UDF

2018, ഏപ്രിൽ 18, ബുധനാഴ്‌ച

മകളേ മാപ്പ് ...


ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ കാശ്മീരിലെ പിഞ്ചു ബാലികയെ കുറിച്ചുള്ള വാർത്ത കേൾക്കാൻ കഴിയൂ. മനസ്സിൽ നിറയെ വർണ്ണങ്ങളും, മുഖത്ത് പുഞ്ചിരിയും, കുസൃതികളുമായി കളിച്ചു നടക്കേണ്ടപ്രായത്തിലാണ് ഒരു കുഞ്ഞിനും വരരുതെന്ന് നാം പ്രാർത്ഥിക്കുന്ന അവസ്ഥ ഈ ബാലികക്ക് വന്നു ചേർന്നത്. മതത്തിന്റെ പേരിൽ ഒരു കൂട്ടം അക്രമികൾ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണ്. എത്ര വലിയ ശത്രുത സൂക്ഷിച്ചിരുന്നാലും നിഷ്കളങ്കത മാറാത്ത ഒരു എട്ടു വയസുകാരിയെ ദിവസങ്ങളോളം ഭക്ഷണം പോലും നൽകാതെ ഇത്തരത്തിൽ കൊടും ക്രൂരതയ്ക്ക് വിധേയമാക്കി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത് മൃഗീയം എന്ന് വിശേഷിപ്പിച്ചാൽ കുറഞ്ഞു പോകും. മൃഗങ്ങൾ പോലും കാടിന്റെ നിയമമനുസരിച്ചേ ജീവിക്കാറുള്ളു, ഇത്തരം നിഷ്ട്ടൂരതയെ വിശേഷിപ്പിക്കാൻ ഇനിയും വാക്കുകൾ കണ്ടെത്തേണ്ടതുണ്ട്.

"ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” എന്ന് നാട് മുഴുവൻ ചുമരുകളിൽ എഴുതി വച്ചതുകൊണ്ടോ, റേഡിയോവിൽ മൻ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞത് കൊണ്ടോ ആയില്ല പ്രിയ പ്രധാനമന്ത്രി, താങ്കൾക്ക് മുദ്രാവാക്യം വിളിക്കുന്നവരാൽ ഒരു പാവം പെൺകുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി തല്ലി കെടുത്തിയ താങ്കളുടെ അനുയായികളെപ്പോലുള്ളവരെ മനുഷ്യരാക്കി മാറ്റുന്നതിനാണ് താങ്കൾ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ താങ്കളുടെ ഉപവാസ സമരം നടക്കുമ്പോഴാണ് ഈ വാർത്തകൾ വന്നു തുടങ്ങുന്നത്. അതിനു ശേഷം മണിക്കൂറുകൾ പിന്നിട്ടിട്ടും താങ്കൾ പാലിക്കുന്ന മൗനമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടുള്ള വെല്ലുവിളി. യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കൾക്ക് പിറന്നാൾ ആശംസിക്കുമ്പോഴല്ല സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുമ്പോൾ, അവരെ ആശ്വസിപ്പിക്കുമ്പോൾ ആണ് താങ്കൾ ഒരു മനുഷ്യത്വമുള്ള നേതാവാകൂ. വൈകിയാണെങ്കിലും ഈ നാടൊന്നാകെ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുമ്പോൾ ഈ കിരാത കൃത്യത്തെ ന്യായീകരിക്കാൻ അങ്ങയെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിൽ കാണിച്ചു കൂട്ടുന്ന ചെയ്തികൾ കാണുമ്പോൾ മനസിലാവും സംഘ പരിവാറുകാർ എത്രമേൽ ഭീഷണിയാണ് ഈ നാടിൻറെ ഐക്യം തകർക്കുവാനും, മത മൈത്രി കളങ്കപ്പെടുത്തുന്നതിലും എന്ന്.

മകളേ , നീ അനുഭവിച്ച കഷ്ടതയും,വേദനയും ഇനിയുമൊരു കുട്ടിയുടെയും ജീവിതത്തിലേക്ക് കടന്നു ചെല്ലാതിരിക്കട്ടേ എന്ന പ്രാർത്ഥനയോടെ അന്ത്യാഞ്ജലി.

#OommenChandy