UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

സൗജന്യ ഓണക്കിറ്റുകൾ മുൻഗണനാ വിഭാഗങ്ങൾക്ക് കൂടി നൽകണം.


കഴിഞ്ഞ ആഴ്ച്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അന്ത്യോദയ അന്നയോജന വിഭാഗത്തിൽപെട്ട 5. 95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റുകൾ നൽകുന്നതിന് ഉത്തരവ് നൽകിയിട്ടുണ്ട്. അതിന് വേണ്ടി 6.71 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുമുണ്ട്. പക്ഷേ വർഷങ്ങളായി ബി.പി.എൽ കുടുംബങ്ങൾക്ക് ഓണക്കാലത്തു കിട്ടുന്ന സൗജന്യ കിറ്റുകൾ എ.എ വൈക്ക് മാത്രമായി ചുരുക്കിയ നടപടി അടിയന്തരമായി തിരുത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഓണക്കാലത്തു ഗവണ്മെന്റ് വിവിധ കാര്യങ്ങൾക്കായി 12,000 കോടി രൂപ നല്കുന്നതായിട്ടാണ് വാർത്ത വന്നിരിക്കുന്നത്. ബി.പി.എൽ വിഭാഗങ്ങൾക്ക് കൂടി സൗജന്യ ഓണക്കിറ്റുകൾ നൽകുവാൻ 11 കോടി രൂപയാണ് അധികമായി വേണ്ടിവരുന്നത്. അവർക്കും കൂടി സൗജന്യ ഓണക്കിറ്റുകൾ നൽകുവാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.

(fb post)



2017, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികത്തില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍!


ഏഴര ദശാബ്ദമായി നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി കഴിഞ്ഞ തലമുറകള്‍ ചെയ്ത ത്യാഗത്തിന്റെ വില ഇപ്പോള്‍ നമ്മളില്‍ എത്രപേര്‍ തിരിച്ചറിയുന്നുണ്ട്?

ഭാരത് മാതാ കീ ജയ് എന്നു വിളിച്ച് മരണത്തിലേക്കു നടന്നു കയറിയ ധീരരക്തസാക്ഷികള്‍, കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവര്‍, എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെടുത്തിയവര്‍, പലായനം ചെയ്യേണ്ടി വന്നവര്‍. ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും പറയാനുണ്ടായിരുന്നു ധീരവീര ഗാഥകള്‍! അവരെ ഈ അവസരത്തില്‍ നമിക്കുന്നു.

എഴുപതു വര്‍ഷംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം നാം പടുത്തുയര്‍ത്തി. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും പര്യായമായി മാറി. ഇന്ത്യ കരുത്തുറ്റ രാജ്യമായി.

പക്ഷേ, ഇന്ന് നാം റിവേഴ്‌സ് ഗീയറിലാണ്. ഗാന്ധിജിക്കു പകരം ഗോഡ്‌സെ വാഴ്ത്തപ്പെടുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവര്‍ വരെ ഇന്നു വലിയ ദേശസ്‌നേഹികളാണ്. ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതരായി. ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികള്‍ 72. ആ കുരുന്നുകളുടെ മൃതദേഹം മാതാപിതാക്കള്‍ ചുമന്നാണ് വീട്ടിലെത്തിച്ചത്.

ഇതിനുവേണ്ടിയായിരുന്നില്ല നമ്മുടെ സ്വാതന്ത്ര്യസമരമെന്ന് നിശ്ചയം. നമ്മുടെ സ്വാതന്ത്ര്യം അപൂര്‍ണമാണിപ്പോള്‍.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് വിശ്രമമില്ല. മനുഷ്യരെ തമ്മില്‍ തല്ലിക്കുന്നവര്‍ക്കെതിരേയും ഭക്ഷണത്തില്‍ പോലും ഫാസിസം കടത്തിവിട്ട് ആളുകളെ കൊല്ലുന്നവര്‍ക്കെതിരേയും ചരിത്രപരമായി നാം തെറ്റുചെയ്തിട്ടുള്ള ആദിവാസി- ദളിത് വിഭാഗങ്ങളോട് കൂടുതല്‍ തെറ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരേയും കുരുന്നുകളെ കുരുതി കൊടുക്കുന്നവര്‍ക്കെതിരേയുമൊക്കെയുള്ള പോരാട്ടം നമുക്കു തുടരാം.

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല, ആത്മാഭിമാനത്തിന്റെ അടയാളമാണ്‌


ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ അടയാളമാണത്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കേരളം ഏറെ നാളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി എല്ലാ ദേശീയ സർവേകളിലും കേരളം മുൻനിരയിൽ തന്നെയാണ്. ഭൂരിഭാഗ മേഖലകളിലും ഒന്നാം സ്ഥാനത്തും. പ്രശസ്ത നോബൽ സമ്മാന ജേതാവ് ശ്രീ അമർത്യാസെൻ കേരളാ മോഡൽ വികസനത്തെ പ്രകീർത്തിച്ചത് അന്ന് ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയിരുന്നു.

ഭൂമിശാസ്ത്രപരമായും, മാനവശേഷി വികസനപരമായും ഈ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്നുള്ളതു നമുക്കെലാം അഭിമാനകരമാണ്. എന്നാൽ ഇന്ന് കേരളത്തെ താഴ്ത്തിക്കെട്ടാൻ കേന്ദ്ര സംസ്ഥാന ഭരണകക്ഷികൾ തമ്മിൽ മത്സരിക്കുന്നത് കാണുന്പോൾ നമുക്കെലാം ദുഃഖമാണ് തോന്നുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇവിടെയെത്തിയ പ്രധാനമന്ത്രി അന്ന് കേരളത്തെ സൊമാലിയയെന്നാണ് വിളിച്ചത്. ഇപ്പോൾ ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട നാടാണ് കേരളമെന്നു വിശേഷിപ്പിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ വർഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാൻ അവർ ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് അവർ കേരളത്തിനെതിരെയുള്ള കുപ്രചരണനം അഴിച്ചുവിട്ടത്. ഇതിനെ മലയാളികൾ രാഷ്ട്രീയഭേതമന്യേ ഒറ്റകെട്ടായി നേരിടും.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരളാ സന്ദർശനത്തിന് ശേഷം ബിജെപി കേരളത്തിൽ നുഴഞ്ഞുകയറ്റത്തിനു അവസരം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാർക്സിസ്റ് പാർട്ടി അവരെ അങ്ങോട്ടുപോയി ക്ഷണിച്ചുവരുത്തി ധാരാളം അവസരങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നത്. പല അടവുകളും പയറ്റി തകർന്ന് ബിജെപിക്ക്, വലിഞ്ഞു കയറി ചെന്ന് അവസരം ഉണ്ടാക്കി കൊടുക്കാനേ അടുത്തിടെ നടന്ന രാഷ്ട്രീയ സംഘർഷങ്ങളും അതിനോടനുബന്ധിച്ചു ഉണ്ടായ കൊലപാതകങ്ങളും ഉപകരിച്ചുള്ളു. കേരളത്തിൽ സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ തക്കം പാർത്തിരുന്ന ബിജെപിയ്ക്ക് സിപിഎം ചുവന്ന പരവതാനി വിരിച്ചുകൊടുത്തു. ഒരു വർഷം മുൻപുവരെ ദേശീയ മാധ്യമങ്ങൾ കേരളത്തിന്റെ നേട്ടങ്ങൾ പ്രചരിപ്പിച്ചിന്നെങ്കിൽ, ഇപ്പോൾ നമ്മുടെ ഖജനാവിൽ നിന്ന് പണമിറക്കി ദേശീയ തലത്തിൽ പി ആർ ചെയ്യേണ്ട അവസ്ഥയിൽ എത്തി.



2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

ഇതു ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയം


ശ്രീ അഹമ്മദ് പട്ടേലിന്റെ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. കേന്ദ്രമന്ത്രിമാരുടെ ഒരു പട തന്നെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടും ചീഫ് ഇലക്ഷൻ കമ്മീഷണർ എടുത്ത നീതിപൂർവമായ തീരുമാനം സ്വതന്ത്ര ഇന്ത്യയിലെ തിളക്കമാർന്ന അദ്ധ്യായമാണ്.

പക്ഷേ നമ്മളെ എല്ലാം ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത ഗുജറാത്ത് രാജ്യസഭ ഇലക്ഷനിൽ കാണേണ്ടതുണ്ട്. ജയിക്കുവാൻ ആവശ്യമായ വോട്ട് ഇല്ലെന്നു വ്യക്തമായി അറിഞ്ഞിട്ടും ജനാധിപത്യ മര്യാദകളെ പരസ്യമായി വെല്ലുവിളിച്ചു രാജ്യം ഭരിക്കുന്ന കക്ഷിയുടെ പ്രസിഡന്റ് തന്നെ നേരിട്ട് കുതിരക്കച്ചവടത്തിന് നടത്തിയ ശ്രമങ്ങളും അതിന്റെ പിന്നിലെ നാടകങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന് തീരാകളങ്കമാണ്.

ഈ ഇലക്ഷൻ ഭാവിയിൽ രാജ്യം നേരിടുവാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചും പണമൊഴുക്കിയും ഭരണസ്വാധീനങ്ങൾ ദുർവിനിയോഗിച്ചും രാഷ്ട്രീയ പ്രതിയോഗികളെ നേരിടുവാൻ രാജ്യം ഭരിക്കുന്നവർ ഏതറ്റം വരെയും പോകുമെന്ന് നാം കണ്ടു.

ബ്രിട്ടീഷുകാരോട് ഇന്ത്യ വിടുവാൻ ഗാന്ധിജി ആജ്ഞാപിച്ചതിന്റെ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ അതേ ജാഗ്രത ഇന്നും പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ബിജെപി ദേശീയാധ്യക്ഷൻ രാജ്യത്തെ ബോദ്ധ്യ- പ്പെടുത്തിയിരിക്കുന്നത്. നന്ദി, അമിത്ഷാ.

എല്ലാ തടസങ്ങളേയും തട്ടിനീക്കി വിജയിച്ച അഹമ്മദ് പട്ടേലിനു അഭിനന്ദനങ്ങൾ. താങ്കൾ അഞ്ചാം തവണ നേടിയ രാജ്യസഭാ അംഗത്വം ജനാതിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും. രാഷ്രീയ കുതിരക്കച്ചവടത്തേയും പണത്തിന്റെ ശക്തിയേയും അതിജീവിക്കാൻ ജനാധിപത്യ ശക്തികൾക്ക് താങ്കളുടെ വിജയം കരുത്ത്‌ പകരുക തന്നെ ചെയ്യും.




2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് കോടിയേരിയുടെ വരമ്പത്ത് കൂലി നയം


സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വരമ്പത്ത് കൂലി നയമാണ്. ക്രമസമാധാന പ്രശ്‌നത്തില്‍ അതൃപ്തി അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവം വിളിച്ചു വരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കി.

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും സംഘര്‍ഷം തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നു. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ പരാമര്‍ശം ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഓരോരുത്തരുടെയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്. ഇന്നലത്തെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനപ്പെട്ടതായിരുന്നു. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണം. ഓരോരുത്തരുടെയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്.

2017, ജൂലൈ 28, വെള്ളിയാഴ്‌ച

സർക്കാർ പരാജയപ്പെടുന്നത്​ ജീവനക്കാരെ വിശ്വാസത്തിലെടുക്കാത്തതിനാൽ

കേരള സെക്ര​ട്ടറിയറ്റ്​ അസോസിയേഷൻ വാർഷിക സമ്മേളനം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഉദ്​ഘാടനം ചെയ്യുന്നു (file-pic)

ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ പ്രവർത്തിച്ചതാണ്​ സർക്കാറി​​ൻറ പരാജയങ്ങൾക്ക്​ കാരണം. ഭരണം എന്നത്​ സ്​ഥലംമാറ്റമാണെന്നാണ്​ ഇടതു സർക്കാർ മനസ്സിലാക്കിയത്. രാഷ്​ട്രീയമായ പ്രതികാരം തീർക്കലിന്​ കിട്ടിയ ചുട്ട മറുപടിയാണ്​ സെൻകുമാർ വിഷയത്തി​ൽ സർക്കാറിനേറ്റ തിരിച്ചടി. 

രാഷ്​ട്രീയപക്ഷപാതിത്തത്തോടെയാണ്​ സ്​ഥലം മാറ്റങ്ങളെല്ലാം. ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ ഒരു സർക്കാറിനും മുന്നോട്ടുപോകാനാവില്ല. ഒരു വിഭാഗം ഉദ്യോഗസ്​ഥരുടെ വക്താക്കളാവുകയാണ്​ സർക്കാർ. ജി.എസ്​.ടിയുടെ കാര്യത്തിൽ കേരളവും ജമ്മു-കശ്​മീരും മാത്രമാണ്​ നിയമം പാസാക്കാത്തത്​. നിയമസഭയിൽ കൂട്ടായ ചർച്ച ​നടന്നിരുന്നെങ്കിൽ പല പ്രശ്​നങ്ങൾക്കും പരിഹാരം കാണാമായിരുന്നു. എല്ലായിടത്തും ആശയക്കുഴപ്പങ്ങളാണ്​. സെക്ര​ട്ടറിയറ്റ്​ സജീവമായാലേ ഭരണം സുഗമമാകൂ. ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കാനും പ്രശ്​നങ്ങൾ വേഗത്തിൽ പരിഹരിക്കാനും ഉദ്യോഗസ്ഥർക്കാകണം.


2017, ജൂലൈ 11, ചൊവ്വാഴ്ച

ഗവ. പ്രസ്സുകളെ പരിഗണിക്കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍


 ഗവ. പ്രസ്സുകള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കാത്തത് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്. ഇപ്പോള്‍ അച്ചടി ജോലികള്‍ മറ്റ് സ്വകാര്യ മേഖലയ്ക്കു കൈമാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 

കറന്‍സി അച്ചടി പോലെ പ്രാധാന്യമുള്ള ലോട്ടറി അച്ചടി ഒരു കാരണവശാലും സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ പാടുള്ളതല്ല. ഗവ. പ്രസ്സുകളെ ആധുനികവത്കരിച്ച് ഇത്തരം ജോലികള്‍ അവരെ ഏല്‍പ്പിക്കണം.

(കേരള ഗവ. പ്രസ്സസ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ (ഐ.എന്‍.ടി.യു.സി.) 54-ാം സംസ്ഥാന സമ്മേളനം കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.) 



2017, ജൂലൈ 10, തിങ്കളാഴ്‌ച

സി.പി.ഐ പറയുന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍



മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മുസ്‌ലിം ലീഗും സി.പി.ഐയും ചേര്‍ന്ന് പ്രവര്‍ത്തിച്ച നല്ല നാളുകള്‍ ജനങ്ങളുടെ മനസിലുണ്ട്. അതൊന്നും ഇന്നും ജനങ്ങള്‍ മറന്നിട്ടില്ല.


യു.ഡി.എഫ് പിളര്‍ത്താമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്. സ്വന്തം ക്യാമ്പില്‍ നിന്ന് കക്ഷികള്‍ വിട്ടുപോകാതിരിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രദ്ധിക്കേണ്ടത്. കേരളത്തിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരും. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും.



 

2017, ജൂൺ 28, ബുധനാഴ്‌ച

കര്‍ണാടക നഴ്സിംഗ് കോഴ്സ് തീരുമാനം പുനഃപരിശോധിക്കണം


 ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ കര്‍ണാടകത്തില്‍ നഴ്സിംഗ് കോഴ്സുകള്‍ നടത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ കര്‍ണാടക മെഡിക്കല്‍ എഡ്യൂക്കേഷന്‍ മന്ത്രി ഡോ. ശരണ പ്രകാശ് രുദ്രപ്പ പട്ടീലിന് കത്തയച്ചു.

കര്‍ണാടക സര്‍ക്കാരിന്റെ 2016 ഡിസംബര്‍ 14ലെയും 2017 മെയ് 17ലെയും ഉത്തരവ് (HFW 212 RGU 2016) പ്രകാരം നഴ്സിംഗ് കോളജുകള്‍ക്ക് കര്‍ണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹയര്‍ സ്റ്റഡീസിന്റെയും അംഗീകാരം മതി. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലി (ഐ എന്‍ സി)ന്റെ അംഗീകാരം നിര്‍ബന്ധമല്ല. ഐ എന്‍ സിയുടെ അംഗീകാരം ഇല്ലെങ്കില്‍ കര്‍ണാടകത്തില്‍ നിന്നു പഠിച്ചിറങ്ങുന്ന നഴ്സുമാര്‍ക്ക് കര്‍ണാടകമൊഴികെയുള്ള സംസ്ഥാനങ്ങളിലോ വിദേശത്തോ ജോലി ലഭിക്കില്ല. കര്‍ണാടകത്തില്‍ പഠിക്കുന്ന കുട്ടികളില്‍ 70 ശതമാനത്തിലധികം കേരളത്തില്‍നിന്നുള്ളവരാണ്. ഈ കുട്ടികളുടെ ഭാവിയാണ് പുതിയ ഉത്തരവു പ്രകാരം ഇരുളടയുന്നത്.

ബാങ്ക് വായ്പയെടുത്താണ് മിക്ക കുട്ടികളും നഴ്സിംഗ് പഠിക്കുന്നത്. ഐ എന്‍ സിയുടെ അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ലഭിക്കില്ല. ഇപ്പോള്‍ രണ്ട്, മൂന്ന്, നാല് വര്‍ഷങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ബാങ്ക് വായ്പയുടെ തുടര്‍ന്നുള്ള ഗഡുക്കള്‍ ലഭിക്കാനും ബുദ്ധിമുട്ടുണ്ടാകും.

തിരുവനന്തപുരം: ( 23.06.2017)

2017, ജൂൺ 21, ബുധനാഴ്‌ച

മുഖ്യമന്ത്രിക്ക് നേരെ ശബ്ദമുയര്‍ത്തുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു

കുട്ടിമാക്കൂല്‍ ദലിത് പീഡന കേസും ഫസല്‍വധ കേസും അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കണ്ണൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരു ശബ്ദിച്ചാലും അതിനെ അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പുതുവൈപ്പ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്നു പ്രതിപക്ഷ നേതാവിനോടു സമ്മതിച്ചതിനു ശേഷം ആരോടും ആലോചിക്കാതെ പിറ്റേ ദിവസം തന്നെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ജനത്തിനുനേരെ നരനായാട്ട് ആണ് അവിടെ നടത്തിയത്. 



നാട്ടുകാരുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെ അവര്‍ക്കുനേരെ ക്രൂരമര്‍ദനം നടത്തി. ജനകീയ സമരങ്ങളോടു സിപിഎം നയം ഇതാണോ. ജനം പ്രതിഷേധിക്കുമ്‌ബോള്‍ എന്താണു പ്രശ്‌നമെന്നു ചര്‍ച്ച ചെയ്യാന്‍ തയാറാവണം. ഇതു രാഷ്ട്രീയമല്ല. വി.എസ്. അച്യുതാനന്ദനും സിപിഐയും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനല്ലല്ലോ. അവിടെ പൊലീസ് നടത്തിയ ക്രൂരത ടിവിയില്‍ കണ്ടവരാണ് ഉടനെ അവിടേക്കുപോകണമെന്നു തന്നോട് ആവശ്യപ്പെട്ടത്. അവിടെ കണ്ട കാഴ്ച അത്യന്തം ഭീകരമായിരുന്നു.


എറണാകുളം ആശുപത്രിയില്‍ പരുക്കേറ്റ സമരക്കാരെ കണ്ടു തിരിച്ചു പോരുമ്പോൾ അവിടെ സിപിഐ പ്രവര്‍ത്തകരും പരുക്കേറ്റു കിടപ്പുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ചു സമരം ചെയ്തവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനുനേരെ പ്രകോപനമില്ലാതെ ആക്രമിച്ചുവെന്നാണ് അവര്‍ തന്നോടുപറഞ്ഞത്. കേരളം എങ്ങോട്ടേക്കാണു പോവുന്നത്?