UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2020, മേയ് 27, ബുധനാഴ്‌ച

പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടി



പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന സർക്കാർ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണ്. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്.

നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികള്‍ കെട്ടിയുണ്ടാക്കിയതാണ്. കോവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാമ്പത്തികമായി തകര്‍ന്നാണ് അവര്‍ തിരിച്ചുവരുന്നത്. നിസഹായരും നിരാശരുമായി എത്തുന്ന അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്റീന്‍ ചെലവു കൂടി താങ്ങാനുള്ള സാമ്പത്തികശേഷി അവരില്‍ മിക്കവര്‍ക്കുമില്ല.

പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരമായ സമീപനത്തില്‍ മാറ്റംവരുത്തണം.

അവരില്‍ നിന്ന് ക്വാറന്റീന്‍ തുക ഈടാക്കാനുള്ള തീരുമാനം അടിയന്തരമായി പുനപരിശോധിക്കണം.

2020, മേയ് 24, ഞായറാഴ്‌ച

വയ്പ്പകൾക്ക് മൊറോട്ടോറിയം കാലപരിധി ആഗസ്റ്റ് 31 വരെ നീട്ടാനുള്ള ബാങ്കിന്റെ തീരുമാനം സ്വാഗതാർഹമാണ്


പക്ഷെ അതുകൊണ്ട് കാർഷിക മേഖലയ്ക്കും എം.എസ്.എം.ഇ മേഖലയ്ക്കും കാര്യമായ പ്രയോജനം ഉണ്ടാവില്ല. ഒന്നാമത്തെ കാര്യം നോട്ടുനിരോധന പ്രഖ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കൂണിന്മേൽ കുരു എന്ന പോലെ കോവിഡ് രോഗ വ്യാപനം സാമ്പത്തിക രംഗത്തെ നിശ്ചലമാക്കി. മാർച്ച് 1 മുതൽ മൂന്ന് മാസമായി സമ്പത്ഘടന ചലനരഹിതമാണ്. എല്ലാം  പൂട്ടികെട്ടി എല്ലാവരും വീട്ടിൽ ഇരിക്കുകയാണ്. ക്രയശേഷി ഇല്ലാതെയായി. സാമ്പത്തിക രംഗവും വ്യാപാര മേഖലയും സ്തംഭിച്ചു. ഇതിൽ നിന്നും മോചനം ഇല്ലാതെ ഒരു വയ്പ്പയും തിരിച്ചടക്കാൻ ആവാത്ത സ്ഥിതിയാണ് . 

സാമ്പത്തിക പാക്കേജുകളിൽ ഉൾപ്പെടുത്തി സമൂഹത്തിലെ ഏറ്റവും താഴെകിടയിൽ ഉള്ളവർക്ക് നേരിട്ട് പൈസ എത്തിക്കുകയാണ് സർക്കാർ തയ്യാറാവണം .  മൊറോട്ടോറിയം കാലഘട്ടത്തിലെ   പലിശ മുഴുവൻ എഴുതി തള്ളുകയും 25 ലക്ഷം രൂപയോ അതിൽ കുറവായിട്ടുള്ള വിദ്യാഭ്യാസ വായ്‌പ അടക്കം ഉള്ള എല്ല വയ്പ്പകളുടെ കാപ്പിറ്റൽ ലോൺ സംഖ്യയിൽ നിന്ന്  5 ലക്ഷം രൂപയെങ്കിലും കുറവ് ചെയ്യാനും കേന്ദ്ര ഗവർണമെന്റ് തയ്യാറാകണം.അല്ലാതെ മൊറോട്ടോറിയം കാലാവധി നീട്ടുന്നത് ഒരു കാലിലെ മന്ത് മറുകാലിലേക്കു മാറ്റുന്നതിന് തുല്യമായിരിക്കും.

2020, മേയ് 16, ശനിയാഴ്‌ച

പാക്കേജുകള്‍ അപര്യാപ്തം, പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനിൽ മാധ്യമങ്ങളെ കാണുന്നു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിന്‍റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല. കുടിശികകൾ തീർക്കാൻ മാത്രമാണ് സംസ്ഥാന സർക്കാരിന്‍റെ പാക്കേജ് പ്രഖ്യാപനം. ബിവറേജസ് കോർപറേഷന്‍ വഴിയുള്ള മദ്യ വിൽപനയ്ക്ക് തടയിട്ട സംസ്ഥാന സർക്കാർ നടപടി ദൂരവ്യാപകമായ പ്രത്യാഘാതത്തിന് ഇടയാക്കും.

പാവപ്പെട്ടവരെ മറന്നുകൊണ്ടാണ് കേന്ദ്ര സർക്കാർ പാക്കേജ് പ്രഖ്യാപിച്ചത്.  ഇന്ന് വരെ പ്രഖ്യാപിച്ച ഒരു സഹായവും സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടില്ല. ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിരക്കുകയാണ് കേന്ദ്രം ചെയ്തത്. ക്രൂഡ് ഓയിലിന്‍റെ വില ഇടിഞ്ഞിട്ടും ഒരു രൂപ പോലും ജനങ്ങൾക്ക് പ്രയോജനമുണ്ടായില്ല.  ജനങ്ങൾക്ക് നൽകേണ്ട തുകയാണ് കേന്ദ്ര ഖജനാവിലേക്ക് പോയത്. ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാനുള്ള സാഹചര്യം ഉണ്ടായിട്ടും കേന്ദ്ര സർക്കാർ അത് നൽകിയില്ല.

കേന്ദ്ര സർക്കാരിന്‍റെ അതേ പാതയിലാണ് സംസ്ഥാന സർക്കാരും നീങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു രൂപ പോലും നല്‍കാന്‍ സർക്കാർ തയാറായില്ല .  കുടിശികകൾ തീർക്കാൻ മാത്രമാണ് സംസ്ഥാന സർക്കാർ പാക്കേജ് പ്രഖ്യാപിച്ചത്. തുടർച്ചയായ മദ്യദുരന്തങ്ങൾ ആവർത്തിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ബിവറേജസ് കോർപറേഷൻ എന്ന ആശയം കൊണ്ടുവന്നത്. എന്നാൽ ഇതിനെ തകിടംമറിക്കുന്നതാണ് ഇപ്പോഴത്തെ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടി. ബിവറേജസ് കോർപറേഷന്‍ വഴിയുള്ള മദ്യവില്‍പനയ്ക്ക് തടയിട്ട സർക്കാർ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഇത് പിന്‍വലിച്ച് മദ്യദുരന്തം ഒഴിവാക്കാൻ സർക്കാർ തയാറാകണം.

പാസില്ലാതെ ആരെയും കടത്തിവിടണമെന്ന് ഒരു യു.ഡി.എഫ് ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങളുടെ ദുരിതം കാണണമെങ്കില്‍ ചെക്ക്പോസ്റ്റില്‍ ഒന്നു ചെന്നുനോക്കിയാല്‍ മാത്രം മതി.




2020, മേയ് 11, തിങ്കളാഴ്‌ച

‘ഒരു ലക്ഷം രൂപയ്ക്ക് ചെയ്യാവുന്നത് രണ്ടു കോടിക്ക് ചെയ്തിട്ട് ആഘോഷം’


പ്രതിമാസം രണ്ടു കോടി രൂപ ചെലവുവരുന്ന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ ഇടപാടിനെ ഒരു ലക്ഷത്തില്‍ താഴെ മാത്രം ചെലവുവരുന്ന ഒരു യാത്രയിലൂടെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ല. സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ക്ക് എപ്പോഴും ലഭ്യമായ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയില്‍ താഴെ നില്ക്കുമായിരുന്നു. സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ അവയവദാനത്തിന് ഉപയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഹൃദയശസ്തക്രിയ വിജയകരമായി നടത്തിയ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്തിലുള്ള ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നു.

മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയില്‍ നിര്‍വഹിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത മൃതസഞ്ജീവനി പദ്ധതിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്. നേവിയുടെ ഈ ഹെലികോപ്റ്ററിന് ചെലവ് ഒരു ലക്ഷത്തില്‍ താഴെ രൂപയാണ്. എറണാകുളം ജില്ലാ കളക്ടറാണ് ഇതിന്റെ ബന്ധപ്പെട്ട ഓഫീസര്‍. ദുരന്തനിവാരണം ഉള്‍പ്പെടെയുള്ള തുടങ്ങിയ അടിയന്തരഘട്ടങ്ങളിലെല്ലാം ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ ഏതു സമയത്തും എളുപ്പത്തിലും ലഭ്യമാണ്. കേന്ദ്രസര്‍ക്കാര്‍ സംവിധാനത്തിന്റെ കീഴിലായതിനാല്‍ ചെലവ് കുറവാണ് എന്നതാണ് ആകര്‍ഷണം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉപയോഗിക്കാനും നേവിയുടെ ഹെലികോപ്റ്റര്‍ ലഭ്യമാണ്. അതിന് വാടകയ്ക്ക് പുറമെ, കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ അനുവാദവും വാങ്ങണം.

2015 ജൂലൈയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠന്‍ ശര്‍മയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലന്‍സിലുമായി പാതിരാത്രിയില്‍ ലിസി ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് ഓട്ടോഡ്രൈവര്‍ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ആദ്യമായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് അന്നാണ്. ആ ഫയലില്‍ ഞാന്‍ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു.
അതോടെ എയര്‍ ആംബുലന്‍സ് സ്ഥിരം സംവിധാനമാക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ന്നുവന്ന ഇടതുസര്‍ക്കാര്‍ അതുമായി മുന്നോട്ടുപോയില്ല.

സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ആവശ്യത്തിന്റെ പേരില്‍ പ്രതിമാസം രണ്ടു കോടി രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതിനു പകരം എയര്‍ ആംബുലന്‍സ് തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഉണ്ടാകില്ലായിരുന്നു. ഹെലികോപ്റ്റര്‍ വാടകയായ 1.44 കോടി രൂപ (20 മണിക്കൂര്‍), ജിഎസ്ടി ഉള്‍പ്പെടുമ്പോള്‍ 1.70 കോടി, പൈലറ്റ്, കോപൈലറ്റ് ഉള്‍പ്പെടെ മൂന്നു ജീവനക്കാരുടെ ശമ്പളം, സ്റ്റാര്‍ ഹോട്ടല്‍ താമസസൗകര്യം എന്നിവ കൂടി ഉള്‍പ്പെടുത്തുമ്പോഴാണ് രണ്ടു കോടി രൂപയോളമാകുന്നത്. ഒരു മാസം 20 മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള പണം സംസ്ഥാനം നല്കുന്നുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചത് ഒരു തവണ മാത്രം.

2020, മേയ് 7, വ്യാഴാഴ്‌ച

ഹെലികോപ്റ്റര്‍ ഇടപാടിനെ എയര്‍ ആംബുലന്‍സ് പദ്ധതിയുമായി കൂട്ടിക്കെട്ടി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം



പ്രതിമാസം രണ്ടു കോടി രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്‌ററര്‍ വാടകയ്‌ക്കെടുത്ത നടപടിയെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട എയര്‍ ആംബുലന്‍സ് പദ്ധതിയുമായി കൂട്ടിക്കെട്ടി ഇടതുകേന്ദ്രങ്ങള്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം.

മരണാനന്തര അവയവദാനവും അടിയന്തര ചികിത്സയും ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗതയില്‍ നിര്‍വഹിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപം കൊടുത്ത മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായിരുന്നു അത്. ഇടതു സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചതു മൂലം അടിയന്തര ഘട്ടത്തില്‍ റോഡു ബ്ലോക്ക് ചെയ്ത് ആംബുലന്‍സില്‍ കൊണ്ടുവന്നാണ് ഇപ്പോഴും ഇതു നടത്തുന്നത്. ആശുപത്രിയില്‍ യഥാസമയം എത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് അകാല മരണം പോലും സംഭവിച്ചിട്ടുണ്ട്.

2016 മാര്‍ച്ച് മൂന്നിനാണ് എയര്‍ ആംബുലന്‍സ് പദ്ധതിക്ക് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയുമായി സര്‍ക്കാര്‍ കരാറായത്. അവയവദാനത്തിനും അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്കും മാത്രമാണ് ഈ സേവനമെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കേസിനും അതിനു ചെലവായ തുക നല്കും എന്നല്ലാതെ മാസവാടക നല്കാന്‍ വ്യവസ്ഥ ഇല്ലായിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്കും ഈ സേവനം ലഭ്യമായിരുന്നു.

രാജീവ് ഗാന്ധി അക്കാദമിക്ക് കൊമേഴ്‌സ്യല്‍ ഓപ്പറേഷന് ലൈസന്‍സ് ഇല്ലാതിരുന്നതിനാലും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ഇല്ലാതിരുന്നതിനാലും കരാര്‍ റദ്ദ് ചെയ്തു. തുടര്‍ന്ന് പദ്ധതിക്ക് താത്പര്യം പ്രകടിപ്പിച്ച മറ്റൊരു കമ്പനിയുമായി ചര്‍ച്ച തുടങ്ങിവച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പമൂലം മുന്നോട്ടുപോയില്ല.

2015 ജൂലൈയില്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠന്‍ ശര്‍മയുടെ ഹൃദയം തിരുവനന്തപുത്തുനിന്ന് കൊച്ചിയിലേക്ക് നാവികസേനയുടെ ഹെലികോപ്റ്ററിലും ആംബുലന്‍സിലുമായി പാതിരാത്രിയില്‍ ലിസി ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് ഓട്ടോഡ്രൈവര്‍ മാത്യുവിന് ഹൃദയം മാറ്റിവയ്ക്കുകയും ചെയ്ത സംഭവം കേരളം വീര്‍പ്പടക്കിയാണ് ടിവിയില്‍ കണ്ടത്. ഡോ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്തില്‍ നടത്തിയ ഓപ്പറേഷന്‍ വന്‍ വിജയമായിരുന്നു. സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് നടത്തിയ ആദ്യത്തെ ഓപ്പറേഷനായിരുന്നു അത്. ആ ഫയലില്‍ താന്‍ ഒപ്പിട്ടത് രാത്രി 1.30ന് ആയിരുന്നു. അതോടെയാണ് എയര്‍ ആംബുലന്‍സ് സ്ഥിരം സംവിധാനമാക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ആവശ്യത്തിന്റെ പേരില്‍ ഹെലികോപ്റ്റര്‍ വലിയ തുക വാടകയ്ക്ക് എടുക്കുന്നതിനു പകരം എയര്‍ ആംബുലന്‍സ് തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഉണ്ടാകില്ലായിരുന്നു. അനേകം രോഗികള്‍ക്ക് അതു വലിയ പ്രയോജനവും ചെയ്യുമായിരുന്നു. 2019ല്‍ ഹൃദയ ശസ്ത്രക്രിയയ്ക്കുവേണ്ടി മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് റോഡ് മാര്‍ഗം ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടയില്‍ രണ്ടു മാസം പ്രായമുള്ള ആണ്‍കുഞ്ഞ് കണ്ണൂരില്‍ വച്ച് മരണമടഞ്ഞതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുമായിരുന്നു. മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ 56 പേര്‍ യഥാസമയം അവയവം ലഭിക്കാതെ മരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി 2019 ജനുവരി 28ന് നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്കിയിട്ടുണ്ട്.


2020, മേയ് 6, ബുധനാഴ്‌ച

പ്രവാസി ടിക്കറ്റിന് എംബസികളിലെ ഫണ്ട് വിനിയോഗിക്കണം


ജോലിയും കൂലിയും നഷ്ടപ്പെട്ട അനേകം പ്രവാസികള്‍ സ്വന്തമായി ടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങണമെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തീർത്തും മനുഷ്യത്വരഹിതമാണ്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമ ഫണ്ടും ഇതിനായി വിനിയോഗിക്കണം. പുതിയ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് എംബസികള്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന തുക ക്ഷേമഫണ്ടിലുണ്ട്. വിവിധ ഇന്ത്യന്‍ എംബസികളില്‍ ഇപ്രകാരം സമാഹരിച്ച തുക ചെലവഴിക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ടിക്കറ്റ് നല്കാനായി അതു വിനിയോഗിക്കാം.

ചുരുങ്ങിയ സമയംകൊണ്ട് അന്യസംസ്ഥാനങ്ങളിലുള്ള മുഴുവന്‍ മലയാളികളേയും കൊണ്ടുവരണമെങ്കില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ലഭ്യമാക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാസ്സ് വാങ്ങി വാഹനങ്ങള്‍ വാടകയ്ക്കു എടുത്തു വരുവാന്‍ ഒരുപാട് പേര്‍ക്ക് സാധിക്കില്ല. പ്രായമായവര്‍ക്കും രോഗികള്‍ക്കും ദീര്‍ഘ ദൂരം റോഡ് യാത്ര സുരക്ഷിതമല്ല.

ഈ സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് മുന്‍കൈ എടുത്ത് വടക്കേ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നും ചെന്നൈ, ബംഗളൂരൂ, ഹൈദ്രാബാദ് എന്നീ നഗരങ്ങളില്‍ നിന്നും സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.

മുഖ്യമന്ത്രിയുടേത് സ്ഥാനം മറന്നുള്ള അന്ധമായ കോൺഗ്രസ് വിരോധം


ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്കുള്ള മടക്ക യാത്രാ ചെലവ് പൂർണമായും വഹിക്കുവാൻ വിസമ്മതം കാട്ടിയ ബി.ജെ.പി ഗവണ്മെന്റിനെതിരെ കോൺഗ്രസ് അധ്യക്ഷ എടുത്ത ശക്തമായ നിലപാടാണ് സംസ്ഥാന കോൺഗ്രസ് കമ്മറ്റികളോട് ചെലവ് വഹിക്കുവാൻ ആവശ്യപ്പെട്ടത് . കർണാടക പി.സി.സി. പ്രസിഡന്റ് ഒരു കോടിയുടെ ചെക്ക് നൽകി കഴിഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിലെ ചെലവ് പി.സി.സി. വഹിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്.

അതിനെ പുച്ഛിച്ച മുഖ്യമന്ത്രി അല്പസമയത്തേക്ക് മുഖ്യമന്ത്രി എന്നത് മറന്ന് അന്ധമായ കോൺഗ്രസ് വിരോധം വച്ച് പുലർത്തുന്ന പാർട്ടിക്കാരനായി. സാലറി ചലഞ്ചിനെ ജീവനക്കാരുടെ മേൽ നിർബന്ധമായി അടിച്ചേൽപ്പിക്കരുതെന്ന് യു.ഡി.എഫ് അനുകൂല സംഘടനകൾ പറഞ്ഞപ്പോൾ അതിനെ രൂക്ഷമായി എതിർത്ത മുഖ്യമന്ത്രി, ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുക കുറഞ്ഞു പോകുമെന്ന ചിന്തയിലാണെന്ന് വിചാരിച്ചവർക്ക് ഇപ്പോൾ കാര്യം വ്യക്‌തമായി .

കേന്ദ്ര ഗവണ്മെന്റിന്റെ നിലപാടിനെകുറിച് നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രിക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് മുഴുവൻ ചിലവും വഹിക്കാമെന്ന കേന്ദ്ര തീരുമാനം.

ശ്രീമതി സോണിയ ഗാന്ധിയുടെ തീരുമാനത്തിന്റെ ശക്‌തിയും ആഴവും തിരിച്ചറിഞ്ഞ ബി.ജെ.പി, നിലപാട് തിരുത്തി . കോൺഗ്രസ്സിനെ പുച്ഛിച്ച മുഖ്യമന്ത്രിയുടെ അന്ധമായ കോൺഗ്രസ് വിരോധത്തിന് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടമില്ലെന്നു പാർലമെന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ബോധ്യപ്പെട്ടിട്ടില്ലെന്നു ജനങ്ങൾ തിരിച്ചറിയും.

പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ വെറും പൊള്ളത്തരമാണ് , സഹകരിക്കുവാൻ തയ്യാറായ പ്രതിപക്ഷത്തെ പുച്ഛിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

2020, ഏപ്രിൽ 29, ബുധനാഴ്‌ച

പ്രവാസികളെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരണം


ലോക്ക് ഡൌൺ തീരുന്നതിനു മുമ്പേ ചാര്‍ട്ടേഡ് വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്കി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രവാസികളെ സ്വീകരിക്കാന്‍ കേരളം തയാറെടുത്തു കഴിഞ്ഞു. നിലവില്‍ വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ എളുപ്പമാണ്. പൊതുവായ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കേരളത്തിലേയ്ക്ക് നമ്മുടെ ആളുകളെ എത്തിക്കുവാന്‍ സാധിക്കണം.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ നൂറുകണക്കിനു മലയാളി വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും നാട്ടിലേക്കു കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം. മാര്‍ച്ച് 31നു സര്‍വീസില്‍ നിന്നു വിരമിച്ച നിരവധി ജവാന്മാരും കേരളത്തിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍: അക്കാഡമിക് പ്രോജക്ടിന്റെ ഭാഗമായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളത്തിലെ 5 നവോദയ സ്‌കൂളിലെ 100 വിദ്യാര്‍ത്ഥികള്‍. ഒരുമാസത്തിലേറെ ഈ കൊച്ചുകുട്ടികള്‍ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ തുടരുകയാണ്.

മൈസൂര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 41 കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ 126 പേര്‍. പ്രത്യേക പരിഗണന വേണ്ടുന്ന ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കണം.

വിവിധ സ്ഥലങ്ങളില്‍ അകപ്പെട്ടിരിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍: മദ്രാസ് മെഡിക്കല്‍ മിഷനിലെ 85 ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. പ്രത്യേക ബസുകളില്‍ വരാന്‍ താത്പര്യപ്പെടുന്ന അവര്‍ക്ക് പാസ് കിട്ടിയിട്ടില്ല.

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷന്‍ കോളേജില്‍ 170 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും 85 പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും. തൂത്തുക്കുടി സെന്റ് ആന്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ 28 വിദ്യാര്‍ത്ഥികള്‍. ചെന്നൈ താംബരം എം.എ. ചിദംബരം സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ 8 വിദ്യാര്‍ത്ഥികള്‍. സേലം വിനായക മിഷന്‍ ഹോമിയോ മെഡിക്കല്‍ കോളേജിലെ 28 ഹൗസ് സര്‍ജന്‍മാര്‍. മംഗലാപുരം എ.ജെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 40 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍. എംജിഎം ന്യൂ ബോംബെ കോളജ് ഓഫ് നഴ്‌സിംഗിലെ 57 വിദ്യാര്‍ത്ഥികള്‍.


മാര്‍ച്ച് 31 ന് സേവനം പൂര്‍ത്തിയാക്കിയ ഊട്ടി, ജബല്‍പൂര്‍, സെക്കന്തരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ജവാന്മാര്‍ നാട്ടിലേയ്ക്ക് പുറപ്പെടാന്‍ പാസിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

കോവിഡ് 19 മഹാമാരി മൂലം ഗള്‍ഫിലെ പ്രവാസികളുടെ അവസ്ഥ ദിനംപ്രതി വഷളാകുന്ന സാഹചര്യത്തില്‍ അവരെ തിരികെ കൊണ്ടുവരാന്‍ മെയ് 3 വരെ കാത്തിരിക്കാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തു നല്കി. 

ഗള്‍ഫില്‍ ജോലി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലെയും പൗരന്മാരെ അതതു രാജ്യങ്ങള്‍ തിരികെ കൊണ്ടുപോയി. ഇന്ത്യക്കാരെ ഘട്ടംഘട്ടമായി മടക്കിക്കൊണ്ടുവരാനുള്ള കാര്യത്തിലും ഇത് വരെ തീരുമാനം ആയിട്ടില്ല

ഗര്‍ഭിണികള്‍ അടക്കം ഉള്ള സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലും മാലദ്വീപിലും കുടുങ്ങിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കണം. തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും വരാന്‍ അവസരം ഉണ്ടാകണം.

മടങ്ങിവരുന്ന പ്രവാസികള്‍ക്കുവേണ്ടി കേരളത്തിലെ വിമാനത്താവളങ്ങള്‍ക്കു സമീപം ക്വാറന്റീന്‍ ക്യാമ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.

ഗള്‍ഫിലെ പ്രവാസികള്‍ വളരെ ഗുരുതമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. ലേബര്‍ ക്യാമ്പുകളില്‍ ചില സ്ഥലത്ത് അമ്പതു പേർ വരെ ഒന്നിച്ചാണു കഴിയുന്നത്. ഒരാള്‍ക്ക് രോഗംപിടിച്ചാല്‍ അതു മറ്റുള്ള എല്ലാവരിലും വലിയ പ്രത്യാഘാതം ഉണ്ടാക്കും. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മരുന്നും മറ്റു സൗകര്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസിക്ക് അടിയന്തരം നിര്‍ദേശം നല്കണമെന്നും ആവശ്യപ്പെട്ടു.

കോവിഡ് 19ന്റെ നിയന്ത്രണം മൂലമോ, വിമാനങ്ങള്‍ റദ്ദാക്കുന്നതു മൂലമോ യാത്ര മുടങ്ങുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിമാനക്കമ്പനികള്‍ പാലിക്കുന്നില്ല. മാര്‍ച്ച് 24ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കേ ഇതു ബാധകമാകൂ എന്നാണ് വിമാനകമ്പനികളുടെ നിലപാട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആരും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തതിനാല്‍ ഒരാള്‍ക്കുപോലും പ്രയോജനം കിട്ടില്ല. പ്രധാനമന്ത്രിയുടെ തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

#Covid19

ആദ്യം ധൂർത്ത് കുറയ്ക്ക്; എന്നിട്ട് കുത്തിന് പിടിച്ചു വാങ്ങാം


ചെലവു ചുരുക്കാനോ ധൂര്‍ത്ത് കുറയ്ക്കാനോ ആവശ്യമില്ലാത്ത തസ്തികകള്‍ നിര്‍ത്തലാക്കാനോ ശ്രമിക്കാതെ, ജീവനക്കാരുടെ ശമ്പളം കുത്തിനുപിടിച്ചു വാങ്ങുന്ന സര്‍ക്കാരിന്റെ നടപടിയെയാണ് യുഡിഎഫ് എതിര്‍ക്കുന്നത്.

ഏകപക്ഷീയമായി ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുന്ന സംഘടനാ നേതാക്കളെ അവഹേളിക്കുന്നവര്‍ കഴിഞ്ഞകാല സമരങ്ങളും സമരരീതികളും മറക്കരുത്. തങ്ങള്‍ നേതൃത്വം നല്കുന്ന സംഘടനകളിലെ ജീവനക്കാരുടെ വികാരം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന നേതാക്കളെ അവഹേളിക്കുമ്പോള്‍ അധികാരത്തേയും സംഘടനാബലത്തേയും ഭയപ്പെട്ട് ശബ്ദിക്കാന്‍ പോലും സാധിക്കാതെ ഭരണകക്ഷികളിലെ വലിയൊരു വിഭാഗം ജീവനക്കാരുണ്ട് എന്ന കാര്യവും മറക്കരുത്.

തിരിച്ചുനല്കുന്ന താത്ക്കാലിക വായ്പ എന്നു പ്രചരിപ്പിച്ച് ശമ്പളം പിടിക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ചടവിനെക്കുറിച്ച് നിശബ്ദത പാലിക്കുന്നു..
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു തലയൂരാനും ജീവനക്കാരോട് വാശിതീര്‍ക്കാനുമുള്ള ഒരു നടപടിയായിട്ടേ സാലറി ചലഞ്ചിനെ ഇപ്പോള്‍ വിലയിരുത്താന്‍ കഴിയൂ.

കോവിഡ് 19 മഹാമാരിക്കെതിരേ സ്വന്തം ജീവന്‍ പണയംവച്ചുപോലും പോരാടുന്നവരാണ് ഒരു വലിയ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍.
24 മണിക്കൂറും മഹാമാരിക്കെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ലോക്ക്ഡൗണ്‍ വിജയിപ്പിക്കാന്‍ ഒരു മാസമായി അത്യധ്വാനം ചെയ്യുന്ന പോലീസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളും ജീവനക്കാരും, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സുകാര്‍..
അങ്ങനെ നിസ്വാര്‍ഥ സേവനം നൽകുന്ന സാധാരണക്കാരായ ജീവനക്കാരുടെ ശമ്പളവും അലവന്‍സും പിടിച്ചുവയ്ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മഹാമാരിക്കെതിരേ യുദ്ധം ചെയ്യുന്ന മുന്നണിപ്പോരാളികളുടെ മനോവീര്യമാണ്.

#Covid19

2020, ഏപ്രിൽ 18, ശനിയാഴ്‌ച

സ്പ്രിൻക്ലർ കരാർ സംശയം ജനിപ്പിക്കുന്നത്



'സ്പ്രിങ്ക്ളര്‍ കമ്പനി ഇടപാട്: മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം' 
‘മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കും’


വിദേശ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന സംശയം ജനിപ്പിക്കുന്നതാണ്. വിദേശ നിയമപ്രകാരം സംസ്ഥാനത്തിന് കരാര്‍ ഒപ്പിടാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ, മന്ത്രിസഭയുടെ അനുമതിയോ, വകുപ്പകളുടെയൊന്നും അനുമതി കരാറിനില്ല. ഒരു ഘട്ടംവരെ സൗജന്യമാണെന്നാണ് പറയുന്നതെങ്കിലും കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ട്. അതുപ്രകാരം ഭാവിയില്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടാകും. കരാര്‍ ഒപ്പു വച്ചത് ബന്ധപ്പെട്ട ഒരു വകുപ്പും അറിയാതെയാണ്. നിയമ, ധന, ആരോഗ്യ വകുപ്പുകള്‍ കരാര്‍ കണ്ടിട്ടില്ല.


പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച സമയത്ത് സര്‍ക്കാരിന്റെ കയ്യില്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ഫയലുപോലുമില്ലന്ന കാര്യം വ്യക്തമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി കൃത്യമായി വിശദീകരണം നല്‍കണം. കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞ മറുപടികള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്.

കരാര്‍ രേഖ സൈറ്റില്‍ നിന്നു കമ്പനി പിന്‍വലിച്ചു. ഇത് സംശയകരമാണ്. ഏതെങ്കിലും തരത്തില്‍ നിയമനടപടികള്‍ ഉണ്ടായി കമ്പനിക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ നികത്തണം എന്നാണ് കരാറിലെ വ്യവസ്ഥ. ഇത് അസാധാരണമാണ്. ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ പ്രളയകാലത്തും കമ്പനി ഇവിടെയുണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അന്ന് ഈ കമ്പനിയുടെ പങ്കെന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

1991ല്‍ ഞാന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ എഡിബിയും വേള്‍ഡ് ബാങ്കും നമ്മുടെ സംസ്ഥാനത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നു. വിദേശ ഏജന്‍സികള്‍ ഇവിടെ വേണ്ടായെന്ന് പറഞ്ഞ് ആ ടീമിലെ അംഗങ്ങളെ കായികമായി കയ്യേറ്റം ചെയ്തു. പിന്നീടവരെ മുറിയില്‍ പൂട്ടിയിടുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത് അന്ന് വലിയ വാര്‍ത്തായായിരുന്നു. പതിറ്റാണ്ട് മുന്‍പ് ഞാന്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. വിദേശ സഹായം സ്വീകരിക്കുന്നതില്‍ സന്തോഷമാണ്. ഇത്ര വര്‍ഷം വൈകിയല്ലോ ഇവര്‍ക്ക് ഇത് തോന്നാന്‍ എന്ന സങ്കടമേ എനിക്കുള്ളൂ.