UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2013, ഡിസംബർ 28, ശനിയാഴ്‌ച

തെറ്റിദ്ധരിപ്പിച്ചില്ല; നെല്‍പ്പാടം നികത്തിയത് കേന്ദ്രം അറിഞ്ഞിരുന്നു

തെറ്റിദ്ധരിപ്പിച്ചില്ല; നെല്‍പ്പാടം നികത്തിയത് കേന്ദ്രം അറിഞ്ഞിരുന്നു
തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ പ്രദേശം ഒരു നെല്‍പ്പാടമാണെന്നും അവിടെ നികത്തല്‍ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായി കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞിരുന്നു. ഇതേക്കുറിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തി വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശയും ലഭിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത്. പദ്ധതിപ്രദേശം ഒരു തണ്ണീര്‍ത്തടമല്ലെങ്കില്‍പോലും പലതരം സസ്യങ്ങളുടെ സാന്നിധ്യംമൂലം റണ്‍വേ, ഏപ്രണ്‍, ടാക്‌സിവേ മുതലായവയ്ക്ക് ആവശ്യമായ സ്ഥലം മാത്രമേ നികത്താവൂ എന്നും ബാക്കി അതേ അവസ്ഥയില്‍ നിലനിര്‍ത്തുമെന്ന ഉറപ്പ് പാലിക്കണമെന്നും അനുമതിയില്‍ പറയുന്നുണ്ട്. നിയമാനുസൃതമായ സമിതി തന്നെയാണ് ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കിയത്. കേന്ദ്ര സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് അതിനാല്‍ത്തന്നെ യാതൊരു അടിത്തറയുമില്ല.

2011 ഡിസംബര്‍ 16നാണ് വിദഗ്ദ്ധസമിതി അനുകൂല ശുപാര്‍ശ നല്‍കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രാദേശിക അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് പരിസ്ഥിതി വകുപ്പ് സെക്രട്ടറി നിയമലംഘനങ്ങളെപ്പറ്റി സൂചിപ്പിച്ചത്. തണ്ണീര്‍ത്തടം നികത്തിയതിന്റെ പാരിസ്ഥിതിക ആഘാതം വിദഗ്ദ്ധസമിതി പരിഗണിച്ചിട്ടുണ്ടോയെന്നും പരിഹാര നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്നും അറിയില്ലെന്നാണ് അദ്ദേഹം ഫയലില്‍ എഴുതിയത്. വിദഗ്ദ്ധസമിതി നല്‍കിയ അനുമതിയില്‍ പദ്ധതി നടത്തിപ്പുകാര്‍ നിലം നികത്തിയിട്ടില്ലെന്നും പണി നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇത് കണക്കിലെടുത്ത്, നേരത്തെ പദ്ധതി നടത്തിപ്പുകാര്‍ നിലം നികത്തുകയും പണി തുടങ്ങുകയും ചെയ്തു എന്ന് ഫയലില്‍ രേഖപ്പെടുത്തിയത് ഭേദഗതി ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ഇതിന് മുഖ്യമന്ത്രിയുടെ അംഗീകാരം തേടുകയും ചെയ്തു. ഈ ഭേദഗതി, മറുപടി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കാനാണ് നേരത്തെ രേഖപ്പെടുത്തിയ കുറിപ്പിന്റെ ഇടതുവശത്ത് പെന്‍സിലില്‍ ടു ബി അമന്‍റഡ് (ഭേദഗതി ചെയ്യണം) എന്ന് കരട് കത്ത് തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയത്. അല്ലാതെ ടു ബി അവോയിഡഡ് (ഒഴിവാക്കണം) എന്നല്ല. അതായത് തിരുത്തല്‍ ഉത്തരവ് ശ്രദ്ധിക്കാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആദ്യ കുറിപ്പ് പ്രകാരം മറുപടി തയ്യാറാക്കരുത് എന്ന സൂചനയാണ് പെന്‍സിലില്‍ രേഖപ്പെടുത്തിയത്. ഇത് ഒരു തിരുത്തോ നിര്‍ദ്ദേശമോ അല്ല.

ആറന്മുള വിമാനത്താവള പദ്ധതിയുടെ പരിസ്ഥിതി അനുമതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് നടപടിയുണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവയിലെല്ലാം സത്യസന്ധവും വസ്തുതാപരവുമായ മറുപടിയാണ് നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നിലം നികത്താനുള്ള അനുമതി നല്‍കിയതെന്നും പത്രക്കുറിപ്പില്‍ ആവര്‍ത്തിച്ചു.

2013, ഡിസംബർ 15, ഞായറാഴ്‌ച

ഗൃഹനാഥന്റെ ആത്മഹത്യ: പ്രചാരണം അടിസ്ഥാനരഹിതം

ഗൃഹനാഥന്റെ ആത്മഹത്യ: പ്രചാരണം അടിസ്ഥാനരഹിതം


കൊല്ലത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം തേടിയെത്തിയ ഗൃഹനാഥന്‍ അഞ്ചല്‍ സ്വദേശി സുശീലന്‍ ആത്മഹത്യ ചെയ്തത് മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കാതെ വന്നതുമൂലമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 


12ന് രാത്രി ഒരുമണിയോടെയാണ് സുശീലന്‍, ഭാര്യ ശ്രീദേവി, മക്കള്‍ അതിന്‍ (14) , അതുല്‍ (12) എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി ഇവരില്‍ നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഇത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കേസ്സായതിനാല്‍ അപേക്ഷ തിരുവനന്തപുരത്ത് കൊണ്ടുപോകുകയാണെന്നും ഉടന്‍തന്നെ തീരുമാനം ഉണ്ടാകുമെന്നും സുശീലനെ മുഖ്യമന്ത്രി അറിയിച്ചു. 

ജനസമ്പര്‍ക്ക പരിപാടി പുലര്‍ച്ചെ രണ്ടുമണിയോടെ തീര്‍ന്നതിനുശേഷം മുഖ്യമന്ത്രി കൊച്ചിക്കു പോയി. വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തി രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുത്തശേഷം ശനിയാഴ്ച രാവിലെ കോട്ടയത്തിനു പോകുകയും ചെയ്തു. 

ഈ പാവപ്പെട്ട ദമ്പതിമാരുടെ മക്കള്‍ പേശീബലക്കുറവു മൂലം ഏറെ ദുരിതത്തിലാണ്. ധാരാളം ചികിത്സ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക, ചികിത്സാ സഹായം അനുവദിക്കുക, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഇവ പരിശോധിച്ച് ഉടനെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോയിത്തല മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സൈമണ്‍ അലക്‌സ് എന്നിവരോടൊപ്പമാണ് സുശീലനും കുടുംബവും മുഖ്യമന്ത്രിയെ കണ്ടത്. 

ജനസമ്പര്‍ക്ക പരിപാടിയില്‍ നേരത്തേ അപേക്ഷ നല്‍കിയവരെയാണ് ആദ്യം പരിഗണിക്കുന്നത്. പുതിയ പരാതിക്കാരില്‍ നിന്ന് പരിപാടിക്കിടയ്ക്ക് അപേക്ഷ സ്വീകരിക്കും. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട്, മുഖ്യമന്ത്രിയുമായി സംസാരിച്ച് അപേക്ഷ സമര്‍പ്പിക്കണം എന്നുള്ളവരെ മറ്റുള്ളവരെ കണ്ടതിനുശേഷം ഏറ്റവും ഒടുവിലാണ് മുഖ്യമന്ത്രി കാണുന്നത്. സുശീലന്‍ ഉള്‍പ്പെടെയുള്ള പുതിയ അപേക്ഷകരെയെല്ലാം മുഖ്യമന്ത്രി നേരിട്ട് കാണുകയും ചെയ്തിരുന്നു-അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 

2013, ഡിസംബർ 12, വ്യാഴാഴ്‌ച

പരിസ്ഥിതിനിയമങ്ങളുടെ പേരില്‍ വികസനം തടസപ്പെടുന്നു

പരിസ്ഥിതിനിയമങ്ങളുടെ പേരില്‍ വികസനം തടസപ്പെടുന്നു- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

 

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പേരില്‍ സംസ്ഥാനത്തിന്റെ റെയില്‍വേ വികസനമുള്‍പ്പെടെയുള്ളവ സ്തംഭനത്തിലാവുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പരിസ്ഥിതി നിയമം അനിവാര്യവും സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ അതിന്റെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ സംസ്ഥാനത്ത് റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കല്‍ നടത്താനാവുന്നില്ല. ഇത് കാരണം കേന്ദ്രമനുവദിച്ച തുകപോലും വിനിയോഗിക്കാനാവാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനജീവിതത്തെ തടസപ്പെടുത്താതെയും മാത്രമേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ വനസംരക്ഷണനിയമം നടപ്പിലാക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിര്‍മ്മാണമേഖല മുന്‍പില്ലാത്തവിധം നിരവധി വെല്ലുവിളികളെ നേരിടുകയാണ്. പരിസ്ഥിതി സംരക്ഷണവും വികസനവും ഒരു പോലെ കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആഭ്യന്തരം എന്നും കല്ലേറ് കൊള്ളുന്ന വകുപ്പ്

ആഭ്യന്തരം എന്നും കല്ലേറ് കൊള്ളുന്ന വകുപ്പ്-ഉമ്മന്‍ചാണ്ടി

 

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കല്ലേറ് കിട്ടുന്ന വകുപ്പാണെന്നും മുമ്പും ആ വകുപ്പ് കൈകാര്യം ചെയ്തിരുന്നവര്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടി.പി. വധക്കേസിലുണ്ടായതുപോലെ ഒരു പോലീസ് അന്വേഷണം മുമ്പ് കേരളത്തിലുണ്ടായിട്ടുണ്ടോ? പാര്‍ട്ടി പ്രതികളെ നല്‍കുന്ന വ്യവസ്ഥതി മാറ്റിയില്ലേ? മലബാറില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിച്ചത് ഷൂക്കൂര്‍ വധവും ടി.പി. വധവും ഫലപ്രദമായി അന്വേഷിച്ചതുകൊണ്ടാണ്. വാടകക്കൊലയാളികള്‍ മാത്രമല്ല, അവരെ അയച്ചവരും നിയമത്തിനുമുന്നില്‍ വരും എന്ന സ്ഥിതിവന്നു. അപ്പോള്‍ ഗൂഢാലോചനക്കാര്‍ പുറത്തുവരും. കുറ്റം ചെയ്തിട്ടുള്ള ഒരാളും രക്ഷപ്പെടില്ല.

വരുംദിവസങ്ങളില്‍ കേരളത്തിന് അത് ബോധ്യപ്പെടും-മുഖ്യമന്ത്രി പറഞ്ഞു. ടി.പി. വധക്കേസില്‍ സര്‍ക്കാരും സി.പി.എമ്മും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ടി.പി. വധക്കേസില്‍ 20 പേരെ ഒഴിവാക്കിയ നടപടിക്കെതിരെ നിയമപരമായ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഒരു മോഹവും പൂവണിയാന്‍ പോകുന്നില്ല. പാര്‍ട്ടിയില്‍നിന്ന് പൂര്‍ണ പിന്തുണ തനിക്ക് കിട്ടുന്നുണ്ട്. അക്കാര്യത്തില്‍ തനിക്ക് പൂര്‍ണസംതൃപ്തിയുമുണ്ട്. അതുപോലെതന്നെ യു.ഡി.എഫില്‍ നിന്ന് തനിക്ക് പൂര്‍ണ പിന്തുണയുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

ഉത്രാടംതിരുനാളിന്റെ ആരോഗ്യസ്ഥിതി: മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു

ഉത്രാടംതിരുനാളിന്റെ ആരോഗ്യസ്ഥിതി: മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു

 

തിരുവനന്തപുരം: ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന മാര്‍ത്താണ്ഡവര്‍മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവരങ്ങള്‍ ആരാഞ്ഞു. ഗൗരി പാര്‍വതിബായിയുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

2013, നവംബർ 21, വ്യാഴാഴ്‌ച

സൗരോര്‍ജനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സൗരോര്‍ജനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

രണ്ടായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പുതിയ വീടുകള്‍ക്ക് സൗരോര്‍ജ പാനല്‍ നിര്‍ബന്ധമാക്കാന്‍ വ്യവസ്ഥചെയ്യുന്ന പുതിയ സൗരോര്‍ജനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

വൈദ്യുതി മന്ത്രി 2012 ജൂണ്‍ 29 ന് വിളിച്ച യോഗത്തിലാണ് സൗരോര്‍ജനയം രൂപവത്കരിക്കണമെന്ന തീരുമാനം എടുത്തത്. അതിനുവേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനെര്‍ട്ടിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതിന്മേലുള്ള പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇപ്പോള്‍ നയത്തിന് അന്തിമരൂപം നല്‍കിയത്. അത് മന്ത്രിസഭ പരിഗണിച്ച് അംഗീകാരം നല്‍കുകയായിരുന്നു - മുഖ്യമന്ത്രി പറഞ്ഞു. 

ഇതനുസരിച്ച് എല്ലാ വാണിജ്യ വ്യവസായ ഉപഭോക്താക്കള്‍ക്കും സൗരോര്‍ജ പ്ലാന്റ് നിര്‍ബന്ധമാക്കും. അംഗീകൃത സൗരോര്‍ജ പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ സബ്‌സിഡി ലഭ്യമാക്കാനും നയത്തില്‍ വ്യവസ്ഥയുണ്ട്.

2015 മാര്‍ച്ച് വരെ മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 0.25 ശതമാനം വൈദ്യുതി സോളാര്‍ ആകണം. 2015 മാര്‍ച്ചിനുശേഷം, വര്‍ഷം പത്ത് ശതമാനംവെച്ച് വര്‍ധിപ്പിക്കണം. 

2017 ല്‍ സംസ്ഥാനത്തെ സൗരോര്‍ജ ഉല്പാദനത്തിന്റെ സ്ഥാപിതശേഷി 500 മെഗാവാട്ട് ആയി ഉയര്‍ത്താനും 2030 ആകുമ്പോഴേക്കും അത് 2500 മെഗാവാട്ടായി ഉയര്‍ത്താനും നയം ലക്ഷ്യമിടുന്നു. 

പഞ്ചായത്തുകള്‍ക്കും മറ്റും സോളാര്‍ പദ്ധതികള്‍ സ്ഥാപിക്കാനും തെരുവുവിളക്കിന് സൗരോര്‍ജം ഉപയോഗിക്കാനും പ്രോത്സാഹനം നല്‍കും. നിലവിലെ ഇന്‍വെര്‍ട്ടറുകള്‍ സോളാറിലേക്ക് മാറ്റാനും സഹായം നല്‍കും. 

2000 മുതല്‍ 3000 ചതുരശ്രയടിവരെ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 100 ലിറ്ററിന്റെ സൗരോര്‍ജ വാട്ടര്‍ ഹീറ്ററും 500 വാട്ട് പി.വി. സംവിധാനവും നിര്‍ബന്ധമാക്കും. 3000 ചതുരശ്രയടിക്ക് മുകളില്‍ എല്ലാ കെട്ടിടങ്ങള്‍ക്കും 100 ലിറ്റര്‍ സൗരോര്‍ജ വാട്ടര്‍ഹീറ്ററും 1000 വാട്ട് പി.വി. സംവിധാനവും വേണം. ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും പൊതുആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിയുടെ അഞ്ചുശതമാനം സോളാറാകണം. 

50 കെ.വി.യില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ള നക്ഷത്ര ഹോട്ടലുകള്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ എന്നിവയില്‍ സൗരോര്‍ജ വാട്ടര്‍ ഹീറ്ററുകള്‍ നിര്‍ബന്ധമാക്കും. 

20 കെ.വി.യില്‍ കൂടുതല്‍ കണക്ടഡ് ലോഡുള്ള എല്‍.ടി. വ്യവസായ ഉപഭോക്താക്കള്‍, 50 കെ.വി.യില്‍ കൂടുതലുള്ള ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് സോളാര്‍ സംവിധാനം നിര്‍ബന്ധമാക്കും.

സൗരോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട നടപടികളില്‍ വൈദ്യുതി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല എംപവര്‍ കമ്മിറ്റി ആയിരിക്കും തീരുമാനമെടുക്കുക. സൗരോര്‍ജ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നവരുടെ പാനല്‍ ഉണ്ടാക്കുന്നത് അനെര്‍ട്ടായിരിക്കും. 

കനാലുകള്‍, റിസര്‍വോയറുകള്‍, ക്വാറികള്‍ തുടങ്ങിയവയില്‍ സൗരോര്‍ജ ഉല്പാദനത്തിന് സൗകര്യമൊരുക്കും. ഡീസല്‍ ജനറേറ്ററുകള്‍ക്ക് പകരം സോളാര്‍ സംവിധാനം പ്രോത്സാഹിപ്പിക്കും. ഇവയ്‌ക്കെല്ലാം കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി ലഭ്യമാക്കാനും നടപടി ഉണ്ടാവും. സൗരോര്‍ജ പ്ലാന്റുകളുടെ നിര്‍മ്മാണത്തിന് കെല്‍ട്രോണ്‍ അടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. 

സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, മോട്ടലുകള്‍, കാറ്ററിങ് യൂണിറ്റുകള്‍, കാന്റീനുകള്‍ എന്നിവയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സംവിധാനം നിര്‍ബന്ധമാക്കും. 

സോളാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആകര്‍ഷകമായ പലിശനിരക്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുമെന്നും നയരേഖയില്‍ പറയുന്നു. 

123 വില്ലേജുകള്‍ നിശ്ചയിച്ചതില്‍ അപാകം

പരിസ്ഥിതി ദുര്‍ബല - ലോലപ്രദേശങ്ങള്‍ വ്യത്യസ്തം

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പരിസ്ഥിതി ദുര്‍ബലപ്രദേശമായി 123 വില്ലേജുകള്‍ നിശ്ചയിച്ചതില്‍ അപാകമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പരിസ്ഥിതി ദുര്‍ബലപ്രദേശവും പരിസ്ഥിതി ലോലപ്രദേശവും രണ്ടാണെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി ദുര്‍ബലപ്രദേശം (എക്കോളിജിക്കലി ഫ്രജൈല്‍ ലാന്‍ഡ്) ഇ.എഫ്.എല്‍. ആക്ടിന്റെ കീഴില്‍ വരുന്നതാണ്. അത് വനംവകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ നിക്ഷിപ്തമാക്കലും കാര്യകര്‍തൃത്വനടത്തിപ്പും എന്ന നിയമം പൂര്‍ണമായും വനംവകുപ്പിന്റെ കീഴില്‍ വരുന്നതാണ്. അതേസമയം പരിസ്ഥിതി ലോലപ്രദേശം (എക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ-ഇ.എസ്.എ.) പരിസ്ഥിതി സംരക്ഷണ ആക്ടിന്റെ പരിധിയിലാണ്. ജില്ലാഭരണകൂടത്തിനും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിനുമാണ് അതിന്റെ ചുമതല. ഇതിന് വനവുമായി ഒരു ബന്ധവുമില്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോലപ്രദേശം പ്രഖ്യാപിച്ചിരിക്കുന്നത് ഇ.എഫ്.എല്‍. ആക്ട് അനുസരിച്ചല്ല. ഇ.എഫ്.എല്ലും ഇ.എസ്.എയും ഒന്നാണെന്ന തെറ്റിദ്ധാരണയാണ് എല്ലാ ഭയാശങ്കകളുടെയും അടിസ്ഥാനം. പരിസ്ഥിതി ലോലപ്രദേശം വനഭൂമിയല്ല. അത് പട്ടയഭൂമിയും പട്ടയം കിട്ടാന്‍ അര്‍ഹതയുള്ള ഭൂമിയുമാണ്. ഇ.എസ്.എ. പ്രദേശത്ത് പട്ടയം കിട്ടില്ല എന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

123 വില്ലേജുകള്‍ നിശ്ചയിക്കാന്‍ സ്വീകരിച്ച നടപടിക്രമത്തില്‍ അപാകമുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിലെ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റിമോട്ട് സെന്‍സിങ് വഴിയാണ് വില്ലേജുകള്‍ നിശ്ചയിച്ചത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന റബ്ബര്‍പ്ലാന്റേഷന്‍ കാടായി വരാം എന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. അതിന് പ്രകടമായ ഉദാഹരണം ഉണ്ടാവുകയുംചെയ്തു.

കോട്ടയം ജില്ലയിലെ മേലുകാവ്, തിക്കോയി, പൂഞ്ഞാര്‍ തെക്കേക്കര എന്നീ മൂന്നു വില്ലേജുകള്‍ 123-ല്‍ വരും. എന്നാല്‍ അവിടെ ഒരിഞ്ച് വനഭൂമിയില്ല. റബ്ബര്‍തോട്ടമാണ്. റിമോട്ട് സെന്‍സിങ്ങില്‍ അത് തെറ്റായി മാര്‍ക്ക്‌ചെയ്തിരിക്കുന്നു. ഇത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു-മുഖ്യമന്ത്രി പറഞ്ഞു. ഈ നോട്ടിഫിക്കേഷന്‍ വരുന്നതിന്മുമ്പ് അവിടത്തെ ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളും പൂര്‍ണമായും അതേ നിലയില്‍ തുടരും.

എന്നാല്‍ ചില പ്രദേശങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ ഇതിനുവിരുദ്ധമായി പ്രവര്‍ത്തിച്ചതായി സര്‍ക്കാറിന് വിവരം ലഭിച്ചിട്ടുണ്ട്. കരം അടയ്ക്കാന്‍ തടസ്സം, ക്രയവിക്രയത്തിന് തടസ്സം, മരം വെട്ടുന്നതിന് നിയന്ത്രണം, ഭൂമിയുടെമേല്‍ വായ്പയെടുക്കാന്‍ തടസ്സം എന്നിങ്ങനെ ജനങ്ങളില്‍ ഭീതി പരത്തുന്ന നടപടികള്‍ ഉണ്ടായതായി പരാതി വന്നിട്ടുണ്ട്.

അതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണും. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ഭൂമി രജിസ്‌ട്രേഷന്‍, ടിംബര്‍ പെര്‍മിറ്റ്, കരം സ്വീകരിക്കല്‍, ഭൂമിയുടെമേല്‍ വായ്പയെടുക്കല്‍, സ്വകാര്യഭൂമിയിലെ തടി വെട്ടാനുള്ള അവകാശം, കെട്ടിടനിര്‍മാണം തുടങ്ങി എല്ലാ കാര്യങ്ങളും ഇന്ന് നിലവിലുള്ളതുപോലെ തുടരുന്നതിന് ഒരു പ്രശ്‌നവുമില്ല. ഒരാള്‍ക്കും അവിടെ ഒരു ബുദ്ധിമുട്ടും ഇന്നുണ്ടാവില്ല, ഭാവിയിലും ഉണ്ടാവില്ല-മുഖ്യമന്ത്രി പറഞ്ഞു.

റിമോട്ട് സെന്‍സിങ്ങിലെ തെറ്റ് വ്യക്തമായ നിലയ്ക്ക് അത് ബോധ്യപ്പെടുത്തി 123-ല്‍നിന്ന് പല വില്ലേജുകളെയും അടര്‍ത്തിയെടുക്കാം. ശേഷിക്കുന്ന വില്ലേജുകളില്‍ പരിസ്ഥിതി ലോലപ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളും പരിഗണിച്ചാല്‍ കേരളത്തിന്റെ ആശങ്ക പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. അതിനാല്‍, വിദഗ്ധസമിതിയുമായി എല്ലാവരും സഹകരിച്ചാല്‍, അവരുടെ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനത്തിന് തുടര്‍ നടപടികള്‍ സ്വീകരിക്കാം-മുഖ്യമന്ത്രി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ആരുമായും ചര്‍ച്ച നടത്തുന്നതിന് സര്‍ക്കാറിന് തടസ്സമില്ല. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നവരും പ്രായോഗികമായ സമീപനം സ്വീകരിക്കുന്നവരുമായി എപ്പോഴും ചര്‍ച്ചയ്ക്ക് അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

വീണ്ടും സര്‍വകക്ഷിയോഗം വിളിക്കുന്നു


തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിദഗ്ധസമിതി നവംബര്‍ 26 മുതല്‍ ഡിസംബര്‍ അഞ്ചുവരെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നുണ്ട്. എം.പിമാരും എം.എല്‍.എമാരും ആവശ്യപ്പെട്ട സ്ഥലങ്ങളുള്‍പ്പെടെ 16 സ്ഥലങ്ങളിലാണ് തെളിവെടുപ്പ്. അതിനുശേഷം സമിതി, സര്‍ക്കാറിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതില്‍ രൂപപ്പെടുന്ന സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കും-മുഖ്യമന്ത്രി പറഞ്ഞു. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തെ ബാധിക്കുന്നതും പരാമര്‍ശിക്കുന്നതുമായ ഭാഗങ്ങളും ശുപാര്‍ശകളും മലയാളത്തിലാക്കി ഉടനെ വെബ്‌സൈറ്റിലിടും. അതിന്റെ പകര്‍പ്പുകള്‍ പഞ്ചായത്തുതലത്തില്‍വരെ എത്തിച്ചുകൊടുക്കും. എല്ലാ ജനപ്രതിനിധികള്‍ക്കും മറ്റ് ആവശ്യക്കാര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കും. താത്പര്യമുള്ളവര്‍ക്ക് ജൈവവൈവിധ്യ ബോര്‍ഡുമായി ബന്ധപ്പെട്ടാലും പകര്‍പ്പ് ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2013, നവംബർ 17, ഞായറാഴ്‌ച

ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല

ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല

 ജനങ്ങള്‍ക്ക് ആശങ്ക വേണ്ട, ആരെയും കുടിയിറക്കില്ല -ഉമ്മന്‍ ചാണ്ടി
‘സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തില്ല’
 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയ കേന്ദ്ര തീരുമാനത്തിലെ അപാകതകള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ടിന്‍െറ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിശ്വാസത്തിലെടുത്തില്ളെന്ന് പറഞ്ഞ മുഖ്യമന്ത്രി, അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നെന്നും അഭിപ്രായപ്പെട്ടു. വിജ്ഞാപനപ്രകാരം ആരെയും കുടിയിറക്കില്ളെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


റിപ്പോര്‍ട്ടിലെ പോരായ്മ പരിഹരിക്കുകയോ നിര്‍ദേശം സമര്‍പ്പിച്ച സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ ഏകപക്ഷീയമായി വിജ്ഞാപനം ഇറക്കിയതാണ് പ്രതിഷേധ കാരണം. വിഷയം കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കും. കേന്ദ്ര വനംമന്ത്രിയുമായി സംസാരിക്കും. ആവശ്യമെങ്കില്‍ ദല്‍ഹിയില്‍ പോകും. സര്‍വകക്ഷി യോഗവും വിളിക്കും.
ജനങ്ങളെയും കൃഷി ഉള്‍പ്പെടെ ജീവനോപാധികളെയും ബാധിക്കാതെ മാത്രമേ അവസാന രൂപം ഉണ്ടാക്കൂ. ഇപ്പോഴത്തെ വിജ്ഞാപന പ്രകാരം അഞ്ച് കാര്യങ്ങളിലൊഴികെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല. അഞ്ച് കാര്യങ്ങളില്‍ തന്നെ മാറ്റം ഉള്‍ക്കൊള്ളാന്‍ വ്യവസ്ഥയുണ്ട്. ജനങ്ങളുടെ ആശങ്ക മാറ്റാന്‍ നടപടി സ്വീകരിക്കും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച സമിതി തുടരും. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് മുന്നോട്ടുപോകും. കമ്മിറ്റിയോട് ജനങ്ങള്‍ സഹകരിക്കണം. ഇപ്പോഴത്തെ പോലെ കൃഷി തുടരാനും ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും തടസ്സമില്ല. പ്രതിഷേധ സമരങ്ങള്‍ പല ഭാഗത്തും അക്രമത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അക്രമങ്ങളില്‍നിന്ന് വിട്ടു നില്‍ക്കണം. പ്രതിഷേധിക്കാനും വികാരം പ്രകടിപ്പിക്കാനും അവകാശമുണ്ട്. പക്ഷേ അക്രമത്തിലേക്ക് നീങ്ങരുത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കരുത്. റിപ്പോര്‍ട്ടിനെ കുറിച്ച പ്രചാരണങ്ങള്‍ ബോധപൂര്‍വമാണെന്ന് കരുതുന്നില്ല. ഭയത്തിന്‍െറ സാഹചര്യമുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍നിന്ന് വളരെ മാറ്റങ്ങളോടെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെങ്കിലും ചില വിഷയങ്ങളില്‍ പ്രശ്നമുണ്ട്. ഈ വിവരം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിക്കുകയും സംസ്ഥാന തലത്തില്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തത്.


കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്തി വിജ്ഞാപനത്തില്‍ മാറ്റം വരുത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ എതിരല്ല. 

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

കോഴിക്കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ദുരിതനിവാരണമായി ജനസമ്പര്‍ക്കം, സഹായധനമായി 1.94 കോടി

ദുരിതനിവാരണമായി ജനസമ്പര്‍ക്കം, സഹായധനമായി 1.94 കോടി


കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി ദുരിതനിവാരണത്തിന്റെ രാപകലായി നീണ്ടപ്പോള്‍ സഹായധനമായി കൈമാറിയത് 1,94,27,500 രൂപ. നേരത്തേ ലഭിച്ച 10,065 പരാതികള്‍ക്കുപുറമേ, ശനിയാഴ്ച മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി സമര്‍പ്പിച്ചത് 11,185 പേര്‍. മുന്‍കൂട്ടിനല്‍കിയ മുഴുവന്‍ പരാതികളും തീര്‍പ്പാക്കിയതിനുപുറമേ, പുതിയ പരാതികളില്‍ 600 എണ്ണത്തിലും രാത്രി വൈകുവോളമിരുന്ന് മുഖ്യമന്ത്രി തീര്‍പ്പുകല്പിച്ചു.

ദൈന്യതയും വേദനയും നിറഞ്ഞ കണ്ണുകളുമായി കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ രാവിലെ മുതല്‍ ജനസമ്പര്‍ക്കപരിപാടി നടന്ന ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടിലെത്തി. രാവിലെ 8.20-ന് വേദിയിലെത്തിയ മുഖ്യമന്ത്രി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷം ഒമ്പതുമണിയോടെ ഔപചാരികതയില്ലാതെ പരിപാടിയിലേക്ക് കടന്നു. 

ദുരിതാശ്വാസനിധി വിതരണമാണ് ജനസമ്പര്‍ക്കപരിപാടിയെന്ന് ആക്ഷേപിക്കുന്നവര്‍ വസ്തുത മനസ്സിലാക്കാതെയാണ് പറയുന്നതെന്ന് ആമുഖപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്കപരിപാടിയുടെ വേദിയില്‍ തീരുമാനം എടുക്കുന്നതിലല്ല പ്രസക്തി, തീരുമാനമെടുക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലാണ്. ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമാവാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ പരാതിയായി തന്റെ മുന്നിലെത്തുമ്പോള്‍, പരാതി ന്യായമാണെന്ന് മനസ്സിലാവുന്നു. അത് അംഗീകരിക്കേണ്ടതാണെന്ന് ഉറപ്പുണ്ട്. പക്ഷേ, മുഖ്യമന്ത്രി ആഗ്രഹിച്ചാലും ചട്ടം അതിന് അനുവദിക്കുന്നില്ല. ഇത്തരം പരാതികള്‍ പരിശോധിച്ച് ആവശ്യമായത് മന്ത്രിസഭയുടെ മുന്നില്‍ കൊണ്ടുവരും. ഇങ്ങനെ ഇതുവരെ 45 ഉത്തരവുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. പരിഹരിക്കാന്‍ ചട്ടം അനുവദിക്കാത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉത്തരവുകളിറക്കി എന്നതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എം.പി., എം.എല്‍.എ.മാരായ സി. മോയിന്‍കുട്ടി, ഉമ്മര്‍, കളക്ടര്‍ സി.എ.ലത എന്നിവരുടെ ലഘുഭാഷണം. 

9.20-ഓടെ മുഖ്യമന്ത്രി പരാതികള്‍ സ്വീകരിച്ചുതുടങ്ങി.ഉച്ചയ്ക്ക് ഒന്നേകാല്‍വരെ രോഗികള്‍, വൈകല്യമുള്ളവര്‍, വിധവകള്‍ തുടങ്ങി സഹായത്തിന്റെ ഒരു കൈത്താങ്ങിനായി എത്തിയവരില്‍നിന്ന് മുഖ്യമന്ത്രി പരാതികള്‍ കേട്ടു. പ്രയാസങ്ങള്‍ കേട്ടശേഷം 10,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ സഹായം അനുവദിച്ചു. ഒന്നേകാലിന് വേദിയില്‍നിന്നിറങ്ങി നേരേ വേദിക്കുപുറത്തായി പുതിയ പരാതി നല്‍കാന്‍ എത്തിയവരുടെ ഇടയിലേക്ക്. ഇവിടെയുള്ളവരില്‍നിന്ന് പരാതി വാങ്ങിയശേഷം ക്രിസ്ത്യന്‍കോളേജിന് എതിര്‍വശമുള്ള സെന്റ്‌ജോസഫ്‌സ് പള്ളിയില്‍ കൂടിനില്‍ക്കുന്നവരില്‍നിന്ന് പരാതി വാങ്ങി. അത് വാങ്ങിത്തീരുമ്പോഴേക്കും മണി നാലരയായി. അതിനുശേഷം വീണ്ടും മുഖ്യവേദിയിലേക്ക്. ഇതിനിടയില്‍ മൂന്നുഗ്ലാസ് വെള്ളം കുടിച്ചതല്ലാതെ ഭക്ഷണമൊന്നുമില്ല.
വൈകുന്നേരം ആറരയോടെ മുന്‍കൂട്ടി നല്‍കിയ പരാതിക്കാരെ മുഴുവന്‍ മുഖ്യമന്ത്രി കണ്ടുകഴിഞ്ഞു. അപ്പോഴേക്കും വേദിക്കുപുറത്ത് വീണ്ടും വന്‍ജനക്കൂട്ടം പുതിയ പരാതികള്‍ നല്‍കാന്‍ കാത്തുനിന്നു. ഇവരുടെ പരാതികള്‍ വാങ്ങിത്തീരുമ്പോള്‍ രാത്രി 11 മണി കഴിഞ്ഞു.