UDF

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി



 ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ് നല്‍കും. 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. ദേശീയ ഗെയിംസിന്റെ വിജയം കായിക മന്ത്രി മുതല്‍ വോളന്റിയര്‍മാര്‍ക്കുവരെ അവകാശപ്പെട്ടതാണ്. ഇവരെ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നു. റണ്‍ കരള റണ്‍ ദേശീയ ഗെയിംസിന് നല്‍കിയത് വന്‍ ആവേശമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഒളിംപിക് യോഗ്യത നേടിയ നാലു താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കും. സജന്‍ പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്കാണ് ജോലി ലഭിക്കുക. ഒളിംപിക്‌സ് മെഡല്‍ നേടുന്നവര്‍ക്ക് ഒരുകോടി രൂപ സമ്മാനമായി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മെഡല്‍ നേടിയവര്‍ക്ക് 5, 3, 2 ലക്ഷം രൂപ വീതം നല്‍കും. കോട്ടയം ചിങ്ങവനത്ത് സ്‌പോര്‍ട്‌സ് കോളജും കോഴിക്കോട് സ്‌പോര്‍ട്‌സ് സ്‌കൂളും തുടങ്ങും. ദേശീയ ഗെയിംസ് സ്‌റ്റേഡിയങ്ങളുടെ പരിപാലനച്ചുമതല വിവിധ വകുപ്പുകളെ ഏല്‍പ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഗെയിംസ് വില്ലേജില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.