UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2021, ജനുവരി 20, ബുധനാഴ്‌ച

ഒറ്റക്കെട്ടായി നേതൃത്വം നൽകും

 


പരസ്പരം സഹകരിക്കുന്നതാണ് എന്റേയും രമേശിന്റേയും രീതി. കേരളത്തിലെ കോണ്‍ഗ്രസ് വലിയ പ്രസ്ഥാനമാണ്. ഒരാളുടെ കൈയ്യില്‍ ഒതുങ്ങുന്നതല്ല. ഒരു നേതാവ് മാത്രമല്ല. എല്ലാവരും കൂടി കൂടുമ്പോഴാണ് സംഘടനയാകുന്നത്. അമിതമായ സ്വാതന്ത്ര്യം നേതാക്കന്‍മാര്‍ക്കും അണികള്‍ക്കും ഈ പാര്‍ട്ടിയില്‍ എടുക്കാന്‍ സാധിക്കും. ആ അമിത സ്വാതന്ത്ര്യം വഴിവിട്ടു പോകാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസില്‍ നേതൃപ്രശ്‌നമില്ല. ഞാന്‍ രണ്ട് പ്രാവിശ്യം മുഖ്യമന്ത്രിയായ ആളാണ്. എനിക്ക് 50 വര്‍ഷം എംഎല്‍എ ആകാന്‍ പാര്‍ട്ടി അവസരം തന്നിട്ടുള്ളതാണ്. ഈ അവസരത്തില്‍ ഒരു പരിപാടിയും പദ്ധതിയോടെയല്ല. ഒരു കാര്യം ഞാന്‍ പറയാം, കേരളത്തില്‍ നേതൃപ്രശ്‌നം സംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടാകാന്‍ പോകുന്നില്ല. കഴിഞ്ഞ കാലങ്ങളിലെല്ലാം സ്മൂത്തായാണ് പോയിരിക്കുന്നത്. ഇപ്രാവശ്യവും അങ്ങനെയാകും. ഞങ്ങള്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ ‘യുഡിഎഫ് അധികാരത്തില്‍ വരിക’. ഒറ്റക്കെട്ടായി മുന്നോട്ട് പോകും. അഞ്ച് വര്‍ഷമായി പദവിയില്ലെങ്കിലും ഞാന്‍ എല്ലാത്തിനുമുണ്ട്. ജയിക്കാന്‍ എന്ത് വിട്ടുവീഴ്ച്ചയ്ക്കും ഏത് പാര്‍ട്ടിയും നേതാവും തയ്യാറാണ്. രമേശനും മുല്ലപ്പള്ളിയുമായി മിക്കവാറും ദിവസങ്ങളില്‍ ഫോണിലൂടെയെങ്കിലും ബന്ധപ്പെടുന്നുണ്ട്.

ഘടകകക്ഷികള്‍ പ്രതിപക്ഷ നേതാവിനേക്കുറിച്ച് തൃപ്തിക്കുറവ് ഉള്ളതായി പറഞ്ഞിട്ടില്ല. എ കെ ആന്റണി പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഞാന്‍ ആയിരുന്നപ്പോഴും പ്രവര്‍ത്തനം പോരാ എന്ന വിമര്‍ശനമുണ്ടായിരുന്നു. അത് രമേശിനോട് മാത്രമുള്ള ചോദ്യമല്ല. ഞങ്ങളോട് മുന്‍പ് ചോദിച്ചിട്ടുള്ളതാണ്. രമേശ് ചെന്നിത്തല ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുമ്പോള്‍ പരിഹസിക്കുകയാണ് ഭരണപക്ഷം ചെയ്തത്. പിന്നീടതെല്ലാം സത്യമായി.

പ്രത്യേക കരാറോ ധാരണയോ കോണ്‍ഗ്രസിന് ആവശ്യമില്ല. അതൊന്നും ഇല്ലാതെ തന്നെ കോണ്‍ഗ്രസ് മുന്നോട്ടുപോകും ജയിക്കുകയും ചെയ്യും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് തീരുമേനിക്കേണ്ടത് പാര്‍ട്ടിയാണ്. എന്റെ പൊതുജീവിതത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണയും അംഗീകാരവും ഏറ്റവും വലുതായി തന്നെ ഞാന്‍ കാണുന്നു. ഇനിയെന്താണ് എന്നുള്ളത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടിയുടെ തീരുമാനം പറയുമ്പോള്‍ എനിക്ക് എന്റേതായ കാഴ്ച്ചപ്പാടുകള്‍ പറയാനും സാധിക്കും.

യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുക്കും. കഴിവുള്ള ഉത്തരവാദിത്വം ഏല്‍പിക്കാവുന്ന ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും ഘടകകക്ഷികളിലും ധാരാളമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരമാവധി പിന്തുണ നല്‍കുമെന്നതിന് യാതൊരു സംശയവും വേണ്ട. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രനെ മേയറാക്കിയത് നല്ല തീരുമാനമാണെന്നേ ഞാന്‍ പറയൂ. കോണ്‍ഗ്രസ് മുമ്പേ ചെയ്തത് ആരും കണ്ടില്ലേ? 26ാം വയസിലാണ് സുരേഷ് കൊടിക്കുന്നില്‍ എന്ന ദളിത് വിഭാഗത്തില്‍ പെട്ടയാളെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിച്ചത്. വന്‍ ഭൂരിപക്ഷത്തോടെയാണ് രമ്യ ഹരിദാസ് ജയിച്ചത്. പി സി വിഷ്ണുനാഥ് 26-ാമത്തെ വയസിലാണ് എംഎല്‍എ ആയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ല. പക്ഷെ, പ്രതീക്ഷ വെച്ചിരുന്നു. പ്രതിപക്ഷ നേതാവ് നല്ല നിലയില്‍ കൈകാര്യം ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാക്കാലത്തും യുഡിഎഫ് പിന്നിലായിരിക്കും. ത്രിതല പഞ്ചായത്ത് ഫലം യുഡിഎഫിന് കുറവുകള്‍ മനസിലാക്കാനുള്ള അവസരമായി.


കിറ്റു കൊടുക്കലല്ല ദാരിദ്ര്യ നിർമാർജനം

 


കഴിഞ്ഞ യുഡിഎഫ് സർക്കാർ ആദ്യ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി മുഴുവൻ ബിപിഎൽ കുടുംങ്ങൾക്കും  ഭരണത്തിന്റെ തുടക്കം മുതൽ സൗജന്യമായി അരി വിതരണം ചെയ്തു. പിന്നീട് വന്ന ഇടതുമുന്നണി സർക്കാർ സൗജന്യ അരി വിതരണം നിർത്തലാക്കി. എപിഎൽ കുടുംബങ്ങൾക്കു കേന്ദ്രസർക്കാർ നൽകുന്ന അരിയുടെ വിലയിൽ നിന്ന് ഇപ്പോൾ 2 രൂപ കൂട്ടിയാണ് ഇപ്പോൾ ഇവിടെ വാങ്ങുന്നത്. 

ലൈഫ് മിഷന്റെ പേരിൽ ഇടതുമുന്നണി സർക്കാർ 2 ലക്ഷം വീടു നിർമിച്ചപ്പോൾ യുഡിഎഫിന്റെ കാലഘട്ടത്തിൽ വിവിധ വകുപ്പുകളിലൂടെ 4,21,000 വീടുകളാണ് നിർമിച്ചത്. കൊല്ലം, ആലപ്പുഴ ബൈപാസ് യാഥാർഥ്യമായത് ചെലവിന്റെ പകുതി തുക യുഡിഎഫ് സർക്കാർ കെട്ടിവച്ചതുകൊണ്ടാണ്.

എഐസിസിയുടെ പുതിയ തീരുമാനങ്ങൾ ഏതെങ്കിലും വ്യക്തിക്കുള്ള അംഗീകാരം അല്ല. കൂട്ടായ നേതൃത്വത്തിനുള്ള അംഗീകാരമാണിത്. കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം മാത്രമാണു ലക്ഷ്യം. എല്ലാവരും കഴിവിന്റെ പരമാവധി പ്രവർത്തിക്കണം.

നിയമസഭാ തിരഞ്ഞെടുപ്പു കേരളത്തിന്റെ മാത്രം കാര്യമല്ല. നരേന്ദ്രമോദി സർക്കാരിനെതിരെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കം കേരളത്തിൽ നിന്ന് ആയിരിക്കണം. അതിനുളള്ള അവസരമായി നിയമസഭാ തിരഞ്ഞെടുപ്പിനെ കാണണം. എൽഡിഎഫ് സർക്കാർ 5 വർഷം പൂർത്തിയാകാറായപ്പോഴല്ലേ സൗജന്യ റേഷനും മറ്റും നൽകിയത്.



2021, ജനുവരി 16, ശനിയാഴ്‌ച

പൊള്ളയായ, വിശ്വാസ്യതയില്ലാത്ത കേരളം ബജറ്റ് 2021

 


യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്കാമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചത്. വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ല.

അഞ്ചു വര്‍ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ അരിയും എ.പി.എല്‍. കുടുംബങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനത്തിന് തരുന്ന അതേ വിലയായ 8.90 രൂപയ്ക്ക് അരിയുമാണ് യുഡിഎഫ് സര്‍ക്കാര്‍ നല്കിയത്. ഇടതുസര്‍ക്കാര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ക്ക് 2 രൂപയ്ക്കും എ.പി.എല്‍. കാര്‍ഡുകള്‍ക്ക് 2 രൂപ കൂടി വര്‍ദ്ധിപ്പിച്ച് 10.90 രൂപയ്ക്കുമാണ് റേഷനരി നല്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് എപിഎല്ലിന് കുറഞ്ഞ നിരക്കില്‍ അരി പ്രഖ്യാപിച്ചത്.

യു.ഡി.എഫ് ഗവണ്‍മെന്റ് 2013-ല്‍ ഭരണാനുമതി കൊടുത്ത പേട്ട-തൃപ്പൂണിത്തുറ മെട്രോ ലൈന്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചത് 5 വര്‍ഷം പാഴാക്കിയ ശേഷമാണ്. 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് പണി ആരംഭിച്ച വിഴിഞ്ഞം തുറമുഖം ഒരിടത്തും എത്തിയിട്ടില്ല.

പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് പണി നല്‍കുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശമില്ല. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നതിന് സഹായകരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നു തൊഴിലാളികള്‍ പ്രതീക്ഷിച്ചിരുന്നു.

കഴിഞ്ഞ 5 വര്‍ഷം തറവില വര്‍ദ്ധിപ്പിക്കാതെയിരുന്ന ഗവണ്‍മെന്റ് 20 രൂപ മാത്രം കൂട്ടിയത് റബ്ബര്‍ കര്‍ഷകരെ തീര്‍ത്തും നിരാശരാക്കി. റബ്ബറിന്റെ താങ്ങുവില കുറഞ്ഞത് 200 രൂപയാക്കണം. കുടിശ്ശിക ഉടനെ നല്‍കണം. റബ്ബറിന്റെ താങ്ങുവില 150 രൂപയായി പ്രഖ്യാപിച്ച് യു.ഡി.എഫ്. ഗവണ്‍മെന്റ് ഒരു കിലോ റബ്ബറിന് 70 രൂപ വരെ സബ്‌സിഡി നല്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച റബര്‍പാര്‍ക്കും റൈസ് പാര്‍ക്കും ആവര്‍ത്തിച്ചിരിക്കുന്നു.

കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 5000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുവാന്‍ 12,000 കോടി മാറ്റിവയ്ക്കുന്നു എന്ന പ്രഖ്യാപനം അമ്പരപ്പിപ്പിക്കുന്നതാണ്. 2016 ആദ്യം റണ്‍വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡി.ജി.സി.എ.യുടെ അനുമതിയോടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ റണ്‍വേയുടെ നീളം 3050 മീറ്ററില്‍ നിന്ന് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം സമരം നടത്തിയത്. 5 വര്‍ഷം കഴിഞ്ഞിട്ടും റണ്‍വേയുടെ നീളം ഒരു മീറ്റര്‍പോലും വര്‍ദ്ധിപ്പിക്കുകയോ ഒരു സെന്റ് സ്ഥലം കൂടുതലായി ഏറ്റെടുക്കുകയോ ചെയ്യാത്ത ഗവണ്‍മെന്റ് ഒരു കൂറ്റന്‍ പ്രഖ്യാപനം അവസാനത്തെ ബജറ്റില്‍ നടത്തിയത് ആരും ഗൗരവമായി എടുക്കുകയില്ല.

യു.ഡി.എഫ്. ഗവണ്‍മെന്റ് കാലത്ത് നടപ്പിലാക്കിയ ഓട്ടോണോമസ് കോളേജുകള്‍ക്ക് എതിരെ സി.പി.എം. സമരം ചെയ്യുകയും യു.ജി.സി.യില്‍ നിന്നും എത്തിയവരെ തടയുകയും ചെയ്തത് മറന്നിട്ടാണ് ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നതെങ്കിലും സ്വാഗതം ചെയ്യുന്നു. കാലത്തിന്റെ മാറ്റം ഉള്‍കൊണ്ട് പ്രായോഗിക സമീപനം സ്വീകരിക്കുകയും പ്രതിലേച്ഛ ഇല്ലാതെ വിദ്യാഭ്യാസ രംഗത്ത് മികവ് പ്രകടിപ്പിച്ച സ്ഥാപനങ്ങളെ ഗവണ്‍മെന്റ് വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയും വേണം.

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് എന്ന പ്രഖ്യാപനം കേള്‍ക്കുമ്പോള്‍, പഴയ കംപ്യൂട്ടര്‍ വിരുദ്ധ സമരം ആരെങ്കിലും അയവിറക്കിയാല്‍ കുറ്റം പറയാനാവില്ല.

ആരുമില്ലാത്ത പാവപ്പെട്ട കുടുംബങ്ങളെ ദത്തെടുത്ത് കുടുംബശ്രീ വഴി പരിപാലിക്കുന്ന ആശ്രയ പദ്ധതിയെ ഇടതുസര്‍ക്കാര്‍ വിസ്മരിച്ചിരുന്നെങ്കിലും ഈ ബജറ്റില്‍ പരിഗണന നല്കിയതിനെ സ്വാഗതം ചെയ്യുന്നു. എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച ഈ പദ്ധതി 2011-16ല്‍ യു.ഡി.എഫ്. ഗവണ്‍മെന്റ് കേരളമൊട്ടാകെ നടപ്പിലാക്കിയിരുന്നു.



2021, ജനുവരി 12, ചൊവ്വാഴ്ച

സുപ്രീം കോടതി സ്‌റ്റേ: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കണം

 


കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി കാര്‍ഷിക നിയമം സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണം.

ഏകപക്ഷീയമായി വിദഗ്ധസമിതിയെ നിയമിച്ചും വീണ്ടും കോടതിയിലേക്ക് കര്‍ഷകരെ വലിച്ചിഴച്ചും ഇനിയും അവരെ ദ്രോഹിക്കരുത്. വിദഗ്ധസമിതിയംഗങ്ങള്‍ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. കര്‍ഷകര്‍ക്ക് സ്വീകാര്യമായ വിദഗ്ധസമിതിയാണ് വേണ്ടത്. കര്‍ഷകര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമത്തെ കര്‍ഷകര്‍ തന്നെ എതിര്‍ക്കുമ്പോള്‍, ഇതു കര്‍ഷകര്‍ക്കുവേണ്ടിയുള്ള നിയമമല്ലെന്നു വ്യക്തം.

കനത്ത മഴയിലും മഞ്ഞിലും തണുപ്പിലും സുദീര്‍ഘമായ സഹനസമരം നടത്തി വരുന്ന കര്‍ഷകരെ അഭിവാദ്യം ചെയ്യുന്നു. കര്‍ഷകര്‍ക്കിത് ജീവന്മരണ പോരാട്ടമാണ്. കര്‍ഷകരോടൊപ്പം അടിയുറച്ചുനിന്ന് കോണ്‍ഗ്രസ് കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരേയുള്ള പോരാട്ടം തുടരുകയും ചെയ്യും. 

2021, ജനുവരി 10, ഞായറാഴ്‌ച

‘യു.ഡി.എഫ് സർക്കാർ ആരവങ്ങളില്ലാതെ തുറന്നത് 245 പാലങ്ങള്‍; അഞ്ച് വർഷം എടുത്തിട്ടാണെങ്കിലും രണ്ട് പാലം പൂർത്തിയാക്കിയത് സ്വാഗതാർഹം’

 


അഞ്ചു വര്‍ഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകള്‍ ഭരണം തീരാറായപ്പോള്‍, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോള്‍ അതിശയം തോന്നി.  യുഡിഎഫ് സര്‍ക്കാര്‍ ഡിപിആര്‍ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ അഞ്ചു വര്‍ഷമെടുത്താണ് ഇടതുസര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെങ്കിലും അതിനെ  സ്വാഗതം ചെയ്യുന്നു.

അതിവേഗം വളരുന്ന കൊച്ചിയില്‍ മെട്രോ ട്രെയിന്‍ കൂടി തുടങ്ങിയപ്പോള്‍, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂര്‍ ദേശീയപാത ബൈപാസില്‍ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതു ഉള്‍പ്പെടെയുള്ള ഉത്തരവ്  (സ.ഉ. കൈ. നംഃ 51/2013/ പൊ.മ.വ) ജൂണ്‍ 14നു പുറപ്പെടുവിച്ചത്.  ടോള്‍ പിരിവ് ഇല്ലാതെ നിര്‍മിക്കുന്നതിനും തീരുമാനിച്ചു.

ഇതില്‍ ഇടപ്പള്ളിയും പാലാരിവട്ടവും യുഡിഎഫിന്റെ കാലത്തു തന്നെ ഏതാണ്ട് പൂര്‍ത്തിയാക്കി യഥാക്രമം 2016 സെപ്റ്റംബറിലും ഒക്‌ടോബറിലും തുറന്നു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ 70 ശതമാനം യുഡിഎഫും 30 ശതമാനം ഇടതുസര്‍ക്കാരുമാണ് പൂര്‍ത്തിയാക്കിയത്.

വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ക്ക്  ഡിപിആര്‍ തയാറാക്കി സ്‌പെഷന്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്ന് പ്രാഥമിക ചെലവുകള്‍ക്കുള്ള തുക അനുവദിച്ചു. അപ്പോഴേക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തി.

കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്. വര്‍ഷങ്ങളോളമായി മുടങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെ 245 പാലങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കി.  യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയതല്ലാത്ത ഒരു ഫ്‌ളൈഓവറോ പാലമോ ഇടതുസര്‍ക്കാര്‍ ചെയ്തിട്ടില്ല.

യുഡിഎഫ് സര്‍ക്കാര്‍ ആഴ്ചയില്‍ ഒരു പാലം എന്ന നിരക്കില്‍ പാലങ്ങള്‍ തീര്‍ത്തപ്പോള്‍, ഇടതുസര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ടൊരു പാലം എന്ന നയമാണ് സ്വീകരിച്ചത്.



ഗെയില്‍ 'ഭൂമിക്കടിയിലെ ബോംബ്' ; സർക്കാർ മാപ്പു പറയണം


 കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയില്‍ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനു ഇടതുസര്‍ക്കാര്‍  കേരളത്തോട് മാപ്പുപറയണം. ഗെയില്‍ ഗെയില്‍ ഗോ എവേ എന്നു പറഞ്ഞാണ് സിപിഎം അന്നു വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു  പ്രചാരണം.

2009ല്‍ അനുവദിച്ച പദ്ധതിക്ക് ജീവന്‍ വച്ചത് 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പദ്ധതിയുടെ ഒന്നാം ഘട്ടമായ കൊച്ചി-അമ്പലമുകള്‍  2013ല്‍ പൂര്‍ത്തിയാക്കി. ഫാക്ട്, ബിപിസിഎല്‍, പ്രത്യേക സാമ്പത്തിക മേഖല എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വ്യാവസായികാവശ്യത്തിനുള്ള വാതകം നല്കി. 2015ല്‍ കൊച്ചിയില്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വിതരണം ആരംഭിച്ചു.    രണ്ടാംഘട്ടമായ കൊച്ചി- കൂറ്റനാട് ഭാഗത്ത് പൈപ്പ് ഇടുന്നതിന് തദ്ദേശവാസികളില്‍ നിന്ന് അനുമതി നേടി മുന്നോട്ടുപോയപ്പോഴാണ്  പദ്ധതിക്കെതിരേ സിപിഎം തിരിഞ്ഞത്. അഞ്ചു വര്‍ഷമാണ് ഇങ്ങനെ നഷ്ടപ്പെടുത്തിയത്.


2021, ജനുവരി 9, ശനിയാഴ്‌ച

വാളയാറിലെ രണ്ട് പെൺകുട്ടികൾ ഇന്ന് കേരളത്തിന്റെ ദുഃഖമാണ്.

 


അതിക്രൂരമായി കൊല്ലപ്പെട്ട ഈ പെൺകുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കണം. ഈ ക്രൂരകൃത്യം ചെയ്തത കുറ്റവാളികൾ -ക്കൊപ്പമായിരുന്നു ഇടത് സർക്കാരും പോലീസ് ഉദ്യോഗസ്ഥരുമെന്ന് വ്യക്തമാണ്.

പൊലീസിനും പ്രോസിക്യൂഷനും ഈ കേസ് കൈകാര്യം ചെയ്യുന്നത്തിൽ ഗുരുതര വീഴ്ച്ച സംഭവിച്ചിരുന്നു. 

പെൺകുട്ടികളുടെ മാതാപിതാക്കളെ ഒന്ന് കാണുവാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായില്ല. ഈ കേസിന്റെ വിധി വന്നപ്പോൾ മനസ്സിലായി മുഖ്യമന്ത്രി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും പ്രതികൾക്കൊപ്പമാണെന്ന്.

 പെൺകുട്ടികളുടെ മാതാപിതാക്കളുടെ പരാതികൾ സർക്കാർ കേൾക്കണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.


2020, ഡിസംബർ 6, ഞായറാഴ്‌ച

സർക്കാരിന്റെ പിടിപ്പുകേട്: ക്ഷേമപെൻഷനുകളും കാരുണ്യ പദ്ധതിയും അവതാളത്തിൽ

 


ക്ഷേമപെന്‍ഷനുകളെക്കുറിച്ച് പെരുമ്പറ കൊട്ടി വ്യാജപ്രചാരണം നടത്തുന്ന ഇടതുസര്‍ക്കാര്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തിന് സാമൂഹ്യക്ഷേമ മിഷനിലൂടെയും മറ്റും  നല്കികൊണ്ടിരുന്ന ധനസഹായം നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിനു രോഗികള്‍ മഹാദുരിതത്തിലായി. യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചതിനപ്പുറം ധനസഹായം കൂട്ടിയതുമില്ല.  കാരുണ്യ പദ്ധതിയും ഇപ്പോള്‍ പ്രതിസന്ധിയിലായി.

ഡയാലിസിന് വിധേയമാകുന്നവര്‍ക്കും വൃക്കമാറ്റിവച്ച് തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും പ്രതിമാസം നല്കുന്ന 1100 രൂപയുടെ സമാശ്വാസം പദ്ധതിയില്‍  2019 ഒക്‌ടോബര്‍ മുതല്‍ ധനസഹായം കുടിശികയാണ്. ഒരു കാരണവശാലും മുടങ്ങാന്‍ പാടില്ലാത്ത ഡയാലിസിസ് തുടരാനാവാതെ രോഗികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നു.

കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസം കിരണം പദ്ധതിയില്‍ 2019 മെയ് മുതല്‍ കുടിശിക. 2018 ഏപ്രില്‍ മുതലുള്ള അപേക്ഷ പരിഗണിച്ചിട്ടില്ല. പ്രതിമാസം 600 രൂപയാണ് ധനസഹായം. കിടപ്പുരോഗികളെ പരിചരിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍.

മാതാവിനെയോ പിതാവിനെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്കു ധനസഹായം നല്കുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ 2019, 2020 എന്നീ വര്‍ഷങ്ങളിലെ തുക ഇതുവരെ നല്കിയില്ല. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ നല്‌കേണ്ട തുകയാണ്.  
ഭിന്നശേഷിക്കാരിലെ അതിതീവ്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചു. ഇവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള യാത്രാബത്തയായ 12,000 രൂപ നല്കുന്നില്ല. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുകയായ 28,500 രൂപയില്‍ നിന്ന് 12,000 രൂപ കിഴിച്ച് 16,500 രൂപയേ നല്കൂ. ഓട്ടിസം, സെറിബ്രല്‍ പള്‍സി തുടങ്ങിയവയുള്ള കുട്ടികളാണിവര്‍.

8700 എച്ചഐവി ബാധിതര്‍ക്ക് നല്കുന്ന പ്രതിമാസ 1000 രൂപ ധനസഹായം നിലച്ചിട്ട് 18 മാസം. 2019 സെപ്റ്റംബര്‍ മുതല്‍ കുടിശിക. ചികത്സയ്ക്കും മറ്റു ജീവിതച്ചെലവുകള്‍ക്കും പണം കണ്ടെത്താനാവാതെ സമൂഹത്തില്‍നിന്നും വീട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ട അവര്‍ നട്ടംതിരിയുന്നു.

വയനാട്ടിലെ 1000 അരിവാള്‍ രോഗികള്‍ക്ക് 2000 രൂപവച്ചുള്ള ധനസഹായം മാസങ്ങളായി മുടങ്ങി. കാന്‍സര്‍ രോഗികള്‍ക്ക് ആര്‍സിസി വഴി നല്കിവരുന്ന 1000 രൂപ ധനസഹായം ഒരു വര്‍ഷമായി നിലച്ചു. 8700 രോഗികളുണ്ട്.
യുഡിഎഫ് സര്‍ക്കാര്‍  1.42 ലക്ഷം പേര്‍ക്ക് 1200 കോടി നല്കിയ  കാരുണ്യ ധനസഹായ പദ്ധതി ഇല്ലാതായി. ഈ പദ്ധതി ഇപ്പോള്‍ ആയുഷ്മാന്‍ പദ്ധതിയുടെ കീഴിലാക്കി. ഇതൊരു ഇന്‍ഷ്വറന്‍സ് പദ്ധതിയാണ്. നേരത്തെ അനായാസം മുന്‍കൂറായി ചികിത്സാ സഹായം കിട്ടിയിരുന്ന പദ്ധതി  ആയുഷ്മാന്റെ കീഴിലാക്കിയതോടെ കടമ്പകളേറെയായി.

2020, ഡിസംബർ 2, ബുധനാഴ്‌ച

പെരിയ കേസ്: സുപ്രീം കോടതി വിധി നീതിയുടെ വിജയം

 


പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷത്തിനു വിട്ട സുപ്രീം കോടതി വിധി നീതിയുടെ വിജയം.  

കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നടത്തിയ നിലവിളി സുപ്രീംകോടതി കേട്ടപ്പോള്‍ ഇടതുസര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നു. അതിനേറ്റ കനത്ത പ്രഹരമാണ് വിധി.

കോടികള്‍ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്താണ് നീതി നിഷേധിക്കാന്‍ ശ്രമിച്ചത്. ജനങ്ങളുടെ പണം ധൂര്‍ത്തടിച്ചതിന് മുഖ്യമന്ത്രി മറുപടി പറയണം. പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്ക് വ്യക്തമായ പങ്ക്  ഉള്ളതുകൊണ്ടാണ് എല്ലാ സന്നാഹവും ഉപയോഗിച്ച് സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. സുപ്രീംകോടതിയുട പരിഗണനയിലുള്ള മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലും സമാനമായ വിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

രണ്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. പെരിയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വാളയാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ അടിയന്തരമായി ശിപാര്‍ശ ചെയ്യണം. 5 രാഷ്രട്രീയ കൊലക്കേസുകളാണ് ഇപ്പോള്‍ കണ്ണൂരും പരിസരത്തും സിബിഐ അന്വേഷിക്കുന്നത്. എല്ലാ കേസുകളിലും സിപിഎമ്മാണ് പ്രതിസ്ഥാനത്ത്.

2020, ഡിസംബർ 1, ചൊവ്വാഴ്ച

സര്‍ക്കാരിന്റെ കൃത്യവിലോപം: ‍ നഷ്ടപ്പെട്ടത് 2500 എംബിബിഎസ് സീറ്റുകൾ

 


സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്തിയതോടൊപ്പം സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചകൊണ്ട്  2500 ഓളം സൗജന്യ എംബിബിഎസ്  സീറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.  സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെട്ടതുമൂലം നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ പാവപ്പെട്ട വീടുകളിലെ കുട്ടികളും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ താങ്ങാനാവാത്ത ഫീസ് നല്‌കേണ്ടി വരും.

500 ലധികം സീറ്റുകളാണ് ഓരോ വര്‍ഷവും നഷ്ടപ്പെട്ടത്. സ്വാശ്രയ മെഡിക്കല്‍ ഫീസ് യുഡിഎഫ് കാലത്ത് ഒന്നേകാല്‍ ലക്ഷം രൂപ ആയിരുന്നത് ഇപ്പോള്‍ ഏഴു ലക്ഷമായി.   ഇരുപത് ലക്ഷമാക്കാന്‍ നീക്കം നടക്കുമ്പോള്‍ കനത്ത ഫീസ്  കണ്ടെത്താന്‍ മാതാപിതാക്കള്‍ കിടപ്പാടം പണയപ്പെടുത്തേണ്ടി വരും.

2011-12 വര്‍ഷങ്ങളില്‍  പ്രഖ്യാപിച്ചതും സ്ഥലവും, പണവും കണ്ടെത്തി നിര്‍മ്മാണം തുടങ്ങുകയും ചെയ്ത കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോന്നി,  തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് എന്നിവ ഇനിയും തുടങ്ങാത്തതു മൂലമാണ് സൗജന്യ സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെട്ടത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2011ല്‍ അഞ്ച് മെഡിക്കല്‍ കോളജുകളിലായി 850 സീറ്റുകള്‍ ആയിരുന്നത് 2015 ആയപ്പോള്‍ പത്ത് മെഡിക്കല്‍ കോളജുകളിലായി 1350 സീറ്റായാണ് വര്‍ദ്ധിച്ചത്. 2016ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയോടനുബന്ധിച്ച മെഡിക്കല്‍ കോളജിന് അനുമതിയും ലഭിച്ചിരുന്നു. അതുകൂടി ചേര്‍ത്താല്‍ 1450 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍ അന്ന് ലഭ്യമായിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതോടെ സീറ്റ് 1300 ആയി കുറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 10 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചതുകൊണ്ട് ഇപ്പോള്‍ 1555 സീറ്റുണ്ട്. രണ്ടായിരത്തിനു മുകളില്‍ സീറ്റ് ഉണ്ടാകേണ്ടതാണ്.  

ഇടുക്കി മെഡിക്കല്‍ കോളജ് 2015ല്‍  ആരംഭിക്കുകയും നിയമനം വരെ നടത്തുകയും ചെയ്‌തെങ്കിലും  2017ന് ശേഷം തുടര്‍ അംഗീകാരം നഷ്ടമായി. തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് 2015ല്‍ തന്നെ കെട്ടിടനിര്‍മ്മാണവും പൂര്‍ത്തിയാക്കി അധ്യാപകരെയും നിയമിച്ച് 100 സീറ്റിന് മെഡിക്കല്‍ കൗണ്‍സില്‍ പ്രാഥമിക അനുമതിയും ലഭിച്ചതാണ്.  എന്നാല്‍, ഇടതുസര്‍ക്കാര്‍ ഇത് ഉപേക്ഷിച്ചു. കോന്നി, കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളജുകളുടെ നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തുകയും നബാര്‍ഡ് ഫണ്ട് നേടിയെടുക്കുകയും ചെയ്താണ്.

മഞ്ചേരി മെഡിക്കല്‍ കോളജ് 2013ലും പാലക്കാട് 2014ലും  പ്രവര്‍ത്തിച്ച് തുടങ്ങി. പാരിപ്പള്ളി ഇഎസ്‌ഐ മെഡിക്കല്‍ കോളജും കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകളും ഏറ്റെടുത്തു.

പുതിയ മെഡിക്കല്‍ കോളജുകള്‍ക്കായി മാത്രം ലക്ഷങ്ങള്‍ ശമ്പളം നല്‍കി സ്‌പെഷ്യല്‍ ഓഫീസറെയും മറ്റ് അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.

പിന്നാക്ക പ്രദേശങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാക്കുകയും  കൂടുതല്‍ പേര്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ മെഡിക്കല്‍ പഠനം സാധ്യമാക്കുകകയും ചെയ്യുക  എന്ന ലക്ഷ്യത്തോടെയുമാണ് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ 2011ല്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. അത് ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയാണു ചെയ്തത്.