UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, നവംബർ 30, തിങ്കളാഴ്‌ച

വെള്ളാപ്പള്ളിയുടെ പരാമര്‍ശം വര്‍ഗീയ വിഷം


തിരുവനന്തപുരം: കോഴിക്കോട്ട് തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വര്‍ഗീയ വിഷമാണ് പ്രകടമാക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമുദായിക പരിഗണന വെച്ചാണ് സഹായം പ്രഖ്യാപിച്ചതെന്ന പരാമര്‍ശം നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. കേരളം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിധത്തിലുള്ള വര്‍ഗീയ വികാരമാണ് വെള്ളാപ്പള്ളി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമം അംഗീകരിക്കില്ല. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കും. 

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച സാഹസികതക്കിടെയാണ് നൗഷാദിന് അപകടം സംഭവിച്ചത്. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ട്. നൗഷാദിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ജോലിയും അമ്മയ്ക്ക് സാമ്പത്തിക സഹായവും വേണമെന്നാണ് വീട്ടുകാരും സുഹൃത്തുക്കളും ആവശ്യപ്പെട്ടത്. രണ്ട് കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് താന്‍ പറഞ്ഞിരുന്നത്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. 

സമാന സാഹചര്യങ്ങളിലെല്ലാം സര്‍ക്കാര്‍ ഇടപെടുകയും ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ മൂന്നുകുട്ടികളെ രക്ഷിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് കാല്‍മുറിക്കേണ്ടിവന്ന ലാവണ്യക്കും കോട്ടയത്ത് ബോട്ടപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച ടാക്‌സി ഡ്രൈവര്‍ക്കും ജോലി നല്‍കി. കണ്ണൂരില്‍ ബോംബ് പൊട്ടി അപകടത്തില്‍പ്പെട്ട അമാവാസിക്ക് പിന്നീട് സംഗീത കോളേജില്‍ ജോലി നല്‍കിയതും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല.

വെള്ളാപ്പള്ളി പരാമര്‍ശിക്കുന്ന ഇടപ്പാള്‍ അപകടത്തില്‍പ്പെട്ടവര്‍ എറണാകുളം സ്വദേശികളാണ്. അവരുടെ വീട് സന്ദര്‍ശിച്ച എറണാകുളത്തെ ജനപ്രതിനിധികളും നേതാക്കളും അവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്തുനല്‍കിയിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തിലും തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളെ സങ്കുചിതമായികാണുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 

2015, നവംബർ 27, വെള്ളിയാഴ്‌ച

വെള്ളാപ്പള്ളിയുടെ വിമര്‍ശനം വാസ്തവവിരുദ്ധം


 സമത്വമുന്നേറ്റ യാത്രയ്ക്കിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. കേരളീയ സമൂഹത്തില്‍ വിഭാഗീയതയും വിദ്വേഷവും സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വികസനം നടന്നത് മലപ്പുറം, കോട്ടയം ജില്ലകളില്‍ മാത്രമാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം വസ്തുതാപരമല്ല. ആര്‍.എസ്.എസ് നടത്തിവന്ന ആരോപണത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഒന്നായി കണ്ട് പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറയാനാകുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്തിന്റെ സമഗ്രവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഏതെങ്കിലും പ്രദേശങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചിട്ടില്ല. ജില്ലകളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് പദ്ധതികള്‍ നടപ്പാക്കിയത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും സഹായം എത്തിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുണ്ട്. 

ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് കാസര്‍കോടാണെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ജില്ലക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. അതുകഴിഞ്ഞാല്‍ തലസ്ഥാന നഗരിയുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാധാന്യം നല്‍കിയത്. സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന എറണാകുളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും കുടിവെള്ള പ്രശ്‌നത്തിനും ശാശ്വതപരിഹാരം കാണുന്നതിനും നടപടിയെടുത്തു. 

അടുത്ത വര്‍ഷത്തോടെ മുഴുവന്‍ പഞ്ചായത്തുകളിലും ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ഹയര്‍സെക്കന്ററി സ്‌കൂളുകളില്ലാത്ത 146 പഞ്ചായത്തുകളില്‍ 136 ഇടത്തും സ്‌കൂളുകള്‍ അനുവദിച്ചു. ഇതൊന്നും പ്രാദേശികമായ പരിഗണനയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശമ്പള പരിഷ്‌കരണം: ആശങ്ക വേണ്ട


 സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമയബന്ധിതമായി ഇത് നടപ്പാക്കും. ശമ്പള പരിഷ്‌കരണം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി യോഗം ഡിസംബര്‍ മൂന്നിനു ചേരും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, പി.ജെ. ജോസഫ് എന്നിവരാണ് മുഖ്യമന്ത്രിയെ കൂടാതെ ഉപസമിതിയിലുള്ളത്. ഉപസമിതിയുടെ ആദ്യയോഗമാണിത്. 

ഇതിനിടെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭപരിപാടികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇതില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


2015, നവംബർ 26, വ്യാഴാഴ്‌ച

എന്‍.ആര്‍.ഐ കമ്മീഷന് മന്ത്രിസഭാ അംഗീകാരം


 പ്രവാസികള്‍ക്കുവേണ്ടി അര്‍ധ ജൂഡീഷ്യല്‍ അധികാരത്തോടു കൂടിയ എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് പ്രവാസികളുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും മറ്റും സംരക്ഷിക്കുക, അവരുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുക, പ്രവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ഇടപെടുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികള്‍ക്കെതിരേയുള്ള അന്യായ നടപടികള്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകളുമായും മറ്റും ബന്ധപ്പെടുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതലകള്‍.  ഹൈക്കോടതി റിട്ട ജഡ്ജ് ആയിരിക്കും കമ്മീഷന്റെ ചെയര്‍മാന്‍.

ഒരു റിട്ട. ഐഎഎസ് ഓഫീസറും രണ്ട് എന്‍ആര്‍ഐക്കാരും അംഗങ്ങളായിരിക്കും. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ളയാള്‍ സെക്രട്ടറിയാകും. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മൂന്നു മാസത്തിലൊരിക്കല്‍ സിറ്റിംഗ് ഉണ്ടാകും. കമ്മീഷന് അര്‍ധ ജുഡീഷ്യല്‍ അധികാരമുണ്ട്. കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ, സ്വമേധയായോ, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമോ അന്വേഷണം നടത്താം. നടപടിക്കുള്ള ശിപാര്‍ശകളോടെ കമ്മീഷന് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. 

വ്യത്യസ്ത ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ തുല്യപരിഗണനയോടെ പ്രവാസികള്‍ക്കും ഉറപ്പാക്കുക, വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തുല്യപരിഗണന ലഭ്യമാക്കുക തുടങ്ങിയവയാണു ലക്ഷ്യങ്ങള്‍. 

2015 ജനുവരിയില്‍ നടന്ന ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റില്‍ പ്രവാസി മലയാളികള്‍ വളരെ ആവേശത്തോടെയാണ് എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരണ പ്രഖ്യാപനം സ്വീകരിച്ചത്. ഗവര്‍ണറുടെ 2015 മാര്‍ച്ചിലെ നയപ്രഖ്യാപനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായി. 

2015, നവംബർ 21, ശനിയാഴ്‌ച

സബര്‍ബന്‍ തീവണ്ടിക്ക് ഉടന്‍ ധാരണാപത്രം


പുതിയ റെയില്‍പ്പാതയ്ക്കായി സമ്മര്‍ദ്ദം വേണം


തിരുവനന്തപുരം: തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ തീവണ്ടി നടപ്പാക്കുന്നതിന്‌ 
റെയില്‍വേ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ധാരണാപത്രം ഒപ്പിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റ് ശീതകാലസമ്മേളനത്തിന് മുന്നോടിയായുള്ള എം.പി.മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് അടുത്ത 10ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

നിലമ്പൂര്‍-സുല്‍ത്താന്‍ബത്തേരി-ബെംഗളൂരു 
റെയില്‍പ്പാതയ്ക്കുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് അദ്ദേഹം എം.പി.മാരോട് ആവശ്യപ്പെട്ടു. ബംഗളൂരുവിലേക്ക് പുതിയ തീവണ്ടി സര്‍വീസ് വേണം. ശബരി റെയില്‍പ്പാത നിര്‍മാണത്തിന് പൂര്‍ണ കേന്ദ്രപങ്കാളിത്തം വേണം.

വൈദ്യുതീകരണവും പാതയിരട്ടിപ്പിക്കലും പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഉന്നയിക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാനായി 9ന് ഡല്‍ഹിയില്‍ കേരളത്തില്‍നിന്നുള്ള എം.പി.മാരുടെ പ്രത്യേക യോഗം വിളിക്കാനും യോഗം തീരുമാനിച്ചു. 

റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വിലസ്ഥിരതാഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് എം.പി.മാര്‍ ഇരു സഭകളിലും ആവശ്യപ്പെടും. റബ്ബര്‍ബോര്‍ഡ് ചെയര്‍മാനെ ഉടന്‍ നിയമിക്കണം.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖം, എല്‍.എന്‍.ജി. ടെര്‍മിനല്‍ തുടങ്ങിയവയ്ക്കുള്ള കേന്ദ്രസഹായം നേടിയെടുക്കുന്നതിലും എം.പി.മാരുടെ സഹകരണം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ നഷ്ടം നികത്താന്‍ 168 കോടിയുടെ ബജറ്റ് സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. വല്ലാര്‍പാടം ടെര്‍മിനലിന്റെയും എല്‍.എന്‍.ജി. ടെര്‍മിനലിന്റെയും കഴിഞ്ഞ എട്ടുവര്‍ഷമായുള്ള സഞ്ചിത നഷ്ടം 478.77 കോടിയാണ്. തുറമുഖനിര്‍മാണത്തിന് 2010 വരെ 258.14 കോടി രൂപയാണ് കേന്ദ്രത്തില്‍നിന്ന് ലഭിച്ചത്. 

ഇതിന്റെ പലിശയായി 263.53 കോടിയും പിഴപ്പലിശയായി 715.34 കോടിയും തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. തുറമുഖത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിഴപ്പലിശ തടസ്സമായതിനാല്‍ ഇത് 14.5 കോടിയാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. 

2015, നവംബർ 20, വെള്ളിയാഴ്‌ച

കേരളത്തിലെ റെയില്‍വേ വികസനം; എം.പിമാരുടെ ഇടപെടല്‍ അനിവാര്യം


കേരളത്തിന്റെ റെയില്‍ വികസനത്തിന് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എം.പിമാരുടെ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലുള്ള വികസന പദ്ധതികള്‍ക്കൊപ്പം പുതിയ പാതകളെ സംബന്ധിച്ചുള്ള ആവശ്യവും ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തുനിന്നുള്ള എം.പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി റെയില്‍പാത ഇതില്‍ പ്രധാനമാണ്. നിലമ്പൂര്‍-ബാംഗ്ലൂര്‍ പുതിയ പാതയും പ്രത്യേക പരിഗണന ആവശ്യപ്പെടുന്നതാണ്. ഇതിന് പുറമെ കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കേണ്ടതും ആവശ്യമാണ്. കൂട്ടായ ശ്രമത്തിലൂടെ ഇത് നേടിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ പദ്ധതികള്‍ക്കായി 2016-17ല്‍ 602 കോടി രൂപ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. 

റെയില്‍ ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ക്രോഡീകരിച്ച് റെയില്‍വേ മന്ത്രിക്ക സമര്‍പ്പിക്കും. ഇതിനായി ഡിസംബര്‍ ഒന്‍പതിന് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എം.പിമാരുടെ യോഗം ചേരും. തുടര്‍ന്ന് പത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ നേരില്‍കണ്ട് മുഖ്യമന്ത്രിയും എം.പിമാരുമടങ്ങുന്ന സംഘം കേരളത്തിന്റെ ആവശ്യങ്ങളുന്നയിക്കുന്നതിനും ഇന്നലെ നടന്ന എം.പിമാരുടെ യോഗം തീരുമാനിച്ചു. 
സംസ്ഥാനത്ത് ഏറെ പ്രതിസന്ധിയുള്ള വൈദ്യുതി വകുപ്പ് നിരവധി പദ്ധതികളാണ് കേന്ദ്രത്തിന്റെ സഹായത്തിനായി തയ്യാറാക്കിയിട്ടുള്ളത്. 

വാതകാധിഷ്ഠിതമായ വൈദ്യുത നിലയങ്ങള്‍ക്ക് ആഭ്യന്തര പ്രകൃതി വാതകം അനുവദിക്കുക എന്നതാണ് ഈ ആവശ്യങ്ങളില്‍ പ്രധാനം. ബ്രഹ്മപുരം ഡീസല്‍ നിലയത്തിലെ 18 എം.ഡബ്ല്യൂ ശേഷിയുള്ള യൂണിറ്റിന്റെ പാരിസ്ഥിക അനുമതി വേഗത്തിലാക്കുക, കായംകുളം വൈദ്യുതനിലയത്തിന്റെ നിലവിലുള്ള 360 എം.ഡബ്ല്യു ശേഷി നാഫ്തയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകള്‍ പ്രകൃതിവാതകത്തിലേക്ക് മാറ്റുക, ബി.എസ്.ഇ.എസിന്റെ കൊച്ചിയിലെ നാഫ്ത വൈദ്യുതനിലയം വാതകാധിഷ്ഠിത നിലയമാക്കി മാറ്റുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. 

കൂടംകുളത്ത് നിന്നും അധിക വൈദ്യുതി അനുവദിക്കുക എന്ന ആവശ്യവും ഇത്തവണ ഊര്‍ജ്ജ വകുപ്പ് ഉന്നയിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം കൂടുതല്‍ ക്ലാസുകളിലേക്ക് വാപിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രധാനമായും മുമ്പോട്ടുവച്ചിട്ടുള്ളത്. ഇതിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ വകയിരുത്തണം. ഇക്കാര്യത്തില്‍ കേന്ദ്ര ബജറ്റില്‍ അര്‍ഹമായ തുക വകയിരുത്തുന്നതിന് നടപടിയുണ്ടാകണം.

ഇതിനുപുറമെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കല്‍, നാഷണല്‍ മീന്‍സ്-കം സ്‌കോളര്‍ഷിപ്പിന്റെ ഫണ്ട് ലഭ്യമാക്കല്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ലാബ് സൗകര്യം മെച്ചപ്പെടുത്താന്‍ 1000 കോടി, സാക്ഷരതാ മിഷന് കൂടുതല്‍ സഹായം, എസ്.എസ്.എ ഫണ്ട് വര്‍ധിപ്പിക്കല്‍ എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍.

ഇതിന് പുറമെ നിരവധി പദ്ധതികള്‍ വിവിധ വകുപ്പുകള്‍ എം.പിമാര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രബജറ്റിന് മുന്നോടിയായി ശീതകാല സമ്മേളനത്തില്‍തന്നെ പല പദ്ധതികളും നേടിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡങ്ങള്‍ പുതുക്കണമെന്നും സംസ്ഥാനം ശക്തമായി ആവശ്യമുന്നയിച്ചിട്ടുണ്ട്. 

2015, നവംബർ 18, ബുധനാഴ്‌ച

പതിനെട്ടു തികഞ്ഞ കാൻസർ ബാധിതർക്ക് സൗജന്യ ജനറിക്ക് മരുന്നുകൾ


കോഴിക്കോട്: പതിനെട്ടുവയസ്സിനു മുകളിൽ പ്രായമുള്ള കാൻസർ രോഗികൾക്ക് ജനറിക്ക് മരുന്നുകൾ സൗജന്യമായി നൽകാനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിലുള്ള കെയർ ഫൗണ്ടേഷൻ ആരംഭിക്കുന്ന ചാത്തമം ഗലം ചൂലുർ എം.വി.ആർ കാൻസർ സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പരിയാരം സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജ്, എകെ.ജി ആശുപ്രതി, വിഴിഞ്ഞം തുറമുഖ പദ്ധതി എന്നിവയെല്ലാം എ.വി.ആർ എന്ന നേതാവിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്. തൊട്ടത്തെല്ലാം വിജയിപ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു വർഷം തികച്ചു ഭരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല


തിരുവനന്തപുരം ∙ അഞ്ചു വർഷം തികച്ചു ഭരിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇതിന്റെ മുഴുവൻ അംഗീകാരവും കോൺഗ്രസിനും യുഡിഎഫിനുമാണ്. ജനങ്ങളുടെ പിന്തുണയും ഇതിനോടൊപ്പമുണ്ട്. എന്തൊക്കെ വിവാദങ്ങളുണ്ടായാലും ജനങ്ങൾക്ക് സത്യമറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ബാർകോഴ ആരോപണം ഉയർന്നപ്പോൾ തന്നെ കെ.എം. മാണി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും ആ നിലപാട് തന്നെയാണ് എനിക്കുള്ളത്. മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം മാണി സ്വമേധയാ എടുത്തതാണ്. അദ്ദേഹം രാജിവച്ചതിൽ തനിക്ക് ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ധനകാര്യവകുപ്പിന്റെ ചുമതല കൂടി ലഭിച്ചത് അധികഭാരമാണ്. മുൻപ് ഓഫിസിൽ ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കുമായിരുന്നു. ജനങ്ങൾക്കുവേണ്ടിയും സമയം നീക്കിവയ്ക്കാനാവുമായിരുന്നു. എന്നാൽ ഇപ്പോൾ തനിക്കതിന് വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുവുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ഭരണത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ഭരണമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

2015, നവംബർ 17, ചൊവ്വാഴ്ച

ആരോപണം ഉന്നയിക്കുന്നവര്‍ തെളിവും കൊണ്ടുവരണം



ബാര്‍ കോഴക്കേസില്‍ ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകള്‍ കൂടി കൊണ്ടുവരണമെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ തന്നെ തെളിവും കണ്ടെത്തണമെന്ന് പറയരുത്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ. ബാബുവുമായി ബന്ധപ്പെട്ട കോഴ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2015, നവംബർ 13, വെള്ളിയാഴ്‌ച

ബിജു രമേശിന്റേത് ഗൂഢലക്ഷ്യം


എക്‌സൈസ് മന്ത്രി ബാബുവിനെതിരെ ബിജു രമേശ് ഉയര്‍ത്തിയിരിക്കുന്ന പുതിയ ആരോപണങ്ങള്‍ ഗൂഡലക്ഷ്യം മുന്‍ നിറുത്തിയുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ ഒരു വര്‍ഷമായി ബിജു ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കേരളം പോലെയുള്ള സംസ്ഥാനത്ത് ഇവിടെ ഒരു രാഷ്ട്രീയ രഹസ്യം സൂക്ഷിക്കാനാകില്ല.

അഴിമതി ആരുനടത്തിയാലും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. എന്നാല്‍ കേവലം ആരോപണത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ആത്മവിശ്വാസം കെടുത്താന്‍ ഒരിക്കലും അനുവദിക്കില്ല. ആര്‍ക്കും എന്തും വിളിച്ചുപറയാമെന്ന സാഹചര്യം നല്ലതല്ല. ഉദാഹരണമായി വിഴിഞ്ഞം പദ്ധതിക്കെതിരായ ആരോപണം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് വികസനകുതിപ്പ് നല്‍കുന്ന വിഴിഞ്ഞം പദ്ധതിക്കെതിരെ ആറായിരം കോടിയുടെ അഴിമതിയാണ് ആരോപണം ഉയര്‍ന്നത്.  ആ ആക്ഷേപം ഉയര്‍ത്തിയവര്‍ ഇന്നെവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു.