UDF

2017, ജൂൺ 18, ഞായറാഴ്‌ച

മനസ്സ് വെച്ചാല്‍ എന്തും കഴിയും; മെട്രോ സാക്ഷ്യം



കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനതിലകമാണ്. ഇടുക്കി അണകെട്ടിനും, നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ശേഷം ആദ്യമായി ഒരു വൻകിട പദ്ധതി കേരളത്തിൽ യാഥാർഥ്യമാകുന്നു. ഇതു കേവലം ഒരു പദ്ധതിയുടെ വിജയമല്ല. വൻകിട സംരംഭങ്ങളുടെ കാര്യത്തിൽ ദീർഘകാലമായി കേരളത്തിനുണ്ടായിരുന്ന മരവിപ്പിന് ഇതോടെ അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനി കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമൊക്കെ യാഥാർഥ്യമാകാൻ പോകുന്നു. കൊച്ചിൻ സ്മാർട്ട് സിറ്റി പ്രൊജക്റ്റ് ഒന്നാം ഘട്ടം കമ്മിഷൻ ചെയ്തു കഴിഞ്ഞു. മനസുവച്ചാൽ എന്തും സാക്ഷാത്കരിക്കാൻ കേരളത്തിന് കഴിയുമെന്ന് നാം കാട്ടികൊടുക്കുകയാണ്.

2004 ഡിസംബറിലാണ് കൊച്ചി മെട്രോ നടപ്പാക്കാൻ യുഡിഫ് സർക്കാർ തീരുമാനിച്ചത്. 2005 ജൂലൈയിൽ ഡി.എം.ആർ.സി ഇതു സംബന്ധിച്ച പദ്ധതി റിപ്പോർട്ട് തയ്യാറാക്കി. 2011ൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് രൂപീകരിച്ചു. 2012 സെപ്റ്റംബർ 13-നു പ്രധാനമന്ത്രി തറക്കല്ലിട്ടു. 873 ദിവസം കൊണ്ട് , 2016 ഫെബ്രു. 27 -നു ടെസ്റ്റ് റൺ നടത്തി. ഏതാണ്ട് 90 ശതമാനം പണികളും യുഡിഎഫ് സർക്കാരിന്റെ കാലത്തു പൂർത്തിയാക്കിയിരുന്നു.

1000 ദിവസ്സം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് യുഡിഫ് ലക്ഷ്യമിട്ടത്. കൊച്ചി മെട്രോയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ അനുബന്ധിത ജോലികൾ ചെയ്തു തീർത്തതുകൊണ്ടാണ് പദ്ധതി അതിവേഗം മുൻപോട്ടു പോയത്.

എറണാകുളം നോർത്തിലെ ഓവർ ബ്രിഡ്ജ് , KSRTC ബസ് സ്റ്റാൻറ്റിന് സമീപത്തുള്ള റെയിൽവേ മേൽപാലം തുടങ്ങിയവ പൂർത്തിയാക്കി, സ്ഥലമെടുപ്പ് മുൻപോട്ടുപോയി. അനുബന്ധ ജോലികൾ ചെയ്തു തീർത്തതുകൊണ്ട് കേന്ദ്രാനുമതി ലഭിച്ച ഉടനെ മെട്രോയുടെ പണി ആരംഭിക്കാൻ നമുക്ക് സാധിച്ചു. അങ്ങനെ 1470 ദിവസം കൊണ്ട് ഉദ്‌ഘാടനം ചെയ്യുകയാണ് കൊച്ചി മെട്രോ.

കൊച്ചി മെട്രോയ്ക്ക് വേണ്ടി മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ചവരെ നന്ദിയോടെ ഓർക്കുന്നു. ഡി എം ആർ സിയുടെ മുഖ്യ ഉപദേഷ്ടാവ് ശ്രി ഇ. ശ്രീധരന്റെ നേതൃത്വവും വൈദഗ്ധ്യവും, കെ എം ആർ എൽ എം.ഡി ശ്രി ഏലിയാസ് ജോർജിന്റെ നിശ്ചയധാർഢ്യവും അർപ്പണ ബോധവും വലിയ മുതൽക്കൂട്ടായി. സ്ഥലമെടുപ്പിന് നേതൃത്വം നൽകിയ മുൻ ജില്ലാ കളക്ടർമാരായ ശ്രി ഷെയ്ഖ് പരീത്, ശ്രീ എം ജി രാജമാണിക്യം എന്നിവരുടെ സേവനം എന്നും വിലമതിക്കും.

ശ്രീ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന് കൊച്ചി മെട്രോയോടുണ്ടായിട്ടുള്ള പോസ്റ്റിറ്റീവ് സമീപനം വിലമതിക്കാനാവാത്തതാണ്.

മെട്രോ റയിൽവെയുടെ ചാർജ് വഹിച്ചിരുന്ന മന്ത്രി ശ്രി ആര്യാടൻ മുഹമ്മദും പൊതുമരാമത്തു മന്ത്രി ശ്രി പി.കെ ഇബ്രാഹിംകുഞ്ഞും നൽകിയ നേതൃത്വം മെട്രോയുടെ നിർമ്മാണ പുരോഗതിക്ക് വലിയ വേഗത നൽകി. എം പിമാരും, എം എൽ എമാരും ഉൾപ്പടെ ജനപ്രതിനിധികൾ നൽകിയ സഹകരണവും പിന്തുണയും പ്രശംസനീയമാണ്.

അതോടൊപ്പം തന്നെ പദ്ധതിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച കൊച്ചി നിവാസികൾ, ഇതിന് വേണ്ടി രാപകൽ അദ്വാനിച്ച തൊഴിലാളികൾ അടക്കം എല്ലാവരും അഭിനന്ദനമർഹിക്കുന്നു.


(ഫേസ്ബുക് പോസ്റ്റ് )