UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2019, നവംബർ 22, വെള്ളിയാഴ്‌ച

നിയമസഭാ മാർച്ചിൽ അരങ്ങേറിയത് പോലീസിന്റെ നരനായാട്ട്


വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം നടപ്പാക്കുക, എം.ജി - കേരള സർവകലാശാലകളിലെ മാർക്ക് തട്ടിപ്പുകളിൽ സ്വതന്ത്ര അന്വേഷണം ഉൾപ്പടെ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നിയമസഭയിലേക്ക് നയിച്ച മാർച്ചിൽ അരങ്ങേറിയത് പോലീസിന്റെ നരനായാട്ട് .

ജനപ്രതിനിധിയായ ശ്രീ. ഷാഫി പറമ്പിൽ MLA, കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നേരെ ക്രൂരവും നിഷ്ഠൂരവുമായ അക്രമമാണ് പോലീസ് നടത്തിയത്.

വാളയാറിലെ കുരുന്നുകൾക്ക് നീതി നിഷേധിച്ച ഭരണകൂടത്തിന്റെ ധാർഷ്ട്യമാണിത് .സത്യത്തിന് നേരെ മുഖം തിരിച്ച് പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇന്ന് കെ.എസ്.യു മാർച്ചിന് നേരെ നടത്തിയ അക്രമവും. സർവ്വകലാശാലകളുടെ വിശ്വസ്തത നശിപ്പിക്കുന്ന പ്രവണതകൾ നിരാശാജനകമാണ്.

2019, നവംബർ 15, വെള്ളിയാഴ്‌ച

ശബരിമല: സുപ്രീംകോടതി നടപടി വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ സഹായിക്കും



വിശ്വാസികളുടെ വികാരം ഉള്‍ക്കൊള്ളാനും താല്‍പര്യം സംരക്ഷിക്കാനും ശബരിമല സ്ത്രീപ്രവേശന വിഷയം വിശാലബെഞ്ചിനു വിട്ട സുപ്രീം കോടതി നടപടി സഹായിക്കും.

സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ കൊണ്ടുപോയപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യു.ഡി.എഫ്. സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം സുഗമമാക്കാനും അതിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സര്‍ക്കാര്‍ ശ്രമിക്കണം.


2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ഇന്ദിരാ ഗാന്ധിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.


ഇന്ത്യയുടെ ഉരുക്കുവനിതയായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികമാണ് ഇന്ന്. എല്ലാ ഇന്ത്യക്കാരും ഇന്ത്യയുടെ മക്കളാണെന്ന മതമായിരുന്നു ഇന്ദിരയുടേത്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഇന്ദിര ശ്രമിച്ചിട്ടില്ല.

'പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ അവര്‍ക്കു ഒരു മതമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയെന്ന മാതൃഭൂമിയുടെ മക്കളായ എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്ന വിശുദ്ധ മതം. ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളെ അവരെതിര്‍ത്തു. മതനിരപേക്ഷതയ്ക്കായി പോരാടി. ഇന്ത്യയുടെ സമ്പന്നമായ നാനാത്വത്തിന് അവര്‍ തിളക്കമേറ്റി.

ഇന്ദിരാജിയെ 'ഉരുക്കുവനിത' എന്ന് വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഉരുക്കിന്റെ ദൃഢത അവരുടെ ഒരു സ്വഭാവഗുണം മാത്രമാണ്. മഹാമനസ്‌കതയും മനുഷ്യത്വവുമാണ് പ്രധാന സ്വഭാവ വിശേഷങ്ങള്‍. ശരിയാണ് അവര്‍ പോരാടിയിരുന്നു, എന്നാല്‍ അത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കായിരുന്നില്ല.പ്രത്യയശാസ്ത്രത്തിനായും ഗൂഢതാത്പര്യങ്ങള്‍ക്കും അജന്‍ഡകള്‍ക്കും എതിരെയുമായിരുന്നു അവരുടെ പോരാട്ടങ്ങള്‍.

ഭയപ്പെടുത്തി സമ്മര്‍ദം ചെലുത്തുന്നതും അനധികൃതമായ ഇടപെടലുകളും ഇന്ദിരാജി ഒരു തരത്തിലും അംഗീകരിച്ചിരുന്നില്ല. അതവരുടെ അടിസ്ഥാന പ്രകൃതമാണ്. എല്ലാത്തരം യുദ്ധങ്ങളിലും പ്രചോദനമായത് ഈ ശൈലിയാണ്. ഇന്ദിരയുടെ വികാരമായിരുന്നു ഇന്ത്യ. ദരിദ്രരെയും അടിച്ചമര്‍ത്തപ്പെടുന്നവരെയും അവര്‍ ആഴത്തില്‍ സഹായിച്ചു.

പിതാവിന്റെ ഉപദേശങ്ങള്‍ വ്യതിചലിക്കാതെ ഇന്ദിരാജി പിന്തുടര്‍ന്നു. 16 വര്‍ഷം അവര്‍ രാജ്യത്തെ നയിച്ചു. നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ദാരിദ്ര്യം മുതല്‍ ഭീകരവാദവും യുദ്ധവും വരെ അവര്‍ ധൈര്യത്തോടെ നേരിട്ടു. ഇന്ത്യയെ ഐക്യത്തിലൂടെ ശക്തമാക്കാന്‍ ജീവിതം അര്‍പ്പിച്ച നേതാവായിരുന്നു ഇന്ദിരാ ഗാന്ധി

ഇന്ദിരാ ഗാന്ധിയുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

#IndiasIndira

2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

വാളയാർ: പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തണം


വാളയാറിൽ ചെറുപ്രായമുള്ള രണ്ട് പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നീതിന്യായ കോടതി വെറുതെ വിട്ടെന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വിട്ടയക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. സുതാര്യമായ രീതിയിൽ പോലീസ് അന്വേഷണം നടന്നിരുന്നെങ്കിൽ ഇളയ മകൾ എങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെട്ടേനെ എന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്. പോലീസിന്റേയും പ്രോസിക്യൂഷന്റേയും അനാസ്ഥ ഒന്ന് മാത്രമാണ് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പ്രതിഭാഗം അഡ്വക്കേറ്റിനെ നിയമിച്ചതും പ്രതികളെ പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ട് പോയത് അരിവാൾ പാർട്ടിക്കാരാണെന്നുമുള്ള മരിച്ച കുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തലും കൂട്ടി വായിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളുടെ സഹായം ഇരകൾക്കല്ല പ്രതികൾക്കാണ് കിട്ടിയത് എന്നത് പകൽ പോലെ വ്യക്തമാണ്. പ്രകടമായ ഗുരുതര വീഴ്ചകളെ മന്ത്രിമാർ പോലും അംഗീകരിക്കുന്നു. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഗുരുതരമായ വീഴ്ചകളിന്മേലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു.

കേസ് അന്വേഷണത്തിൽ പോലീസും കോടതിയിലെ കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട ദളിത് വിഭാഗത്തിലെ പതിമൂന്നും ഒൻപതും വയസ്സുകൾ മാത്രം പ്രായമുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ക്രൂരമായ പീഢനത്തിന് ഇരയാവുകയും ദാരുണമായി മരണപ്പെടുകയും ചെയ്ത അതീവ ഗുരുതരമായ ഈ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ CBI അന്വേഷണം നടത്തുക തന്നെ വേണം.

2019, ഒക്‌ടോബർ 27, ഞായറാഴ്‌ച

അടുത്ത സർക്കാറിനു സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണ് പിണറായി സർക്കാറിന്‍റെ ശ്രമം

എൻ.ജി.ഒ. അസോസിയേഷൻ 45-ആമത് സ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

അടുത്ത സർക്കാറിന്‍റെ തലയിൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കാനാണ് പിണറായി സർക്കാറിന്‍റെ ശ്രമം. ശമ്പള കമ്മീഷന്‍റെ കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും കമ്മീഷനെ വയ്ക്കുമെന്നാണ് പറയുന്നത്. ഓരോ 10 വർഷവും പെൻഷൻ കുടിശ്ശിക 5 ഇരട്ടി വർദ്ധിക്കും. കാര്യങ്ങൾ മുൻകൂട്ടി കാണാൻ സർക്കാറിന് കഴിയണം.  സർക്കാർ തിരുത്തലുകൾക്ക് തയ്യാറാകണം. മരണാനന്തര പെൻഷൻ 30 ശതമാനം കുറച്ചത് തിരുത്തണം. ജീവനക്കാരെ സർക്കാർ വേട്ടയാടുന്നുവെന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ ജീവനക്കാർക്ക് അർഹതയുണ്ടെന്നും എൽഡിഎഫ് ഭരിക്കുമ്പോൾ ജീവനക്കാരുടെ കാര്യങ്ങൾ മറക്കുന്നു. 



2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരുന്നതിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു.


ശരത് ലാലിന്റേയും കൃപേഷിന്റെയും കുടുംബങ്ങൾക്ക് നീതി നിഷേധിച്ച കേരള ഗവണ്മെന്റിന്റെ നടപടിക്ക് കനത്ത തിരിച്ചടിയാണ് കേസ് സി.ബി.ഐ ക്ക് വിട്ടുകൊണ്ടുള്ള ഹൈകോടതി വിധി. ഈ വിധിയിൽ കേസന്വേഷണത്തിൽ വരുത്തിയ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാത്ത , അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന്‌ മുഖ്യമന്ത്രിക്ക് ഒഴിഞ്ഞ് നിൽക്കാൻ സാധ്യമല്ല. സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം സത്യപ്രതിജ്ഞ ലംഘനമാണ്. അത് അദ്ദേഹത്തിന് അധികാരത്തിൽ തുടരുന്നതിനുള്ള അവകാശം നഷ്ടപ്പെടുത്തിയിരിക്കുന്നു.

2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതം; ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു


പാലാരിവട്ടം പദ്ധതി ചെലവിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പരാമർശം തികച്ചും അടിസ്ഥാന രഹിതം. മുഖ്യമന്ത്രി ഗൗരവത്തോടെ യാഥാർത്ഥ്യങ്ങൾ മനസിലാക്കണം. അതേസമയം പാലാരിവട്ടം കേസിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.

രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്.  പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയാല്‍ ആരെയെങ്കിലും താൻ തള്ളി പറയുമെന്നാണ് കോടിയേരി ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കില്ല. മുഖ്യമന്ത്രി ആദർശം പറയുമെങ്കിലും സ്വന്തം കാര്യത്തില്‍ അതില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സർക്കാർ നിരവധി അഴിമതി ആരോപണങ്ങളാണ് ഇതിനോടകം ഉന്നയിച്ചത്. ഒരന്വേഷണത്തിനും യു.ഡി.എഫ് തടസം പറഞ്ഞിട്ടില്ല. എന്നാല്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ പോലും അവര്‍ക്ക് നടപടിയുമായി മുന്നോട്ടുപോകാനായില്ല.


2019, സെപ്റ്റംബർ 18, ബുധനാഴ്‌ച

ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള തീരുമാനത്തെ കേരളം ഒറ്റക്കെട്ടായി നേരിടണം


പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റില്‍എറണാകുളം ജില്ലയിലെ താമസിക്കുന്നവരെ സന്ദർശിച്ചു.

ഫ്‌ളാറ്റുകൾ പൊളിക്കുമ്പോള്‍ അത് നേരിട്ട് ബാധിക്കുന്നവരോട് കാര്യങ്ങള്‍ ചോദിക്കാനോ അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനോപോലും തയാറാകാതെ ഇത്തരത്തില്‍ സ്ഥിതി വിശേഷം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണ്.

സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്‍ ശരിയായ വിവരം കോടതിയെ ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഇതിൽ നിന്നും മനസിലാക്കുന്നത്.

മുൻപ് സൂചിപ്പിച്ചിട്ടുള്ളത് പോലെ ഇതിനു വേണ്ടി അഖിലകക്ഷി നിവേദക സംഘം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോകുകയും പ്രധാനമന്ത്രിയേയും ബന്ധപ്പെട്ട മന്ത്രിമാരേയും പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി പരിഹാരം കണ്ടെത്തണം.

2019, സെപ്റ്റംബർ 14, ശനിയാഴ്‌ച

മരട്; സര്‍വകക്ഷി യോഗം വിളിക്കണം


എറണാകുളം ജില്ലയിലെ മരട് മുനിസിപ്പാലിറ്റിയിലെ 5 കെട്ടിട സമുച്ചയങ്ങള്‍ സെപ്റ്റംബര്‍ 20-ാം തീയതിക്കകം പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് ചെയ്യണമെുള്ള സുപ്രീംകോടതി വിധി സൃഷ്ടിച്ച അതീവ ഗുരുതരമായ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യുവാന്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേർക്കണം.

യോഗത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും കേന്ദ്ര ഗവണ്മെന്റ് 2019 ഫെബ്രുവരി 28-ന് പുറത്തിറക്കിയ തീരദേശ വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം നല്കുവാന്‍ കേന്ദ്രത്തെ സമീപിക്കണമെന്നും നിർദേശിക്കുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഖിലകക്ഷി നിവേദക സംഘം ഉടന്‍ ഡല്‍ഹിക്കു പോകണം.

സുപ്രീംകോടതി പരിശോധിച്ച നിയമ-സാങ്കേതിക വശങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു കാണിക്കുന്ന താല്പര്യവും ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധിക്കില്ല. എന്നാല്‍ നിയമവശങ്ങള്‍ പരിശോധിച്ചും ശരിയായ അനുമതി ലഭിച്ചു എന്ന് ഉറപ്പ് വരുത്തിയും നിര്‍മ്മാണം നടത്തേണ്ട കെട്ടിട നിര്‍മ്മാതാക്കള്‍ വില്പന പൂര്‍ത്തിയാക്കിയതിനുശേഷം രംഗത്തില്ല. അവിടെ താമസിക്കു 357 കുടുംബങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ രക്തസാക്ഷികള്‍. ഒരു തെറ്റും ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടുകയും കെട്ടിടം നിര്‍മ്മിച്ച് ലാഭം ഉണ്ടാക്കിയവര്‍ രക്ഷപ്പെടുകയും ചെയ്യുന്ന ദു:ഖകരമായ സ്ഥിതയാണ് മരട് മുനിസിപ്പാലിറ്റിയില്‍ സുപ്രീം കോടതി വിധി മൂലം ഉണ്ടായിരിക്കുന്നത്. 

സുപ്രീംകോടതി വിധി നടപ്പിലാക്കുവാനുള്ള ഗവണ്‍മെന്റിന്റെ നിയമപരമായ ബാദ്ധ്യതയുടെ അടിസ്ഥാനത്തില്‍ കേസില്‍ സര്‍ക്കാര്‍ കക്ഷി ചേരുകയും മൂന്നു കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും വേണം.

1) അഞ്ച് വലിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റുമ്പോള്‍ അവിടത്തെ വെള്ളക്കെട്ടുകളില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചെന്നൈ ഐ.ഐ.ടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ഗുരുതരമെന്നു കോടതിയെ ബോദ്ധ്യപ്പെടുത്തണം. ഇത്രയും വലിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റുവാനുള്ള സാങ്കേതിക-പ്രായോഗിക ബുദ്ധിമുട്ടുകളും കോടതിയെ അറിയിക്കണം. ഇതിനു വരുന്ന ഭാരിച്ച ചെലവും പൊളിച്ചു മാറ്റുമ്പോള്‍ ഉണ്ടാകുന്ന ലക്ഷക്കണക്കിനു ടണ്‍ വസ്തുക്കള്‍ വെള്ളക്കെട്ടുകള്‍ നശിപ്പിക്കുമെന്നുമുള്ള ജനങ്ങളുടെ ആശങ്കയും അസ്ഥാനത്തല്ല.

2) പത്തു വര്‍ഷമായി അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളെ അറിയിക്കുകയോ അവരുടെ വാദം കേള്‍ക്കുകയോ ചെയ്യാതെയുള്ള സുപ്രീംകോടതി വിധി മൂലം എല്ലാവര്‍ക്കും നീതി ലഭിക്കുന്നുവെന്ന് അവകാശപ്പെടുവാന്‍ സാധിക്കില്ല. ഇവരുടെ വാദം കൂടി കേള്‍ക്കേണ്ടതിന്റെ ആവശ്യകത സംസ്ഥാന ഗവമെന്റ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.

3) ഫ്‌ളാറ്റുകളില്‍ താമസിക്കുവരുടെ ആവശ്യത്തിന് പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുന്നതു കേന്ദ്ര ഗവണ്‍മെന്റ് 2019 ഫെബ്രുവരി 28-ന് പുറത്തിറക്കിയ തീരദേശ വിജ്ഞാപനമാണ്. ഇതിലെ വ്യവസ്ഥകള്‍ അനുസരിച്ച് പൊളിച്ചു മാറ്റുവാന്‍ നോട്ടീസ് നല്കിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ച് കളഞ്ഞ അതേ സ്ഥലത്ത് പുതുതായി പണിയാം. പുതിയ തീരദേശ വിജ്ഞാപനത്തില്‍ ഈ പ്രദേശത്തെ തീരദേശ നിയന്ത്രണ മേഖല കാറ്റഗറി 3-ല്‍ നിന്നും 2 ആക്കി മാറ്റിയതുകൊണ്ടാണ് ഇത് സാധിക്കുന്നത്. ഈ വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം നല്കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കുവാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ ആവശ്യമായ നിയമ സാധുത ഇല്ലാതെ പണിത കെട്ടിട സമുച്ചയങ്ങള്‍ക്ക് പിഴ ഈടാക്കി, ഇവയെ നിയമാനുസൃതമാക്കുതിനു കേന്ദ്ര ഗവമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇതിനു വേണ്ടി അഖിലകക്ഷി നിവേദക സംഘം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പോകുകയും പ്രധാനമന്ത്രിയേയും ബന്ധപ്പെട്ട മന്ത്രിമാരേയും പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തി പരിഹാരം ഉണ്ടാക്കുകയും വേണം.

2019, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പോലീസിനെ ഇനിയും വിമര്‍ശിക്കും


അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഡിജിപിയും അനുമതി നല്കിയ മുഖ്യമന്ത്രിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണ്.

പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പില്ല. വിമര്‍ശനങ്ങളെ ഭയക്കന്നുവരാണ് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത്. നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയനും സഞ്ചരിക്കുന്നത്.

പോലീസിനെ വിമര്‍ശിച്ചതിനാണ് കെപിസിസി പ്രസിഡന്റിനെതിരേ കൊടുവാള്‍ ഓങ്ങുന്നത്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം ക്രമസമാധാനപാലന രംഗത്താണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉണ്ടായ മുപ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍, നിരവധി ലോക്കപ്പ് മരണങ്ങള്‍, ഉരുട്ടിക്കൊലകള്‍, സിപിഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയ കിരാതമായ പോലീസ് നടപടികളാണു കേരളം കണ്ടത്. ഇതിനെതിരേ ഡിജിപിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമര്‍ശിക്കും. സാധ്യമായ നടപടികള്‍ സ്വീകരിക്കും.

സിപിഎമ്മുകാരെയും പാര്‍ട്ടിക്കുവേണ്ടപ്പെട്ടവരെയും വഴിവിട്ട് സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്ത നിരവധി പോലീസ് നടപടികള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എണ്ണിപ്പറഞ്ഞാല്‍ പോലീസിന്റെ തൊലിയുരിഞ്ഞുപോകും. ഈ പോലീസിനെ വെള്ളപൂശാന്‍ കോണ്‍ഗ്രസിനോ പ്രതിപക്ഷത്തിനോ കഴിയില്ല. കെപിസിസി പ്രസിഡന്റിനെതിരായ ഏതൊരു നീക്കവും നിയമപരമായും രാഷ്ട്രീയപരമായും നേരിടുക തന്നെ ചെയ്യും.