തില്‍ ഷിജു ജോലി തുടങ്ങി


               
പുനലൂര്‍: ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്കു കാല്‍കൊണ്ടു പരാതി എഴുതി നല്‍കിയ കുന്നിക്കോട് ബോബി ഹൗസില്‍ റഷീദാ ബീഗത്തിന്റെ മകന്‍ എ.ആര്‍. ഷിജു (32) ജോലിയില്‍ പ്രവേശിച്ചു. ഇനി സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ പുനലൂരിലുള്ള ഡിപ്പോയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററാണു ഷിജു. മുഖ്യമന്ത്രിക്കു പരാതി എഴുതി നല്‍കിയ അതേ കാലുകള്‍ കംപ്യൂട്ടര്‍ കീ ബോര്‍ഡില്‍ അനായാസം ചലിപ്പിച്ചാണു ഷിജു ജോലി ചെയ്യുന്നത്.

ജന്‍മനാ ഇരു കൈകളുമില്ലാതിരുന്ന ഷിജുവിനു കാലുകള്‍ കൈകള്‍ക്കു സമമാണ്. സിപിഎം പത്തനാപുരം മുന്‍ ഏരിയ സെക്രട്ടറി പരേതനായ എ. ഹനീഫാകുഞ്ഞിന്റെ മകനായ ഷിജു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. പ്രീ ഡിഗ്രിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഷിജു ഒരു ജോലി തേടി മുട്ടാത്ത വാതിലുകളില്ല. 32-ാം വയസില്‍ ഏറെ പ്രതീക്ഷയോടെയാണു കൊല്ലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നത്.

അതിവേഗം ബഹുദൂരം ഓടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു ഷിജു കാല്‍കൊണ്ടെഴുതി നല്‍കിയ പരാതി. ഉടന്‍തന്നെ സപ്ലൈകോയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി നല്‍കാന്‍ ഉത്തരവായി. കുന്നിക്കോട് ഔട്ട്‌ലറ്റില്‍ ജോലി നല്‍കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് പുനലൂര്‍ ഡിപ്പോയിലേക്കു മാറ്റി നല്‍കുകയായിരുന്നു. ഏറെ നാളുകളായി കൊതിച്ചിരുന്ന സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ സ്വന്തമായതിന്റെ ആഹ്ലാദത്തിലാണു ഷിജുവും സുഹൃത്തുക്കളും.


വൃക്ക മാറ്റിവയ്ക്കല്‍ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കും - മുഖ്യമന്ത്രി

കൊച്ചി: വൃക്ക മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വൃക്കമാറ്റിവെയ്ക്കല്‍ നടപടിക്രമങ്ങള്‍ ചുവപ്പ് നാടയില്‍ കുടുങ്ങി നീണ്ടുപോകുന്നതിനാലാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ വൃക്ക - നേത്ര ചികിത്സയ്ക്കുള്ള പുതിയ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നത് മൂലം രോഗികള്‍ക്ക് ജീവന്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നിയമ നടപടികളില്‍ കഴിയാവുന്നത്ര അയവ് വരുത്താന്‍ ശ്രമിക്കും. രോഗിയുടെ ജീവന്‍ രക്ഷിക്കുകയെന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അതിനൂതന ചികിത്സാ സൗകര്യങ്ങള്‍ വരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയില്‍ ഓപ്പറേഷന്റെയും തുടര്‍ന്നുള്ള മരുന്നിന്റെയും ചെലവ് താങ്ങാന്‍ പാവപ്പെട്ട രോഗികള്‍ക്ക് കഴിയുന്നില്ല. ഇതിനെല്ലാം പരിഹാരവും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ബാബു, പി.രാജീവ് എം.പി., എം.എല്‍.എ.മാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആസ്​പത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ.മുഹമ്മദ് ഇക്ബാല്‍ പുതിയ സൗകര്യങ്ങളെ കുറിച്ച് വിശദീകരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ പി.വി.ആന്റണി സ്വാഗതവും മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പി.വി.ലൂയിസ് നന്ദിയും പറഞ്ഞു.

വൃക്ക-നേത്രരോഗങ്ങളുടെ ചികിത്സയ്ക്കായി അത്യാധുനിക സൗകര്യങ്ങളാണ് ആസ്​പത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 24 രോഗികള്‍ക്ക് ഡയാലിസിസ് നടത്താന്‍ ഇവിടെ കഴിയും. ആധുനിക ക്ലിനിക്കല്‍ ചെക്കപ്പ് മേഖല, അതിനൂതന സൗകര്യങ്ങളോടു കൂടിയ നേത്ര ചികിത്സാ വിഭാഗം എന്നിവയും പുതിയ സമുച്ചയത്തിന്റെ ഭാഗമാണ്.

പ്രൊഫ.എം.കെ.സാനുവിന് ആദരവുമായ് ആന്റണിയും രവിയും ഉമ്മന്‍ചാണ്ടിയും

കൊച്ചി: ഗുരുനാഥന് സ്‌നേഹാദരങ്ങളുമായ് കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണിയും വയലാര്‍ രവിയും. സംസ്ഥാന സര്‍ക്കാരിന്റെ അഭിനന്ദനങ്ങളുമായ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി... സാനുമാഷിന്റെ ഹൃദയം നിറഞ്ഞു. കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ.എം.കെ.സാനുവിന് അനുമോദനങ്ങളുമായ് എത്തിയതായിരുന്നു നേതാക്കള്‍.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വയലാര്‍ രവിയാണ് ആദ്യമെത്തിയത്. വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയും രാത്രി എട്ടേമുക്കാലിന് ആന്റണിയുമെത്തി.

മഹാരാജാസില്‍ ആന്റണിയുടേയും രവിയുടേയും അധ്യാപകനായിരുന്നു സാനുമാഷ്. 'എന്റെ ഗുരുനാഥനാണ് മാഷ്. ഒരു ശിഷ്യനായാണ് ഞാനിവിടെ എത്തിയത്. അവാര്‍ഡ് വിവരമറിഞ്ഞ ശേഷം ആദ്യമായാണ് എറണാകുളത്ത് വരുന്നത്. അവാര്‍ഡിന്റെ ചൂടാറും മുമ്പേ അഭിനന്ദിക്കാമെന്ന് കരുതി. പിന്നെ, ഞങ്ങള്‍ രണ്ടുപേരും ആലപ്പുഴക്കാരാണ്'- ആന്റണി പറഞ്ഞു. ആന്റണി ഒരു മാതൃകാ വിദ്യാര്‍ഥിയായിരുന്നുവെന്ന് സാനുമാഷ് ഓര്‍മിച്ചു. ഒരിക്കലും ക്ലാസ് കട്ട് ചെയ്യാറില്ലായിരുന്നു. മാഷിന്റെ ക്ലാസ് കട്ട് ചെയ്യാന്‍ തോന്നാറില്ലായിരുന്നുവെന്ന് ആന്റണിയുടെ മറുപടി. മഹാരാജാസില്‍ നിന്ന് പോന്ന ശേഷം സാനുമാഷുമായ് നിരന്തരം ബന്ധം പുതുക്കിയിരുന്നുവെന്ന് ആന്റണി പറഞ്ഞു. അര നൂറ്റാണ്ട് നീണ്ട ഹൃദയബന്ധമാണത്. കട്ടന്‍ചായയും കുടിച്ചാണ് ആന്റണി മടങ്ങിയത്.

ഭരണത്തിന്റെ ഭാരം എങ്ങനെയുണ്ട്? ദശരഥന്‍ പണ്ട് രാമനോട് ചോദിച്ച അതേ ചോദ്യമാണ് സാനുമാഷ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ മറുപടി ഒരു ചെറുചിരി മാത്രമായിരുന്നു. മൗനത്തിന് വാക്കുകളേക്കാള്‍ ശക്തിയുണ്ടെന്ന് സാനുമാഷ്.



സുഖമില്ലാതെ കിടക്കുന്ന സുകുമാര്‍ അഴീക്കോടിനെ സന്ദര്‍ശിച്ച കാര്യം സാനുമാഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. പണ്ടത്തെ അഗാധ സൗഹൃദവും പിന്നീട് തെറ്റിപ്പിരിഞ്ഞതും സാനുമാഷ് ഓര്‍മിച്ചു. അഴീക്കോട് തന്റെ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്. തന്റെ അമ്മയും ഭാര്യയും അദ്ദേഹത്തിന്റെ തുണി അലക്കിക്കൊടുക്കുക വരെ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ അവസാനിപ്പിച്ച സൗഹൃദം പിന്നീട് പുതുക്കിയെടുക്കുക ബുദ്ധിമുട്ടാണെന്ന് ടി.എസ്.എലിയറ്റിന്റെ വാക്കുകളെടുത്ത് സാനുമാഷ് പറഞ്ഞു. പക്ഷെ, ഇന്ന് അഴീക്കോടിനോട് സ്‌നേഹം മാത്രമേയുള്ളൂ.

സാനുമാഷ് കേരളത്തിനാകെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങള്‍ വളര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. സാഹിത്യ, വിദ്യാഭ്യാസ, പൊതുരംഗങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. അര്‍ഹിച്ച അംഗീകാരമാണ് സാനുമാഷിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച നടക്കുന്ന നിയമസഭയുടെ ജൂബിലി ആഘോഷത്തിന് എത്തുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് സാനുമാഷ് മറുപടി നല്‍കി.

മന്ത്രി കെ.ബാബു, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എം.എല്‍.എ, കൗണ്‍സിലര്‍ ലിനോ ജേക്കബ് തുടങ്ങിയവര്‍ മുഖ്യന്ത്രിക്കൊപ്പമുണ്ടായിരുന്നു.


2011, ഡിസംബർ 23, വെള്ളിയാഴ്‌ച

സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശവുമായ്

ആലപ്പുഴ: പ്രതീക്ഷയുടെ പച്ചത്തുരുത്ത് തേടി, ആശ്വാസത്തിന്റെ തൂവല്‍സ്പര്‍ശമേല്‍ക്കാന്‍ ജില്ലയിലെ എല്ലാ ഊടുവഴികളും ഇന്നലെ തിക്കിത്തിരിക്കിയെത്തിയത് ജനനായകന്റെ മുന്നിലേയ്ക്കായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്നെടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്രമമറിയാതെയുളള മറ്റൊരു ജനസമ്പര്‍ക്ക പരിപാടിയാണ് രാപ്പകലുകളെ മറികടന്ന് കിഴക്കിന്റെ വെനീസിലും നടന്നത്. പുലര്‍ച്ചെ മുതല്‍ തന്നെ ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേയ്ക്ക് അണിമുറിയാതെ ഒഴുകിയെത്തിയ പതിനായിരങ്ങളെക്കൊണ്ട് പരിസരമാകെ നിറഞ്ഞു.

ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായ പശ്ചാത്തലമുളള ആലപ്പുഴയില്‍ പരമ്പരാഗത തൊഴില്‍ മേഖലയില്‍ നിന്നുളളവരാണ് പരാതിക്കാരായി എത്തിയവരിലേറേയും. കുട്ടനാട്ടിലെ കര്‍ഷകര്‍, തീരദേശ-കായല്‍ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍, കയര്‍ഫാക്ടറി തൊഴിലാളികള്‍ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമെത്തിയ പതിനായിരങ്ങള്‍ക്ക് ജനകീയ മുഖ്യമന്ത്രിയുടെ മുന്നില്‍ നിരത്താനുളളത് കണ്ണീര്‍ക്കഥകള്‍ മാത്രമായിരുന്നു. ഒരു പരാതിക്കാരനേയും വെറും കയ്യോടെ മടക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ദൃഢനിശ്ചയമായിരുന്നു ആവലാതിക്കാരുടെ മനംനിറച്ചത്.

എല്ലാവര്‍ക്കും എല്ലാറ്റിനും പരിഹാരമേകി തളരാത്ത മനസോടെ ഊര്‍ജ്ജസ്വലനായി മണിക്കൂറുകളെ നിമിഷങ്ങള്‍പോലെ തളളി നീക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രമന്ത്രി കെ സി വേണുഗോപാലും ജില്ലയുടെ ചാര്‍ജ്ജുളള മന്ത്രി കെ ബി ഗണേഷ്‌കുമാറും കൊടിക്കുന്നില്‍ സുരേഷ് എം പിയും പി സി വിഷ്ണുനാഥും മുഖ്യമന്ത്രിയെ സഹായിക്കുന്നതിനായി ഒപ്പമുണ്ടായിരുന്നു. വികലാംഗര്‍ക്ക്, സ്ത്രീകള്‍ക്ക്, വൃദ്ധര്‍ക്ക് എന്നുവേണ്ട അവശതയനുഭവിക്കുന്നവര്‍ക്കെല്ലാം ആശ്വാസം പകര്‍ന്നാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ നടന്നത്. ഇന്നലെ രാവിലെ 9.30 ന് പരിപാടിയ്ക്ക് തുടക്കമായി. ആദ്യം ആംബുലന്‍സുകളില്‍ കൊണ്ടുവന്ന രോഗികളുടേയും വികലാംഗരുടേയും പരാതികളാണ് പരിഹരിച്ചത്. ജോലികഴിഞ്ഞ് മടങ്ങുംവഴി കൊല്ലപ്പെട്ട കായംകുളം ഓലകെട്ടിയമ്പലം കൊയ്പ്പിളളിക്കാരാഴ്മ സ്മിതയുടെ കുടുംബത്തിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്കപരിപാടിയില്‍ ആദ്യസഹായം നല്‍കിയത്. മകള്‍ക്ക് വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി 5,00,000 രൂപ ബാങ്കില്‍ നിക്ഷേപിക്കുന്നതിനും കുടുംബത്തിന് വീടു വയ്ക്കുന്നതിനായി 5,00,000 രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചത്.

സ്മിതയുടെ പിതാവ് കെ ആര്‍ നിവാസില്‍ രാമകൃഷ് ണനും അമ്മ രമണിയും മുഖ്യമന്ത്രിയില്‍ നിന്ന് സഹായം ഏറ്റു വാങ്ങി. ഇതോടൊപ്പം വിവിധ തരത്തില്‍ അപകടത്തില്‍ മരണപ്പെട്ട 10 പേരുടെ കുടുംബങ്ങള്‍ക്ക് അനുവദിച്ച ധനസഹായവും മുഖ്യമന്ത്രി നല്‍കി. 31,000ത്തിലേറേ അപേക്ഷകളാണ് ഇവിടെ ജനസമ്പര്‍ക്ക പരിപാടിയിലേയ്ക്ക് ലഭിച്ചത്. പാതിരാത്രി കഴിഞ്ഞിട്ടും അപേക്ഷകരെയും പരാതിക്കാരേയും മുഖ്യമന്ത്രി കണ്ടു തീര്‍ന്നിട്ടില്ല.

ജയലളിതയുടെ നിലപാട് ഇരട്ടത്താപ്പ്

ജയലളിതയുടെ നിലപാട് ഇരട്ടത്താപ്പ്

ആലപ്പുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ പുതിയ വിദഗ്ധ സമിതിയെ രൂപീകരിച്ച നടപടിയെ എതിര്‍ത്ത തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലാപട് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുരക്ഷിതത്വത്തിന്റെ പേരില്‍ കൂടുംകുളം ആണവപദ്ധതിയെ എതിര്‍ക്കുന്ന ജയലളിത മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ 12നാണ് വിദഗ്ധസമിതിയെ നിയമിച്ച് ഉത്തരവിറക്കിയത്. സമിതിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജയലളിത ബുധനാഴ്ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

2011, ഡിസംബർ 22, വ്യാഴാഴ്‌ച

വൈദ്യനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ കേരളം അംഗീകരിക്കും; ആയിരം കോടി കിട്ടും

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന വൈദ്യനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ എതിര്‍പ്പുകള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവഴി സംസ്ഥാനത്തിന് ആയിരം കോടിയോളം രൂപ ലഭിക്കും. ശുപാര്‍ശകള്‍ അംഗീകരിക്കാത്തതുകൊണ്ട് കേരളത്തിന് ഇതിനകം പല നഷ്ടങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നബാര്‍ഡിന്റെ 2012-13 വര്‍ഷത്തെ വായ്പാ പദ്ധതി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ല്, തെങ്ങ് കൃഷികള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാനുള്ള സമയപരിധി കഴിഞ്ഞെങ്കിലും കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിയോടെ ഒപ്പിടാനാണ് ശ്രമം. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ചനടത്തി. നബാര്‍ഡ് ചെയര്‍മാനുമായും സംസാരിച്ചെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.

സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നവീകരിക്കാനുള്ള ശുപാര്‍ശകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ചതാണ് വൈദ്യനാഥന്‍ കമ്മീഷന്‍. 2005 ല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കി. നിബന്ധനകള്‍ക്ക് വിധേയമായി സഹകരണ മേഖലയുടെ സഞ്ചിത നഷ്ടം ഒഴിവാക്കാനും മൂലധന പര്യാപ്തത വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കാനുമായിരുന്നു ശുപാര്‍ശ. പാക്കേജിലൂടെ ലഭിക്കുന്ന പണം ഏകീകൃത സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് സഹകരണ ബാങ്കുകളുടെ കമ്പ്യൂട്ടര്‍ വത്കരണത്തിന് ഉപയോഗിക്കാം.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണസംരക്ഷണമുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കേരളത്തില്‍ പൂര്‍ണസംരക്ഷണമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒറ്റപ്പെട്ട സംഭവങ്ങളില്‍ പോലും നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമ മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്ന കേരളത്തിന്റെ നിലപാടിന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.അണക്കെട്ട് സംബന്ധിച്ച ഏതു ചര്‍ച്ചയ്ക്കും തയ്യാറാണെന്നതാണ് കേരളത്തിന്റെ നിലപാട്. തമിഴ്‌നാടും ഇതിനനുകൂല സമീപനം കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംയമനമാണ് സ്വീകരിച്ചിരിക്കുന്നത്. തമിഴ്‌നാട് സംയമനത്തിന്റെ രീതി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളത്തിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യാതൊരു രഹസ്യ അജണ്ടയുമില്ല. സഹോദരങ്ങളെപ്പോലെ കഴിയുന്ന രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, കെ.സി.ജോസഫ്, അഡീഷണല്‍ ചീഫ്‌സെക്രട്ടറി കെ.ജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ജെസ്സി ജോസഫിന് വീട് വെക്കാന്‍ മുഖ്യമന്ത്രി അഞ്ചുലക്ഷം അനുവദിച്ചു

നിലമ്പൂര്‍: സ്‌കള്‍ കായികമേളയില്‍ മിന്നുന്ന വിജയം നേടിയ പോത്തുകല്ല് സ്വദേശിനി ജെസ്സി ജോസഫിന് വീട് വെക്കാന്‍ മുഖ്യമന്ത്രി അഞ്ചു ലക്ഷംരൂപ അനുവദിച്ചു. പോത്തുകല്ല് കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റിയും പോത്തുകല്ല് ഗ്രാമപ്പഞ്ചായത്തും ജെസ്സിക്ക് സാമ്പത്തികസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി ആര്യാടന്‍ മുഹമ്മദിന് നിവേദനം നല്‍കിയിരുന്നു.

ബുധനാഴ്ചത്തെ കാബിനറ്റ് യോഗത്തില്‍ ആര്യാടന്‍ വിഷയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പണം അനുവദിക്കുകയായിരുന്നു. വീട് നിര്‍മിക്കാനുള്ള സാമ്പത്തികസഹായം അനുവദിച്ച വിവരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. കരുണാകരന്‍പിള്ള, പഞ്ചായത്ത് പ്രസിഡന്റ് ഓമന നാഗലോടിയില്‍ എന്നിവര്‍ എത്തിയാണ് ജെസ്സിയുടെ മാതാവിനെ അറിയിച്ചത്.