UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മാർച്ച് 18, ഞായറാഴ്‌ച

സച്ചിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

സച്ചിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

 

തിരുവനന്തപുരം: നൂറ് സെഞ്ചുറികള്‍ നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചു. സച്ചിന്റെ കഠിനാധ്വാനവും ആത്മസമര്‍പ്പണവും എല്ലാവര്‍ക്കും പ്രചോദനം പകരുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യാഥാര്‍ഥ്യബോധമുള്ള ബജറ്റ്

യാഥാര്‍ഥ്യബോധമുള്ള ബജറ്റ് 

 

സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കുംവിധം യാഥാര്‍ഥ്യ ബോധത്തോടെയാണ് പ്രണബ്മുഖര്‍ജി കേന്ദ്ര ബജറ്റ് തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

മരുന്നുകളുടെ വില കുറയ്ക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്. കേരളത്തിലെ പൊതുമേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. കൊച്ചി മെട്രോയ്ക്ക് അറുപത് കോടിയും കാര്‍ഷിക സര്‍വകലാശാലയ്ക്ക് 100 കോടിയും അനുവദിച്ചത് നേട്ടമായി കരുതാം. ബജറ്റിലെ ആനുകൂല്യങ്ങള്‍ക്കു പുറമെ, പ്രത്യേക സാമ്പത്തിക പാക്കേജിനായി കേരളം കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജിന് അര്‍ഹതയുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. വൈകാതെ കേരളത്തിന് സാമ്പത്തിക പാക്കേജ് ലഭിക്കുമെന്നാണ് പ്രതീക്ഷ - മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല

കണ്ണൂരില്‍ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല


 


 കണ്ണൂരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പട്ടുവത്ത് നടന്ന കൊലപാതകത്തില്‍ പല കാര്യങ്ങളിലും ഉത്തരം പറയാന്‍ സി.പി.എം ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂരില്‍ നടന്ന കൊലപാതകം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസാണ് പുറത്തുവിടുന്നതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. എന്റെ ഓഫീസിനെ എന്തിനു കുറ്റംപറയണം? ഓഫീസിന്റെ എല്ലാ ചെയ്തികള്‍ക്കും ഞാന്‍ തന്നെയാണ് ഉത്തരവാദി. എന്നാല്‍ കൊലപാതകം സംബന്ധിച്ച പല കാര്യങ്ങള്‍ക്കും സി.പി.എം മറുപടി പറയേണ്ടിവരും. കൊലപാതകക്കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരുകളും പുറത്തുവന്നു. ഇവര്‍ക്ക് പാര്‍ട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? അഞ്ചുപേരെ തടഞ്ഞുവെച്ചശേഷം അവരുടെ ഫോട്ടോ നേതാവിനെ കാണിച്ചു. നേതാവിന്റെ നിര്‍ദേശാനുസരണം മൂന്നുപേരെ വെറുതെവിടുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. കൊല്ലപ്പെട്ട ഷുക്കൂറിന്റെ സഹോദരന്‍, അറസ്റ്റിലായ ഒരാളെ ഫോണ്‍ ചെയ്ത് സഹായം തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതൊക്കെയാണ് കണ്ണൂരില്‍ നടക്കുന്നത് - മുഖ്യമന്ത്രി പറഞ്ഞു. 

പിറവത്ത് താന്‍ നടത്തിയ റോഡ് ഷോ പെരുമാറ്റച്ചട്ടലംഘനമാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ് ഷോയില്‍ വാഹനങ്ങളുടെ എണ്ണം അധികമായെന്നാണ് പ്രധാന പരാതി. എന്നാല്‍ അവയില്‍ ഏറെയും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളായിരുന്നു. ആര്‍ക്കുവേണമെങ്കിലും ആരെക്കുറിച്ചും പരാതി പറയാം. മോശം വാക്കുകള്‍ ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പോലും പരാതി പറയുന്ന കാലമാണിത് - മുഖ്യമന്ത്രി പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ ഒരു എം.എല്‍.എ രാജിവെച്ചതിന് മുഖ്യമന്ത്രിയുടെ പുറത്താണ് സി.പി.എം. കുതിര കയറുന്നത്. ഒരു പഞ്ചായത്തംഗം രാജിവെച്ചാല്‍ പോലും വന്‍ ബഹളം കാണിക്കുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ ഒന്നും മിണ്ടാനാവാതെ നില്‍ക്കുന്നത്. ചീഫ് വിപ്പ് പി.സി.ജോര്‍ജ് സെല്‍വരാജിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന ആരോപണത്തെക്കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.സി.ജോര്‍ജ് ഔദ്യോഗിക വസതിയില്‍ കഴിയുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അത് നേരത്തെ അച്യുതാനന്ദന്‍ താമസിച്ച വീടാണെന്നും വീടിന് വലിപ്പക്കൂടുതലെന്നുംജോര്‍ജ് പറഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

2012, മാർച്ച് 13, ചൊവ്വാഴ്ച

സിന്ധുജോയി: പരാതി കിട്ടിയാല്‍ കേസിന്‍െറ സാധ്യത പരിശോധിക്കും

സിന്ധുജോയി: പരാതി കിട്ടിയാല്‍ കേസിന്‍െറ സാധ്യത പരിശോധിക്കും

തിരുവനന്തപുരം: സിന്ധു ജോയിക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം കേരളത്തിനാകെ അപമാനകരമാണെന്നും പ്രസ്താവന പിന്‍വലിച്ച് സമൂഹത്തോട് വി.എസ് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പരാതികിട്ടിയാല്‍ കേസെടുക്കുന്നതിന്‍െറ നിയമസാധ്യത പരിശോധിക്കും. സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവമാണിത്. സ്ത്രീ അവകാശ സംരക്ഷകനായി അഭിമാനിക്കുന്ന അദ്ദേഹം ഞായറാഴ്ച നടത്തിയ തിരുത്ത് ഒരാളും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 
ആദ്യസംഭവമായിരുന്നെങ്കില്‍ അദ്ദേഹത്തിന് സംശയത്തിന്‍െറ ആനുകൂല്യം കിട്ടുമായിരുന്നു. മുമ്പ് നിരവധി തവണ സ്ത്രീകളെയും നേതാക്കളെയും അപമാനിച്ചത് കേരളം മറന്നിട്ടില്ല. ഇക്കാര്യത്തില്‍ പിണറായി വിജയന്‍െറ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്.
പിറവത്ത് ഇടതുപ്രചാരണത്തിന്‍െറ നേതാവായിട്ടാണ് വി.എസിനെ പാര്‍ട്ടി നിയോഗിച്ചത്. തെരഞ്ഞെടുപ്പിന്‍െറ മൂര്‍ധന്യാവസ്ഥയില്‍ ചുക്കാന്‍ പിടിക്കുന്ന വി.എസിന്‍െറ അഭിപ്രായത്തെക്കുറിച്ച് പാര്‍ട്ടിയുടെ പ്രതികരണം അറിയാന്‍ ആഗ്രഹിക്കുന്നു. സി.പി.എമ്മില്‍ നിന്ന് കറിവേപ്പില പോലെ എറിയുന്നവരെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവന്നിട്ടുണ്ട്.


അബ്ദുല്ലക്കുട്ടി, ശിവരാമന്‍, മനോജ്, സിന്ധുജോയി തുടങ്ങി എല്ലാവരും പിന്നാക്ക വിഭാഗക്കാരാണ്. യു.ഡി.എഫില്‍ വന്നവര്‍ കറിവേപ്പില ആകില്ല. അവരുടെ സേവനം പരമാവധി പാര്‍ട്ടിക്കും സമൂഹത്തിനും വിനിയോഗിക്കും. സിന്ധുജോയി കോണ്‍ഗ്രസിലുണ്ട്. ഇപ്പോള്‍ പഠിക്കാനായി പോയതിനാല്‍ സജീവമല്ലെന്നും ആവശ്യമായ മേഖലയില്‍ സിന്ധുവിന്‍െറ സേവനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശെല്‍വരാജിന്റെ രാജിക്ക് ഉത്തരവാദി സിപിഎം തന്നെ

ശെല്‍വരാജിന്റെ രാജിക്ക് ഉത്തരവാദി സിപിഎം തന്നെ

 

Imageതിരുവനന്തപുരം: നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്ന് എംഎല്‍എ സ്ഥാനം രാജിവെച്ച ആര്‍ ശെല്‍വരാജിന്റെ രാജിക്ക് ഉത്തരവാദിത്വം സിപിഎമ്മിന് തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 
രാജിവെച്ച എംഎല്‍എ ശെല്‍വരാജ് തന്റെ രാജിക്ക് കാരണമായി  ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല.
പാര്‍ട്ടിയുടെ ഒരു എംഎല്‍എ രാജിവെച്ചിട്ട് ആ നിയോജക മണ്ഡലത്തിലെ പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്നുപോലും പ്രതികരണം ഉണ്ടായിട്ടില്ല. ചില ചെറുപ്പക്കാര്‍ പേരിന് വേണ്ടി ഒരു ജാഥ നടത്തി ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിനയം നടത്തിയതല്ലാതെ ഗൗരവമായി പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല. 
പകരം രാജിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ യുഡിഎഫിന്റെ തലയില്‍ വെയ്ക്കുകയാണ്. ശെല്‍വരാജ് ഉയര്‍ത്തിയ ആരോപണത്തിന് സിപിഎം മറുപടി പറയാത്തതെന്താണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
 
രാജി നിര്‍ഭാഗ്യകരമായിപ്പോയെന്ന് സീതാറാം യച്ചൂരി നടത്തിയ പ്രസ്താവന എത്ര മാന്യമാണ്. വിഎസ് അച്യുതാനന്ദനോട് അടുപ്പമുള്ള നേതാവിന്റെ രാജി യുഡിഎഫിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള നീക്കം വിലപ്പോവില്ല. ശെല്‍വരാജിന്റെ അഭിമുഖം പത്രത്തില്‍ വായിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. ഇതിന് മുമ്പ് രണ്ടുതവണ അദ്ദേഹം രാജി വെയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. അന്ന് നേതാക്കള്‍ ഇടപെട്ടാണ് രാജിയില്‍ നിന്ന് പിന്തിരിപ്പിച്ചത്. അന്ന് യുഡിഎഫ് ഇടപെട്ടിട്ടാണോ അദ്ദേഹം രാജിക്കൊരുങ്ങിയതെന്ന് സിപിഎം പറയണം. ഇക്കുറി നേതാക്കളോട് പറയാതെ അദ്ദേഹം രാജിവെച്ചുവെന്ന് മാത്രം. ടിഎം ജേക്കബ് മരിക്കുന്നതിന് മുമ്പാണ് ശെല്‍വരാജ് രാജിക്കൊരുങ്ങിയത്.
 
പിറവം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാജിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നതിന്റെ തെളിവാണിത്. തെറ്റുതിരുത്താനോ നേരായ മാര്‍ഗ്ഗത്തില്‍ മുന്നോട്ടുപോകാനോ സിപിഎം തയാറാകാത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശെല്‍വരാജിന്റെ രാജി. രാജിയുടെ ഉത്തരവാദിത്വം സിപിഎമ്മിന്റെ തലയില്‍ തന്നെയാണ്. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ശെല്‍വരാജ് എംഎല്‍എയെ സിപിഎം ഒഴിവാക്കിയത് യുഡിഎഫ് പറഞ്ഞിട്ടാണോ?,  പാര്‍ട്ടി സമ്മേളനങ്ങളില്‍ അദ്ദേഹത്തെ തെരഞ്ഞുപിടിച്ച് ആക്രമിച്ചത് യുഡിഎഫിന്റെ സ്വാധീനത്തിലായിരുന്നോ. കുടുംബത്തെ വേട്ടയാടിയതും യുഡിഎഫ് പറഞ്ഞിട്ടാണോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
 
ജനാധിപത്യത്തില്‍ വിജയം നേടാന്‍ ഭൂരിപക്ഷം വേണമെങ്കിലും ഭരിക്കുന്ന സര്‍ക്കാരിന് എംഎല്‍എമാരുടെ എണ്ണം പ്രശ്‌നമല്ല. ഭൂരിപക്ഷം കുറവാണെന്നതിന്റെ പേരില്‍ ഏതെങ്കിലും പദ്ധതികള്‍ വേണ്ടെന്ന് വെച്ചിട്ടില്ല. മറ്റുകാര്യങ്ങളിലും തടസമുണ്ടായിട്ടില്ല. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ശെല്‍വരാജിന്റെ പ്രസ്താവന ഇറങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നാണ്. ആരോപണം ഉന്നയിച്ച ദേശാഭിമാനിക്ക് തന്നെ ഇക്കാര്യം അന്വേഷിക്കാം. ദേശാഭിമാനി പറയുന്ന ആളെ അന്വേഷണത്തിന് നിയോഗിക്കാമെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു.

പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ് എടുത്തത് സര്‍ക്കാര്‍ അറിയാതെ

പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ് എടുത്തത് സര്‍ക്കാര്‍ അറിയാതെ 
Imageകോട്ടയം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ തിരുവനന്തപുരം ഡിസിപി വി.സി. മോഹനനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കേസ് രജിസ്ട്രര്‍ ചെയ്തതിന്റെ എഫ്‌ഐആര്‍ റദ്ദാക്കിയെന്നും  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയത്.  സര്‍ക്കാരിന്റെ അറിവോടെയല്ല പൊങ്കാല ഇട്ടവര്‍ക്കെതിരേ കേസെടുത്തത്. സംഭവം അറിഞ്ഞ ഉടന്‍തന്നെ ഡിജിപിയോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു  നേരത്തേതന്നെ നിയമസഭയില്‍ ഉറപ്പുനല്കിയിരുന്നതാണ്. വര്‍ഷങ്ങളായി നടക്കുന്ന ഒരു വിശ്വാസ സംഗമമാണ് ഇത്. അതിന് ഒരുവിധത്തിലും തടസമുണ്ടാക്കില്ല.  ഇതേത്തുടര്‍ന്ന് ഹൈക്കോടതിയും ആറ്റുകാല്‍ പൊങ്കാല നടത്തുന്നതിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണു പൊലീസ് നടപടി. സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും തെറ്റു ചെയ്തയാള്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അനേകലക്ഷം ഭക്തരുടെ വിശ്വാസത്തിലധിഷ്ഠിതമായ പൊങ്കാല ഇത്തരത്തില്‍ വിവാദം ഉണ്ടാക്കിയത് ഖേദകരമാണ്. സംഭവം വിവാദമാക്കി ചാനലുകളില്‍ പ്രതികരിച്ചവരാരും   ഫോണില്‍ പോലും തന്നെ വിളിച്ച് വിവരം തിരക്കിയില്ല. വിവാദമുണ്ടാക്കിയവര്‍ക്ക് ചാനലുകളില്‍ കുറ്റപ്പെടുത്താന്‍ മാത്രമാണ് അവസരം മുതലാക്കിയത്. എവിടെ തെറ്റുകണ്ടാലും ചൂണ്ടിക്കാണിച്ചാല്‍ തിരുത്താനുള്ള മാനസികാവസ്ഥ സര്‍ക്കാരിനുണ്ട്. വീഴ്ചപറ്റിയാല്‍ അത് തിരുത്തുന്ന നിലപാടാണുള്ളത്. തെറ്റുപറ്റിയാല്‍ അത് സമ്മതിക്കുകയും തിരുത്തുകയും തുടര്‍ നടപടി സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. ഇത് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ  സ്വീകരിച്ചുകഴിഞ്ഞു. ആറ്റുകാല്‍ പൊങ്കാല നല്ലരീതിയില്‍ നടത്തുന്നതിനായി സര്‍ക്കാര്‍ 12 കോടി രൂപ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു ചെലവഴിച്ചതായി ദേവസ്വംമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഇതിന്റെ അവലോകനത്തിനുള്‍പ്പെടെ മുഖ്യമന്ത്രി മൂന്നു തവണ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
 
ദേവസ്വം ബോര്‍ഡും നഗരവികസനത്തിന്റെ ചുമതലയുള്ള മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍  ആറ്റുകാല്‍ പൊങ്കാല നല്ല രീതിയില്‍ നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. അതിന്റെ വിജയം കാണുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.

അനൂപ് ജേക്കബിന്റെ നോമിനേഷനില്‍ നിയമപരമായ പിശകില്ല


അനൂപ് ജേക്കബിന്റെ നോമിനേഷനില്‍ നിയമപരമായ പിശകില്ല

 

Imageതിരുവനന്തപുരം: പിറവത്തെ സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് നാമനിര്‍ദ്ദേശ പത്രികയില്‍ ചില കാര്യങ്ങള്‍ മറച്ചുവെച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തില്‍ നിയമപരമായ പിശകുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് എന്തും ചെയ്യാന്‍ സിപിഎം മടിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ ആരോപണം.
ജയിച്ചാല്‍ അനൂപ് മന്ത്രിയാകുമെന്ന് ആര്യാടന്‍ നടത്തിയ പ്രസ്താവനയായിരുന്നു ആദ്യം അവര്‍ വിവാദമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി തള്ളി.
 
പിന്നീട് അനൂപിനെതിരെ അവര്‍ അപരനെ കൊണ്ടുവന്നു. അതും പാളിപ്പോയതോടെയാണ് പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അനൂപ് നാമനിര്‍ദ്ദേശ പത്രികയില്‍ ഒരുകാര്യവും മറച്ചുവെച്ചിട്ടില്ല. അത് ഞങ്ങളേക്കാള്‍ നന്നായി അറിയാവുന്നത് സിപിഎമ്മിനാണ്. അവര്‍ അത് നാമനിര്‍ദേശ പത്രിക നല്‍കിയ സമയത്ത് തന്നെ അറിഞ്ഞിരുന്നതുമാണ്. പക്ഷെ അന്ന് കാര്യമാക്കിയില്ല. ഇപ്പോള്‍ പ്രചരണ രംഗത്ത് മേല്‍ക്കൈയുണ്ടാക്കാന്‍ വേണ്ടിയാണ് ഇത് വിവാദമാക്കിയത്. തികച്ചും നിയമപരമായി അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അനൂപിന്റെ പേരിലുള്ള കേസില്‍ ഇതുവരെ സമന്‍സ് നല്‍കിയിട്ടില്ല. ഇതേ കേസിലെ ഒന്നാംപ്രതി ടിഎം ജേക്കബായിരുന്നു.
 
ഈ കേസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ജേക്കബ് മല്‍സരിച്ചതും അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതും മന്ത്രിയായതും. ഇതൊക്കെ അറിയാമായിട്ടും എതിര്‍ക്കാതിരുന്ന സിപിഎം ഇപ്പോള്‍ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. പിറവത്ത് ഏതടവ് പയറ്റിയാലും ഏല്‍ക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
കേസില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ സമന്‍സ് നല്‍കാതെ വാറണ്ട് അയക്കുന്ന പൊലീസിന്റെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരുതരത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണിത്. വിചാരണ തടവുകാരോടുള്ള ക്രൂരതയും ഇതേ രീതിയില്‍ തന്നെയാണ് കാണേണ്ടത്. വര്‍ഷങ്ങളായി വിചാരണ തടവുകാരായി കഴിയുന്നവരുടെ കേസുകളുടെ നടപടികള്‍ മുന്നോട്ടു നീങ്ങുന്നില്ല. അവരെ അന്വേഷിക്കാന്‍ ആരുമില്ല. കെട്ടിവെയ്ക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ ഇപ്പോഴും പലരും തടവുകാരായി കഴിയുകയാണ്. മറ്റ് നിയമ നടപടികളില്ലാത്ത വിചാരണ തടവുകാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2012, മാർച്ച് 12, തിങ്കളാഴ്‌ച

ശെല്‍വരാജ്: ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു

ശെല്‍വരാജ്: ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു

ശെല്‍വരാജ്: ആരോപണങ്ങള്‍ തെളിയിക്കാന്‍  മുഖ്യമന്ത്രിയുടെ വെല്ലുവിളി

കോട്ടയം: എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ശെല്‍വരാജിന് തന്‍െറ വീട്ടില്‍ വെച്ച് പണം നല്‍കിയെന്ന ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലിഫോണ്‍ ഉള്‍പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ ആവാം. പാര്‍ട്ടി നേതൃത്വത്തിനെതിരായി ശെല്‍വരാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് പാര്‍ട്ടിയുടെ വീഴ്ച മറക്കുവാനാണ് സി.പിഎം ശ്രമിക്കുന്നത്.

ശെല്‍വരാജിനെ യു.ഡി.എഫിലെടുക്കുമോയെന്ന ചോദ്യത്തിന് ശെല്‍വരാജ് തന്നെ അതിന് മറുപടി പറഞ്ഞിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മാര്‍ച്ച്് ഒമ്പതിനാണ് നെയ്യാറ്റിന്‍കര എം.എല്‍.എയും സി.പി.എം അംഗവുമായിരുന്ന ശെല്‍വരാജ് രാജിവെച്ചത്. വിഭാഗീയതയെ തുടര്‍ന്നാണ് തന്‍െറ രാജിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധി ഉടന്‍

പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധി ഉടന്‍

 



കോട്ടയം: പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സമഗ്രമായ ക്ഷേമനിധി ഉടന്‍ തന്നെ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ തന്നെ രൂപരേഖ തയ്യാറാക്കും. ഈ മേഖലയിലെ പെന്‍ഷനിലെ അപാകങ്ങള്‍പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പത്രസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. കെ.എന്‍.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് കെ.എന്‍.ലതാനാഥന്‍ അധ്യക്ഷനായിരുന്നു. കോട്ടയം നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതിയംഗം ചെറുകര സണ്ണിലൂക്കോസ്, കെ. എന്‍.ഇ.എഫ്. ജനറല്‍ സെക്രട്ടറി ബാലഗോപാല്‍, ഗോപന്‍ നമ്പാട്ട്, ജയിംസ്‌കുട്ടി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്: 'സാഫല്യം' പദ്ധതിക്ക് തുടക്കം

വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്: 'സാഫല്യം' പദ്ധതിക്ക് തുടക്കം

 


അകലക്കുന്നം(കോട്ടയം):സ്വന്തമായി ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 'സാഫല്യം' ഭവന പദ്ധതിക്ക് തുടക്കമായി. ഭവനനിര്‍മ്മാണരംഗത്തെ വലിയ മാറ്റത്തിന്റെ തുടക്കമാണിതെന്ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഗ്രാമങ്ങളില്‍പ്പോലും ഭൂമിവില വളരെക്കൂടുതലാണ്. സാഫല്യം പദ്ധതി പാവപ്പെട്ടവരുടെ ഭവനമോഹങ്ങള്‍ സാക്ഷാത്കരിക്കും- അദ്ദേഹം പറഞ്ഞു. 

പാവപ്പെട്ടവര്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്ന പദ്ധതി, രാജ്യത്ത് ആദ്യമാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ. എം. മാണി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വീടില്ലാത്ത ഏഴു ലക്ഷത്തോളം ആളുകളുണ്ട്.സ്വന്തമായി ഒരു വീടുണ്ടാകുക അവരുടെ പ്രതീക്ഷയാണ്. അത് സഫലീകരിക്കുകയാണ് സാഫല്യം പദ്ധതിയിലൂടെ- മന്ത്രി പറഞ്ഞു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ഭവനനിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ അറക്കല്‍ ബാലകൃഷ്ണപിള്ള, ഭവനസെക്രട്ടറി എ.അജിത്ത് കുമാര്‍, ജനപ്രതിനിധികളായ സൂസമ്മ കുര്യന്‍, മേരി ഫിലിപ്പ്, ബെന്നി വടക്കേടം, റോസമ്മ സാബു, മാത്തുക്കുട്ടി ഞായര്‍കുളം, ഷൈനി ജോസ്, ജിജി ജോസ്,വിക്ടര്‍ ടി. തോമസ്, ആര്‍. കെ. രവീന്ദ്രനാഥ്, ജയിംസ് ജോസഫ്, സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ, കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് അപ്പച്ചന്‍ വെട്ടിത്താനം എന്നിവര്‍ പ്രസംഗിച്ചു.