UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

UDF എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
UDF എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016, ഏപ്രിൽ 9, ശനിയാഴ്‌ച

മദ്യനയത്തിന് കനത്ത വില നൽകേണ്ടി വന്നു


കോഴിക്കോട്: ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനം നടപ്പാക്കാൻ തുടങ്ങിയതോടെ സർക്കാരിന് കനത്ത വില നൽകേണ്ടി വന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബാറുകൾ പൂട്ടിയത് മൂലം നഷ്ടം സംഭവിച്ചവരിൽ ചിലരാണ് ഇപ്പോഴത്തെ  വിവാദങ്ങൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം യു.ഡി.എഫിന്റെ പ്രചാരണത്തിലെ മുഖ്യവിഷയമായിരിക്കും. അത് വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സുതാര്യമായ മദ്യനയമാണ് യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായിട്ടുള്ള മദ്യ നിരോധനം നടപ്പിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇക്കാര്യം യുഡിഎഫിന്റെ പ്രകടന പത്രികയിലും ഉൾപ്പെടുത്തും.

ഇടതുപക്ഷത്തിന്റെ മദ്യനയം അവ്യക്തമാണെന്നും 10 വർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. 


2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

'എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്?


 
എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്? പിണറായി ഒന്ന് പറയുന്നു. കോടിയേരി അനുകൂലിക്കുന്നു. മദ്യനയം തിരുത്തുമെന്ന് കാനം രാജേന്ദ്രൻ പറയുന്നു. ഇതിന്റെ എല്ലാം ആകെത്തുക അധികാരത്തിൽ വന്നാൽ മദ്യനയം പുന:പരിശോധിക്കും എന്ന് തന്നെയാണ്. മദ്യനയത്തിന്റെ പേരിൽ പുറത്തുപോയ ആളാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ചവറയിൽ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചവറയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ എന്ത് ഹീനമായ കാര്യങ്ങളാണ് സരിത പറഞ്ഞിരിക്കുന്നത്. ഇതിൽ ഒരു ശതമാനം പോലും ശരിയാണെങ്കിൽ അധികാരത്തിൽ എന്നല്ല പൊതുമണ്ഡലത്തിൽ പോലും നിൽക്കാൻ താൻ യോഗ്യനല്ല. ഏത് സാഹചര്യത്തിലാണ് ഇത് ഉന്നയിക്കുന്നതെന്ന് പോലും നോക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിലെത്തിയ ഗണേഷ്‌കുമാറിനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് വി.എസ് വ്യക്തമാക്കണം. നിയമസഭയിൽ വി.എസ്സിനെക്കുറിച്ച് ഗണേഷ് പറഞ്ഞത് എല്ലാവരും കേട്ടതാണ്. താൻ അഴിമതിക്കാരനാണെങ്കിൽ തന്നെ തോൽപ്പിക്കാൻ കഴിയുമെന്നിരിക്കെ മത്സരിക്കരുതെന്ന് വി.എസ് പറയുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

തനിക്കെതിരായ ആരോപണങ്ങൾ സത്യമെങ്കിൽ ജനം തോൽപിക്കട്ടെ. ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ടയാളാണ് താൻ. ആരോപണങ്ങൾക്ക് പിന്നാലെ പോകുന്നവർക്ക് ഇനിയും നാണംകെടേണ്ടിവരും. ആരോപണങ്ങൾ ആദ്യം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. ഇപ്പോൾ ആരോപണം കേൾക്കാതിരിക്കുമ്പോഴാണ് വിഷമമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു

2016, മാർച്ച് 30, ബുധനാഴ്‌ച

യു.ഡി.എഫ് സ്വപ്ന പദ്ധതികൾ എല്ലാം ഞമ്മടേത്


ചീഫ് മിനിസ്റ്റേഴ്സ് ഡിബേറ്റിൽ നൂറു ശതമാനം അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചതിന് പ്രതിപക്ഷനേതാവിനു ഷാഫി മേത്തർ വക്കീൽ നോട്ടീസ് അയച്ചതായി മാദ്ധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് അദ്ദേഹം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതാണ് പ്രതിപക്ഷനേതാവ്. കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം ഇതുതന്നെയാണു ചെയ്തുകൊണ്ടിരുന്നത്. 

സോളാർകേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി ഞാൻ അടച്ചിട്ട മുറിയിൽ സംസാരിച്ചതെന്ത് എന്നാണല്ലോ ഇടയ്ക്കിടയ്ക്ക്  ചോദിക്കുന്നത്. അതെന്തായാലും എന്റെ നാവിൽ നിന്നു വീഴില്ല. സ്വകാര്യമായി പറയുന്ന ഒരു കാര്യം സ്വകാര്യമായി തന്നെ ഇരിക്കും. അതു വഴിനീളെ വിളിച്ചു കൂവന്ന പൊതുപ്രവർത്തന പാരമ്പര്യം എനിക്കില്ല. അന്നത്തെ ചർച്ചയിൽ മൂന്നാമതൊരാൾകൂടി ഉണ്ടായിരുന്നു, മാതൃഭൂമിയിലെ സർക്കുലേഷൻ എക്സിക്യൂട്ടിവ് ടി. ശിവദാസൻ. അദ്ദേഹംസോളാർ കമ്മീഷനു നല്കിയ മൊഴി ഇതിനോടകം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതുസോളാർ കമ്മീഷനിൽ നിന്നു ലഭ്യമാകുകയും ചെയ്യും. അതൊന്നു വായിച്ചുനോക്കുക. അതല്ലെങ്കിൽ ഇതിലെ കക്ഷി ഇപ്പോൾ പുതുതായി ഇടതു മുന്നണിയിലെത്തിയിട്ടുണ്ടല്ലോ. ആളെ എടുക്കുകയും സ്ഥാനാർത്ഥിയാക്കുകയും ചെയ്യും മുമ്പേ ഇതൊക്കെ തിരക്കണ്ടേ? ഇതൊക്കെ സൗകര്യപൂർവം താങ്കൾക്കു മറക്കാം; ജനം മറക്കില്ല.

പ്രതിപക്ഷത്തിരുന്നാൽ കുറെ സമരവും ഹർത്താലും. ഭരണത്തിലിരുന്നാൽ വെറുതെ കൈയും കെട്ടി ഇരിക്കുക. പാർട്ടിക്കും സഖാക്കൾക്കും മാത്രം ഗുണം. അതുപോലെ യു.ഡി.എഫ് സർക്കാരും കയ്യുംകെട്ടി ഇരിക്കും അല്ലെങ്കിൽ ഇരുത്തും എന്നു കരുതിയവർക്കു തെറ്റി. പ്രതിപക്ഷം സോളാറും ബാറുമൊക്കെയായി അഞ്ചുവർഷം കഴിച്ചു. യു.ഡി.എഫ് ഓരോ ദിവസവും കർമനിരതമായി പ്രവർത്തിച്ചു. വ്യക്തമായ ലക്ഷ്യം. അതും സമയബന്ധിതം. അങ്ങനെയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ നേട്ടങ്ങൾ കൈവരിച്ചത്. എന്നിട്ടിപ്പോൾ, ഇതെല്ലാം ഞമ്മടേതാന്നു പറയുന്നതു കേൾക്കാൻ നല്ല രസമുണ്ട്. 

യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ സ്വപ്ന പദ്ധതികൾ ഇടതു സർക്കാരിന്റേതാണ് എന്നാണ് അവകാശവാദം. എന്നാൽ വസ്തുതയെന്താണ്? സ്മാർട്ട് സിറ്റി പദ്ധതി ഇടതുപക്ഷത്തിന് റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു. ലാഭകരമല്ലെന്നു പറഞ്ഞ് അവർ കൊച്ചി മെട്രോയിൽ അടയിരുന്നു. വിഴിഞ്ഞം പദ്ധതിയിൽ 6,000 കോടിയുടെ അഴിമതിയെന്നു പറഞ്ഞ് അതിനെ എതിർത്തു. കണ്ണൂർ വിമാനത്താവളത്തിന് എടുത്ത സ്ഥലത്ത് കാടും പടലും പടർന്ന് മൂർഖൻ പാമ്പുകളുടെ വിഹാരകേന്ദ്രമായി. ഇടതു സർക്കാർ എത്ര തവണ കേരളം ഭരിച്ചാലും ഈ പദ്ധതികളിലൊന്നു പോലും നടപ്പാക്കില്ലായിരുന്നു. ഇത്രയും കാലം ഭരിച്ചിട്ട് അവർ നടപ്പാക്കിയ ഒരു പദ്ധതി ഏതാണ്? ഒരൊറ്റ പദ്ധതിയുടെപേരു പറയാമോ? എതിർക്കുക തകർക്കുക അതാണ് അവരുടെ ശൈലി. 

സ്മാർട്ട് സിറ്റി: 

ആഗോളതലത്തിൽ ഐ.ടി വലിയ മുന്നേറ്റം കൈവരിച്ച കാലഘട്ടത്തിലാണ് സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാൻ യു.ഡി.എഫ് 2005ൽ തീരുമാനിച്ചത്. ഇതിനെ പ്രതിപക്ഷം സർവ ശക്തിയുമെടുത്ത് എതിർത്തു. യു.ഡി.എഫ് സർക്കാർ ടീകോമുമായി കരാർ വച്ചതിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി. കോടതി അനുമതി നല്കിയെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതിനാൽ അടുത്ത സർക്കാരിന്റെ തീരുമാനത്തിനു വിട്ടു. ഇടതു സർക്കാർ കരാർ പൊളിച്ചെഴുതിയും പിന്നീട് സെസ് വിവാദത്തിൽ കുടുങ്ങിയും കാലം കഴിച്ചു. സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒരു കല്ലുപോലും വയ്ക്കാൻ അവർക്കു കഴിഞ്ഞില്ല. അഞ്ചുവർഷം അങ്ങനെ പാഴായി. യു.ഡി.എഫ് വീണ്ടും അധികാരത്തിലേറേണ്ടി വന്നു സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാക്കാൻ. ഇടതു സർക്കാരിന്റെ കാലത്ത് ഐ.ടി കയറ്റുമതി 10,000 കോടിയായെന്ന് പ്രതിപക്ഷനേതാവ് ഇപ്പോൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇടതുസർക്കാർ അന്നു പ്രസിദ്ധീകരിച്ച നേട്ടങ്ങളുടെ പട്ടികയിൽ 3,000 കോടിയായിരുന്നെന്ന് എഴുതിവച്ചിരിക്കുന്നു. അവിടെനിന്നാണ് യു.ഡി.എഫിന്റെ അഞ്ചു വർഷംകൊണ്ട് ഐ.ടി കയറ്റുമതി 15,000 കോടി രൂപയായി ഉയർന്നത്. 

വിഴിഞ്ഞം:

447 കോടി രൂപ വാഗ്ദാനം ചെയ്ത സൂം കമ്പനിയെ ഒഴിവാക്കി 115 കോടി രൂപ മാത്രം വാഗ്ദാനം ചെയ്ത ലാൻഡ് കോ കൊണ്ടപ്പള്ളിക്ക് കരാർ നല്കി ഇടതുസർക്കാർ വെട്ടിലാകുകയാണ് ചെയ്തത്. ഇതു ഹൈക്കോടതി റദ്ദാക്കി. സൂമിന്റെ ബിഡ് കൂടി പരിഗണിച്ച് മെച്ചപ്പെട്ടതു തെരഞ്ഞെടുക്കാൻ കോടതി നിർദേശിച്ചു. ഇതിനെതിരെ ഇടതുസർക്കാർ സുപ്രീംകോടതി വരെ പോയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ വിഴിഞ്ഞം പദ്ധതിക്കും അഞ്ചു വർഷം പോയിക്കിട്ടി. 7,525കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ചശേഷം പിണറായി വിജയൻ പിൻമാറുകയും പിന്നീട് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവിന്റെ നിലപാട് എന്താണ്? തുടരണമോ വേണ്ടയോ? 

കൊച്ചി മെട്രോ: 

കൊച്ചി മെട്രോ റെയിൽ പദ്ധതി നഷ്ടമായിരിക്കുമെന്നു പറഞ്ഞ് ഇടതു സർക്കാർ അതിൻമേൽ അഞ്ചു വർഷവും അടയിരുന്നു. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ 1095 ദിവസം കൊണ്ട് സമയബന്ധിതമായാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും ഇ. ശ്രീധരന്റെ നേതൃത്വത്തിൽ തന്നെ നടപ്പാക്കും. കൊച്ചിയിൽ സംയോജിത ഗതാഗത സംവിധാനവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടമാണു നടത്തിയതെന്നും മുഖ്യമന്ത്രി ഇത് ഫ്ളാഗ് ഓഫ് ചെയ്തത് വലിയ കുഴപ്പമാണെന്നുമൊക്കെയാണു പ്രതിപക്ഷനേതാവ് പറയുന്നത്. 2002ൽ ഡൽഹി മെട്രോയുടെ പരീക്ഷണ ഓട്ടം ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിയും 2103ൽ ചെന്നൈ മെട്രോയുടെ പരീക്ഷണ ഓട്ടം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമാണ് ഫ്ളാഗ് ഓഫ് ചെയ്തത്. അവിടെയൊന്നും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. 

കണ്ണൂർ വിമാനത്താവളം: 

കണ്ണൂർ വിമാനത്താവളത്തിന് ഇടതുഭരണ കാലത്ത് കുറച്ചു സ്ഥലമെടുത്തിരുന്നു. അവിടെ നിന്നാണ് വെറും രണ്ടുവർഷം കൊണ്ട് യു.ഡി.എഫ് സർക്കാർ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം കണ്ണൂരിൽ യാഥാർത്ഥ്യമാക്കിയത്. 2016 നവംബർ ഒന്നിനു വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഇടതു ഭരണകാലത്ത് ഒരു കടലാസ് വിമാനം പോലും മട്ടന്നൂരിലെ മൂർഖൻ പറമ്പിൽ പറന്നിട്ടില്ല. ഓരോ പദ്ധതിക്കും എതിരെ അഴിമതി ആരോപിക്കുക, പദ്ധതി നഷ്ടമാണെന്നു പ്രചരിപ്പിക്കുക, പദ്ധതി പ്രദേശത്ത് സമരങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുക തുടങ്ങിയ നിരവധി പരിപാടികളാണ് സി.പി.എമ്മിനുള്ളത്. കേരളത്തിൽ തകർക്കപ്പെട്ട പദ്ധതികളുടെയും എതിർക്കപ്പെട്ട പദ്ധതികളുടെയും കണക്കെടുപ്പു നടത്തിയാൽ സി.പി.എമ്മിന്റെ തൊലി ഉരിയും. ഇതിനെയെല്ലാം അതിജീവിച്ച് പദ്ധതി നടപ്പാക്കിയാൽ പിന്നീടവർ യാതൊരു ഉളുപ്പുമില്ലാതെ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്നതാണ് നാം കാണുന്നത്. 
1993ൽ ആരംഭിച്ച പരിയാരം സഹകരണ മെഡിക്കൽ കോളജിന്റെ ചരിത്രമെടുക്കാം. അന്ന് എം.വി.രാഘവന്റെ നേതൃത്വത്തിൽ സഹകരണമേഖലയിൽ ഈ ആശുപത്രി ആരംഭിച്ചപ്പോൾ അതിനെതിരെ സി.പി.എം പതിവുപോലെ അതിശക്തമായ പ്രതിഷേധം അഴിച്ചുവിട്ടു. പുല്ലും കല്ലുമായി കിടന്ന സ്ഥലമാണിത്. മെഡിക്കൽകോളജ് തുടങ്ങിയാൽ, സമീപവാസികൾക്ക് പുല്ലുചെത്താൻ കഴിയില്ലെന്നു പറഞ്ഞ് അവരെ ഇളക്കിവിട്ട് പുല്ലുസമരം നടത്തി. മെഡിക്കൽകോളജ് ഉദ്ഘാടനത്തിന്  കേന്ദ്രആരോഗ്യമന്ത്രി എ.ആർ. ആന്തുലെ കോഴിക്കോട് വിമാനത്താവളത്തിൽ വന്നപ്പോൾ, കണ്ണൂരിലേക്കു കടക്കാതിരിക്കാന് റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ ഇടപെട്ട് ഒരു ഹെലിക്കോപ്റ്റർ സംഘടിപ്പിച്ച് ഒറ്റ രാത്രികൊണ്ട് പരിയാരത്ത് ഹെലിപ്പാഡ് നിർമിച്ചാണ് ആന്തുലെയെ അവിടെ എത്തിച്ചത്. പിന്നീട് സി.പി.എം വ്യാജവോട്ടർമാരെ സൃഷ്ടിച്ച് പരിയാരം മെഡിക്കൽകോളജ് ഭരണം പിടിച്ചെടുക്കുകയും ചെയ്തു! അങ്ങനെ എത്രയെത്ര സംഭവങ്ങൾ!!


2016, മാർച്ച് 23, ബുധനാഴ്‌ച

ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമാകുന്ന തിരഞ്ഞെടുപ്പ്


കോട്ടയം: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കുന്ന തിരഞ്ഞെടുപ്പാകും കേരള നിയമസഭയിലേക്ക് ഇത്തവണ നടക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ജനവിധിയാകും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുപിഎ സർക്കാരിന്റെ കാലത്തു വിലക്കയറ്റത്തിന്റെയും പെട്രോൾ, ഡീസൽ വിലയുടെയും പേരിൽ സർക്കാരിനെ കടന്നാക്രമിക്കുകയാണ് ബിജെപി ചെയ്തിരുന്നത്. 

എന്നാൽ, ക്രൂഡ് ഓയിൽ വില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിട്ടും ഇപ്പോൾ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നതിനാണ് കേന്ദ്രം തീരുമാനമെടുക്കുന്നത്. ക്രൂഡ് ഓയിൽ വിലയിലെ കുറവ് സാധാരണക്കാർക്കു കൈമാറാൻ ഇനിയും കേന്ദ്ര സർക്കാർ തയാറാകുന്നില്ല. ഇതിനു പകരം ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും വിഭാഗീയതയും തമ്മിലടിയും വളർത്തുന്നതിനുമാണ് ഇപ്പോൾ കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഭരണത്തുടർച്ചയ്ക്കും വികസനത്തുടർച്ചയ്ക്കും സമാധാന തുടർച്ചയ്ക്കും വേണ്ടിയാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിനു പല മണ്ഡലങ്ങളിലും നിർത്താൻ സ്ഥാനാർഥികളെ ലഭിക്കാത്ത സാഹചര്യമാണ്. സ്ഥാനാർഥികളെ കണ്ടെത്തിയ സ്ഥലങ്ങളിലാകട്ടെ തമ്മിലടിയാണെന്നും അദ്ദേഹം പറഞ്ഞു. 


യുഡിഎഫ് സ്ഥാനാർഥികളെ ഏപ്രിൽ ആദ്യം പ്രഖ്യാപിക്കും


തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥികളെ ഏപ്രിൽ ആദ്യവാരം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഏപ്രിൽ ആദ്യത്തോടെ സ്ഥാനാർഥികളെ മുഴുവൻ പ്രഖ്യാപിക്കാൻ കഴിയുന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാർട്ടി സ്ഥാനാർഥികളെ നിശ്ചയിക്കാൻ തിങ്കളാഴ്ച്ച കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഡൽഹിയിൽ ഹൈക്കമാൻഡ് ആയിരിക്കും സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. മാർച്ച് 28ന് കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും താനും ഹൈക്കമാൻഡുമായി ചർച്ച നടത്താൻ ഡൽഹിക്ക് പോകും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും പരിഹരിക്കപ്പെട്ടുവെന്നും അത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


2016, മാർച്ച് 20, ഞായറാഴ്‌ച

ഭരണത്തുടർച്ച ഉറപ്പ്; സി.പി.എമ്മിനും ബി.ജെ.പിക്കും ജനം മറുപടി നൽകും


കാസർകോട്: സ്ഥാനത്ത് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇക്കുറി ഭരണ തുടർച്ച ഉറപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രണ്ട് എം.എൽ.എ മാരുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയവർക്ക് അഞ്ച് വർഷം ഭരണത്തിൽ തുടരാനാകുമോ എന്നായിരുന്നു ആദ്യ നാളുകളിലെ ചർച്ച. ഇപ്പോൾ ഭരണത്തുടർച്ച ഉണ്ടാവില്ലെന്നാണ് പ്രതിപക്ഷ പ്രചാരണം. എന്നാൽ തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ യു.ഡി.എഫ് ഭരണത്തുടർച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രിപറഞ്ഞു.

മുൻസിപൽ ടൗൺഹാളിൽ തിങ്ങി നിറഞ്ഞ യു.ഡി.എഫ് ജില്ലാ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 25 വർഷം കൊണ്ട് ചെയ്ത് തീർക്കേണ്ട വികസന പ്രവർത്തനങ്ങളാണ് 225 ആഴ്ചകൾ കൊണ്ട് ഈ സർക്കാർ ചെയ്ത് തീർത്തതെന്ന് മുഖ്യമന്ത്രി അവകാശപെട്ടു. ജനങ്ങളിൽ വിഭാഗീയ്യതയുണ്ടാക്കി തമ്മിലടിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്കും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും നിയമസഭ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പൂനെഎക്സ്പ്രസ്സിൽ കാസർകോട്ട് എത്തിയ ഉമ്മൻ ചാണ്ടിക്ക് റെയിൽവെ സ്റ്റേഷനിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി 


2016, മാർച്ച് 19, ശനിയാഴ്‌ച

പ്രവർത്തകർ മനസ്സുവച്ചാൽ എല്ലാസീറ്റും പിടിക്കാം


പ്രവർത്തകർ ആത്മാർത്ഥമായി മനസ്സുവച്ചാൽ എല്ലാ സീറ്റും പിടിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഫസ്റ്റ് ക്ലാസിൽ പാസാകുന്ന ഒരു കുട്ടിയുടെ ലക്ഷ്യം നൂറിൽ നൂറ് മാർക്കാണെന്നും നൂറിൽ നൂറും ലഭിക്കുമ്പോഴാണ് യഥാർത്ഥ വിജയം ഉണ്ടാകുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പ്രവർത്തകർ മനസ്സുവച്ചാൽ മലപ്പുറത്ത് എല്ലാ സീറ്റും ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ബിജെപിക്കും മോദിയ്ക്കും കേരളം ബാലറ്റിലൂടെ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി. ബീഹാറിനുശേഷം ശക്തമായ മറുപടി നൽകുന്ന സംസ്ഥാനമാകും കേരളമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ജില്ലാ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്. ഈ പ്രാധാന്യം വിസ്മരിക്കാതെ ജനാധിപത്യ മതേതര ശക്തികൾ ഐക്യപ്പെടണം. വിഭാഗീയതയും സങ്കുചിതത്വവും ഇന്ത്യൻ ജനത ഒരിക്കലും അനുവദിക്കുകയില്ല. പെട്രോളിയം ഉൽപന്നങ്ങൾക്ക് വില കുറക്കേണ്ട സമയത്ത് വില കൂട്ടുകയാണ് സർക്കാർ ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി വിസ്മരിച്ചുവെന്നും മുഖ്യമന്ത്രി.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മലപ്പുറം ജില്ല നൽകിയ സംഭാവന വിലപ്പെട്ടതാണ്. ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കാൻ അഞ്ചു വർഷത്തെ വികസന പരിപാടികൾ തന്നെയാണ് യുഡിഎഫിന്റെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 



-

2016, മാർച്ച് 9, ബുധനാഴ്‌ച

യു.ഡി.എഫിലെ സീറ്റ് തർക്കം രമ്യമായി പരിഹരിക്കും


കോഴിക്കോട്: യു.ഡി.എഫിലെ സീറ്റ് തർക്കം രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജെ.ഡി.യുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ എം.പി വീരേന്ദ്രകുമാർ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ എന്നിവരുമായാണ് ചർച്ച നടത്തിയത്. ഇപ്പോള്‍ നടന്നത് ഒന്നാം ഘട്ട ചർച്ചയാണെന്നും ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. 

ജെ.ഡി.യു യു.ഡി.എഫിലേക്ക് വന്നതിന് ശേഷം  മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിട്ടില്ല. കോണ്‍ഗ്രസുമായി വളരെ നല്ല ബന്ധമാണ് ജെ.ഡി.യുവിന്. എല്ലാ ഘടക കക്ഷികളേയും വിശ്വാസത്തിലെടുത്താണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. സീറ്റ് വിഭജന ചര്‍ച്ചകളും നന്നായി പോകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പറഞ്ഞു. 

2016, മാർച്ച് 3, വ്യാഴാഴ്‌ച

തള്ളാനും കൊള്ളാനുമാകാതെ എൽഡിഎഫ്


യുഡിഎഫ് ജില്ലാ പ്രവർത്തക കൺവൻഷൻ കൊല്ലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു (ചിത്രം: മനോരമ)

കൊല്ലം: യുഡിഎഫിൽ നിന്ന് ഇടതുമുന്നണി കൊണ്ടുപോയവരെ അവർക്കു തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

വളരെ പ്രതീക്ഷയോടെയാണ് അവരെ കൊണ്ടുപോയത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും സാധിക്കാത്ത സിപിഎം ബുദ്ധിമുട്ടുന്നു. എന്തായാലും തങ്ങൾ രക്ഷപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫിൽ നിന്ന് ഓരോ കക്ഷികളെയായി കൊണ്ടുപോകുമെന്ന് ഇടതുമുന്നണി പലപ്രാവശ്യം പ്രഖ്യാപിച്ചു. ഒരാഴ്ച ശ്രമിച്ചിട്ടും വഴങ്ങാത്തവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതുമുന്നണി വിട്ടവരെ യുഡിഎഫ് സ്വീകരിച്ചു. ഇടതുമുന്നണിയുമായി അഭിപ്രായവ്യത്യാസം മൂലം ബന്ധം വിച്ഛേദിച്ചു പുറത്തു വന്നതിനുശേഷമാണ് ആർഎസ്പിയെ യുഡിഎഫിൽ എടുത്തത്.

ആരെയും ചാക്കിട്ടുപിടിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. വിരമിച്ച കശുവണ്ടിത്തൊഴിലാളികൾക്കു മുഴുവൻ ആനുകൂല്യങ്ങളും നൽകാൻ 30 കോടി രൂപ അനുവദിച്ചു. കശുവണ്ടി വികസന കോർപറേഷൻ 1,000 ടൺ കശുവണ്ടി വാങ്ങാൻ കരാറിൽ ഏർപ്പെട്ടു. 1,000 ടൺ കശുവണ്ടി കൂടി വാങ്ങാൻ അനുമതി നൽകിയെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. 

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

സ്മാർട്ട് സിറ്റി: സി.പി.എമ്മിന് കഴിയാത്തത് യു.ഡി.എഫ് സർക്കാർ സാധ്യമാക്കി


കൊച്ചി: സ്മാർട്ട്‌സിറ്റി നിർമാണത്തിൽ സർക്കാരിന് പൂർണ്ണതൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്മാർട്ട്‌സിറ്റി ഐ.ടി രംഗത്ത് കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

പ്രമുഖ ഐ.ടി കമ്പനികളെല്ലാം സ്മാർട്ട്‌സിറ്റിയിൽ എത്തും. സ്മാർട്ട്‌സിറ്റി റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നതാണെന്ന സിപിഎമ്മിന്റെ ആരോപണത്തിൽ കഴമ്പില്ല. അവർക്ക് സാധിക്കാത്തത് യു.ഡി.എഫ് സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ആരും യുഡിഎഫ് വിട്ടു പോകില്ല.


ആരും യുഡിഎഫ് വിട്ടുപോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസുമായി ഇടത്-വലത് നേതാക്കള്‍ ചർച്ച നടത്തിയെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനും യു.ഡി.എഫിനും തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഒറ്റക്കെട്ടായി നില്‍ക്കും. ആരൊക്കെയോ യു.ഡി.എഫ്. വിട്ടുപോകുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ആരും പോയില്ല. ഞങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങളൊന്നും അധികം അന്വേഷിക്കാറുമില്ല, വേവലാതിപ്പെടാറുമില്ല- മുഖ്യമന്ത്രി പറഞ്ഞു.

ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യനീക്കം കേരള ഘടകത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബംഗാളിലെ കോണ്‍ഗ്രസിന്റെ നിലപാട് ഇവിടെ ബാധിക്കില്ല. സഖ്യത്തിനായി കൈ പിടിക്കാനും നെഞ്ചത്തടിക്കാനും തയ്യാറല്ല- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

#OommenChandy

2016, ജനുവരി 7, വ്യാഴാഴ്‌ച

മദ്യനയത്തില്‍ സി.പി.എമ്മിന്‍െറ കള്ളക്കളി


തിരുവനന്തപുരം: താന്‍ ഒരിക്കലും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.പി.എമ്മിനും ആര്‍.എസ്.എസിനും കേരളത്തില്‍ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്. ഏറ്റുമുട്ടലല്ല, ആശയ സമരമാണ് വേണ്ടത്. ആയുധമെടുത്തുള്ള പടപ്പുറപ്പാട് അവസാനിക്കട്ടേയെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു. അക്രമം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായി എന്നും നിലകൊണ്ടിട്ടുള്ള ആളാണ് താന്‍. തന്നെ അറിയാവുന്നവരാരും അക്രമത്തിന് ആഹ്വാനം ചെയ്തതായി പറയില്ല.

തന്‍െറ പൊതുജീവിതം മനസ്സിലാക്കിയ ഒരാള്‍പോലും ഇത്തരം ആരോപണങ്ങള്‍ വിശ്വസിക്കില്ല. ജനം സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവും തനിക്കുണ്ട്. പിണറായി വിജയന്‍െറ സമാധാന ആഗ്രഹത്തെ ആദ്യംതന്നെ സ്വാഗതം ചെയ്തിരുന്നു. ആത്മാര്‍ഥതയോടെയാണെങ്കില്‍ ജനം രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നും വോട്ടുതട്ടാനുള്ള ശ്രമമാണെങ്കില്‍ ജനം തിരിച്ചടിക്കുമെന്നും വ്യക്തമാക്കുകയും ചെയ്തു.

1977ലെ അനുഭവം ചൂണ്ടിക്കാട്ടിയതാണ് പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും പ്രകോപിപ്പിച്ചത്. ജനസംഘത്തിന്‍െറ പുതിയ പതിപ്പുമായി ഇടതുപക്ഷം കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 111 സീറ്റ് ലഭിച്ചു. ഇത് ഇടതുപക്ഷം ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. ഇത് ഓര്‍മിപ്പിച്ചതിലെ അസ്വസ്ഥതയാണ് കാരണം. ബാറുകള്‍ അടച്ചുപൂട്ടിയ മദ്യനയം തുടരുമോ എന്ന് വ്യക്തമാക്കാതെ സി.പി.എം കള്ളക്കളി നടത്തുകയാണ്. ഇത് കേരളം മനസ്സിലാക്കും.

മദ്യനയത്തില്‍ മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയുമാണ് സി.പി.എം ചെയ്യുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ സി.പി.എമ്മിന് നയം വേണ്ടേ?  ബാറുകള്‍ അടച്ചുപൂട്ടാന്‍  തീരുമാനിച്ചപ്പോള്‍  ഇടതുമുന്നണി അതിനെ വിമര്‍ശിക്കുകയായിരുന്നു.  മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും തമ്മില്‍ തര്‍ക്കമുണ്ടെന്നും കള്ളക്കളിയാണെന്നും കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ ആലോചിച്ചു മാത്രമേ തീരുമാനിക്കാന്‍ കഴിയൂവെന്നാണ് പറഞ്ഞത്. മദ്യലഭ്യത കുറയ്ക്കാന്‍ ഒട്ടേറെ നടപടികള്‍ തീരുമാനിച്ചിരുന്നു. അതിന്‍െറ ഒരുഘട്ടത്തിലാണ് ബാറുകള്‍ പൂട്ടാനെടുത്ത തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016, ജനുവരി 5, ചൊവ്വാഴ്ച

ആര്‍.എസ്.എസ്സുമായി ചര്‍ച്ച വോട്ടിനെങ്കില്‍ സി.പി.എമ്മിനെ കേരളം ചവിട്ടിപ്പുറത്താക്കും


കാസര്‍കോട്: ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്താനുള്ള സി.പി.എമ്മിന്റെ ശ്രമം വോട്ടിനുവേണ്ടിയുള്ളതാണെങ്കില്‍ കേരളസമൂഹം രണ്ടുകാലും ഉപയോഗിച്ച് ചവിട്ടിപ്പുറത്താക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര കുമ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃനിര മുഴവന്‍ ഒറ്റക്കെട്ടായി അണിനിരന്ന് ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ ഉമ്മന്‍ചാണ്ടി പതാക വി.എം.സുധീരന് കൈമാറി.ആര്‍.എസ്.എസ്സുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സി.പി.എമ്മിന്റെയും അതിനോട് അനുകൂലമായി പ്രതികരിച്ച ആര്‍.എസ്.എസ്സിന്റെയും നിലപാടുകളെ ചോദ്യംചെയ്തായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം.

യാഥാര്‍ഥ്യബോധമില്ലാത്തവരായി സി.പി.എം. മാറിക്കഴിഞ്ഞു. കാപട്യത്തില്‍ പൊതിഞ്ഞ നയങ്ങളാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്. പിണറായി വിജയന്റെയും ആര്‍.എസ്.എസ്സിന്റെയും മനസ്സില്‍വന്ന മാറ്റം യഥാര്‍ഥ സമാധാനം ആഗ്രഹിക്കുന്നതാണെങ്കില്‍ സ്വാഗതംചെയ്യുന്നു. പക്ഷേ അതല്ല, തിരഞ്ഞെടുപ്പ് വരികയാണ്. എന്തും ചെയ്യാന്‍ മടിക്കാതെ ഓടിനടക്കുകയാണ് പിണറായി വിജയന്‍. അതിന്റെ ഭാഗമായാണ് ഇതെങ്കില്‍ 77-ലെ അനുഭവം പിണറായി വിജയന്‍ മറക്കരുത്. ജനതാപാര്‍ട്ടിയുമായി യോജിച്ചപ്പോള്‍ സി.പി.എമ്മിന് കനത്ത പരാജയമാണ് നേരിട്ടത്.

2016, ജനുവരി 4, തിങ്കളാഴ്‌ച

എല്‍.ഡി.എഫിന് ആത്മവിശ്വാസമില്ല


തിരുവനന്തപുരം: എല്‍.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന ആത്മവിശ്വാസമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതുകൊണ്ടാണ് യു.ഡി.എഫില്‍ നിന്ന് ആരെങ്കിലും മുന്നണി വിട്ടുവരുമെന്ന് അവര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി.

എം.പി വീരേന്ദ്രകുമാറിനെ പറ്റി പിണറായി വിജയന്‍ പറഞ്ഞ നല്ല കാര്യങ്ങള്‍ ശരിയാണ്. ഇതുവരെ തെറ്റായ ചില കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇപ്പോള്‍ നല്ലത് പറഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫ് മന്ത്രിസഭ വീഴാന്‍ പോവുകയാണെന്ന് കുറെ കാലമായി സി.പി.എം പറയാന്‍ തുടങ്ങിയതാണെന്നും ഇക്കുറിയും ഒന്നും സംഭവിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

2015, നവംബർ 27, വെള്ളിയാഴ്‌ച

വെള്ളാപ്പള്ളിയുടെ വിമര്‍ശനം വാസ്തവവിരുദ്ധം


 സമത്വമുന്നേറ്റ യാത്രയ്ക്കിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. കേരളീയ സമൂഹത്തില്‍ വിഭാഗീയതയും വിദ്വേഷവും സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വികസനം നടന്നത് മലപ്പുറം, കോട്ടയം ജില്ലകളില്‍ മാത്രമാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം വസ്തുതാപരമല്ല. ആര്‍.എസ്.എസ് നടത്തിവന്ന ആരോപണത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഒന്നായി കണ്ട് പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറയാനാകുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്തിന്റെ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഏതെങ്കിലും പ്രദേശങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചിട്ടില്ല. ജില്ലകളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് പദ്ധതികള്‍ നടപ്പാക്കിയത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സഹായം എത്തിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുണ്ട്. 

ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് കാസര്‍കോടാണെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ജില്ലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. അതുകഴിഞ്ഞാല്‍ തലസ്ഥാന നഗരിയുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാധാന്യം നല്‍കിയത്. സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന എറണാകുളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും കുടിവെള്ള പ്രശ്‌നത്തിനും ശാശ്വതപരിഹാരം കാണുന്നതിനും നടപടിയെടുത്തു. 

അടുത്ത വര്‍ഷത്തോടെ മുഴുവന്‍ പഞ്ചായത്തുകളിലും ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഹയര്‍സെക്കന്ററി സ്‌കൂളുകളില്ലാത്ത 146 പഞ്ചായത്തുകളില്‍ 136 ഇടത്തും സ്‌കൂളുകള്‍ അനുവദിച്ചു. ഇതൊന്നും പ്രാദേശികമായ പരിഗണനയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2015, നവംബർ 18, ബുധനാഴ്‌ച

അഞ്ചു വർഷം തികച്ചു ഭരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല


തിരുവനന്തപുരം ∙ അഞ്ചു വർഷം തികച്ചു ഭരിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതിന്റെ മുഴുവൻ അംഗീകാരവും കോൺഗ്രസിനും യുഡിഎഫിനുമാണ്. ജനങ്ങളുടെ പിന്തുണയും ഇതിനോടൊപ്പമുണ്ട്. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ജനങ്ങൾക്ക് സത്യമറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ബാർകോഴ ആരോപണം ഉയർന്നപ്പോൾ തന്നെ കെ.എം. മാണി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും ആ നിലപാട് തന്നെയാണ് എനിക്കുള്ളത്. മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം മാണി സ്വമേധയാ എടുത്തതാണ്. അദ്ദേഹം രാജിവച്ചതിൽ തനിക്ക് ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ധനകാര്യവകുപ്പിന്റെ ചുമതല കൂടി ലഭിച്ചത് അധികഭാരമാണ്. മുൻപ് ഓഫിസിൽ ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുമായിരുന്നു. ജനങ്ങൾക്കുവേണ്ടിയും സമയം നീക്കിവയ്ക്കാനാവുമായിരുന്നു. എന്നാൽ ഇപ്പോൾ തനിക്കതിന് വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുവുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ഭരണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ഭരണമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

2015, നവംബർ 13, വെള്ളിയാഴ്‌ച

ബിജു രമേശിന്റേത് ഗൂഢലക്ഷ്യം


എക്‌സൈസ് മന്ത്രി ബാബുവിനെതിരെ ബിജു രമേശ് ഉയര്‍ത്തിയിരിക്കുന്ന പുതിയ ആരോപണങ്ങള്‍ ഗൂഡലക്ഷ്യം മുന്‍ നിറുത്തിയുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ഒരു വര്‍ഷമായി ബിജു ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കേരളം പോലെയുള്ള സംസ്ഥാനത്ത് ഇവിടെ ഒരു രാഷ്ട്രീയ രഹസ്യം സൂക്ഷിക്കാനാകില്ല.

അഴിമതി ആരുനടത്തിയാലും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. എന്നാല്‍ കേവലം ആരോപണത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ആത്മവിശ്വാസം കെടുത്താന്‍ ഒരിക്കലും അനുവദിക്കില്ല. ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സാഹചര്യം നല്ലതല്ല. ഉദാഹരണമായി വിഴിഞ്ഞം പദ്ധതിക്കെതിരായ ആരോപണം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് വികസനകുതിപ്പ് നല്‍കുന്ന വിഴിഞ്ഞം പദ്ധതിക്കെതിരെ ആറായിരം കോടിയുടെ അഴിമതിയാണ് ആരോപണം ഉയര്‍ന്നത്.  ആ ആക്ഷേപം ഉയര്‍ത്തിയവര്‍ ഇന്നെവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

2015, നവംബർ 12, വ്യാഴാഴ്‌ച

ആരോപണങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല


അഴിമതിയാരോപിച്ച് സര്‍ക്കാരിനെ നിര്‍വീര്യമാക്കാനും ആത്മവിശ്വാസം തകര്‍ക്കാനും ശ്രമിച്ചാല്‍ കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മന്ത്രി കെ. ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഒരുവര്‍ഷമായി അക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. മന്ത്രിമാര്‍ക്കെതിരെ ആരെങ്കിലും മൊഴി കൊടുത്തെങ്കില്‍ രഹസ്യമാക്കി വെയ്ക്കാനാവില്ല. രഹസ്യമായി വെച്ചെങ്കില്‍ അതിനുത്തരവാദികള്‍ മാധ്യമങ്ങളാണ്. ബാര്‍ ഉടമ ബിജു രമേശ്, കെ. ബാബുവിനെതിരെ കോടതിയെ സമീപിക്കുന്നെങ്കില്‍ സമീപിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഗൂഢാലോചന നടത്തിയെന്ന് കെ.എം. മാണി തന്നോടു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി കുറ്റവിമുക്തനായി വന്നാല്‍ തിരികെ മന്ത്രിസഭയില്‍ പ്രവേശിക്കണമോ എന്ന കാര്യം അദ്ദേഹവും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. അതനുസരിച്ച് യു.ഡി.എഫ്. തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോരായ്മകള്‍ അതത് പാര്‍ട്ടികളും പിന്നീട് മുന്നണിയും ചര്‍ച്ച ചെയ്യും. പിന്നീട് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയം കൂടുതല്‍ കര്‍ശനമാക്കും

മദ്യനയം കുറേക്കൂടി കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മദ്യം നിരോധിച്ചശേഷമുള്ള നല്ലവശങ്ങള്‍ കൂടി പഠിച്ചാവും നടപടികള്‍ സ്വീകരിക്കുക. ഇത് ബാര്‍ ഉടമകളോടുള്ള പ്രതികാരമല്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

2015, നവംബർ 11, ബുധനാഴ്‌ച

മാണിയുടെ രാജി ജനാധിപത്യമൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്നത്


തിരുവനന്തപുരം∙ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള കെ.എം. മാണിയുടെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫോ താനോ കോൺഗ്രസ് ഹൈക്കമാൻഡോ കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി വയ്ക്കാനുള്ള തീരുമാനം അദ്ദേഹം സ്വയം കൈക്കൊണ്ടതാണ്. ബാർകോഴ കേസിൽ മാണി കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ.എം. മാണി രാജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും മാധ്യമങ്ങളെ കണ്ടത്.

കേസ് വന്ന അന്നുമുതൽ മാണി കുറ്റവാളിയാണെന്ന് യുഡിഎഫ് വിശ്വസിച്ചിരുന്നില്ല. ആ നിലപാട് തന്നെയാണ് യുഡിഎഫിന് ഇപ്പോഴുമുള്ളത്. മാണി തെറ്റുചെയ്തെന്ന് വിശ്വസിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട് ചില ഹൈക്കോടതി പരാമർശങ്ങൾ വന്നിരുന്നു. സ്വന്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അദേഹം രാജിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ താനോ യുഡിഎഫോ അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡ് രാജി ആവശ്യപ്പെടാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം കൊടുത്തുവെന്ന വാർത്തയും തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാണി പറയുന്നതിനനുസരിച്ച് പുതിയ മന്ത്രിയുടെ കാര്യവും അദേഹത്തിന് നൽകുന്ന വകുപ്പിന്റെ കാര്യവും തീരുമാനിക്കും. മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് തുനിഞ്ഞ കോൺഗ്രസ് നേതാക്കളുടെ രീതിയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


2015, നവംബർ 8, ഞായറാഴ്‌ച

ജനവിധി ഉൾക്കൊള്ളുന്നു; ബിജെപി വിജയം താൽക്കാലികം


തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തിരിച്ചടിയുടെ കാരണം പഠിച്ച ശേഷം പാർട്ടിയിലും മുന്നണിയിലും സർക്കാരിലും ആവശ്യമായ തിരുത്തൽ വരുത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തോൽവിയുടെ കാരണം തനിക്കു തുറന്നു പറയാനാവില്ലെന്നും അക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അതിന് എന്തെങ്കിലുമൊക്കെ സാഹചര്യം കാണും. അവ പരിശോധിച്ച് ജനാധിപത്യ രീതിയിൽ പരിഹാരം കാണാൻ ശ്രമിക്കും.

ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആകെ തകർന്നുവെന്ന പ്രചാരണത്തിൽ കഴമ്പില്ല. 2010ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ യുഡിഎഫിനു കുറവു വന്നിട്ടുണ്ട്. എന്നാൽ ഇതു വരെ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് നടത്തിയ രണ്ടാമത്തെ മികച്ച പ്രകടനമാണ് ഇത്തവണത്തേത്. ഇതിനെക്കാൾ മികച്ച പ്രകടനം 2010ൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോൾ എൽഡിഎഫ് തരംഗമെന്നു പ്രചരിപ്പിക്കുന്നവർ 2010ൽ ഇതിനെക്കാൾ കൂടുതൽ സീറ്റ് യുഡിഎഫ് നേടിയിട്ടും യുഡിഎഫ് തരംഗമുണ്ടായെന്നു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരിടത്തും ബിജെപിയുമായി സഖ്യത്തിനില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ നേടിയതിന്റെ പകുതി സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്. നേതൃമാറ്റമടക്കം ആഴത്തിലുള്ള ചികിൽസ വേണമോയെന്ന് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.