UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

education എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
education എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, മേയ് 26, ചൊവ്വാഴ്ച

ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട്; കോട്ടയത്തിന്റെ വികസനത്തിനായി 15 പദ്ധതികള്‍


കോട്ടയത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ‘കരുതൽ 2015’ ലെ കനത്ത തിരക്കിനിടയിൽ അപേക്ഷ നൽകിയ യുവതിയോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 

ജില്ലയുടെ സമഗ്രവികസനത്തിനായി 15 ഇന പദ്ധതികള്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയാക്കുന്ന ശുചിത്വ കോട്ടയം പദ്ധതി, തരിശു ഭൂമിരഹിത കോട്ടയം പദ്ധതി, സമഗ്ര ടൂറിസം വികസനം ലക്ഷ്യമാക്കുന്ന ഡിസ്‌കവര്‍ കോട്ടയം, ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട് എന്നിവ ഇതില്‍പ്പെടും.

ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി. നെല്‍കര്‍ഷകര്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ള തുകയില്‍ 50 കോടി രൂപ അനുവദിച്ചതായും തുക സപ്ലൈകോ എം.ഡിക്ക് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു. 

ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാകും ശുചിത്വ കോട്ടയം പദ്ധതി നടപ്പിലാക്കുക. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ജൂലൈ നാലിന്  ശുചിത്വദീപം തെളിയിച്ച് പദ്ധതിക്ക്് തുടക്കംകുറിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീര്‍ത്ഥാടക രംഗത്തുള്‍പ്പെടെ ടൂറിസം വികസനം ലക്ഷ്യമാക്കി ഡിസ്‌കവര്‍ കോട്ടയം എന്ന പുതിയ പദ്ധതിക്കു തുടക്കംകുറിക്കും. തീര്‍ഥാടക, പൈതൃക, അഗ്രിഫാം, അഡ്വഞ്ചര്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കും. വൈക്കത്തെ പുതിയ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കല്‍ തുടങ്ങി തദ്ദേശവാസികളുടെ ഉന്നമനത്തിന് മുന്‍തൂക്കം നല്‍കുന്ന സമഗ്ര ടൂറിസം വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷിവകുപ്പ്, തദ്ദേശ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ചാണ്  തരിശുരഹിത ഭൂമി  കോട്ടയം പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ്, ആര്‍.കെ.വി.വൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തരിശുനിലം കൃഷിയോഗ്യമാക്കും. ഈ മൂന്നു പദ്ധതികളും ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. ശുചിത്വ കോട്ടയം പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയാറാക്കാനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അിറയിച്ചു.

ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങും. ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ് (ടെസില്‍) പ്രവര്‍ത്തിച്ചിരുന്ന 11.25 ഏക്കര്‍ സ്ഥലമുള്‍പ്പെടെ 15.75 ഏക്കര്‍ സ്ഥലത്തായിരിക്കും ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക.

ദേശീയ ഗെയിംസിലൂടെ രാജ്യത്തിനു മാതൃകയായ കേരളത്തിനു മുതല്‍ക്കൂട്ടാകുന്ന ഇന്‍സ്റ്റിറ്റിയൂട്ട് അഞ്ചു വര്‍ഷത്തിനകം പൂര്‍ണസജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ആദ്യമായി കോട്ടയം നഗരത്തില്‍ ശീമാട്ടി റൗണ്ടാനയില്‍ നടപ്പാക്കുന്ന ആകാശപ്പാതയുടെ  നിര്‍മാണം ജൂലൈയില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന കുടിവെള്ള പൈപ്പുപൊട്ടല്‍ പ്രശ്‌നം പരിഹരിക്കാന്‍ 24 ത 7 പദ്ധതി തുടങ്ങും. ജല അതോറിട്ടിയില്‍ ഇതിനായി ആവശ്യമായ മുഴുവന്‍ സമയ സൗകര്യമൊരുക്കും.  

മീനച്ചില്‍ ളാലത്ത് 8.3 ഏക്കര്‍ സ്ഥലത്ത് വ്യവസായ എസ്റ്റേറ്റ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളില്‍ വെറ്ററിനറി പോളി ക്ലിനിക്കുകളും ചങ്ങനാശേരിയില്‍ കേരള സാഹിത്യ സാംസ്‌കാരിക കേന്ദ്രവും പൈതൃകമ്യൂസിയവും സ്ഥാപിക്കാന്‍ നടപടിയായതായി മുഖ്യമന്ത്രി അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ പ്രൊഫ. കെ. നാരായണക്കുറുപ്പിന് സ്മാരകമായി സ്‌പോര്‍ട്‌സ് സ്‌കൂളും കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഭരണ ബ്ലോക്കും പേവാര്‍ഡും ഫാമിലി വെല്‍ഫെയര്‍ സ്റ്റോറും ഉടന്‍ തുടങ്ങും.

മണിമല, മീനച്ചില്‍, മൂവാറ്റുപുഴ ആറുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ആരംഭിക്കും. ഇതിനുള്ള വിശദമായ രൂപരേഖ തയാറാക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. കോട്ടയം- കഞ്ഞിക്കുഴി റോഡിനെ നാലുവരിപ്പാതയായി വികസിപ്പിക്കും. ചങ്ങനാശേരി ബൈപാസില്‍ റെയില്‍വേ ജംഗ്ഷില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ പഠനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വനംവകുപ്പുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ത്ത് പമ്പാവാലി- എരുമേലി മേഖലയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ഉടന്‍ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

2015, മേയ് 14, വ്യാഴാഴ്‌ച

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും


ഹരിപ്പാട്: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരുവാറ്റയില്‍ ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലയിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വേണമെന്നതാണ് സര്‍ക്കാര്‍ തീരുമാനം. കണ്ണൂര്‍ ഒഴികെയുള്ള ജില്ലയിലെല്ലാം ഇതിന് നടപടിയായി. പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പൊതുവികാരമുണ്ട്. ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു.
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ ഇ.എസ്.ഐ. കോര്‍പറേഷനില്‍നിന്ന് ഏറ്റെടുത്തത് ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ കോളേജുകള്‍ അടുത്ത അധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. നിര്‍മാണ നടപടികള്‍ പുരോഗമിക്കുന്ന കാസര്‍കോട്, വയനാട്, ഹരിപ്പാട് മെഡിക്കല്‍ കോളേജുകളും കണ്ണൂരും ചേരുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 16 മെഡിക്കല്‍ കോളേജുകളാകും. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലവിലുണ്ടായിരുന്നത് അഞ്ചെണ്ണം മാത്രമായിരുന്നു.

വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം ആരോഗ്യ സംരക്ഷണത്തിനും ബാധകമാക്കാന്‍ സംസ്ഥാനം മുന്‍ യു.പി.എ. സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സര്‍ക്കാറിലും ഇതിനായി സമ്മര്‍ദം ചെലുത്തും-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹരിപ്പാട് മെഡിക്കല്‍ കോളേജിന് നബാര്‍ഡ് അനുവദിച്ച 90 കോടി രൂപയുടെ സര്‍ക്കാര്‍ ഉത്തരവ് മുഖ്യമന്ത്രിക്ക് മന്ത്രി  ശിവകുമാര്‍ കൈമാറി.

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

എസ്.എസ്.എല്‍.സി.: തെറ്റുകൾ തിരുത്തും


 എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഒരു വിദ്യാര്‍ഥിക്കും കിട്ടിയ മാര്‍ക്ക് കുറയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷങ്ങളിലുണ്ടായതുപോലുള്ള കാര്യങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ടും മറ്റും രണ്ടായിരത്തോളം പേരുടെ ഫലം വന്നിട്ടില്ല. അത് ഉടനെ പ്രസിദ്ധീകരിക്കും.

എസ്.എസ്.എല്‍.സി. ഫലം സംബന്ധിച്ച് മാധ്യമങ്ങള്‍ കാര്യങ്ങളെ  പര്‍വതീകരിക്കുകയാണുണ്ടായത്  മുഖ്യമന്ത്രി ആരോപിച്ചു. പിഴവുകള്‍ക്കുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കാണെന്ന്  പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ഫലത്തിലെ പിഴവുകള്‍ക്ക് പിന്നില്‍ പുറത്തുനിന്നുള്ള ഇടപെടലാകാമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞോ എന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. പരീക്ഷയെഴുതാത്ത വിദ്യാര്‍ഥി  ജയിച്ചിട്ടുണ്ടെങ്കിൽ  ആ കുട്ടി തോല്‍ക്കും എന്ന്  മുഖ്യമന്ത്രി മറുപടി പറഞ്ഞു.

2015, മാർച്ച് 3, ചൊവ്വാഴ്ച

അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കും


പുതുപ്പള്ളി: അങ്കണ്‍വാടിജീവനക്കാരുടെ ആനുകൂല്യം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കിടപ്പുരോഗികള്‍ക്കായുള്ള ആശ്വാസകിരണം പദ്ധതിയുടെ വരുമാനപരിധി ഒരുലക്ഷംരൂപയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തെ സമ്പൂര്‍ണ സാമൂഹ്യപരിരക്ഷാ നിയോജക - മണ്ഡലമാക്കുന്നതിന് ആവിഷ്‌കരിച്ച കരുതല്‍ 2015 പദ്ധതിയുടെ ഉദ്ഘാടനം പുതുപ്പള്ളി സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സംസാരശേഷിയില്ലാത്ത ഒരു കുട്ടി പോലും ഉണ്ടാകരുത്. ബധിരതയുടെപേരില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകളും കോക്ലിയാര്‍ സര്‍ജറിക്ക് പരിഗണിക്കും. അര്‍ഹതയുള്ളവര്‍ക്കെല്ലാം സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവരെ 5000 കോടിയുടെ സാമൂഹ്യസുരക്ഷാധനസഹായം നല്‍കിക്കഴിഞ്ഞു. ആനുകൂല്യംവാങ്ങുന്നവര്‍ ഇത്തരം സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിവുപകര്‍ന്ന് കൂടുതല്‍പേര്‍ക്ക് സാമൂഹ്യപരിരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിനെ സഹായിക്കണം. മാര്‍ച്ച് ഒന്നിനുലഭിച്ച അപേക്ഷകള്‍ക്കുള്ള ധനസഹായം മാര്‍ച്ച് 10നകം വിതരണം ചെയ്യും- അദ്ദേഹം പറഞ്ഞു.

മന്ത്രി എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഒരുകോടി രൂപയുടെ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. 

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

ഐടി പഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്കും


പുതുതലമുറയ്ക്ക് ഐടി വിദ്യാഭ്യാസം ഏറ്റവും സുഗമമായ രീതിയിലും കൈയ്യിലൊതുങ്ങുന്ന വിധത്തിലും നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ലേണ്‍ ടു കോഡ് പദ്ധതി ഐടി വിദ്യാഭ്യാസരംഗത്തെ മികച്ച മുന്നേറ്റമാണ്. പദ്ധതിയുടെ ഭാഗമായി റാസ്‌ബെറി പൈ കംപ്യൂട്ടറുകളുടെ സംസ്ഥാനതല വിതരണം പറവൂര്‍ വ്യപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ നല്‍കുന്ന പദ്ധതി വളരെയേറെ പ്രതീക്ഷ നല്‍കുന്നു. ആഗോള ഐടി കയറ്റുമതിയില്‍ 54, 000 കോടിയാണ് ഇന്ത്യയുടെ സംഭാവന. ഇതില്‍ പത്ത് ശതമാനമാണ് കേരളത്തിന്റെ സംഭാവന. 

ഐടി രംഗത്ത് കേരളത്തിലെ വിദ്യാര്‍ഥികളുടെ സംഭാവനയില്‍ അഭിമാനമുണ്ട്. ഐടി കയറ്റുമതിയില്‍ കര്‍ണ്ണാടകയ്ക്കാണ് ഒന്നാം സ്ഥാനമെങ്കിലും വിദ്യാഭ്യാസ നിലവാരമനുസരിച്ച് കേരളത്തിന് ഒന്നാം സ്ഥാനത്തിന് അര്‍ഹതയുണ്ട്. സാക്ഷരതയില്‍ ഒന്നാമതെത്തിയ കേരളം ഐടി വിദ്യാഭ്യാസ രംഗത്തും ഒന്നാമതെത്തണം. അതിനായി പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തിലെ ഐടി സംരംഭക മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രിസ് ഗോപാലകൃഷ്ണനേപ്പോലുള്ള വ്യക്തികള്‍ കൂടുതലായി മുന്നോട്ടു വരണം. ഐടി പഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്‍കി മുഴുവന്‍ വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

റിസോഴ്‌സ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥ: അപാകം പരിഹരിക്കും


 റിസോഴ്‌സ് അധ്യാപകരുടെ സേവനം എല്ലാ സ്‌കൂളുകളിലേക്കുമെത്തിക്കുന്നതിനും അവരുടെ സേവന വേതന വ്യവസ്ഥകളിലെ അപാകങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.പി.എസ്.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ട്രേഡ് യൂണിയന്‍ സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാര്‍ നടപ്പാക്കിയ അധ്യാപക പാക്കേജില്‍ അപാകമുണ്ടെങ്കില്‍ അത് പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതികളുള്ള ചിലര്‍ കോടതിയില്‍ പോവുകയായിരുന്നു. ഇവരുമായി തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അധ്യാപക പാക്കേജിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2015, ജനുവരി 20, ചൊവ്വാഴ്ച

വിദ്യാഭ്യാസമേഖലയുടെ നേട്ടം ഐ.ടി.രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല




തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ നേട്ടം ഫലപ്രദമായി ഐ.ടി. രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുടെ (ഐ.സി.ടി.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടെക്‌നിക്കല്‍ ആന്‍ഡ് മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ പേരായ്മകളെ കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കഴിവും, അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന യുവതലമുറയുണ്ടെങ്കിലും അഭിമുഖ പരീക്ഷകളില്‍ പരാജയപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് പരിഹരിക്കുന്നതിനാണ് നൈപുണ്യവികസനത്തിന് രാജ്യം പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2014, ഡിസംബർ 28, ഞായറാഴ്‌ച

സൗജന്യങ്ങള്‍കൊണ്ടുമാത്രം സമൂഹം പുരോഗതിയിലെത്തില്ല

സൗജന്യങ്ങള്‍കൊണ്ടുമാത്രം സമൂഹം പുരോഗതിയിലെത്തില്ല 


എടവണ്ണ: സൗജന്യങ്ങള്‍കൊടുത്തുമാത്രം വ്യക്തിയെയും സമൂഹത്തെയും പുരോഗതിയിലേക്കുനയിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസംകൊണ്ടേ സമഗ്രപുരോഗതി സാധ്യമാകൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. എടവണ്ണ ജാമിഅ നദ്വിയ്യ സുവര്‍ണജൂബിലി സ്മാരക കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിനും സമുദായത്തിനും മഹത്തരമായ സേവനങ്ങളാണ് ജാമിഅ നദ്വിയ്യ നല്‍കുന്നത്. വിദ്യാഭ്യാസരംഗത്ത് പതിനായിരങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ജാമിഅ നദ്വിയ്യ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു.

2014, ഡിസംബർ 23, ചൊവ്വാഴ്ച

എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് കൂട്ടും


എന്‍.എസ്.എസ്. വളന്റിയര്‍മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് കൂട്ടും 

കോട്ടയം: ഹയര്‍ സെക്കന്‍ഡറിതലത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളന്റിയര്‍മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് രണ്ടുശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പിലെ നാഷണല്‍ സര്‍വീസ് സ്‌കീം സേവനക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം അരീപ്പറമ്പ് ജി.എച്ച്.എസ്.എസ്സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോര അദ്ധ്യക്ഷത വഹിച്ചു.

2014, ഡിസംബർ 21, ഞായറാഴ്‌ച

നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനം ഭാവിയിലേക്കുള്ള നിക്ഷേപം

നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനം ഭാവിയിലേക്കുള്ള നിക്ഷേപം 

കോട്ടയം: നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നഷ്ടം വരുത്തില്ലെന്നും അത് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനത്തിനുള്ള ഇന്ദിരാഗാന്ധി ദേശീയപുരസ്‌കാരം ലഭിച്ച മഹാത്മാഗാന്ധി സര്‍വകലാശാലയെ അനുമോദിക്കാന്‍ കാമ്പസിലെ അസംബ്ലൂഹാളില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.ജി. സര്‍വകലാശാലാ എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രി പ്രശംസിച്ചു. രാജ്യത്തെ ഏറ്റവും മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച എം.ജി.യിലെ ഡോ. കെ.സാബുക്കുട്ടനെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. മറ്റു പുരസ്‌കാരജേതാക്കള്‍ക്കും മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു.

2014, സെപ്റ്റംബർ 17, ബുധനാഴ്‌ച

കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കും

കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കും: ഉമ്മന്‍ചാണ്ടി



സംസ്ഥാനത്തു കൂടുതല്‍ കോളജുകള്‍ക്കു സ്വയംഭരണാവകാശം നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെന്റ് തോമസ് കോളജിനു സ്വയംഭരണാവകാശം നല്‍കികൊണ്ടുള്ള പ്രഖ്യാപനം നടത്തുകയായിരുന്നു. കോളജുകളെ കൂട്ടിലിട്ട കിളികളുടെ അവസ്ഥയിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ ചട്ടക്കൂടിനുള്ളില്‍ നിന്നാല്‍ കോളജുകള്‍ക്കു വളരാന്‍ കഴിയില്ല. നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പക്ഷേ, സ്വന്തം കഴിവ് ഉപയോഗിക്കാന്‍ കോളജുകള്‍ക്കു കഴിയണം.

ഉന്നത വിദ്യാഭ്യാസരംഗത്തു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി മാറണം. കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ രംഗത്തു കേരളം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ നേട്ടം കൈവരിക്കാന്‍ കഴിയുന്നില്ല. സ്വാശ്രയ മേഖലയില്‍ പ്രഫഷനല്‍ കോളജുകള്‍ അനുവദിച്ചതാണ് ഈ രംഗത്ത് ഉണ്ടായ ഏക നേട്ടം. ഇന്ത്യയില്‍ 507 കോളജുകള്‍ക്കു സ്വയംഭരണാവകാശം ഉണ്ട്. കേരളത്തില്‍ മാത്രം ഒറ്റ കോളജിനും ഇതില്ല. 

ഇതിനു മാറ്റംവരണമെന്ന ആഗ്രഹത്തിലും നിരന്തര ചര്‍ച്ചകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലുമാണു സ്വയംഭരണാധികാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏതെങ്കിലും ആശയങ്ങളുടെ പേരില്‍ ഇതു വേണ്ടെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. മറിച്ചു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു തിരുത്താന്‍ സര്‍ക്കാര്‍ തയാറാണ്. ഏതു മാറ്റം വന്നാലും എതിര്‍ക്കുന്നതു പുതുതലമുറയോടു ചെയ്യുന്ന ക്രൂരതയാണ്. 

മദ്യനിരോധനം നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനു വരുമാന ഇനത്തില്‍ വന്‍ നഷ്ടം സംഭവിക്കും. എന്നാല്‍ യുവാക്കളെയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവരിലൂടെ ഈ നഷ്ടം നികത്താന്‍ കഴിയുമെന്നാണു വിശ്വാസം. ബജറ്റില്‍ യുവാക്കള്‍ക്കായി തുക മാറ്റിവയ്ക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. 

കുസാറ്റ് ഈ വര്‍ഷം തന്നെ ഐഐഇഎസ്ടി

കുസാറ്റ് ഈ വര്‍ഷം തന്നെ ഐഐഇഎസ്ടി: മുഖ്യമന്ത്രി  
 
സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സുവര്‍ണ ജൂബിലിക്കു തുടക്കം  

കൊച്ചി സര്‍വകലാശാലയെ (കുസാറ്റ്) ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഇഎസ്ടി) ആക്കി മാറ്റുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സുവര്‍ണ ജൂബിലി ആഘോഷവും സെമിനാര്‍ കോംപ്‌ളക്‌സിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുസാറ്റിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഐഐഇഎസ്ടി പദവി അനിവാര്യമായതിനാല്‍ ആവശ്യം വീണ്ടും കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. നടപടികള്‍ അവസാന ഘട്ടത്തിലാണ്. പ്ലാനിങ് കമ്മിഷന്‍ അംഗീകരിച്ചു. എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിഷന്റെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കുസാറ്റിനെ ഐഐഇഎസ്ടിയായി ഉയര്‍ത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു.    കുസാറ്റിനെ 2004-05 കാലഘട്ടത്തില്‍ തന്നെ ഐഐഇഎസ്ടി ആയി ഉയര്‍ത്തണമെന്ന് തീരുമാനിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തതാണ്. കേന്ദ്രം പണവും അനുവദിച്ചു. 
ഇടയ്ക്കുണ്ടായ ചില നയപരമായ തീരുമാനങ്ങള്‍ കാരണം നടപടി മുന്നോട്ടുപോയില്ല.    വിദ്യാഭ്യാസ രംഗത്തു കേരളം മുന്നിലാണെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഉന്നത വിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളില്‍ വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഈ മേഖലയിലെ കുറവു നികത്തുന്നതിന് ഒരു തീരുമാനം മാത്രമേ ഉണ്ടായുള്ളൂ. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ നല്‍കിയ അനുമതിയാണത്. അതോടെ ഏറെ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നു. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ കുത്തൊഴുക്കു കുറഞ്ഞു. ഇനി ആഗോള വിദ്യാഭ്യാസ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

എന്‍ജിനിയറിങ് പ്രവേശത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കും- മുഖ്യമന്ത്രി

എന്‍ജിനിയറിങ് പ്രവേശത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കും- മുഖ്യമന്ത്രി

 

 


വെന്നിമല (കോട്ടയം): സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ പ്രവേശം സംബന്ധിച്ചുള്ള അനിശ്ചിതത്വം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.എന്‍.ഡി.പി.യോഗം കോട്ടയം യൂണിയന്റെ കീഴിലുള്ള വെന്നിമല ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പി.ജി.ബ്ലോക്കിന്റെയും എം.ടെക് കോഴ്‌സുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 
കേരളത്തിലെ കോളേജുകളില്‍ ആവശ്യത്തിലേറെ സീറ്റുണ്ടെന്നതല്ല പ്രശ്‌നം. ഇവിടെ കുട്ടികള്‍ക്ക് പ്രവേശം കിട്ടുമോ എന്ന സംശയം രക്ഷിതാക്കളെ അലട്ടുന്നതാണ്. അതുകൊണ്ട് അന്യസംസ്ഥാനത്തെ ആശ്രയിക്കുകയാണിപ്പോഴും. ഈ വര്‍ഷത്തെകൂടി അനുഭവങ്ങള്‍ വച്ച് പ്രവേശത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ കാലംകൊണ്ട് മികച്ച എന്‍ജിനിയറിങ് കോളേജായും പാരമ്പര്യമുള്ള കോളേജുകളെക്കാള്‍ വിപുലമായ സൗകര്യങ്ങളുമൊരുക്കിയ ജിസാറ്റ് എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സ്ഥാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളേജ് ഡയറക്ടര്‍ എ.ജി.തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. 

2014, ഓഗസ്റ്റ് 3, ഞായറാഴ്‌ച

മുഖ്യമന്ത്രി ഇടപെട്ടു; കീര്‍ത്തനയ്ക്ക് എന്‍.ഐ.ടി.യില്‍ പഠിക്കാം.

മുഖ്യമന്ത്രി ഇടപെട്ടു; കീര്‍ത്തനയ്ക്ക് എന്‍.ഐ.ടി.യില്‍ പഠിക്കാം.

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു; കീര്‍ത്തന തിങ്കളാഴ്ച കോഴിക്കോട് എന്‍.ഐ.ടി. യില്‍ പഠിക്കാന്‍ ചേരും. 

തിരുവനന്തപുരം സ്വദേശിനിയായ കീര്‍ത്തന ബിരുദാനന്തര ബിരുദത്തിന് ദേശീയതലത്തില്‍ നടത്തിയ പരീക്ഷയില്‍ ആറാം റാങ്കോടെയാണ് ഒ.ബി.സി. വിഭാഗത്തില്‍ പാസായത്. തുടര്‍ന്ന് ജൂണ്‍ 25ന് പ്രവേശനത്തിന് കോഴിക്കോട് എന്‍.ഐ.ടി. യില്‍ ചെന്നു. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ ആറുമാസ കാലാവധി കഴിഞ്ഞെന്ന കാരണം പറഞ്ഞ് കോളജ് അധികൃതര്‍ പ്രവേശനം നല്‍കാതെ മടക്കി. 
അന്ന് നാലുമണിയ്ക്കകം പുതിയ ജാതി സര്‍ട്ടിഫിക്കറ്റ് തിരുവനന്തപുരത്തുനിന്ന് ഫാക്‌സ് ചെയ്ത് ഹാജരാക്കാമെന്നുപറഞ്ഞെങ്കിലും ബന്ധപ്പെട്ടവര്‍ നിരസിച്ചു. തുടര്‍ന്ന് കീര്‍ത്തന വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കോഴിക്കോട് എന്‍.ഐ.ടി. അധികൃതരോട് ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും അവര്‍ പ്രവേശനം നല്‍കാന്‍ തയാറായില്ല. ജൂലായ് 24ന് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ ചര്‍ച്ചകളില്‍ കീര്‍ത്തനയുടെ കാര്യവും അവതരിപ്പിച്ചു. 

തുടര്‍ന്ന് ആഗസ്ത് ഒന്നാം തീയതി കേന്ദ്രമന്ത്രാലയത്തില്‍ നിന്ന് എന്‍.ഐ.ടി കളുടെ കൗണ്‍സില്‍ അധ്യക്ഷന്‍ കോഴിക്കോട് എന്‍.ഐ.ടി ഡയറക്ടര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ കീര്‍ത്തനയ്ക്ക് സൂപ്പര്‍ ന്യൂമററിയായി ഒരു സീറ്റ് സൃഷ്ടിച്ച് ഒ.ബി.സി. (നോണ്‍-ക്രീമിലെയര്‍) വിഭാഗത്തില്‍ എം.എസ്സി. ഫിസിക്‌സിന് പ്രവേശനം നല്‍കാന്‍ നിര്‍ദേശം നല്‍കി. 

ഇത് ഒരു ഒറ്റത്തവണ നടപടിയാണെന്നും കീഴ്വഴക്കമായി കാണരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 
എ.ആര്‍.ക്യാമ്പിലെ സ്വീപ്പറാണ് കീര്‍ത്തനയുടെ അമ്മ. അച്ഛന്‍ നേരത്തെ മരിച്ചു. സഹോദരന്‍ ഇപ്പോള്‍ എം.ബി.എ. പഠനം പൂര്‍ത്തിയാക്കി. 
 

പ്ലസ്ടു: ഉത്തരവാദിത്വം എനിക്കും ക്യാബിനറ്റിനും

പ്ലസ്ടു: ഉത്തരവാദിത്വം എനിക്കും ക്യാബിനറ്റിനും -മുഖ്യമന്ത്രി

ഒരു മന്ത്രിയെ മാത്രം കുറ്റപ്പെടുത്തരുത്

തൃശ്ശൂര്‍: അധിക പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കും ക്യാബിനറ്റിനുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉത്തരവാദിത്വം ഏതെങ്കിലും ഒരു മന്ത്രിക്കു മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വനഗവേഷണകേന്ദ്രത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പ്ലസ്ടു വിഷയത്തില്‍ തെറ്റുകള്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു ചൂണ്ടിക്കാണിക്കണം. നല്ല ഒരു പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴത്തെ ശ്രമം വിജയിച്ചാല്‍ എല്ലാ ഹൈസ്‌കൂളുകള്‍ക്കും പ്ലസ്ടു നല്‍കുന്ന കാര്യം ആലോചിക്കും -മുഖ്യമന്ത്രി പറഞ്ഞു.
 
രാഷ്ട്രപിതാവിനെ അപമാനിക്കുന്നതോ വിലകുറച്ചുകാണുന്നതോ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരുന്ധതിറോയിക്കെതിരെ കേസ് എടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു എതെങ്കിലും വ്യക്തിയുടേതോ രാഷ്ട്രീയ പാര്‍ട്ടിയുെടയോ പ്രശ്‌നമല്ല. രാജ്യത്തിന്റെ നിലപാടാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
വര്‍ഷക്കാലക്കെടുതികള്‍ നേരിടാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കളക്ടര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സ്ഥിതി ഉണ്ടായിട്ടില്ല. സൗജന്യ റേഷന്‍ നല്‍കുന്നത് ആലോചിക്കും- മുഖ്യമന്ത്രി അറിയിച്ചു.
 

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

പ്ലൂസ്ടുവിന് ഇനി ബാച്ചുകള്‍ തത്കാലം ആലോചനയിലില്ല

പ്ലൂസ്ടുവിന് ഇനി ബാച്ചുകള്‍ തത്കാലം ആലോചനയിലില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ് ടുവിന് ഇനിയും ബാച്ചുകള്‍ അനുവദിക്കാന്‍ തത്കാലം ആലോചനയില്ലെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അനുവദിച്ചത് കൂടുതലായെന്നതിനോടൊപ്പം ഇനിയും വേണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നതില്‍ കോഴയുണ്ടെങ്കില്‍ അതിനുള്ള തെളിവ് കൊണ്ടുവരികയാണു വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴയ്‌ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം എന്തെല്ലാമാണ് ആവശ്യപ്പെടുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിവാദങ്ങള്‍ ഉണ്ടാക്കി എല്ലാം ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. സോളാര്‍ വിവാദം ഉണ്ടായി. പക്ഷേ ഇതിന് കമ്മീഷനെ നിയോഗിച്ചപ്പോള്‍ തെളിവ് നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. പ്ലസ്ടു കോഴ്‌സ് അനുവദിച്ചതിലും വിവാദം ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പക്ഷേ അഴിമതി നടത്താന്‍ ആരെങ്കിലും ആഗ്രഹിച്ചാലും അത് നടക്കില്ലെന്ന് ഉറപ്പാക്കുന്ന പാക്കേജാണ് പ്ലസ് ടുവിന് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഗസ്റ്റ് അധ്യാപകരെ നിയോഗിച്ചും അധ്യാപക ബാങ്കില്‍ നിന്ന് അധ്യാപകരെ കണ്ടെത്തിയുമാണ് ഈ പാക്കേജ്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം അപേക്ഷിച്ച എല്ലാ പ്ലസ് ടു ബാച്ചുകളും അനുവദിച്ചിട്ടുണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ താന്‍ കൂടി പങ്കെടുത്ത ചടങ്ങില്‍െവച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇതില്‍ അഴിമതിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു. തിരുവനന്തപുരത്തെ പ്രശസ്തമായ പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അപേക്ഷ പോലും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അവിടെ ഇതിനകം തന്നെ 14 ബാച്ചുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തു കുട്ടികളില്‍ താഴെ എണ്ണം വിദ്യാര്‍ത്ഥികളുള്ള വിദ്യാലയങ്ങള്‍ അടുത്ത വര്‍ഷം മതിയാക്കണമെന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2014, ജൂൺ 3, ചൊവ്വാഴ്ച

അടിസ്ഥാന ശാസ്ത്രപഠനത്തിന് കൂടുതല്‍ അവസരമൊരുക്കും

അടിസ്ഥാന ശാസ്ത്രപഠനത്തിന് കൂടുതല്‍ അവസരമൊരുക്കും -മുഖ്യമന്ത്രി

 

കോട്ടയം: അടിസ്ഥാന ശാസ്ത്രത്തില്‍ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാമ്പാടിയില്‍ ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സസിന്റെ ആസ്ഥാനത്ത് ചേര്‍ന്ന ഉപദേശകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുന്‍കാലങ്ങളേക്കാള്‍ ശാസ്ത്രവിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭാവിപ്രവര്‍ത്തനം സംബന്ധിച്ച് വിവിധ ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ തലവന്മാര്‍ ഉള്‍പ്പെടുന്ന സമിതിഅംഗങ്ങള്‍ ചര്‍ച്ചനടത്തി. ഇന്‍സ്റ്റിറ്റിയൂട്ടിനെ സ്വയംഭരണ സ്ഥാപനമാക്കി ഉയര്‍ത്താനുള്ള നടപടികളുമായി മുമ്പോട്ടുപോകാന്‍ തീരുമാനമായി.രണ്ടര മണിക്കൂര്‍ നീണ്ട യോഗത്തില്‍ ഒരു മണിക്കൂര്‍ സമയം മുഖ്യമന്ത്രി പങ്കെടുത്തു.

ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലോഗോ പ്രകാശനവും മുഖപത്രമായ 'ശാസ്ത്ര'യുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

2014, മേയ് 29, വ്യാഴാഴ്‌ച

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

 

കൊച്ചി: വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളായി മാറണമെന്നും ഇതിനുള്ള എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജിന്റെ എടത്തല കാമ്പസില്‍ പുതുതായി നിര്‍മിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ തൊഴില്‍ അന്വേഷകരല്ല, തൊഴില്‍ ദാതാക്കളാണ്. ഇതിനായി സമൂഹവും സര്‍ക്കാരും അവസരങ്ങള്‍ തുറന്ന് തന്നിരിക്കുകയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി സംരംഭകത്വനയപ്രകാരം സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളിലൂടെ പുതിയ സംരംഭകരെ സഹായിച്ചുകൊണ്ടിരിക്കുയാണ്. ആയിരത്തിലധികം പുതിയ ആശയങ്ങള്‍ പുതുതലമുറയില്‍നിന്ന് സംഭരിച്ചത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനമാണ് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 

ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പോലുള്ള നൂതന സംരംഭങ്ങള്‍ കൊണ്ടുവരുമെന്ന് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി. കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.

2014, മാർച്ച് 5, ബുധനാഴ്‌ച

നാല്‌പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും -

നാല്‌പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും - മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള 278 അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകളില്‍, 100 കുട്ടികളില്‍ കൂടുതലുള്ള നാല്പതോളം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തവണ ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

278 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഒരെണ്ണം മാത്രമാണ് പൊതുമേഖലയിലുള്ളത്. ബാക്കി 277-ഉം സ്വകാര്യ മേഖലയിലുള്ളവയാണ്. എയ്ഡഡ് ആക്കാന്‍ സാധിക്കാത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പ്രതിമാസം 1600 രൂപ അലവന്‍സായി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യനീതിവകുപ്പ് നടത്തുന്ന ബഡ്‌സ് സ്‌കൂളുകളിലും ഇതുപോലെ നൂറുകുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകള്‍ സര്‍ക്കാര്‍ പൂര്‍ണശമ്പളം നല്‍കുന്ന നിലയിലേക്ക് ഉയര്‍ത്തും-അദ്ദേഹം അറിയിച്ചു.

സാധാരണ കുട്ടികളുടെ വിദ്യാഭ്യാസം ഹയര്‍ സെക്കന്‍ഡറിതലം വരെ പൂര്‍ണമായും സൗജന്യമാണ്. എന്നാല്‍, മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് വിദ്യാഭ്യാസരംഗത്തെ വീഴ്ചയാണ്. ആ കുറവ് പരിഹരിക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.

സമയബന്ധിതമായി ഇതിനാവശ്യമായ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകും. വരുംവര്‍ഷങ്ങളില്‍ 100 കുട്ടികള്‍ എന്നത് കുറയ്ക്കുന്നത് പരിഗണിക്കും. അപ്പോള്‍ കൂടുതല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും. നിലവില്‍ ഈ സ്‌കൂളുകളിലെ നിയമനത്തിന് ചില മാനദണ്ഡങ്ങളുണ്ട്. എങ്കിലും മറ്റ് കുട്ടികളുടേതുപോലെയല്ലാത്തതുകൊണ്ട് കൂടുതല്‍ അധ്യാപകരും അനധ്യാപകരും ആവശ്യമാണ്. ഇക്കാര്യത്തില്‍ അഖിലേന്ത്യാതലത്തിലുള്ള സ്റ്റാഫ് പാറ്റേണ്‍കൂടി പരിഗണിക്കും-മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ കണക്കെടുത്തിട്ടില്ലെന്നും ഈ സ്‌കൂളുകള്‍ക്ക് പണം മാത്രമല്ല ആവശ്യമെന്നും കരുതലും സ്‌നേഹവും ക്ഷമയും നല്‍കാന്‍ കഴിയുന്ന സേവനസന്നദ്ധരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, മാർച്ച് 1, ശനിയാഴ്‌ച

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളാകണം: മുഖ്യമന്ത്രി


കൊച്ചി: വിദ്യാര്‍ത്ഥികള്‍ ഭാവിയിലെ തൊഴില്‍ ദാതാക്കളായി മാറണമെന്നും ഇതിനുള്ള എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജിന്റെ എടത്തല കാമ്പസില്‍ പുതുതായി നിര്‍മിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ തലമുറ തൊഴില്‍ അന്വേഷകരല്ല, തൊഴില്‍ ദാതാക്കളാണ്. ഇതിനായി സമൂഹവും സര്‍ക്കാരും അവസരങ്ങള്‍ തുറന്ന് തന്നിരിക്കുകയാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി സംരംഭകത്വനയപ്രകാരം സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളിലൂടെ പുതിയ സംരംഭകരെ സഹായിച്ചുകൊണ്ടിരിക്കുയാണ്. ആയിരത്തിലധികം പുതിയ ആശയങ്ങള്‍ പുതുതലമുറയില്‍നിന്ന് സംഭരിച്ചത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനമാണ് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. 

ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പോലുള്ള നൂതന സംരംഭങ്ങള്‍ കൊണ്ടുവരുമെന്ന് കെ. എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി. കെ. ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.