UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ജനുവരി 30, ശനിയാഴ്‌ച

സോളാര്‍ സംരംഭം തട്ടിപ്പാണെന്ന് തിരിച്ചറിയാന്‍ വൈകി


തിരുനന്തപുരം: സരിതയുടെ സോളാര്‍ സംരംഭം തട്ടിപ്പാണെന്ന് മനസിലാക്കാന്‍ വൈകിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസുകളും വിവാദങ്ങളും വേണ്ടിവന്നു. തന്റെ മുന്നില്‍വരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നാണ് ആഗ്രഹം. നൂറു കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പത്തെണ്ണം തെറ്റാറുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സത്യം ജയിക്കും. തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്ക് ഇതുവരെ ഒരു തെളിവും ഹാജരാക്കാനായിട്ടില്ല. കോടതി നിലപാട് അനുകൂലമായാലും പ്രതികൂലമായാലും തനിക്ക് ഒരു നിലപാട് മാത്രമേയുള്ളു. ഹൈക്കോടതി വിധിയില്‍ പ്രത്യേക ആശ്വാസത്തിന്റെ കാര്യമില്ല.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ടതില്ല. ചെറിയ തെറ്റെങ്കിലും ചെയിതിട്ടുണ്ടെങ്കില്‍ വലിയ ശിക്ഷ തന്നെ ലഭിക്കും. തന്റെ അമ്പത് വര്‍ഷത്തെ അനുഭവമാണിത്. താന്‍ ആരെയും പിറകില്‍ നിന്ന് കുത്തിയിട്ടില്ല. ഗൂഢാലോചനയുടെ ഭാഗമായാണ് സരിതയുടെ ആരോപണങ്ങള്‍. എന്നാല്‍ ഗൂഢാലോചനയുടെ കേന്ദ്രം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.

തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ സര്‍ക്കാര്‍ പരാതി നല്‍കില്ല. ഇക്കാര്യം ജുഡീഷ്യറി തന്നെയാണ് പരിഗണിക്കേണ്ടത്. ജുഡീഷ്യറിയുമായി നല്ല ബന്ധമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മന്ത്രിസഭയില്‍ പ്രശ്‌നങ്ങളില്ല. ഐക്യത്തിനായി പരിശ്രമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.


ധാര്‍മികതക്ക് അപ്പുറമാണ് മനസ്സാക്ഷിയുടെ ശക്തി;


മലപ്പുറം: സോളാര്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചു. കോടതിവിധി പ്രതികൂലമായ പശ്ചാത്തലത്തില്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവയ്ക്കണം എന്ന മറുചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബാബുവിനെതിരായ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്റെ മനസ്സാക്ഷിയ്ക്ക് മുന്നില്‍ ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. ധാര്‍മികതയ്ക്ക് അപ്പുറത്താണ് മനസ്സാക്ഷിയുടെ ശക്തി. അതാണ് എന്റെയും കരുത്ത്. ഘടകകക്ഷികളുമായി സംസാരിക്കും, ഹൈക്കമാന്‍ഡുമായി സംസാരിക്കും, എന്നിട്ട് വേണ്ടത് ചെയ്യും - മുഖ്യമന്ത്രി പറഞ്ഞു. ഞാനും ആര്യാടനും ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, ജനുവരി 29, വെള്ളിയാഴ്‌ച

മദ്യലോബിയുമായി ചേര്‍ന്ന് രാഷ്ട്രീയ ഗൂഢാലോചന.


കോഴിക്കോട്: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മദ്യമുതലാളിമാരില്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന്റെ കൃത്യമായ തെളിവ് സര്‍ക്കാരിന്റെ പക്കലുണ്ട്. സരിതയുടെ ബുധനാഴ്ചത്തെ മൊഴിക്ക് പിന്നിലും മദ്യലോബിയുമായി ചേര്‍ന്നുള്ള രാഷ് ട്രീയ ഗൂഢാലോചനയാണുള്ളത്. മദ്യലോബിക്കെതിരായ തീരുമാനമാണ് ഇതിനെല്ലാം പിന്നില്‍. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ ധീരമായ തീരുമാനം മാറ്റാന്‍ അവര്‍ പല മാര്‍ഗം നോക്കി. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നായിരുന്നു അവകാശവാദം. കോടതിയില്‍ പരാജയപ്പെട്ടത് മുതല്‍ തുടങ്ങിയതാണ് അട്ടിമറി നീക്കങ്ങള്‍.

ബാര്‍ ഉടമകളില്‍ ഒരുവിഭാഗം മാത്രമാണ് ഇതിന് പിന്നില്‍. അതിന്റെ കൃത്യമായ വിവരം സര്‍ക്കാരിനുണ്ട്. എല്ലാ വിവരങ്ങളും അറിയാം. സര്‍ക്കാരിനെ ഇതുവരെ അട്ടിമറിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല. ഇനി അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുന്നത് തടയാമോ എന്നാണ് ഇപ്പോള്‍ നോക്കുന്നത്. ബിജുരാധാകൃഷ്ണന്റെ മൊഴി കേട്ട് അതിന്റെ പിന്നാലെ പോയി നാണംകെട്ടു. 2014 ലില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 10 കോടി രൂപ സി.പി.എം ഓഫര്‍ ചെയ്തുവെന്ന് സരിത പറഞ്ഞു. ഇത് ഇന്ത്യ ടുഡേയുടെ കവര്‍‌ സ്റ്റോറിയായിരുന്നു. അന്ന് ഞങ്ങളാരും അത് ഏറ്റെടുത്തില്ല.

സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സരിത ഇപ്പോൾ പറഞ്ഞത്. അറസ്റ്റിലായപ്പോള്‍ അവര്‍ കൊടുത്ത മൊഴിയുണ്ട്. കോടതികളില്‍ മൊഴികൊടുത്തു. കമ്മീഷനില്‍ ഇതിന് മുമ്പ് ഹാജരായപ്പോഴും പറയാത്തതാണ് ഇന്നലെ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് കമ്മീഷനില്‍ ഹാജരായപ്പോള്‍ മുഖ്യമന്ത്രി പിതാവിന് തുല്യനാണെന്നാണ് പറഞ്ഞത്. ഈ രണ്ടാഴ്ചയ്ക്കിടയില്‍ എന്താണ് സംഭവിച്ചത്. താന്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായപ്പോള്‍ സരിതയുടെ അഭിഭാഷകനുണ്ടായിരുന്നു. അദ്ദേഹവും ഒന്നും ചോദിച്ചില്ല. ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ പി.സി ജോര്‍ജുണ്ടോ എന്ന ചോദ്യത്തിന് ചിലര്‍ ഇപ്പോഴും ഇത്തരത്തില്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനും അപ്പുറത്തുള്ളത് നടത്താനുള്ള നീക്കത്തിലാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


കോടികൾ തന്നവർക്ക് ഒരു ലെറ്റർപഡ് പോലും കിട്ടാത്തതെന്തുകൊണ്ട്?


തനിക്ക് കോടികൾ തന്നുവെന്ന് പറയുന്നവർക്ക് തന്റെ ഒരു ലെറ്റർപാഡ് പോലും സംഘടിപ്പിക്കാൻ കഴിയാതെ അത് വ്യാജമായി നിർമ്മിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം തന്നെങ്കിൽ അവർക്ക് അതിന്റെ നേട്ടം അല്ലെങ്കിൽ പ്രയോജനം വേണ്ട. ഈ കേസിലെ പ്രതികളെ ഏതെങ്കിലും കേസിൽ നിന്ന് രക്ഷപെടാൻ അവസരമുണ്ടാക്കിക്കൊടുത്തോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടി രൂപയുടെ ചെക്ക് നൽകിയത് വരെ മടങ്ങിയ ഇവരാണോ കോടികൾ തരുന്നത്. നാളിതുവരെ പറഞ്ഞത് കേസ് അട്ടിമറിക്കുന്നതിന് സരിതയ്ക്ക് പണം കൊടുത്തുവെന്നാണ്. ഇപ്പോൾ അതല്ല എന്നെങ്കിലും ബോധ്യമായില്ലേ. സരിതയ്ക്ക് കമ്മീഷനിൽ പറയാൻ അവസരം കിട്ടി. അപ്പോഴൊന്നും പറഞ്ഞില്ല. കോടതിയിൽ ഹാജരാക്കിയപ്പോഴും പറഞ്ഞിട്ടില്ല. ഇപ്പോൾ എന്തുകൊണ്ട് ഇത് പറയുന്നു. നിങ്ങൾ ആലോചിച്ചുനോക്ക്. ഇതുകൊണ്ടൊന്നും ജനങ്ങളുടെ ചിന്താഗതി മാറ്റാനാകില്ല. സത്യം അറിയാനാണ് കമ്മീഷനെ വച്ചത്. നൂറുകണക്കിന് ആക്ഷേപം വന്നു. അതിൽ പലതും പിന്നീട് കേട്ടില്ല. ഇവരുടെ കമ്പനിക്ക് അനർട്ട് അനുമതി കൊടുത്തിട്ടില്ല. ആ കമ്പനിക്ക് അപേക്ഷിക്കാൻ യോഗ്യതയില്ലായിരുന്നു. സരിതയുടെ മൊഴി വിശ്വസിക്കുന്നവർ നാളെ ദു:ഖിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, ജനുവരി 24, ഞായറാഴ്‌ച

കൊച്ചി മെട്രോ: നവംബര്‍ ഒന്നിന് സര്‍വീസ് തുടങ്ങും


കൊച്ചി: മുട്ടം യാര്‍ഡിനകത്തെ പ്രത്യേക ട്രാക്കില്‍ കൊച്ചി മെട്രോയ്ക്ക് ശനിയാഴ്ച ടെസ്റ്റ് റണ്‍. രാവിലെ 10 ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടുത്ത തലമുറയുടെ പ്രതിനിധി എന്ന നിലയില്‍ ഗൗരി എന്ന കുട്ടിയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.

നവംബര്‍ ഒന്നിന് മെട്രോ സര്‍വീസ് തുടങ്ങുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇ ശ്രീധരന്റെ പ്രയത്‌നമാണ് ഇത്ര പെട്ടന്ന് പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കേരളത്തിന്റെയും ലോകമെന്പാടുമുള്ള മലയാളികളുടെയും അഭിമാനമുഹൂർത്തമാണ്. 2012 സെപ്റ്റംബർ 13 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ മൻമോഹൻ സിംഗാണ് കൊച്ചി മെട്രോ പദ്ധതിക്ക് തറക്കല്ലിട്ടത്. 2013 ജൂൺ ഏഴിനാണ് കൊച്ചി മെട്രോയുടെ പണി ഔപചാരികമായി ആരംഭിച്ചത്.

അന്ന് ഞാൻ പറഞ്ഞു 1095 ദിവസം കൊണ്ട് ഇതിന്റെ പണി പൂർത്തിയാക്കും എന്ന്. ഇന്ന് 958മത് ദിവസമാണ്. പറഞ്ഞ തീയതിക്ക് ഇനി 137 ദിവസം കൂടിയുണ്ട്. ഇനി ബാക്കിയുള്ള 137 ദിവസത്തെയും പുരോഗതി, ഡി. എം. ആർ. സിയും കെ. എം. ആർ. എലും കൂടെ ഓരോ ദിവസവും ഇവിടെ പരസ്യപ്പെടുത്തും. 1095 ദിവസം കൊണ്ട് പ്രവർത്തനക്ഷമമാക്കാൻ വേണ്ടിയിട്ടുള്ള നടപടിയെടുക്കും.

2017 വരെയാണ് യാത്രക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഇതിന്റെ സർവീസ് തുടങ്ങാനുള്ള സമയം തന്നിരിക്കുന്നത്. നമ്മൾ ഇതിനു വേണ്ടി നീണ്ട കാത്തിരിപ്പാണ് നടത്തിയത്. അത് വേഗത്തിലാക്കണം, ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീ ഇ. ശ്രീധരനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞു, 2016ൽ തന്നെ സജ്ജമാക്കും. അതിനൊരു ഡേറ്റ് കൂടെ വേണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു; 2016 നവംബർ ഒന്ന്. അദ്ദേഹത്തിനും ഇതിനു വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി.



നമുക്ക് ഇത് പോലെ നൂറു നൂറു പദ്ധതികൾ ചെയ്തു തീർക്കാനുണ്ട്. കേരളം മനസ്സ് വെച്ചാൽ നമുക്ക് എവിടെയും എത്താൻ സാധിക്കുകയും ചെയ്യും.

കൊച്ചിയുടെ സ്വന്തം മെട്രോ പൂര്‍ണ സജ്ജീകരണങ്ങളോടെ അവതരിപ്പിക്കുന്ന ചടങ്ങ് കൂടിയായിരുന്നു നടന്നത്. യാര്‍ഡിനകത്ത് പ്രത്യേകം സ്റ്റേജൊരുക്കിയായിരുന്നു ടെസ്റ്റ് റണ്ണിന്റെ ഉദ്ഘാടനം. സുരക്ഷ കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജനങ്ങള്‍ തള്ളിക്കയറി.

ടെസ്റ്റ് റണ്ണിനായി യാര്‍ഡിനകത്ത് ഒരു കിലോമീറ്ററോളം നീളത്തില്‍ ട്രാക്ക് സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായി തേര്‍ഡ് റെയില്‍ ട്രാക്ഷനുമുണ്ട്. അതായത് മറ്റ് മെട്രോകളില്‍ നിന്ന് വ്യത്യസ്തമായി ട്രാക്കില്‍ നിന്ന് തന്നെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണിത്.

മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ മാത്രം വേഗത്തിലാണ് ടെസ്റ്റ് റണ്‍. ഇതിനുശേഷം ഒരു മാസത്തിനകം റോഡിന് മധ്യത്തിലെ പാളത്തിലൂടെയുള്ള ട്രയല്‍ റണ്ണുണ്ടാകും. തുടര്‍ച്ചയായ ട്രയലുകള്‍ക്ക് ഒടുവില്‍ പൂര്‍ണമായും സുരക്ഷിതമെന്ന് കണ്ടെത്തിയാല്‍ മാത്രമേ യാത്രാ സര്‍വീസിന് അനുമതി ലഭിക്കൂ.

ഈ മാസം ഒന്‍പതിനാണ് കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള അല്‍സ്റ്റോമിന്റെ ഫാക്ടറിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചത്. മൂന്ന് ട്രെയിലറുകളില്‍ കൊണ്ടുവന്ന കോച്ചുകള്‍ മുട്ടത്തെ യാര്‍ഡിലാണ് കൂട്ടിയോജിപ്പിച്ചത്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ജോലികളും ഇതിനൊപ്പം പൂര്‍ത്തിയാക്കി.

2016, ജനുവരി 22, വെള്ളിയാഴ്‌ച

സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഫിബ്രവരി ഒന്ന് മുതല്‍


തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് പത്താം ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളവും അലവന്‍സും ഫിബ്രവരി ഒന്ന് മുതല്‍ ലഭിച്ചുതുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 16500 രൂപയാണ് ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസിലെ ഏറ്റവും കുറഞ്ഞ ശമ്പളം. കൂടിയ ശമ്പളം 1,20,000 രൂപയും. ജീവനക്കാര്‍ക്ക് രണ്ടായിരം രൂപ മുതല്‍ പന്ത്രണ്ടായിരം രൂപ വരെയാണ് ശമ്പളം വര്‍ധിക്കുക. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ എണ്‍പത് ശതമാനവും ശമ്പളയിനത്തിലാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശമ്പളം വര്‍ധിപ്പിക്കുന്ന വകയില്‍ പ്രതിവര്‍ഷം 722 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാവുക. നിലവിലെ സംവിധാനം അനുസരിച്ച് അഞ്ചു വര്‍ഷത്തേയ്ക്കാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.

2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. ശമ്പളകുടിശ്ശിക 2017 ഏപ്രില്‍ മുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്‍കും. കുടിശ്ശികയ്ക്ക് പി.എഫ്. നിക്ഷേപത്തിന് നല്‍കുന്നതിന് തുല്ല്യമായ പലിശ നല്‍കും.

ഒന്‍പത് ശതമാനം ക്ഷാമബത്ത നല്‍കും. നിലവിലെ ഗ്രേഡുകളെല്ലാം തന്നെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തിന് അനുസൃതമായി പരിഷ്‌കരിക്കും. 8200 രൂപയാണ് സര്‍വകലാശാല പാര്‍ട് ടൈം ജീവനക്കാരുടെ അടിസ്ഥാന വേതനം.

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ഭേദഗതികളാണ് വരുത്തിയത്. ഇനി മുതല്‍ സ്‌പെഷ്യല്‍ അലവന്‍സും റിസ്‌ക്ക് അലവന്‍സും എല്ലാ വര്‍ഷവും പത്ത് ശതമാനം വച്ച് വര്‍ധിപ്പിക്കും. ജീവനക്കാര്‍ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും.

പ്രധാന തീരുമാനങ്ങള്‍:


. പുതുക്കിയ മിനിമം ശമ്പളം: ചില തസ്തികകളുടേത്.

. എല്‍.ഡി. ക്ലാര്‍ക്ക്-19000 രൂപ (നിലവില്‍ 9940 രൂപ)

. പോലീസ് കോണ്‍സ്റ്റബിള്‍-22200 രൂപ (നിലവില്‍ 10480 രൂപ)

. എല്‍.പി, യു.പി. ടീച്ചര്‍-25200 രൂപ (നിലവില്‍ 13210 രൂപ)

. ഹൈസ്‌കൂള്‍ ടീച്ചര്‍-29200 രൂപ (നിലവില്‍ 15380)

. ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍-39500 രൂപ (നിലവില്‍ 20740 രൂപ)

. അസിസ്റ്റന്റ് എഞ്ചിനീയര്‍-39500 രൂപ (നിലവില്‍ 20740 രൂപ)

. അസിസ്റ്റന്റ് സര്‍ജന്‍-51600 രൂപ (നിലവില്‍ 27140 രൂപ)

. സ്റ്റാഫ് നെഴ്‌സ്-27800 രൂപ (നിലവില്‍ 13900 രൂപ)

. ഓപ്ഷന്‍ സമ്പ്രദായം അവസാനിപ്പിച്ചു. എല്ലാ ജീവനക്കാരും 2014 ജൂലായ് ഒന്ന് മുതല്‍ ശമ്പളസ്‌കെയിലിലേയ്ക്ക് മാറും.

. അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ പുതിയതായി 90 ദിവസത്തെ അവധി അനുവദിക്കും.

. സ്‌പെഷ്യല്‍ പേ സമ്പ്രദാം അവസാനിപ്പിച്ചു. എന്നാല്‍, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് തുടര്‍ന്നും അനുവദിക്കും.

. പാര്‍ട് ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 രൂപയും (നിലവില്‍ 4250 രൂപ) കൂടിയ ശമ്പളം 16460 രൂപയും (നിലവില്‍ 8400 രൂപ)യുമായി നിശ്ചയിക്കും.

. യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കും.

. ശമ്പള പരിഷ്‌കരണ ഉത്തരവ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനായി അനോമലി സെല്ലിനെ ചുമതലപ്പെടുത്തും.

. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടും ഒന്നാംഘട്ട റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകളും പരിശോധിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മി
റ്റിയെ നിയമിക്കും.

2016, ജനുവരി 17, ഞായറാഴ്‌ച

പഠനവും പ്രവൃത്തിയും രണ്ടുവഴിക്ക്


(സിപിഎം പഠനകോണ്ഗ്രസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഴുതിയ ലേഖനം)

                  കംപ്യൂട്ടര്‍ അടിച്ചു പൊട്ടിച്ച് സംസ്ഥാനത്തിന്റെ ഐടി കുതിപ്പിനെ കുട്ടിച്ചോറാക്കിയവര്‍ പറയുന്നു, ഐടി രംഗത്ത് കേരളത്തിന്റെ മുന്നേറ്റം പോരെന്ന്. ഹര്‍ത്താലും ബന്തും നടത്തി അസംഖ്യം നിക്ഷേപകരെ ആട്ടിയോടിച്ച ശേഷം ഇപ്പോള്‍ പറയുന്നു, 30 ദിവസത്തിനകം സംരംഭകര്‍ക്ക് ഏകജാലക ക്ലിയറന്‍സ് നല്കുമെന്ന്. ട്രാക്ടര്‍വിരുദ്ധ പ്രക്ഷോഭം നടത്തിയവര്‍ പറയുന്നു, കാര്‍ഷികരംഗത്ത് യന്ത്രവത്കരണം അനിവാര്യമാണെന്ന്.  സിപിഎം നടത്തിയ നാലാം കേരള പഠന കോണ്ഗ്രസ്  അടിമുടി വൈരുധ്യാത്മികം തന്നെ.

                പഠന കോണ്ഗ്രസിന്റെ ചരിത്രവും അവരുടെ ചെയ്തികളും തമ്മില്‍ യോജിച്ചു പോകുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴാണ് പഠനകോണ്ഗ്രസ് എന്നത് യാദൃച്ഛികമാകാം. 2006ലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടത്തിയ പഠന കോണ്ഗ്രസിലും ഇത്തരം ഒരുപാട് പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. അത്  അധികാരത്തിലേറ്റാന്‍ സഹായിച്ചെന്നും പാര്‍ട്ടി അംഗീകരിക്കുന്നു. പക്ഷേ, അധികാരത്തിലിരുന്നപ്പോള്‍, പഠന കോണ്ഗ്രസിന്റെ പ്രബന്ധങ്ങളെല്ലാം മടക്കി ഒരു മൂലയില്‍ വച്ചു. രൂക്ഷമായ അധികാര വടംവലിയില്‍ കേരളത്തിന്റെവികസനം സ്തംഭിച്ചുനിന്നു. ഒരൊറ്റ പദ്ധതി നടപ്പാക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ  അവര്‍ക്കു സാധിച്ചില്ല. പാര്‍ട്ടിയിലെ തര്‍ക്കംമൂലം സെസ് പദവിയുള്ള 18 വ്യവസായ പാര്‍ക്കുകളുടെ അപേക്ഷകള്‍ രണ്ടു വര്‍ഷത്തോളം മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തടഞ്ഞുവച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതി സെസ് വിവാദത്തില്‍ കുടുങ്ങി ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി 447 കോടിരൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാന്‍ഡ്‌കോ കൊണ്ടപ്പള്ളിക്കു കരാര്‍ നല്കുകയും അത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കൊച്ചി മെട്രോ നഷ്ടമായിരിക്കുമെന്നു പറഞ്ഞ് മൂന്നുവര്‍ഷം വൈകിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിനു വേണ്ടി സ്ഥലമെടുപ്പ് നടത്തിയതിന് അപ്പുറത്തേക്കു പോയില്ല. എിന്നിട്ടാണ് ഞങ്ങളായിരുന്നെങ്കില്‍ ഇതൊക്കെ പണ്ടേ ഇവിടെ നടപ്പായേനെയെന്ന് വീരവാദം മുഴക്കുന്നത് .


  • വന്‍ പദ്ധതികളില്‍ പങ്കില്ല

                ഇടുക്കി അണക്കെട്ടും (1973), നെടുമ്പാശേരി വിമാനത്താവളവും (1993) ആണ് കേരളം വിജയകരമായി നടപ്പാക്കിയ രണ്ടു വന്‍പദ്ധതികള്‍. ഇവ രണ്ടിലും ഇടതു സര്‍ക്കാരിനു യാതൊരു പങ്കുമില്ല. മാത്രമല്ല, നെടുമ്പാശേരി വിമാനത്താവളത്തെ കണ്ണുംപൂട്ടി എതിര്‍ക്കുകയും ചെയ്തു. എന്റെ നെഞ്ചിലുടെ മാത്രമേ നെടുമ്പാശേരിയില്‍ വിമാനമിറങ്ങൂ എന്ന് പ്രഖ്യാപിച്ചവര്‍ പിന്നീട് അധികാരമേറ്റ് സിയാലിന്റെ തലപ്പത്തിരിക്കുകയും ചെയ്തു.

                2001- 2006ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ എക്‌സ്പ്രസ് ഹൈവെ നിര്‍ദേശിച്ചിരുന്നു. ഇപ്പുറത്തു നില്ക്കുന്ന പശുവിന് അപ്പുറത്തു പോകാന്‍ പറ്റില്ലെുന്നും മറ്റും പറഞ്ഞ് അന്ന് അതിനെ സടകുടഞ്ഞെതിര്‍ത്ത് ഇല്ലാതാക്കിയ സിപിഎമ്മും കൂടിയാണ്. പക്ഷേ, 2005ല്‍ നടത്തിയ പഠന കോണ്ഗ്രസില്‍ തെക്കുവടക്ക് അതിവേഗ റോഡ്/ റെയില്‍ ഗതാഗതം വേണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു! ഇത്തവണ പിണറായി വിജയന്‍ പ്രസംഗിച്ചപ്പോള്‍ അതിവേഗ റോഡു വേണമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീടത് തിരുത്തി അതിവേഗ റെയില്‍ എന്നാക്കി. കിലോമീറ്ററിന് 80 കോടി മുതല്‍മുടക്കു വേണമെന്നും അവര്‍ പറയുന്നു. 570കി.മീ അതിവേഗ റെയില്‍ നിര്‍മിക്കുന്നതിന് പൊതു- സ്വാകര്യ പങ്കാളിത്തത്തെ അനുകൂലിക്കുമോ? അല്ലാതെ എവിടെ നിന്ന് വിഭവ സമാഹരണം നടത്തും?

                യുഡിഎഫ് സര്‍ക്കാരിന്റെ വികസന പരിപ്രേക്ഷ്യം 2030ല്‍ നിന്നു കടമെടുത്ത നിരവധി നിര്‍ദേശങ്ങള്‍ പഠന കോണ്ഗ്രസില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും സാമാന്യം വിശദമായ പ്രതിപാദനങ്ങള്‍ ഇതിലുണ്ടെന്ന് പഠന കോണ്ഗ്രസ് ചുണ്ടിക്കാട്ടുന്നു. വിദേശരാജ്യങ്ങളുടെ നല്ല അനുഭവങ്ങളില്‍ നിന്നു പഠിക്കാന്‍ വികസന പരിപ്രേഷ്യം 2030 ഏറെ  തത്രപ്പെടുന്നു എന്നാണ് ആക്ഷേപം. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായി ഭൂപ്രകൃതിയിലും മറ്റു പല കാര്യങ്ങളിലും നല്ല സാമ്യമുള്ളതിനാല്‍ അവിടത്തെ പല മാതൃകകളും ഇവിടെയും സ്വീകാര്യമാണ് എന്നതില്‍ പറയുന്നുണ്ട്. പക്ഷേ, അതേ പഠന കോണ്ഗ്രസ് തന്നെപറയുന്നു, എസ്‌തോണിയ പോലുള്ള രാജ്യങ്ങള്‍ നടപ്പാക്കിയ ഇ-ഗവേണന്‍സ് ഇവിടെ നടപ്പാക്കണമെന്ന്. ഇ- ഗവേണന്‍സില്‍ രാജ്യത്ത്  ഒന്നാം സ്ഥാനത്താണു കേരളം. 2015 ഡിസംബര്‍ 10 വരെ 1.75 കോടി  ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി. ഇന്ത്യയില്‍ ആകെയുള്ള 50 ഇ-ജില്ലകളില്‍  കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെടുന്നു.  ഒരു ജിഗാ ബൈറ്റ് കണക്ടിവിറ്റി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നല്‍കുന്ന നടപടി പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറി. എസ്‌തോണിയയിലേക്കു കണ്ണുംനട്ടിരിക്കുവര്‍ മുറ്റത്തെ മുല്ലയെ മറന്നു.


  • മറന്നുവോ ആ സമരങ്ങള്‍

                ത്വരിതഗതിയിലുള്ള യന്ത്രവത്കരണം കാര്‍ഷിക രംഗത്ത് ഉണ്ടാകുന്നില്ല എാന്നെരു വിലാപം ഈ പഠനത്തിലുണ്ട്. നെല്‍കൃഷിയില്‍ യന്ത്രവത്കരണം വളരെ സാവകാശമാണു നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. എങ്ങനെ നടക്കും? ഓര്‍മയുണ്ടോ, കുട്ടനാട്ടില്‍ 2007ല്‍ നെല്‍പ്പാടങ്ങള്‍ കൊയ്ത്തിനു പാകമായിരുപ്പോള്‍, സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ഷകത്തൊഴിലാളി യൂണിയന്‍ കൊയ്ത്തുയന്ത്രം തടഞ്ഞത്? മാര്‍ച്ച് മൂന്നാംവാരം മഴ പെയ്തതോടെ 10,000 ഹെക്ടറിലെ നെല്ല് 25 ദിവസം വെള്ളത്തില്‍ കിടന്നു. കര്‍ഷകര്‍ക്ക്  222 കോടി രൂപയുടെ നഷ്ടമുണ്ടായി. തൂടര്ന്ന് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായി. കീടനാശിനിക്കുപ്പികള്‍ കൈകളിലേന്തി ആയിരക്കണക്കിനു കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. 1970 കളില്‍ ട്രാക്ടറിനെതിരേ നടത്തിയ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായിട്ടാണ് കൊയ്ത്തു മെതി യന്ത്രത്തിനെതിരേ സമരം നടത്തിയത്. കിരാതമായ വെട്ടിനിരത്തല്‍ സമരവും ആരും മറന്നിട്ടില്ല.

                കല്‍ക്കരി നിലയം സ്ഥാപിക്കണമെന്ന് പറയുകയും കാസര്‍കോട് ഇത്തരമൊരു പദ്ധതി വന്നപ്പോള്‍ കണ്ണുമടച്ച് എതിര്‍ക്കുകയും ചെയ്ത ചരിത്രവുമുണ്ട് സിപിഎമ്മിന്. ഐടി മേഖലയില്‍ ചിപ്പ് ഉല്പാദനം നടത്താന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ പ്രത്യേക താത്പര്യ പ്രകാരം  തയ്‌വാനിലെ പ്രമുഖ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനി വന്നപ്പോള്‍ മുഖംതിരിച്ചു നിന്നവര്‍ ഇപ്പോള്‍ അത്തരം സംരംഭങ്ങള്‍ ഉണ്ടായേ തീരൂ എന്നു പറയുന്നു. 26 ആഴ്ചകൊണ്ട് തമിഴ്‌നാട്ടിലെ  പ്രത്യേക സാമ്പത്തിക മേഖലയില്‍ 'നോക്കിയ' കൂറ്റന്‍ മൊബൈല്‍ ഫാക്ടറി സ്ഥാപിച്ചപ്പോള്‍ ആ കമ്പനി മേധാവികളെ കേരളം എതിരേറ്റത് ഹര്‍ത്താലിലൂടെ. സെസിന്റെ 18 അപേക്ഷകള്‍ മുന്‍ മുഖ്യമന്ത്രി തടഞ്ഞു വച്ചപ്പോള്‍ അവരെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ ചേക്കേറി. മൂന്നാറില്‍ മുന്‍ സര്‍ക്കാര്‍  റിസോര്‍ട്ടുകള്‍ ഇടിച്ചു പൊളിച്ചതില്‍ സിപിഎമ്മിന് ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോ?

                 തീരദേശത്ത് സമഗ്രമായ പാര്‍പ്പിട പദ്ധതി നടപ്പാക്കണമെന്ന്‍ അവര്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍  സംസ്ഥാനത്തെ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് 15,000  വീടുകള്‍ സൗജന്യമായി നിര്‍മിച്ച് നല്‍കി. ഇതിനായി 300 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന റോഡ് പണികള്‍ സംസ്ഥാന സര്‍ക്കാര്‍ അധിക തുക നല്കി പൂര്‍ത്തിയാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ 2006-11ല്‍ 1508 കോടി ചെലവഴിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ 6510 കോടി രൂപ ചെലവാക്കി. ആദിവാസികള്‍ക്ക് വിവിധ പദ്ധതികളിലായി 42,225 ഏക്കര്‍ ഭൂമി നല്കി. ആഭ്യന്തര പാലുത്പാദനം 83.08 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 2011 ലെ ആഭ്യന്തര പാലുത്പാദനം ആഭ്യന്തര ഉപഭോഗത്തിന്റെ  67% മാത്രമായിരുന്നു. പച്ചക്കറി വിളകളുടെ വിസ്തീര്‍ണം 201-12 ലെ42,447 ഹെക്ടറില്‍ നിന്നും 2014-15 ല്‍ 90,533 ഹെക്ടറായി വര്‍ധിച്ചു. ഉത്പാദനം 8.25 ലക്ഷം ടണ്ണില്‍ നിന്നും 15.32 ടണ്ണായി കൂട്ടി. ഉത്തരവാദ ടൂറിസം നടപ്പാക്കണമെന്നു പറയുമ്പോള്‍ കുമരകത്ത് നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ടൂറിസം മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന യുളിസസ്  പുരസ്‌കാരം ലഭിച്ച കാര്യം സിപിഎം വിസ്മരിച്ചു.


  • മിണ്ടാട്ടമില്ലാത്ത ചില മേഖലകള്‍

                സിപിഎമ്മിന്റെ നാലാമത്തെ പഠന കോണ്ഗ്രസാണിത്. ഇത്തവണ മൂവായിരം പ്രതിനിധികളാണു പങ്കെടുത്തത്. ഇതൊരു വികസന കോണ്ഗ്രസാണെന്ന് അംഗീകരിക്കുന്നു. നാട്ടില്‍ സമാധാനവും ക്രമസമാധാനപാലനവും ഉണ്ടായാല്‍ മാത്രമല്ലേ നിക്ഷേപവും തൊഴിലവസരവും വളര്‍ച്ചയും വികസനവുമൊക്കെ ഉണ്ടാകൂ. കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ച്നാട്ടില്‍ സമാധാനത്തിനു സാഹചര്യം ഒരുക്കുമെുന്നും അത് കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെുന്നും  ഒരു വാചകം 550 പേജുള്ള ബൃഹത്റിപ്പോര്‍ട്ടില്‍ ഒരിടത്തുമില്ല. കേരളത്തിലിനി ഹര്‍ത്താല്‍ നടത്തില്ലെന്ന്‍  സിപിഎമ്മിന്റെ ഒറ്റ പ്രഖ്യാപനം മതി ഇവിടേക്ക് നിക്ഷേപകര്‍ കുതിച്ചെത്താന്‍.

                കേരളം ഇപ്പോള്‍ ഏറ്റവും കൂടതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയം ബാര്‍ പൂട്ടിയത് ആണല്ലോ. സ്വതന്ത്ര കേരളം എടുത്ത ഏറ്റവും സുപ്രധാന തീരുമാനങ്ങളിലൊന്നാണത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യംവില്കുന്ന സംസ്ഥാനം, ഏറ്റവും കൂടുതല്‍ അപകടനിരക്കും ആത്മഹത്യാനിരക്കുമുള്ള സംസ്ഥാനം തുടങ്ങിയ നിരവധി കാരണങ്ങളാലാണ് ഇതിനെല്ലാം അടിസ്ഥാന കാരണമായ മദ്യലഭ്യത കുറയ്ക്കാന്‍ തീരുമാനിച്ചത്.  ഇത്രയും സുപ്രധാനമായ വിഷയത്തിലും പഠന കോണ്ഗ്രസ് നിശബ്ദത പാലിക്കുന്നു. മദ്യവര്‍ജനമെന്ന സിപിഎം നയം മദ്യലഭ്യത കുറച്ച് മദ്യനിരോധനമെന്ന യുഡിഎഫ് നയത്തിന് കടകവിരുദ്ധമാണ്.  സ്വയംഭരണ കോളജുകള്‍ക്കെതിരേ എസ്എഫ്‌ഐ വലിയ പ്രക്ഷോഭമൊക്കെ സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ നിലപാടെന്ത്?  യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് 11 സ്വയംഭരണ കോളേജുകള്‍ തുടങ്ങിയിട്ടുണ്ട്.

                തെരഞ്ഞെടുപ്പില്‍ നമുക്ക് പരസ്പരം മത്സരിക്കാം. പക്ഷേ, അതു കഴിഞ്ഞ് വികസന പ്രവര്‍ത്തനങ്ങളില്‍ നമുക്കൊരു പൊതുധാരണ ഉണ്ടാകണം. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുന്ന പ്രവണതയാണു കേരളത്തിലുള്ളത്.  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍  നടപ്പാക്കിയ തലസ്ഥാന നഗര വികസന പദ്ധതിയും കെഎസ്ടിപി  എംസി റോഡ് വികസന പദ്ധതിയും ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടനേ തടഞ്ഞുവച്ചു. രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞ് ജനരോഷംആളിക്കത്തിയപ്പോള്‍ അതു   പുന:രാരംഭിച്ചത് 180 കോടി രൂപ അധികം നല്കി. അത്രയും നാള്‍ ജനങ്ങള്‍ കഷ്ടപ്പെടുകയും സംസ്ഥാനത്തിനു കനത്ത നഷ്ടം സംഭവിക്കുകയും ചെയ്തു.


  • തെറ്റുതിരുത്തല്‍
                വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇനി മാറി നില്കാന്‍ ആര്‍ക്കും കഴിയില്ലെന്ന  സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു എതാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. ഇടതുപക്ഷം നടത്തിയ രൂക്ഷമായ പ്രക്ഷോഭങ്ങള്‍ക്കും വന്‍ വിവാദങ്ങള്‍ക്കുമിടയിലൂടെ  കേരളം വികസനരംഗത്ത് ബഹുദൂരം മുന്നോട്ടുപോയി. തീച്ചൂളയിലൂടെയാണ് ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം കടന്നുപോയത്. പക്ഷേ, വികസന രംഗത്ത് ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ല. സിപിഎം പഠന കോണ്ഗ്രസിനു പോലും അത് അംഗീകരിക്കേണ്ടിവന്നു.

                സിപിഎമ്മിന്റെ ഓരോ മനംമാറ്റത്തിലും കേരളത്തിന് കാല്‍ നൂറ്റാണ്ടാണു നഷ്ടപ്പെടുന്നത്. തെറ്റുതിരുത്തലുകളാണ് പഠന കോണ്ഗ്രസ്‌ കൊണ്ട് ഉണ്ടാകുന്നതെങ്കില്‍ അതു സ്വാഗതാര്‍ഹമാണ്. പഠന കോണ്ഗ്രസിന്റെ  അടിസ്ഥാനത്തില്‍ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടാന്‍ ഇടതുപക്ഷം തയാറുണ്ടോയെന്ന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു.  


2016, ജനുവരി 15, വെള്ളിയാഴ്‌ച

വായ്പകള്‍ സഹായകരമല്ലെങ്കില്‍ കാര്‍ഷികമേഖല തകരും


തിരുവനന്തപുരം: കാര്‍ഷികവായ്പകള്‍ സഹായകരമല്ലെങ്കില്‍ കാര്‍ഷികമേഖല തകരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നബാര്‍ഡിന്റെ സംസ്ഥാന വായ്പാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ മുടക്കമില്ലാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഒഴിവാക്കിക്കൊടുക്കണം. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ഇടപെടല്‍ ഉണ്ടാകും. കൃഷി, ധന, സഹകരണ വകുപ്പുകള്‍ ചേര്‍ന്ന് ഇതിനായി പദ്ധതി തയ്യാറാക്കി നബാര്‍ഡിന് സമര്‍പ്പിക്കും.

ഹ്രസ്വകാല കാര്‍ഷികവായ്പക്ക് നല്‍കുന്ന നാല് ശതമാനം പലിശ സബ്‌സിഡി തുടരും. ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍ക്ക് ഇളവ് നല്‍കണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലാണ്.
ദീര്‍ഘകാല വായ്പക്ക് പലിശ 12-13 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാന്‍ നബാര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും- മുഖ്യമന്ത്രി പറഞ്ഞു.

2016-17-ല്‍ ബാങ്കുകള്‍ 1,19,391.95 കോടി രൂപ വായ്പ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് നബാര്‍ഡ് വിഭാവനം ചെയ്യുന്നത്. നടപ്പ് വര്‍ഷത്തെക്കാള്‍ 11 ശതമാനമാണ് വര്‍ധന. സംസ്ഥാനതല ഫോക്കസ് പേപ്പര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.

2016, ജനുവരി 13, ബുധനാഴ്‌ച

റബ്ബര്‍ സംഭരണത്തിന് പുതിയ വഴി കണ്ടെത്തും


തിരുവനന്തപുരം: റബ്ബര്‍ സംഭരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ ആരാഞ്ഞുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്ക് 150 രൂപ ഉറപ്പാക്കാനുള്ള പദ്ധതിയാണ് വിലസ്ഥിരതാ പദ്ധതിയിലൂടെ സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്. മറ്റൊരു സംസ്ഥാനത്തും കാര്‍ഷിക മേഖലയില്‍ ഇത്തരം പദ്ധതി നടപ്പാക്കിയിട്ടില്ല.

റബ്ബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളെക്കൂടി സഹകരിപ്പിച്ച് റബ്ബര്‍ സംഭരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഇതിന് അവരുടെ നിര്‍ദേശം ക്ഷണിച്ചിട്ടുണ്ട്. സംഭരണത്തിന് അവര്‍ക്ക് മതിയായ ശൃംഖല ഇല്ലെന്നതാണ് പ്രശ്‌നം. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ പോലെയുള്ള സ്ഥാപനങ്ങളെ പദ്ധതിയുമായി ബന്ധപ്പെടുത്താനാകുമോ എന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആരായുന്നുണ്ടെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

റബ്ബര്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും സാമ്പത്തിക പ്രയാസം കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. വിപണിവിലയുടെ വ്യത്യാസമുള്ള തുകയാണ് പദ്ധതിയില്‍ ചേര്‍ന്ന കര്‍ഷകര്‍ക്ക് നല്‍കുന്നത്. കിലോയ്ക്ക് 53 രൂപ വരെ സബ്‌സിഡിയായി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ബുധനാഴ്ച ഇത് 50 രൂപയായിരുന്നു.

മൂന്നര ലക്ഷത്തോളം കര്‍ഷകര്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും പകുതിപ്പേര്‍ക്കും ആനുകൂല്യം യഥാസമയം നല്‍കാനായിട്ടില്ല.

സംഭരണത്തിന് വേറെയും വഴികള്‍ ആലോചിക്കാന്‍ കാരണവും ഇതാണ്. ഒക്ടോബര്‍ വരെ ലഭിച്ച അപേക്ഷകളിലാണ് നടപടി സ്വീകരിച്ചത്. അന്‍പത് കോടിയില്‍പ്പരം രൂപ സബ്‌സിഡിയായി നല്‍കി. 300 കോടി രൂപയാണ് വിലസ്ഥിരതാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.


2016, ജനുവരി 12, ചൊവ്വാഴ്ച

വൃക്കരോഗികൾക്ക് ചികിത്സാ സഹായ പരിധി ഉയർത്തും


കോട്ടയം ∙ വൃക്കരോഗികൾക്കു കാരുണ്യപദ്ധതി പ്രകാരമുള്ള ചികിൽസാ ധനസഹായ പരിധി ഉയർത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പങ്കാളികളായ വൃക്കദാതാക്കളുടെയും സ്വീകർത്താക്കളുടെയും കുടുംബ സംഗമം (മൃത്യുഞ്ജയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കാരുണ്യാ ബനവലന്റ് ഫണ്ട് വഴി പരമാവധി രണ്ടുലക്ഷം രൂപവരെയാണ് ധനസഹായം ലഭിക്കുന്നത്. എന്നാൽ വൃക്ക മാറ്റിവച്ച രോഗികൾക്കു ലക്ഷക്കണക്കിനു രൂപയാണ് ചികിൽസകൾക്കും മരുന്നുകൾക്കും ചെലവ് വരുന്നത്. ഈ ഭാരിച്ച ചികിൽസാ ചെലവിന് ആശ്വാസമേകുന്ന വിധമുള്ള നടപടികൾ സ്വീകരിക്കും.

മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കാരുണ്യാ പദ്ധതിപ്രകാരം 10 ഡയാലിസിസ് മെഷീൻ കൂടി ഉടൻ അനുവദിക്കും. ഇതുപയോഗിച്ച് പ്രതിദിനം 60 പേർക്ക് അധികമായി ഡയാലിസിസ് ചെയ്യാൻ കഴിയും. വൃക്കരോഗികളുടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ പദ്ധതി പുനരാരംഭിക്കും. പെൻഷൻ കുടിശിക ഉൾപ്പെടെ എല്ലാവർക്കും ലഭ്യമാക്കും.

വൃക്കരോഗികൾക്കു വേണ്ടിവരുന്ന അമിത ചികിൽസാ ചെലവ് സാധാരണ കുടുംബത്തിനു താങ്ങാൻ കഴിയുന്നില്ല. സർക്കാർ ഈ കാര്യത്തിൽ തുറന്ന മനസ്സോടെ നടപടിസ്വീകരിക്കും. ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി തുടക്കമിട്ട കാരുണ്യ ബനവലന്റ് ഫണ്ട് വഴി 1000 കോടി രൂപയുടെ ചികിൽസകളാണ് രോഗികൾക്കു ലഭ്യമാക്കിയത്. ഇതു ഫലപ്രദമായ രീതിയിൽ തുടരും.

അവയവ ദാതാക്കളും സ്വീകർത്താക്കളും ഒത്തുചേർന്ന് അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കുടുംബ സംഗമം ആദ്യമായിട്ടാണ് നടക്കുന്നത്. ഇതു രോഗികളിലും ബന്ധുക്കളിലും ആത്മവിശ്വാസം വർധിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു.

133 വൃക്കമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്. ഇതിൽ 101 എണ്ണം ബന്ധുക്കൾ വൃക്കദാനം ചെയ്തതും 32 എണ്ണം മസ്തിഷ്ക മരണം സംഭവിച്ചവരുടെ വൃക്ക സ്വീകരിച്ചതുമാണ്.