UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, മേയ് 27, വെള്ളിയാഴ്‌ച

അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നു


 അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ചാണ്ടി. 


അക്രമത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് വാക്കുകളില്‍ മാത്രം പോരെന്നും പ്രവൃത്തിയില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. 

2016, മേയ് 25, ബുധനാഴ്‌ച

മാർച്ച് 31ന് 1643 കോടി രൂപ മിച്ചം: മികച്ച സാമ്പത്തിക മാനേജ്മെന്റിന്റെ പ്രതിഫലനം


സംസ്ഥാനത്ത് യാതൊരുവിധ സാമ്പത്തിക പ്രതിസന്ധിയുമില്ല. റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം 2016 മാർച്ച് 31ന് 1643 കോടി രൂപ മിച്ചത്തിലാണ് 2015-16 സാമ്പത്തിക വർഷം അവസാനിച്ചത്. മികച്ച സാമ്പത്തിക മാനേജ്മെന്റിന്റെ പ്രതിഫലനമാണിത്.

സാമ്പത്തിക പ്രതിസന്ധിമൂലം പെൻഷൻ വിതരണവും ശമ്പള വിതരണവും മുടങ്ങിയെന്ന ആരോപണങ്ങൾ ശരിയല്ല. സർക്കാർ ട്രഷറികളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുൻകാലങ്ങളിലെ പോലെ സുഗമമാണ്. ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം, ക്ഷേമപെൻഷൻ വിതരണം, യൂണിവേഴ്സിറ്റി നോൺ പ്ലാൻ ഫണ്ട് വിതരണം എന്നിവ സുഗമമായി നടക്കുന്നു. ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാർ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.

സംസ്ഥാന സർക്കാരിന്റെ ആദ്യപാദ വായ്പാ പരിധിയായ 4300 കോടി രൂപയിൽ 1000 കോടി രൂപ മാത്രമാണ് സർക്കാർ ഇതുവരെ വിനിയോഗിച്ചത്. ദൈനംദിന പ്രവർത്തനങ്ങൾക്ക് റിസർവ് ബാങ്ക് അനുവദിച്ച വേയ്സ് ആൻഡ് മീൻസ് പരിധിയുടെ പകുതിപോലും സർക്കാരിന് ഈ മാസം വരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ല.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പുതുക്കിയ നിരക്കിലുള്ള ശമ്പളം ഏതാണ്ട് പൂർണമായി വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ശമ്പളവും പെൻഷനും മേയ് മാസം മുതൽ റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ബാങ്ക് വഴിയാക്കിയിരിക്കുകയാണ്. ഓൺലൈൻ
സംവിധാനത്തിലേക്ക് ആദ്യമായി മാറിയപ്പോൾ ഉണ്ടായ ചില സാങ്കേതിക തകരാർ മൂലമാണ് ഏതാനും പേരുടെ ശമ്പളവും പെൻഷനും നൽകുന്നതിൽ കാലതാമസം ഉണ്ടായത്. ഇതു ശ്രദ്ധയിൽപ്പെട്ട ഉടനേ ട്രഷറിയിലും ധനകാര്യ വകുപ്പിലും പ്രത്യേക ഹെൽപ്പ് ഡസ്‌ക് തുടങ്ങുകയും സമയബന്ധിതമായി പരാതികൾ പരിഹരിച്ചു വരുകയും ചെയ്യുന്നു. പരാതികൾ കൃത്യസമയത്തു പരിഹരിക്കുന്നുണ്ടോയെന്നു ധനകാര്യ സെക്രട്ടറി നേരിട്ട് അവലോകനം നടത്തുന്നുണ്ട്. ഹെൽപ്പ് ഡെസ്‌കിൽ പരിഹരിക്കപ്പെടാതെ വന്നാൽ ധനകാര്യ സെക്രട്ടറിക്കു നേരിട്ട് പരാതി നല്കാവുന്നതാണ്.

2016, മേയ് 23, തിങ്കളാഴ്‌ച

കേരളത്തിൻറ്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്തണം


തെരഞ്ഞെടുപ്പ് കാലത്ത് അക്രമ രാഷ്ട്രീയത്തെക്കുറിച്ച് യു.ഡി.എഫ്. മുന്നോട്ടുവച്ച ആശങ്കകൾ ശരിയാകുന്നതിന്റെ സൂചനകളാണോ കഴിഞ്ഞ രണ്ടുദിവസമായി കാണുന്നതെന്നു ഞാൻ ഭയപ്പെടുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കക്ഷിക്ക് ഭൂരിപക്ഷം ഉറപ്പായശേഷം കേരളത്തിൽ അരങ്ങേറിയ അക്രമ സംഭവങ്ങൾ നല്ല സൂചനയല്ല നൽകുന്നത്. ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാക്കുമെന്ന് ആണയിട്ട് അധികാരത്തിലേറിയവർ പങ്കാളികളായ അക്രമങ്ങളിൽ രണ്ടു ദിവസത്തിനുള്ളിൽ മരിച്ചത് രണ്ടുപേരാണ്. ഈ അക്രമ പരമ്പരയുടെ തുടക്കം തെരഞ്ഞെടുപ്പ് ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിൽ നടത്തിയ ആസൂത്രിതമായ അക്രമങ്ങളിൽനിന്നാണ്. പ്രശ്നങ്ങളുടെയെല്ലാം ഒരു വശത്ത് ഭരണകക്ഷിയായ എൽ.ഡി.എഫും മറുവശത്ത് ബി.ജെ.പിയുമാണെന്നത് എന്നത് ആശങ്ക വർധിപ്പിക്കുന്നു.

കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലുണ്ടായ അക്രമത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. അവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം പോലുമുണ്ടായി. മർദനമേറ്റ പെൺപിള്ളൈ ഒരുമ നേതാവ് രാജേശ്വരി ആശുപത്രിയിലാണ്. വടകരയിൽ കെ.കെ.രമയുടെ വീടിനു മുന്നിൽനിന്ന് അസഭ്യവർഷം നടത്തുകയും ആർ.എം.പിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസുകൾ അടിച്ചുതകർക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നേമം മണ്ഡലത്തിലും അക്രമം. കൊല്ലത്ത് ചവറയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങൾ. ധർമ്മടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബോംബേറിൽ ഒരു സി.പി.എം. പ്രവർത്തകൻ മരിച്ചു. ഇതിനെ തുടർന്ന് ഹർത്താൽ ആചരിച്ചതോടെ ഹർത്താലിനും തുടക്കംകുറിച്ചു. കൈയ്പ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എൽ.ഡി.എഫ്. ബി.ജെ.പി. സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി. പ്രവർത്തകൻ പ്രമോദ് മരിച്ചു. ഇതിന്റെ പേരിൽ തൃശൂരിൽ ബി.ജെ.പി. ഹർത്താൽ നടത്തി.

ഇവ നൽകുന്നത് ശരിയായ സന്ദേശമല്ല. ഇങ്ങനെയാണ് സ്വൈര്യജീവിതം ഉറപ്പാക്കുന്നതെങ്കിൽ കേരളം കൊലപാതക രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായി മാറും. ഈ സാഹചര്യത്തിൽ മുഖംനോക്കാതെ നടപടിയെടുത്ത് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. അണികളെ അക്രമങ്ങളിൽനിന്നും പിന്തിരിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ എൽ.ഡി.എഫിന്റെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി. നേതൃത്വവും തയാറാകണമെന്നും അഭ്യർഥിക്കുന്നു.


2016, മേയ് 22, ഞായറാഴ്‌ച

എല്ലാവർക്കും നന്ദി


അഞ്ച് വർഷം പൂർത്തിയാക്കിയ ഈ മന്ത്രിസഭയുടെ കാലത്ത് എനിക്കും മന്ത്രിസഭയിലെ സഹ പ്രവർത്തകർക്കും നിങ്ങൾ നൽകിയ ഹൃദ്യമായ സമീപനത്തിനും സ്നേഹത്തിനും ഞാൻ എല്ലാവർക്കും വേണ്ടി നന്ദി പറയുന്നു.

കേവലം 2 എം. എൽ. എമാരുടെ ഭൂരിപക്ഷമുള്ള ഗവണ്മെന്റിന് കാലാവധി പൂർത്തിയാക്കാനും വികസനവും കരുതലും എന്ന നയം വിജയകരമായി നടപ്പിലാക്കാനും നിങ്ങളുടെ കലവറയില്ലാത്ത പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് സാധിച്ചത്. ഈ കാലയളവിൽ നടന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും നിങ്ങൾ നൽകിയ കരുത്താണ് മന്ത്രിസഭയ്ക്ക് കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ അവസരം നൽകിയത്.

എന്നാൽ ഇപ്പോൾ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തെറ്റായ പ്രചരണങ്ങളാലും യു. ഡി. എഫിനെതിരെയുണ്ടായ വർഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലും പരാജയം നേരിട്ടു.
ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. ഗവണ്മെന്റിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നമുക്ക് വീഴ്ച പറ്റി.

ജനവിധി മാനിക്കുന്നു. ജനാധിപത്യത്തിൽ ജനങ്ങളാണ് അവസാന വാക്ക്. ഏറ്റവും വേഗം പുതിയ ഗവണ്മെന്റ് സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.

യു. ഡി.എഫ് ഗവണ്മെന്റ് വികസന രംഗത്ത് തുടങ്ങി വെച്ച കേരളത്തിന്റെ സ്വപ്ന പദ്ധതികളായ കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി സ്മാർട്ട്‌ സിറ്റി എന്നിവയെല്ലാം പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇതെല്ലം സമയബന്ധിതമായി പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമൂഹത്തിന്റെ താങ്ങും തണലും ആവശ്യമുള്ള ജനങ്ങൾക്ക്‌ യു. ഡി. എഫ് ഗവണ്മെന്റ് നിരവധി ക്ഷേമ പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. അതെല്ലാം തുടർന്നും കാര്യക്ഷമതയോടു കൂടി മുന്നോട്ടു കൊണ്ട് പോകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.

പുതിയ ഗവണ്മെന്റിന് എല്ലാവിധ ആശംസകളും നേരുന്നു.

2016, മേയ് 17, ചൊവ്വാഴ്ച

സമ്മതിദാന അവകാശം വിനിയോഗിച്ച ഏവർക്കും നന്ദി


തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 74.12 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാന അവകാശം വിനിയോഗിച്ചതായി അറിയാന്‍ കഴിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ അത്യാവേശപൂര്‍വം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തു. തുടര്‍ ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഈ ഉയര്‍ന്ന പോളിങ് ശതമാനം പ്രതിഫലിപ്പിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. രണ്ടുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുടനീളം യു.ഡി.എഫിനോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുകയും സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ്ങ് ബൂത്തിലേക്കെത്തുകയും ചെയ്ത എല്ലാ മലയാളികള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

2016, മേയ് 16, തിങ്കളാഴ്‌ച

ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകള്‍


മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുണ്ടെന്ന കുപ്രചരണം നടത്തുന്ന ഇടതുപക്ഷത്തിന് സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കേസുകളെക്കുറിച്ച് മിണ്ടാട്ടമില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകളാണുള്ളത്. ഇത് വെറുതെ പറയുന്നതല്ല. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേസുകളുടെ കണക്കുള്ളത്. കണക്കുകള്‍ പുറത്തുവന്നതോടെ ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ മൊത്തം 943 കേസുകളാണുള്ളതെന്ന് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇതില്‍ 685 എണ്ണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയും 152 എണ്ണം ബിജെപി-ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയുമാണ്. 106 കേസുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഏറ്റവും കുടുതല്‍ കേസുകളിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ 617 കേസുകളുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 79 കേസുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ ആറു കേസുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം വി.എസിനെതിരേ നല്‍കിയിട്ടുള്ള മാനനഷ്ടക്കേസുകളാണ്. ഒരെണ്ണം സെക്രട്ടേറിയേറ്റിനു മുന്നില്‍ നടന്ന പ്രക്ഷോഭസമരവുമായി ബന്ധപ്പെട്ടാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഒരൊറ്റ കേസുമില്ല.

പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ 11 കേസുകളുണ്ട്. തിരുവനന്തപുരം സിബിഐ കോടതിയിലാണു ലാവ്‌ലിന്‍ കേസുള്ളത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിണറായി വിജയന്‍ ഏഴാം പ്രതിയാണ്.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എട്ടു കേസുകളും പയ്യന്നൂര്‍, തളിപ്പറമ്പ് കോടതികളില്‍ ഓരോ കേസും അദ്ദേഹത്തിനെതിരെ ഉണ്ട്.

ഏറ്റവുമധികം കേസുകളുള്ളത് സിപിഎമ്മിലെ നവാഗതനും അഴീക്കോട് സ്ഥാനാര്‍ത്ഥിയുമായ നികേഷ് കുമാറിനെതിരേയാണ്-57 കേസുകള്‍. കഴക്കൂട്ടം സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ 45 കേസുമായി രണ്ടാംസ്ഥാനത്തും തലശേരിയിലെ എ.എന്‍. ഷംസീര്‍ 35 കേസുമായി മൂന്നാം സ്ഥാനത്തുമാണ്.

കുറ്റിയാടി-കെ.കെ.ലതിക 32, നേമം-വി.ശിവന്‍കുട്ടി 31, ആലുവ-വി. സലീം 26, പേരാവൂര്‍-ബിനോയ് കുര്യന്‍ 25, കോതമംഗലം-ആന്റണി ജോണ്‍ 24, അരുവിക്കര-എ.എ. റഷീദ്22, മട്ടന്നൂര്‍-ഇ.പി. ജയരാജന്‍ 21, തൃപ്പൂണിത്തുറ-എം.സ്വരാജ് 20 എന്നിവരാണ് കൂടുതല്‍ കേസുള്ള ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍.

നെഞ്ചത്തു കല്ലെറിഞ്ഞിട്ടും സഹിച്ചു


ബിജെപി ഒരു കാരണവശാലും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിന്റെ മനസ് ബിജെപിയുടെ വിഭാഗീയ ചിന്താഗതിയോട് യോജിക്കുന്നില്ല. ഇടതുപക്ഷവുമായിചേർന്നു മൽസരിച്ചപ്പോഴും അക്കൗണ്ട് തുറക്കാനായിട്ടില്ല. പ്രധാനമന്ത്രിയുടെ സൊമാലിയ പരാമർശത്തിനു ജനം മറുപടി നൽകും. പരാമർശം ലോകമെമ്പാടുമുള്ള മലയാളികൾക്ക് അപമാനം. റബർ കർഷകൻ ഇത്രവലിയ കഷ്ടപ്പാടിലൂടെ കടന്നുപോകുമ്പോൾ കേന്ദ്ര സർക്കാർ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നും മുഖ്യമന്ത്രി കോട്ടയം പ്രസ്ക്ലബ്ബിൽ നടന്ന നിലപാട് 2016 പരിപാടിയിൽ പറഞ്ഞു.

കേരളത്തിൽ മൽസരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. സിപിഎമ്മിന്റെ അക്രമത്തിനെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പു ഫലം. കെ.കെ.രമയ്ക്കെതിരെ നടന്നത് ക്രൂരമായ കടന്നാക്രമണമാണ്. ഇതു തികച്ചും അപലപനീയമാണ്. എത്ര സീറ്റ് കിട്ടും എന്നു പ്രവചിക്കുന്നില്ല. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് കിട്ടും. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുമായുള്ള തന്റെ അടുത്തബന്ധം സിപിഎം ഭയക്കുന്നതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബിജെപി തന്നെ നേരിടുന്നത് രാഷ്ട്രീയമായി ആണെങ്കിൽ സിപിഎം തന്നെ കഴിഞ്ഞ അഞ്ചുവർഷവും നേരിട്ടത് വ്യക്തിപരമായ ആക്രമണത്തിലൂടെയാണ്. എത്രയോ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി വ്യക്തിപരമായി വേട്ടയാടി. സിപിഎം നേതാക്കൾ ജനങ്ങളുമായുള്ള എന്റെ ബന്ധത്തെയും അടുപ്പത്തെയും ഭയക്കുന്നു. ജനസമ്പർക്ക പരിപാടിയിൽ പോകുരുതെന്ന് സിപിഎം ജനങ്ങളെ വിലക്കി. പക്ഷേ സിപിഎം നേതാക്കളുടെ ബന്ധുക്കൾ ജനസമ്പർക്ക പരിപാടിയിൽ വന്നു.

ഇത്രയധികം ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോ? എന്റെ നെഞ്ചത്താണ് കല്ലെറിഞ്ഞത്. എല്ലാം ഞാൻ സഹിച്ചു. എവിടെയെങ്കിലും ഒരു ചെറിയ കല്ലേറുണ്ടായാൽ ഹർത്താൽ നടത്താൻ ചിലർ മടിക്കാറില്ല. ഞാൻ പറഞ്ഞു എനിക്ക് എറി കൊണ്ടതിന്റെ പേരിൽ ഹർത്താൽ പാടില്ല. ഒരു വാഹനവും തടഞ്ഞില്ല. ഒരു ഹർത്താൽ വന്നാൽ ഒരു ദിവസം സ്തംഭിക്കും. മൂന്ന് ദിവസം എടുക്കും സാധാരണ ജനജീവിതത്തിലേക്ക് വരാൻ.

ഇടതുസർക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥരെ പഴിചാരിയാണ് മന്ത്രിമാർ രക്ഷപ്പെട്ടത്. അഞ്ചുകൊല്ലത്തിനിടെ ഞാൻ ഒരു ഉദ്യോഗസ്ഥനെയും കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. എല്ലാത്തിന്റെയും ഉത്തരവാദിത്വം മുഖ്യമന്ത്രിയായ ഞാൻ ഏറ്റെടുത്തിട്ടേയുള്ളു. ഒരു പ്രശ്നത്തിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും ഞാനൊഴിഞ്ഞുമാറില്ല. ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും കാര്യത്തിൽ എനിക്ക് തന്നെയാണ് ഉത്തരവാദിത്വം–മുഖ്യമന്ത്രി പറഞ്ഞു 

2016, മേയ് 15, ഞായറാഴ്‌ച

രമയെ ആക്രമിച്ചത് സിപിഎമ്മിന്റെ അസഹിഷ്ണുത മൂലം


 ജനാധിപത്യപരമായ പ്രവർത്തനങ്ങൾ പോലും അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ തികച്ചും അസഹിഷ്ണുതാപരമായ സമീപനമാണു കെ.കെ.രമയെ ആക്രമിച്ചതിലൂടെ വെളിപ്പെടുന്നതെന്നു ഫെയ്സ്ബുക്കിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 51 വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഓർമയെപ്പോലും ഇല്ലാതാക്കാനാണു ശ്രമം. ഇപ്പോൾ കെ.കെ.രമ സ്ഥാനാർഥിയായതോടുകൂടി രമയെ ആക്രമിച്ചിരിക്കുന്നു.

സിപിഎമ്മിന്റെ ഫാഷിസ്റ്റ് സ്വഭാവമാണ് ഇതെല്ലാം പുറത്തുകൊണ്ടുവരുന്നത്. ബംഗാളിൽ ചെയ്തതുപോലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും അഭിപ്രായങ്ങളെയും അടിച്ചമർത്തുന്ന രീതിയാണിത്. ഇതിനെ നിയന്ത്രിക്കാൻ നേതൃത്വത്തിനു കഴിഞ്ഞില്ലെങ്കിൽ ബംഗാളിലേതു പോലെ ജനങ്ങൾ ആ ചുമതല ഏറ്റെടുക്കും. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽപ്പോലും ഇത്തരത്തിൽ പ്രതികരിക്കാൻ സിപിഎമ്മിനേ കഴിയൂ.

രമ ആക്രമിക്കപ്പെട്ടതിനെക്കുറിച്ചു വി.എസ്.അച്യുതാനന്ദന്റെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെ അകറ്റിനിർത്താനും ക്രിമിനൽ ഭരണം വരാതിരിക്കാനും വേണ്ടിയുള്ള വിവേകപൂർവമായ തീരുമാനമാണു ജനങ്ങൾ എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016, മേയ് 14, ശനിയാഴ്‌ച

മൂന്നു പതിറ്റാണ്ടിനിടെ കേരളം കണ്ടിട്ടില്ലാത്ത വികസനമാണ് നടത്തിയത്


ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെ എല്‍.ഡി.എഫ് മനപ്പൂര്‍വം ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം പ്രചാരണം അവസാനിക്കാറായ ഘട്ടത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കട്ടെ. മൂന്നു പതിറ്റാണ്ടിനിടെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ വികസനം എല്‍.ഡി.എഫ്. ഒരു പ്രചാരണ വിഷയമാക്കാത്തത് ഇതുകൊണ്ടാണ്. യു.ഡി.എഫ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചതും പൂര്‍ത്തിയാക്കിയതുമായ വന്‍കിട വികസന പദ്ധതികളും ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാനാകുക.

മനുഷ്യ വിഭവ സൂചികകളുടെ (ഹ്യൂമണ്‍ ഡെവലപ്‌മെന്റ് ഇന്റക്‌സ്) അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് എന്നു മാത്രമല്ല, ബ്രിട്ടണ്‍, ജര്‍മനി എന്നീ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണെന്നു കാണാനാകും.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയുടെ മുന്നിലെത്തി. 2014-15ൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.31 ശതമാനം ആയിരുന്നു, ഇന്ത്യയുടേത് 10.5 ശതമാനവും.

കാര്‍ഷിക, വ്യാവസായിക പശ്ചാത്തല സൗകര്യ മേഖലയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച നേടാതെ മനുഷ്യ വിഭവ സൂചികകള്‍ ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്താനാകില്ലെന്ന പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനം എത്തിച്ചേര്‍ന്നിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അധികാരത്തിലിരുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ വ്യാവസായിക പശ്ചാത്തല മേഖലയില്‍ വന്‍കിട പദ്ധതികള്‍ നടപ്പാക്കിയത്.

20,000 കോടി രൂപയോളം മുതല്‍മുടക്കുള്ള വന്‍കിട വികസന പദ്ധതികളാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, സ്മാര്‍ട്‌സിറ്റി, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, 245 പാലങ്ങള്‍ എന്നിവയാണ് വന്‍കിട പദ്ധതികള്‍. വന്‍കിടപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ അവഗണിക്കപ്പൈതിരിക്കാന്‍ അവര്‍ക്കുവേണ്ടി കരുതലില്‍ അധിഷ്ഠിതമായൊരു നയവും സര്‍ക്കാര്‍ നടപ്പിലാക്കി. യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ വികസന പദ്ധതികള്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ദ്രുതഗതിയിലാക്കാനും ഉതകുമെന്ന് ഉറപ്പാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച നേടിയ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനെത്താന്‍ കഴിയുന്ന വ്യാവസായിക വികസന അടിത്തറ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്.എന്നാല്‍ ഇതിനകം പലതവണ കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരുകള്‍ വ്യാവസായിക പശ്ചാത്തല വികസനം സംബന്ധിച്ച് കൈക്കൊണ്ട നിലപാട് എന്തായിരുന്നു?

യു.ഡി.എഫ്. ഭരിക്കുന്ന സമയത്തെല്ലാം പ്രത്യയശാസ്ത്രത്തെ മറയാക്കി വികസന പദ്ധതികളെ അഴിമതി, ഭൂമി കുംഭകോണം, റിയല്‍ എസ്‌റ്റേറ്റ് എന്നിങ്ങനെ പറഞ്ഞ് എല്‍.ഡി.എഫ് എതിര്‍ത്തതിലൂടെ കേരളത്തെ ഒരു പിന്നോക്ക സംസ്ഥാനമാക്കി നിലനിര്‍ത്തി. കമ്പ്യൂട്ടറുകള്‍ തല്ലിപ്പൊളിച്ചും വിമാനത്താവളങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങളുടെ നെഞ്ചില്‍ക്കൂടി റണ്‍വേ പണിയണമെന്നു പറഞ്ഞും വികസന പ്രവര്‍ത്തനങ്ങളെ അവര്‍ അട്ടിമറിക്കുകയായിരുന്നു. 2001-2006 കാലഘട്ടത്തിലെ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്‌സിറ്റി പദ്ധതി ശ്രീ. വി.എസ്.അച്യുതാനന്ദന്റെ നിലപാടുമൂലം ഒരു പതിറ്റാണ്ടുകാലമാണ് മുടങ്ങിക്കിടന്നത്. ഇന്ത്യയുടെ ഐ.ടി. തലസ്ഥാനമാകാനുളള അവസരമാണ് ഇതിലൂടെ കേരളത്തിന് നഷ്ടപ്പെട്ടത്. അരലക്ഷത്തിലധികം ഐ.ടി. പ്രൊഫഷണലുകളാണ് കേരളത്തില്‍നിന്നു കുടിയേറി കര്‍ണാടകത്തിലെ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെയെല്ലാം ഏക ഉത്തരവാദികള്‍ ഇടതുപക്ഷമല്ലേ?

ഈ യു.ഡി.എഫ്. സര്‍ക്കാരിന്റെ വികസന വീക്ഷണത്തിന്റേയും ഇച്ഛാശക്തിയുടേയും പ്രതിഫലനമാണ് കേരളത്തിന്റെ സ്വപ്‌നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. 7525 കോടി രൂപ നിര്‍മാണ ചെലവ് വരുന്ന പദ്ധതിക്കുവേണ്ടി യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ അശ്രാന്ത പരിശ്രമം കേരളീയക്ക് ബോധ്യമുള്ളതാണ്. ഈ പദ്ധതിയിലാണ് 6000 കോടി രൂപയുടെ അഴിമതി പിണറായി വിജയന്‍ ആരോപിച്ചത്. പിന്നീട് ശ്രീ പിണറായി വിജയന്‍ ഈ നിലപാടില്‍നിന്നു പിന്മാറുകയും വിഴിഞ്ഞം പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു.

ഈ സര്‍ക്കാരിന്റെ സുവര്‍ണ പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോ റയില്‍ പദ്ധതിയെക്കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് ഈ തെരഞ്ഞെടുപ്പു കാലത്ത് വോട്ടിനുവേണ്ടി എല്‍.ഡി.എഫ്. പറഞ്ഞുപരത്തുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ ഭഗീരഥ പ്രയത്‌നംകൊണ്ട് കൊച്ചി മെട്രോ റയില്‍ പദ്ധതി പൂര്‍ടത്തീകരണത്തോടടുത്തു. 5181 കോടി രൂപ ആകെ ചെലവുവരുന്ന പദ്ധതി കേരളത്തിന്റെ വികസന പന്ഥാവിലെ ഒരു നാഴികക്കല്ലായിരിക്കും. 1892 കോടി രൂപ അങ്കലില്‍ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഒരു വന്‍കിട പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. ഇപ്പറഞ്ഞവയൊക്കെയാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍.

ഏതു സര്‍ക്കാരിന്റെ കാലത്താണ് കേരളം ഇത്രയേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ളത്?

ഈ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും മറ്റ് അസംഖ്യം വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ഈ ഭരണം തുടര്‍ന്നേ മതിയാകൂ. അതുകൊംണ്ടാണ് വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന മുദ്രാവാക്യം ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.

കണ്‍മുന്നിലുള്ള വികസന യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ വോട്ട് ചോദിക്കുന്നത്. ഈ വികസന നേട്ടങ്ങളെക്കുറിച്ച് ഒരു തുറന്ന ചർച്ച നടത്താന്‍ എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ശ്രീ. പിണറായി വിജയനെ ഞാന്‍ ക്ഷണിക്കുന്നു.

2016, മേയ് 12, വ്യാഴാഴ്‌ച

പൂന്തോട്ടത്തിലേക്കു വിഷവിത്ത് എറിയരുത്



കേരളത്തെ അപമാനിച്ചുകൊണ്ട് ബി.ജെ. പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റു നേതാക്കളും നടത്തുന്ന ജല്പനങ്ങള്‍ അടിയന്തരമായി നിര്‍ത്തണം.
ബലാല്‍ക്കാരം, പരസ്യമായി വെട്ടിക്കൊല്ലല്‍, രാഷ്ട്രീയകൊലപാതകങ്ങള്‍, കുട്ടികളുടെ വ്യാപകമായ ദുരുപയോഗം, മദ്യപാനം, മയക്കുമരുന്നുപയോഗം, തകര്‍ന്ന ആരോഗ്യവിദ്യാഭ്യാസ മേഖല, പ്രകൃതിവിഭവങ്ങളുടെ കൊള്ളയടി തുടങ്ങിയവയാണ് കേരളത്തിലെ ജനങ്ങളുടെ മുഖമുദ്ര എന്നാണ് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരിക്കുന്നത്.

ദൈവത്തിന്റെ നാട്ടിലാകെ അന്ത:ച്ഛിദ്രമാണെന്നും ആളുകളാകെ ആധിയിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. മലയാളികളെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ എങ്ങനെ ഇങ്ങനെ തട്ടി വിടാന്‍ കുമ്മനത്തിനു കഴിയുന്നു? ഇത്തരം പച്ചക്കള്ളങ്ങളാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. ദെവത്തിന്റെ അതിമനോഹരമായ പൂന്തോട്ടം എന്നു ഗുരുനിത്യ ചൈതന്യയതി വിശേഷിപ്പിച്ച കേരളത്തിലേക്ക് വിഷവിത്തുകള്‍ എറിയരുതേ.

ഭാരതമാതാവെന്നു പറയാന്‍ സഖാക്കള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാട് എടുക്കുന്നവരാണെന്നും കുമ്മനം പറഞ്ഞത് അങ്ങേയറ്റം അപലപനീയമാണ്.

സ്വാതന്ത്യസമരത്തെ ഒറ്റിക്കൊടുക്കുകയും ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചപ്പോള്‍ അത് അംഗീകരിക്കാതിരിക്കുകയും ചെയ്ത ചരിത്രം കമ്യൂണിസറ്റുകാര്‍ക്കുണ്ടെങ്കിലും കുമ്മനം ഇപ്പോള്‍ തുപ്പുത് വര്‍ഗീയ വിഷമാണ്.

ഭാരതത്തിന്റെ ആത്മീയാചാര്യന്‍ ആദിശങ്കരനും ഗണിതശാസ്ത്ര വിദഗ്ധന്‍ സംഗമഗ്രാമ മാധവനും ജന്മം നല്കിയ നാടാണു കേരളമെന്നു കുമ്മനം പറയുന്നു. എന്നാൽ, അവര്‍ പകര്‍ന്നു തന്ന ആധ്യാത്മിക ബോധവും ശാസ്ത്രബോധവും യുക്തിബോധവുമൊക്കെയാണ് കുമ്മനത്തെപ്പോലുള്ളവര്‍ ഇപ്പോള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്.

നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി സമുദായങ്ങള്‍ സഹകരിച്ചും സഹിഷ്ണുതയോടുകൂടിയും വാഴുന്ന സ്ഥലമാണു കേരളം. മതമേതായാലും മനുഷ്യന്‍ നന്നായാൽ മതിയെന്നും ജാതിഭേദം മതദ്വേഷം- ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്നും ഉദ്‌ഘോഷിച്ച് സംസ്ഥാനത്തെ നവോത്ഥാനത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണു കേരളം. ഏഴാം നൂറ്റാണ്ടില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ഭരിച്ച ചേരമാന്‍ പെരുമാള്‍ എന്ന ഹിന്ദു രാജാവ് നല്കിയ സ്ഥലത്ത് ഉയര്‍ന്ന ചേരമാന്‍ ജുമ മസ്ജിദാണ് ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മോസ്‌ക്. ലോകമെമ്പാടും യഹൂദരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ജോസഫ് റബ്ബാന്‍ എന്ന യൂദപ്രമാണിക്ക് കൊടുങ്ങല്ലൂരിലെ ഭാസ്‌കര രവിവര്‍മ രാജാവ് ആചന്ദ്രതാരം പ്രത്യേകാവകാശങ്ങള്‍ നല്കി അവര്‍ക്ക് അഭയം നല്കിയ നാടാണു കേരളം. എരുമേലിയില്‍ പേട്ട തുള്ളി വാവരെ തൊഴുതശേഷമാണ് കാനനവാസന്റെ അടുത്തേക്ക് അയ്യപ്പഭക്തര്‍ നീങ്ങുന്നത്. അങ്ങനെയുള്ള കേരളത്തെ പോറലേല്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കേരളത്തിന്റെ ഉന്നതമായ ജനാധിപത്യ, മതേതരത്വ, ചരിത്രബോധമാണ് സങ്കുചിത ചിന്താഗതിക്കാരായ ബി. ജെ. പി പരിവാരങ്ങളെ ഇവിടെ നിന്നും അകറ്റിനിര്‍ത്തിയിരിക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ കേരളം എക്കാലത്തും ചെറുത്തുതോല്പിച്ചിട്ടുണ്ട്, ഇനിയുമതു തുടരും.