UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഡിസംബർ 31, വ്യാഴാഴ്‌ച

സോണിയ ഉദ്ഘാടകയാകണമെന്നത് ജനാഭിലാഷം


ആര്‍.ഐ.ടിയില്‍ ഓഡിറ്റോറിയം നിര്‍മിക്കും

കോട്ടയം: രാജീവ്ഗാന്ധിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് രാജ്യത്ത് ആദ്യംതുടങ്ങിയ സ്ഥാപനമായ പാമ്പാടി ആര്‍.ഐ.ടിയുടെ രജതജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനംചെയ്യാന്‍ സോണിയാഗാന്ധിയെ കൊണ്ടുവരണമെന്നത് ജനാഭിലാഷമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആര്‍.ഐ.ടിയില്‍ നടന്ന ചടങ്ങില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും കൂടുതല്‍ തുക അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ആധുനിക ഓഡിറ്റോറിയം നിര്‍മിക്കും. പുതിയ പ്ലെയ്‌സ്‌മെന്റ് സെന്റര്‍ തുറക്കും.

താന്‍ ധനമന്ത്രിയായിരുന്നപ്പോഴാണ് രാജീവ്‌സ്മരണ നിലനിര്‍ത്താന്‍ കോളേജിന് പണം അനുവദിച്ചത്. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സോണിയയെ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അവരെല്ലാം ഒറ്റക്കെട്ടായിരുന്നു. എന്നാല്‍, അന്ന് സോണിയ എം.പി.ആയിരുന്നില്ല.

നിര്‍ഭാഗ്യവശാല്‍ ഉദ്ഘാടനം നടത്താനായില്ല. അത് ആരുടേയും കുറ്റംകൊണ്ടല്ല. രണ്ടുതവണ ഉദ്ഘാടനം തീരുമാനിച്ചപ്പോഴും മാറ്റിവെയ്‌ക്കേണ്ടിവന്നു. ഇപ്പോള്‍ രജതജൂബിലിയാഘോഷങ്ങള്‍ അവര്‍ ഉദ്ഘാടനം ചെയ്തതില്‍ ഒരു പ്രോട്ടോക്കോള്‍ ലംഘനവുമില്ല.

ആര്‍.ഐ.ടിയുടെ വരവോടെ സമീപത്തെല്ലാം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ വന്നതും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചാണ് രാജീവ് സ്വപ്‌നംകണ്ടത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ലോകനേതാക്കളുടെപോലും അംഗീകാരം നേടി. അതിനാല്‍ രാജീവ്ഗാന്ധിക്ക് ഉചിതമായ സ്മാരകമാണ് ഈ സ്ഥാപനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.



2015, ഡിസംബർ 30, ബുധനാഴ്‌ച

മദ്യനയത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണം.


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം സുപ്രീംകോടതിയും അംഗീകരിച്ച പശ്ചാത്തലത്തില്‍, പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പ്രതിപക്ഷത്തിന് അധികാരം ലഭിച്ചാല്‍ മദ്യനയത്തില്‍ അവര്‍ സ്വീകരിക്കുന്ന നടപടി എന്താണെന്ന് വ്യക്തമാക്കണം. പ്രതിപക്ഷം ആക്ഷേപിച്ചത്, സര്‍ക്കാരിന്റെ മദ്യനയം പെട്ടെന്നെടുത്ത തീരുമാനമാണെന്നും ആരെയോ സഹായിക്കാനാണെന്നും ഒക്കെയാണ്. എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുടുംബങ്ങളെ മദ്യമെന്ന വലിയ വിപത്തില്‍നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നീക്കത്തോട് എല്ലാവരും സഹകരിക്കണം. മദ്യനയം വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. പുതിയ മദ്യനയം മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസത്തിന്റെ കാര്യത്തില്‍ എന്തും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. മാനുഷികപ്രശ്‌നം അതിനുണ്ട്. സര്‍ക്കാരിന് ഈ കാര്യത്തില്‍ തുറന്ന മനസ്സാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഷംതോറും മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 26 ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിളമ്പുന്നതും സംസ്ഥാനത്ത് മൊത്തം മദ്യം വിളമ്പുന്നതും ഒരുപോലെയാണെന്നുപറയുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.


2015, ഡിസംബർ 29, ചൊവ്വാഴ്ച

അവഗണിക്കപ്പെട്ട സമുദായങ്ങള്‍ക്ക് ഇനി പ്രഥമപരിഗണന


കോട്ടയം: അവഗണിക്കപ്പെട്ട സമുദായങ്ങള്‍ക്കായിരിക്കും ഇനി പ്രഥമ പരിഗണന നല്‍കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് ഔദാര്യമല്ല മറിച്ച് അവകാശമാണ്.ഓള്‍ ഇന്ത്യ വീരശൈവമഹാസഭ സംസ്ഥാന കമ്മിറ്റി കോട്ടയത്തു നടത്തിയ ദക്ഷിണമേഖലാ പ്രതിഭാ പുരസ്‌കാര വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.

സംഘടിത സമുദായങ്ങളുടെ മാത്രം താല്പര്യം സംരക്ഷിക്കുന്നതാണ് യു.ഡി.എഫ്. സര്‍ക്കാര്‍ എന്ന് ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം അനുവദിച്ച മൂന്ന് എയ്ഡഡ് കോളേജുകളും പട്ടിക വിഭാഗങ്ങള്‍ക്കായിരുന്നു. വീരശൈവസഭ ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ മുന്നോട്ടുവന്നാല്‍ എല്ലാവിധ സഹകരണവും നല്‍കും. സാമൂഹ്യപരിഷ്‌കര്‍ത്താവും വീരശൈവധര്‍മ്മ പ്രചാരകനുമായ ബസവേശ്വരന്റെ തത്ത്വചിന്തകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുത്തു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശംസാപ്രസംഗം നടത്തി.

ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കും


വയനാട്: സ്വന്തം ജീവന്‍ വിലനല്‍കി മറ്റൊരാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആദിവാസി യുവാവ് ബാബുവിന്റെ കുടുംബത്തോടുള്ള ആദരം അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാണാസുരമലയിലെ അംബേദ്കര്‍ കോളനിയിലെത്തി. ദുര്‍ഘടപാതകള്‍ പിന്നിട്ട്, കാട്ടുനായ്ക്കരും പണിയരും മാത്രം താമസിക്കുന്ന കോളനിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി എത്തിയത്.

മകന്‍ ചെയ്തത് മഹത്തായ കാര്യമാണെന്നും ഒപ്പം അതൊരു തീരാവേദനകൂടിയാണെന്നും മുഖ്യമന്ത്രി ബാബുവിന്റെ മാതാപിതാക്കളോടു പറഞ്ഞു. ദരിദ്രാവസ്ഥയിലുള്ള കുടുംബത്തിന്റെ സുരക്ഷിതത്ത്വത്തിന് ബാബുവിന്റെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കും. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

ഇവര്‍ കാല്‍നൂറ്റാണ്ടായി താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിക്കാത്തതും വീടില്ലാത്തതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പരിഹാരം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ബാബുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. മന്ത്രി എം.കെ. മുനീറും തിങ്കളാഴ്ച രാവിലെ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി കഴിഞ്ഞ ദിവസം ഇവിടെയെത്തി രണ്ടുലക്ഷം രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിരുന്നു.

ബാണാസുരസാഗറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ റൗഫ് വെള്ളത്തിലേക്കു താഴ്ന്നുപോകുന്നതുകണ്ടു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബുധനാഴ്ച വൈകിട്ട് ബാബുവും അപകടത്തില്‍പ്പെട്ടത്. മരിച്ച ചെന്നലോട് പത്തായക്കോടന്‍ റൗഫിന്റെ വീടും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

2015, ഡിസംബർ 28, തിങ്കളാഴ്‌ച

രാജീവ് ഗാന്ധി എൻജി: കോളജു് സോണിയ രാജ്യത്തിനു സമർപ്പിക്കണമെന്നത് നാടിന്റെ ആഗ്രഹം


പാമ്പാടി ∙ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവ. എൻജിനീയറിങ് കോളജിന്റെ (ആർഐടി) സിൽവൽ ജൂബിലി ആഘോഷങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 30ന് ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. കോളജ് ആരംഭിച്ചതിൽ പിന്നെ ഔദ്യോഗിക പരിപാടികൾ ഒന്നും നടന്നിട്ടില്ലെന്നും കോളജ് രാഷ്ട്രത്തിനു സമർപ്പിക്കുന്ന ചടങ്ങ് കൂടിയായി ഇതു മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈകിട്ട് മൂന്നിനാണ് ഉദ്ഘാടന സമ്മേളനം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സ്ഥാപനം കൂടിയാണ് ആർഐടിയെന്നു മുഖ്യമന്ത്രി പറഞ്ഞു. 1991 ജൂണിലെ ബജറ്റിലാണ് കോളജ് പ്രഖ്യാപിച്ചത്.

ആ വർഷം തന്നെ സമീപമുള്ള സർക്കാർ സ്കൂളുകളിലായി ക്ലാസ് തുടങ്ങാനായി. കോളജിന്റെ പണികൾ പൂർണമായ ശേഷം ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. 100 ഏക്കറോളം സ്ഥലം ഏറ്റെടുത്തു. 2004ൽ കെട്ടിട നിർമാണം പൂർത്തിയായി. രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനമായതിനാൽ സോണിയ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്ന് അന്നു നാട് ഒന്നടങ്കം എടുത്ത തീരുമാനമാണ്. 2004ൽ സോണിയ വരാൻ തീരുമാനിച്ചെങ്കിലും സൂനാമി വന്ന സമയമായതിനാൽ പരിപാടി മാറ്റിവച്ചു. 2006ൽ പരിപാടി തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനത്തെ തുടർന്ന് അത്തവണയും ഉദ്ഘാടനം മാറ്റി വയ്ക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രോട്ടോക്കോളിനും അതീതമായ ചടങ്ങാണ് കോളജിന്റെ സമർപ്പണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സോണിയഗാന്ധി ഉദ്ഘാടനത്തിന് എത്തുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നു ചില രാഷ്ട്രീയപാർട്ടികൾ കുറ്റപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച രാജീവ്ഗാന്ധിയുടെ നാമത്തിൽ ആരംഭിച്ച സ്ഥാപനം അദ്ദേഹത്തിന്റെ ഭാര്യയായ സോണിയ രാജ്യത്തിനു സമർപ്പിക്കണമെന്ന് നാട് ആഗ്രഹിച്ചിരുന്നതാണ്. ഇതിൽ പ്രോട്ടോക്കോൾ ഒരു പ്രശ്നമല്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരളത്തിലെ ഏറ്റവും മികച്ച കോളജായി ആർഐടി മാറിയെന്നും രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനമായി കോളജിനെ മാറ്റാനാണ് ശ്രമമെന്നും ഇതിനായി കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളാണു സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് ആർഐടി ടീമിന്റെ കൾച്ചറൽ ഷോ നടക്കും. 31ന് ആഗോള അലുമ്നി മീറ്റ്, അടുത്ത വർഷം ഋതു ടെക്നിക്കൽ ഫെസ്റ്റിവൽ, ദൃശ്യ ഫിലിം ഫെസ്റ്റിവെൽ, വിവിധ വകുപ്പുകളുടെ മൽസരങ്ങൾ, രാജ്യാന്തര സിംപോസിയങ്ങൾ തുടങ്ങിയ വിവിധ പരിപാടികളും നടത്തും.

2015, ഡിസംബർ 27, ഞായറാഴ്‌ച

ഉപാധിരഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം


തൊടുപുഴ: മലയോരകര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡിസെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഷികമേള ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇതുവരെ വലിയൊരു ശതമാനം കര്‍ഷകര്‍ക്ക് പട്ടയങ്ങള്‍ നല്‍കി. ബാക്കിയുള്ളവര്‍ക്ക് പട്ടയങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവമായാണു ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷികമേഖലയിലുണ്ടാകുന്ന തളര്‍ച്ച കേരളത്തെ സാരമായി ബാധിക്കും. റബ്ബര്‍, നാളികേരം, നെല്ല് എന്നിവ പ്രതിസന്ധി നേരിടുകയാണ്. ഇവയുടെ നിലനില്പ് ഭദ്രമാക്കാന്‍ സര്‍ക്കാര്‍ വളരെയധികം പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

രാജ്യത്തെ റബ്ബര്‍ ഉത്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണ്. ചെറുകിട കര്‍ഷകരാണ് റബ്ബര്‍ ഉത്പാദകരില്‍ ഭൂരിപക്ഷവും. ഇവരുടെ സാമ്പത്തികനില തകരുന്നത് കേരളത്തെ അസ്ഥിരപ്പെടുത്തും. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കിലോഗ്രാമിന് 150 രൂപ കര്‍ഷകന് ഉറപ്പാക്കി 300 കോടി രൂപ സബ്‌സിഡി ഇതിനോടകം അനുവദിച്ചുകഴിഞ്ഞു. വിപണിയില്‍ റബ്ബര്‍വില എത്ര താഴോട്ടുപോയാലും 150 രൂപ വില കര്‍ഷകന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുമ്മനം അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ സന്തോഷിക്കുന്നു


തിരുവനന്തപുരം: ക്ഷേത്രപരിസരത്തെ കച്ചവടവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിവാദ പ്രസ്താവന നടത്തിയിട്ടില്ലെങ്കില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുമ്മനത്തിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

കുമ്മനത്തിന്റെ പ്രസ്താവനയെ മൃദുവായ ഭാഷയിലാണ് താന്‍ വിമര്‍ശിച്ചത്. ക്ഷേത്ര പരിസരത്തെ കച്ചവടവുമായി ബന്ധപ്പെട്ട് പ്രായോഗിക ബുദ്ധിമുട്ടെങ്കില്‍ പരിശോധിക്കാമെന്ന് പറഞ്ഞത് വഴിയിലോ മറ്റോ തടസ്സമുണ്ടെങ്കില്‍ പരിശോധിക്കാമെന്ന ലക്ഷ്യത്തോടെയാണ്. 

ഭരണഘടനയും ജനാധിപത്യവും നിലവില്‍ വരുന്നതിനു മുമ്പുതന്നെ ഈ നാട്ടിലെ ജനങ്ങള്‍ സൗഹൃദത്തോടെയാണ് കഴിഞ്ഞിരുന്നത്. ഇത് തകര്‍ക്കാന്‍ ആരും ശ്രമിക്കരുത്. ഒരു സമുദായത്തിന്റെ വിശ്വാസം മറ്റുള്ളവരെ ദോഷകരമായി ബാധിക്കരുത്. 

ചാനലുകളില്‍ കാണിച്ച കത്തിന്റെ പേരില്‍ അന്വേഷണത്തിനില്ല


തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചതായി ചാനലുകളില്‍ കാണിച്ച കത്തിന്റെ പേരില്‍ അന്വേഷണത്തിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്ത് കൈയില്‍ തന്നാല്‍ എന്തുവേണമെന്ന് പരിശോധിക്കുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്റെ കൈയില്‍ കത്ത് കിട്ടിയിട്ടില്ല. അത് തന്നെ ആരും കാണിച്ചിട്ടുമില്ല. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിച്ചു.

കത്തിന്റെ കാര്യം രമേശ് ചെന്നിത്തല തന്നെ നിഷേധിച്ചിട്ടുണ്ടല്ലോ. ഇതെപ്പറ്റി സംശയിക്കേണ്ട ഒരു സാഹചര്യവുമില്ല - അദ്ദേഹം പറഞ്ഞു.

കത്ത് ചാനലുകളില്‍ കണ്ടില്ലേയെന്ന് ചോദ്യത്തിന് ചാനലുകള്‍ കാണാറില്ല, വെറുതെ മനഃസമാധാനം പോകണ്ടല്ലോ എന്നായിരുന്നു മറുപടി. രമേശ് ചെന്നിത്തല കത്തിന്റെ ഉറവിടം അന്വേഷിക്കുമെന്ന് പറഞ്ഞത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ രമേശിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിരിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കത്തിന്റെ കാര്യത്തില്‍ അന്വേഷണം വേണമെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശം തള്ളുകയല്ലെന്നും അദ്ദേഹം പറഞ്ഞു.

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ നല്‍കിയ ശേഷമേ ശമ്പളം വാങ്ങൂ


തിരുവനന്തപുരം: എല്ലാ മാസവും 18 ന് ക്ഷേമപെന്‍ഷനുകള്‍ നല്‍കുമെന്നും ഇക്കാര്യം ഉറപ്പാക്കിയ ശേഷമേ താന്‍ ശമ്പളം കൈപ്പറ്റൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് ക്ഷേമപെന്‍ഷനെ ശമ്പളത്തിന്റെ ഗണത്തില്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 

ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം എന്നതുപോലെ ക്ഷേമപെന്‍ഷന്‍ നിശ്ചിത സമയത്ത് നിയന്ത്രണമില്ലാതെ നല്‍കാനാകും. ജനവരി മുതല്‍ ഇതിന് പ്രാബല്യം നല്‍കും. 
ക്ഷേമപെന്‍ഷന് ആവശ്യമായ തുക ട്രഷറിക്ക് കൈമാറിയ ശേഷം എല്ലാ മാസവും ധനവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇത് കിട്ടിയശേഷമേ തന്റെ ശമ്പളം ട്രഷറിയില്‍ നിന്ന് മാറുകയുള്ളുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദഹം പറഞ്ഞു. പെന്‍ഷന്‍ വിതരണം സംബന്ധിച്ച പരാതി ഇതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. 

എല്ലാ മാസവും 15 ന് മുമ്പ് പെന്‍ഷന്‍ നല്‍കുമെന്നാണ് നിയമസഭയെ അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായാണ് മൂന്നു ദിവസം കൂടി അനുവദിച്ചത്. പെന്‍ഷന്‍ പോസ്റ്റ് ഓഫീസ് വഴി വേണമോ ബാങ്ക് വഴി വേണമോ എന്നത് ഗുണഭോക്താവിന് തിരഞ്ഞെടുക്കാം. ഇതിനായി ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

നിലവിലുള്ള പെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി കൊടുത്തുതീര്‍ക്കും. ആറ് മുതല്‍ 11 മാസം വരെ പെന്‍ഷന്‍ കുടിശ്ശികയുണ്ട്. പെന്‍ഷന്‍ വിതരണത്തിനായി മാസം 200 കോടി രൂപ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 
പെന്‍ഷന്‍ വിതരണം നേരത്തെ തപാല്‍ വകുപ്പിനെ ഏല്‍പ്പിച്ചിരുന്നെങ്കിലും വിതരണം അപ്പാടെ താറുമാറായിരുന്നു. ഓണത്തിന് മുമ്പ് കൈമാറിയ പണം പോലും പല ഗുണഭോക്താക്കള്‍ക്കും നല്‍കാന്‍ തപാല്‍ വകുപ്പിന് കഴിഞ്ഞിരുന്നില്ല. 

സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് ഇപ്പോള്‍ വിതരണം വേഗത്തിലാക്കിയിട്ടുണ്ടെന്ന് തപാല്‍ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 32 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് യഥാസമയം പെന്‍ഷന്‍ വിതരണം ചെയ്യാനാകാതെ പോയത് തദ്ദേശ തിരഞ്ഞെടുപ്പിലും തിരിച്ചടിയായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് തുടര്‍ച്ചയായുള്ള മന്ത്രിസഭാ യോഗങ്ങളില്‍ ഈ വിഷയം ചര്‍ച്ചക്കെടുത്തിരുന്നു.


എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നബിദിന - ക്രിസ്മസ് ആശംസകള്‍


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളികള്‍ക്ക് നബിദിന ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. സമാധാനവും നന്മയും പുലരാന്‍ ആഘോഷങ്ങള്‍ വഴിയൊരുക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.