UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

oommen chandy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
oommen chandy എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, ഒക്‌ടോബർ 20, ശനിയാഴ്‌ച

ശബരിമല പ്രശ്നം വഷളാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍


ശബരിമലയിൽ സർക്കാർ സംരക്ഷണത്തോടെ വിശ്വാസം ലംഘനം നടന്നു. വ്യക്തമായ ആസൂത്രണം നടത്തിയാണ് സർക്കാർ വിശ്വാസ ലംഘനം’ നടത്തിയത്. ശബരിമല വിഷയത്തിൽ സുസ്ഥിരമായ നിലപാടാണ് യു.ഡി എഫിന് ഉള്ളത്. ഇക്കാര്യത്തിൽ ബി.ജെ.പി നിലപാട് ആത്മാർത്ഥതയില്ലാത്തതാണ്‌.

സി പി.എമ്മിന്‍റെ രാഷ്ട്രീയ തീരുമാനം വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ശബരിമലയുടെ ആചാരനുഷ്ഠാനങ്ങളെയും പവിത്രതയേയും ഉന്നതതലങ്ങളിലെ പിന്തുണയോടെ  പോലീസിനെ ഉപയോഗിച്ച്  തകർക്കുവാനാണ് നീക്കം. സർക്കാരിലും ദേവസ്വം ബോർഡിലും വിശ്വാസം നഷ്ടപെട്ടു. സി.പി.എമ്മിന്‍റെ പോഷക സംഘടനയായി ദേവസ്വം ബോർഡ് മാറി. പുനഃപരിശോധനാ ഹർജിയിൽ ഫലം കണ്ടില്ലെങ്കിൽ സർവകക്ഷി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണം.

ഇന്നത്തെ പ്രതിസന്ധി സി.പി.എം ചോദിച്ച വാങ്ങിയതാണ്‌. കോൺഗ്രസും യു.ഡി.എഫും ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമാണ്. ശബരിമല സംബന്ധിച്ച് സുസ്ഥിരമായ നിലപാടാണ് യു ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം എന്തിന് മാറ്റി? സി.പി എം ഇതിന് മറുപടി പറയണം.

ബി.ജെ.പിക്ക് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിനെ കൊണ്ട് അടിയന്തരമായി ഓർഡിനൻസ് പുറപ്പെടവിക്കാൻ ബി.ജെ.പി തയാറകണം. ഇക്കാര്യത്തിൽ ബി.ജെ.പി ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. അവരുടെ ആക്രമ സമരത്തോട് യോജിക്കുന്നില്ലാ.  


2018, സെപ്റ്റംബർ 22, ശനിയാഴ്‌ച

പുതിയ നേതൃത്വം പാര്‍ട്ടിക്ക് ശക്തിപകരും; കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കും.


മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിന്‍റെ പരിചയസമ്പന്നനായ മുതിര്‍ന്ന നേതാവാണ്. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി ശക്തമായി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിന് കഴിയും. കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കും.

ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കും. എ.ഐ.സി.സി തീരുമാനം പാർട്ടിയെ ശക്തിപ്പെടുത്തും. കെ.പി.സി.സി അധ്യക്ഷൻ എന്ന നിലയിൽ എം.എം.ഹസൻ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. നിരവധി പാര്‍ട്ടി പരിപാടികള്‍ ആവിഷ്കരിച്ച് എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ എം.എം ഹസന് കഴിഞ്ഞിട്ടുണ്ട്. 

രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനെയും രാഹുലിനെയും രാജ്യം പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളവും ഈ വഴിക്കാണ് ചിന്തിക്കുന്നത്. കെ മുരളീധരന് ലഭിച്ച പുതിയ പദവി സ്വാഗതഹർമാണ്. വർക്കിംഗ് പ്രസിഡന്റ് സംവിധാനം ഫലപ്രദമാകും. 


2018, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

പിണറായി സര്‍ക്കാര്‍ ദയനീയ പരാജയം


 ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ ദയനീയ പരാജയം.  മന്ത്രി എം.എം മണിയുടെ വാക്കുകൾ പോലെ തമാശയല്ല ദുരിതാശ്വാസ പ്രവർത്തനം.

സംസ്ഥാനത്ത് പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സര്‍ക്കാരിന് ആത്മാർഥതയില്ല. വെള്ളപ്പൊക്ക ബാധിതർക്ക് 10,000 രൂപ നൽകുമെന്ന ഉത്തരവ് ഇതുവരെ നടപ്പായിട്ടില്ല.

സര്‍ക്കാര്‍ ഉത്തരവിൽ അവ്യക്തതയുണ്ട്. ക്യാംപിൽ പോയവർക്കും മറ്റിടങ്ങളിൽ മാറി താമസിച്ചവർക്കും ആനുകൂല്യം ലഭിക്കണം. ജനങ്ങള്‍ ക്യാംപി- ലായിരുന്നതിനേക്കാൾ ദുരിതം അനുഭവിക്കുകയാണിപ്പോള്‍. ജോലി ചെയ്യാൻ പറ്റാത്തവർക്കും സർക്കാർ സഹായം ലഭിക്കണം. മത്സ്യത്തൊഴിലാളികളും ആനുകൂല്യത്തിന് അർഹരാണ്. ഇതു ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

സൗജന്യ റേഷൻ നൽകുന്നതിലെ  കാലതാമസവും ദുരിതാശ്വാസ പ്രവർത്തനങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നതിന് ഉദാഹരണമാണ്. ഇത്തരം നടപടികൾ ഒരു ഗവൺമെന്റിനും യോജിച്ചതല്ലാ.


മോദി സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തത് ശെരിയല്ല. 


ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് പെട്രോൾ കയറ്റുമതി ചെയ്യുന്നത് 34 രൂപയ്ക്കാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോൾ ഇന്ത്യയിൽ  ഇന്ധന വില കൂട്ടുകയാണ്. കേന്ദ്രം എക്സൈസ് തീരുവ വര്‍ധിപ്പിച്ചത് ഇന്ധനവില കൂടാന്‍ കാരണമായി. UPA ഗവൺമെന്റിന്റെ കാലത്തേക്കാൾ നാലിരട്ടിയാണ് ഇന്ധനവില കൂടിയിട്ടുള്ളത്. സ്വകാര്യ കമ്പനികൾക്ക് മോദി സർക്കാർ കൂട്ടുനിൽക്കുകയാണ്. ഇന്ധനവില കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകണം. സംസ്ഥാനവും നികുതി കുറയ്ക്കാന്‍ തയാറായിട്ടില്ല.


2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

പ്രളയശേഷം ജനങ്ങള്‍ ആശങ്കയില്‍; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം


പ്രളയാനന്തരം സംസ്ഥാനത്തെ ജനങ്ങള്‍ ഭാവിയെക്കുറിച്ച് വലിയ ആശങ്കയിലാണ്.  പ്രളയ ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഒരാള്‍ക്ക് പോലും ഇതുവരെ ലഭിച്ചില്ല. അടിയന്തര ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 10,000 രൂപ തീര്‍ത്തും അപര്യാപ്തമാണ്. അതുപോലും ഇതുവരെ നല്‍കാനും കഴിഞ്ഞിട്ടില്ല.

വീടുകളുടെയും ജലസ്രോതസുകളുടെയും ശുചീകരണമാണ് അടുത്ത വലിയ വെല്ലുവിളി. അതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായില്ല. സര്‍ക്കാരിന് പറയാനുള്ളതും പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കേണ്ടതാണ്. യു.ഡി.എഫ് എല്ലാ കാര്യത്തിലും സഹകരിച്ചിട്ടുണ്ട്.

ഡാമുകള്‍ തുറന്നില്ലായിരുന്നുവെങ്കില്‍ പ്രളയം ഉണ്ടാകില്ലായിരുന്നു എന്നു പറയാന്‍ കഴിയില്ല. എന്നാല്‍ പ്രളയത്തിന്റെ ആക്കം കുറയ്ക്കാന്‍ കഴിയുമായിരുന്നു. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഡാമുകള്‍ തുറക്കാന്‍ വൈകിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. 


2018, ഓഗസ്റ്റ് 26, ഞായറാഴ്‌ച

ഡാമുകള്‍ തുറന്നപ്പോള്‍ തണ്ണീര്‍മുക്കം ബണ്ട് തുറക്കാതിരുന്നത് വീഴ്ച


 'യുഎഇ സഹായം' - പ്രധാനമന്ത്രിക്ക് കത്തയച്ചു 

കേരളത്തിലെ ഡാമുകള്‍ തുറന്നപ്പോഴും തണ്ണീര്‍മുക്കത്തെ ബണ്ട് തുറക്കാതിരുന്നതും വലിയൊരു വീഴ്ച്ചയാണെന്നും ഇക്കാര്യം മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നപ്പോഴാണ് വേണ്ട നടപടി സ്വീകരിച്ചതു. ഡാമിന്റെ മൂന്നാം ഫെയ്സിലെ മണ്ണ് ഇതുവരെ നീക്കം തെയ്യാതിരിക്കുന്നതും അവിടങ്ങളിലെ ജല നിരപ്പു താഴാത്തതിനുള്ള പ്രധാന കാരണം. തോട്ടപ്പുള്ളി സ്പില്‍വേയിലെ കേടായ ഷട്ടര്‍ നേരെയാക്കാതിരുന്നതും പാളിച്ച ആയി.  40 ലക്ഷത്തിന്റെ വൈദ്യുതി ലാഭിക്കാനായി 20,000 കോടിയുടെ നഷ്ടമുണ്ടാക്കുകയാണ് ചെയ്തതു.

സംസ്ഥാനത്ത് ജൂലൈ 28 മുതല്‍ ആഗസ്ത് 13 വരെ മഴ കുറവായിരുന്നു. ആ സമയത്തു ഡാമുകള്‍ തുറക്കാതുള്ള നടപടി സ്വീകരിച്ചിരുന്നെങ്കില്‍ അപകടം കുറയുമായിരുന്നു. പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ചര്‍ച്ചകളിലൊന്നും പ്രതിപക്ഷത്തെ പങ്കെടുപ്പിക്കാതിരുന്നതു മോശമായിപ്പോയി.

മഹാപ്രളയത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ നേരിട്ട കേരളത്തെ പിടിച്ചുയര്‍ത്താനുള്ള പണം കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നിരിക്കെ മറ്റു രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രയയത്തോട് യോജിക്കാനാവില്ലാ.

സാങ്കേതികതയുടെ പേരില്‍ സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കാതിരിക്കുന്നത് ശരിയല്ല. എന്നാല്‍ കേരളത്തെ ദുരിതക്കയത്തില്‍ നിന്ന് പിടിച്ചുയര്‍ത്താന്‍ യുഎ ഇ തണലാകാന്‍ വരുന്നത് മലയാളികളോടുള്ള മമത കൊണ്ടെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ മനോഭാവം മാറണം എന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.


2018, ജൂൺ 10, ഞായറാഴ്‌ച

1980 മുതൽ പി.ജെ. കുര്യനെ പിന്തുണച്ചു; പകരം പേരുപറഞ്ഞത് ഒരിക്കൽമാത്രം


പി.ജെ. കുര്യൻ ലോക്‌സഭയിലേക്ക് മത്സരിക്കുന്ന 1980 മുതൽ അദ്ദേഹത്തെ പിന്തുണച്ചിട്ടേയുള്ളൂ. അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ച എല്ലാ പ്രാവശ്യവും ഒപ്പമുണ്ടായിരുന്നു.

വി.വി. രാഘവൻ അന്തരിച്ചതിനെത്തുടർന്ന് വന്ന ഒഴിവിലാണ് അദ്ദേഹം ആദ്യമായി രാജ്യസഭയിലേക്ക് പോകുന്നത്. ആ സീറ്റിന് അന്ന് കേരള കോൺഗ്രസിന് അവകാശവാദം ഉന്നയിക്കാമായിരുന്നു. എന്നാൽ, അവർക്ക് അടുത്തപ്രാവശ്യം നൽകാമെന്നുപറഞ്ഞ് പി.ജെ. കുര്യന് സീറ്റ് നൽകാൻ താൻ മുൻകൈയെടുത്തു. ഒരുവർഷം കഴിഞ്ഞ് വീണ്ടും സീറ്റ് കിട്ടാനും കൂടെനിന്നു. പകരം പേര് നിർദേശിച്ചത് 2012-ൽ മാത്രമാണ്. അതാകട്ടെ അദ്ദേഹത്തോടുതന്നെ തുറന്നുപറഞ്ഞിരുന്നു. മലബാറിൽനിന്ന് ഒരാൾക്ക് സീറ്റ് നൽകണമെന്ന താത്പര്യത്തിൽ എൻ.പി. മൊയ്തീന്റെ പേരാണ് താൻ കഴിഞ്ഞ തവണ നിർദേശിച്ചത്.

നേതൃത്വത്തോട് ചോദിച്ചപ്പോൾ പി.ജെ. കുര്യന്റെ പേര് നിർദേശിക്കണമെന്ന് പറഞ്ഞു. അതനുസരിച്ച് പേരുനൽകുകയും ചെയ്തു. മറ്റ് എന്തൊക്കെ സഹായം അദ്ദേഹത്തിന് ചെയ്തുവെന്ന് ഇപ്പോൾ പറയുന്നില്ല. പി.ജെ. കുര്യനെതിരേ താൻ ആരോടും പരാതി പറഞ്ഞിട്ടില്ല. പറയണമെങ്കിൽ കോൺഗ്രസ് പ്രസിഡന്റിനോടാണ് പറയേണ്ടത്. അദ്ദേഹത്തോടുതന്നെ നേരിട്ട് ചോദിച്ച് പി.ജെ. കുര്യന് അക്കാര്യം മനസ്സിലാക്കാവുന്നതാണ്. കുര്യനോട് വ്യക്തിപരമായി ഒരു വൈരാഗ്യവുമില്ല. ബഹുമാനവും ആദരവുമേയുള്ളൂ.

2018, ജൂൺ 9, ശനിയാഴ്‌ച

ആ എന്നെത്തന്നെ കുര്യന്‍ സാര്‍ ആക്ഷേപിക്കണം


മുന്നണിയെ മുന്നോട്ടു കൊണ്ടുപോകുന്നത് കോണ്‍ഗ്രസാണ്. ആ ഉത്തരവാദിത്തം കോണ്‍ഗ്രസിനുള്ളതാണ്. മുന്നണിയെ മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ടിയുള്ള അഡ്ജസ്റ്റ്മെന്റാണ് ഇത്. നാലുകൊല്ലം കഴിഞ്ഞുകിട്ടേണ്ട ഒന്ന് ഇപ്പോള്‍ കിട്ടുന്നുവെന്നു മാത്രം. ഒറ്റത്തവണ മാത്രമാണ്. കീഴ്‍വഴക്കമാകില്ല. പശ്ചാത്തലത്തിലുള്ള സാഹചര്യം മനസിലാകാത്തതുകൊണ്ട് ഉയരുന്ന പ്രതിഷേധമാണ്. ആ എതിര്‍പ്പുകള്‍ ശരിയാണ്. പക്ഷേ കാര്യങ്ങള്‍ മനസ്സിലാക്കണം. 

പി.ജെ.കുര്യന്‍ കുറ്റപ്പെടുത്തുന്നത് മനസിലാക്കാത്തതുകൊണ്ടാണ്. അദ്ദേഹത്തിനെതിരെ എവിടെയും ഞാന്‍ പരാതി പറ‍ഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പ്രസിഡന്റിനോട് കുര്യനെക്കുറിച്ചല്ല, ആരെയും കുറിച്ച് പരാതി പറഞ്ഞിട്ടില്ല. കുര്യന് വേണമെങ്കില്‍ രാഹുലിനോട് ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാം. 

ഞങ്ങള്‍ ഡല്‍ഹിയില്‍ ചെന്ന ശേഷമാണ് ഇതൊരു നിര്‍ബന്ധിത ആവശ്യമായി വരുന്നത്. ബന്ധപ്പെടാവുന്നവരോടൊക്കെ ബന്ധപ്പെട്ടു. തീരുമാനം ഞങ്ങളാണെടുത്തത്. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം എന്തെന്നൊന്നും ഒരിക്കലും പുറത്തുപറയുന്നില്ല. ഇവിടെ ഇങ്ങനെയൊരു തീരുമാനം അനിവാര്യമായിരുന്നു. ഞങ്ങള്‍ തന്നെയെടുത്ത തീരുമാനമാണ്. മൂന്നു പേര്‍ മാത്രം  ചേര്‍ന്നെടുത്ത തീരുമാനമെന്ന വിമര്‍ശനമൊന്നും കണക്കാക്കുന്നില്ല. 

യു.ഡി.എഫിന്റെ തുടക്കം മുതലേ ഇത്തരം രീതികളുണ്ട്. വിമര്‍ശിക്കുന്നവര്‍ കാര്യം മനസിലാക്കാതെയാണ് പ്രതിഷേധിക്കുന്നത്. അഞ്ചാം മന്ത്രിസ്ഥാനം കൊണ്ട് യു.ഡി.എഫിന് ക്ഷീണമുണ്ടായിട്ടില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20ല്‍ 12 സീറ്റ് കിട്ടി. 

ബി.ജെപിയെ സഹായിക്കുമെന്ന അഭിപ്രായം സുധീരന്റേതു മാത്രമാണ്. യോജിക്കുന്നില്ല. ഇന്ത്യയില്‍ ബി.െജ.പിയെ നേരിടാന്‍ ആകെ കരുത്തുള്ളത് കോണ്‍ഗ്രസിനു മാത്രമാണ്. അതിലൊന്നും ഒരു സംശയവുമില്ല. 

കുഞ്ഞാലിക്കുട്ടി ഇടപെട്ടത് സ്വന്തമായിട്ടല്ല. ലീഗിന്റെ തീരുമാനത്തിലല്ല. യു.ഡി.എഫിന്റെ തീരുമാനത്തിലാണ്. യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത ശേഷമാണ് ഈ നീക്കമുണ്ടായത്. ഒരു സമ്മര്‍ദവും എവിടെ നിന്നുമുണ്ടായിരുന്നില്ല. വീരേന്ദ്രകുമാറിന് സീറ്റു കൊടുത്തപ്പോഴും ചര്‍ച്ച ചെയ്തിരുന്നില്ല. പ്രതിഷേധക്കാര്‍ രാഹുല്‍ഗാന്ധിക്ക് കത്തെഴുതിയെങ്കില്‍ അപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ ശരിയായി മനസിലാക്കും. വീരേന്ദ്രകുമാര്‍ പിന്നീട് പോയതിനു കാരണവും കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയല്ല. അത് അവര്‍ ആലോചിക്കേണ്ടതായിരുന്നു. 

1980 മുതല്‍ കുര്യന്‍ മല്‍സരിച്ച എല്ലാ ലോക്സഭാതിരഞ്ഞെടുപ്പിലും ഞാന്‍ ഒപ്പമുണ്ടായിരുന്നു. രാജ്യസഭയിലേക്കു മല്‍സരിച്ചപ്പോഴും തുണയായി ഞാനുണ്ടായിരുന്നു. ആദ്യം രാജ്യസഭയിലേക്കു വന്നത് വി.വി.രാഘവന്‍ മരിച്ച ഒഴിവിലാണ്. അത് 2004ലാണ്. അത് അന്ന് കേരളാ കോണ്‍ഗ്രസിനു ക്ലെയിം ഉണ്ടായിരുന്ന സീറ്റാണ്. അന്ന് അത് കുര്യന് കൊടുപ്പിച്ചത് ഞാനാണ്. ആ എന്നെക്കുറിച്ചു തന്നെ കുര്യന്‍സാര്‍ ഈ ആക്ഷേപം പറയണം. 

2012ലും കുര്യനെ എതിര്‍ത്തുവെന്നു പറയുന്നതും അര്‍ധസത്യമാണ്. എതിര്‍ത്തില്ല, പക്ഷേ മാറിനില്‍ക്കണം, മലബാറില്‍ നിന്ന് എന്‍.പി.മൊയ്തീന് അവസരം കൊടുക്കണമെന്ന് അഭ്യര്‍ഥിച്ചു. പക്ഷേ അദ്ദേഹം മല്‍സരിക്കാന്‍ നിര്‍ബന്ധം പിടിച്ചു. കേന്ദ്രനേതൃത്വവും ആവശ്യപ്പെട്ടു. അപ്പോള്‍ ഞാന്‍ കുര്യന്‍സാറിനെ വിളിച്ചു, എന്റെ അഭിപ്രായം മാറിയിട്ടില്ല. പക്ഷേ നേത‍ൃത്വം ആവശ്യപ്പെടുന്നു, ഞാന്‍ പേരു കൊടുക്കുന്നു. അതാണ് നടന്നത്. സത്യങ്ങളേ ആളുകള്‍ വിശ്വസിക്കൂ. എന്നും കുര്യനെ പിന്തുണച്ചിട്ടുണ്ട്. 2012ല്‍ വിയോജിപ്പോടെ തന്നെ പിന്തുണച്ചതാണ്. അല്ലാതെ കുര്യനോട് ഒരെതിര്‍പ്പുമില്ല. 

​​ഞാന്‍ ദേശീയരാഷ്ട്രീയത്തിലേക്കു പോയത് എന്റെ തീരുമാനമല്ല, പാര്‍ട്ടിയുടെ തീരുമാനമാണ്. കോണ്‍ഗ്രസിന് സംഘടനാ കെട്ടുറപ്പൊക്കെയുണ്ട്. ഇല്ലെന്നു തോന്നുന്നത് ശരിയല്ല. പ്രതിഷേധിക്കുന്ന എം.എല്‍.എമാര്‍ക്കു ബോധ്യപ്പെടും. ഫെയ്സ്ബുക്ക് ഉള്ള കാലത്ത് അങ്ങനെ ചില പ്രതിഷേധങ്ങളുണ്ടാകും. തെറ്റിദ്ധാരണകള്‍ മാറും.യുവാക്കള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. യുവാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും. കുര്യനെ മാത്രം എതിര്‍ത്തതെന്തെന്ന് യുവ എം.എല്‍.എമാരോടു തന്നെ ചോദിക്കണം. എനിക്കെല്ലാവരോടും ഒരേ ബന്ധമാണ്. 


2018, മേയ് 25, വെള്ളിയാഴ്‌ച

തിരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍കരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയില്‍ നിന്ന്.


അയ്യപ്പസേവാസംഘം ആര്‍എസ്‌എസിന്റെ പോഷകസംഘടനയാണെന്ന കോടിയേരിയുടെ പരാമര്‍ശം;  ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍കരിക്കാനും ധ്രുവീകരണമുണ്ടാക്കാനും; വിലകുറഞ്ഞ തന്ത്രം സിപിഎമ്മിന്റെ പരാജയഭീതിയില്‍ നിന്നുമുണ്ടായതാണ്. 

 ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാനും ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനും സിപിഎം ശ്രമിക്കുകയാണ്. അഖില ഭാരത അയ്യപ്പസേവാസംഘം ആര്‍എസ്‌എസിന്റെ പോഷക സംഘടനയാണെന്നും ഇതിലെ ഭാരവാഹിയായതിനാലാണ് യുഡിഎഫ് അഡ്വ.ഡി.വിജയകുമാറിന് സീറ്റ് നല്‍കിയതെന്നും ഉള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനം പരാജയഭീതിയില്‍ നിന്നുമുണ്ടായതാണ്.

അയ്യപ്പ സേവാസംഘം വര്‍ഗ്ഗീയ സംഘടനയല്ല. അത് ഒരു സേവന സന്നദ്ധ സംഘടനയാണ്. അയ്യപ്പ സേവാസംഘത്തെ ആര്‍എസ്‌എസുമായി ബന്ധപ്പെടുത്തി കോടിയേരി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിക്കുന്നു. കാവി ഉടുക്കുന്നവരും ചന്ദനക്കുറി ഇടുന്നവരും അമ്പലത്തിൽ  പോകുന്നവരുമെല്ലാം ആര്‍എസ്‌എസ് ആണെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് രംഗത്ത് സിപിഎം ഒരിക്കലും ഉപയോഗിക്കാത്ത തന്ത്രമാണ് ചെങ്ങന്നൂരില്‍ പ്രയോഗിച്ചിരിക്കുന്നത്. വിഭാഗീയത സൃഷ്ടിച്ച്‌ വോട്ടു തട്ടാന്‍ ആര്‍എസ്‌എസും ബിജെപിയും നടത്തുന്ന അതേ നീക്കം തന്നെയാണ് ഇപ്പോള്‍ സിപിഎമ്മും നടത്തിയിരിക്കുന്നത്. വിജയകുമാര്‍ ഒരു മത സംഘടനയുമായി ബന്ധപ്പെട്ട ആളല്ല.

പതിറ്റാണ്ടുകളായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വിജയകുമാറിനെ ജനങ്ങള്‍ക്കറിയാം. ഇത്തരം പ്രചരണത്തിലൂടെ യുഡിഎഫിന്റെ ഒരു വോട്ട് പോലും കുറയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ജനങ്ങള്‍ക്ക് മുമ്പിൽ  അവതരിപ്പിക്കാന്‍ രാഷ്ട്രീയ നേട്ടങ്ങളോ ഭരണനേട്ടങ്ങളോ ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. പ്രചരണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ പരാജയം നേരിടുമെന്ന പരിഭ്രാന്ത്ിയിലാണ് സിപിഎം. പ്രചരണത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ ബിജിപി താഴെ പോന്നു. എന്നാല്‍ ബിജെപി മുന്നേറുകയാണെന്ന ഭീതി ജനങ്ങള്‍ക്കിടയില്‍ പരത്തി വോട്ട് തട്ടാനാണ് സിപിഎം ശ്രമിക്കുന്നത്.  ഇതിനെ യുഡിഎഫ് ശക്തമായി നേരിടും.

വിജയകുമാറിനെ കുറിച്ചുള്ള പരാമര്‍ശം ആരും വിശ്വസിക്കില്ല. ഇത് സിപിഎമ്മിന് തിരിച്ചടിയാകും. ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരിടത്തും ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞിട്ടില്ല. വി എസ് മാത്രമാണ് ഭരണത്തിന്റെ വിലയിരുത്തലെന്ന് പറഞ്ഞിട്ടുള്ളത്. പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഈ അഭിപ്രായം തന്നെയാണോ എന്നറിയാന്‍ ആഗ്രഹമുണ്ടെന്നും ദേശാഭിമാനിയില്‍ കോടിയേരി എഴുതിയ ലേഖനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. 


2018, മേയ് 18, വെള്ളിയാഴ്‌ച

കർണാടക: നരേന്ദ്ര മോദിയും, BJP യും കനത്ത വില കൊടുക്കേണ്ടി വരും.


നമ്മുടെ ജനാധിപത്യ സംവിധാനത്തിനാകെ അപമാനമാണ് കർണാടകയിൽ നടക്കുന്ന സംഭവ വികാസങ്ങൾ. രണ്ടു ദേശീയ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞടുപ്പിനു ശേഷം സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കാൻ വേണ്ട അംഗ സംഖ്യയുമായി ഗവർണറെ സമീപിക്കുമ്പോൾ ഭരണഘടനാ ചുമതലയുള്ള അദ്ദേഹം തന്നെ സമീപിക്കുന്നവരെ കേൾക്കാൻ പോലും തയ്യാറാകാതെ തന്റെ രാഷ്ട്രീയം രാജ്ഭവനിൽ പുറത്തെടുത്തത് കേട്ട് കേൾവിയില്ലാത്തതും, രാജ്യത്തിനൊന്നാകെ അപമാനം വരുത്തിയതുമാണ് . ലോകത്തിനു മുന്നിൽ നമ്മുടെ രാജ്യത്തെ നാണം കെടുത്തിയതിനു നരേന്ദ്ര മോദിയും, ബി ജെ പി യും കനത്ത വില കൊടുക്കേണ്ടി വരും.

മണിപ്പൂർ, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സഖ്യം രൂപീകരിക്കുയും ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസ്സിനെ മറികടന്നു ഗവർണറുടെ സഹായത്തോടെ സർക്കാരുകൾ രൂപീകരിക്കുകയും ചെയ്തിട്ട് അധിക കാലമായിട്ടില്ല. ആ സാഹചര്യം നില നിൽക്കുമ്പോഴാണ് കർണാടകയിൽ ഗവർണറുടെ ഇത്തരമൊരു നടപടി. തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ആർക്കും നേടാനാകാത്ത സാഹചര്യം വരുമ്പോൾ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് കീഴ് വഴക്കമാണ്. എന്നാൽ കോൺഗ്രസ്സും, ജനതാദൾ സെക്കുലറും ചേർന്ന് കേവല ഭൂരിപക്ഷത്തിനേക്കാൾ അംഗ സംഖ്യയുമായി ഗവർണറെ സമീപിച്ചപ്പോൾ അവസരം നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തകർക്കുന്നതാണ്. ഇത്തരം നീക്കങ്ങളിലൂടെ അധികാരത്തിൽ ഇരിക്കുന്നവർ നമ്മുടെ രാജ്യത്തെ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നത്.

അവകാശവാദം ഉന്നയിച്ച ബി ജെ പിക്ക് ഏഴു ദിവസത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകുന്നതിന് പകരം 15 ദിവസം നൽകി കൊണ്ട് കുതിര കച്ചവടം നടത്താനാണ് ഗവർണർ മൗനാനുവാദം നൽകിയത്. തങ്ങളുടെ ചൊൽപ്പിടിയിൽ ഉള്ള ഒരു ഗവർണർ ഉണ്ടെങ്കിൽ ജനങ്ങളുടെ വോട്ടും, തിരഞ്ഞെടുപ്പ് സംവിധാനവുമെല്ലാം നിഷ്പ്രഭമാക്കാമെന്ന സ്ഥിതിയാണ് കർണാടക നമ്മളെ പഠിപ്പിക്കുന്നത്. ജനാധിപത്യ വിശ്വാസികളായ ഓരോരുത്തരും ഇതിനെതിരെ അതിശക്തമായി പ്രധിഷേധിക്കേണ്ടതാണ്.



2018, മേയ് 14, തിങ്കളാഴ്‌ച

‘നേട്ടമൊന്നും പറയാനില്ലാത്തതിനാൽ മോദിക്ക് കടലാസ് നോക്കേണ്ട’

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മാവേലിക്കര ചെറുകോലിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ 

 കർണാടക സർക്കാരിന്റെ നേട്ടങ്ങളെപ്പറ്റി 15 മിനിറ്റ് കടലാസിൽ നോക്കാതെ പറയാമോ എന്നു രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്ന നരേന്ദ്ര മോദിക്കു നേട്ടമൊന്നും പറയാനില്ലാത്തതിനാൽ കടലാസ് നോക്കേണ്ട കാര്യമില്ല. കർണാടകയിൽ കോൺഗ്രസ് നൽകിയ 175 വാഗ്ദാനങ്ങളിൽ 166 എണ്ണവും നടപ്പാക്കി. അത്രയുമൊക്കെ വിവരിക്കാൻ രാഹുൽ ഗാന്ധിക്കു കടലാസ് നോക്കേണ്ടിവരും. മുപ്പത്തിമൂന്നു ശതമാനം വോട്ടിന്റെ മാത്രം പിൻബലമുള്ള മോദി പറയുന്നതു കോൺഗ്രസ് മുക്ത ഭാരതത്തെപ്പറ്റിയാണ്. ബിജെപിക്കു രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന കാലത്തും ബിജെപി മുക്ത ഭാരതമെന്നു കോൺഗ്രസ് പറഞ്ഞിട്ടില്ല. കോൺഗ്രസ് ശ്രമിക്കുന്നതു പട്ടിണിയും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും ഇല്ലാതാക്കാനാണ്.

ബിജെപിയുടെ ശ്രമം കോൺഗ്രസിനെ ഇല്ലാതാക്കാനും. ഇതിനൊക്കെ മറുപടി കൊടുക്കാനുള്ള അവസരമാണ് ചെങ്ങന്നൂരിൽ. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണ് ചെങ്ങന്നൂരിൽ ബിജെപിക്കെതിരേ വീരവാദം മുഴക്കുന്നത്. അവസരം കിട്ടിയപ്പോഴൊക്കെ സിപിഎം ബിജെപിയുമായി കൂടിയിട്ടുണ്ട്. കോൺഗ്രസ് ക്ഷീണിച്ചാൽ ആ സ്ഥാനത്തേക്കു വരാമെന്ന തെറ്റിദ്ധാരണയിലാണ് സിപിഎം ഇങ്ങനയൊക്കെ ചെയ്യുന്നത്. അവർക്കെന്നും മുഖ്യശത്രു കോൺഗ്രസ് തന്നെ. വരാപ്പുഴയിൽ പൊലീസ് ഒരാളെ കൊലപ്പെടുത്തിയതിനു മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, കുറ്റക്കാരായ പൊലീസുകാർക്കെതിരേ എന്തു നടപടിയെടുത്തെന്നു നോക്കും. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യത്തിനെതിരേ കോടികൾ മുടക്കി അഭിഭാഷകനെ വയ്ക്കുകയാണ് സർക്കാർ.

പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ യോഗത്തിൽ ചുവന്ന കുപ്പായമിട്ടു മുഖ്യമന്ത്രിക്കു മുന്നിലിരുന്ന ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ചാൽ എങ്ങനെ ശരിയാകും? കോന്നിയിൽ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ രക്തസാക്ഷി മണ്ഡപമൊരുക്കി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അടുത്ത വർഷം മോദിയെ താഴെയിറക്കാൻ ഒരു പ്രയാസവുമില്ല. ബിജെപി വിരുദ്ധ ശക്തികൾ ഒന്നിച്ചാൽ മതി. അതിനു തടസ്സം സിപിഎമ്മാണ്. കർണാടകയിൽ കോൺഗ്രസ് ജയിച്ചാൽ മോദിയുടെ കാലം കഴിയും. പക്ഷേ, അവിടെയും ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ കെട്ടിവച്ച കാശു കിട്ടാത്ത മണ്ഡലങ്ങളിലും സിപിഎം മത്സരിക്കുകയാണ്.


2018, മേയ് 9, ബുധനാഴ്‌ച

ഒരു കുടുംബത്തിന്റെ പ്രതീക്ഷയും, അത്താണിയുമാണ് ഓരോ രക്തസാക്ഷിയുടെയും, ബലിദാനിയുടെയും ജനനത്തോടെ ഇല്ലാതാവുന്നത്.


കണ്ണൂർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കേൾക്കാൻ ഒട്ടും ശുഭകരമല്ലാത്ത, മനസുമടുപ്പിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ വാർത്തകൾ. പതിറ്റാണ്ടുകളായി മനുഷ്യ ജീവന് പുല്ലുവില കൽപ്പിച്ചു സംഘ പരിവാറും, മാർകിസ്റ്റ് പാർട്ടിയും നടത്തിവരുന്ന ഈ മനുഷ്യകുരുതികൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു ജീവനെ അതിക്രൂരമായി ആയുധം കൊണ്ട് കീഴ്‌പ്പെടുത്തി എന്ത് പ്രത്യയ ശാസ്ത്രമാണ്, എന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഇവർ ഇരു കൂട്ടരും നടത്തുന്നത് ? ഭയത്തിന്റെയും, വെറുപ്പിന്റെയും രാഷ്ട്രീയം ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ല

"കണ്ണിനു കണ്ണ് പല്ലിനു പല്ല്" എന്ന കാടൻ നിയമത്തിന്റെ കാലം പിന്നിട്ട് നൂറ്റാണ്ടുകളായി. ജനാധിപത്യ സമൂഹത്തിന് കളങ്കമാണ് നിങ്ങളുടെ ഈ അക്രമരാഷ്ട്രീയ പ്രവർത്തനം. ഒരു പ്രത്യയ ശാസ്ത്രത്തെ അനുകൂലിച്ചതു കൊണ്ട് ഇനി മുതൽ ആരുടെയും ജീവൻ ഇവിടെ പൊലിഞ്ഞു വീഴരുത്. രാഷ്ട്രീയ പാർട്ടികൾക്ക് വർഷംതോറും ആഘോഷിക്കാനുള്ള ഓർമദിനങ്ങൾക്കപ്പുറം ഒരു കുടുംബത്തിന്റെ പ്രതീക്ഷയും, അത്താണിയുമാണ് ഓരോ രക്തസാക്ഷിയുടെയും, ബലിദാനിയുടെയും ജനനത്തോടെ ഇല്ലാതാവുന്നത്.

വഴിക്കണ്ണുമായി കാത്തിരിക്കുന്ന വൃദ്ധരായ മാതാപിതാക്കളുടെ, മിഠായി പൊതിയുമായി വന്നുകയറുന്ന അച്ഛനെ കാത്തിരിക്കുന്ന കുഞ്ഞുമക്കളുടെ, പ്രിയതമനെ കാത്തിരിക്കുന്ന ഭാര്യമാരുടെ, സഹോദരന്റെ തണല് പറ്റി ജീവിക്കുന്ന സഹോദരിമാരുടെ ഇനിയും വറ്റാത്ത കണ്ണ് നീരിന്റെ കൂട്ടത്തിലേക്ക് പുതിയ ബലിദാനികളെയും, രക്ത സാക്ഷികളെയും സൃഷ്ടിക്കില്ലെന്നു ഇനിയെങ്കിലും തീരുമാനിച്ചില്ലെങ്കിൽ നാളത്തെ തലമുറയോട് നിങ്ങൾ മറുപടി പറയേണ്ടി വരും.


‘മോദിക്ക് സമനില തെറ്റി’


സിവി രാമൻനഗറിലെ കോൺഗ്രസ് സ്ഥാനാർഥി ആർ.സമ്പത്ത് രാജിൻറെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷായിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ശശി തരൂർ, ആന്റോ ആന്റണി, മുൻ എംഎൽഎ ഐവാൻ നിഗ്ലി തുടങ്ങിയവർ.

തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നത് സമനില തെറ്റിയതു പോലെ. ആർക്കെതിരെയും വിമർശനം ഉന്നയിക്കാൻ മോദിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ജവാഹർലാൽ നെഹ്റുവിനെയും വി.കെ.കൃഷ്ണമേനോനെയും പോലെയുള്ളവർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രത്തിൽ കഴിഞ്ഞ നാലു വർഷവും വാഗ്ദാന ലംഘനങ്ങൾ നടത്തിയ മോദിയാണ് ഇവിടെവന്ന് രാഹുൽ ഗാന്ധിയെ 15 മിനിറ്റ് പ്രസംഗിക്കാൻ വെല്ലുവിളിക്കുന്നത്. ഇക്കാലയളവിൽ നൽകിയ വാക്കുകളിൽ മോദി പാലിച്ച ഒരെണ്ണം എടുത്തു പറയാനാണ് തിരിച്ച് കോൺഗ്രസിന്റെ വെല്ലുവിളി. കഴിഞ്ഞ തവണത്തെ പ്രകടന പത്രികയിൽ പറഞ്ഞ 175 കാര്യങ്ങളിൽ 166 ഉം പൂർത്തിയാക്കിയ സർക്കാരാണ് സിദ്ധരാമയ്യയുടേത്.

ഇവിടെ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുൾപ്പെടെ മറ്റു ഭാഷക്കാരെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളാൻ കോൺഗ്രസ് സർക്കാരിനേ സാധിക്കൂ. ഇവിടത്തെ ഭരണനേട്ടങ്ങളോടുള്ള മതിപ്പും കേന്ദ്രത്തിനെതിരായ പ്രതിഷേധവും തിരഞ്ഞെടുപ്പിൽ പ്രകടമാകും. 




2018, ഏപ്രിൽ 18, ബുധനാഴ്‌ച

ചുവന്നകുപ്പായമിട്ട് വന്ന പൊലീസുകാരെ കണ്ട് ചിരിക്കുന്ന മന്ത്രിമാര്‍


പൊലീസ് സേനയില്‍ അച്ചടക്കം നിലനിര്‍ത്തിയില്ലെങ്കില്‍ കനത്തവില നല്‍കേണ്ടി വരും. പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ ചുവന്നകുപ്പായമിട്ട് വന്നവരെ കണ്ട് ചിരിക്കുന്ന മന്ത്രിമാര്‍ അച്ചടക്കലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. പൊലീസിന് എന്തുമാകാമെന്ന നിലവന്നതാണ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് കാരണമായത്.  

കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കണ്ണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ ചിലരാണ് ചുവന്ന ഷർട്ടും വെള്ളമുണ്ടും ധരിച്ച് എത്തിയത്. സംഘടനാ സ്വാതന്ത്ര്യമുണ്ടെങ്കിലും രാഷ്ട്രീയം പാടില്ലെന്ന നിയമമാണ് ചുവപ്പുവേഷം ധരിച്ചെത്തിയതിയതിലൂടെ പരസ്യമായി ലംഘിച്ചത്. സമ്മേളനവേദിയുടെ കവാടത്തിൽ ഒരുമിച്ചുനിന്നു ചുവപ്പൻ ഫോട്ടോയെടുത്ത് ഇവർ വാട്സാപ് ഗ്രൂപ്പുകളിലും ഇട്ടു. ഇത്തരം പ്രവണതകള്‍ അവഗണിച്ചാല്‍ കനത്തവില നല്‍കേണ്ടി വരും.

രണ്ടര വര്‍ഷത്തിനിടെ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിലും കസ്റ്റഡിയിലും മര്‍ദ്ദിച്ചതിനെതിരെ നിരവധി പരാതികള്‍ സര്‍ക്കാരിന് നല്‍കിയിട്ടും ഒരുനടപടിയും എടുത്തില്ല. ഈ അംലഭാവമാണ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ കൊണ്ടെത്തിച്ചത്.  സര്‍ക്കാരിന്റെ മനോഭാവം വലിയ അപകടത്തിലേക്ക് കേരളത്തെ നയിക്കും.


മലയാളസിനിമ ഒരിക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.


മലയാളസിനിമ ഒരിക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ട ഫഹദ് ഫാസില്‍, പ്രത്യേകപരാമർശം നേടിയ പാർവതി, ഛായാഗ്രഹണ മികവിന് അവാർഡ് നേടിയ നിഖിൽ എസ് പ്രവീൺ , മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂർ, മികച്ച പ്രാദേശികഭാഷാ ചിത്രത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ, ടേക്ക് ഓഫ്എന്ന ചിത്രത്തിന്റെ നിർമാണരൂപകൽപനയ്ക്ക് പുരസ്കാരം നേടി സന്തോഷ് രാമൻ എന്നിവർക്ക് എന്റെ അഭിനന്ദനങ്ങൾ.

ദേശീയ അവാർഡിന് തന്നെ ബഹുമാനമേറ്റുന്നു ശ്രീ യേശുദാസിന് ലഭിച്ച പുരസ്കാരം. പ്രായത്തെ മറികടന്ന സംഗീതതപസ്യയ്ക്ക് എന്റെ പ്രണാമം!

മലയാളസിനിമയ്ക്ക് അന്തർദേശീയ പുരസ്കാരങ്ങൾ നേടിത്തന്നിട്ടുള്ള ശ്രീ ജയരാജ് ഒരിക്കൽക്കൂടി മികച്ച സംവിധായകനായിരിക്കുന്നു. മികച്ച അവലംബിത തിരക്കഥയ്ക്കും അദ്ദേഹത്തിന് തന്നെയാണ് പുരസ്കാരം. ജയരാജിനും എന്റെ സ്നേഹാഭിവാദ്യങ്ങൾ. ഈ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും ഞാൻ അഭിനന്ദിക്കുന്നു.

ഫീച്ചർ വിഭാഗത്തിലും അല്ലാതെയുമായി മറ്റുമേഖലകളിൽ അംഗീകാരം നേടിയ ഓരോരുത്തരെയും അഭിനന്ദിക്കുന്നു. ജൂറിയുടെ പ്രത്യേകപരാമർശം ലഭിച്ച ടേക്ക് ഓഫ് എന്ന സിനിമ ഏറെ കാലികമായ ഒരു വിഷയമാണ് നമ്മോട് പറഞ്ഞത്. അന്തർദേശീയ ചലച്ചിത്ര മേളയിൽ ലഭിച്ച അംഗീകാരം നിലനിർത്തിയ ടേക്ക് ഓഫിന്റെ നിർമാതാവ്, സംവിധായകൻ മറ്റ് അണിയറപ്രവർത്തകർ എന്നിവരേയും ഞാൻ അഭിനന്ദനം അറിയിക്കുന്നു.

മലയാളസിനിമയുടെ ഉൾക്കരുത്തും വിഷയവൈവിധ്യവും തന്നെ അത്ഭുതപ്പെടുത്തി എന്ന ദേശീയജൂറി അധ്യക്ഷൻ ശേഖർ കപൂറിന്റെ നിരീക്ഷണം നമുക്കേവർക്കും അഭിമാനിക്കാൻ വക നൽകുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, മലയാളികളേവർക്കുമായി ലഭിച്ച വിഷുക്കൈനീട്ടമായി ഞാൻ കണക്കാക്കുന്നു. ഒരിക്കൽക്കൂടി, എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.

മകളേ മാപ്പ് ...


ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ കാശ്മീരിലെ പിഞ്ചു ബാലികയെ കുറിച്ചുള്ള വാർത്ത കേൾക്കാൻ കഴിയൂ. മനസ്സിൽ നിറയെ വർണ്ണങ്ങളും, മുഖത്ത് പുഞ്ചിരിയും, കുസൃതികളുമായി കളിച്ചു നടക്കേണ്ടപ്രായത്തിലാണ് ഒരു കുഞ്ഞിനും വരരുതെന്ന് നാം പ്രാർത്ഥിക്കുന്ന അവസ്ഥ ഈ ബാലികക്ക് വന്നു ചേർന്നത്. മതത്തിന്റെ പേരിൽ ഒരു കൂട്ടം അക്രമികൾ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണ്. എത്ര വലിയ ശത്രുത സൂക്ഷിച്ചിരുന്നാലും നിഷ്കളങ്കത മാറാത്ത ഒരു എട്ടു വയസുകാരിയെ ദിവസങ്ങളോളം ഭക്ഷണം പോലും നൽകാതെ ഇത്തരത്തിൽ കൊടും ക്രൂരതയ്ക്ക് വിധേയമാക്കി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത് മൃഗീയം എന്ന് വിശേഷിപ്പിച്ചാൽ കുറഞ്ഞു പോകും. മൃഗങ്ങൾ പോലും കാടിന്റെ നിയമമനുസരിച്ചേ ജീവിക്കാറുള്ളു, ഇത്തരം നിഷ്ട്ടൂരതയെ വിശേഷിപ്പിക്കാൻ ഇനിയും വാക്കുകൾ കണ്ടെത്തേണ്ടതുണ്ട്.

"ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” എന്ന് നാട് മുഴുവൻ ചുമരുകളിൽ എഴുതി വച്ചതുകൊണ്ടോ, റേഡിയോവിൽ മൻ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞത് കൊണ്ടോ ആയില്ല പ്രിയ പ്രധാനമന്ത്രി, താങ്കൾക്ക് മുദ്രാവാക്യം വിളിക്കുന്നവരാൽ ഒരു പാവം പെൺകുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി തല്ലി കെടുത്തിയ താങ്കളുടെ അനുയായികളെപ്പോലുള്ളവരെ മനുഷ്യരാക്കി മാറ്റുന്നതിനാണ് താങ്കൾ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ താങ്കളുടെ ഉപവാസ സമരം നടക്കുമ്പോഴാണ് ഈ വാർത്തകൾ വന്നു തുടങ്ങുന്നത്. അതിനു ശേഷം മണിക്കൂറുകൾ പിന്നിട്ടിട്ടും താങ്കൾ പാലിക്കുന്ന മൗനമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടുള്ള വെല്ലുവിളി. യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കൾക്ക് പിറന്നാൾ ആശംസിക്കുമ്പോഴല്ല സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുമ്പോൾ, അവരെ ആശ്വസിപ്പിക്കുമ്പോൾ ആണ് താങ്കൾ ഒരു മനുഷ്യത്വമുള്ള നേതാവാകൂ. വൈകിയാണെങ്കിലും ഈ നാടൊന്നാകെ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുമ്പോൾ ഈ കിരാത കൃത്യത്തെ ന്യായീകരിക്കാൻ അങ്ങയെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിൽ കാണിച്ചു കൂട്ടുന്ന ചെയ്തികൾ കാണുമ്പോൾ മനസിലാവും സംഘ പരിവാറുകാർ എത്രമേൽ ഭീഷണിയാണ് ഈ നാടിൻറെ ഐക്യം തകർക്കുവാനും, മത മൈത്രി കളങ്കപ്പെടുത്തുന്നതിലും എന്ന്.

മകളേ , നീ അനുഭവിച്ച കഷ്ടതയും,വേദനയും ഇനിയുമൊരു കുട്ടിയുടെയും ജീവിതത്തിലേക്ക് കടന്നു ചെല്ലാതിരിക്കട്ടേ എന്ന പ്രാർത്ഥനയോടെ അന്ത്യാഞ്ജലി.

#OommenChandy 

2018, ഏപ്രിൽ 17, ചൊവ്വാഴ്ച

വരാപ്പുഴയിലെ പ്രാദേശിക ഹർത്താലുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങൾ ദുഖകരമാണ്


വരാപ്പുഴയിലെ പ്രാദേശിക ഹർത്താലുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങൾ ദുഖകരമാണ്. പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അണുബാധയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബി ജെ പി പ്രവർത്തകരായ ഹർത്താൽ അനുകൂലികൾ വഴിയിൽ തടയുന്നതും, വാഹനമോടിച്ചിരുന്ന ആലങ്ങാട് സ്വദേശി മുഹമ്മദ് ഷാഫിയെ അതിക്രൂരമായി മർദിക്കുതും. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബി ജെ പി പ്രവർത്തകരുടെ ഈ ക്രുരത, സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥിനികളെ അവഹേളിക്കുകയും അസഭ്യം പറയുകയും ചെയ്ത നടപടിയും അപലപനീയമാണ്. ഏറ്റവും കൂടുതൽ ദയയും സഹായവും അർഹിക്കുന്ന രോഗികൾക്ക് നേരെ പ്രത്യേകിച്ച് ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന് നേരെ വരെ നടത്തുന്ന അക്രമ സംഭവങ്ങളിൽ -പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ ബി ജെ പി നേതൃത്വം ഇച്ഛാ ശക്തി കാണിക്കേണ്ടതാണ്. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ ഈ സംഭവത്തിലെ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈ കൊള്ളുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യേണ്ടതാണ്.

പ്രതിഷേധിക്കാൻ ജനാധിപത്യത്തിൽ ആർക്കും അവകാശമുണ്ട് . പ്രതിഷേധിക്കുമ്പോഴും ഹർത്താൽ പോലുള്ള സമര മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോഴും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കേണ്ടതാണ് .

പാറ്റൂർ: മുൻ സർക്കാർ സുതാര്യമായ നടപടികൾ സ്വീകരിച്ചു.


പാറ്റൂർ ഫ്ളാറ്റ് കേസിൽ ലോകായുക്തയുടെ വിധിയുടെ പശ്ചാത്തലത്തിൽ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. അധികമായി കണ്ടെത്തിയ 16.635 സെന്റിൽ 12.279 സെന്റ് സ്ഥലവും യുഡിഎഫിന്റെ കാലത്തു തന്നെ ലോകായുക്തയുടെ നിർദേശ പ്രകാരം തിരിച്ചു പിടിച്ചിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്തു സുതാര്യമായ നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണിത്. 21.03.2015ലെ ലോകായുക്ത ഉത്തരവു പ്രകാരം 12.279 സെന്റ് സ്ഥലം യുഡിഎഫ് സർക്കാർ ഏറ്റെടുക്കുകയും അതിർത്തിഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്തു. കമ്പനിയുടെ പ്രമാണത്തിൽ അധിക വസ്തുവായി പറഞ്ഞിരിക്കുന്ന 16.635 സെന്റ് സ്ഥലത്തിൽ നിന്നാണിത് പിടിച്ചെടുത്തത്. ബാക്കിയുള്ള 4.36 സെന്റ് സ്ഥലം സർവെ നടത്തി കണ്ടെത്തി തിരിച്ചെടുക്കാനാണ് ലോകായുക്തയുടെ ഇന്നത്തെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

പാറ്റൂർ ഫ്ളാറ്റ് സംബന്ധിച്ച് രണ്ടു കേസുകളാണ് ഉണ്ടായിരുന്നത്. 

1) വാട്ടർ അഥോറിറ്റിയുടെ മെയിൻ സ്വീവേജ് പൈപ്പ് ലൈൻ മാറ്റിയിട്ടതു സംബന്ധിച്ച്.  

2) അധികഭൂമി സംബന്ധിച്ച്.

പൈപ്പ്ലൈൻ തങ്ങളുടെ വസ്തുവിലാണെന്നും അതു മാറ്റിയിടണമെന്നും ആവശ്യപ്പെട്ട് ഫ്ളാറ്റ് കമ്പനി സർക്കാരിന് അപേക്ഷ തന്നിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വിജിലൻസിനു കൊടുത്ത പരാതിയിൽ ചീഫ് സെക്രട്ടറി ഭരത് ഭൂഷൻ ഉൾപ്പെടെ ഞങ്ങൾ അഞ്ചു പേരുടെ പേരിൽ എഫ്ഐ ആർ ഇട്ടു. ഇതിനെതിരേ ഭരത് ഭൂഷൻ കേസ് കൊടുത്തു. പൈപ്പ് ലൈൻ മാറ്റിയിടാൻ സർക്കാർ ഉത്തരവു കൊടുത്തതിൽ യാതൊരു ക്രമക്കേടും അധികാരദുർവിനിയോഗവും ഇല്ലെന്നു
വ്യക്തമാക്കിയ ഹൈക്കോടതി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി. ലോകായുക്തയിൽ തുടരുന്ന അധികഭൂമി സംബന്ധിച്ച കേസ് തുടരാമെന്നും വ്യക്തമാക്കി.

അധികഭൂമി സംബന്ധിച്ച രണ്ടാമത്തെ പാറ്റൂർ കേസിൽ എന്നേയും റവന്യൂമന്ത്രി തിരുവഞ്ചർ രാധാകൃഷ്ണനേയും പ്രതിയാക്കാൻ കൊടുത്ത അപേക്ഷ ലോകായുക്ത നിരസിച്ചു. ഈ കേസിലാണ് ഇപ്പോൾ വിധി ഉണ്ടായത്. കമ്പനിയുടെ പ്രമാണപ്രകാരം അധികമുള്ളതായി കാണുന്ന 4.36 സെന്റ് സ്ഥലം സർവെ നടത്തി കണ്ടെത്തി ഏറ്റെടുക്കാനാണ് റവന്യൂ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും ലോകായുക്ത നിർദേശം നല്കിയത്.

പാറ്റൂർ ഫ്ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട അധികഭൂമി തിരിച്ചെടുക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വീകരിച്ച സുതാര്യമായ നടപടികളെല്ലാം ഫയലിൽ വ്യക്തമാണ്. ഇനിയും ആർക്കെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ ആ ഫയലുകൾ പരിശോധിക്കാവുന്നതാണ്.


2018, മാർച്ച് 29, വ്യാഴാഴ്‌ച

വിധിയോട് പടപൊരുതി ഒട്ടേറെ ജീവിതങ്ങൾക്ക് പ്രചോദനമാകുന്ന അസ്‌നക്ക് അഭിനന്ദനങ്ങൾ

കണ്ണൂരില്‍ നിന്നുള്ള നമ്മുടെ അസ്‌ന ഡോക്ടറായിരിക്കുന്നു! കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ മികവോടെ എംബിബിഎസ്‌ പാസായി. ഇനി ഒരു വര്‍ഷത്തെ ഹൗസ്‌ സര്‍ജന്‍സി കൂടിയുണ്ട് ‌. ഞാന്‍ അസ്‌നയെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്ന്‌ ആശംസിച്ചു. അസ്‌ന എല്ലാവര്‍ക്കും വലിയ പ്രചോദനമാണ്.

അസ്‌നയുടെ സ്ഥാനത്ത്‌ നമ്മളായിരുന്നെങ്കിലോ? ജീവിതത്തോട്‌ അസ്‌ന പോരാടിയതുപോലെ നമ്മള്‍ പോരാടുമായിരുന്നോ?

18 വര്‍ഷംമുമ്പ്‌ കണ്ണൂരിലെ പൂവത്തൂരില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനിടയില്‍ ബിജെപിക്കാര്‍ വലിച്ചെറിഞ്ഞ ബോംബ്‌ പൊട്ടിയാണ്‌ അസ്‌നയുടെ കാല്‍ നഷ്ടപ്പെട്ടത്‌. പൂവത്തൂര്‍ എല്‍പി സൂകൂള്‍ ബൂത്തിനു സമീപത്തെ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അസ്‌ന. അമ്മ ശാന്തമ്മയ്‌ക്കും അനുജന്‍ ആനന്ദിനും അന്നു സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്‌നയെ തലശേരിയിലും പിന്നീട്‌ കൊച്ചിയിലും ചികിത്സിച്ചെങ്കിലും വലതുകാല്‍ മുട്ടിനു താഴെവച്ച്‌ മുറിച്ചുമാറ്റേണ്ടി വന്നു. ആറാം വയസില്‍ അസ്‌ന കൃത്രിമ കാലിലേക്ക്‌. സാധാരണഗതിയില്‍ ആരും തളര്‍ന്നുപോകുന്ന അവസ്ഥ.

പക്ഷേ, ജീവിതത്തോടു യുദ്ധം ചെയ്യാന്‍ തന്നെയായിരുന്നു അസ്‌നയുടെ തീരുമാനം. കൃത്രിമക്കാലും വച്ച്‌ പത്തിലും പന്ത്രണ്ടിലും മികച്ച വിജയം നേടി. 2013ല്‍ എംബിബിഎസിനു കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു.

അവിടെ മൂന്നാം നിലയിലായിരുന്നു അസ്‌നയുടെ ക്ലാസ്‌. പടി കയറി മൂന്നാം നിലയില്‍ എത്താന്‍ അസ്‌ന നന്നേ വിഷമിച്ചു. ക്ലാസ്‌ മുറി ഒന്നാം നിലയിലേക്കു മാറ്റാനുള്ള നീക്കം സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. അപ്പോഴാണ്‌ വിഷയം, മുഖ്യമന്ത്രിയാരുന്ന എന്റെ മുന്നിലെത്തിയത്‌. ഒരു പ്രായോഗിക തീരുമാനം ഉണ്ടാകണമായിരുന്നു.
തുടര്‍ന്നാണ്‌ മൂന്നാം നിലയിലേക്ക്‌ ഒരു ലിഫ്‌റ്റു വച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. പെട്ടെന്നു തന്നെ അതു പൂര്‍ത്തിയാക്കുകയും ചെയ്‌തു. അസ്‌നയുടെ മെഡിക്കല്‍ വിദ്യാഭ്യാസം സുഗമമായി.

അസ്‌നയുടെ കുടുംബത്തിന്‌ കോണ്‍ഗ്രസ്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീടു നിര്‍മിച്ചു നല്‌കുകയും നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‌കുകയും ചെയ്‌തിരുന്നു. അവരെല്ലാം പ്രെത്യേക അഭിനന്ദനങ്ങൾക്കു അർഹരാണ്.

അക്രമരാഷ്ട്രീയത്തിന്റെ നിരവധി ഇരകള്‍ കണ്ണൂരിലുണ്ടെന്ന്‌ അറിയാം. ജീവിതത്തോടു പോരാടാന്‍ അസ്‌ന അവര്‍ക്കു പ്രചോദനമാകട്ടെ.
ബോംബേറിയുന്നവരും വാള്‍ ഊരുന്നവരും അറിയുന്നുവോ ഇരകളുടെ വേദനകള്‍!

2018, മാർച്ച് 22, വ്യാഴാഴ്‌ച

അന്ന് ഫോണില്‍ കേട്ടു ബോംബുകള്‍ പൊട്ടുന്ന ശബ്ദം


"പഞ്ചാബിലെ 39 കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു"


ഇറാക്കിലെ ഐഎസ്‌ ഭീകരര്‍ 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്ഥിരീകരണം ഞെട്ടലോടെയാണ്‌ കേട്ടത്‌. കൂട്ടത്തോടെ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ്‌ തിരിച്ചറിഞ്ഞത്‌. പഞ്ചാബില്‍ നിന്നു തൊഴിലാളികളാണിവര്‍ ഏറെയും. 

അന്ന്‌ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ 46 മലയാളി നഴ്‌സമാരെ രക്ഷിക്കാനായത്‌ ഭാഗ്യംകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം. ഇറാക്കിലെ തിക്രിത്‌ യുദ്ധമേഖലയിലാണ്‌ അന്നു മലയാളി നഴ്‌സുമാര്‍ കുടുങ്ങിപ്പോയത്‌. പൊരിഞ്ഞ യുദ്ധം നടക്കുന്ന അവിടെ അന്ന്‌ ഒരു സര്‍ക്കാര്‍ ഇല്ലായിരുന്നു. ഭീകരര്‍ തന്നെ ഗ്രൂപ്പ്  തിരിഞ്ഞ്‌ യുദ്ധം ചെയ്‌തു. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. തങ്ങളെ ഇവിടെനിന്ന്‌ ഒഴിപ്പിച്ച്‌ രക്ഷിക്കണം എന്നാവശ്യപ്പെട്ട്‌ നഴ്‌സമാര്‍ എന്നെ വിളിച്ചു. ഇന്ത്യന്‍ എംബസിപോലും പ്രവര്‍ത്തിക്കാത്ത ഒരു സ്ഥലത്തുനിന്ന്‌ എങ്ങനെ മോചിപ്പിക്കും? ഞാന്‍ ഉടനേ ഡല്‍ഹിക്കു തിരിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉന്നതഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. അവരുടെ പുര്‍ണ സഹായസഹകരണമാണു ലഭിച്ചത്‌. 

ഇതിനിടെ മലയാളി നഴ്‌സുമാര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക്‌ ഐഎസ്‌ ഭീകരര്‍ രണ്ടു വണ്ടികളിലെത്തി. 15 മിനിറ്റിനുള്ളില്‍ അവിടെനിന്ന്‌ ഇറങ്ങണം എന്നായിരുന്നു  അന്ത്യശാസനം. കെട്ടിടത്തിനു ചുറ്റും ബോംബ്‌ വച്ചിട്ടുണ്ടെന്നും അത്‌ എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും ഭീകരര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ നഴ്‌സുമാര്‍ എന്നോടു സംസാരിക്കുമ്പോള്‍പോലും ഫോണിലൂടെ ബോംബു സ്‌ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാല്‍ ഞങ്ങള്‍ ഇവിടെനിന്ന്‌ ഇറങ്ങാം എന്ന്‌ അവര്‍ എന്നോടു കട്ടായം പറഞ്ഞു.

ഞാന്‍ ഉടനേ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌ കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന്‌ അവരോടു പറഞ്ഞു. ആ തീരുമാനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച്‌ നന്നായി ആലോചിച്ചിരുന്നു. പ്രാര്‍ത്ഥിച്ചെടുത്ത ഒരു തീരുമാനം!

നഴ്‌സുമാര്‍ ബസില്‍ കയറിയ ഉടനെ ആ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നു. ബസ്‌ ഇറാക്കിന്റെ ഖുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. ഗൂഗിൾ  മാപ്പിലൂടെ ഇവര്‍ അവിടേക്കു തന്നെയാണു പോകുന്നതെന്ന്‌ ഉറപ്പിച്ചു. എന്നാല്‍ വിമാനത്താവളം എത്താറായപ്പോള്‍ ബസ്‌ ടൗണിലേക്കു നീങ്ങിയത്‌ ആശങ്ക ഉയര്‍ത്തി. അപ്പോള്‍ പാതിരാത്രിയായിരുന്നു. വിമാനം ഇല്ലാത്തതുകൊണ്ടുള്ള നടപടിയായിരുന്നു അത്‌. 

അടുത്ത ദിവസം രാവിലെ സംഘം വിമാനത്താവളത്തിലേക്കു നീങ്ങി. ഈ ക്രൈസിസുമായി ബന്ധപ്പെട്ട്‌ നാലുദിവസമായി ഡല്‍ഹിയില്‍ തങ്ങിയ ഞാന്‍ ആശ്വാസിത്തോടെ കൊച്ചിക്കു മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, വി്‌മാനത്താവളത്തിലേക്കു പുറപ്പെട്ട സംഘവുമായുള്ള ബന്ധം രണ്ടു മണിക്കൂര്‍ മുറിഞ്ഞത്‌ മറ്റൊരു ആശങ്കയ്‌ക്കു വഴിയൊരുക്കി. മൊബൈല്‍ സിഗ്നല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അത്‌. 

നഴ്‌സമാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥസംഘം ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ കുവൈറ്റിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ വിമാനം ഇറങ്ങാന്‍ അവര്‍ അനുവാദം കൊടുത്തില്ല. വിമാനം മടക്കയാത്ര ആരംഭിക്കുകയും ചെയ്‌തു. 

കൊച്ചിയിലെത്തിയ എന്നെ കാത്തിരുന്നത്‌ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. തുടര്‍ന്ന്‌ രാത്രി ഒരു മണിക്ക്‌ എനിക്കു സുഷമ സ്വരാജിനെ ഫോണില്‍ കിട്ടി. അവര്‍ ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അധികം വൈകാതെ വിമാനത്തിന്‌ ഇറങ്ങാന്‍ അനുവാദം കിട്ടി. മലയാളി സംഘം സുരക്ഷിതമായി തിരിച്ചെത്തി. 

പഞ്ചാബിലെ 39 കുടുംബങ്ങളില്‍ നിന്നുയരുന്ന നിലവിളി എന്നെയും വേദനിപ്പിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

2018, മാർച്ച് 21, ബുധനാഴ്‌ച

മധുവിന്റെ കൊലപാതകം കേരളത്തില്‍ സംഭവിച്ചു കൂടാത്തത്:


കേരളം പോലെ ഒരു സംസ്ഥാനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് അട്ടപ്പാടിയില്‍ നടന്നത്.  സംഭവം അറിഞ്ഞയുടന്‍ തന്നെ അട്ടപ്പാടിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.

പ്രവര്‍ത്തകര്‍ തന്ന വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ മധു എന്ന യുവാവ് കാട്ടില്‍ തന്നെ താമസിക്കുന്ന ഒരു ആദിവാസി യുവാവാണ്. മാത്രമല്ല അയാള്‍ക്ക് ചെറിയ തോതില്‍ മാനസികപ്രശ്നം ഉണ്ടായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. ഇതു കാരണം സാധാരണ ചെറുപ്പക്കാരനെ പോലെ പെരുമാറാന്‍ കഴിയാത്തതാവാം ഇങ്ങനെ ഒരു വിപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് കരുതുന്നു.

അയാള്‍ മോഷ്ടാവല്ല, ആരുടേയും ഒന്നും മധു മോഷ്ടിച്ചിട്ടില്ല. പക്ഷേ അത് ചുറ്റുമുള്ളവരെ പറഞ്ഞു മനസിലാക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു എന്നു വേണം കരുതാന്‍. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ആള്‍ക്കൂട്ടം അയാളെ പോലീസില്‍ ഏല്‍പിച്ചത്. മൃഗീയമായാണ് ആ ചെറുപ്പക്കാരന് കൊല്ലപ്പെട്ടത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശനമായ നടപടി എടുക്കണം.

പോലീസ് ഈ കൊലപാതകത്തിലും ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്നു സംശയിക്കുന്നു. ഇത്രയും ക്രൂരമായ ഒരു സംഭവം നടക്കുകയും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ആരൊക്കെയാണെന്ന് അറിഞ്ഞിട്ടും പോലീസ് നടപടി എടുക്കാന്‍ വൈകുകയും ചെയ്യുന്നത് തന്നെ ഇതിന് തെളിവാണ്. പോലീസിന്റെ ഈ നടപടി കടുത്ത പ്രതിഷേധത്തിന് അര്‍ഹമാണ്.