UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, മാർച്ച് 20, ഞായറാഴ്‌ച

സിബിഎസ്ഇ പ്ലസ് ടു കണക്ക് പരീക്ഷ വീണ്ടും നടത്തണം


സിബിഎസ്ഇ നടത്തിയ പ്ലസ് ടു കണക്ക് പരീക്ഷ വിദ്യാർഥികൾക്ക് അഗ്നിപരീക്ഷയായി മാറിയതിനാൽ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേന്ദ്ര മാനവ ശേഷി വികസന മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതി. കഠിന ചോദ്യങ്ങളായതിനാൽ മികച്ച വിദ്യാർഥികൾക്കു പോലും ഉത്തരമെഴുതാൻ കഴിഞ്ഞില്ല. ഇതു കുട്ടികളെ പരിഭ്രാന്തരാക്കുകയും തുടർന്നുള്ള പരീക്ഷകളെ ബാധിക്കുകയും ചെയ്തു. സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങളെന്നു കുട്ടികൾ പരാതിപ്പെട്ടിട്ടുണ്ട്. ചോദ്യങ്ങൾക്കു മാർക്ക് നിശ്ചയിച്ചതിലും പിഴവുള്ളതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ഭരണത്തുടർച്ച ഉറപ്പ്; സി.പി.എമ്മിനും ബി.ജെ.പിക്കും ജനം മറുപടി നൽകും


കാസർകോട്: സ്ഥാനത്ത് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇക്കുറി ഭരണ തുടർച്ച ഉറപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രണ്ട് എം.എൽ.എ മാരുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയവർക്ക് അഞ്ച് വർഷം ഭരണത്തിൽ തുടരാനാകുമോ എന്നായിരുന്നു ആദ്യ നാളുകളിലെ ചർച്ച. ഇപ്പോൾ ഭരണത്തുടർച്ച ഉണ്ടാവില്ലെന്നാണ് പ്രതിപക്ഷ പ്രചാരണം. എന്നാൽ തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ യു.ഡി.എഫ് ഭരണത്തുടർച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രിപറഞ്ഞു.

മുൻസിപൽ ടൗൺഹാളിൽ തിങ്ങി നിറഞ്ഞ യു.ഡി.എഫ് ജില്ലാ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 25 വർഷം കൊണ്ട് ചെയ്ത് തീർക്കേണ്ട വികസന പ്രവർത്തനങ്ങളാണ് 225 ആഴ്ചകൾ കൊണ്ട് ഈ സർക്കാർ ചെയ്ത് തീർത്തതെന്ന് മുഖ്യമന്ത്രി അവകാശപെട്ടു. ജനങ്ങളിൽ വിഭാഗീയ്യതയുണ്ടാക്കി തമ്മിലടിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്കും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും നിയമസഭ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ കനത്ത തിരിച്ചടി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പൂനെഎക്സ്പ്രസ്സിൽ കാസർകോട്ട് എത്തിയ ഉമ്മൻ ചാണ്ടിക്ക് റെയിൽവെ സ്റ്റേഷനിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി 


2016, മാർച്ച് 19, ശനിയാഴ്‌ച

പ്രവർത്തകർ മനസ്സുവച്ചാൽ എല്ലാസീറ്റും പിടിക്കാം


പ്രവർത്തകർ ആത്മാർത്ഥമായി മനസ്സുവച്ചാൽ എല്ലാ സീറ്റും പിടിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഫസ്റ്റ് ക്ലാസിൽ പാസാകുന്ന ഒരു കുട്ടിയുടെ ലക്ഷ്യം നൂറിൽ നൂറ് മാർക്കാണെന്നും നൂറിൽ നൂറും ലഭിക്കുമ്പോഴാണ് യഥാർത്ഥ വിജയം ഉണ്ടാകുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പ്രവർത്തകർ മനസ്സുവച്ചാൽ മലപ്പുറത്ത് എല്ലാ സീറ്റും ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ബിജെപിക്കും മോദിയ്ക്കും കേരളം ബാലറ്റിലൂടെ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി. ബീഹാറിനുശേഷം ശക്തമായ മറുപടി നൽകുന്ന സംസ്ഥാനമാകും കേരളമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ജില്ലാ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്. ഈ പ്രാധാന്യം വിസ്മരിക്കാതെ ജനാധിപത്യ മതേതര ശക്തികൾ ഐക്യപ്പെടണം. വിഭാഗീയതയും സങ്കുചിതത്വവും ഇന്ത്യൻ ജനത ഒരിക്കലും അനുവദിക്കുകയില്ല. പെട്രോളിയം ഉൽപന്നങ്ങൾക്ക് വില കുറക്കേണ്ട സമയത്ത് വില കൂട്ടുകയാണ് സർക്കാർ ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി വിസ്മരിച്ചുവെന്നും മുഖ്യമന്ത്രി.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മലപ്പുറം ജില്ല നൽകിയ സംഭാവന വിലപ്പെട്ടതാണ്. ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിക്കാൻ അഞ്ചു വർഷത്തെ വികസന പരിപാടികൾ തന്നെയാണ് യുഡിഎഫിന്റെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 



-

2016, മാർച്ച് 17, വ്യാഴാഴ്‌ച

കരുണ എസ്റ്റേറ്റ്: വാർത്തകൾ തെറ്റിദ്ധാരണാജനകം


കരുണ എസ്റ്റേറ്റിന്റെ കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കരം സ്വീകരിക്കാനല്ല സർക്കാർ തീരുമാനിച്ചത്. അത് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൽ നാലിന നിർദേശങ്ങളുണ്ടായിരുന്നു. 

നേരത്തെയുണ്ടായിരുന്ന മൂന്നു ഉപാധികൾ കൂടാതെ കോടതിയുടെ അന്തിമ വിധി കൂടി വന്ന ശേഷം മാത്രമേ കരം പിരിക്കൂ എന്ന വ്യവസ്ഥ കൂടി ചേർത്ത് ഉത്തരവ് ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന് ഇക്കാര്യത്തിൽ നിയമപരമായേ പ്രവർത്തിക്കാൻ കഴിയൂ. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പോബ്സണിന്റെ കൈവശമുള്ള 840 ഏക്കറിൽ വനഭൂമിയോ സർക്കാർ ഭൂമിയോ ഇല്ല എന്നാണ് സർവേ റിപ്പോർട്ട്.

ലോട്ടറി അച്ചടി സ്വകാര്യ പ്രസിന് എന്ന് പ്രചരിച്ചത് സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തയായിരുന്നു. കെ.പി.ബി.എസ്സും സി.ആപ്ടും സമയബന്ധിതമായി ലോട്ടറി ടിക്കറ്റുകൾ അടിക്കുന്നതിൽ ചില വീഴ്ചകൾ വന്നപ്പോൾ വിദഗ്ധ സമിതി ഇത് എങ്ങനെ പരിഹരിക്കാം എന്ന ചർച്ചയിൽ ഇങ്ങനെയൊരു നിർദേശം വരുക മാത്രമാണുണ്ടായത്.

ആഴ്ചയിൽ 3.15 കോടി ടിക്കറ്റാണ് കെ.പി.ബി.എസ്സിൽ ഇപ്പോൾ അടിക്കുന്നത്. സി ആപ്ടിൽ 75 ലക്ഷവും. ഇനി ആഴ്ചയിൽ 40 ലക്ഷം ടിക്കറ്റുകൾ കൂടി അധികമായി അച്ചടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് പൂർണമായും കെ.പി.ബി.എസ്സിലാകും അടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.


2016, മാർച്ച് 10, വ്യാഴാഴ്‌ച

സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല


മെത്രാൻ കായൽ വിഷയത്തിൽ സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാനായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇടത് സർക്കാരിന്റെ കാലത്തെ പദ്ധതിയായിരുന്നു മെത്രാൻ കായലിലേത്. കുമരകം റിസോർട്ട് പദ്ധതി എന്ന പേരിലായിരുന്നു അത്. നിബന്ധനകൾ ഒന്നുമില്ലാതെയാണ് ഇടത് സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്.

എന്നാൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം ഉൾപ്പടെയുള്ള പാരിസ്ഥിക നിയമങ്ങൾ പാലിച്ചുമാത്രമെ പദ്ധതി നടപ്പാക്കാവു എന്ന് യു.ഡി.എഫ് സർക്കാർ നിബന്ധന വയ്ക്കുകയാണ് ഉണ്ടായത്. ഇക്കാര്യത്തിൽ സർക്കാരിന് മറച്ചുവയ്ക്കാനായി ഒന്നുമില്ല, എല്ലാം സുതാര്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച പദ്ധതിയിൽ ചില മാറ്റങ്ങൾ ഉണ്ടായിരുന്നു. അതിനാലാണ് പുതിയ ഉത്തരവിറക്കേണ്ടി വന്നത്. വിവാദം ഒഴിവാക്കുന്നതിന് മാത്രമാണ് ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്.

തീരുമാനം പിൻവലിക്കണമെന്ന കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്റെ നിർദ്ദേശവും പരിഗണിച്ചിട്ടുണ്ട്. ഉത്തരവിന്റെ പേരിൽ ആരേയും ആക്ഷേപിക്കരുത്. മന്ത്രിസഭാ തീരുമാനങ്ങളുടെ ഉത്തരവാദിത്തം പൂർണമായും തനിക്കാണ്. ആരെയും നിലം നികത്താൻ അനുവദിച്ചിട്ടില്ലെന്നും ഒരിഞ്ചു ഭൂമി പോലും നികത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



2016, മാർച്ച് 9, ബുധനാഴ്‌ച

യു.ഡി.എഫിലെ സീറ്റ് തർക്കം രമ്യമായി പരിഹരിക്കും


കോഴിക്കോട്: യു.ഡി.എഫിലെ സീറ്റ് തർക്കം രമ്യമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജെ.ഡി.യുവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജെ.ഡി.യു സംസ്ഥാന അധ്യക്ഷൻ എം.പി വീരേന്ദ്രകുമാർ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ എന്നിവരുമായാണ് ചർച്ച നടത്തിയത്. ഇപ്പോള്‍ നടന്നത് ഒന്നാം ഘട്ട ചർച്ചയാണെന്നും ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. 

ജെ.ഡി.യു യു.ഡി.എഫിലേക്ക് വന്നതിന് ശേഷം  മുന്നണിയില്‍ യാതൊരു പ്രശ്‌നങ്ങളുമുണ്ടായിട്ടില്ല. കോണ്‍ഗ്രസുമായി വളരെ നല്ല ബന്ധമാണ് ജെ.ഡി.യുവിന്. എല്ലാ ഘടക കക്ഷികളേയും വിശ്വാസത്തിലെടുത്താണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. സീറ്റ് വിഭജന ചര്‍ച്ചകളും നന്നായി പോകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പറഞ്ഞു. 

2016, മാർച്ച് 8, ചൊവ്വാഴ്ച

എനിക്ക് ജനങ്ങളോടൊപ്പം ജീവിക്കണം


ഈ ഗവണ്മെന്റിന്റെ തുടക്കം മുതൽ സമരങ്ങളും, പ്രതിസന്ധികളും, വഴി തടയലും സെക്രട്ടേറിയറ്റ് തടയലും, വീട് തടയലും എല്ലാം ആയിരുന്നു. ഇപ്പോഴും അത് നടന്നു കൊണ്ടിരിക്കുന്നു. ഈ ഗവണ്മെന്റിന്റെ കാലാവധിക്കുള്ളിൽ ഞാൻ അധികാരത്തിലിരുന്ന ദിവസങ്ങളിൽ കൂടുതൽ ദിവസവും എന്നെ വഴിയിൽ തടയലായിരുന്നു. കണ്ണൂരിൽ വെച്ച് എനിക്ക് പരിക്ക് പറ്റി, എന്നെ കല്ലെറിഞ്ഞു വീഴ്‌ത്തി, പക്ഷെ ഒരു ഹർത്താൽ പോലും നടത്താൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. അന്ന് കെ. പി. സി. സി പ്രസിഡന്റ്‌ ശ്രീ രമേശ്‌ ചെന്നിത്തല എന്നെ വിളിച്ചു ആഹ്വാനം ചെയ്യാൻ പറഞ്ഞു. ഞാൻ പറഞ്ഞത് എന്നോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ ചെയ്യരുത് എന്നാണ്. ഇവിടെ ഒരു ചെറിയ സംഭവം ഉണ്ടായാൽ ജനങ്ങളെ എത്രയധികം ബുദ്ധിമുട്ടിക്കുന്നു.

എനിക്ക് ജനങ്ങളോടൊപ്പം ജീവിക്കണം എന്നാണ് ആഗ്രഹം. എന്റെ അടുത്തേക്ക് വരുന്ന ജനങ്ങളെ തടയാൻ അവർക്ക് സാധിച്ചിരുന്നെങ്കിൽ ഞാൻ തളർന്നു പോയേനെ. പക്ഷെ എന്റെയടുത്തേക്ക് വരുന്നവരുടെ എണ്ണം കൂടി കൂടി വന്നതേയുള്ളൂ. എന്റെ അടുത്തേക്ക് ജനങ്ങൾ വരാത്ത നില വന്നാൽ അവരുടെ ലക്ഷ്യം നേടുമായിരുന്നു, ജയിക്കുമായിരുന്നു, ഞാൻ ഒറ്റപ്പെടുമായിരുന്നു. പക്ഷെ എന്നെ തടയാൻ നടത്തിയ ശ്രമങ്ങൾ ഞാൻ നേരിട്ടു, ജനങ്ങളിലേക്ക് പോയി. ജന സമ്പർക്ക പരിപാടി പോലും തടയാൻ ശ്രമിച്ചു. പക്ഷെ അവരുടെ സ്വന്തം കുടുംബത്തിൽപെട്ടവരെ പോലും എന്നിൽ നിന്ന് അകറ്റി നിറുത്താൻ ആ നേതാക്കൾക്ക് സാധിച്ചില്ല. 

‪#‎OommenChandy‬ 

2016, മാർച്ച് 3, വ്യാഴാഴ്‌ച

വികസനവും കരുതലും, ഗവണ്മെന്റിന്റെ മുഖമുദ്ര


ഞങ്ങൾ എല്ലാവരും അഭിമാനത്തോടെയാണ് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ നില്ക്കുന്നത്. ചെറിയ ഭൂരിപക്ഷത്തോടെയായിരുന്നു ഗവണ്മെന്റിന്റെ തുടക്കം. തുടക്കത്തിലെ ചർച്ച കാലാവധിയെ കുറിച്ചായിരുന്നു. പരമാവധി ഞങ്ങൾക്ക് തന്ന കാലാവധി 6 മാസമായിരുന്നു. പക്ഷെ ഞങ്ങൾ കൂട്ടായ്മയോടെ, പരസ്പര സഹകരണത്തോടെ ജനങ്ങൾക്ക് വേണ്ടി, സ്റ്റേറ്റിന് വേണ്ടി പ്രവർത്തിച്ചപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പൂർണ്ണമായ പിന്തുണ ലഭിച്ചു. 

5 വർഷം കൊണ്ട് ഞങ്ങൾക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും ഒരുറച്ച ഗവണ്മെന്റ് ഞങ്ങൾ ജനങ്ങൾക്ക് മുൻപിൽ കാഴ്ച വെച്ചു. അത് യു ഡി എഫിലും മന്ത്രിസഭയിലും ഉള്ള യോജിപ്പും ജനങ്ങൾ നൽകിയ പിന്തുണയും കാരണമാണ്. 

വികസനവും കരുതലും ആയിരുന്നു ഗവണ്മെന്റിന്റെ മുഖമുദ്ര, അത് തന്നെയായിരുന്നു വാഗ്ദാനവും, അത് അക്ഷരാർഥത്തിൽ പ്രായോഗികമാക്കി. കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി, മുന്നോട്ടു വെച്ച എല്ലാ പരിപാടികളും യാഥാർത്ഥ്യമാക്കി. 

അഞ്ചു വർഷം പൂർത്തിയാക്കിയപ്പോൾ ഏറ്റവും വലിയ നേട്ടം എന്തെന്ന് ചോദിച്ചാൽ വൻകിട പദ്ധതികൾ നടപ്പിലാക്കിയതോ, വൻ തോതിൽ ഉള്ള നേട്ടങ്ങൾ ഉണ്ടാക്കിയതോ അല്ല. അതിലുപരി കേരളത്തിലെ ജനങ്ങളുടെ ഒരു വിജയം, കേരളത്തിലും മറ്റു നാടുകളിലെ പോലെ മനസ്സു വെച്ചാൽ എന്തും നടക്കും എന്ന ചിന്തയാണ്. കേരളം മനസ്സു വെച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല എന്ന് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ജനങ്ങൾക്ക്‌ ബോധ്യമായി, കേരളം തെളിയിച്ചു. 



‪#‎OommenChandy‬ ‪

തള്ളാനും കൊള്ളാനുമാകാതെ എൽഡിഎഫ്


യുഡിഎഫ് ജില്ലാ പ്രവർത്തക കൺവൻഷൻ കൊല്ലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു (ചിത്രം: മനോരമ)

കൊല്ലം: യുഡിഎഫിൽ നിന്ന് ഇടതുമുന്നണി കൊണ്ടുപോയവരെ അവർക്കു തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

വളരെ പ്രതീക്ഷയോടെയാണ് അവരെ കൊണ്ടുപോയത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും സാധിക്കാത്ത സിപിഎം ബുദ്ധിമുട്ടുന്നു. എന്തായാലും തങ്ങൾ രക്ഷപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫിൽ നിന്ന് ഓരോ കക്ഷികളെയായി കൊണ്ടുപോകുമെന്ന് ഇടതുമുന്നണി പലപ്രാവശ്യം പ്രഖ്യാപിച്ചു. ഒരാഴ്ച ശ്രമിച്ചിട്ടും വഴങ്ങാത്തവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇടതുമുന്നണി വിട്ടവരെ യുഡിഎഫ് സ്വീകരിച്ചു. ഇടതുമുന്നണിയുമായി അഭിപ്രായവ്യത്യാസം മൂലം ബന്ധം വിച്ഛേദിച്ചു പുറത്തു വന്നതിനുശേഷമാണ് ആർഎസ്പിയെ യുഡിഎഫിൽ എടുത്തത്.

ആരെയും ചാക്കിട്ടുപിടിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. വിരമിച്ച കശുവണ്ടിത്തൊഴിലാളികൾക്കു മുഴുവൻ ആനുകൂല്യങ്ങളും നൽകാൻ 30 കോടി രൂപ അനുവദിച്ചു. കശുവണ്ടി വികസന കോർപറേഷൻ 1,000 ടൺ കശുവണ്ടി വാങ്ങാൻ കരാറിൽ ഏർപ്പെട്ടു. 1,000 ടൺ കശുവണ്ടി കൂടി വാങ്ങാൻ അനുമതി നൽകിയെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു. 

കേരളത്തെ പാടേ അവഗണിച്ചു


കേരളത്തെ പൂർണമായി അവഗണിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതിഷേധിച്ചു. കാർഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കേരളം ഏറെ പ്രതീക്ഷയോടെ കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു. വിലത്തകർച്ച നേരിടുന്ന റബർ കർഷകർക്കു 1000 കോടി രൂപ വിലയിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.

റബർ ബോർഡിന്റെ ബജറ്റ് വിഹിതം കുറയ്ക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഉറപ്പിൻമേൽ എയിംസിനായി ഭൂമി കണ്ടെത്തുന്നതിന് ഉൾപ്പെടെ നടപടികൾ സംസ്ഥാന സർക്കാർ എടുത്തെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുമെന്ന വാഗ്ദാനം പാഴ്‌വാക്കായി.

ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം മടങ്ങിവരുന്ന പ്രവാസികൾക്കു കൈത്താങ്ങ് ആവശ്യമാണെങ്കിലും അതും ഉണ്ടായില്ല. വയനാട്ടിലെ ആദിവാസികൾക്കു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിവിധ കേന്ദ്ര പദ്ധതികൾക്കുമുള്ള ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.