UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

UDF എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
UDF എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, സെപ്റ്റംബർ 23, ശനിയാഴ്‌ച

ഭരണമികവ് പറഞ്ഞ് വേങ്ങര തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫിന് ഭയം

യു ഡി എഫ് ഒതുക്കുങ്ങല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നു.

സര്‍ക്കാരിന്റെ ഭരണമികവ് പറഞ്ഞ് വോട്ട് പിടിക്കാന്‍ ഭയമായതിനാലാണ് ഇടതു മുന്നണി വേങ്ങരയില്‍ മുസ്ലിം ലീഗിനെതിരെ അപവാദ പ്രചരണം നടത്തുന്നത്. 

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് സ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ ഫീസ് വര്‍ധിച്ചത് കേവലം 47,000 രൂപ മാത്രമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ ഇന്നത് 11 ലക്ഷം രൂപ വരെയായി വര്‍ധിച്ചിരിക്കുന്നു.

ഭരണം പൂര്‍ണമായി സ്തംഭിച്ചു. വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍ നോക്കുകുത്തിയായി ഇരിക്കുകയാണ്. സര്‍ക്കാറിന്റെ 15 മാസത്തെ വികസനം വട്ടപൂജ്യമാണ്. അധികാരത്തിലേറി ഇത്രയായിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ ഇടതു മുന്നണി സര്‍ക്കാരിനായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും ഭരണ പരാജയത്തിനെതിരെ പ്രതികരിക്കാന്‍ കിട്ടിയ അവസരം വേങ്ങരയിലെ വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണം. യു ഡി എഫ് ഭരണകാലത്ത് സംസ്ഥാനത്ത് ഏറ്റവുമധികം വികസനം നടന്ന മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേയുള്ള താക്കീതായിരിക്കണം ഉപതിരഞ്ഞെടുപ്പ്. ജനവിരുദ്ധനയങ്ങള്‍ കാരണം ബി.ജെ.പിക്കും സി.പി.എമ്മിനും തലകുനിച്ച് വോട്ടഭ്യര്‍ഥിക്കേണ്ട അവസ്ഥയാണുള്ളത്. വേങ്ങരയില്‍ യു.ഡി.എഫ്. വിജയിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാള്‍ വലിയ ഭൂരിപക്ഷം ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.


2017, ജൂലൈ 10, തിങ്കളാഴ്‌ച

സി.പി.ഐ പറയുന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍



മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അടക്കമുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും മുസ്‌ലിം ലീഗും സി.പി.ഐയും ചേര്‍ന്ന് പ്രവര്‍ത്തിച്ച നല്ല നാളുകള്‍ ജനങ്ങളുടെ മനസിലുണ്ട്. അതൊന്നും ഇന്നും ജനങ്ങള്‍ മറന്നിട്ടില്ല.


യു.ഡി.എഫ് പിളര്‍ത്താമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം മാത്രമാണ്. സ്വന്തം ക്യാമ്പില്‍ നിന്ന് കക്ഷികള്‍ വിട്ടുപോകാതിരിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രദ്ധിക്കേണ്ടത്. കേരളത്തിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരും. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും.



 

2017, മേയ് 30, ചൊവ്വാഴ്ച

പഴയ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സർക്കാരിന്റെ ഒരു വർഷം

എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു സമീപം ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികൾ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നു.

യു‍ഡിഎഫ് സർക്കാരിന്റെ കാലത്തു ഉദ്ഘാടനം ചെയ്ത പദ്ധതികൾ വീണ്ടും ഉദ്ഘാടനം നടത്തുകയും മുൻ സർക്കാരിന്റെ കാലത്തു പൂർത്തിയാകാറായ പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുകയും മാത്രമാണു ഒരു വർഷത്തിനിടയിൽ പിണറായി സർക്കാർ നടപ്പാക്കിയത്.

ഒരുവർഷത്തിനിടയിൽ എന്തുനേടി എന്നു സർക്കാർ തിരിഞ്ഞു നോക്കണം. പരസ്യമായി പറയാൻ കഴിയില്ലെങ്കിലും സ്വയം ചിന്തിക്കാൻ അതു അവസരമാകും. വാഗ്ദാനവും പ്രവൃത്തിയും തമ്മിലുള്ള വലിയ അന്തരം അപ്പോൾ മനസിസാകും.

വി.എസ്.ശിവകുമാർ ആരോഗ്യ വകുപ്പു മന്ത്രിയിയിരുന്നപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിന് അനുബന്ധമായി വലിയൊരു ആശുപത്രി സമുച്ചയം നിർമിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ അത് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ഒരു ഉദ്യോഗസ്ഥൻ നോട്ടീസുമായി വരുന്നു. ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്നു ആവശ്യവുമായാണ് വന്നത്. ഇതു മുൻപു ഉദ്ഘാടനം ചെയ്തതല്ലേ എന്നു ചോദിച്ചപ്പോൾ ഒന്നുകൂടി ഉദ്ഘാടനം ചെയ്യുന്നെന്നായിരുന്നു മറുപടി. പ്രവർത്തനോദ്ഘാടനമാണ് ഇതെന്നും പറഞ്ഞു. എന്നാൽ മുൻ മന്ത്രിയും എംഎൽഎയുമായ ശിവകുമാറിനെ ക്ഷണിച്ചില്ല. അന്വേഷിച്ചപ്പോൾ മുകളിൽ നിന്ന് അങ്ങനെ നിർദ്ദേശമുണ്ടെന്നായിരുന്നു മറുപടി.

യുഡിഎഫ് സർക്കാർ നേടിയെടുത്തതെല്ലാം ഇല്ലാതാക്കാനാണ് ഇടതു സർക്കാരിന്റെ ശ്രമം. ചവറയിൽ രാജ്യാന്തര നിലവാരത്തിൽ സ്കിൽ ഡവലപ്മെന്റ് അക്കാദമി യുഡിഎഫ് സർക്കാരിന്റെ കാലത്തു നിർമാണം പൂർത്തിയാകാറായതാണ്. പുതിയ സർക്കാർ വന്നശേഷം അതു സ്തംഭിച്ചു കിടക്കുകയാണ്.

പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജ് സ്വകാര്യ മേഖലയ്ക്കു വിട്ടുകൊടുക്കും എന്ന അവസ്ഥ എത്തിയപ്പോഴാണു പെട്ടെന്ന് ഏറ്റെടുക്കാൻ തീരുമാനിച്ചത്. മെഡിക്കൽ ഓഫിസർമാർ ഉൾപ്പെടെയുള്ള നിയമനത്തിനു തസ്തിക സൃഷ്ടിച്ചപ്പോൾ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അതിനാലാണ് നിയമനം നടത്താൻ കഴിയാതെ ആയത്. സർക്കാർ അധികാരത്തിൽ വന്നാലുടൻ മുഴുവൻ കശുവണ്ടി തൊഴിലാളികൾക്കും പണി കൊടുക്കുമെന്നു പറഞ്ഞവർക്ക് ഇപ്പോൾ മറുപടിയില്ല.


(24-May-2017, Kollam)

2017, ഏപ്രിൽ 19, ബുധനാഴ്‌ച

മാർക്​സിസ്​റ്റ്​ പാർട്ടിയുടെ അഹങ്കാരത്തിന്​ കിട്ടിയ തിരിച്ചടി


മാർക്സിസ്റ്റ് പാർട്ടിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനും കിട്ടിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. എന്തുമാകാം എന്ന എൽ.ഡി.എഫിൻറെ നിലപാടിന് കേരള ജനത നൽകിയ തിരിച്ചടിയാണിത്. സർക്കാറിെൻറ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് പറഞ്ഞത് കോടിയേരി ബാലകൃഷ്ണനാണ്.

യു.ഡി.എഫിൻറെ എെക്യവും കെട്ടുറപ്പും തെളിയിച്ച തെരഞ്ഞെുപ്പാണ് മലപ്പുറത്തേത്. 



2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

ഇ.പി ജയരാജന്റെ രാജി മറ്റുവഴികള്‍ ഇല്ലാത്തതിനാൽ


ഇപി ജയരാജന്റെ രാജിയെ സ്വാഗതം ചെയ്യുന്നു. മറ്റു വഴികളില്ലാത്തതിനാലാണ് അദ്ദേഹം രാജി വെച്ചത്. രാജിയെക്കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദഗതികള്‍ കേരളത്തിലെ ജനങ്ങള്‍ അതിന്റേതായ അര്‍ത്ഥത്തില്‍ സ്വീകരിക്കില്ല. കോണ്‍ഗ്രസിനെ ധാര്‍മികതയുടെ പേരില്‍ ഉപദേശിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഒരവകാശവും ഇല്ല.

രക്ഷപെടാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ വന്നപ്പോഴാണ് ഇപി ജയരാജന്‍ രാജി പ്രഖ്യാപിച്ചത്. ഇതിനേക്കാളും വലിയ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ന്നു വന്നപ്പോഴും പാര്‍ട്ടി അതിനെ ന്യായീകരിച്ചും അനുകൂലിച്ചുമാണ് നിന്നിട്ടുള്ളത്.

ഇന്നത്തെ നടപടിയുടെ പേരില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ചുകൊണ്ടുള്ള കോടിയേരിയുടെ നിലപാട് ഒരു വിധത്തിലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. 


കഴിഞ്ഞ യൂ. ഡി. എഫ്. സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങൾ അന്വേഷിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. ആ അന്വേഷണത്തെയും ഏക സ്വരത്തില്‍ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇതിന്റെ പേരിൽ യൂ. ഡി. എഫ്. നേതാക്കളെ അപമാനിക്കാൻ ശ്രമിച്ചാൽ എതിർക്കുക തന്നെ ചെയ്യും. 








2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

കെ.എം.മാണിയ്‌ക്കെതിരെയുള്ള അന്വേഷണ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.


ശ്രി കെ.എം.മാണിയ്‌ക്കെതിരെ വിജിലൻസ് കോടതിയുടെ പുതിയ അന്വേഷണ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.  ഏതു അന്വേഷണവും നടക്കട്ടെ.  തന്റെ നിരപരാധിത്വം തെളിയിക്കുവാൻ ശ്രി കെ. എം. മാണിയ്ക്ക് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

ശ്രി മാണിയ്‌ക്കെതിരെയുള്ള ആരോപണം സംബന്ധിച്ചു യുഡിഫിന്റെ തീരുമാനം അന്നും ഇന്നും ഒന്നാണ്.  അദ്ദേഹം യുഡിഫ് വിട്ടത് കൊണ്ട് നിലപാടിൽ മാറ്റമൊന്നുമില്ല. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വിജിലൻസ് ഉദ്യോഗസ്ഥരെ വിനിയോഗക്കുന്നതു ഇടതു മുന്നണിക്ക് വിനയായി തീരും.


2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

പരിഹരിക്കാൻ കഴിയാത്തവിധത്തിലുള്ള പ്രശ്നങ്ങളൊന്നും കോൺഗ്രസിലില്ല


പ്രശ്നം ഹൈക്കമാൻഡ് ഏറ്റെടുത്തതു കൊണ്ടാണ് തീരുമാനത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇവിടെ പരിഹരിക്കണമെന്നു പറഞ്ഞിരുന്നെങ്കിൽ ആ രീതിയിൽ ചർച്ചയാവാമായിരുന്നു.

യുഡിഎഫിലെ കക്ഷികൾക്കു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മറ്റു പാർട്ടികൾ ഇടപെടുന്നതു സ്വാഭാവികമാണ്. ഇത്തരത്തിൽ കോൺഗ്രസ് പലപ്പോഴും ഇടപെട്ടിട്ടുണ്ട്. അതുപോലെയാണ് കോൺഗ്രസിന്റെ കാര്യത്തിൽ മറ്റു കക്ഷികൾ ഇടപെടുന്നത്.

എ.കെ.ആന്റണിയുടെ വാക്കുകൾക്ക് കോൺഗ്രസിൽ വലിയ പ്രധാന്യമുണ്ട്. കേരള കോൺഗ്രസ് (എം) സ്വന്തമായി തീരുമാനമെടുത്താണ് യുഡിഎഫ് വിട്ടത്. ജനാധിപത്യ ശക്തികൾ ഒരു ചേരിയിൽ നിൽക്കണമെന്ന ആഗ്രഹമാണ് കോൺഗ്രസിനുള്ളത്.




2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

മാണിയുടെ തീരുമാനം വേദനാജനകം


യുഡിഎഫ് വിടാനുള്ള കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയുടെ തീരുമാനം വേദനാജനകം. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. 

യുഡിഎഫ് ഘടക കക്ഷികള്‍ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ അത് ഏതെങ്കിലും കക്ഷിയുടെ മാത്രം പ്രശ്‌നമല്ല. എല്ലാവരുടെയും പ്രശ്‌നമാണ്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ച പോലും നടത്താതെ മാണി പോയത് ശരിയായില്ല. ഇതിന്റെ പേരിൽ കോൺഗ്രസിൽ ചേരിതിരിവ് ഉണ്ടാക്കുവാൻ ശ്രമിച്ചാൽ അത് വിജയക്കത്തില്ല.




2016, ജൂലൈ 28, വ്യാഴാഴ്‌ച

ബിജെപി ക്രിയാത്മക പ്രതിപക്ഷമായി മാറുമെന്ന ഭയം യുഡിഎഫിനില്ല


ക്രിയാത്മക പ്രതിപക്ഷമായി ബിജെപി മാറുമെന്ന ഭയം യുഡിഎഫിനില്ല.  യുഡിഎഫിന്റെ ശൈലി വേറെയാണ്, സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്ന നിലപാടല്ല യുഡിഎഫിന്. ഒരു സർക്കാർ അധികാരത്തിൽ എത്തുമ്പോൾ മുതൽ സമരം തുടങ്ങുന്നതു യുഡിഎഫ് രീതിയല്ല. ബജറ്റിലെ ജനദ്രോഹ നിലപാടുകൾക്കെതിരെ യുഡിഎഫ് ശക്തമായ നിലപാട് എടുത്തു. ഭാഗാധാരത്തിന്റെ നികുതി വർധിപ്പിച്ചതു സംബന്ധിച്ചും നെല്ലിന്റെയും റബറിന്റെയും താങ്ങുവില സംബന്ധിച്ചും യുഡിഎഫിന്റെ ചോദ്യങ്ങൾക്ക് ഇന്നും ധനമന്ത്രി മറുപടി നൽകിയിട്ടില്ല.

ഭൂരിപക്ഷമുള്ള പാർട്ടിക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചു പദവികൾ നൽകാൻ നിയമനിർമാണം ഉണ്ടാക്കാക്കാം.  എന്നാൽ, ദാമോദരൻ കാളാശേരിക്ക് കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകുന്നതിനു മുൻപ് യുഡിഎഫ് സർക്കാർ നിയമ നിർമാണം കൊണ്ടുവന്നപ്പോൾ സിപിഎം എംഎൽഎമാർ നിയമസഭയിൽ ഉപയോഗിച്ച ഭാഷ എന്താണെന്ന് അവർ ഇന്നു പരിശോധിക്കുന്നതു നന്നാകും.

കെ.ബാബുവിനെതിരായ വിജിലൻസ് നീക്കം രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണ്. ഇത്തരം നീക്കങ്ങൾക്കൊണ്ട് തളർത്താമെന്ന് ആരും കരുതേണ്ട. കഴിഞ്ഞ സർക്കാരിന്റെ കാലത്ത തീരുമാനങ്ങൾ സംബന്ധിച്ച് ഈ സർക്കാർ പഠിച്ചു കൊണ്ടേയിരിക്കുകയാണ്, ഒന്നും പുറത്തേക്കു വരുന്നില്ല എന്നേ ഒള്ളു.


2016, ജൂൺ 9, വ്യാഴാഴ്‌ച

തോൽവിയിൽ ഉത്തരവാദിത്തമുള്ളവർ പദവിയിൽ തുടരുന്നത് ശരിയല്ല


ഉമ്മൻ ചാണ്ടി യുഡിഎഫ് ചെയർമാനായി തുടരും. യുഡിഎഫ് ഏകോപനസമിതി യോഗത്തിലാണ് തീരുമാനം. അതേസമയം, യുഡിഎഫ് ചെയർമാനാകാൻ പൂർണസമ്മതം അറിയിച്ചിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. തന്റെ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് തന്റെ അഭിപ്രായങ്ങൾ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. തോൽവിയിൽ ഉത്തരവാദിത്തമുള്ളവർ തുടരുന്നത് ശരിയല്ലെന്നാണ് തന്റെ നിലപാടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യുഡിഎഫ് ചെയർമാൻ പദവി ഏറ്റെടുക്കണമെന്ന സമ്മർദം ശക്തമെങ്കിലും അതുവേണ്ടന്ന നിലപാടിലായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതൃപദത്തിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ നേതൃത്വത്തിൽ അദ്ദേഹം തുടരണമെന്ന ആവശ്യം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടു. ഘടകകക്ഷി നേതാക്കളും ഈ അഭിപ്രായം പങ്കുവച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരു നിര്‍ദേശിച്ചത്. ജോണി നെല്ലൂര്‍  പിന്താങ്ങി. ആദ്യമായാണ് യു.ഡി.എഫ്. ചെയര്‍മാന്‍  പദത്തിലും നിയമസഭാകക്ഷിനേതൃ പദവിയിലും രണ്ടുപേര്‍ വരുന്നത്.

പക്ഷേ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം കൂടി കണക്കിലെടുത്തു നിയമസഭാകക്ഷി നേതൃത്വം ഒഴിഞ്ഞ സാഹചര്യത്തിൽ മറ്റു പദവി ഏറ്റെടുക്കുന്നതു ശരിയല്ലെന്ന സമീപനത്തിലായിരുന്നു അദ്ദേഹം. സാങ്കേതികമായ പദവി ഉമ്മൻചാണ്ടിക്ക് ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഈ വാദത്തെ പിന്തുണയ്ക്കുന്നവരുടെയും അഭിപ്രായം.


നിയമസഭാകക്ഷി നേതാവും യുഡിഎഫ് ചെയർമാനും രണ്ടുപേരാകുന്നത് ഇതാദ്യമാണ്. നേതാക്കളുടെ നിർബന്ധത്തെത്തുടർന്നാണ് ഉമ്മൻ ചാണ്ടി സ്ഥാനമേറ്റെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.

2016, മേയ് 17, ചൊവ്വാഴ്ച

സമ്മതിദാന അവകാശം വിനിയോഗിച്ച ഏവർക്കും നന്ദി


തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 74.12 ശതമാനം വോട്ടര്‍മാര്‍ അവരുടെ സമ്മതിദാന അവകാശം വിനിയോഗിച്ചതായി അറിയാന്‍ കഴിഞ്ഞു. കേരളത്തിലെ ജനങ്ങള്‍ അത്യാവേശപൂര്‍വം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തു. തുടര്‍ ഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഈ ഉയര്‍ന്ന പോളിങ് ശതമാനം പ്രതിഫലിപ്പിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. രണ്ടുമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുടനീളം യു.ഡി.എഫിനോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുകയും സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ്ങ് ബൂത്തിലേക്കെത്തുകയും ചെയ്ത എല്ലാ മലയാളികള്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

2016, മേയ് 16, തിങ്കളാഴ്‌ച

ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകള്‍


മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുണ്ടെന്ന കുപ്രചരണം നടത്തുന്ന ഇടതുപക്ഷത്തിന് സ്വന്തം സ്ഥാനാര്‍ത്ഥികളുടെ കേസുകളെക്കുറിച്ച് മിണ്ടാട്ടമില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 685 കേസുകളാണുള്ളത്. ഇത് വെറുതെ പറയുന്നതല്ല. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേസുകളുടെ കണക്കുള്ളത്. കണക്കുകള്‍ പുറത്തുവന്നതോടെ ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ മൊത്തം 943 കേസുകളാണുള്ളതെന്ന് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാകുന്നു. ഇതില്‍ 685 എണ്ണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയും 152 എണ്ണം ബിജെപി-ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയുമാണ്. 106 കേസുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഏറ്റവും കുടുതല്‍ കേസുകളിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ 617 കേസുകളുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ 79 കേസുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ ആറു കേസുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം വി.എസിനെതിരേ നല്‍കിയിട്ടുള്ള മാനനഷ്ടക്കേസുകളാണ്. ഒരെണ്ണം സെക്രട്ടേറിയേറ്റിനു മുന്നില്‍ നടന്ന പ്രക്ഷോഭസമരവുമായി ബന്ധപ്പെട്ടാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഒരൊറ്റ കേസുമില്ല.

പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ 11 കേസുകളുണ്ട്. തിരുവനന്തപുരം സിബിഐ കോടതിയിലാണു ലാവ്‌ലിന്‍ കേസുള്ളത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിണറായി വിജയന്‍ ഏഴാം പ്രതിയാണ്.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എട്ടു കേസുകളും പയ്യന്നൂര്‍, തളിപ്പറമ്പ് കോടതികളില്‍ ഓരോ കേസും അദ്ദേഹത്തിനെതിരെ ഉണ്ട്.

ഏറ്റവുമധികം കേസുകളുള്ളത് സിപിഎമ്മിലെ നവാഗതനും അഴീക്കോട് സ്ഥാനാര്‍ത്ഥിയുമായ നികേഷ് കുമാറിനെതിരേയാണ്-57 കേസുകള്‍. കഴക്കൂട്ടം സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ 45 കേസുമായി രണ്ടാംസ്ഥാനത്തും തലശേരിയിലെ എ.എന്‍. ഷംസീര്‍ 35 കേസുമായി മൂന്നാം സ്ഥാനത്തുമാണ്.

കുറ്റിയാടി-കെ.കെ.ലതിക 32, നേമം-വി.ശിവന്‍കുട്ടി 31, ആലുവ-വി. സലീം 26, പേരാവൂര്‍-ബിനോയ് കുര്യന്‍ 25, കോതമംഗലം-ആന്റണി ജോണ്‍ 24, അരുവിക്കര-എ.എ. റഷീദ്22, മട്ടന്നൂര്‍-ഇ.പി. ജയരാജന്‍ 21, തൃപ്പൂണിത്തുറ-എം.സ്വരാജ് 20 എന്നിവരാണ് കൂടുതല്‍ കേസുള്ള ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍.

നെഞ്ചത്തു കല്ലെറിഞ്ഞിട്ടും സഹിച്ചു


ബിജെപി ഒരു കാരണവശാലും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിന്റെ മനസ് ബിജെപിയുടെ വിഭാഗീയ ചിന്താഗതിയോട് യോജിക്കുന്നില്ല. ഇടതുപക്ഷവുമായിചേർന്നു മൽസരിച്ചപ്പോഴും അക്കൗണ്ട് തുറക്കാനായിട്ടില്ല. പ്രധാനമന്ത്രിയുടെ സൊമാലിയ പരാമർശത്തിനു ജനം മറുപടി നൽകും. പരാമർശം ലോകമെമ്പാടുമുള്ള മലയാളികൾക്ക് അപമാനം. റബർ കർഷകൻ ഇത്രവലിയ കഷ്ടപ്പാടിലൂടെ കടന്നുപോകുമ്പോൾ കേന്ദ്ര സർക്കാർ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നും മുഖ്യമന്ത്രി കോട്ടയം പ്രസ്ക്ലബ്ബിൽ നടന്ന നിലപാട് 2016 പരിപാടിയിൽ പറഞ്ഞു.

കേരളത്തിൽ മൽസരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. സിപിഎമ്മിന്റെ അക്രമത്തിനെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പു ഫലം. കെ.കെ.രമയ്ക്കെതിരെ നടന്നത് ക്രൂരമായ കടന്നാക്രമണമാണ്. ഇതു തികച്ചും അപലപനീയമാണ്. എത്ര സീറ്റ് കിട്ടും എന്നു പ്രവചിക്കുന്നില്ല. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് കിട്ടും. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുമായുള്ള തന്റെ അടുത്തബന്ധം സിപിഎം ഭയക്കുന്നതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബിജെപി തന്നെ നേരിടുന്നത് രാഷ്ട്രീയമായി ആണെങ്കിൽ സിപിഎം തന്നെ കഴിഞ്ഞ അഞ്ചുവർഷവും നേരിട്ടത് വ്യക്തിപരമായ ആക്രമണത്തിലൂടെയാണ്. എത്രയോ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി വ്യക്തിപരമായി വേട്ടയാടി. സിപിഎം നേതാക്കൾ ജനങ്ങളുമായുള്ള എന്റെ ബന്ധത്തെയും അടുപ്പത്തെയും ഭയക്കുന്നു. ജനസമ്പർക്ക പരിപാടിയിൽ പോകുരുതെന്ന് സിപിഎം ജനങ്ങളെ വിലക്കി. പക്ഷേ സിപിഎം നേതാക്കളുടെ ബന്ധുക്കൾ ജനസമ്പർക്ക പരിപാടിയിൽ വന്നു.

ഇത്രയധികം ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോ? എന്റെ നെഞ്ചത്താണ് കല്ലെറിഞ്ഞത്. എല്ലാം ഞാൻ സഹിച്ചു. എവിടെയെങ്കിലും ഒരു ചെറിയ കല്ലേറുണ്ടായാൽ ഹർത്താൽ നടത്താൻ ചിലർ മടിക്കാറില്ല. ഞാൻ പറഞ്ഞു എനിക്ക് എറി കൊണ്ടതിന്റെ പേരിൽ ഹർത്താൽ പാടില്ല. ഒരു വാഹനവും തടഞ്ഞില്ല. ഒരു ഹർത്താൽ വന്നാൽ ഒരു ദിവസം സ്തംഭിക്കും. മൂന്ന് ദിവസം എടുക്കും സാധാരണ ജനജീവിതത്തിലേക്ക് വരാൻ.

ഇടതുസർക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥരെ പഴിചാരിയാണ് മന്ത്രിമാർ രക്ഷപ്പെട്ടത്. അഞ്ചുകൊല്ലത്തിനിടെ ഞാൻ ഒരു ഉദ്യോഗസ്ഥനെയും കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. എല്ലാത്തിന്റെയും ഉത്തരവാദിത്വം മുഖ്യമന്ത്രിയായ ഞാൻ ഏറ്റെടുത്തിട്ടേയുള്ളു. ഒരു പ്രശ്നത്തിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും ഞാനൊഴിഞ്ഞുമാറില്ല. ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും കാര്യത്തിൽ എനിക്ക് തന്നെയാണ് ഉത്തരവാദിത്വം–മുഖ്യമന്ത്രി പറഞ്ഞു 

2016, മേയ് 14, ശനിയാഴ്‌ച

മൂന്നു പതിറ്റാണ്ടിനിടെ കേരളം കണ്ടിട്ടില്ലാത്ത വികസനമാണ് നടത്തിയത്


ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെ എല്‍.ഡി.എഫ് മനപ്പൂര്‍വം ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം പ്രചാരണം അവസാനിക്കാറായ ഘട്ടത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കട്ടെ. മൂന്നു പതിറ്റാണ്ടിനിടെ കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ വികസനം എല്‍.ഡി.എഫ്. ഒരു പ്രചാരണ വിഷയമാക്കാത്തത് ഇതുകൊണ്ടാണ്. യു.ഡി.എഫ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചതും പൂര്‍ത്തിയാക്കിയതുമായ വന്‍കിട വികസന പദ്ധതികളും ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാനാകുക.

മനുഷ്യ വിഭവ സൂചികകളുടെ (ഹ്യൂമണ്‍ ഡെവലപ്‌മെന്റ് ഇന്റക്‌സ്) അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് എന്നു മാത്രമല്ല, ബ്രിട്ടണ്‍, ജര്‍മനി എന്നീ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണെന്നു കാണാനാകും.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയുടെ മുന്നിലെത്തി. 2014-15ൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.31 ശതമാനം ആയിരുന്നു, ഇന്ത്യയുടേത് 10.5 ശതമാനവും.

കാര്‍ഷിക, വ്യാവസായിക പശ്ചാത്തല സൗകര്യ മേഖലയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച നേടാതെ മനുഷ്യ വിഭവ സൂചികകള്‍ ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്താനാകില്ലെന്ന പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാനം എത്തിച്ചേര്‍ന്നിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അധികാരത്തിലിരുന്ന യു.ഡി.എഫ്. സര്‍ക്കാര്‍ വ്യാവസായിക പശ്ചാത്തല മേഖലയില്‍ വന്‍കിട പദ്ധതികള്‍ നടപ്പാക്കിയത്.

20,000 കോടി രൂപയോളം മുതല്‍മുടക്കുള്ള വന്‍കിട വികസന പദ്ധതികളാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, സ്മാര്‍ട്‌സിറ്റി, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, 245 പാലങ്ങള്‍ എന്നിവയാണ് വന്‍കിട പദ്ധതികള്‍. വന്‍കിടപദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ അവഗണിക്കപ്പൈതിരിക്കാന്‍ അവര്‍ക്കുവേണ്ടി കരുതലില്‍ അധിഷ്ഠിതമായൊരു നയവും സര്‍ക്കാര്‍ നടപ്പിലാക്കി. യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ വികസന പദ്ധതികള്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ദ്രുതഗതിയിലാക്കാനും ഉതകുമെന്ന് ഉറപ്പാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച നേടിയ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിനെത്താന്‍ കഴിയുന്ന വ്യാവസായിക വികസന അടിത്തറ ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്.എന്നാല്‍ ഇതിനകം പലതവണ കേരളം ഭരിച്ച ഇടതുപക്ഷ സര്‍ക്കാരുകള്‍ വ്യാവസായിക പശ്ചാത്തല വികസനം സംബന്ധിച്ച് കൈക്കൊണ്ട നിലപാട് എന്തായിരുന്നു?

യു.ഡി.എഫ്. ഭരിക്കുന്ന സമയത്തെല്ലാം പ്രത്യയശാസ്ത്രത്തെ മറയാക്കി വികസന പദ്ധതികളെ അഴിമതി, ഭൂമി കുംഭകോണം, റിയല്‍ എസ്‌റ്റേറ്റ് എന്നിങ്ങനെ പറഞ്ഞ് എല്‍.ഡി.എഫ് എതിര്‍ത്തതിലൂടെ കേരളത്തെ ഒരു പിന്നോക്ക സംസ്ഥാനമാക്കി നിലനിര്‍ത്തി. കമ്പ്യൂട്ടറുകള്‍ തല്ലിപ്പൊളിച്ചും വിമാനത്താവളങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ തങ്ങളുടെ നെഞ്ചില്‍ക്കൂടി റണ്‍വേ പണിയണമെന്നു പറഞ്ഞും വികസന പ്രവര്‍ത്തനങ്ങളെ അവര്‍ അട്ടിമറിക്കുകയായിരുന്നു. 2001-2006 കാലഘട്ടത്തിലെ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്‌സിറ്റി പദ്ധതി ശ്രീ. വി.എസ്.അച്യുതാനന്ദന്റെ നിലപാടുമൂലം ഒരു പതിറ്റാണ്ടുകാലമാണ് മുടങ്ങിക്കിടന്നത്. ഇന്ത്യയുടെ ഐ.ടി. തലസ്ഥാനമാകാനുളള അവസരമാണ് ഇതിലൂടെ കേരളത്തിന് നഷ്ടപ്പെട്ടത്. അരലക്ഷത്തിലധികം ഐ.ടി. പ്രൊഫഷണലുകളാണ് കേരളത്തില്‍നിന്നു കുടിയേറി കര്‍ണാടകത്തിലെ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെയെല്ലാം ഏക ഉത്തരവാദികള്‍ ഇടതുപക്ഷമല്ലേ?

ഈ യു.ഡി.എഫ്. സര്‍ക്കാരിന്റെ വികസന വീക്ഷണത്തിന്റേയും ഇച്ഛാശക്തിയുടേയും പ്രതിഫലനമാണ് കേരളത്തിന്റെ സ്വപ്‌നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. 7525 കോടി രൂപ നിര്‍മാണ ചെലവ് വരുന്ന പദ്ധതിക്കുവേണ്ടി യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ അശ്രാന്ത പരിശ്രമം കേരളീയക്ക് ബോധ്യമുള്ളതാണ്. ഈ പദ്ധതിയിലാണ് 6000 കോടി രൂപയുടെ അഴിമതി പിണറായി വിജയന്‍ ആരോപിച്ചത്. പിന്നീട് ശ്രീ പിണറായി വിജയന്‍ ഈ നിലപാടില്‍നിന്നു പിന്മാറുകയും വിഴിഞ്ഞം പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു.

ഈ സര്‍ക്കാരിന്റെ സുവര്‍ണ പദ്ധതികളില്‍ ഒന്നായ കൊച്ചി മെട്രോ റയില്‍ പദ്ധതിയെക്കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് ഈ തെരഞ്ഞെടുപ്പു കാലത്ത് വോട്ടിനുവേണ്ടി എല്‍.ഡി.എഫ്. പറഞ്ഞുപരത്തുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ ഭഗീരഥ പ്രയത്‌നംകൊണ്ട് കൊച്ചി മെട്രോ റയില്‍ പദ്ധതി പൂര്‍ടത്തീകരണത്തോടടുത്തു. 5181 കോടി രൂപ ആകെ ചെലവുവരുന്ന പദ്ധതി കേരളത്തിന്റെ വികസന പന്ഥാവിലെ ഒരു നാഴികക്കല്ലായിരിക്കും. 1892 കോടി രൂപ അങ്കലില്‍ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഒരു വന്‍കിട പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. ഇപ്പറഞ്ഞവയൊക്കെയാണ് യു.ഡി.എഫ്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍.

ഏതു സര്‍ക്കാരിന്റെ കാലത്താണ് കേരളം ഇത്രയേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ളത്?

ഈ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും മറ്റ് അസംഖ്യം വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ഈ ഭരണം തുടര്‍ന്നേ മതിയാകൂ. അതുകൊംണ്ടാണ് വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന മുദ്രാവാക്യം ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.

കണ്‍മുന്നിലുള്ള വികസന യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ വോട്ട് ചോദിക്കുന്നത്. ഈ വികസന നേട്ടങ്ങളെക്കുറിച്ച് ഒരു തുറന്ന ചർച്ച നടത്താന്‍ എല്‍.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ശ്രീ. പിണറായി വിജയനെ ഞാന്‍ ക്ഷണിക്കുന്നു.

2016, മേയ് 12, വ്യാഴാഴ്‌ച

പൂന്തോട്ടത്തിലേക്കു വിഷവിത്ത് എറിയരുത്



കേരളത്തെ അപമാനിച്ചുകൊണ്ട് ബി.ജെ. പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മറ്റു നേതാക്കളും നടത്തുന്ന ജല്പനങ്ങള്‍ അടിയന്തരമായി നിര്‍ത്തണം.
ബലാല്‍ക്കാരം, പരസ്യമായി വെട്ടിക്കൊല്ലല്‍, രാഷ്ട്രീയകൊലപാതകങ്ങള്‍, കുട്ടികളുടെ വ്യാപകമായ ദുരുപയോഗം, മദ്യപാനം, മയക്കുമരുന്നുപയോഗം, തകര്‍ന്ന ആരോഗ്യവിദ്യാഭ്യാസ മേഖല, പ്രകൃതിവിഭവങ്ങളുടെ കൊള്ളയടി തുടങ്ങിയവയാണ് കേരളത്തിലെ ജനങ്ങളുടെ മുഖമുദ്ര എന്നാണ് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരിക്കുന്നത്.

ദൈവത്തിന്റെ നാട്ടിലാകെ അന്ത:ച്ഛിദ്രമാണെന്നും ആളുകളാകെ ആധിയിലാണെന്നും അദ്ദേഹം ആരോപിക്കുന്നു. മലയാളികളെക്കുറിച്ചും കേരളത്തെക്കുറിച്ചുമൊക്കെ എങ്ങനെ ഇങ്ങനെ തട്ടി വിടാന്‍ കുമ്മനത്തിനു കഴിയുന്നു? ഇത്തരം പച്ചക്കള്ളങ്ങളാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. ദെവത്തിന്റെ അതിമനോഹരമായ പൂന്തോട്ടം എന്നു ഗുരുനിത്യ ചൈതന്യയതി വിശേഷിപ്പിച്ച കേരളത്തിലേക്ക് വിഷവിത്തുകള്‍ എറിയരുതേ.

ഭാരതമാതാവെന്നു പറയാന്‍ സഖാക്കള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പാക്കിസ്ഥാന്‍ അനുകൂല നിലപാട് എടുക്കുന്നവരാണെന്നും കുമ്മനം പറഞ്ഞത് അങ്ങേയറ്റം അപലപനീയമാണ്.

സ്വാതന്ത്യസമരത്തെ ഒറ്റിക്കൊടുക്കുകയും ഇന്ത്യ സ്വാതന്ത്യം പ്രാപിച്ചപ്പോള്‍ അത് അംഗീകരിക്കാതിരിക്കുകയും ചെയ്ത ചരിത്രം കമ്യൂണിസറ്റുകാര്‍ക്കുണ്ടെങ്കിലും കുമ്മനം ഇപ്പോള്‍ തുപ്പുത് വര്‍ഗീയ വിഷമാണ്.

ഭാരതത്തിന്റെ ആത്മീയാചാര്യന്‍ ആദിശങ്കരനും ഗണിതശാസ്ത്ര വിദഗ്ധന്‍ സംഗമഗ്രാമ മാധവനും ജന്മം നല്കിയ നാടാണു കേരളമെന്നു കുമ്മനം പറയുന്നു. എന്നാൽ, അവര്‍ പകര്‍ന്നു തന്ന ആധ്യാത്മിക ബോധവും ശാസ്ത്രബോധവും യുക്തിബോധവുമൊക്കെയാണ് കുമ്മനത്തെപ്പോലുള്ളവര്‍ ഇപ്പോള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്.

നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി സമുദായങ്ങള്‍ സഹകരിച്ചും സഹിഷ്ണുതയോടുകൂടിയും വാഴുന്ന സ്ഥലമാണു കേരളം. മതമേതായാലും മനുഷ്യന്‍ നന്നായാൽ മതിയെന്നും ജാതിഭേദം മതദ്വേഷം- ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്നും ഉദ്‌ഘോഷിച്ച് സംസ്ഥാനത്തെ നവോത്ഥാനത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണു കേരളം. ഏഴാം നൂറ്റാണ്ടില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ഭരിച്ച ചേരമാന്‍ പെരുമാള്‍ എന്ന ഹിന്ദു രാജാവ് നല്കിയ സ്ഥലത്ത് ഉയര്‍ന്ന ചേരമാന്‍ ജുമ മസ്ജിദാണ് ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മോസ്‌ക്. ലോകമെമ്പാടും യഹൂദരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ജോസഫ് റബ്ബാന്‍ എന്ന യൂദപ്രമാണിക്ക് കൊടുങ്ങല്ലൂരിലെ ഭാസ്‌കര രവിവര്‍മ രാജാവ് ആചന്ദ്രതാരം പ്രത്യേകാവകാശങ്ങള്‍ നല്കി അവര്‍ക്ക് അഭയം നല്കിയ നാടാണു കേരളം. എരുമേലിയില്‍ പേട്ട തുള്ളി വാവരെ തൊഴുതശേഷമാണ് കാനനവാസന്റെ അടുത്തേക്ക് അയ്യപ്പഭക്തര്‍ നീങ്ങുന്നത്. അങ്ങനെയുള്ള കേരളത്തെ പോറലേല്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കേരളത്തിന്റെ ഉന്നതമായ ജനാധിപത്യ, മതേതരത്വ, ചരിത്രബോധമാണ് സങ്കുചിത ചിന്താഗതിക്കാരായ ബി. ജെ. പി പരിവാരങ്ങളെ ഇവിടെ നിന്നും അകറ്റിനിര്‍ത്തിയിരിക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ കേരളം എക്കാലത്തും ചെറുത്തുതോല്പിച്ചിട്ടുണ്ട്, ഇനിയുമതു തുടരും.



2016, മേയ് 6, വെള്ളിയാഴ്‌ച

അതീവദൂരമുണ്ടവിശ്രമം നടക്കുവാൻ


കാലാവധി പൂർത്തിയാക്കി തിരിഞ്ഞുനോക്കുമ്പോൾ എനിക്കു സംതൃപ്തിയേ ഉള്ളൂ. കഴിഞ്ഞു പോയ 1826 ദിവസവും നന്നായി അദ്ധ്വാനിച്ചു. ജനങ്ങളിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും എപ്പോഴും ഇറങ്ങിച്ചെന്നു. അവരുടെ പ്രശ്നങ്ങൾക്ക് കഴിയുന്നത്ര പരിഹാരം ഉണ്ടാക്കി. വികസന ക്ഷേമ പ്രവർത്തനങ്ങൾ മത്സരിച്ചു തന്നെ നടപ്പാക്കി. കേരളത്തിൽ ഒന്നും നടക്കില്ലെന്നും വലിയ പദ്ധതികൾ നടപ്പാക്കാനുള്ള കഴിവ് കേരളത്തിനില്ലെന്നുമുള്ള ധാരണയാണ് മാറ്റിയെടുത്തത്. വികസനരംഗത്ത് ദീർഘകാലമായി നിലനിന്ന മരവിപ്പ് മാറ്റിയെടുക്കാൻ നമുക്കു സാധിച്ചു. 1973ൽ ഇടുക്കി അണക്കെട്ടിനും 1993ൽ നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം ഇതാദ്യമായി വൻകിട പദ്ധതികൾ യാഥാർത്ഥ്യമായി.

36 വർഷത്തിനുശേഷം 11 പുതിയ മെഡിക്കൽ കോളജുകൾ വന്നു. ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ 245 പാലങ്ങളാണു തീർന്നത്. പട്ടികജാതിക്കാർക്ക് പുതിയ മെഡിക്കൽ കോളജും മൂന്നു പുതിയ ആർട്സ് ആൻഡ് സയൻസ് കോളജും ലഭിച്ചു. സർക്കാർ മേഖലയിൽ പുതുതായി 22 ആർട്സ് ആൻഡ് സയൻസ് കോളജുകൾ അനുവദിച്ചു. മലയാളം സർവകലാശാല വന്നു. സമയബന്ധിതമായാണ് ചെറുതും വലുതുമായ എല്ലാ പദ്ധതികളും നടപ്പാക്കിയത്. ഇന്ന് നായ്ക്കളെ കാത്ത് ശിലാഫലകങ്ങളില്ല. പാതിവഴിയിലായ പദ്ധതികളില്ല. ഇതെല്ലാം കേരളത്തിൽ ഉണ്ടായ വലിയ മാറ്റങ്ങളാണ്.

ക്ഷേമപ്രവർത്തനങ്ങൾ


യു.ഡി.എഫ് സർക്കാർ ചെയ്ത ക്ഷേമപ്രവർത്തനങ്ങളുടെ മേലേ നിൽക്കാൻ രാജ്യത്തെ ഒരു സംസ്ഥാനത്തിനും കഴിയില്ല. ആ ടെമ്പോ നിലനിർത്തുകയെന്നതായിരിക്കും പുതിയ സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മൂന്നു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ 42 ദിവസമാണ് പ്രഭാതം മുതൽ പാതിരാ പിന്നിട്ടും ഞാൻ ജനങ്ങളോടൊപ്പം ചെലവഴിച്ചത്. 7.89 ലക്ഷം പരാതികൾക്ക് അന്നു പരിഹാരം കണ്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 798 കോടി രൂപ നല്കിയപ്പോൾ ഇടതുസർക്കാർ നൽകിയത് 120 കോടി രൂപ. ലോട്ടറി മാഫിയയെ ആട്ടിയോടിച്ചപ്പോൾ കിട്ടിയ 1,200 കോടി രൂപ കാരുണ്യ ചികിത്സാനിധിയിലൂടെ പാവപ്പെട്ട രോഗികളിലെത്തി. ഇടതു സർക്കാർ 12.90 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നല്കിയപ്പോൾ യു.ഡി.എഫ് സർക്കാർ 34.43 ലക്ഷം പേർക്കു നല്കി. പെൻഷൻ തുക ഇരട്ടിയിലധികമാക്കി.

സമൂഹത്തിൽ ആരോരുമില്ലാത്ത ആറു ലക്ഷം അഗതികളെ സംരക്ഷിക്കുന്ന ആശ്രയ പദ്ധതി എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കിയതിൽ എനിക്ക് അവരോട് പ്രത്യേക നന്ദിയുണ്ട്. നടപ്പാക്കാൻ വിമുഖത കാട്ടിയ ചിലരുടെ ഫണ്ട് തടഞ്ഞു വയ് ക്കേണ്ടി വന്നെങ്കിലും ആത്യന്തികമായി എല്ലാവരും സഹകരിച്ചു. കിടപ്പുരോഗികളായ 63,544 പേർക്കാണ് ഇപ്പോൾ സഹായം നല്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് അത് 680 പേർക്കായിരുന്നു. ഇവരെ പരിപാലിക്കുന്നവർക്ക് സർക്കാർ പ്രതിമാസം 525 രൂപ സഹായവും നല്കുന്നുണ്ട്.

സ് പെഷ്യൽ സ് കൂളുകൾ


മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ് പെഷൽ സ് കൂളുകളെ എയ്ഡഡ് ആക്കിയതാണ് മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ പരിഗണന വേണ്ട കുട്ടികളാണിവർ. എന്നാൽ, സാധാരണ കുട്ടികൾക്കുള്ള പരിഗണനപോലും ഇവർക്കില്ല. കാരണം ഇവർക്ക് അൺഎയ്ഡഡ് സ് കൂളുകളേ ഉള്ളൂ. ഇവരെ പഠിപ്പിക്കുകയെന്ന ശ്രമകരമായ ജോലി ചെയ്യുന്ന അധ്യാപകർക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളം. അടുത്ത കാലത്ത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 33 ബഡ്സ് സ് കൂളുകൾ തുടങ്ങിയെങ്കിലും 292 സ്വകാര്യ സ് പെഷ്യൽ സ് കൂളുകളാണുള്ളത്. അവയിൽ നൂറിലധികം കുട്ടികൾ പഠിക്കുന്ന 33 സ് കൂളുകളെയാണ് ആദ്യഘട്ടം എയ്ഡഡ് ആക്കിയത്. രണ്ടാം ഘട്ടത്തിൽ 50നും 100നും ഇടയ്ക്ക് കുട്ടികളുള്ളവയെ എയ്ഡഡാക്കാനും തീരുമാനമായി. ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നത് എന്നെ അത്ഭുതപ്പെടുത്തി.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 2011ലെ ബഡ്ജറ്റിൽ അരക്കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഇടതുസർക്കാർ പൊടിയുംതട്ടി അധികാരമൊഴിഞ്ഞു. ഈ സർക്കാർ 150 കോടി രൂപ സഹായധനം നല്കി. അവർക്ക് വിപുലമായ പുനരധിവാസ പാക്കേജ് നടപ്പാക്കി. ഒരു വില്ലേജ് തന്നെ അതിനായി ഉയർന്നു വരുകയാണ്. രണ്ടു രൂപ അരി നല്കുമെന്ന് ഇടതുസർക്കാർ പ്രകടനപത്രികയിൽ പറഞ്ഞിട്ട് അതു നടപ്പാക്കാൻ നാലു വർഷം വേണ്ടി വന്നു. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആദ്യത്തെ നൂറു ദിവസത്തിനുള്ളിൽ ഒരു രൂപ അരി പദ്ധതി നടപ്പാക്കി. ഇപ്പോൾ അരി സൗജന്യം. കേരളത്തിൽ പട്ടിണി മരണം നിന്നത് ഈ നടപടിയിലൂടെയാണ്. ''മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ട് കാത്തിടേണ്ട മാമക പ്രതിജ്ഞകൾ... അനക്കമറ്റു നിദ്രയിൽ ലയിപ്പതിനു മുമ്പിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാൻ...'' എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയാണ് എനിക്കിപ്പോൾ ഓർമ വരുന്നത്. എന്നെ ഉറക്കം കെടുത്തുന്ന ഭാവിയെക്കുറിച്ചുള്ള എന്റെ ചില സ്വപ്നങ്ങൾ കൂടി പങ്കവയ്ക്കട്ടെ.

1) മദ്യരഹിത കേരളം

  • 730 ത്രീ സ്റ്റാർ ഫോർ സ്റ്റാർ ബാറുകൾ അടഞ്ഞുതന്നെ കിടക്കും. അവയെ അപ് ഗ്രേഡ് ചെയ്ത് ഫൈവ് സ്റ്റാറാക്കാൻ അനുവദിക്കില്ല. പുതിയ ഫൈവ് സ്റ്റാർ അനുവദിക്കാൻ കൂടുതൽ കർശന വ്യവസ്ഥകൾ. 
  • എല്ലാ വർഷവും 10 ശതമാനം വീതം മദ്യവില്പനശാലകൾ പൂട്ടുന്നു. 
  • ഭാവിയിൽ സമ്പൂർണ മദ്യരഹിത സംസ്ഥാനം 

2) അക്രമരഹിത കേരളം

  • കൊലപാതക രാഷ്ട്രീയത്തിനെതിരേ കർശന നടപടികൾ 
  • ബ്ലേഡ് മാഫിയയേയും ഗുണ്ടകളെയും തലപൊക്കാൻ അനുവദിക്കില്ല 
  • നിയമവാഴ്ചയിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരണം 
  • ലഹരി വിമുക്ത കേരളം 

3) യുവാക്കളുടെ കേരളം

  • സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും പരമാവധി പ്രോത്സാഹനം 
  • ഐ.ടിയിതര മേഖലകളിലേക്കും സ്റ്റാർട്ടപ്പുകൾ 
  • അഭ്യസ്തവിദ്യരായ എല്ലാവർക്കും തൊഴിൽ; തൊഴിൽ നൈപുണ്യ പദ്ധതികൾ 

4) അടിസ്ഥാനസൗകര്യ വികസനം
  • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ റെയിൽ 
  • ദേശീയപാതകളുടെ വികസനം; മലയോര ഹൈവേ 
  • ദേശീയ ജലപാതയ്ക്കും കടൽ മാർഗമുള്ള ചരക്കു ഗതാഗതത്തിനും പ്രാധാന്യം 

5) വിഷരഹിത പച്ചക്കറി

  • കൃഷി, പച്ചക്കറി, പാൽ എന്നിവയിൽ സ്വയംപര്യാപ്തത 
  • വിഷരഹിത പച്ചക്കറി 
  • കാർഷികോല്പന്നങ്ങൾക്ക് ന്യായവില 
  • പാൽ ഉല്പാദനത്തിൽ റെക്കാർഡ് 

6) പ്രവാസികൾക്ക് ക്ഷേമം

  • പ്രവാസികൾക്ക് വോട്ടവകാശം 
  • മടങ്ങിയെത്തുന്നവർക്ക് സഹായം 
  • മിതമായ വിമാനനിരക്ക് 

7) എല്ലാവർക്കും കാരുണ്യം

  • ക്ഷേമപെൻഷൻ ശമ്പളംപോലെ എല്ലാ മാസവും തുടരണം 
  • വൃദ്ധർ, വികലാംഗർ തുടങ്ങിയവർക്ക് കൂടുതൽ പരിഗണന 
  • എല്ലാ കുട്ടികൾക്കും കേഴ്വി, ശബ്ദം 

8) പരിസ്ഥിതി സംരക്ഷണം

  • നദികൾ, കാടുകൾ, കുളങ്ങൾക്ക് സംരക്ഷണം 
  • നീർത്തടങ്ങൾക്ക് കാവൽ 
  • കർഷകർക്കു ദോഷകരമാകാതെ പരിസ്ഥിതി സംരക്ഷണം 

9) സുതാര്യത

  • സർക്കാരിന്റെ എല്ലാ മേഖലകളിലും സുതാര്യത 
  • അഴിമതിരഹിത കേരളം ലക്ഷ്യം 
  • ശക്തമായ നടപടികൾ 

10) എല്ലാവർക്കും ആരോഗ്യം

  • ആരോഗ്യം ജനങ്ങളുടെ അവകാശം 
  • അലോപ്പതി, ആയുർവേദം, ഹോമിയോ ആശുപത്രികൾ എല്ലാ പഞ്ചായത്തുകളിലും 
  • കേരളം രാജ്യത്തിന്റെ ആയുർവേദ ഹബ് 

11) ഉന്നതവിദ്യാഭ്യാസത്തിൽ കേരളം രാജ്യത്തിന്റെ ഹബ്

  • വിദേശ സർവകലാശാലകൾ 
  • സ്വയംഭരണ കോളജുകൾ 
  • വിദ്യാഭ്യാസ വായ്പ ഉദാരം 

12) മാലിന്യ നിർമാർജനം
  • ജനങ്ങളെ ബോധ്യപ്പെടുത്തി കൂടുതൽ പദ്ധതികൾ 
  • ഉറവിടത്തിൽ തന്നെ സംസ് കരണം 

14) ഭൂരഹിതരില്ലാത്ത നാട്: എല്ലാവർക്കും വീട്
  • എല്ലാ ജില്ലകളും ഭൂരഹിതരില്ലാത്തതാകണം 
  • പട്ടികജാതി/ പട്ടികവർഗത്തിലെ എല്ലാവർക്കും വീട്, ഭൂമി 
  • പാവപ്പെട്ടവർക്ക് 1.72 ലക്ഷം വീടുകൾ കൂടി 

15) എല്ലാവർക്കും കുടിവെള്ളം; വെളിച്ചം

  • ഗുണനിലവാരമുള്ള വെള്ളം; കുറഞ്ഞ ചെലവിൽ 
  • ലോഡ് ഷെഡിംഗ് ഇല്ലാത്ത നാളുകൾ തുടരും 
  • കൂടുതൽ വൈദ്യുതി പദ്ധതികൾ 

16) ഗ്രാമങ്ങളും പരമ്പരാഗതമേഖലയും

  • ഗ്രാമീണറോഡ് നിർമാണം 
  • തൊഴിലുറപ്പ് പദ്ധതിക്ക് പ്രാമുഖ്യം 
  • പരമ്പരാഗതമേഖലയ്ക്കു പ്രത്യേക കരുതൽ 

17. വിശപ്പില്ലാത്ത കേരളം

  • 95 ലക്ഷം പേര്ക്ക് അഞ്ചുവർഷവും അരി ഒരു രൂപയ്ക്ക് 
  • ഇനി അതും സൗജന്യം. 
  • സൗജന്യ അരി നല്കുന്ന രണ്ടാമത്തെ സംസ്ഥാനമാണു കേരളം 

18). സ്ത്രീ സൗഹൃദ സംസ്ഥാനം
  • 150 കോടിയുടെ ജെൻഡർ പാർക്ക് 
  • നിർഭയ ഷെൽട്ടറുകൾ 
  • സ്ത്രീശക്തി ലോട്ടറി വിപുലീകരിക്കും 

19). വളർച്ചയിൽ ഒന്നാമത്

  • ദേശീയ നിരക്കിനേക്കാൾ ഉയർന്ന വളർച്ചാ നിരക്ക് 
  • രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനം 

20) വിഷൻ 2030

  • സ്വപ്നങ്ങൾ പ്രായോഗികമാക്കാൻ വിഷൻ 2030 
  • രാജ്യത്ത് ആദ്യമായി അഞ്ചു വർഷത്തിന് അപ്പുറത്തേയ്ക്ക് ആസൂത്രണം 
  • പ്രതിശീർഷവരുമാനത്തിൽ അഞ്ചിരട്ടി വർധന 
  • സ് കാൻഡിനേവിയൻ രാജ്യങ്ങളുടെ നിലവാരത്തിലേക്ക്

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ചരിത്രനിയോഗത്തിന്റെ പടിവാതിലിൽ


ഇത്ര കഠിനമായിരിക്കും ഈ യാത്രയെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. മനസറിയാത്ത കാര്യങ്ങൾ, സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ഭയപ്പെടുന്ന കാര്യങ്ങൾ ഒക്കെ കേട്ടു. നിശബ്ദനായി ഒരുപാട് സഹിച്ചു. എങ്കിലും ആരോടും പകയോ, വിദ്വേഷമോ ഇല്ലാതെ കാലാവധി പൂർത്തിയാക്കുന്നു.

അഞ്ചുവർഷം മുമ്പ്   നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജനങ്ങളും പാർട്ടിയും യു.ഡി.എഫും എന്നെ ഒരു ഉത്തരവാദിത്വം ഏല്പിച്ചു. മുള്ളിന്മേൽ നിന്നാണങ്കിലും അതു  ഭംഗിയായി നിറവേറ്റിയ ചാരിതാർത്ഥ്യം എനിക്കുണ്ട്. ഇതിനിടയിൽ മനഃപൂർവമല്ലാത്ത ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അതു ബോദ്ധ്യപ്പെട്ട ആ നിമിഷം പിൻവലിക്കുകയും ചെയ്തു. പക്ഷേ, മനഃസാക്ഷിയുടെ മുന്നിലും എന്നെ വിശ്വസിച്ചവരുടെ മുന്നിലും തല ഉയർത്തി തന്നെയാണ് നില്ക്കുന്നത്. 

എപ്പോൾ വേണമെങ്കിലും നിലംപൊത്തുമെന്നു പ്രതീക്ഷിച്ചവരെ പാടെ നിരാശപ്പെടുത്തിക്കൊണ്ടാണ് സർക്കാർ കാലാവധി പൂർത്തിയാക്കിയത്. ഇപ്പോൾ ജനങ്ങൾ പറയുന്നൂ, ഈ സർക്കാർ അധികാരത്തിൽ തുടരുമെന്ന്. പ്രതിപക്ഷത്തിന്റെ കിരാതമായ പ്രക്ഷോഭങ്ങൾക്കിടയിലും അപഹാസ്യമായ വ്യക്തിഹത്യകൾക്കിടയിലും അടിപതറാതെ നിന്നു നടത്തിയ വികസനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അഞ്ചു വർഷം പൂർത്തിയാക്കിയ സർക്കാരിനെതിരെ സ്വാഭാവികമായി ഉയരേണ്ട ഭരണവിരുദ്ധ വികാരം ഒരിടത്തും കാണുന്നില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽനിന്ന് സർക്കാർ ഓടിയകലുകയോ, ആരെയും പഴിചാരി രക്ഷപ്പെടുകയോ ചെയ്തില്ല. നിശ്ചയദാർഢ്യത്തോടെ അവയ്ക്കെല്ലാം പരിഹാരം കണ്ടെത്തി. 

ഇനി പ്രതിപക്ഷം അധികാരത്തിൽ വരരുതെന്ന് ജനങ്ങൾ പറയുന്നത് എന്തുകൊണ്ടാണെന്നു നോക്കാം. വികസനക്ഷേമരംഗത്ത് ഇപ്പോൾ നിലവിലുള്ള ടെമ്പോ യു.ഡി.എഫിനല്ലാതെ മറ്റാർക്കും നിലനിറുത്താനാവില്ലെന്നു ജനങ്ങൾക്കു ബോദ്ധ്യമുണ്ട്. ബാറുകൾ പൂട്ടിയതോടെ വീടുകളിലും സമൂഹത്തിലും ഉണ്ടായ സമാധാനാന്തരീക്ഷം നഷ്ടപ്പെടരുതെന്ന് അവർ ആഗ്രഹിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിന്റെ കണ്ണൂർ പകർപ്പിനെ ജനങ്ങൾ ഭയക്കുന്നു. 

സ്റ്റാർട്ടപ്പുകളിലൂടെയും മറ്റും തുറന്ന ഒരുപാട് പുതിയ അവസരങ്ങൾ ഇല്ലാതാകുമോയെന്ന് യുവാക്കളും അവരുടെ മാതാപിതാക്കളും ആശങ്കപ്പെടുന്നു. യു.ഡി.എഫ് ഒരു ചരിത്രനിയോഗത്തിന്റെ പടിവാതിലിലാണിപ്പോൾ. യു.ഡി.എഫ് യോഗങ്ങളിൽ കാണുന്ന വമ്പിച്ച ആൾക്കൂട്ടവും ജനങ്ങളുടെ പ്രതികരണവുമൊക്കെ ഈ നിയോഗം ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ വ്യക്തമായ സൂചനയാണ്.

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി - വി.എസ്-ന് ഒരു തുറന്ന കത്ത്


പ്രതിപക്ഷ നേതാവ് ശ്രീ വി.എസ്.

കേരളത്തിന്റെ 'വിരൽതുമ്പിൽ സ്മാർട്ട് അച്യുതാനന്ദൻ' എന്നെല്ലാമുള്ള വിശേഷണത്തോടെ അങ്ങ് നവമാധ്യമങ്ങളിലേക്ക് പ്രവേശിച്ചതിന്റെ വാർത്തകൾ കണ്ടു. പൊതുപ്രവർത്തകർക്ക് ജനങ്ങളുമായി സംവദിക്കാനുള്ള അസുലഭാവസരമാണെന്നും നവമാധ്യമങ്ങളെ ഉപയോഗിച്ച് അങ്ങും അങ്ങയുടെ പ്രസ്ഥാനവും ജനങ്ങളിലേക്ക് എത്തുകയാണെന്നും വായിച്ചു. നല്ലതുതന്നെ. നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി. 

എന്നാൽ ഈ അവസരത്തിൽ ചില കാര്യങ്ങൾ ഓർമിപ്പിക്കാതെ വയ്യ. കമ്പ്യൂട്ടറുകൾക്കെതിരേ അങ്ങും അങ്ങയുടെ പാർട്ടിയും 80 കളിൽ നടത്തിയ അടിച്ചുപൊളിക്കൽ സമരത്തെക്കുറിച്ച് ഓർമയുണ്ടാകുമല്ലോ. 80 കളിൽ കേരളത്തിൽ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ അങ്ങയുടെ നേതൃത്വത്തിൽ സി.പി.എമ്മിലെ യുവജനങ്ങൾ അങ്ങോളമിങ്ങോളം നടന്ന് കമ്പ്യൂട്ടറുകൾ അടുച്ചുപൊളിച്ചത് അങ്ങ് ഓർക്കുന്നുണ്ടോ. യുവാക്കൾക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ഒരു ദുർഭൂതം എന്നാണ് അന്ന് അങ്ങ് കമ്പ്യൂട്ടറുകളെ വിശേഷിപ്പിച്ചത്. എന്നാൽ അങ്ങ് ഇന്ന് അതെല്ലാം മറന്ന്, അത്യാവേശപൂർവം നവമാധ്യമങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണല്ലോ. പക്ഷേ അങ്ങും അങ്ങയുടെ പ്രസ്ഥാനവും നടത്തിയ സമരങ്ങളിലൂടെ കേരളീയർക്ക് ഉണ്ടായ കനത്ത നഷ്ടത്തിന്റെ കണക്ക് വളരെ വലുതാണ് എന്ന് അങ്ങയെ ഓർമിപ്പിക്കട്ടെ.

80 കളിൽ നടന്ന കമ്പ്യൂട്ടർ വിരുദ്ധ സമരം മൂലം, ഇന്ത്യയിലെ ഐ.ടി. തലസ്ഥാനമാകാനുള്ള കേരളത്തിന്റെ അവസരമാണ് തുലയ്ക്കപ്പെട്ടത്. ഇന്ന് കേരളത്തിൽനിന്നുള്ള ഐ.ടി. കയറ്റുമതി 15,000 കോടി രൂപയാണ്. 80 കൾ മുതൽ ഈ മേഖലയിലെ വളർച്ചക്ക് അടിത്തറയിടാൻ കേരളത്തിനു കഴിഞ്ഞിരുന്നു എങ്കിൽ, ഇന്ന് ചുരുങ്ങിയത് ഒന്നരലക്ഷം കോടി രൂപയുടെ ഐ.ടി. കയറ്റുമതിയെങ്കിലും നമുക്ക് നേടാൻ കഴിയുമായിരുന്നു. ഇന്ന് ഏതാനും ലക്ഷം യുവാക്കൾ മാത്രമാണ് ഐ.ടി മേഖലയിൽ പണിയെടുക്കുന്നതെങ്കിൽ 80 കൾ മുതൽ വളരാനാരംഭിച്ചിരുന്നുവെങ്കിൽ, ചുരുങ്ങിയത് കാൽക്കോടി പേർക്കെങ്കിലും ഐ.ടി മേഖലയിൽ തൊഴിൽ ലഭിക്കുമായിരുന്നു. ആ അവസരമാണ് അങ്ങയും സി.പി.എമ്മും ചേർന്നു നടത്തിയ കമ്പ്യൂട്ടർ വിരുദ്ധ സമരത്തിലൂടെ തച്ചുടയ്ക്കപ്പെട്ടത്.

2005ൽ ഞാൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഐ.ടി വ്യവസായ വികസനത്തിന് ഏറെ ഊർജം നൽകുന്ന സ്മാർട്ട് സിറ്റി പദ്ധതി കൊണ്ടുവരാൻ കഠിന ശ്രമം നടത്തിയത്. അന്ന് ആ ശ്രമത്തെ തകർത്തെറിഞ്ഞതും അങ്ങയുടെ നേതൃത്വത്തിലുള്ള സമരങ്ങളായിരുന്നല്ലോ. എന്നാൽ ആ സ്മാർട്ട് സിറ്റി പദ്ധതി പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും മുഖ്യമന്ത്രിയായപ്പോൾ എനിക്ക് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞു. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്നാൽ അങ്ങയുടെ സമര കോലാഹലം മൂലം ഒരു പതിറ്റാണ്ടുകാലം ഇക്കാര്യത്തിൽ നമുക്ക് നഷ്ടമായെന്ന കാര്യം മറക്കാനാകുമോ. അതിവേഗത്തിൽ വളരുന്ന ഐ.ടി വ്യവസായ മേഖലയിൽ ഒരു പതിറ്റാണ്ടിന്റെ നഷ്ടം എത്ര കനത്തതായിരുന്നെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. എത്ര ലക്ഷം പേർക്കാണ് ഇക്കാലത്തിനുള്ളിൽ ഐ.ടി. മേഖലയിൽ തൊഴിലവസരം നഷ്ടപ്പെട്ടതെന്ന് ഓർത്തുനോക്കൂ.
മേൽ പറഞ്ഞ വസ്തുതകൾ അങ്ങ് ഇനിയെങ്കിലും അംഗീകരിക്കും എന്ന് വിശ്വസിക്കുന്നു.

എന്ന് 
സ്നേഹപൂർവം
ഉമ്മൻചാണ്ടി



2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

കേരളത്തിന്റെ വളർച്ച തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്


ആലപ്പുഴ: കേരളത്തിൽ അടുത്ത അഞ്ചു കൊല്ലത്തേക്കുള്ള ഭരണകർത്താക്കളെ തിരഞ്ഞെടുക്കുക എന്നതിലുപരി കേരളം ഇനി എങ്ങനെ വളരണമെന്നു തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണു നടക്കാനിര‍ിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും താ‍രതമ്യം ചെയ്തു നോക്കിയാൽ പിന്നെയെല്ലാം യുഡിഎഫിന് എളുപ്പമാണ്. ഇടതുമുന്നണി നശീകരണത്തിന്റെ പ്രതീകമാണ്. അവർ വെട്ടിനിരത്തലാണു നടത്തുന്നതെങ്കിൽ യുഡിഎഫ് സൃഷ്ടിപരമായ പ്രവർത്തനങ്ങളിലാണു വിശ്വസിക്കുന്നത്. പാവപ്പെട്ടവർക്ക് അർഹമായതെല്ലാം കൊടുക്കുന്നത് ഔദാര്യമായല്ല, കടമയായി ഏറ്റെടുത്തു നടപ്പാക്കുകയാണു സർക്കാർ ചെയ്തത്.

ഭരണവിരുദ്ധ വികാരം എങ്ങുമില്ല. ഈ സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് അനുക‍ൂലമായ ജനവിധിയാണുണ്ടായത്. അതുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ചർച്ചയായതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു കൺവൻഷനുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കിൽ പൊതുരംഗത്തു തുടരില്ലെന്നു താൻ പ്രഖ്യാപിച്ചെങ്കിലും അഞ്ചു വർഷമായിട്ടും ഇവയൊന്നും സ്ഥാപിച്ചെടുക്കാൻ ഒരു തെളിവുപോലും ഹാജരാക്കാൻ അവർക്കു കഴിഞ്ഞില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

ഇന്ത്യ സ്വതന്ത്രമായപ്പോൾ എല്ലാക്കാര്യത്തിലും മുൻപന്തിയിലായിരുന്ന കേരളം ഇന്നു പിന്നിലാകാൻ കാരണം കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടല‍ുകളാണ്. ഇന്ത്യയിൽ കാർഷിക വിപ്ലവം നടന്നപ്പോൾ കേരളത്തിൽ നടന്നത് കാർഷിക സമരമാണ്. ഇന്ത്യയിലെങ്ങും വ്യവസായ രംഗത്തു മാറ്റങ്ങളുണ്ടായപ്പോൾ ഇവിടെ ഘെരാവോ പോലുള്ള സമരങ്ങളിലൂടെ വ്യവസായികളെ പേടിപ്പിച്ചോടിച്ചു. പക്ഷേ, നമ്മൾ വിചാരിച്ചാലും കാര്യങ്ങൾ നടക്കുമെന്നു കഴിഞ്ഞ അഞ്ചു വർഷംകൊണ്ടു ബോധ്യപ്പെട്ടു. ഇനിയും നഷ്ടപ്പെട്ട അവസരങ്ങൾ പിടിച്ചെടുക്കാൻ കേരളം ഉയരണമെന്നും അതിനു യുഡിഎഫ് അധികാരത്തിൽ വരണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


2016, ഏപ്രിൽ 9, ശനിയാഴ്‌ച

ജനരോഷവും തിരിച്ചടിയും ഭയന്നാണ് എല്‍.ഡി.എഫ് മദ്യനയം തിരുത്തിയത്


വയനാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നു ഭയന്നാണ് സി.പി.ഐ.എം മദ്യനയം തിരുത്തിയതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫിന്റെ മദ്യനയത്തെ എല്ലാക്കാലത്തും ഇടതുമുന്നണിഎതിർക്കുകയാണു ചെയ്തിട്ടുള്ളത്. ഘട്ടം ഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവന്നു പൂർണമായ മദ്യനിരോധനം ഏർപ്പെടുത്തുക എന്നതാണു യുഡിഎഫിന്റെ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അധികാരത്തിലെത്തിയാൽ മദ്യനയത്തിൽ മാറ്റം വരുത്തില്ലെന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.