UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2020, മാർച്ച് 21, ശനിയാഴ്‌ച

സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി; ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം


കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെ ബെവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും നിരാശാജനകമാണ്‌.

സര്‍ക്കാരിന് വരുമാനം ലഭിക്കാന്‍ വേണ്ടി കരുവാക്കുന്നത് പാവപ്പെട്ട വലിയൊരു ജനവിഭാഗത്തെയാണ്. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ അഞ്ഞൂറിലേറെ ബാറുകള്‍ തുറന്നുകൊടുത്ത സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി.

ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നടപടികള്‍ക്ക് പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും നല്ല പിന്തുണയാണ് നല്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബിവറേജസ് കടകളും ബാറുകളും മാത്രം നിര്‍ബാധം തുറന്നുപ്രവര്‍ത്തിക്കുന്നു. ഇത്തരം  1200ലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്നത്. യാതൊരുവിധ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഇവിടെങ്ങളിലില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

സമൂഹ വ്യാപനമെന്ന അപകടകരമായ ഘട്ടത്തിലേക്ക് കോവിഡ് 19 കടക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരും സമൂഹവും സര്‍വവിധ സജീകരണങ്ങളും സംവിധാനങ്ങളും വിഭവങ്ങളും ഉപയോഗിച്ച് അതിശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍, ചില പഴുതകള്‍ ഒഴിച്ചിടുന്നത് അപകടകരമാണ്.

ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം.




#CoronaVirus
#StaySafeFromCoronaVirus

WEDNESDAY, MARCH 18, 2020

2020, മാർച്ച് 16, തിങ്കളാഴ്‌ച

കോവിഡ് 19: ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടണം


കേരളത്തില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷനിലേയും കസ്യൂമര്‍ ഫെഡിന്റെയും മദ്യഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുവാന്‍ ഔട്ടലെറ്റ്കള്‍ പൂട്ടണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഞാൻ ആവശ്യപ്പെട്ടു.

ഇത് ഉള്‍പ്പെടെ ഏഴിന നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തിലുണ്ട്.

1) കോവിഡ്-19 സാമ്പത്തിക രംഗം പാടെ തകര്‍ത്തിരിക്കുകയാണ്. തൊഴില്‍നഷ്ടം, വ്യാപാരരംഗത്തെ മാന്ദ്യം, കാര്‍ഷിക ഉല്പങ്ങളുടെ വിലയിടിവ് തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകളുടെയും-സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരുവര്‍ഷത്തേയ്ക്കു മോറട്ടോറിയം നല്കണം. മുഖ്യമന്ത്രി അടിന്തരമായി ബാങ്കുകളുടെ യോഗം വിളിച്ച് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനമെടുപ്പിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് ഗവണ്മെന്റ് നിര്‍ദ്ദേശം നല്കുകയും വേണം.

2) വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്കുന്നതിന് വേണ്ട നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കണം.

3) ക്ഷേമനിധി പെന്‍ഷനുകളും സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെയും കുടിശിക സഹിതം അടിയന്തരമായി വിതരണം ചെയ്യണം.

4) തൊഴില്‍ഉറപ്പ് തൊഴിലാളികള്‍ക്കും കൈത്തറി തൊഴിലാളികള്‍ക്കും കൊടുക്കേണ്ട കുടിശിക നല്കുക, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഗവമെന്റ് കൊടുത്തു തീര്‍ക്കുവാന്‍ ബാധ്യതയുള്ള ഫണ്ടുകള്‍ കുടിശ്ശിക സഹിതം കൊടുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചാല്‍ സാമ്പത്തിക രംഗത്തെ മരവിപ്പ് ഒരുപരിധി വരെ കുറയ്ക്കുവാന്‍ സാധിക്കും. സാധാരണക്കാര്‍ക്ക് അതു വലിയ ആശ്വാസമാകുകയും ചെയ്യും.

5) എട്ട്, ഒന്‍പത് ക്ലാസുകളില്‍ മാര്‍ച്ച് 20, 27, 30 തീയതികളില്‍ വച്ചിരിക്കുന്ന പരീക്ഷകള്‍ റദ്ദ് ചെയ്യുക.

6) ഇറാനിലുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര ഗവമെന്റിനോട് ആവശ്യപ്പെട്ട് സത്വര നടപടികള്‍ സ്വീകരിക്കണം

രോഗം വ്യാപിക്കാതെ ഇരിക്കുവാനും രോഗികള്‍ക്ക് പരമാവധി മെച്ചപ്പെട്ട ചികിത്സ നൽകുവാനും ജനങ്ങളുടെ ദുരിതം പരമാവധി പരിമിതപ്പെടുത്തുവാനുമാണ് ഈ നിര്‍ദേശങ്ങൾ..

#CoronaVirus
#StaySafeFromCoronaVirus
MONDAY, MARCH 16, 2020

2020, ഫെബ്രുവരി 11, ചൊവ്വാഴ്ച

ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാന്‍


സംസ്ഥാനത്തു വില്‍ക്കുന്ന ആറു ലോട്ടറികളുടെ വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിച്ചത് രണ്ടരലക്ഷത്തോളം പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരു നടപടിയാണ് .വില കൂടുന്നതോടെ വില്‍പ്പന കുറയുകയും അന്ധര്‍, ബധിരര്‍, നിത്യരോഗികള്‍, മറ്റൊരു വേലയും ചെയ്യാന്‍ കഴിയാത്തവര്‍ തുടങ്ങിയ രണ്ടരലക്ഷത്തോളം പേരുടെ ജീവിതം ഇരുളടയുകയും ചെയ്യും.

അന്യസംസ്ഥാന ലോട്ടറിയെ കേരളത്തിലേക്കു കൊണ്ടുവരാനുള്ള നിഗൂഢ അജന്‍ഡയും പാവങ്ങളുടെ ചെലവില്‍ സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുകയെ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെ്.

ജിഎസ്ടി ഏകീകരിക്കുകയും അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിലേക്കുവരാന്‍ സഹായകമായ രീതിയിലുള്ള ഹൈക്കോടതി വിധി ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ വിലവര്‍ധന മൂലം ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ കേരള ലോട്ടറിയെ വിഴുങ്ങാന്‍ ഭീമാകാരത്തോടെ അന്യസംസ്ഥാന ലോട്ടറി തയാറായി നില്ക്കുന്നു. അതിന് ഇനി അധികം നാളുകളില്ല. കേരള ലോട്ടറിയുടെ വില 40 രൂപയാക്കിയപ്പോള്‍, മിസോറാം ടിക്കറ്റ് 35 രൂപയ്ക്കാണ് വില്ക്കാന്‍ പോകുന്നത്.

ലോട്ടറി രാജാവ് മാര്‍ട്ടിനുമായി ബന്ധമുള്ള വെസ്റ്റ് ബംഗാള്‍ ലോട്ടറി സ്റ്റോക്കിസ്റ്റ്‌സ് സിന്‍ഡിക്കറ്റ് ജിഎസ്ടി രജിസ്‌ട്രേഷന് സംസ്ഥാന ജിഎസ്ടി ഓഫീസില്‍ നല്കിയ അപേക്ഷ തള്ളിയതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ച് പുതിയ അപേക്ഷ നല്കാന്‍ ഉത്തരവ് നേടി. ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടി ഓഫീസ് അപേക്ഷ തള്ളിയത്. അവ പരിഹരിച്ച് പുതിയ അപേക്ഷ നല്കുമ്പോള്‍, അവരുടെ പാത സുഗമമാകും.

ലോട്ടറിയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയതുകൊണ്ട് ഏജന്റുമാരുടെയും ലോട്ടറി വില്പനക്കാരുടെയും വരുമാനവും സമ്മാനത്തുകയും കുറയാതിരിക്കാനാണ് ഈ നടപടി എന്നാണ് ധനമന്ത്രി നല്കുന്ന ന്യായീകരണം. എന്നാല്‍, ജിഎസ്ടി 28 ശതമാനം ആകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് 14 ശതമാനം നികുതി ലഭിക്കും എന്നതിലാണ് ധനമന്ത്രിയുടെ കണ്ണ്. 2018-19ല്‍ ജിഎസ്ടിയില്‍ നിന്ന് 555 കോടി രൂപയാണ് ഖജനാവിലേക്കു ലഭിച്ചത്. ലോട്ടറിയില്‍ നിന്ന് ആ വര്‍ഷം 1679 കോടി രൂപ അറ്റാദായവും കിട്ടി. ലോട്ടറി ടിക്കറ്റിന്റെ വില കൂട്ടി ആദായവും ജിഎസ്ടി വരുമാനവും കൂട്ടുക എതാണ് ധനമന്ത്രിയുടെ മറ്റൊരു ലക്ഷ്യം.

ഇടതുസര്‍ക്കാരിന്റെ ചരിത്രം പരിശോധിച്ചാല്‍ അന്യസംസ്ഥാനലോട്ടറിയുമായുള്ള അവരുടെ അഭേദ്യമായ ബന്ധം തെളിഞ്ഞു കാണാം. യുഡിഎഫ് സര്‍ക്കാര്‍ മാര്‍ട്ടിനെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിച്ച ശേഷം ഇടതുഭരണകാലമായ 2018 ഏപ്രില്‍ 18ന് മാര്‍ട്ടിന്റെ പരസ്യം ദേശാഭിമാനി ഉള്‍പ്പെടെ പല പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തിലേക്കു വരില്ല എന്ന ധനമന്ത്രിയുടെ വാദഗതി പൊളിച്ചുകൊണ്ടാണ് പരസ്യം വന്നത്. മാര്‍ട്ടിനെ നിയമപരമായ വഴികളിലൂടെ കൊണ്ടുവരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ സര്‍ക്കാര്‍ വളഞ്ഞവഴി തേടുകയാണ്.

2020, ഫെബ്രുവരി 10, തിങ്കളാഴ്‌ച

കേരളത്തിലെ സമരങ്ങളെ പ്രധാനമന്ത്രി അപമാനിക്കുന്നു

നെഹ്റു ദർശന വേദി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ നടക്കുന്ന സമരങ്ങളെ പ്രധാനമന്ത്രി അപമാനിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്ക് ഇതിനുള്ള അവസരം ഒരുക്കി.

പൗരത്വ നിയമം ന്യായീകരിക്കാൻ വേണ്ടി രാഷ്ട്രപിതാവിനെ പോലും അവഹേളിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേരളത്തിൽ സമരം നടത്തുന്നവരെ അപമാനിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ പോലും മുഖ്യമന്ത്രിക്കായില്ലാ.


2020, ജനുവരി 31, വെള്ളിയാഴ്‌ച

ഗവര്‍ണ്ണര്‍ക്കെതിരായ പ്രമേയം; എതിര്‍ക്കാനാണ് നീക്കമെങ്കില്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടും


ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് അങ്ങേയറ്റം നിര്‍ഭാഗ്യകരം.

എല്ലാ എംഎല്‍എമാരും ചേര്‍ന്ന് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ ഗവര്‍ണര്‍ ആക്ഷേപിച്ചശേഷം അതില്‍ ഇതുവരെ ഖേദം പ്രകടിപ്പിക്കുകയോ, പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഗവര്‍ണര്‍ക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രീതിപ്പെടുത്താന്‍ അദ്ദേഹം ഗവര്‍ണര്‍ പദവിയുടെ അന്തസ് കളഞ്ഞുകുളിച്ച് ഓടിനടന്നാണ് നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരേ പ്രചാരണം നടത്തുന്നത്. അതുകൊണ്ട് ഒരു കാരണവശാലും ഗവര്‍ണറുമായി സഹകരിക്കാന്‍ കഴിയില്ല.

ഗവര്‍ണര്‍റെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത്. അദ്ദേഹം അതിനു തയാറാകാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പ്രമേയത്തിനു മുന്‍കയ്യെടുത്തത്. പ്രമേയം തോല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതോടെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടും.


(JANUARY 28, 2020)

2020, ജനുവരി 6, തിങ്കളാഴ്‌ച

സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് പഞ്ചായത്തുകളെ സഹായിക്കണം

ത്രിതല പഞ്ചായത്തുകളുടെ വികസന ഫണ്ട് വെട്ടിക്കുറച്ചതിലും ട്രഷറി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ പാമ്പാടിയിൽ നടത്തിയ ട്രഷറി മാർച്ചും കൂട്ട ധർണ്ണയും ഉദ്ഘാടനം ചെയ്യുന്നു

സാമ്പത്തിക  ഞെരുക്കത്തിന്റെ പേരിൽ ത്രിതലപഞ്ചായത്തുകളുടെ വികസന ഫണ്ട് വെട്ടിക്കുറച്ച് സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് പഞ്ചായത്തുകളെ സഹായിക്കണം.  ട്രഷറി നിയന്ത്രണം മൂലം  പഞ്ചായത്തുകളിൽ ഭരണ സ്തംഭനം തന്നെ നിലനിൽക്കുകയാണ്.


2020, ജനുവരി 5, ഞായറാഴ്‌ച

അമിത് ഷായുടേത് ഏകാധിപതിയുടെ ശബ്ദം

പൗരത്വ നിയമത്തിനെതിരെ പെരുമ്പാവൂരിൽ നിന്ന് ആലുവയിലേക്ക് കോൺഗ്രസ് നടത്തിയ ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

അമിത് ഷായുടെ ശബ്ദം ഏകാധിപതിയുടെ ശബ്ദമാണ് അതിനെതിരെ ഇന്ത്യ ഒറ്റ ശബ്ദമായി മുഴങ്ങണം. ‘ആരെന്തു സമരം ചെയ്താലും പൗരത്വ നിയമം നടപ്പാക്കുമെന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വാക്കുകൾ മതനിരപേക്ഷതയും ജനാധിപത്യ അവകാശങ്ങളും സാമൂഹിക നീതിയും തകർക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ്.

അതു മുളയിലേ നുള്ളണം. ബിജെപി പ്രചരിപ്പിക്കുന്നതു പോലെ ഇത് ഒരു വിഭാഗത്തിന്റെ സമരമല്ല. 130 കോടി ജനങ്ങളുടെ സമരമാണ്. പാർലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ ഇന്ത്യയിൽ മുൻപൊരിക്കലും ഇത്ര വലിയ പ്രക്ഷോഭം നടന്നിട്ടില്ല.

മതനിരപേക്ഷത പ്രാണവായുവാണ്. അതു നഷ്ടപ്പെടുത്തി എന്തിനു ജീവിക്കണം?  

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണ്. ജനകീയ സമരങ്ങളെയും അതിന്റെ മുന്നിൽ നിൽക്കുന്നവരെയും ഇന്ത്യയിൽ ഒരു ഗവർണറും ഇതുപോലെ പരിഹസിച്ചിട്ടില്ല’.



#NoCAA
#NoNRC
#JanakeeyaYathra

2020, ജനുവരി 4, ശനിയാഴ്‌ച

ഗവര്‍ണര്‍ പരിധി വിടുകയാണെങ്കിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം

കെ.മുരളീധരൻ എം പി നയിക്കുന്ന ദേശരക്ഷാ ലോങ് മാർച്ച് കോഴിക്കോട് കുറ്റ്യാടിയിൽ ഉദ്ഘാടനം ചെയ്തു

“നിയമസഭ ഐകകണ്ഠേന പാസാക്കിയ നിയമത്തെ പുച്ഛിക്കുന്നത് ഗവര്‍ണര്‍ തന്നെ പരിശോധിക്കണം. ഗവര്‍ണര്‍ പരിധി വിടുകയാണെങ്കിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഓരോ പദവിയിലിരിക്കുമ്പോഴും പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചാണ് വ്യക്തികൾക്ക് ആദരം ലഭിക്കുന്നത്,”


2019, ഡിസംബർ 25, ബുധനാഴ്‌ച

ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആരുടെയും ഔദാര്യം വേണ്ട

കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആരുടെയും ഔദാര്യം വേണ്ടെ. പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനും ഭിന്നിപ്പിക്കാനുമല്ല, മറിച്ച് ഒന്നിപ്പിക്കാനാണ് ഉപയോഗിക്കേണ്ടതെന്ന് മോദിയും അമിത് ഷായും മനസ്സിലാക്കണം. 

ജനാധിപത്യ രാജ്യത്ത് കേള്‍ക്കേണ്ട സ്വരമല്ല ഭരണാധികാരികളുടെ വായില്‍ നിന്ന് പുറത്തുവരുന്നത്. രാജ്യത്തെയും ജനങ്ങളെയും മറന്ന് പാര്‍ട്ടി അജണ്ടകള്‍ നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഇന്നത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അപകടകരമാണ്.

2019, ഡിസംബർ 23, തിങ്കളാഴ്‌ച

പൗരത്വഭേദഗതി നിയമം പിന്‍വലിക്കണം


ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത രീതിയിലുള്ള പ്രതിഷേധം പൗരത്വനിയമ ഭേദഗതിക്കെതിരേ ഉയരുമ്പോള്‍, സമരം ചെയ്യുവര്‍ സമരം ചെയ്യട്ടെ, ഞങ്ങള്‍ ആ നിയമം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട് ഏകാധിപതികള്‍ക്കു മാത്രം യോജിച്ചതാണ്.

പൗരത്വഭേദഗതി നിയമം അടിയന്തരമായി പിന്‍വലിക്കാൻ സർക്കാർ തയ്യാറാകണം.

ഏകാധിപത്യത്തിന്റെ തുടര്‍ച്ചയാണ് മംഗലാപുരത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെ പോലീസ് അകാരണമായി തടയുകയും തടങ്കലിലാക്കുകയും ചെയ്തിലൂടെ രാജ്യം കാണുത്. വെടിവച്ചു കൊന്നവരുടെ പോസ്റ്റ്‌മോര്‍ട്ടവും തുടര്‍നടപടികളും റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണ് കേരളത്തില്‍ നിന്നുള്ള മലയാളികള്‍ ഉള്‍പ്പെടുന്ന മാധ്യമസംഘം. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, 24 ന്യൂസ്, മീഡിയ വണ്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് മലയാളി മാധ്യമസംഘം. അവര്‍ ഒരു നിയമവും ലംഘിച്ചതായി അധികൃതര്‍ പറയുന്നില്ല. രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള അവര്‍ക്ക് തങ്ങളുടെ മാധ്യമ സ്ഥാപനങ്ങളുമായോ പുറംലോകവുമായോ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുപോലൊരു ഇരുണ്ട കാലഘട്ടം ഉണ്ടായിട്ടില്ല.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിയമം തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പൗരത്വഭേദഗതി നിയമത്തെയും തുടര്‍ന്ന് വരാന്‍ പോകുന്ന പൗരത്വരജിസ്റ്ററെയും കാണാന്‍ കഴിയൂ.

ഇത് ഒരു വലിയ ജനവിഭാഗത്തില്‍ ഉണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷം സ്‌ഫോടനാത്മകമായ സംഘര്‍ഷത്തിലേക്കു വഴുതി വീഴുകയും ചെയ്തു.

പ്രതിഷേധിക്കുന്നവരെ കേള്‍ക്കാനും അവര്‍ പറയുന്നതില്‍ കാമ്പുണ്ടെങ്കില്‍ ഉള്‍ക്കൊള്ളാനും കഴിയണം. അതാണ് ജനാധിപത്യം. പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നോക്കിയാല്‍ അതിനു കനത്ത തിരിച്ചടി ഉണ്ടാകും.

പൗരത്വനിയമഭേദഗതിയും പൗരത്വരജിസ്റ്ററും മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ആശങ്ക ദൂരികരിക്കാനുള്ള കടമ ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ആ കടമ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണം. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കണം. രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചതു പോലെയുള്ള ഐക്യമാണ് എല്ലായിടത്തും ഉണ്ടാകേണ്ടത്.

വിദ്യാര്‍ത്ഥി യുവജന സമൂഹമാണ് ഇപ്പോള്‍ അനീതിക്കേതിരേയുള്ള ഇടിമുഴക്കമായി രംഗത്തുള്ളത്. അവര്‍ക്ക് തൊഴിലില്ല. രാജ്യത്തെ സര്‍വകലാശാലകളിലും കാമ്പസുകളിലും നടക്കുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണു സര്‍ക്കാര്‍ നോക്കുന്നത്. കാമ്പസുകളിലും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വരെയും പോലീസ് തേര്‍വാഴ്ച ഉണ്ടായി. കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും ജയിലിലടക്കുന്നു.

ബിജെപി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണ്. അവര്‍ പാര്‍ട്ടിയുടെ അജന്‍ഡ മാത്രമാണു നടപ്പാക്കുന്നത്. ജനങ്ങളുടെ നീറു പ്രശ്‌നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്‌ക്കൊന്നും പരിഹാരമില്ല.
പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ നിയമങ്ങള്‍ പാസാക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം പോലും മുടങ്ങുകയാണ്.

ഇന്ത്യാ വിഭജനകാലത്ത് മുസ്ലീം ജനവിഭാഗത്തെ സംരക്ഷിക്കാന്‍ രാഷ്ട്രനേതാക്കള്‍ നടത്തിയ ധീരമായ നടപടി ലോകം അംഗീകരിച്ചതാണ്. രാഷ്ട്രപിതാവിന്റെ ജീവന്‍ പോലും ആ ദൗത്യത്തിനിടയില്‍ നഷ്ടപ്പെട്ടു. ഇന്ത്യയുടെ വിശാലമനസും എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്ന നടപടിയും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. അതിനു കടകവിരുദ്ധമായാണ് നടപടികളാണ് ഇപ്പോഴത്തെ ഭരണാധികാരികളില്‍ നിന്ന് ഉണ്ടാകുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന്റെ വ്യാപ്തി വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മറയ്ക്കാനാണു ശ്രമിക്കുന്നത്. ജമ്മു കാശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ കരുതല്‍ തടങ്കലിലായിട്ട് മാസങ്ങളായി. വിദേശ രാജ്യങ്ങളിലും വലിയ പ്രതിഷേധം ഉയരുന്നുണ്ടെന്ന് ഇത് കണ്ടില്ലെന്ന് നടിക്കാനാണ് സർക്കാരിന്റെ ഉദ്ദേശമെങ്കിൽ അതിന് കനത്ത വിലനൽകേണ്ടതായി വരും.