UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

നിയമം നടപ്പാക്കുന്നതിലെ കാലതാമസം ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം

കൊച്ചി: നിയമങ്ങള്‍ നടപ്പാക്കുന്നതിലെ പരാജയവും കാലതാമസവും ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായി മാറിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമങ്ങളില്ലാത്തതല്ല അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാന്‍ കോടതികളിലേക്ക് പോകുന്ന കേസുകളുടെ എണ്ണം കുറച്ച് ചെറിയ തര്‍ക്കങ്ങള്‍ക്കും മറ്റും ജനപ്രതിനിധികളുടെ മധ്യസ്ഥതയില്‍ പരിഹാരം കാണണം.

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെയും ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച നിയമസാക്ഷരതാ ശില്‍പ്പശാല ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലതാമസം കൂടാതെ തന്നെ ജനങ്ങള്‍ക്ക് നീതി ലഭ്യമാകുന്നതിലൂടെ സമൂഹത്തില്‍ വളരെയേറെ ഗുണകരമായ മാറ്റമാണുണ്ടാകുക. പരാതിയുമായെത്തുന്ന ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ ക്ഷമാപൂര്‍വം കേട്ട് ശ്രദ്ധയോടെ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. കോടതി മുറികളില്‍ നിന്ന് മാറി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി നീതി ലഭ്യമാക്കുന്നതിനുള്ള അതോറിട്ടിയുടെ പ്രയത്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാനും ആക്ടിങ്ങ് ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

കയ്യാങ്കളി: വിഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന ബഹളത്തിന്റെയും കയ്യാങ്കളിയുടേയും വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വീഡിയോ പരിശോധനയ്ക്ക് ശേഷവും ഇരുപക്ഷവും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ എന്താണ് സത്യമെന്ന് ഏവര്‍ക്കും ബോധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ജനങ്ങള്‍ ഇത് കാണണം. ദൃശ്യങ്ങളുടെ പരിശോധന മാധ്യമങ്ങളുടെ മുമ്പാകെ വേണമെന്ന് തങ്ങള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷമാണ് ഇത് എതിര്‍ത്തത്. നിയമസഭാ നടപടിക്രമങ്ങള്‍ മുഴുവനും മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യണം. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായകരമാകും. ടി.വി രാജേഷ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭയിലെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് പറയുന്നവര്‍ ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് അപഹാസ്യമാണ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം. പ്രതിപക്ഷം ആരെയാണ് ഭയക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു

2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കേണ്ടത് തൊഴിലാളികള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ധനവകുപ്പ് നല്‍കുന്ന സഹായം ഉണ്ടായിട്ട് നല്‍കുന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂണിയന്റെ 38-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കേണ്ടത് തൊഴിലാളികളുടെ കടമയാണ്. സ്വയംപര്യാപ്തമാകാന്‍ ജീവനക്കാരുടെ സഹായമില്ലതെ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സിയെ സഹായിച്ചുകൊണ്ടിരുന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പാപ്പരാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈസ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയെപോലെയാകും. പ്രതിമാസം 30 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്നുണ്ട്. ഈസ്ഥിതി അധികകാലം തുടരാനാകില്ല. സ്വന്തംകാലില്‍ നില്‍ക്കുന്ന അവസ്ഥയുണ്ടാകണം. കോര്‍പ്പറേഷനെ സ്വയംപര്യാപ്തമാക്കുന്നതില്‍ ജീവനക്കാര്‍ക്ക് പ്രധാന പങ്കുണ്ട്. രാഷ്ട്രീയവേര്‍തിരിവില്ലാതെ തൊഴിലാളികള്‍ ചേര്‍ന്നിരുന്ന് കെ.എസ്.ആര്‍.ടി.സി.യെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുപാക്കേജ് ഉണ്ടാക്കണം. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്കുള്ള കോര്‍പ്പറേഷന്റെ യാത്ര അവസാനിപ്പിക്കേണ്ടതുണ്ടെന്നും കെ.എം.മാണി പറഞ്ഞു.

വീടുകളിലെ ബയോഗ്യാസ് പ്ലാന്റിന് പകുതി തുക സര്‍ക്കാര്‍ ഗ്രാന്റ് -മുഖ്യമന്ത്രി

തിരുവനന്തപുരം: വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നേരിട്ട് അമ്പതു ശതമാനം ഗ്രാന്റ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്റെ പന്ത്രണ്ടാം പദ്ധതി നയരേഖയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബയോഗ്യാസ് പദ്ധതിയുടെ 25 ശതമാനമാണ് ഗുണഭോക്താവ് വഹിക്കേണ്ടത്. ബാക്കി 25 ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ നല്‍കും. പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതിക്ക് 75 ശതമാനം തുക (പരമാവധി 35 ലക്ഷം രൂപ) സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. ബാക്കി തുക തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം. ഈ വര്‍ഷം ഫണ്ട് കണ്ടെത്താനായില്ലെങ്കില്‍ തുക സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പില്‍ സാങ്കേതിക സമിതികള്‍ തീര്‍ക്കുന്ന പ്രതിബന്ധം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ സഹായിക്കും. ആശ്രയ പദ്ധതിക്ക് അഖിലേന്ത്യാതലത്തില്‍ അംഗീകാരം നേടാന്‍ സംസ്ഥാനം ശ്രമിച്ചുവരുകയാണ്. പഞ്ചായത്ത് അംഗങ്ങളുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ച് ഒരാഴ്ചക്കകം ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപനരേഖയുടെ ആദ്യപ്രതി മന്ത്രി കെ.സി. ജോസഫ് ഏറ്റുവാങ്ങി.

വനിതയെ ആക്രമിച്ചത് നാട്ടിനപമാനം - മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രതിപക്ഷം വെള്ളിയാഴ്ച വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റംചെയ്ത സംഭവം നാട്ടിനാകെ അപമാനമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ''എന്റെ നാല്‍പ്പത്തൊന്നു വര്‍ഷത്തെ നിയമസഭാ ജീവിതത്തില്‍ ഒരിക്കലും ഇത്തരം ഒരു സംഭവത്തിനു ദൃക്‌സാക്ഷിയാകേണ്ടി വന്നിട്ടില്ല'' - അദ്ദേഹം വ്യക്തമാക്കി

''സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ മുമ്പും സഭയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു വനിതയെ ആക്രമിക്കുന്ന സംഭവം ആദ്യമായാണ്. വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങളാരും അത് കണ്ടിട്ടില്ല. എന്നാല്‍ ഇരുപക്ഷവും അവരുടെ വാദവുമായി നില്‍ക്കുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വീഡിയോദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് ഞങ്ങള്‍ സ്​പീക്കറോട് ആവശ്യപ്പെടുന്നത്''. - മുഖ്യന്ത്രി പറഞ്ഞു

''നിയമസഭയില്‍ എന്തും കാണിക്കാം എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. അതംഗീകരിക്കാന്‍ പറ്റില്ല. കഴിഞ്ഞ സമ്മേളനകാലത്ത് വോട്ടിങ് സംബന്ധിച്ച് അവര്‍ ഉയര്‍ത്തിയ വിവാദവും അങ്ങനെയായിരുന്നു. സത്യം പുറത്തുവന്നപ്പോള്‍ ഓടി യൊളിക്കുകയാണ് അവര്‍ ചെയ്തത്. നിര്‍ഭാഗ്യകരമായ സമീപനമാണ് അവര്‍ ഈ സമ്മേളനത്തിലുടനീളം കൈക്കൊണ്ടിട്ടുള്ളത്. ഇല്ലാത്തപ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സഭ തടസ്സപ്പെടുത്തുകയാണ് അവര്‍ ചെയ്തത്''.

''കുറ്റം ചെയ്യുന്നവരെ സര്‍ക്കാര്‍ ഒരിക്കലും സംരക്ഷിക്കില്ല. അതുപോലെ തെറ്റുചെയ്യാത്തവരെ ശിക്ഷിക്കയുമില്ല. അതാണ് സര്‍ക്കാറിന്റെ നിലപാട്. റാഗിങ്മൂലം രണ്ടുവര്‍ഷം നഷ്ടപ്പെട്ട കുട്ടിക്ക് പഠിക്കാനുള്ള അവസരം ഉണ്ടാക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അതിനാണ് പ്രതിപക്ഷം ബഹളം വെയ്ക്കുന്നത്. അത്തരം ഭീഷണിക്കുമുന്നില്‍ വഴങ്ങില്ല. പ്രതിപക്ഷത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പക്ഷെ അവര്‍മാത്രം പറയുന്നതാണ് ശരിയെന്ന നിലപാട് ശരിയല്ല. അതംഗീകരിക്കാനും പറ്റില്ല'' - മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ടെ സംഭവത്തില്‍ അഡീഷണല്‍ സെക്രട്ടറിക്ക് ശബരിമല സംബന്ധിച്ച് അടിയന്തര യോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് കോഴിക്കോട്ട് പോയി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയാഞ്ഞത്. അല്ലാതെ മനഃപൂര്‍വം വൈകിപ്പിക്കുന്നതല്ല. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടി എടുക്കാതെ മറ്റൊരു റിപ്പോര്‍ട്ടിനായി ഒരാളെ ചുമതലപ്പെടുത്തിയതെന്തിനാണെന്ന ചോദ്യത്തിന് അക്കാര്യം റിപ്പോര്‍ട്ട് വരുമ്പോള്‍ വിശദീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ വനിതാമെമ്പറായ കെ.കെ. ലതികയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തു എന്ന ആരോപണം ശരിയല്ലെന്നു കെ.എം. മാണി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ലതിക മാറി നില്‍ക്കകയായിരുന്നു. അവരുടെ ദേഹത്ത് ആരും സ്​പര്‍ശിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല- കെ.എം. മാണി പറഞ്ഞു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Minister PK Kunjalikutty at question hour

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

മരുന്നു കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിന്റെയും വില ക്രമാതീതമായി ഉയരുകയാണെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്. വിപണിയില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും വളത്തിനും മറ്റുമുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാനം ശബ്ദമുയര്‍ത്തുന്നില്ലെന്നും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

വി.എസ്.സുനില്‍കുമാറാണ് ഇതുസംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി യത്. ഇന്ത്യയില്‍ ബമ്പര്‍ വിളവെടുപ്പ് നടന്നിട്ടും അരിയടക്കമുള്ള സാധനങ്ങളുടെ വില കുറഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി. വളത്തിന്റെ വില നിര്‍ണയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് കേന്ദ്രം കൈമാറിയതോടെ കര്‍ഷകരുടെ ചരമക്കുറിപ്പെഴുതി. വളത്തിന് നാമമാത്രമായി നല്‍കുന്ന സബ്‌സിഡിക്കാകട്ടെ വില്പന നികുതിയും ഏര്‍പ്പെടുത്തിയിരിക്കയാണ്. ഇപ്പോള്‍ കരാര്‍ കൃഷിസമ്പ്രദായം ഏര്‍പ്പെടുത്താന്‍ പോകുന്നു. മരുന്നിന്റെ വില കമ്പനികള്‍ സീസണ്‍ അനുസരിച്ച് വര്‍ധിപ്പിക്കുകയാണെന്നും സുനില്‍കുമാര്‍ കുറ്റപ്പെടുത്തി.

നൂറു ദിവസത്തിനുള്ളില്‍ തന്നെ ഒരു രൂപയ്ക്ക് അരി നല്‍കി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് കൈത്താങ്ങായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അരിക്ക് മുന്‍ വര്‍ഷം ഇതേസമയത്തുണ്ടായിരുന്ന വിലതന്നെയാണ് ഇപ്പോഴുമുള്ളത്. വളത്തിന്റെ സബ്‌സിഡി കൂട്ടാഞ്ഞതിനാല്‍ വില കൂടിയിട്ടുണ്ട്. എന്നാല്‍ നെല്ല്, തെങ്ങ് കൃഷികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ സബ്‌സിഡി നല്‍കിവരുന്നു.

മരുന്നു കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അമിതമായ ചൂഷണമാണ് കമ്പനികള്‍ നടത്തുന്നത്. ക്യാന്‍സറിന് സര്‍ക്കാര്‍ 700 രൂപയ്ക്ക് വാങ്ങിനല്‍കുന്ന മരുന്നിന് കമ്പനികള്‍ 10,000 രൂപ ഈടാക്കുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനെ കൂടുതല്‍ ശക്തമാക്കി ഈ രംഗത്ത് ഇടപെടാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭതുടങ്ങിയശേഷം ആദ്യമായാണ് ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യം പ്രതിപക്ഷം കൊണ്ടുവരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

ബ്രഹ്‌മോസ്‌ പൊതുമേഖലയില്‍ തന്നെ

തിരുവനന്തപുരം: ബ്രഹ്‌മോസ്‌ എയ്‌റോ സ്‌പേസ്‌ ലിമിറ്റഡ്‌ പൊതുമേഖലയില്‍ തന്നെയാണെന്നും സ്‌ഥാപനം സ്വകാര്യവത്‌കരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബ്രഹ്‌മോസിന്റെ 50.5 ശതമാനം ഓഹരി പ്രതിരോധവകുപ്പിന്റെ കൈയിലാണ്‌. ബാക്കി 49.5 ശതമാനം റഷ്യന്‍ സര്‍ക്കാരിന്റേതാണ്‌. പുതിയ കമ്പനി രൂപീകരിച്ചതു ഭരണപരമായ സൗകര്യത്തിനു വേണ്ടിയാണ്‌. സ്‌ഥാപനം സ്വകാര്യവത്‌കരിക്കാനുള്ള ഒരു നീക്കവും നടക്കുന്നില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിരോധ വകുപ്പിനു കീഴിലുള്ള സ്‌ഥാപനത്തെ ചൊല്ലി ഉയരുന്ന വാര്‍ത്തകളും വിവാദങ്ങളും അവര്‍ ഗൗരവത്തോൗടെയാണ്‌ കാണുന്നത്‌. ബ്രഹ്‌മോസ്‌ സി.ഇ.ഒയും ഉദ്യോഗസ്‌ഥരും താനുമായും മന്ത്രിമാരുമായും ഇന്നലെ ചര്‍ച്ച നടത്തിയെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്‌ഥാപനത്തിന്റെ വിപുലീകരണം ഉടന്‍ ഉണ്ടാകുമെന്നു അവര്‍ അറിയിച്ചു. രണ്ടുഘട്ടങ്ങളിലായുള്ള വികസനമാണ്‌ ബ്രഹ്‌മോസ്‌ അധികൃതര്‍ ലക്ഷ്യമിടുന്നത്‌. അതിനു സര്‍ക്കാര്‍ എല്ലാവിധ സഹകരണവും വാഗ്‌ദാനം ചെയ്‌തു. ബ്രഹ്‌മോസിനു സമീപത്തുണ്ടായിരുന്ന എയര്‍ ഫോഴ്‌സിന്റെ സ്‌ഥലം കമ്പനിക്കു കൈമാറി. പകരം എയര്‍ഫോഴ്‌സിനു മുട്ടത്തറയില്‍ സര്‍ക്കാര്‍ സ്‌ഥലം അനുവദിച്ചു. ബ്രഹ്‌മോസില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

നിര്‍മലിന്റെ പ്രവേശനം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നു

നിര്‍മലിന്റെ പ്രവേശനം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നു



തിരുവനന്തപുരം: കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളജില്‍ നിര്‍മല്‍ മാധവ് പ്രവേശനം നേടിയതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ഇക്കാര്യത്തില്‍ വിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പെടെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് എസ്.എഫ്.ഐ നടത്തിയ ഉപരോധസമരത്തിന് നേരെയുണ്ടായ പോലീസ് വെടിവെപ്പ് അങ്ങേയറ്റം ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് വെടിവെപ്പ് സംബന്ധിച്ചു ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്തിനു നിന്ന് എ.പ്രദീപ് കുമാര്‍ എം.എല്‍.എയാണു നോട്ടീസ് നല്‍കിയത്.

കോഴിക്കോട്ടെ സാഹചര്യം അങ്ങേയറ്റം രൂക്ഷമായിരുന്നു. സര്‍ക്കാര്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പൊലീസ് ഇടപെട്ടത്. മനുഷ്യാവകാശ കമ്മീഷന്റെ വാഹനം വരെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിക്കാനായിരുന്നു അസി.കമ്മീഷണര്‍ രാധാകൃഷ്ണ പിള്ള സംഭവസ്ഥലത്തെത്തിയത്- മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

നിര്‍മ്മലിന് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പഠിപ്പിക്കുമെന്നും നിര്‍മ്മലിനെ ഒരു കോളേജിലും പഠിപ്പിക്കില്ലെന്ന നിലപാട് എസ്.എഫ്.ഐ തിരുത്തണമെന്നും നിര്‍മലിന്റെ കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമരക്കാര്‍ക്കു നേരെ വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം സംബന്ധിച്ചു ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും നടപടി അതിനു ശേഷമേ ഉണ്ടാകുകയുള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്നു സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്കു പിരിയുകയാണെന്ന് സ്‌പീക്കര്‍ അറിയിക്കുകയായിരുന്നു.

നിര്‍മലിനോട് കാട്ടിയത് മനുഷ്യത്വപരമായ സമീപനം-മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍ജിനീയറിങ് വിദ്യാര്‍ഥി നിര്‍മല്‍മാധവിനോട് സര്‍ക്കാര്‍ കാട്ടിയത് മനുഷ്യത്വപരമായ സമീപനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയിലെ കോളേജില്‍ റാഗിങ്ങിനിരയായ നിര്‍മല്‍ റാഗ്‌ചെയ്തവര്‍ക്കെതിരെ പരാതി നല്‍കിയിട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. പുതിയ കോളേജില്‍ ചേരാന്‍ സര്‍ട്ടിഫിക്കറ്റും കൊടുത്തില്ല. കൂടാതെ പുന്നപ്രയില്‍ പുതിയ കോളേജില്‍ ചേര്‍ന്നപ്പോഴും റാഗിങ്‌കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. മാനസികമായി തളര്‍ന്ന ആ കുട്ടി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. സര്‍ക്കാരിന്റെ നിയന്ത്രണമുള്ള സ്വാശ്രയകോളേജുകളിലാണ് നിര്‍മലിന് പ്രവേശനം ലഭിച്ചത്. ഇതേപ്പറ്റി പരിശോധിക്കുന്ന ടെക്‌നിക്കല്‍ കമ്മിറ്റിക്കുമേല്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ല. പരാതി അന്വേഷിക്കാന്‍ കളക്ടറോടും പറഞ്ഞിട്ടുണ്ട്. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് അതിനുള്ള സാഹചര്യം ഒരുക്കുക മാത്രമാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ കമ്മീഷന്റെ എസ്.എം.എസ്. സംവിധാനം ഉദ്ഘാടനം ചെയ്തശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

ഓര്‍ഫനേജുകള്‍ക്ക് ഒരു രൂപക്ക് ഗോതമ്പും നല്‍കും-മുഖ്യമന്ത്രി

ഓര്‍ഫനേജുകള്‍ക്ക് ഒരു രൂപക്ക് ഗോതമ്പും നല്‍കും-മുഖ്യമന്ത്രി




തൃശൂര്‍: സംസ്ഥാനത്തെ ഓര്‍ഫനേജുകള്‍ക്ക് ഒരുരൂപയുടെ അരിക്കുപുറമെ ഗോതമ്പും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കേരളയുടെ 14ാം വാര്‍ഷിക പൊതുയോഗം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഓര്‍ഫനേജുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരുരൂപക്ക് അരിയും ഗോതമ്പുമൊന്നും നല്‍കിയാല്‍ മതിയാവില്ല. ഒരു രൂപയുടെ ഗോതമ്പ് നല്‍കുന്ന സംവിധാനം ഭക്ഷ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഉടന്‍ നടപ്പാക്കും. 12ാം വാര്‍ഷിക പദ്ധതിയില്‍ പ്രത്യേക പരിഗണ അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സേവനപദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിനായി ആസൂത്രണ കമീഷനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നിലവില്‍ മൂന്നുശതമാനം തൊഴില്‍ സംവരണമുണ്ട്. എന്നാല്‍, 2005നുശേഷം ഒരു നിയമനവും നടന്നിട്ടില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മൂന്ന് ശതമാനത്തില്‍ കൂടുതല്‍ സംവരണവും നിയമനവും നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.