UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, നവംബർ 8, ഞായറാഴ്‌ച

യുഡിഎഫ് തകർന്നെന്ന പ്രചാരണം തെറ്റ്; കോട്ടമൊന്നും സംഭവിച്ചിട്ടില്ല


തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് തകർന്നുവെന്ന പ്രചാരണം തെറ്റ്. യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്നു. പോരായ്മകൾ അറിയാനുള്ള സാഹചര്യമാണിത്. പാർട്ടി, സർക്കാർ, മുന്നണി തലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. ഇതുവരെ നടന്ന തദ്ദേശതിരഞ്ഞെടുപ്പുകളിൽ 2010 കഴിഞ്ഞാൽ നേട്ടമുണ്ടാക്കിയത് 2015ൽ ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

2015, നവംബർ 6, വെള്ളിയാഴ്‌ച

ഭാഷാ തീവ്രവാദം നല്ലതല്ല


മലയാളഭാഷാനിയമം വേഗം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഭാഷയുടെ പേരില്‍ തീവ്രവാദം സ്വീകരിക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മലയാളഭാഷാനിയമം കേരളം കാതോര്‍ത്തിരിക്കുന്ന കാര്യമാണ്. എന്നാല്‍ ഭാഷാന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊണ്ട് വേണം സര്‍ക്കാരിന് തീരുമാനമെടുക്കാന്‍. ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളം - ശ്രേഷ്ഠഭാഷാദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സഹായമോ പിന്തുണയോ നല്‍കിയിട്ടില്ല. ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് ഏറെക്കാലത്തെ ശ്രമത്തിനൊടുവിലാണ് - മുഖ്യമന്ത്രി പറഞ്ഞു.

2015, നവംബർ 5, വ്യാഴാഴ്‌ച

യുഡിഎഫിന് ആത്മവിശ്വാസമുണ്ട്, ഇത്തവണയും ജനങ്ങൾ വിജയിപ്പിക്കും


പുതുപ്പള്ളി ∙ യുഡിഎഫിന്റെ ഐക്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫിനെ ജനങ്ങൾ ഇത്തവണയും വിജയിപ്പിക്കും. യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ജനം തള്ളും. ബാർ കോഴ കോടതിവിധി ഒരിക്കലും തിരിച്ചടിയാവില്ല. അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് അരുവിക്കര തിരഞ്ഞെടുപ്പ് എന്ന് ഓർക്കണം. മന്ത്രി കെ.എം. മാണി രാജിവയ്ക്കേണ്ടതില്ലെന്ന് കോടതി വിധി വന്നയുടനെ തന്നെ താൻ പ്രതികരിച്ചിരുന്നുവെന്നും ഇപ്പോഴും അതുതന്നെയാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി മാത്രം ചർച്ചചെയ്യാനല്ല കെപിസിസി യോഗം ചേരുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് ചർച്ചചെയ്യാൻ വേറെയും കാര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് വ്യാപകമായി വോട്ടിങ് യന്ത്രം കേടായത് തിരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിക്കുന്നുവെന്നാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.



2015, നവംബർ 3, ചൊവ്വാഴ്ച

അക്രമരാഷ്ട്രീയവും വര്‍ഗീയതയും കേരളം അംഗീകരിക്കില്ല


പാലക്കാട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയും കേരളം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചാലിശ്ശേരിയില്‍  സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമരാഷ്ട്രീയവും  നിഷേധാത്മക സമീപനവും സിപിഎമ്മിനെ ജനങ്ങളില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി സി.പി.എം പുതിയൊരു ആയുധം കൂടി സിപിഎം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ഒന്നരക്കിലോ നായ്കുരണപൊടിയാണ് പോലീസ് പിടിച്ചെടുത്തത്-മുഖ്യമന്ത്രി പറഞ്ഞു. 

യു.ഡി.എഫ് അധികാരമേല്‍ക്കുമ്പോള്‍ രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷവുമായി ആറ് മാസം തികയ്ക്കുമോ എന്നായിരുന്നു ചര്‍ച്ചയെങ്കില്‍ ഇപ്പോള്‍ ഭരണത്തുടര്‍ച്ചയെ കുറിച്ചാണ് ചര്‍ച്ചകള്‍. മുന്‍സര്‍ക്കാരിന്റെ കാലത്ത് ലോട്ടറിയെന്നാല്‍ സാന്റിയാഗോ മാര്‍ട്ടിനെയായിരുന്നു ഓര്‍മ്മ വരിക.  എന്നാല്‍ ഇന്ന് ലോട്ടറിയെന്നാല്‍ അത് കാരുണ്യയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് യു.ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍-മുഖ്യമന്ത്രി പറഞ്ഞു.

2015, നവംബർ 1, ഞായറാഴ്‌ച

അലച്ചിലോട് അലച്ചില്‍ ; ഉമ്മന്‍ചാണ്ടി 72ലേക്ക്

പതിവ് അലച്ചിലല്ലാതെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.

അനിഴക്കാരന് അലച്ചിലാണ് വിധി. അനിഴം നക്ഷത്രക്കാരനായ മുഖ്യമന്ത്രി അലഞ്ഞലഞ്ഞ് 72-ല്‍ എത്തി. ശനിയാഴ്ച മുഖ്യമന്ത്രിയുടെ 72-ാം പിറന്നാളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ ജില്ലകളിലുമെത്തിയ മുഖ്യമന്ത്രി അവസാന വട്ട പ്രചാരണത്തിനായി ശനിയാഴ്ച കോട്ടയത്താണ്. പതിവ് അലച്ചിലല്ലാതെ ഇത്തവണയും പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല.

നിര്‍ബന്ധമായും ശബ്ദനിയന്ത്രണം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴായിരുന്നു തൊണ്ട പ്രശ്‌നമുണ്ടാക്കി തുടങ്ങിയത്. കാലിനും നീരുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കുന്ന മുഖ്യമന്ത്രി ദിവസേന പത്ത് യോഗങ്ങളിലെങ്കിലും പ്രസംഗിക്കും. അതിനിടക്ക് നൂറു കണക്കിന് ഫോണ്‍ വിളികള്‍, കൂടിയാലോചനകള്‍, ഭരണപരമായ ഇടപെടലുകള്‍... കെ.എസ്.യു. കാലത്ത് തുടങ്ങിയ അലച്ചില്‍ ഇപ്പോഴും തുടരുന്നു. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് വന്നപ്പോള്‍ പുതിയ ശീലങ്ങള്‍ക്ക് അവസരമുണ്ടായെങ്കിലും അലച്ചില്‍ അദ്ദേഹത്തിന്റെ ശൈലിയായി മാറിയിരുന്നു.

1982-87-ല്‍ കെ.കരുണാകരന്റെ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയശേഷം ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്നുവെന്ന വിശേഷവും ഉമ്മന്‍ചാണ്ടിക്കുണ്ട്. കരുണാകരന് 77 പേരുടെ പിന്തുണയുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് 72 പേരുടെയും. ആറ് മാസമാണ് ഉദാരമായി മന്ത്രിസഭയ്ക്ക് അനുവദിച്ചിരുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറയും. എന്നാല്‍ അത് കടന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ ആര് നയിക്കും എന്നത് വരെയായി ചര്‍ച്ച. ഇതിനിടയില്‍ മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പും വിജയിച്ചെന്ന ഖ്യാതിയുമുണ്ട്.

പ്രതിസന്ധികള്‍ അതിജീവിക്കുന്നത് മറ്റാരും കാണാത്ത കോണുകളില്‍ നിന്ന് പരിഹാരം കണ്ടെത്തിക്കൊണ്ടായിരിക്കുമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകത. സോളാര്‍ കേസും അതിന് പിന്നാലെ വന്ന സി.പി.എമ്മിന്റെ വന്‍പ്രക്ഷോഭവുമായിരുന്നു ഏറ്റവും വലിയ അഗ്നിപരീക്ഷ. മുഖ്യമന്ത്രിക്കെതിരെ വഴിതടയല്‍ തുടങ്ങിയപ്പോള്‍ ജനസമ്പര്‍ക്ക പരിപാടി എല്ലാ ജില്ലകളിലും നടത്തിയത്, വഴിതടയാന്‍ വരുന്നവരെ ജനം തടയുമെന്ന സ്ഥിതിയുണ്ടാക്കി.

സെക്രട്ടേറിയറ്റ് സ്ഥിരമായി വളഞ്ഞപ്പോള്‍ സെക്രട്ടേറിയറ്റിന് അവധി നല്‍കി. അഞ്ചാം മന്ത്രി വന്നപ്പോള്‍ തിരുവഞ്ചൂരിന് ആഭ്യന്തര വകുപ്പ് കൈമാറി സാമുദായിക സന്തുലനത്തിന് ശ്രമം നടത്തി. 480 ബാര്‍ പൂട്ടുന്നത് വിവാദത്തിലായപ്പോള്‍ മുഴുവന്‍ ബാറുകളും പൂട്ടി. ഒടുവില്‍ ബാര്‍ കോഴ കേസില്‍ കെ.എം.മാണി എന്തുകൊണ്ട് രാജിവെക്കേണ്ടയെന്ന് വിശദീകരിക്കാന്‍ പാമോയില്‍ കേസില്‍ താന്‍ രാജിവെക്കാഞ്ഞത് ഉദാഹരണമായി ചൂണ്ടിക്കാട്ടി പ്രതിരോധം.

മുഖ്യമന്ത്രിയുടെ തന്ത്രവും നയതന്ത്രവുമാണ് സര്‍ക്കാറിന്റെ ആണിക്കല്ലെന്ന് എതിരാളികള്‍ പോലും വിശേഷിപ്പിക്കും.  വന്‍കിട വികസന പദ്ധതികള്‍ക്കൊപ്പം ഒട്ടേറെ ക്ഷേമ നടപടികള്‍കൂടി നടപ്പാക്കിയതോടെ കാരുണ്യത്തിന്റെ മുഖംകൂടി വന്നുവെന്നത് മുഖ്യമന്ത്രിപദത്തിലെ രണ്ടാമൂഴത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത കൂട്ടുന്നു.

അക്രമത്തിനും അസഹിഷ്ണുതയ്ക്കും എതിരേ കേരളത്തിന്റെ വിരലുയരും


അധികാരവികേന്ദ്രീകരണത്തിലും പഞ്ചായത്തീരാജ് ശാക്തീകരണത്തിലും കേരളം ദേശീയതലത്തിൽ കൊടിപാറിച്ചത് നമുക്കെല്ലാം ഏറെ അഭിമാനകരമാണ്. ഏറ്റവും മികച്ച പഞ്ചായത്തീരാജുള്ള സംസ്ഥാനം എന്ന  ബഹുമതി കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്ന് പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീർ ഏറ്റുവാങ്ങി. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് മുഖാന്തരം നടത്തിയ സ്വതന്ത്രപഠനത്തിലൂടെയാണ് അവാർഡിന് അർഹരായവരെ കണ്ടെത്തിയത്. ഈ വർഷവും നേട്ടം ആവർത്തിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇതേത്തുടർന്ന് പ്രാദേശിക വകഭേദത്തോടെ കേരളമോഡൽ അധികാര വികേന്ദ്രീകരണം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് കേന്ദ്ര പഞ്ചായത്ത്കാര്യ മന്ത്രാലയം നിർദേശംനൽകി. ഇപ്രകാരം ചെയ്താൽമാത്രമേ 14-ാം ധനകാര്യകമ്മിഷന്റെ ഗ്രാന്റ് സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുകയുള്ളൂവെന്ന്‌ കേന്ദ്രം മുന്നറിയിപ്പും നൽകി. രാജ്യത്തെ രണ്ടരലക്ഷം ഗ്രാമങ്ങൾക്ക് കേരളം മാതൃകയാകുന്നു. ഇതാണ്‌ കേരളത്തിന്റെ  അഭിമാനനിമിഷം.

യു.ഡി.എഫ്. നൽകിയത് ഇരട്ടിയിലധികം

യു.ഡി.എഫ്. സർക്കാർ അധികാരമേറ്റപ്പോൾമുതൽ തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. അതിന് കൂടുതൽ ഫണ്ട് അനുവദിക്കുകയും അത്‌ വിനിയോഗിക്കാൻ ജനകീയകമ്മിറ്റികളെ അനുവദിക്കുകയും  പഞ്ചവത്സരപദ്ധതി ഏർപ്പെടുത്തുകയും ഗ്രാമസഭകളെ ശക്തിപ്പെടുത്തുകയും ചെയ്തു.പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിൽ 2012-’13 മുതൽ 2015-’16 വരെയുള്ള നാലുവർഷം യു.ഡി.എഫ്. സർക്കാർ നൽകിയ ബജറ്റ് വിഹിതം 26,450.46 കോടി രൂപയാണ്. അതേസമയം, പതിനൊന്നാം പഞ്ചവത്സരപദ്ധതിയിലെ 2008-’09 മുതൽ 2011-’12 വരെയുള്ള നാലുവർഷം നൽകിയത് 12,369.88 കോടി രൂപമാത്രം. യു.ഡി.എഫ്. സർക്കാറിന് ഇരട്ടിയിലധികം തുക തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാൻ സാധിച്ചു. നാടിന്റെ മുക്കിലും മൂലയിലും വികസനത്തിനുള്ള പണമെത്തി. തദ്ദേശസ്ഥാപനങ്ങളിൽ പഞ്ചവത്സരപദ്ധതി നടപ്പാക്കിയതാണ് മറ്റൊരു ശ്രദ്ധേയമായ നടപടി. മുൻ സർക്കാറിന്റെ കാലത്ത് ഓരോ വർഷവും തദ്ദേശസ്ഥാപനങ്ങളുടെ  പദ്ധതികൾ അംഗീകരിക്കുകയായിരുന്നു പതിവ്.  സാമ്പത്തികവർഷം ആരംഭിച്ചുകഴിഞ്ഞ് ഗ്രാമസഭകൾ ചേർന്ന് പദ്ധതികൾ തയ്യാറാക്കി പല തലങ്ങളിൽ പരിശോധനനടത്തി അംഗീകാരം ലഭിക്കാൻ ആറേഴു മാസം വേണ്ടിവരുമായിരുന്നു. പദ്ധതി നടത്തിപ്പിന്‌ ലഭിക്കുന്നത് അഞ്ചോ ആറോ മാസംമാത്രം. ചിലയിടങ്ങളിലൊക്കെ പദ്ധതി നടത്തിപ്പിന്‌ രണ്ടുമാസംപോലും ലഭിച്ചില്ല. പഞ്ചവത്സരപദ്ധതി ആരംഭിച്ചതോടെ പദ്ധതി നടത്തിപ്പിന് ആവശ്യത്തിന്‌ സമയം കിട്ടി.  ഈ വർഷം ചില പഞ്ചായത്തിൽ 12 മാസംവരെ ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിൽമാത്രം ഈ വർഷം 27 ഗ്രാമപ്പഞ്ചായത്തും ഒമ്പത്‌ ബ്ലോക്ക് പഞ്ചായത്തും ഏപ്രിൽ ഒന്നിനുതന്നെ പദ്ധതിനിർവഹണം ആരംഭിച്ചു. അധികാരം ഒഴിഞ്ഞുപോകുന്ന പഞ്ചായത്തുകൾ തിരഞ്ഞെടുപ്പുവർഷമായ 2015-’16-ൽ പദ്ധതി നടപ്പാക്കി ചരിത്രത്തിൽ ഇടംപിടിച്ചു. പദ്ധതിപ്പണം ചെലവഴിക്കുന്നത്‌ കുറഞ്ഞാൽ അടുത്തവർഷം പദ്ധതിയിൽനിന്ന്‌ തുക കുറവുചെയ്യുന്ന ശിക്ഷാനടപടി ഇല്ലാതാക്കിയതുമൂലം ഫണ്ട് വെട്ടിക്കുറയ്ക്കൽ ഇല്ലാതായി. മാർച്ച് 31-നുമുമ്പ് പണം തിരക്കിട്ട്‌ ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കി ബാലൻസ് തുക തുടർന്നും ഒരു വർഷംകൂടി ചെലവഴിക്കുന്നതിന് അനുമതി നൽകി.
പദ്ധതി യഥാസമയം നടപ്പാക്കുന്നതിന്‌ തടസ്സമായിരുന്ന സാങ്കേതിക ഉപദേശകസമിതി (ടി.എ.ജി.)യെ നീക്കംചെയ്തു. ജനകീയകമ്മിറ്റികൾക്ക്‌ സ്വാതന്ത്ര്യം നൽകി പദ്ധതി ആസൂത്രണപ്രക്രിയ ജനപ്രതിനിധികൾക്ക് എളുപ്പമാക്കി.  വാർഷിക പദ്ധതിരേഖ ജില്ലാ ആസൂത്രണസമിതി (ഡി.പി.സി.) അംഗീകരിക്കുന്ന സമ്പ്രദായം നടപ്പാക്കി. പദ്ധതി സമർപ്പണവും അതിന് അംഗീകാരം നൽകലും ഓൺലൈനിൽ. ഒന്നോ രണ്ടോ ബട്ടൺ ക്ലിക്കിലൂടെ ആസൂത്രണപ്രക്രിയ ലഘൂകരിച്ചു.

എല്ലായിടത്തും ആശ്രയ

കൂടുതൽ ഫണ്ടും അത്‌ നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും നൽകിയതോടെ  തദ്ദേശസ്ഥാപനങ്ങൾ ഭാവനാസമ്പന്നമായ നിരവധി പദ്ധതികൾ ആരംഭിച്ചു. ജലവൈദ്യുതപദ്ധതിവരെ നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങളുണ്ട്. അശരണരായവരെ സംരക്ഷിക്കുന്ന ആശ്രയപദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കിയതിൽ എനിക്ക് അതിരറ്റ ആഹ്ലാദമുണ്ട്. ജനസംഖ്യയുടെ രണ്ടുശതമാനത്തോളംവരുന്ന ഈ അവശവിഭാഗം  വോട്ടർപ്പട്ടികയിൽ പേരുപോലും ഇല്ലാത്തവരാണ്.  മരിച്ചവരെ അടുക്കള പൊളിച്ച് സംസ്കരിക്കുന്ന പ്രാകൃതാവസ്ഥയ്ക്ക് പരിഹാരംകാണാൻ പൊതുശ്മശാനം സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്  യഥേഷ്ടം തുക അനുവദിച്ചു. എല്ലാ പഞ്ചായത്തിലും ഇത്‌ നടപ്പാക്കാൻ ഇനിയുമേറെ പോകേണ്ടിയിരിക്കുന്നു. ആദിവാസികോളനികളിലെ റോഡിന്റെ വീതി മൂന്നുമീറ്ററായി കൂട്ടുകയും വിദേശത്ത്‌ തൊഴിൽ ലഭിക്കുന്നതിന് പട്ടികജാതി-വർഗക്കാർക്ക് സാമ്പത്തികസഹായം ഏർപ്പെടുത്തുകയും ചെയ്തു. വിദേശസ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച സമർഥരായ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് സഹായധനവും ഏർപ്പെടുത്തി. ഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓരോ വാർഡിലും സേവാഗ്രാം സ്ഥാപിക്കുന്നതിന് അനുമതി നൽകിയത്. 365 പഞ്ചായത്തിൽ സേവാഗ്രാം ആരംഭിച്ചുകഴിഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങളും  യു.ഡി.എഫ്. സർക്കാർ നാലരവർഷംകൊണ്ട്‌ കൈവരിച്ച നേട്ടങ്ങളും ജനങ്ങളുടെ മുന്നിലുണ്ട്. കേരളം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ് വികസനക്ഷേമരംഗത്ത് ഒരു ബ്രേക്ക്ത്രൂ. വികസനത്തിനുവേണ്ട എല്ലാ ഭൗതികസാഹചര്യങ്ങളും കേരളത്തിലുണ്ട്. വേണ്ടിയിരുന്നത് ഒരു രാഷ്ട്രീയ നിശ്ചയദാർഢ്യമായിരുന്നു. നേരിയ ഭൂരിപക്ഷത്തിനിടയിലും പ്രതിസന്ധികൾക്കിടയിലും തെളിനീർപോലെ അതുണ്ടായി. തുടർന്നാണ് പുതിയ മെഡിക്കൽ കോേളജുകൾ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാനവികസനരംഗത്ത്  വലിയ മുന്നേറ്റമുണ്ടായത്. യുവജനങ്ങൾക്കുവേണ്ടി ആരംഭിച്ച സ്റ്റാർട്ടപ്പ് തരംഗമായി.

അക്രമവും അസഹിഷ്ണുതയും

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. അതിഗൗരവത്തോടെയാണ് കാണുന്നത്. അതിന് പ്രാദേശിക പ്രധാന്യത്തിനുപുറമേ സംസ്ഥാനതല പ്രാധാന്യവും ദേശീയ പ്രാധാന്യവുമുണ്ട്. 21,871  ജനപ്രതിനിധികളെയാണ് ജനങ്ങൾ തിരഞ്ഞെടുക്കാൻപോകുന്നത്. അവരിലൂടെയാണ് നാട് മുന്നേറേണ്ടത്. സത്യസന്ധതയും നീതിബോധവും ജനാധിപത്യബോധവും ഉള്ളവരായിരിക്കണം ഈ അംഗങ്ങൾ.
കൊലപാതകക്കേസിലെ പ്രതികളെ സ്ഥാനാർഥികളാക്കുക മാത്രമല്ല, പഞ്ചായത്ത് പ്രസിഡന്റാക്കുമെന്നുപോലും പറയുന്ന സി.പി.എം.സംസ്കാരം കേരളത്തിന് എങ്ങനെ അംഗീകരിക്കാൻ സാധിക്കും? ഇവരെ കോടതി ശിക്ഷിച്ചിട്ടില്ലെന്നാണല്ലോ സി.പി.എമ്മിന്റെ സമുന്നതനേതാക്കൾ ന്യായീകരിക്കുന്നത്. രാഷ്ട്രീയസമരങ്ങളിലെ പ്രതികളാണെങ്കിൽ ഒരു പരിധിവരെ ഈ നിലപാട് മനസ്സിലാകും.  സി.പി.എം. വിട്ട് മറ്റൊരു പാർട്ടി രൂപവത്‌കരിച്ചതിന് വെട്ടേറ്റുമരിച്ച ടി.പി. ചന്ദ്രശേഖരൻ, സി.പി.എം. നേതാക്കളുടെ വാഹനത്തിന്‌ കല്ലെറിഞ്ഞതിന്റെ പേരിൽ താലിബാൻമോഡൽ ആക്രമണത്തിന് ഇരയായ ഷുക്കൂർ, സി.പി.എം. വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നതിന് കൊലക്കത്തിക്കിരയായ ഫസൽ  തുടങ്ങി നാടിനെ നടുക്കിയ നിരവധി കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുക മാത്രമല്ല, അതിന് രാഷ്ട്രീയമാന്യതയും നൽകുന്നു. അക്രമരാഷ്ട്രീയത്തിന് ജനാധിപത്യകേരളത്തിൽ സ്ഥാനമില്ല. ഇത്തരക്കാരെ ജനപ്രതിനിധികളാക്കാനുള്ള സി.പി.എം. തീരുമാനം കേരളത്തെ വീണ്ടും മുറിവേൽപ്പിച്ചിരിക്കുന്നു.  
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അതിന്റെ ബഹുസ്വരതയാണ്. അത്  ഇല്ലായ്മചെയ്യുന്ന അപായസൂചനകളാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും മുഴങ്ങുന്നത്.   സാംസ്കാരികനായകരും ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുമൊക്ക ഇപ്പോൾ കൊലക്കത്തിക്ക് ഇരയാകുന്നു. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെപ്പോലും മഹത്ത്വവത്കരിച്ച്, ഇയാളെ തൂക്കിക്കൊന്ന ദിവസം ബലിദാൻദിനമായി ആചരിക്കാനുള്ള നീക്കം രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. അസഹിഷ്ണുതയ്ക്കെതിരേ  രാഷ്ട്രപതി ഒരാഴ്ചയ്ക്കിടയിൽ രണ്ടുതവണ ശക്തമായ മുന്നറിയിപ്പ് മുഴക്കി. കേരളത്തിൽനിന്നുൾപ്പെടെ നാല്പതോളം പ്രമുഖ എഴുത്തുകാരാണ് പുരസ്കാരങ്ങൾ തിരിച്ചേല്പിച്ചത്. ഈ പശ്ചാത്തലത്തിൽവേണം കേരളഹൗസിലെ ബീഫ് വിവാദത്തെ കാണേണ്ടത്. ഡൽഹിക്കടുത്ത ദാദ്രിയിൽ ഉയർന്ന ഫാസിസത്തിന്റെ  നിഴലാട്ടമാണ് കേരളഹൗസിൽ കണ്ടത്. ജനങ്ങളിൽ ഭീതിപരത്തുകയും അതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യുകയുമാണ് അവരുടെ ലക്ഷ്യം. രാജ്യമെമ്പാടും ഇതിനെതിരേ ഉയരുന്ന പ്രതിഷേധം ഇനിയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കണ്ടില്ലെന്ന്‌ നടിക്കരുത്. അതേസമയം, കേരളത്തിൽ പുതിയ തന്ത്രങ്ങളുമായി അവർ കടന്നുവന്നിരിക്കയാണ്. മതസൗഹാർദത്തിനും മതസഹിഷ്ണുതയ്ക്കും ലോകത്തിനുതന്നെ മാതൃകയായ കേരളം ബി.ജെ.പി.യുടെ പുതിയ തന്ത്രങ്ങൾ തിരിച്ചറിയുന്നു. 
ബി.ജെ.പി.ക്കെതിരേ സ്ഥായിയായ നിലപാടെടുത്തിട്ടുള്ള ഏക പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. സ്ഥായിയായി വെള്ളംചേർത്തിട്ടുള്ളത് സി.പി.എമ്മും. 1977-ൽ ജനതാപാർട്ടിയെന്ന്‌ പേരുമാറ്റിയ ജനസംഘവുമായിട്ടായിരുന്നു അവരുടെ ചങ്ങാത്തം. 1989-ൽ വി.പി. സിങ്‌ സർക്കാറിനെ ബി.ജെ.പി.യും ഇടതുപക്ഷവും ചേർന്നാണ് താങ്ങിനിർത്തിയത്. 2008-ൽ ഒന്നാം യു.പി.എ. സർക്കാറിനെതിരേ അവർ ബി.ജെ.പി.ക്കൊപ്പം ചേർന്ന് വോട്ടുചെയ്തു. ഇന്ത്യൻരാഷ്ട്രീയം ഏറ്റവും കലുഷിതമാണിപ്പോൾ. രാജ്യത്ത് അസ്വസ്ഥത പടരുന്നു. ഈ സാഹചര്യത്തിൽ അന്ധമായ കോൺഗ്രസ്‌വിരോധം വിട്ട് സി.പി.എം. മുഖ്യശത്രുവിനെ തിരിച്ചറിയണം. 

ശക്തമായ സന്ദേശം 

ബി.ജെ.പി.യുടെ വിഭാഗീയരാഷ്ട്രീയത്തിനെതിരേ ദേശീയതലത്തിൽ ശക്തമായ സന്ദേശം നൽകാൻ കേരളത്തിന്‌ ലഭിക്കുന്ന അവസരമാണിത്. സംസ്ഥാനതലത്തിൽ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും അവസരവാദ രാഷ്ട്രീയത്തിനും എതിരേയുള്ള വിധിയെഴുത്തായിരിക്കും.  അതോടൊപ്പം, പ്രതിസന്ധികൾക്കിടയിലും ജനങ്ങളോടൊപ്പംനിന്ന് സമാനതകളില്ലാത്ത രീതിയിൽ വികസനക്ഷേമപ്രവർത്തനങ്ങൾ നടത്തിയ യു.ഡി.എഫ്.സർക്കാറിനെ ഒരിക്കൽക്കൂടി ജനങ്ങൾ അംഗീകരിക്കും.  ഈ സർക്കാർ അധികാരത്തിൽ തുടരണമെന്ന സന്ദേശംകൂടി നൽകുന്നതായിരിക്കും ആ വിജയം.

നേതൃസ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കമില്ല


അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആര് നയിക്കും എന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍  യാതൊരു തര്‍ക്കവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസില്‍ ശക്തമായ ഒരു സംവിധാനമുണ്ട്. ഹൈക്കമാന്റും തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരും ചേര്‍ന്നാണ് നേതാവിനെ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള തര്‍ക്കവും പാര്‍ട്ടിയിലില്ല.

ഭൂരിപക്ഷം കുറവാണെന്നും സര്‍ക്കാര്‍ ആറ് മാസം തികയ്ക്കില്ലെന്നും പറഞ്ഞവരാണ് സംസ്ഥാനത്തെ പ്രതിപക്ഷം. കുറഞ്ഞ ഭൂരിപക്ഷത്തിലും ഈ സര്‍ക്കാര്‍ കാലാവധി തികയ്ക്കുന്നത് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും ഏകോപനം മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്ന് പിണറായി അല്‍പം വൈകിയാണെങ്കിലും മനസ്സിലാക്കിയല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായിയുടെ നിലപാട് ശരിയാണ്. ബിജെപിയുടെ വര്‍ഗ്ഗീയ നിലപാടിനെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോടതി ഉത്തരവില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ല


ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസന്വേഷണത്തിലെ സ്വാഭാവിക നടപടി മാത്രമാണിത്. തെറ്റ് പരിശോധിച്ച ശേഷം വ്യക്തതവരുത്തേണ്ട കാര്യമാണിത്. ഇക്കാര്യത്തില്‍ വ്യക്തത കുറവ് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോടതി തുടരന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

ഇത് പുതിയ കാര്യമല്ല, ഇക്കാര്യം ഏവര്‍ക്കും മനസ്സിലാകാന്‍ എളുപ്പം താന്‍ ഉള്‍പെട്ട പാമോയില്‍ കേസിന്റെ അവസ്ഥയാണ്. പാമോയില്‍ കേസില്‍ ഇതിനേക്കാള്‍ വലിയ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നത്. സമാന സാഹചര്യത്തില്‍ താന്‍ രാജിവച്ചില്ല. അന്വേഷണത്തെ ധൈര്യപൂര്‍വ്വം നേരിട്ടു. അന്ന് എന്ത് തീരുമാനമെടുക്കണമെന്ന് തീരുമാനിക്കാന്‍ താന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടു. അന്ന് വിജിലന്‍സ് അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നത്. വിജിലന്‍സ് വകുപ്പ് തനിക്കായിരുന്നതിനാല്‍ വകുപ്പില്‍ നിന്നും മാറി നിന്ന് അന്വേഷണം നേരിട്ടു. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

തനിക്ക് അനുകീലമായ റിപ്പോര്‍ട്ട് ജില്ലാകോടതിയും ഹൈക്കോടതിയും അംഗീകരിച്ച് തന്നെ കുറ്റവിമുക്തനാക്കി. അന്ന് ആരോപണങ്ങളെ നേരിടാന്‍ കഴിയാതെ താന്‍ രാജിവച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. താന്‍ നിരപരാധിയാണെന്ന് കാലം തെളിയിച്ചു അതുപോലെ ഇതും തെളിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

ഫലം ഭരണത്തുടര്‍ച്ചയ്ക്കുളള സൂചനയാകും


തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായി തുടര്‍ഭരണത്തിനുളള സൂചനയായിരിക്കും തെരഞ്ഞെടുപ്പ് ഫലം നല്‍കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ആലപ്പുഴ ജില്ലയില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ ഭരണത്തിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഒട്ടേറെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അതിന്റെ പ്രതിഫലനമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫിന് വിജയം നേടാന്‍ കഴിഞ്ഞു. 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും യു ഡി എഫ് വന്‍ വിജയം നേടും. അത് യു ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുളള കളമൊരുക്കലായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ മണ്ണില്‍ ബി ജെ പിയ്ക്ക് വേരോട്ടമുണ്ടാക്കാനാകില്ല. അവര്‍ ആരെ കൂടെക്കൂട്ടിയാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. ജനങ്ങളുടെ മതേതരമനസിനെ മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ല. സി പി എമ്മിന്റെ അക്രമരാഷ്ട്രീയം അവര്‍ക്ക് തന്നെ വിനയാകും.അരുവിക്കരയില്‍ ആയുധം വച്ച് സി പി എം കീഴടങ്ങുകയായിരുന്നു. 

സാധാരണ ഭരിക്കുന്ന സര്‍ക്കാരിനെതിരെയാണ് ജനവികാരം ഉണ്ടാകുന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഗവണ്‍മെന്റിന് അനുകൂലമായ ജനവികാരമാണ് ഉള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലേത് ജനം എഴുതിത്തള്ളിയ പ്രതിപക്ഷം


ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുല്‍പ്പള്ളിയില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ അര്‍പ്പണബോധമുള്ളവരാണെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് അതുകൊണ്ടാണെന്നും ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം നേടാനാവുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷക്കാലം നിരവധി പ്രതിസന്ധികള്‍ പ്രതിപക്ഷം ഉണ്ടാക്കിയെങ്കിലും അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. അവര്‍ നടത്തിയ ഒറ്റസമരം പോലും ജനങ്ങള്‍ അംഗീകരിച്ചില്ല. അഞ്ച് വര്‍ഷം മുമ്പ് വരെ 25 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കേരളത്തില്‍ വന്‍കിട പദ്ധതികള്‍ എത്തിയിരുന്നത്. 1978-ല്‍ ഇടുക്കി ജലവൈദ്യുതി പദ്ധതി, 2000-ല്‍ നെടുമ്പാശ്ശേരി വിമാനത്താവളം എന്നിങ്ങനെ വിരലിലെണ്ണാവുന്നത് മാത്രം.

എന്നാല്‍ കഴിഞ്ഞ നാലരവര്‍ഷക്കാലം കൊണ്ട് നിരവധി വന്‍കിട പദ്ധതികളാണ് കേരളത്തിലുണ്ടായത്. കൊച്ചിമെട്രോ, സ്മാര്‍ട്‌സിറ്റി പദ്ധതി, വിഴിഞ്ഞം പദ്ധതി ഇങ്ങനെ നിരവധി പദ്ധതികള്‍ കേരളത്തിന്റെ വികസനകുതിപ്പിന് കാരണമായി. അത്തരം പദ്ധതികള്‍ക്കെതിരെ പ്രതിപക്ഷം ഒളിഞ്ഞും തെളിഞ്ഞും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ നിര്‍ധനരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികളും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലര വര്‍ഷം മുമ്പ് വരെ കേരളത്തിലെ ലോട്ടറിയുടെ പണവും ലാഭവും ഒഴുകിയിരുന്നത് ലോട്ടറി രാജാക്കന്മാരുടെ വീടുകളിലേക്കായിരുന്നു. എന്നാല്‍ ഇന്ന് ലോട്ടറിയുടെ ലാഭമെത്തുന്നത് സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും പക്കലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കാര്‍ കാരുണ്യ ലോട്ടറി കാരണമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രണ്ട് എം എല്‍ എമാരുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന് ഇത്രയും കാലം നല്ലരീതിയില്‍ ഭരിക്കാന്‍ സാധിച്ചത് ജനപിന്തുണ കൊണ്ടാണ്. യു ഡി എഫിനകത്ത് ഇക്കാലമത്രയും ഒരു പ്രശ്‌നങ്ങളുമുണ്ടായില്ല. പുറത്തുനിന്നുള്ള ആരോപണങ്ങളിലും ആക്ഷേപങ്ങളിലും ഒരംശം പോലും സത്യമില്ലെന്നതിന്റെ തെളിവാണ് മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കേരളത്തില്‍ ഉജ്വല വിജയം നേടാന്‍ യു ഡി എഫിന് സാധിച്ചത്.

അതിന്റെ തുടര്‍ച്ചയെന്നോണം ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു ഡി എഫിന് അനുകൂല വിധിയുണ്ടാകുമെന്ന് ആത്മവിശ്വാസമുണ്ട്. കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തില്‍ കേരളത്തില്‍ രാഷ്ട്രീസ്വാധീനം ചെലുത്താനുള്ള ബി ജെ പിയുടെ ശ്രമം വിലപ്പോവില്ല. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മോദി പറഞ്ഞ വാക്കൊന്നും പാലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അഖിലേന്ത്യാഗ്ലാമറൊന്നും കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ ചിലവാകില്ല. കേരളമെന്നും മതേതരത്വത്തിന് വേണ്ടി നിലകൊന്ന സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയുടെ വര്‍ഗീയമുഖം കേരളം തല്ലിക്കെടുത്തും.

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വികസനത്തിന്റെയും വിജയമാകും ഇത്തവണത്തെ തിരഞ്ഞെടുപ്പിലുമുണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.