UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Assembly എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Assembly എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, മാർച്ച് 24, ചൊവ്വാഴ്ച

സഭ നടത്താന്‍ പ്രതിപക്ഷം സമ്മതിച്ചില്ല, അങ്ങേയറ്റത്തെ പ്രയാസം


 ഒരു വിധത്തിലും നിയമസഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ ഭരണപക്ഷത്തെ അനുവദിക്കാത്ത സമീപനമാണു പ്രതിപക്ഷം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അവരുടെ പാര്‍ട്ടിക്കകത്തെ പ്രശ്‌നമാണോ ഇതിനു കാരണമെന്നു  തനിക്കറിയില്ലെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെയുളള സിപിഎം നീക്കം ലാക്കാക്കി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്നു പറയുന്നതല്ലാതെ ആ ആരോപണം അടിസ്ഥാനമുള്ളതാണെന്നു സ്ഥാപിച്ചെടുക്കുന്നതിലുള്ള ആത്മവിശ്വാസക്കുറവാണ് ഒന്നിച്ചിരുന്നു വിഡിയോദൃശ്യങ്ങള്‍ കാണുന്നതില്‍ നിന്നു പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നത്. സഭ ഇങ്ങനെ അവസാനിപ്പിക്കേണ്ടി വന്നതില്‍ അങ്ങേയറ്റത്തെ പ്രയാസവും വേദനയുമുണ്ട്. പ്രതിപക്ഷത്തിന്റെ നിസഹകരണം മാത്രമാണ് ഇതിനു കാരണം. 

സര്‍ക്കാരിനെതിരെ  പ്രതിപക്ഷത്തിനു പറയാന്‍ കിട്ടുന്ന ഏറ്റവും നല്ല അവസരമാണു ബജറ്റ് സമ്മേളനം. വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല.  എന്നാല്‍ ധനമന്ത്രി ബജറ്റ്  അവതരിപ്പിക്കരുതെന്ന ഒരിക്കലും അംഗീകരിക്കാനാവാത്ത ആവശ്യം മുന്നോട്ടുവച്ചു നിയമസഭയുടെയും കേരളത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രതിപക്ഷം സൃഷ്ടിച്ചു. എന്നിട്ടും അവസാനിപ്പിക്കാതെ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന പ്രശ്‌നം ഉന്നയിച്ചു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. 

ആദ്യം സ്പീക്കര്‍ക്കു പ്രതിപക്ഷനേതാവ് എഴുതിക്കൊടുത്ത കത്തില്‍ വനിതാ എംഎല്‍എമാരെ ബാധിക്കുന്ന ഒന്നുമില്ലായിരുന്നു. തങ്ങളുടെ നിയമസഭാംഗങ്ങള്‍ അവിടെ  കാട്ടിയ തെറ്റായ പ്രവൃത്തിയുടെ  ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കണ്ട സ്ഥിതിക്ക് അതിനു പ്രതിരോധം സൃഷ്ടിക്കാന്‍ വനിതാ എംഎല്‍എമാരെ അപമാനിച്ചുവെന്ന ആരോപണം പിന്നീട് ഉയര്‍ത്തുകയായിരുന്നു. ഒന്നിച്ചിരുന്നു ദൃശ്യങ്ങള്‍ കാണാമെന്നും പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കഴിഞ്ഞ തിങ്കളാഴ്ചയും ഇപ്പോഴും പ്രതിപക്ഷത്തോടു പറഞ്ഞുവെങ്കിലും അവര്‍ യോജിച്ചില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ഇത്രയും സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തില്‍ ഇത്രയധികം ക്യാമറകള്‍ തുറന്നുവയ്ക്കുകയും ആളുകള്‍ നോക്കിനില്‍ക്കുകയും ചെയ്യുമ്പോള്‍ ദുസൂചനയോടെയുള്ള പെരുമാറ്റം ഒരാളില്‍ നിന്നുണ്ടായെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണ്?  ആടിനെ പട്ടിയാക്കുന്ന പ്രചാരണം നടത്തിയതുകൊണ്ട് ഒന്നും സംഭവിക്കില്ല. 

സ്ത്രീകളോട് ആദരവും അവര്‍ക്കു സംരക്ഷണം നല്‍കേണ്ട പ്രാധാന്യം ഉള്‍ക്കൊള്ളുന്നുമുണ്ട്.  പ്രതിപക്ഷ വനിതാ എംഎല്‍എമാരുടെ പരാതി പൊലീസിനു കൈമാറുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു താനല്ല.   ബജറ്റ് അവതിപ്പിച്ചതിനെതിരെ ഗവര്‍ണറെ സമീപിച്ചത് പ്രതിപക്ഷമാണ്, എങ്കില്‍ അതേ ഗവര്‍ണര്‍ തന്നെയാണ് ബജറ്റ് അവതരണം നിയമാനുസൃതമായി വിലയിരുത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും അംഗീകരിക്കാതെയാണ് സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചത്.

വീഡിയോദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തിന് ആത്മവിശ്വാസമില്ല


 നിയമസഭാസമ്മേളനം നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അവരുടെ പാര്‍ട്ടിക്കകത്തെ പ്രശ്‌നമാണോ അതിന് കാരണം എന്നറിയില്ല. വനിതാ എം.എല്‍.എ.മാരെ അപമാനിച്ചു എന്ന് പറയുന്നതല്ലാതെ ആരോപണം സ്ഥാപിച്ചെടുക്കാനുള്ള ആത്മവിശ്വാസക്കുറവാണ് ഒന്നിച്ചിരുന്ന് വീഡിയോദൃശ്യങ്ങള്‍ കാണുന്നതില്‍നിന്ന് പ്രതിപക്ഷത്തെ പിന്തിരിപ്പിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഒരുവിധത്തിലും സഭാസമ്മേളനം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സാഹചര്യം സൃഷ്ടിച്ചത് നിര്‍ഭാഗ്യകരമാണ്. കാര്യമായ ചര്‍ച്ചകള്‍ പോലും നടക്കാതെ സഭ അവസാനിപ്പിക്കേണ്ടിവന്നതില്‍ സര്‍ക്കാരിന് വളരെ ദുഃഖമുണ്ട്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത് എന്ന ആവശ്യം മുന്നോട്ട്‌ െവച്ച് ചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പ്രതിപക്ഷം സൃഷ്ടിക്കുകയായിരുന്നു. നാടിനും കേരളജനതയ്ക്കും അപമാനം വരുത്തിയശേഷം അവിടം കൊണ്ടവസാനിപ്പിക്കാതെ വനിതാ എം.എല്‍.എ.മാരെ അപമാനിച്ചു എന്ന ഇല്ലാത്ത പ്രശ്‌നമെടുത്തിട്ട് സങ്കീര്‍ണമാക്കി. 

പ്രതിപക്ഷനേതാവ് ആദ്യം സ്പീക്കര്‍ക്ക് എഴുതിക്കൊടുത്ത കത്തില്‍ വനിതാ എം.എല്‍.എ.മാരെ ബാധിക്കുന്ന ഒന്നുമില്ലായിരുന്നു. തങ്ങളുടെ എം.എല്‍.എ.മാര്‍ കാട്ടിയ തെറ്റായ പ്രവൃത്തികളുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവര്‍ കണ്ട സ്ഥിതിക്ക് അതിന് പ്രതിരോധം സൃഷ്ടിക്കാന്‍ വനിതാ എം.എല്‍.എ.മാരെ അപമാനിച്ചെന്ന ആരോപണമുയര്‍ത്തുകയായിരുന്നു. ഒന്നിച്ചിരുന്ന് ദൃശ്യങ്ങള്‍ കാണാമെന്നും പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും തിങ്കളാഴ്ചയും പ്രതിപക്ഷത്തോട് പറഞ്ഞിട്ടും അവര്‍ യോജിച്ചില്ല.

ബജറ്റ് അവതരിപ്പിച്ചതിനെയാണ് പ്രതിപക്ഷനേതാവ് ചോദ്യം ചെയ്യുന്നത്. ബജറ്റ് അവതരിപ്പിച്ചതിനെതിരെ ഗവര്‍ണറെ സമീപിച്ചത് പ്രതിപക്ഷമാണ്. ഗവര്‍ണര്‍ തന്നോട് വിശദീകരണം തേടുകയും കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്തശേഷമാണ് ബജറ്റവതരണം നിയമാനുസൃതമെന്ന് പറഞ്ഞത്.- മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 19, വ്യാഴാഴ്‌ച

പാര്‍ട്ടി വക്താക്കളുടെ കാര്യം സുധീരന്‍ തീരുമാനിക്കും


 പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പരസ്യനിലപാടു സ്വീകരിക്കുന്ന കെപിസിസി വക്താക്കളെ എന്തു ചെയ്യണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.   

കെ.എം. മാണി മന്ത്രിസ്ഥാനത്തു നിന്നു മാറണമെന്നു പറയുന്നതു പാര്‍ട്ടി നിലപാടല്ല. കോണ്‍ഗ്രസിന്റെ നിലപാട് കെപിസിസി പ്രസിഡന്റ് സുധീരനും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും യുഡിഎഫ് ചെയര്‍മാനുമായ താനും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി വക്താവ് പന്തളം സുധാകരന്‍ ഫേസ് ബുക്കില്‍ നല്‍കിയതും മറ്റൊരു വക്താവ് അജയ് തറയില്‍ ചാനലില്‍ പറഞ്ഞതും പാര്‍ട്ടിയുടെ അഭിപ്രായമല്ല. കെ.എം. മാണി കുറ്റം ചെയ്തതായി തങ്ങള്‍ കരുതുന്നില്ല. 

ഇന്നുവരെ നടത്തിയ അന്വേഷണത്തിലും അതു തെളിഞ്ഞിട്ടില്ലെന്നാണു മാധ്യമങ്ങളില്‍ നിന്നു മനസിലാകുന്നത്. തെളിവു നല്‍കാന്‍ പോയവരെല്ലാം പുറത്തിറങ്ങി മാധ്യമങ്ങളോടു പറഞ്ഞതു ശരിയെങ്കില്‍ ഇക്കാര്യത്തില്‍ തെളിവില്ല.    ഈ വിഷയത്തില്‍ ആരെങ്കിലും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടുണ്ടോയെന്നു കെപിസിസി പ്രസിഡന്റ് പറയും. അങ്ങനെയുള്ള വക്താക്കളെ എന്തു ചെയ്യണമെന്നും അദ്ദേഹം തീരുമാനിക്കും. ബാര്‍ കേസിലെ കുറ്റപത്രം സംബന്ധിച്ചു കെ.എം. മാണി ചാനലുകളോടു പറഞ്ഞത് എന്തെന്നു തനിക്ക് അറിയില്ല. 

കേസില്‍ നിയമപരമായ നടപടികളാണു നടക്കുന്നത്. കുറ്റപത്രം നല്‍കിയാലും രാജി വയ്ക്കില്ലെന്ന മാണിയുടെ പ്രസ്താവനയെക്കുറിച്ചു പത്രലേഖകര്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഇല്ലാത്ത പ്രശ്‌നത്തിനു മറുപടി പറയണമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭയുടെ ഈ സമ്മേളനകാലത്തു ഡപ്യൂട്ടി സ്പീക്കര്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിനു, ക്യാമറ ഇല്ലായിരുന്നുവെങ്കില്‍ മറുപടി പറയാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

പ്രതിപക്ഷം വിഡിയോ ദൃശ്യങ്ങള്‍ കാണിക്കാത്തത് എന്തേ?


 നിയമസഭയിലെ അക്രമങ്ങളുടെ 140 ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച പ്രതിപക്ഷം എന്തുകൊണ്ടാണു വിഡിയോ ദൃശ്യങ്ങള്‍ കാണിക്കാത്തതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വനിതകളെ അവര്‍ ചാവേര്‍പ്പടയാക്കി. ആയിരത്തിലേറെ പേര്‍ നേരിട്ടു കാണുകയും നൂറോളം ക്യാമറകള്‍ കണ്‍തുറന്നിരിക്കിരിക്കുകയും ചെയ്ത ഇതുപോലൊരു സംഘര്‍ഷവേദിയില്‍ ലൈംഗിക ചുവയുള്ള പ്രവര്‍ത്തനം നടത്തിയെന്നു പറഞ്ഞാല്‍ ആരാണു വിശ്വസിക്കുക.

അല്ലെങ്കില്‍ അതിനുതക്ക തെളിവു കൊണ്ടുവരാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. ജമീല പ്രകാശത്തെ  ആരെങ്കിലും ആക്രമിക്കുന്നതു താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാടു ജനങ്ങള്‍ക്കു മുന്നില്‍ അവരെ വീണ്ടും അപഹാസ്യരാക്കും. ഇതൊന്നും പെട്ടെന്നുണ്ടായതല്ല, നേരത്തേ ആസൂത്രണം ചെയ്തതാണ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. 

സംഘര്‍ഷത്തിനു നടുവിലേക്കു വനിതകളെ പറഞ്ഞുവിട്ടത് എന്തിനാണ്? സ്ത്രീകളെയും കുട്ടികളെയും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംരക്ഷിക്കുകയല്ലേ വേണ്ടത്? എന്നിട്ട് അതീവ ഗുരുതര ആക്ഷേപവും ഉന്നയിക്കുന്നു. സ്ത്രീസംരക്ഷണ നിയമങ്ങള്‍ ദുരുപയോഗിക്കരുതെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോഴാണ് ഇവിടെ അതു ചെയ്യുന്നത്. ഇത്തരം ദുഷ്പ്രചാരണം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. അന്നത്തെ അക്രമങ്ങളുടെ വിഡിയോ ഒന്നിച്ചു കാണാമെന്നു താന്‍ പറഞ്ഞപ്പോള്‍ പ്രതിപക്ഷം തയാറായില്ല. സസ്‌പെന്‍ഷനിലായ എംഎല്‍എമാര്‍ക്ക് അതു ചോദ്യം ചെയ്യാന്‍ പോലും നിവൃത്തിയില്ല. കാരണം, അവര്‍ ചെയ്തതെന്തെന്ന് അത്ര പ്രകടമായി ജനങ്ങള്‍ കണ്ടതാണ്. തെറ്റു ചെയ്‌തെന്നു ജനത്തിനു ബോധ്യപ്പെട്ടവരെ മാത്രമേ സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളൂ.

മറ്റെന്തെങ്കിലും വികാരത്തിന്റെ പേരിലായിരുന്നെങ്കില്‍ എത്ര പേരെ സസ്‌പെന്‍ഡ് ചെയ്യണമായിരുന്നു. നിയമസഭയില്‍ നടന്നതെല്ലാം താന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സ്പീക്കറുടെ വേദിയില്‍ നടന്നതും കണ്ടു. മന്ത്രി കെ.എം. മാണി വന്നതും ബജറ്റ് അവതരിപ്പിച്ചതും തിരിഞ്ഞു നോക്കി കണ്ടു. എന്നാല്‍ ജമീല പ്രകാശത്തെ ഉപദ്രവിക്കുന്നതു കണ്ടില്ല. ആക്രമണത്തെയൊന്നും തനിക്കു പേടിയില്ല. അതുകൊണ്ടു സീറ്റില്‍ തന്നെ ഇരുന്നു. ആരെങ്കിലും തന്നെ ആക്രമിക്കാന്‍ ശ്രമിച്ചോയെന്ന് അറിയില്ല. തന്റെ പുറത്തേക്കു വന്നു വീണവരുണ്ട്. അതു മന:പൂര്‍വമായിരുന്നെന്നു കരുതുന്നില്ല. ബഹളത്തിനിടെ സംഭവിച്ചതാണ്. 

ഇതെല്ലാം 'പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്. തന്നെ സംരക്ഷിക്കാന്‍ ചുറ്റും ആളുകള്‍ നിന്നിരുന്നു എന്നതു ശരിയാണ്. സംഭവങ്ങളുടെ വിഡിയോ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ പറ്റാത്തതാണെന്നു പറയുന്നതില്‍ അര്‍ഥമില്ല. അതു ടിവിയിലൂടെ എല്ലാവരും കണ്ടു കഴിഞ്ഞതല്ലേ. നിയമസഭയ്ക്കുള്ളിലെ ലഡു വിതരണം ഒഴിവാക്കേണ്ടതായിരുന്നു. എന്നാല്‍ സ്പീക്കറുടെ വേദി തകര്‍ത്ത് അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതും ലഡു വിതരണം ചെയ്തതും ഒരുപോലെയാണോ? ബന്ധപ്പെട്ടവരില്‍നിന്നു നഷ്ടം ഈടാക്കാന്‍ നിയമ നടപടി ഉണ്ടാകും. ഇക്കാര്യത്തില്‍ മുന്‍വിധിയോ വൈരാഗ്യമോ ഇല്ല. കേസ് അതിന്റെ വഴിക്കു പോകും.

പ്രതിപക്ഷ നേതാവ് 13നു നല്‍കിയ പരാതിയില്‍ സ്ത്രീ പീഡനത്തെക്കുറിച്ചു പറഞ്ഞിരുന്നില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ ആയിരുന്നു അന്നത്തെ പരാതി. സഭയിലെ  ബഹളത്തിന്റെ പേരില്‍ സ്ത്രീ പീഡനത്തിനു പൊലീസ് കേസ് എടുക്കാന്‍ പറ്റുമോയെന്നതു സ്പീക്കറുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.    

2015, മാർച്ച് 17, ചൊവ്വാഴ്ച

പ്രതിപക്ഷം ചെയ്തത് ശരിയാണോയെന്ന് അനുഭാവികളോട് തന്നെ ചോദിക്ക്


ബജറ്റ് ദിനത്തില്‍ നിയമസഭയിലുണ്ടായ സംഭവം കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സംഭവം നാണക്കേടുണ്ടാക്കി. പ്രതിപക്ഷം ചെയ്തത് ശരിയാണോയെന്ന് സ്വന്തം അനുഭാവികളോട് തന്നെ ചോദിച്ചു നോക്കണം. അനുരഞ്ജനത്തിന്റെ വഴിയടച്ചത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു തെറ്റും ചെയ്യാത്ത യുഡിഎഫ് എംഎല്‍മാരെ ബലിയാടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അംഗങ്ങള്‍ക്കെതിരെ നേരത്തെ പരാതി പറഞ്ഞിരുന്നില്ല. പ്രതിപക്ഷത്തിനെതിരെ നടപടിയെടുത്തിരുന്നില്ലെങ്കില്‍ അക്രമം കാട്ടിയവരേക്കാള്‍ കുറ്റക്കാരനായേനേ. വി എസ് സഭയില്‍ നടത്തിയത് നേതാവിനു ചേരാത്ത പരാമര്‍ശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുമുന്നണിയുടെ സമനില തെറ്റി


ഇടതുമുന്നണിയുടെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യരഹിതമായ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മാര്‍ച്ച് 13 ന് നിയമസഭയെ ബന്ദിയാക്കിയ പ്രതിപക്ഷം മാര്‍ച്ച് 14 ന് കേരളത്തെയും ബന്ദിയാക്കി. നിയമസഭയിലെ ക്യാമറ പരിശോധിച്ചാല്‍ പ്രതിപക്ഷത്തെ ഒരു എംഎല്‍എയും രക്ഷപെടില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്, സഭയിലെ സംഭവങ്ങളുടെ ദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിക്കുകയാണ്. യുഡിഎഫിന്റെ ഏതെങ്കിലും എംഎല്‍എ അപമര്യാദയായി പെരുമാറിയോ എന്നു പരിശോധിക്കാം. ഇതിനു പ്രതിപക്ഷം തയാറല്ല. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത ആരോപണങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിച്ച് ആടിനെ പട്ടിയാക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷം സഭയുടെ എല്ലാ പരിപാവനതയും തകര്‍ത്തു. എല്ലാ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കി. എന്നിട്ടും ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പഴിചാരുന്നതിനു പ്രതിപക്ഷം വലിയവില നല്‍കേണ്ടിവരും. 

അക്രമസംഭവങ്ങള്‍ കേരളത്തിനാകെ നാണക്കേട്‌


നിയമസഭയിലെ അക്രമസംഭവങ്ങള്‍ കേരളത്തിന് ആകെ നാണക്കേടായ സംഭവമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സഭയുടെ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല.

പ്രതിഷേധത്തിന് പരിധിയും മിതത്വവും വേണം. പ്രതിപക്ഷം അതെല്ലാം മറന്നുവെന്നും ഭരണ കക്ഷി എംഎഎമാര്‍ക്ക് എതിരെ 13 ആം തീയതി ആക്ഷേപം പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ കക്ഷിയിലെ ഒരു എംഎല്‍എയും ഡയസില്‍ കയറിയിട്ടില്ല. ഭരണ കക്ഷിയിലെ അംഗങ്ങള്‍ അവരവരുടെ സീറ്റിനടുത്താണ് ഇരുന്നത്. സംശയമുണ്ടെങ്കില്‍ ഒന്നച്ചിരുന്ന ദൃശ്യങ്ങള്‍ കാണാമെന്നും മുഖ്യമന്ത്രി. ജനങ്ങളുടെ പ്രതികരണം ഇടത് മുന്നണി അനുയായികളോട് ചോദിക്കട്ടെ എന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞു.

2015, മാർച്ച് 16, തിങ്കളാഴ്‌ച

പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാര്

 
നിയമസഭയിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

 എന്നാല്‍ പ്രതിപക്ഷത്തിന്‍റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കാനാകില്ല. വനിതാ എം.എല്‍.എ മാര്‍ക്കെതിരെയുണ്ടായ അക്രമം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം ആറന്മുളയില്‍ പറഞ്ഞു.

 ബജറ്റ് അവതരണവേളയിലെ അക്രമസംഭവങ്ങളുടെ പ്രതിക്കൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണു പ്രതിപക്ഷം ഉന്നയിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വെള്ളിയാഴ്ച ഒരുകുറ്റവും പറയാതിരുന്നവര്‍ ഇന്നലെ പുതിയ ആരോപണവുമായി വന്നതിന്റെ ലക്ഷ്യം വേറെയാണ്. 

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണ്, സഭയിലെ സംഭവങ്ങളുടെ ദൃശ്യം പരിശോധിക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിക്കുകയാണ്. യുഡിഎഫിന്റെ ഏതെങ്കിലും എംഎല്‍എ അപമര്യാദയായി പെരുമാറിയോ എന്നു പരിശോധിക്കാം. ഇതിനു പ്രതിപക്ഷം തയാറല്ല. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതുവരെ ഇല്ലാത്ത ആരോപണങ്ങള്‍ ഭരണപക്ഷത്തിനെതിരെ ഉന്നയിച്ച് ആടിനെ പട്ടിയാക്കാനാണു പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷം സഭയുടെ എല്ലാ പരിപാവനതയും തകര്‍ത്തു. എല്ലാ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കി. എന്നിട്ടും ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ പഴിചാരുന്നതിനു പ്രതിപക്ഷം വലിയവില നല്‍കേണ്ടിവരും. 

വിഷയവുമായി ബന്ധപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ നടത്തിയ പ്രസംഗം ആ സ്ഥാനത്തിനു ചേര്‍ന്നതല്ല. അഞ്ചുപേര്‍ക്കെതിരെയാണ് സഭ നടപടിയെടുത്തത്. അവരോടു പുറത്തുപോകാന്‍ മൂന്നുതവണ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ചു പുറത്താക്കാതിരുന്നത് കഴിഞ്ഞദിവസത്തെപ്പോലെ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ്. വെള്ളിയാഴ്ച സഭയ്ക്കുള്ളില്‍  അക്രമംനടത്തിയ പ്രതിപക്ഷം പിറ്റേന്ന് ഹര്‍ത്താല്‍ നടത്താനാണു ശ്രമിച്ചത്. ജനങ്ങളെ മറന്നുകൊണ്ടുള്ള അവരുടെ പ്രവൃത്തികള്‍ മുഖംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


2015, മാർച്ച് 15, ഞായറാഴ്‌ച

ബജറ്റ് അവതരിപ്പിച്ചത് നടപടിക്രമങ്ങൾ പാലിച്ച്


എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തുള്ള ആരെങ്കിലും പറഞ്ഞാല്‍ അത് ബജറ്റല്ലാതാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

വനിതാ എംഎല്‍എമാരെ ചാവേറാക്കിയവര്‍ മറുപടി പറയട്ടെ


 പ്രതിപക്ഷ വനിതാ എംഎല്‍എമാരുടെ നേരെ ഭരണകക്ഷി എംഎല്‍എമാര്‍ നിയമസഭയില്‍ ബലപ്രയോഗം നടത്തി എന്ന ആരോപണത്തിനു മറുപടി പറയേണ്ടത് അവരെ ചാവേറുകളാക്കിയ പ്രതിപക്ഷ നേതൃത്വമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

ഒരു ഭരണകക്ഷി എംഎല്‍എയും പ്രതിപക്ഷമിരിക്കുന്ന ഭാഗത്തേക്കു പോയിട്ടില്ലെന്നു വാര്‍ത്താ ചാനലുകളുടെ വിഡിയോ ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്. വനിതാ എംഎല്‍എമാര്‍ കെ. ശിവദാസന്‍നായരെ കടിക്കുന്നതും വാഹിദിന്റെ പോക്കറ്റ് വലിച്ചുകീറുന്നതുമൊക്കെ ചിത്രങ്ങളായി ഉണ്ട്. ഇതിനൊക്കെ അവരെ ചുമതലപ്പെടുത്തിയത് ആരാണെന്നു നേതൃത്വം പറയട്ടെ 

2015, മാർച്ച് 14, ശനിയാഴ്‌ച

പ്രതിപക്ഷം സംഹാരതാണ്ഡവമാടി


 നിയമസഭയില്‍ പ്രതിപക്ഷം സംഹാരതാണ്ഡവമാടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് സഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ അഗാധമായ ദുഃഖമുണ്ട്. ഡയസിനുള്ളില്‍ കയറി സ്​പീക്കറെ തടയുന്നത് നിയമസഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സഭയ്ക്കുള്ളില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ നിയോഗിക്കേണ്ടെന്ന സ്​പീക്കറുടെ സമീപനം പ്രതിപക്ഷം മുതലെടുക്കുകയായിരുെന്നന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

അതീവ ഗുരുതരമായ തെറ്റാണ് അവര്‍ ചെയ്തത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ച എം.എല്‍.എ.മാര്‍ക്കാണ് പരിക്കേറ്റത്. മന്ത്രി മാണിയെ തടയുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷം സ്​പീക്കറെ തടയുകയായിരുന്നു. ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ശരിയാണോയെന്ന് അവര്‍ ചിന്തിക്കണം. ബജറ്റ് അവതരിപ്പിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റാന്‍ ധനമന്ത്രിയുള്ളപ്പോള്‍ മറ്റൊരാളെ നിയോഗിക്കേണ്ട കാര്യമില്ല. 

സഭാനടപടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് സഭാനടപടികളോട് സഹകരിക്കണമെന്ന് സ്​പീക്കര്‍ പ്രതിപക്ഷനേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് മന്ത്രി മാണിയുടെ ഇരിപ്പിടം മാറ്റാന്‍ താന്‍ സ്​പീക്കര്‍ക്ക് കത്ത് നല്കിയത്. മന്ത്രിമാരുടെ സീറ്റ് നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്നതിനാലാണ് താന്‍ നിയമസഭയില്‍ നല്കുന്ന വെള്ളക്കടലാസില്‍ കത്ത് നല്കിയത്. 

ഇക്കാര്യത്തില്‍ തെറ്റുചെയ്തത് ആരെന്ന് ദൃശ്യങ്ങള്‍ കണ്ടാല്‍ മനസ്സിലാകും. ഭരണകക്ഷി എം.എല്‍.എ.മാര്‍ ഒരുതരത്തിലുള്ള പ്രകോപനവും സൃഷ്ടിച്ചിട്ടില്ല. അവര്‍ ആത്മസംയമനം പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 12, വ്യാഴാഴ്‌ച

സര്‍ക്കാരിന്റെ ഭാഗമെങ്കില്‍ വിമര്‍ശനം വേണ്ട

 

യുഡിഎഫിനും സര്‍ക്കാരിനും നിരന്തരം തലവേദന സൃഷ്ടിക്കുന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിനു നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ  മുന്നറിയിപ്പ്. സര്‍ക്കാരിന്റെ അഭിപ്രായത്തോട് ആര്‍ക്കു വേണമെങ്കിലും വിയോജിക്കാമെങ്കിലും സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അതു സാധ്യമല്ലെന്നു ജോര്‍ജിനോടായി മുഖ്യമന്ത്രി വ്യക്തമാക്കി. 

ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ്‌നിഷാമിനെ സഹായിക്കാന്‍ ഡിജിപി ഇടപെട്ടു എന്ന ജോര്‍ജിന്റെ ആരോപണം പ്രതിപക്ഷം ശ്രദ്ധയില്‍പ്പെടുത്തുകയും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു ജോര്‍ജ് ആവര്‍ത്തിക്കുകയും ചെയ്തതോടെയാണു മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. ഡിജിപിയില്‍ ഈ സര്‍ക്കാരിനു പൂര്‍ണവിശ്വാസമുണ്ട്. 

ആഭ്യന്തരമന്ത്രി അക്കാര്യം ഇവിടെ പറഞ്ഞുകഴിഞ്ഞു. അതാണ് സര്‍ക്കാര്‍ നയം. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് അതിനോടു വിയോജിക്കാന്‍ കഴിയില്ല; മുഖ്യമന്ത്രി പറഞ്ഞു.    

എന്നാല്‍ ഡിജിപിക്കെതിരെയുള്ള ജോര്‍ജിന്റെ ആരോപണം അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നു മന്ത്രി ചെന്നിത്തല വ്യക്തമാക്കി. ഡിജിപി ഈ അന്വേഷണത്തില്‍ അനാവശ്യമായ ഒരു  ഇടപെടലും നടത്തിയിട്ടില്ല. പരിപൂര്‍ണവിശ്വാസമാണ് ഇക്കാര്യത്തിലുള്ളത്. ഇതു സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും തന്റെ മുന്നിലുണ്ടെന്നും രമേശ് പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയും ജോര്‍ജിനെ തള്ളുകയായിരുന്നു. സര്‍ക്കാരിന്റെ ഭാഗമായി നിന്നു ജോര്‍ജ് ഈ ആക്ഷേപങ്ങളെല്ലാം ഉന്നയിക്കുന്നതെന്ന പ്രതിപക്ഷനിരയുടെ ആരോപണത്തിനു മറുപടിയായാണ് അങ്ങനെ സാധ്യമല്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.

റവന്യു റിക്കവറി സ്‌റ്റേ: പ്രതിപക്ഷം മാണിയെ ക്രൂശിക്കുകയാണ്


 മന്ത്രിസഭ അംഗീകരിച്ച നിബന്ധനകള്‍ പാലിച്ചു റവന്യു റിക്കവറിക്കു സ്‌റ്റേ നല്‍കിയ മന്ത്രി കെ.എം. മാണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും നിയമങ്ങള്‍ പാലിക്കാതെ റിക്കവറി സ്‌റ്റേ ചെയ്ത തന്നെ വെറുതെ വിടുകയുമാണു പ്രതിപക്ഷമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിയാരം മെഡിക്കല്‍ കോളജിന്റെ 173 കോടി രൂപയുടെ റവന്യു റിക്കവറി നടപടി താന്‍ സ്‌റ്റേ ചെയ്തത് ഒരു നിയമവും പാലിക്കാതെയാണ്. ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ആശുപത്രി പ്രസിഡന്റ് എം.വി. ജയരാജന്‍ തന്നെ വിളിച്ചു റിക്കവറി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. താന്‍ നിയമം ലംഘിച്ചാണ് ആ സ്‌റ്റേ ഉത്തരവിട്ടത്. ശരിയായ കാര്യത്തിനു ചിലപ്പോള്‍ അറിഞ്ഞുകൊണ്ടു നിയമം ലംഘിക്കേണ്ടിവരുമെന്നും നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ഒരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ ചിലപ്പോള്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും പുറത്തു ചില കാര്യങ്ങള്‍ ചെയ്യേണ്ടിവരും. എന്നാല്‍, അറിയാതെ സംഭവിക്കുന്ന തെറ്റുകള്‍ ആര് ചൂണ്ടിക്കാട്ടിയാലും താന്‍ തിരുത്തും. കെ.എം. മാണിയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. അദ്ദേഹത്തിനു ഡോ. സ്റ്റീഫന്‍ എന്നൊരു മരുമകന്‍ ഉള്ളതായി തനിക്ക് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍  അനുവദിക്കില്ലെന്ന നിലപാടില്‍ നിന്നു പ്രതിപക്ഷം പിന്തിരിയണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ സാക്ഷി മൊഴി കൊടുത്ത ആരും മാണിക്കെതിരെ തെളിവു നല്‍കിയിട്ടില്ലെന്നാണു പിന്നീട് അവര്‍ നടത്തിയ പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാകുന്നത്. മാണിയെ കുറ്റക്കാരനായി കാണാന്‍ കഴിയുന്ന ഒരു മൊഴിയും ഇല്ല. ഏതു പരാതി കിട്ടിയാലും പ്രഥമ വിവര റിപ്പോര്‍ട്ട് ഇടണമെന്നു നിയമം ഉള്ളതിനാലാണു മാണിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത്. അതിനര്‍ഥം മാണി തെറ്റ് ചെയ്തു എന്നല്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഇട്ട എഫ്‌ഐആര്‍ ആണിത്. മാണി കുറ്റം ചെയ്തു എന്ന നിലയില്‍ ഒരു സാഹചര്യവും മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ മുന്നിലില്ലെന്നും ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നു  തടയേണ്ട സാഹചര്യം ഇല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.