UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2018, മേയ് 9, ബുധനാഴ്‌ച

‘മോദിക്ക് സമനില തെറ്റി’


സിവി രാമൻനഗറിലെ കോൺഗ്രസ് സ്ഥാനാർഥി ആർ.സമ്പത്ത് രാജിൻറെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷായിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ശശി തരൂർ, ആന്റോ ആന്റണി, മുൻ എംഎൽഎ ഐവാൻ നിഗ്ലി തുടങ്ങിയവർ.

തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നത് സമനില തെറ്റിയതു പോലെ. ആർക്കെതിരെയും വിമർശനം ഉന്നയിക്കാൻ മോദിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ജവാഹർലാൽ നെഹ്റുവിനെയും വി.കെ.കൃഷ്ണമേനോനെയും പോലെയുള്ളവർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രത്തിൽ കഴിഞ്ഞ നാലു വർഷവും വാഗ്ദാന ലംഘനങ്ങൾ നടത്തിയ മോദിയാണ് ഇവിടെവന്ന് രാഹുൽ ഗാന്ധിയെ 15 മിനിറ്റ് പ്രസംഗിക്കാൻ വെല്ലുവിളിക്കുന്നത്. ഇക്കാലയളവിൽ നൽകിയ വാക്കുകളിൽ മോദി പാലിച്ച ഒരെണ്ണം എടുത്തു പറയാനാണ് തിരിച്ച് കോൺഗ്രസിന്റെ വെല്ലുവിളി. കഴിഞ്ഞ തവണത്തെ പ്രകടന പത്രികയിൽ പറഞ്ഞ 175 കാര്യങ്ങളിൽ 166 ഉം പൂർത്തിയാക്കിയ സർക്കാരാണ് സിദ്ധരാമയ്യയുടേത്.

ഇവിടെ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുൾപ്പെടെ മറ്റു ഭാഷക്കാരെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളാൻ കോൺഗ്രസ് സർക്കാരിനേ സാധിക്കൂ. ഇവിടത്തെ ഭരണനേട്ടങ്ങളോടുള്ള മതിപ്പും കേന്ദ്രത്തിനെതിരായ പ്രതിഷേധവും തിരഞ്ഞെടുപ്പിൽ പ്രകടമാകും. 




2018, ഏപ്രിൽ 18, ബുധനാഴ്‌ച

ചുവന്നകുപ്പായമിട്ട് വന്ന പൊലീസുകാരെ കണ്ട് ചിരിക്കുന്ന മന്ത്രിമാര്‍


പൊലീസ് സേനയില്‍ അച്ചടക്കം നിലനിര്‍ത്തിയില്ലെങ്കില്‍ കനത്തവില നല്‍കേണ്ടി വരും. പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ ചുവന്നകുപ്പായമിട്ട് വന്നവരെ കണ്ട് ചിരിക്കുന്ന മന്ത്രിമാര്‍ അച്ചടക്കലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. പൊലീസിന് എന്തുമാകാമെന്ന നിലവന്നതാണ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് കാരണമായത്.  

കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കണ്ണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരിൽ ചിലരാണ് ചുവന്ന ഷർട്ടും വെള്ളമുണ്ടും ധരിച്ച് എത്തിയത്. സംഘടനാ സ്വാതന്ത്ര്യമുണ്ടെങ്കിലും രാഷ്ട്രീയം പാടില്ലെന്ന നിയമമാണ് ചുവപ്പുവേഷം ധരിച്ചെത്തിയതിയതിലൂടെ പരസ്യമായി ലംഘിച്ചത്. സമ്മേളനവേദിയുടെ കവാടത്തിൽ ഒരുമിച്ചുനിന്നു ചുവപ്പൻ ഫോട്ടോയെടുത്ത് ഇവർ വാട്സാപ് ഗ്രൂപ്പുകളിലും ഇട്ടു. ഇത്തരം പ്രവണതകള്‍ അവഗണിച്ചാല്‍ കനത്തവില നല്‍കേണ്ടി വരും.

രണ്ടര വര്‍ഷത്തിനിടെ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിലും കസ്റ്റഡിയിലും മര്‍ദ്ദിച്ചതിനെതിരെ നിരവധി പരാതികള്‍ സര്‍ക്കാരിന് നല്‍കിയിട്ടും ഒരുനടപടിയും എടുത്തില്ല. ഈ അംലഭാവമാണ് വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ കൊണ്ടെത്തിച്ചത്.  സര്‍ക്കാരിന്റെ മനോഭാവം വലിയ അപകടത്തിലേക്ക് കേരളത്തെ നയിക്കും.


മലയാളസിനിമ ഒരിക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.


മലയാളസിനിമ ഒരിക്കൽക്കൂടി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ട ഫഹദ് ഫാസില്‍, പ്രത്യേകപരാമർശം നേടിയ പാർവതി, ഛായാഗ്രഹണ മികവിന് അവാർഡ് നേടിയ നിഖിൽ എസ് പ്രവീൺ , മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂർ, മികച്ച പ്രാദേശികഭാഷാ ചിത്രത്തിന്റെ സംവിധായകൻ ദിലീഷ് പോത്തൻ, ടേക്ക് ഓഫ്എന്ന ചിത്രത്തിന്റെ നിർമാണരൂപകൽപനയ്ക്ക് പുരസ്കാരം നേടി സന്തോഷ് രാമൻ എന്നിവർക്ക് എന്റെ അഭിനന്ദനങ്ങൾ.

ദേശീയ അവാർഡിന് തന്നെ ബഹുമാനമേറ്റുന്നു ശ്രീ യേശുദാസിന് ലഭിച്ച പുരസ്കാരം. പ്രായത്തെ മറികടന്ന സംഗീതതപസ്യയ്ക്ക് എന്റെ പ്രണാമം!

മലയാളസിനിമയ്ക്ക് അന്തർദേശീയ പുരസ്കാരങ്ങൾ നേടിത്തന്നിട്ടുള്ള ശ്രീ ജയരാജ് ഒരിക്കൽക്കൂടി മികച്ച സംവിധായകനായിരിക്കുന്നു. മികച്ച അവലംബിത തിരക്കഥയ്ക്കും അദ്ദേഹത്തിന് തന്നെയാണ് പുരസ്കാരം. ജയരാജിനും എന്റെ സ്നേഹാഭിവാദ്യങ്ങൾ. ഈ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും ഞാൻ അഭിനന്ദിക്കുന്നു.

ഫീച്ചർ വിഭാഗത്തിലും അല്ലാതെയുമായി മറ്റുമേഖലകളിൽ അംഗീകാരം നേടിയ ഓരോരുത്തരെയും അഭിനന്ദിക്കുന്നു. ജൂറിയുടെ പ്രത്യേകപരാമർശം ലഭിച്ച ടേക്ക് ഓഫ് എന്ന സിനിമ ഏറെ കാലികമായ ഒരു വിഷയമാണ് നമ്മോട് പറഞ്ഞത്. അന്തർദേശീയ ചലച്ചിത്ര മേളയിൽ ലഭിച്ച അംഗീകാരം നിലനിർത്തിയ ടേക്ക് ഓഫിന്റെ നിർമാതാവ്, സംവിധായകൻ മറ്റ് അണിയറപ്രവർത്തകർ എന്നിവരേയും ഞാൻ അഭിനന്ദനം അറിയിക്കുന്നു.

മലയാളസിനിമയുടെ ഉൾക്കരുത്തും വിഷയവൈവിധ്യവും തന്നെ അത്ഭുതപ്പെടുത്തി എന്ന ദേശീയജൂറി അധ്യക്ഷൻ ശേഖർ കപൂറിന്റെ നിരീക്ഷണം നമുക്കേവർക്കും അഭിമാനിക്കാൻ വക നൽകുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, മലയാളികളേവർക്കുമായി ലഭിച്ച വിഷുക്കൈനീട്ടമായി ഞാൻ കണക്കാക്കുന്നു. ഒരിക്കൽക്കൂടി, എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.

മകളേ മാപ്പ് ...


ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ കാശ്മീരിലെ പിഞ്ചു ബാലികയെ കുറിച്ചുള്ള വാർത്ത കേൾക്കാൻ കഴിയൂ. മനസ്സിൽ നിറയെ വർണ്ണങ്ങളും, മുഖത്ത് പുഞ്ചിരിയും, കുസൃതികളുമായി കളിച്ചു നടക്കേണ്ടപ്രായത്തിലാണ് ഒരു കുഞ്ഞിനും വരരുതെന്ന് നാം പ്രാർത്ഥിക്കുന്ന അവസ്ഥ ഈ ബാലികക്ക് വന്നു ചേർന്നത്. മതത്തിന്റെ പേരിൽ ഒരു കൂട്ടം അക്രമികൾ ചെയ്തു കൂട്ടിയത് മതേതര ജനാധിപത്യ ഇന്ത്യയിലെ എക്കാലത്തെയും കറുത്ത അധ്യായമാണ്. എത്ര വലിയ ശത്രുത സൂക്ഷിച്ചിരുന്നാലും നിഷ്കളങ്കത മാറാത്ത ഒരു എട്ടു വയസുകാരിയെ ദിവസങ്ങളോളം ഭക്ഷണം പോലും നൽകാതെ ഇത്തരത്തിൽ കൊടും ക്രൂരതയ്ക്ക് വിധേയമാക്കി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തുന്നത് മൃഗീയം എന്ന് വിശേഷിപ്പിച്ചാൽ കുറഞ്ഞു പോകും. മൃഗങ്ങൾ പോലും കാടിന്റെ നിയമമനുസരിച്ചേ ജീവിക്കാറുള്ളു, ഇത്തരം നിഷ്ട്ടൂരതയെ വിശേഷിപ്പിക്കാൻ ഇനിയും വാക്കുകൾ കണ്ടെത്തേണ്ടതുണ്ട്.

"ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” എന്ന് നാട് മുഴുവൻ ചുമരുകളിൽ എഴുതി വച്ചതുകൊണ്ടോ, റേഡിയോവിൽ മൻ കി ബാത്തിലൂടെ വിളിച്ചു പറഞ്ഞത് കൊണ്ടോ ആയില്ല പ്രിയ പ്രധാനമന്ത്രി, താങ്കൾക്ക് മുദ്രാവാക്യം വിളിക്കുന്നവരാൽ ഒരു പാവം പെൺകുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതത്തിലെ വെളിച്ചം എന്നെന്നേക്കുമായി തല്ലി കെടുത്തിയ താങ്കളുടെ അനുയായികളെപ്പോലുള്ളവരെ മനുഷ്യരാക്കി മാറ്റുന്നതിനാണ് താങ്കൾ ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ താങ്കളുടെ ഉപവാസ സമരം നടക്കുമ്പോഴാണ് ഈ വാർത്തകൾ വന്നു തുടങ്ങുന്നത്. അതിനു ശേഷം മണിക്കൂറുകൾ പിന്നിട്ടിട്ടും താങ്കൾ പാലിക്കുന്ന മൗനമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോടുള്ള വെല്ലുവിളി. യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കൾക്ക് പിറന്നാൾ ആശംസിക്കുമ്പോഴല്ല സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുമ്പോൾ, അവരെ ആശ്വസിപ്പിക്കുമ്പോൾ ആണ് താങ്കൾ ഒരു മനുഷ്യത്വമുള്ള നേതാവാകൂ. വൈകിയാണെങ്കിലും ഈ നാടൊന്നാകെ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുമ്പോൾ ഈ കിരാത കൃത്യത്തെ ന്യായീകരിക്കാൻ അങ്ങയെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിൽ കാണിച്ചു കൂട്ടുന്ന ചെയ്തികൾ കാണുമ്പോൾ മനസിലാവും സംഘ പരിവാറുകാർ എത്രമേൽ ഭീഷണിയാണ് ഈ നാടിൻറെ ഐക്യം തകർക്കുവാനും, മത മൈത്രി കളങ്കപ്പെടുത്തുന്നതിലും എന്ന്.

മകളേ , നീ അനുഭവിച്ച കഷ്ടതയും,വേദനയും ഇനിയുമൊരു കുട്ടിയുടെയും ജീവിതത്തിലേക്ക് കടന്നു ചെല്ലാതിരിക്കട്ടേ എന്ന പ്രാർത്ഥനയോടെ അന്ത്യാഞ്ജലി.

#OommenChandy 

2018, ഏപ്രിൽ 17, ചൊവ്വാഴ്ച

വരാപ്പുഴയിലെ പ്രാദേശിക ഹർത്താലുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങൾ ദുഖകരമാണ്


വരാപ്പുഴയിലെ പ്രാദേശിക ഹർത്താലുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങൾ ദുഖകരമാണ്. പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അണുബാധയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബി ജെ പി പ്രവർത്തകരായ ഹർത്താൽ അനുകൂലികൾ വഴിയിൽ തടയുന്നതും, വാഹനമോടിച്ചിരുന്ന ആലങ്ങാട് സ്വദേശി മുഹമ്മദ് ഷാഫിയെ അതിക്രൂരമായി മർദിക്കുതും. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബി ജെ പി പ്രവർത്തകരുടെ ഈ ക്രുരത, സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥിനികളെ അവഹേളിക്കുകയും അസഭ്യം പറയുകയും ചെയ്ത നടപടിയും അപലപനീയമാണ്. ഏറ്റവും കൂടുതൽ ദയയും സഹായവും അർഹിക്കുന്ന രോഗികൾക്ക് നേരെ പ്രത്യേകിച്ച് ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന് നേരെ വരെ നടത്തുന്ന അക്രമ സംഭവങ്ങളിൽ -പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ ബി ജെ പി നേതൃത്വം ഇച്ഛാ ശക്തി കാണിക്കേണ്ടതാണ്. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ ഈ സംഭവത്തിലെ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈ കൊള്ളുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യേണ്ടതാണ്.

പ്രതിഷേധിക്കാൻ ജനാധിപത്യത്തിൽ ആർക്കും അവകാശമുണ്ട് . പ്രതിഷേധിക്കുമ്പോഴും ഹർത്താൽ പോലുള്ള സമര മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോഴും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കേണ്ടതാണ് .

പാറ്റൂർ: മുൻ സർക്കാർ സുതാര്യമായ നടപടികൾ സ്വീകരിച്ചു.


പാറ്റൂർ ഫ്ളാറ്റ് കേസിൽ ലോകായുക്തയുടെ വിധിയുടെ പശ്ചാത്തലത്തിൽ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. അധികമായി കണ്ടെത്തിയ 16.635 സെന്റിൽ 12.279 സെന്റ് സ്ഥലവും യുഡിഎഫിന്റെ കാലത്തു തന്നെ ലോകായുക്തയുടെ നിർദേശ പ്രകാരം തിരിച്ചു പിടിച്ചിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്തു സുതാര്യമായ നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണിത്. 21.03.2015ലെ ലോകായുക്ത ഉത്തരവു പ്രകാരം 12.279 സെന്റ് സ്ഥലം യുഡിഎഫ് സർക്കാർ ഏറ്റെടുക്കുകയും അതിർത്തിഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്തു. കമ്പനിയുടെ പ്രമാണത്തിൽ അധിക വസ്തുവായി പറഞ്ഞിരിക്കുന്ന 16.635 സെന്റ് സ്ഥലത്തിൽ നിന്നാണിത് പിടിച്ചെടുത്തത്. ബാക്കിയുള്ള 4.36 സെന്റ് സ്ഥലം സർവെ നടത്തി കണ്ടെത്തി തിരിച്ചെടുക്കാനാണ് ലോകായുക്തയുടെ ഇന്നത്തെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

പാറ്റൂർ ഫ്ളാറ്റ് സംബന്ധിച്ച് രണ്ടു കേസുകളാണ് ഉണ്ടായിരുന്നത്. 

1) വാട്ടർ അഥോറിറ്റിയുടെ മെയിൻ സ്വീവേജ് പൈപ്പ് ലൈൻ മാറ്റിയിട്ടതു സംബന്ധിച്ച്.  

2) അധികഭൂമി സംബന്ധിച്ച്.

പൈപ്പ്ലൈൻ തങ്ങളുടെ വസ്തുവിലാണെന്നും അതു മാറ്റിയിടണമെന്നും ആവശ്യപ്പെട്ട് ഫ്ളാറ്റ് കമ്പനി സർക്കാരിന് അപേക്ഷ തന്നിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വിജിലൻസിനു കൊടുത്ത പരാതിയിൽ ചീഫ് സെക്രട്ടറി ഭരത് ഭൂഷൻ ഉൾപ്പെടെ ഞങ്ങൾ അഞ്ചു പേരുടെ പേരിൽ എഫ്ഐ ആർ ഇട്ടു. ഇതിനെതിരേ ഭരത് ഭൂഷൻ കേസ് കൊടുത്തു. പൈപ്പ് ലൈൻ മാറ്റിയിടാൻ സർക്കാർ ഉത്തരവു കൊടുത്തതിൽ യാതൊരു ക്രമക്കേടും അധികാരദുർവിനിയോഗവും ഇല്ലെന്നു
വ്യക്തമാക്കിയ ഹൈക്കോടതി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി. ലോകായുക്തയിൽ തുടരുന്ന അധികഭൂമി സംബന്ധിച്ച കേസ് തുടരാമെന്നും വ്യക്തമാക്കി.

അധികഭൂമി സംബന്ധിച്ച രണ്ടാമത്തെ പാറ്റൂർ കേസിൽ എന്നേയും റവന്യൂമന്ത്രി തിരുവഞ്ചർ രാധാകൃഷ്ണനേയും പ്രതിയാക്കാൻ കൊടുത്ത അപേക്ഷ ലോകായുക്ത നിരസിച്ചു. ഈ കേസിലാണ് ഇപ്പോൾ വിധി ഉണ്ടായത്. കമ്പനിയുടെ പ്രമാണപ്രകാരം അധികമുള്ളതായി കാണുന്ന 4.36 സെന്റ് സ്ഥലം സർവെ നടത്തി കണ്ടെത്തി ഏറ്റെടുക്കാനാണ് റവന്യൂ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും ലോകായുക്ത നിർദേശം നല്കിയത്.

പാറ്റൂർ ഫ്ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട അധികഭൂമി തിരിച്ചെടുക്കാൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വീകരിച്ച സുതാര്യമായ നടപടികളെല്ലാം ഫയലിൽ വ്യക്തമാണ്. ഇനിയും ആർക്കെങ്കിലും സംശയം അവശേഷിക്കുന്നുണ്ടെങ്കിൽ ആ ഫയലുകൾ പരിശോധിക്കാവുന്നതാണ്.


2018, മാർച്ച് 29, വ്യാഴാഴ്‌ച

വിധിയോട് പടപൊരുതി ഒട്ടേറെ ജീവിതങ്ങൾക്ക് പ്രചോദനമാകുന്ന അസ്‌നക്ക് അഭിനന്ദനങ്ങൾ

കണ്ണൂരില്‍ നിന്നുള്ള നമ്മുടെ അസ്‌ന ഡോക്ടറായിരിക്കുന്നു! കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ മികവോടെ എംബിബിഎസ്‌ പാസായി. ഇനി ഒരു വര്‍ഷത്തെ ഹൗസ്‌ സര്‍ജന്‍സി കൂടിയുണ്ട് ‌. ഞാന്‍ അസ്‌നയെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു. കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്ന്‌ ആശംസിച്ചു. അസ്‌ന എല്ലാവര്‍ക്കും വലിയ പ്രചോദനമാണ്.

അസ്‌നയുടെ സ്ഥാനത്ത്‌ നമ്മളായിരുന്നെങ്കിലോ? ജീവിതത്തോട്‌ അസ്‌ന പോരാടിയതുപോലെ നമ്മള്‍ പോരാടുമായിരുന്നോ?

18 വര്‍ഷംമുമ്പ്‌ കണ്ണൂരിലെ പൂവത്തൂരില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനിടയില്‍ ബിജെപിക്കാര്‍ വലിച്ചെറിഞ്ഞ ബോംബ്‌ പൊട്ടിയാണ്‌ അസ്‌നയുടെ കാല്‍ നഷ്ടപ്പെട്ടത്‌. പൂവത്തൂര്‍ എല്‍പി സൂകൂള്‍ ബൂത്തിനു സമീപത്തെ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അസ്‌ന. അമ്മ ശാന്തമ്മയ്‌ക്കും അനുജന്‍ ആനന്ദിനും അന്നു സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്‌നയെ തലശേരിയിലും പിന്നീട്‌ കൊച്ചിയിലും ചികിത്സിച്ചെങ്കിലും വലതുകാല്‍ മുട്ടിനു താഴെവച്ച്‌ മുറിച്ചുമാറ്റേണ്ടി വന്നു. ആറാം വയസില്‍ അസ്‌ന കൃത്രിമ കാലിലേക്ക്‌. സാധാരണഗതിയില്‍ ആരും തളര്‍ന്നുപോകുന്ന അവസ്ഥ.

പക്ഷേ, ജീവിതത്തോടു യുദ്ധം ചെയ്യാന്‍ തന്നെയായിരുന്നു അസ്‌നയുടെ തീരുമാനം. കൃത്രിമക്കാലും വച്ച്‌ പത്തിലും പന്ത്രണ്ടിലും മികച്ച വിജയം നേടി. 2013ല്‍ എംബിബിഎസിനു കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു.

അവിടെ മൂന്നാം നിലയിലായിരുന്നു അസ്‌നയുടെ ക്ലാസ്‌. പടി കയറി മൂന്നാം നിലയില്‍ എത്താന്‍ അസ്‌ന നന്നേ വിഷമിച്ചു. ക്ലാസ്‌ മുറി ഒന്നാം നിലയിലേക്കു മാറ്റാനുള്ള നീക്കം സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. അപ്പോഴാണ്‌ വിഷയം, മുഖ്യമന്ത്രിയാരുന്ന എന്റെ മുന്നിലെത്തിയത്‌. ഒരു പ്രായോഗിക തീരുമാനം ഉണ്ടാകണമായിരുന്നു.
തുടര്‍ന്നാണ്‌ മൂന്നാം നിലയിലേക്ക്‌ ഒരു ലിഫ്‌റ്റു വച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. പെട്ടെന്നു തന്നെ അതു പൂര്‍ത്തിയാക്കുകയും ചെയ്‌തു. അസ്‌നയുടെ മെഡിക്കല്‍ വിദ്യാഭ്യാസം സുഗമമായി.

അസ്‌നയുടെ കുടുംബത്തിന്‌ കോണ്‍ഗ്രസ്‌ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വീടു നിര്‍മിച്ചു നല്‌കുകയും നാട്ടുകാര്‍ 15 ലക്ഷം രൂപ സമാഹരിച്ചു നല്‌കുകയും ചെയ്‌തിരുന്നു. അവരെല്ലാം പ്രെത്യേക അഭിനന്ദനങ്ങൾക്കു അർഹരാണ്.

അക്രമരാഷ്ട്രീയത്തിന്റെ നിരവധി ഇരകള്‍ കണ്ണൂരിലുണ്ടെന്ന്‌ അറിയാം. ജീവിതത്തോടു പോരാടാന്‍ അസ്‌ന അവര്‍ക്കു പ്രചോദനമാകട്ടെ.
ബോംബേറിയുന്നവരും വാള്‍ ഊരുന്നവരും അറിയുന്നുവോ ഇരകളുടെ വേദനകള്‍!

2018, മാർച്ച് 22, വ്യാഴാഴ്‌ച

അന്ന് ഫോണില്‍ കേട്ടു ബോംബുകള്‍ പൊട്ടുന്ന ശബ്ദം


"പഞ്ചാബിലെ 39 കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു"


ഇറാക്കിലെ ഐഎസ്‌ ഭീകരര്‍ 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്ഥിരീകരണം ഞെട്ടലോടെയാണ്‌ കേട്ടത്‌. കൂട്ടത്തോടെ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ്‌ തിരിച്ചറിഞ്ഞത്‌. പഞ്ചാബില്‍ നിന്നു തൊഴിലാളികളാണിവര്‍ ഏറെയും. 

അന്ന്‌ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ 46 മലയാളി നഴ്‌സമാരെ രക്ഷിക്കാനായത്‌ ഭാഗ്യംകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം. ഇറാക്കിലെ തിക്രിത്‌ യുദ്ധമേഖലയിലാണ്‌ അന്നു മലയാളി നഴ്‌സുമാര്‍ കുടുങ്ങിപ്പോയത്‌. പൊരിഞ്ഞ യുദ്ധം നടക്കുന്ന അവിടെ അന്ന്‌ ഒരു സര്‍ക്കാര്‍ ഇല്ലായിരുന്നു. ഭീകരര്‍ തന്നെ ഗ്രൂപ്പ്  തിരിഞ്ഞ്‌ യുദ്ധം ചെയ്‌തു. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. തങ്ങളെ ഇവിടെനിന്ന്‌ ഒഴിപ്പിച്ച്‌ രക്ഷിക്കണം എന്നാവശ്യപ്പെട്ട്‌ നഴ്‌സമാര്‍ എന്നെ വിളിച്ചു. ഇന്ത്യന്‍ എംബസിപോലും പ്രവര്‍ത്തിക്കാത്ത ഒരു സ്ഥലത്തുനിന്ന്‌ എങ്ങനെ മോചിപ്പിക്കും? ഞാന്‍ ഉടനേ ഡല്‍ഹിക്കു തിരിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉന്നതഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. അവരുടെ പുര്‍ണ സഹായസഹകരണമാണു ലഭിച്ചത്‌. 

ഇതിനിടെ മലയാളി നഴ്‌സുമാര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക്‌ ഐഎസ്‌ ഭീകരര്‍ രണ്ടു വണ്ടികളിലെത്തി. 15 മിനിറ്റിനുള്ളില്‍ അവിടെനിന്ന്‌ ഇറങ്ങണം എന്നായിരുന്നു  അന്ത്യശാസനം. കെട്ടിടത്തിനു ചുറ്റും ബോംബ്‌ വച്ചിട്ടുണ്ടെന്നും അത്‌ എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും ഭീകരര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ നഴ്‌സുമാര്‍ എന്നോടു സംസാരിക്കുമ്പോള്‍പോലും ഫോണിലൂടെ ബോംബു സ്‌ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാല്‍ ഞങ്ങള്‍ ഇവിടെനിന്ന്‌ ഇറങ്ങാം എന്ന്‌ അവര്‍ എന്നോടു കട്ടായം പറഞ്ഞു.

ഞാന്‍ ഉടനേ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌ കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന്‌ അവരോടു പറഞ്ഞു. ആ തീരുമാനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച്‌ നന്നായി ആലോചിച്ചിരുന്നു. പ്രാര്‍ത്ഥിച്ചെടുത്ത ഒരു തീരുമാനം!

നഴ്‌സുമാര്‍ ബസില്‍ കയറിയ ഉടനെ ആ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നു. ബസ്‌ ഇറാക്കിന്റെ ഖുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. ഗൂഗിൾ  മാപ്പിലൂടെ ഇവര്‍ അവിടേക്കു തന്നെയാണു പോകുന്നതെന്ന്‌ ഉറപ്പിച്ചു. എന്നാല്‍ വിമാനത്താവളം എത്താറായപ്പോള്‍ ബസ്‌ ടൗണിലേക്കു നീങ്ങിയത്‌ ആശങ്ക ഉയര്‍ത്തി. അപ്പോള്‍ പാതിരാത്രിയായിരുന്നു. വിമാനം ഇല്ലാത്തതുകൊണ്ടുള്ള നടപടിയായിരുന്നു അത്‌. 

അടുത്ത ദിവസം രാവിലെ സംഘം വിമാനത്താവളത്തിലേക്കു നീങ്ങി. ഈ ക്രൈസിസുമായി ബന്ധപ്പെട്ട്‌ നാലുദിവസമായി ഡല്‍ഹിയില്‍ തങ്ങിയ ഞാന്‍ ആശ്വാസിത്തോടെ കൊച്ചിക്കു മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, വി്‌മാനത്താവളത്തിലേക്കു പുറപ്പെട്ട സംഘവുമായുള്ള ബന്ധം രണ്ടു മണിക്കൂര്‍ മുറിഞ്ഞത്‌ മറ്റൊരു ആശങ്കയ്‌ക്കു വഴിയൊരുക്കി. മൊബൈല്‍ സിഗ്നല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അത്‌. 

നഴ്‌സമാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥസംഘം ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ കുവൈറ്റിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ വിമാനം ഇറങ്ങാന്‍ അവര്‍ അനുവാദം കൊടുത്തില്ല. വിമാനം മടക്കയാത്ര ആരംഭിക്കുകയും ചെയ്‌തു. 

കൊച്ചിയിലെത്തിയ എന്നെ കാത്തിരുന്നത്‌ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. തുടര്‍ന്ന്‌ രാത്രി ഒരു മണിക്ക്‌ എനിക്കു സുഷമ സ്വരാജിനെ ഫോണില്‍ കിട്ടി. അവര്‍ ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അധികം വൈകാതെ വിമാനത്തിന്‌ ഇറങ്ങാന്‍ അനുവാദം കിട്ടി. മലയാളി സംഘം സുരക്ഷിതമായി തിരിച്ചെത്തി. 

പഞ്ചാബിലെ 39 കുടുംബങ്ങളില്‍ നിന്നുയരുന്ന നിലവിളി എന്നെയും വേദനിപ്പിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

2018, മാർച്ച് 21, ബുധനാഴ്‌ച

മധുവിന്റെ കൊലപാതകം കേരളത്തില്‍ സംഭവിച്ചു കൂടാത്തത്:


കേരളം പോലെ ഒരു സംസ്ഥാനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് അട്ടപ്പാടിയില്‍ നടന്നത്.  സംഭവം അറിഞ്ഞയുടന്‍ തന്നെ അട്ടപ്പാടിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.

പ്രവര്‍ത്തകര്‍ തന്ന വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ മധു എന്ന യുവാവ് കാട്ടില്‍ തന്നെ താമസിക്കുന്ന ഒരു ആദിവാസി യുവാവാണ്. മാത്രമല്ല അയാള്‍ക്ക് ചെറിയ തോതില്‍ മാനസികപ്രശ്നം ഉണ്ടായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. ഇതു കാരണം സാധാരണ ചെറുപ്പക്കാരനെ പോലെ പെരുമാറാന്‍ കഴിയാത്തതാവാം ഇങ്ങനെ ഒരു വിപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് കരുതുന്നു.

അയാള്‍ മോഷ്ടാവല്ല, ആരുടേയും ഒന്നും മധു മോഷ്ടിച്ചിട്ടില്ല. പക്ഷേ അത് ചുറ്റുമുള്ളവരെ പറഞ്ഞു മനസിലാക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു എന്നു വേണം കരുതാന്‍. കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ആള്‍ക്കൂട്ടം അയാളെ പോലീസില്‍ ഏല്‍പിച്ചത്. മൃഗീയമായാണ് ആ ചെറുപ്പക്കാരന് കൊല്ലപ്പെട്ടത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശനമായ നടപടി എടുക്കണം.

പോലീസ് ഈ കൊലപാതകത്തിലും ആരെയെങ്കിലും ഭയപ്പെടുന്നുണ്ടോ എന്നു സംശയിക്കുന്നു. ഇത്രയും ക്രൂരമായ ഒരു സംഭവം നടക്കുകയും അതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ആരൊക്കെയാണെന്ന് അറിഞ്ഞിട്ടും പോലീസ് നടപടി എടുക്കാന്‍ വൈകുകയും ചെയ്യുന്നത് തന്നെ ഇതിന് തെളിവാണ്. പോലീസിന്റെ ഈ നടപടി കടുത്ത പ്രതിഷേധത്തിന് അര്‍ഹമാണ്.

2018, ഫെബ്രുവരി 21, ബുധനാഴ്‌ച

യുഡിഎഫ് സർക്കാരിനെതിരെയുള്ള അന്വേഷണം എവിടെയെത്തി?


യുഡിഎഫ് ഭരണകാലത്തു എന്റെ  സർക്കാരിനെതിരെ ഉയർന്ന മൂന്ന് ആരോപണങ്ങളെക്കുറിച്ചുള്ള എൽഡിഎഫ് സർക്കാരിന്റെ അന്വേഷണം എവിടെപ്പോയി?

മെത്രാൻ കായൽ, ഹോപ് പ്ലാന്റേഷൻസ് എന്നൊക്കെ പറഞ്ഞ് അവസാനകാല മന്ത്രിസഭാതീരുമാനങ്ങളെക്കുറിച്ച് എന്തൊക്കെ ആരോപണങ്ങളാണ് അന്നത്തെ പ്രതിപക്ഷം ഉയർത്തിയത്? ഇതേക്കുറിച്ച് അന്വേഷിക്കാനായി എ.കെ.ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയെ തന്നെ നിയോഗിച്ചിട്ടെന്തായി? 700 തീരുമാനമാണു മരവിപ്പിച്ചത്.

ഒന്നരവർഷം ആറേഴു മന്ത്രിമാരടങ്ങിയ ഉപസമിതി പരിശോധിച്ചിട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അവരുടെ റിപ്പോർട്ട് മന്ത്രിസഭയിൽ വച്ച് അംഗീകരിച്ചുവെങ്കിലും അക്കാര്യം പുറത്തുവിട്ടില്ല. നിയമസഭയിൽ എഴുതിച്ചോദിച്ചപ്പോൾ മാത്രം മറുപടി തന്നു. ഒരെണ്ണത്തിൽപ്പോലും വിജിലൻസ് കേസ് എടുക്കാനുള്ള സാഹചര്യമില്ലെന്നാണു വ്യക്തമായത്. ഇതൊന്നും നിങ്ങളാരും അന്വേഷിക്കുകയോ റിപ്പോർട്ട് ചെയ്യുകയോയില്ലല്ലോ. കാരണം അതിൽ വിവാദമില്ല. ബാർ കോഴക്കേസിന്റെ കാര്യത്തിൽ തങ്ങൾ അന്നു പറഞ്ഞതാണ് ഇപ്പോൾ അതിൽ ഉൾപ്പെട്ടയാൾ തന്നെ വെളിപ്പെടുത്തിയത്. സത്യത്തിന്റെ മഹത്വമാണ് ഇതിലൂടെ വ്യക്തമായത്. സിപിഎമ്മിന്റെ രാഷ്ട്രീയോദ്ദേശ്യം പുറത്തായിക്കഴിഞ്ഞു.

കെട്ടിച്ചമച്ച കേസായതുകൊണ്ടാണു യുഡിഎഫ് സർക്കാരിന്റെ കാലത്തെ അന്വേഷണത്തിൽ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയത്. ഇപ്പോൾ ഇനിയും കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നാണു പറയുന്നത്. സോളറിന്റെ കാര്യത്തിൽ മാനഭംഗക്കേസടക്കം ചുമത്താൻ പോകുകയാണെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നിട്ട് എന്തു ചെയ്യാൻ സാധിച്ചു? ആരാണ് അതു തടഞ്ഞത്? പ്രതിപക്ഷം സമരം ചെയ്തോ? നിയമത്തിന്റെ കരങ്ങൾ മുഖ്യമന്ത്രിയുടെ കയ്യിൽ കയറിപ്പിടിച്ചുവെന്നതാണു വസ്തുത.

‘മാണി മടങ്ങിവരും’

കെ.എം.മാണി യുഡിഎഫിലേക്കു തിരിച്ചുവരുമെന്ന പൂർണവിശ്വാസമാണ് ഉള്ളതെന്ന് ഉമ്മൻചാണ്ടി. സിപിഐക്ക് അദ്ദേഹത്തെ വേണ്ടായിരിക്കും. ഞങ്ങൾക്കു വേണമെന്നു തന്നെയാണ് ആഗ്രഹം. ഞങ്ങളാരും അദ്ദേഹത്തെ പറഞ്ഞുവിട്ടതല്ല. തിരിച്ചുവരാമെന്നു വ്യക്തമാക്കിയതുമാണ്.