UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2023, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികം 31ന്. ജന്മവാർഷികദിനം സാന്ത്വനദിനമായി ആചരിക്കും.

  

Oommen Chandy

 പുതുപ്പള്ളിയുടെ ചിറകുകൾ പ്രതീക്ഷയുടെ ആകാശം സമ്മാനിച്ച ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികം 31ന്. ഉമ്മൻ ചാണ്ടീ ഓർമയായത്തിനു ശേഷമുള്ള ആദ്യ പിറന്നാൾ, മരണാനന്തരവും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അതുല്യനായ ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികദിനം സാന്ത്വനദിനമായി സഹപ്രവർത്തകർ ആചരിക്കും.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കുർബാന ഉമ്മൻ ചാണ്ടി മുടക്കാറില്ലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പിറന്നാളിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത്. പിറന്നാൾ ദിനം ആലുവ ഗവ.ഗെസ്റ്റ് ഹൗസിൽ ചികിത്സയുടെ ഭാഗമായി വിശ്രമത്തിലായിരുന്നു. അന്നു മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മുട്ടിയും അടക്കമുള്ളവർ നേരിട്ടെത്തി ആശംസ അറിയിച്ചിരുന്നു.

പതിവിനു വിപരീതമായി മുടിയൊക്കെ ചീകിയൊതുക്കിയിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ ചീകാതെ മുന്നിലേക്ക് അലസമായി ഇട്ട മുടിയാണ് നന്നായി ഇണങ്ങുന്നതെന്നും അതാണ് മനസ്സിൽ പതിഞ്ഞ മുഖമെന്നും മമ്മൂട്ടി പറയുകയും ചെയ്തു.

ആലുവയിൽ നിന്നു ആശുപത്രിയിലേക്കു പോകാനായിരുന്നു ഉമ്മൻ ചാണ്ടി തീരുമാനിച്ചിരുന്നത്. അർധരാത്രിയോടെ തീരുമാനം മാറ്റി. ഉമ്മൻ ചാണ്ടി പിറ്റേന്ന് നേരെ പുതുപ്പള്ളിയിലെ വീട്ടിലെത്തി. തുടർന്നു പുതുപ്പള്ളിപള്ളിയിലും പാമ്പാടി ദയറയിലും പ്രാർഥനയിൽ പങ്കു കൊണ്ടു. ഇതിനുശേഷം ചികിത്സയുടെ ദിനങ്ങളയിരുന്നു. എല്ലാവരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി യാത്രയും പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുടെ അഭാവത്തിലും പതിവുകൾ തെറ്റിക്കാതെയാണ് കുടുംബാംഗങ്ങൾ പിറന്നാൾ ദിനം  ക്രമീകരിച്ചിരിക്കുന്നത്.

 പുതുപ്പള്ളി പള്ളിയിൽ രാവിലെ കുർബാനയും വൈകിട്ട് 3.30നു കല്ലറയിൽ പ്രാർഥനയും ഉണ്ടായിരിക്കും.

കെപിസിസിയും 31നു കാരുണ്യ ദിനമായി ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.


സാന്ത്വനദിനാചരണം ഇങ്ങനെ


പുതുപ്പള്ളി നിയോജക മണ്ഡലം കോൺഗ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത്തവണ സാന്ത്വന ദിനാചരണം സംഘടിപ്പിക്കുന്നത്. രണ്ട് ബ്ലോക്ക് കമ്മിറ്റികൾ സജീവമായി പങ്കെടുക്കും. കോൺഗ്രസ് ബൂത്ത് തലത്തിൽ രാവിലെ 8നു പുഷ്പാർച്ചന. മണ്ഡലം തലത്തിൽ പ്രഭാത - ഉച്ചഭക്ഷണം. കോട്ടയം ജനറൽ ആശുപത്രിയിൽ ലീഡർ കെ. കരുണാകൻ ചാരിറ്റബിൾ ട്രസ്റ്റും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഭക്ഷണം ക്രമീകരിക്കും.

  പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ  വൈകിട്ട് 3.30നു 1001 സന്നദ്ധ സേന പ്രവർത്തകർ പുനരർപ്പണ പ്രതിജ്ഞയെടുക്കും. നാലിനു ചേരുന്ന സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രി വയലാർ രവി "ഒസി ചാരിറ്റബിൾ ട്രസ്റ്റ് കർമ സേന" യുടെ ഉദ്ഘാടനം നിർവഹിക്കും.

ഡിസിസി കാരുണ്യദിനം ആചരിക്കും

• ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികദി നമായ 31ന് ഡിസിസി കാരുണ്യദിനമായി ആചരിക്കും. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുടെ രക്തസാക്ഷിത്വ വാർഷികവും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും കൂടി പ്രമാ ണിച്ച് അന്നു 10നു ഡിസിസി ഓഫീസിൽ പു ഷ്പാർച്ചനയും അനുസ്മരണ സമ്മേളനം ഉണ്ടായിരിക്കുമെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. 12.30നു ഡിസിസി മുട്ടമ്പലം ശാന്തിഭവനിൽ സ്നേഹവിരുന്നു. ഒരുക്കിയിട്ടുണ്ട്.
ബൂത്ത് കമ്മിറ്റികൾ പുഷ്പാർച്ചനയും ക്ക് കമ്മിറ്റികൾ അനാഥാലയങ്ങളിൽ സ്നേഹ വിരുന്നും സംഘടിപ്പിക്കും.



2023, ജൂൺ 16, വെള്ളിയാഴ്‌ച

കേരളത്തെ കൊന്ന 7 വർഷങ്ങൾ

 


കുറച്ച് ദിവസങ്ങൾക്ക് മുൻപ് മലയാള മനോരമയിൽ കണ്ടൊരു വാർത്ത ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. കേൾവികുറവനുഭവിക്കുന്ന കുഞ്ഞുങ്ങളോട് ഇത്രമാത്രം ക്രൂരത, പിണറായി സർക്കാർ എന്തിന് കാണിക്കുന്നുവെന്ന് മനസിലാകുന്നില്ല ....

2011-16 ലെ, യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ 'ശ്രുതി തരംഗം'ത്തിലൂടെ ഏകദേശം 610 ൽ പരം കുട്ടികളെയാണ് കേൾവിയുടെയും സംസാരത്തിന്റെയും ലോകത്തേക്ക് ഞങ്ങൾ കൈപിടിച്ച് കൊണ്ടു വന്നത്.  ഓരോ കുട്ടിയുടെയും ശസ്ത്രക്രിയയുടെയും അനുബന്ധ ചികിത്സയുടെയും ചിലവ് (5 ലക്ഷം രൂപ )പൂർണ്ണമായും സർക്കാർ തന്നെ വഹിച്ചിരുന്നു . പദ്ധതിയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികൾക്ക് തുടർ ചികിത്സയുടെ ഭാഗമായി സ്പീച്ച് തെറാപ്പിയും നൽകി.

അന്നേവരെയുള്ള എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും സന്തോഷവും സംതൃപ്തിയും നൽകിയ സംഭവമായിരുന്നു അത്‌. ഒരുപാട് വേട്ടയാടലുകൾക്കിടയിലും, എന്റെ വ്യക്തി ജീവിതത്തിൽ ഓർമ്മിക്കാൻ കിട്ടിയ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്നായിരുന്നു അത്‌.

യാതൊരു കാരണവുമില്ലാതെ ഈ പദ്ധതിയെ ഇന്നത്തെ സർക്കാർ അട്ടിമറിക്കുകയാണ്.  'ശ്രുതി തരംഗം' പദ്ധതിയുടെ ഭാഗമായി  കുട്ടികൾക്ക് ഘടിപ്പിക്കപ്പെട്ട 'cochlear implant' ഉപകരണങ്ങൾ കാലപ്പഴക്കം മൂലം മാറ്റിവയ്ക്കേണ്ട സമയമാണിപ്പോൾ. ഒരു കുട്ടിക്ക് ഏതാണ്ട് 4 ലക്ഷം രൂപയാണ് ചെലവ് വരിക. പക്ഷെ അതിന് സർക്കാർ തയ്യാറുകുന്നില്ല. കൂടാതെ പാവപ്പെട്ടവർക്ക് വേണ്ടി UDF സർക്കാർ കൊണ്ടുവന്ന 'കാരുണ്യ പദ്ധതിയും ' ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. 

ധൂർത്തിനും അഴിമതിക്കും ലോകം മുഴുവൻ പ്രസിദ്ധി നേടിയ ഇന്നത്തെ LDF സർക്കാർ, ഈ കുഞ്ഞുങ്ങളെ പരിചരിക്കാൻ മാത്രം പണമില്ലെന്ന് പറയുന്നത് എന്തിനാണെന്ന് കേരളത്തിന്‌ മനസിലാകുന്നില്ല.ഒരു പുതിയ ലോകം സ്വപ്നം കണ്ട് വളർന്നു വന്ന ആ കുഞ്ഞുങ്ങളെ വീണ്ടും ദുരിതത്തിലേക്ക്  തള്ളിവിടുന്നത് കണ്ടുനിൽക്കാൻ ഈ നാടിന് കഴിയില്ല. ആ കുടുംബങ്ങളെ കഴിയുമ്പോലെ സഹായിക്കാൻ പ്രതിപക്ഷം മുന്നിട്ടിറങ്ങും.

ശ്രുതി തരംഗം പദ്ധതി അട്ടിമറിച്ചതടക്കം, കഴിഞ്ഞ 7 വർഷങ്ങൾ കൊണ്ട് കേരളത്തോട് ചെയ്ത ക്രൂരതകളിൽ LDF സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു.

#കേരളത്തെ_കൊന്ന_7വർഷങ്ങൾ

2022, ഡിസംബർ 28, ബുധനാഴ്‌ച

സത്യം ജയിച്ചു; മനസ്സാക്ഷിയാണ് വലുത്, കൂടെ നിന്ന എല്ലാവർക്കും നന്ദി

 


സോളാര്‍ കേസില്‍ ഞാനടക്കമുള്ളവരെ പ്രതിയാക്കി സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആരോപണ വിധേയരായ മുഴുവൻ പേരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു. കാരണം സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അവസരത്തില്‍ സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും സോളാര്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോ സി.ബി.ഐ അന്വേഷണത്തിന് ഇടതു സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാൻ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതില്‍ എനിക്ക് അത്ഭുതമുണ്ട്. വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല്‍ പോലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സി.ബി.ഐ അനേ്വഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമാണ്.

സോളാര്‍ കേസില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീങ്ങിയ അവസരത്തില്‍ ഞാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും എനിക്ക് നിയമോപദേശം ലഭിച്ചു.  എന്നാല്‍ ഞാൻ ഈ നിര്‍ദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്. കള്ളക്കേസില്‍ കുടുക്കി എന്നെ ആറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് ഞാനും കേസിൽ പ്രതിയാക്കപ്പെട്ട സഹപ്രവർത്തകരും  തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.


2022, സെപ്റ്റംബർ 6, ചൊവ്വാഴ്ച

'ട്രയിനിന്‍റെയും ലോറിയുടെയും സീറ്റിനടിയില്‍ കിടന്ന് യാത്ര ചെയ്തിട്ടുണ്ട്'

 


കോട്ടയത്ത് നിന്ന് ബസിലാണ് പലപ്പോഴും യാത്ര. അന്നൊക്കെ ട്രെയിനിൽ കയറണമെങ്കിൽ കൊച്ചി വെല്ലിംഗ്ടണിലേക്ക് പോകണം. മലബാർ പ്രദേശത്തേക്കാണ് അന്നത്തെ പ്രധാനപ്പെട്ട ട്രെയിൻ യാത്രകളെല്ലാം. അന്ന് റിസർവേഷനിൽ കയറാൻ പണമില്ല. നാലണയായിരുന്നു ടിക്കറ്റ് ചാര്‍ജ്ജ്. പണമില്ലാത്തതിനാല്‍ ട്രെയിൻ യാത്രക്ക് പോകുമ്പോൾ ഞാന്‍ ന്യൂസ് പേപ്പർ കൂടി കരുതും. ജനറൽ കംമ്പാർട്ട്മെന്‍റിൽ കയറി, സീറ്റിന്‍റെ അടിയിൽ പേപ്പർ വിരിക്കും. എന്നിട്ട് തിരിഞ്ഞ് കിടക്കും. ചൂല്, കുട്ട, ചട്ടി ഒക്കെയായി കയറുന്ന യാത്രക്കാര്‍ക്കിടയില്‍ സീറ്റിനടിയിലുള്ള എന്‍റെ കിടത്തം മറ്റ് യാത്രക്കാര്‍ക്ക് അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഉറങ്ങുകയാണല്ലോയെന്ന് കരുതി ആരും ശല്യം ചെയ്യാറില്ല. 

സീറ്റിനടിയിലെ മറ്റൊരു യാത്ര

പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനത്തിന്‍റെ തൊട്ടടുത്ത ദിവസം എറണാകുളത്ത് സംസ്ഥാന എക്സിക്യൂട്ടീവ് നിശ്ചയിച്ചു. എ കെ ആന്‍റണി, വയലാർ രവി, വി എം സുധീരൻ, എ സി ഷൺമുഖദാസ് എന്നിവരും ഒപ്പമുണ്ട്. എങ്ങനെയും എറണാകുളത്തെത്തണം. കാർ പിടിക്കാനാണെങ്കില്‍ കൈയില്‍ കാശില്ല. ഒടുവിൽ ലോറിയിൽ കയറിപ്പോകാൻ തീരുമാനിച്ചു. ഡ്രൈവർ സീറ്റിന് പുറകിലെ സീറ്റിൽ അഞ്ച് പേർക്കിരിക്കാം. ഞങ്ങൾ കൈ കാണിച്ച വണ്ടിയിൽ ക്ലീനർ കൂടി ഉള്ളതിനാൽ നാല് പേർക്കെ ഇരിക്കാനാവൂ. ഞാന്‍ ട്രെയിൻ യാത്രയിലേത് പോലെ സീറ്റിനടിയിൽ കിടക്കാമെന്ന് ഏറ്റു. കെ എസ് യു തൃശൂർ ജില്ലാ പ്രസിഡന്‍റായിരുന്ന വി എം സുധീരൻ തൃശൂരിൽ അന്ന് പ്രശസ്തനാണ്. ലോറി തൃശൂര്‍ ജില്ലയിലേക്ക് കയറിയപ്പോഴെ സുധീരൻ മുഖം മറച്ചിരിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു ഉത്സവഘോഷ യാത്ര അത് വഴി വന്നു. പരമാവധി മുഖം മറയ്ക്കാൻ ശ്രമിച്ചെങ്കിലും ചിലർ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് സുധീരാ എന്ന് വിളിച്ചു. ഉടൻ ഞാൻ മാത്രമല്ല ആൻറണിയും വയലാർ രവിയുമുണ്ട് എന്നായിരുന്നു സുധീരന്‍റെ മറുപടി. തീർന്നില്ല സീറ്റിനടിയിൽ തിരിഞ്ഞ് കിടക്കുന്നത് ഉമ്മൻ ചാണ്ടിയാണെന്നും സുധീരൻ വിളിച്ച് പറഞ്ഞു.

ഉമ്മൻ ചാണ്ടിയാണെന്ന് വിശ്വസിക്കാത്ത ഒരു കടക്കാരൻ

എ സി ഷൺമുഖദാസിന്‍റെ കല്യാണം കോഴിക്കോട് വച്ച് നടക്കുന്നു. തൊട്ടടുത്ത ദിവസം പാലക്കാട് കെ എസ് യു യോഗം നടക്കുന്നു. യോഗത്തിനെത്താമെന്ന് ഞാന്‍ സമ്മതിച്ചിരുന്നു. എ കെ ശശീന്ദ്രനും ഒപ്പം കൂടി. എംഎൽഎയായതിനാൽ എനിക്കന്ന് കെഎസ്ആർടിസി ബസ് യാത്ര സൗജന്യമാണ്. ശശീന്ദ്രന് വേണ്ടി രണ്ട് രൂപ കടം വാങ്ങിയാണ് ഞങ്ങളുടെ യാത്ര. അന്നൊക്കെ കോഴിക്കോട് നിന്നും ഷൊർണൂരെത്തി വണ്ടി മാറി കയറണം. എന്നിട്ടും ടിക്കറ്റ് നിരക്ക് കഴിഞ്ഞ് നാലണ പിന്നെയും ബാക്കി. വണ്ടി പെരിന്തൽമണ്ണയിലെത്തിയപ്പോൾ ചായ കുടിക്കാൻ നിർത്തി. ആ നാലണ കൊണ്ട് ഞങ്ങളും ചായ കുടിച്ചു. പക്ഷേ, ബസ് ഷൊർണൂരിലെത്തിയപ്പോൾ നേരം വൈകിയിരുന്നു. അവസാനത്തെ കെഎസ്ആർടിസി ബസും പോയി. ഇനി പ്രൈവറ്റ് ബസ് മാത്രമേയുള്ളൂ. അതിൽ കയറിയാൽ എനിക്ക് പ്രത്യേകം ടിക്കറ്റ് എടുക്കണം. അതിന്, കൈയില്‍ പൈസയില്ല. ഒടുവിൽ രാവിലെ ആറ് മണി വരെ കെഎസ്ആര്‍ടിസി ബസ് കാത്ത് നിന്നു. അതിരാവിലെ ഒരു കട തുറന്നപ്പോൾ കടക്കാരനോട് കഥ പറഞ്ഞു. എന്നാൽ എംഎൽഎ ഉമ്മൻ ചാണ്ടിയാണ് താനെന്ന് കടക്കാരൻ ഒരു തരത്തിലും വിശ്വസിച്ചില്ല. ഏറെ നിർബന്ധിച്ചപ്പോൾ 'ഒരു രൂപയല്ലേ, പോട്ടെ' എന്ന നിലയിൽ കടക്കാരൻ തന്നു. അതുമായി പാലക്കാട്ടേക്ക് തിരിച്ചു. രണ്ടാഴ്ചക്ക് ശേഷം കെ എ ചന്ദ്രനുമൊത്ത് ഷൊർണൂരില്‍ തിരിച്ചെത്തിയപ്പോള്‍ കടക്കാരന് ആ ഒരു രൂപ മടക്കി നൽകി. അപ്പോഴാണ് താന്‍ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്ന് കടക്കാരന് വിശ്വാസമായത്.

യാത്രയിലെ മറക്കാനാവാത്ത അനുഭവം

ഒരിക്കൽ എറണാകുളത്ത് നിന്നും തൃശൂരിലേക്ക് പോകാൻ ട്രെയിനില്‍ കയറി. എല്ലാവരും വന്ന് സംസാരിക്കുന്നുണ്ട്. എന്നാൽ, ഒരു സ്ത്രീ മാത്രം ഏറെ വിഷമിച്ചിരിക്കുന്നു. അങ്ങനെ അവരോട് എങ്ങോട്ട് പോകുന്നുവെന്ന് ചോദിച്ചു. 

' നിലമ്പൂരിന് പോകുന്നു..' 

' മകളെ അവിടെ ഒരു സ്ഥാപനത്തിൽ താമസിപ്പിച്ചിരിക്കുന്നു.' 

അവര്‍ വീണ്ടും വിദൂരതയിലേക്ക് നോക്കി നിശബ്ദയായിരുന്നു. വളരെ നിർബന്ധിച്ചപ്പോൾ അവര്‍ അവരുടെ കഥ പറഞ്ഞു.

' വിധവയാണ്. മകൾക്ക് കല്യാണപ്രായമായി. അവർ വീട്ടുജോലിക്ക് പോയാൽ മാത്രമാണ് ആ കുടുംബത്തിന്‍റെ ജീവിതം മുന്നോട്ട് നീങ്ങുക. യാതൊരു സുരക്ഷയില്ലാത്ത വീടാണ്. ജോലിക്ക് പോകുമ്പോൾ മകളെ ഒറ്റക്ക് നിർത്താൻ പേടി. അതിനാൽ നിലമ്പൂരിലെ ഒരു ആശ്രമത്തിൽ നിർത്തിയിരിക്കുകയാണ്.' 

ഞാന്‍ അവരുടെ ഫോൺ നമ്പർ വാങ്ങി. പിറവം മുൻസിപ്പൽ ചെയർമാൻ സാബുവിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് മുളന്തുരുത്തിയിൽ ഒരു വീട് വേണമെന്ന ആവശ്യം വ്യക്തമാക്കി. സാബു മുൻകൈ എടുത്ത് അവിടെ ഒരു വീട് നിര്‍മ്മിച്ച് നല്‍കി. ഒടുവിൽ വീടിന്‍റെ പാല് കാച്ചൽ തന്‍റെ സൗകര്യാർത്ഥം രാത്രി 9 മണിക്കാണ് അവർ നടത്തിയതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. 

അക്കാലത്തെ ദില്ലി യാത്രകള്‍ 

പണ്ട് ദില്ലിയിൽ പോകുന്നത് ചെന്നൈ വഴിയാണ്. മദ്രാസ് മെയിലിൽ രാവിലെ ചെന്നൈയിലെത്തും. വൈകിട്ട് ഗ്രാന്‍റ് എക്സ്പ്രസിലാണ് ദില്ലി യാത്ര. കേരളത്തിൽ നിന്നുള്ള ഏക എം പി പനമ്പള്ളി ഗോവിന്ദ മേനോനാണ്. എന്നാൽ, തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടായിരുന്നത് ലക്ഷദ്വീപ് എം പി, പി എം സയ്യിദിനോടും. അതിനാൽ ദില്ലിയിൽ താമസം സയ്യിദിന്‍റെ വീട്ടിലായിരിക്കും. ഇന്നത്തെ അത്ര സൗകര്യങ്ങളില്ലെങ്കിലും അന്നത്തെ യാത്രകള്‍ നല്‍കിയ  സന്തോഷമോ സംത്യപ്തിയോ ഇന്നില്ലെന്നും ഉമ്മൻ ചാണ്ടി പറയുന്നു. 

ആദ്യമായി എംഎല്‍എയായപ്പോള്‍ ഒപ്പം പിണറായിയും

1970 ൽ എംഎൽഎ ആയപ്പോൾ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര കെഎസ്ആർടിസി ബസിലായിരുന്നു. രാത്രി 12.30 ന് കോട്ടയത്ത് നിന്ന് എടുക്കുന്ന വണ്ടി പുലർച്ചെ 4.30 ന് തലസ്ഥാനത്തെത്തും. പിണറായി വിജയനും താനും ആദ്യമായി ഒരേ തെരെഞ്ഞെടുപ്പ് ജയിച്ച് ഒരുമിച്ചാണ് എംഎൽഎമാരായി നിയമസഭയിലെത്തുന്നത്. അന്നത്തെ എംഎൽഎമാര്‍ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 

കാര്‍ യാത്രകള്‍ 

1970ൽ എംഎൽഎ ആയെങ്കിലും സ്ഥിരമായി കാർ കിട്ടുന്നത് 1977 ൽ മന്ത്രിയാകുമ്പോഴാണ്. ഇതിനിടെ 74 ൽ എം ആർ എഫിലെ ഐഎൻടിയുസി യൂണിയൻ പ്രസിഡന്‍റ് എന്ന നിലയിൽ കാർ ലഭിച്ചിരുന്നു. അന്ന് എസി ഇട്ടുള്ള കാർ യാത്ര  ലക്ഷ്വറിയാണ്. അതിനാൽ ഗ്ലാസ് താഴ്ത്തിയാണ് കാര്‍ യാത്രകളെല്ലാം. പിന്നെ അതൊരു ശീലമായി. 


(തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള എന്‍റെ ട്രെയിൻ യാത്ര ശബരിയിലായിരുന്നു. സ്പ്ലീപ്പർ ക്ലാസിൽ ടിക്കറ്റെടുത്ത് കയറിയപ്പോൾ തൊട്ടടുത്ത സീറ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അപ്രതീക്ഷത വിഐപി സഹയാത്രികൻ. അദ്ദേഹം പത്രം വായിക്കുകയായിരുന്നു. ഇതിനിടെ യാത്രക്കാരിൽ പലരും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ഞാന്‍ അദ്ദേഹത്തിന്‍റെ യാത്രകളെക്കുറിച്ച് ചോദിച്ചു. ഏറ്റവും കൂടുതൽ കാലം എംഎൽഎ എന്ന റിക്കോഡിട്ട ഉമ്മൻചാണ്ടി, തന്‍റെ യാത്രകളെ കുറിച്ച് പറഞ്ഞ് തുടങ്ങി....... 

പുതുപ്പള്ളിക്കാരുടെ എംഎല്‍എയായതിനാല്‍ കോട്ടയം - തിരുവനന്തപുരം റൂട്ടിൽ ഏറ്റവുമധികം കാറിൽ യാത്ര ചെയ്ത ആളും ഒരുപക്ഷേ ഉമ്മൻ ചാണ്ടി ആയിരിക്കും. ആരോഗ്യ പ്രശ്നം അലട്ടുന്നതിനാൽ ഇപ്പോൾ കാറിലുള്ള ദീർഘദൂര യാത്രകള്‍ ഒഴിവാക്കി. ട്രെയിൻ യാത്രക്കിടെ ചായയോ ഭക്ഷണമോ അദ്ദേഹം കഴിച്ചില്ല. ഇടക്ക് ചൂട് വെള്ളം മാത്രം.

ഉമ്മന്‍ ചാണ്ടിയുമായി യാത്രകളെ കുറിച്ച് സംസാരിച്ചിരുന്ന് ഒടുവില്‍ ട്രയിന്‍ കോട്ടയത്തെത്തി. ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായിരുന്ന പുതുപ്പള്ളിക്കാരുടെ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നില്‍ക്കുന്നു...

പ്രവര്‍ത്തകരുടെ സ്നേഹാന്വേഷണങ്ങള്‍ക്കിടയിലൂടെ ആ ജനപ്രതിനിധി പതിയെ നടന്നു നീങ്ങി.)

Oommen Chandy mla's Journey experience by S Ajith Kumar (AsianetNews.com)



2022, ജൂലൈ 20, ബുധനാഴ്‌ച

ശബരിനാഥിൻറെ ജാമ്യം: സർക്കാരിന് തിരിച്ചടി; പോലീസിന് നാണക്കേട്

 


കള്ളക്കേസില്‍ കുടുക്കി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥനെ ജയിലിടയ്ക്കാനുള്ള  ശ്രമം കോടതി പരാജയപ്പെടുത്തിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്.

സര്‍ക്കാരിന്റെ ആയുധമായി മാറിയ പോലസിന് കനത്ത നാണക്കേടും. 

പോലീസിനെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകര്‍ക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരേ കൂടുതല്‍ കരുത്തോടെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പോരാടും

2022, ജൂലൈ 15, വെള്ളിയാഴ്‌ച

എം എം മണിയുടെ പ്രസ്താവന അപമാനകരം; മണി മാപ്പു പറയണം.

 


കെ കെ രമ എംഎല്‍എയ്‌ക്കെതിരേ മുന്‍മന്ത്രി എം എം മണി നടത്തിയ പരാമര്‍ശം അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്.ഒരിക്കലും പറയാന്‍ പാടില്ലാത്തതു പറഞ്ഞെന്നു മാത്രമല്ല, അതില്‍ ഉറച്ചുനിന്നുകൊണ്ട് വീണ്ടും രംഗത്തുവരുകയും ചെയ്തത് കേരളത്തിനു അപമാനകരമാണ്.

സഭയക്കുള്ളിലോ പുറത്തോ ഇത്തരം പരാമര്‍ശങ്ങള്‍ ആരും നടത്താന്‍ പാടില്ല. അതുണ്ടാക്കുന്ന വേദനയുടെ ആഴം അനുഭവിക്കുന്നവര്‍ക്കേ അറിയൂ. മണിയുടെ പരാമര്‍ശത്തെ  മുഖ്യമന്ത്രി ന്യായീകരിച്ചതും സ്പീക്കര്‍ കണ്ടില്ലെന്നു നടിച്ചതും തെറ്റ്. എംഎല്‍എയെ തിരുത്താന്‍ മുഖ്യമന്ത്രി തുനിഞ്ഞില്ല.  

രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം എം മണി മാപ്പു പറയണം.

2022, ജൂലൈ 4, തിങ്കളാഴ്‌ച

പ്രതികളെ പിടിക്കാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ച

 


കോട്ടയം ഡിസിസി ഓഫീസിനും എകെജി സെന്ററിനും  നേരെ ആക്രമണം നടന്ന്  മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണ്. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മാത്രം പോലീസ് പ്രവര്‍ത്തിക്കുന്നതിനാലാണിത്. 

ഡിസിസി ഓഫീസിനു പോലീസ് സംരക്ഷണം ഉണ്ടായിരുന്ന അവസരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സംഘമാണ് പ്രതികളെന്നു ബോധ്യമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് പോലീസിനു തന്നെ അപമാനമാണ്. 

തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയിലുള്ള എകെജി സെന്ററില്‍ ആക്രമണം നടന്ന് മൂന്നു  ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെയും സംഭവം നടക്കുമ്പോള്‍ പോലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനേ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച സിപിഎമ്മുകാര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. 

കോണ്‍ഗ്രസിനും യുഡിഎഫിനും നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘര്‍ഷം സൃഷ്ടിച്ച് അഗാധമായ പ്രതിസന്ധിയില്‍പ്പെട്ട സര്‍ക്കാരിനെ സംരക്ഷിക്കാനാണ് സിപിഎമ്മും പോലീസും ശ്രമിക്കുന്നത്.

2022, ജൂൺ 25, ശനിയാഴ്‌ച

ബഫര്‍സോണ്‍ വിഷയത്തില്‍ മാര്‍ച്ച് നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

 


രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്‌ഐ ക്രിമിനലുകള്‍ അടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ  നിലപാട് സംശയകരമാണ്‌.

കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ ആക്രമണം നടന്നത്. സംഭവസ്ഥലത്തു ഉണ്ടായിരുന്നിട്ടും പോലീസ്  കുറ്റകരമായ നിസ്സംഗതയാണ് കൈക്കൊണ്ടത്. പോലീസ് നോക്കി നില്‍ക്കെയാണു അക്രമം  നടന്നതെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. 

ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. പിണറായി സര്‍ക്കാരാണ്  വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള  ഒരു കിലോമീറ്റര്‍ ദൂരം  ബഫര്‍ സോണാക്കണമെന്ന് 2019ല്‍  ശുപാര്‍ശ ചെയ്തത്. 

എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ സിപിഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. പ്രതികളെ അറസ്‌റ് ചെയ്യുകയും കുറ്റക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ  നടപടി എടുക്കണം.



2022, ജൂൺ 21, ചൊവ്വാഴ്ച

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ അവഗണിച്ചു

 


ലക്ഷക്കണക്കിന് പ്രവാസികള്‍ കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് മടങ്ങിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവരെ സംരക്ഷിക്കാന്‍ നാമമാത്രമായ നടപടികള്‍ പോലും സ്വീകരിച്ചില്ല.

ചെയ്ത കാര്യങ്ങളെപ്പറ്റി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇന്‍ഷ്വറന്‍സ് പോലെ ചില പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനു പറയേണ്ടി വന്നത്. പ്രവാസി ക്ഷേമത്തിന് വേണ്ടി പുതിയ പദ്ധതികള്‍ നടപ്പിലാക്കാനോ യു.ഡി.എഫ്. തുടങ്ങിവച്ച പുനരധിവാസം പോലുള്ളവ തുടരാനോ പിണറായി സര്‍ക്കാരിന് കഴിഞ്ഞില്ല. കോവിഡ് കാലത്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളോടും മറുനാടന്‍ മലയാളികളോടും ഇടതുമുന്നണി സര്‍ക്കാര്‍ കാട്ടിയ അവഗണന മറക്കാന്‍ സാധിക്കില്ല.

നിതാഖത്ത് മൂലം മടങ്ങേണ്ടിവന്ന പ്രവാസികള്‍ക്ക് വേണ്ടി സമഗ്രമായ പുനരധിവാസ പദ്ധതിയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ 2014-ല്‍ നടപ്പിലാക്കിയത്. മടങ്ങിവന്ന പ്രവാസികള്‍ക്ക് ‘സാന്ത്വനം’ പദ്ധതിയിലൂടെ പെണ്‍മക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയവ ഏര്‍പ്പെടുത്തി. ‘ചെയര്‍മാന്‍ ഫണ്ട്’ പദ്ധതി മുഖേന സാമ്പത്തിക ആനുകൂല്യങ്ങളും മരിച്ചവരുടെ ശരീരം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘സ്വപ്നസാഫല്യം’ പദ്ധതിയിലൂടെ സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കി. തിരിച്ചെത്തിയവര്‍ക്ക് നൈപുണ്യ പരിശീലന പദ്ധതിയും യുഡിഎഫ് നടപ്പിലാക്കി.

ഇറാഖിലും ലിബിയയിലും യുദ്ധം ഉണ്ടായ അവസരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കേരളം നടത്തിയ ഇടപെടലാണ് മലയാളി നേഴ്‌സുമാരടക്കമുള്ള പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചത്.

യു.ഡി.എഫ്. സംഘടിപ്പിച്ച ഗ്ലോബല്‍ എന്‍.ആര്‍.കെ. മീറ്റില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും നിയന്ത്രണങ്ങളില്ലാതെ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ‘പ്രവാസി ഭാരതീയ ദിവസ്’ കോണ്‍ഫറന്‍സിന് 2013-ല്‍ കൊച്ചിയില്‍ ആദ്യമായും അവസാനമായും ആതിഥ്യമരുളുക വഴി പ്രവാസി ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും അന്നത്തെ സര്‍ക്കാരിന് കഴിഞ്ഞു.

പ്രവാസികാര്യ മന്ത്രാലയം തന്നെ നിര്‍ത്തലാക്കിയ മോഡി സര്‍ക്കാരും പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രവാസികള്‍ക്ക് പുതിയ പദ്ധതികളോ, ആനുകൂല്യങ്ങളോ നടപ്പിലാക്കാത്ത ഇടതുമുന്നണി സര്‍ക്കാരും പ്രവാസികളുടെ ആവശ്യങ്ങളോട് കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും അത് മൂടിവയ്ക്കാനാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്ത് വന്നത്.



2022, ജൂൺ 13, തിങ്കളാഴ്‌ച

'കറുത്ത മാസ്ക് പോലും പാടില്ലെന്ന് പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല'

 

 പുതുപ്പള്ളിയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ..


പൊലീസ് രാജ് സൃഷ്ടിക്കുന്നത് കേരളത്തിന്റെ അന്തരീക്ഷത്തില്‍ നന്നല്ല. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്. എനിക്കെതിരെ കല്ലേറ് പോലുമുണ്ടായി..

ആ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴില്ല...

കല്ലേറ് ഉൾപ്പെടെ ഇടതുപക്ഷം എനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും ഇതുപോലെ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ല..

ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് ഇത്തരം സുരക്ഷ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്..