UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ജൂലൈ 30, ബുധനാഴ്‌ച

ലിബിയയില്‍ കുടുങ്ങിയവര്‍ക്കായി നോര്‍ക്കയുടെ കോള്‍സെന്റര്‍

ലിബിയയില്‍ കുടുങ്ങിയവര്‍ക്കായി നോര്‍ക്കയുടെ കോള്‍സെന്റര്‍

തിരുവനന്തപുരം: ലിബിയയില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിനായി 24 മണിക്കൂര്‍ നോര്‍ക്ക റൂട്‌സ് കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. കുടുങ്ങിയവരുടെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ഫോണ്‍നമ്പര്‍, തൊഴിലുടമയുടെ വിശദാംശങ്ങള്‍ എന്നിവ ബന്ധുക്കള്‍ നോര്‍ക്ക റൂട്‌സിന് കൈമാറണം. കോള്‍സെന്റര്‍ നമ്പര്‍: 1800 425 3939 (ഇന്ത്യയില്‍ നിന്നുള്ള ടോള്‍ ഫ്രീ നമ്പര്‍) വിദേശത്തുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 0091-471-2333339.

മുഖ്യമന്ത്രി ഈദ് ആശംസകള്‍ നേര്‍ന്നു

മുഖ്യമന്ത്രി ഈദ് ആശംസകള്‍ നേര്‍ന്നു

ചെറിയപെരുന്നാള്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പെരുന്നാള്‍ ആശംസ നേര്‍ന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും ആവശ്യകത മനുഷ്യസമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് റംസാന്റെ പുണ്യദിനങ്ങളെന്ന് അദ്ദേഹം ആശംസാസന്ദേശത്തില്‍ പറഞ്ഞു. 

ഓണക്കാലത്ത് കയര്‍ സംഘങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ചകിരി നല്‍കും

ഓണക്കാലത്ത് കയര്‍ സംഘങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ചകിരി നല്‍കും

 

പുതുപ്പള്ളി (കോട്ടയം): പ്രാഥമിക കയര്‍ സഹകരണ സംഘങ്ങള്‍ക്ക് ഓണക്കാലത്ത് സബ്‌സിഡി നിരക്കില്‍ ചകിരി നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കയര്‍ഫെഡിന്റെ റംസാന്‍-ഓണം വിപണനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പുതുപ്പള്ളി അധ്യാപക അര്‍ബന്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

നിലവില്‍ ചകിരിനാരിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കയര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണനല്‍കും. കയര്‍ ഫെഡ് പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുള്ള അങ്കണ്‍വാടി ബെഡ് പുതുപ്പള്ളി മണ്ഡലത്തിലെ അങ്കണ്‍വാടിക്ക് ലഭ്യമാക്കാന്‍ ശ്രമിക്കും-മുഖ്യമന്ത്രി പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ കയര്‍ ഉല്പന്നമേഖലകളില്‍ വലിയ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞതായി അധ്യക്ഷതവഹിച്ച മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.

പുതുപ്പള്ളിയില്‍ പുതിയതായി ആരംഭിച്ച കയര്‍ഫെഡ് ഉല്പന്ന പ്രദര്‍ശന-വില്പന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ആദ്യ വില്പന നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രവീന്ദ്രന്‍, പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം ഷൈല സജി, ഗ്രാമപ്പഞ്ചായത്തംഗം ബിനോയ് ഐപ്പ് എന്നിവര്‍ പങ്കെടുത്തു. 

കയര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ആര്‍.ദേവരാജന്‍ പദ്ധതി വിശദീകരിച്ചു. കയര്‍ഫെഡ് ചെയര്‍മാന്‍ കെ.എം.രാജു സ്വാഗതവും മാനേജിങ് ഡയറക്ടര്‍ ഡോ. ബി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
 

2014, ജൂലൈ 25, വെള്ളിയാഴ്‌ച

മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ അതിവേഗത്തിന്‍റെ ദിനം

 
 
 
 
 

 


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ഡല്‍ഹിയില്‍ അതിവേഗത്തിന്‍റെ മറ്റൊരു ദിനം. രാവിലെ ഒന്‍പതിനു തുടങ്ങി വൈകുന്നേരം അഞ്ചര വരെ നീണ്ട ഓട്ടത്തിനിടയില്‍ അഞ്ചു കേന്ദ്രമന്ത്രിമാരെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ്പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, എ.കെ. ആന്‍റണി തുടങ്ങിയവരെയുമാണു മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.


കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവധേക്കര്‍, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി എന്നിവരെയാണ് മുഖ്യമന്ത്രി കണ്ടത്. കേന്ദ്ര മാനവശേഷി വികസനവകുപ്പുമന്ത്രി സ്മൃതി ഇറാനിയെ കണ്ട് കേരളത്തിന് ഐഐടി അനുവദിച്ചതിനു നന്ദി പറഞ്ഞു. പത്തനംതിട്ടയില്‍ കേന്ദ്രീയ വിദ്യാലയം അനുവദിച്ചതാണ്. സംസ്ഥാന സര്‍ക്കാര്‍ 6.5 ഏക്കര്‍ വിട്ടുകൊടുത്തിട്ടുമുണ്ട്. എത്രയും വേഗം അതിന്‍റെ പണിപൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായി കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്നതു രണ്ടാം തലമുറ പ്രശ്നങ്ങളാണ്. കേരളത്തില്‍ നടപ്പാക്കിയ വിദ്യാര്‍ഥി സംരംഭക പരിപാടിയെ മന്ത്രി അഭിനന്ദിച്ചു. വിദ്യാര്‍ഥി സംരംഭകരുടെ ആശയങ്ങള്‍ കേന്ദ്രതലത്തില്‍ പരിഗണിക്കുമെന്ന് സ്മൃതി ഇറാനി മുഖ്യമന്ത്രിയോടു പറഞ്ഞു.


തീരദേശ പരിപാലന നിയമത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറെ കണ്ടത്. സംസ്ഥാനത്ത് തീരമേഖലയില്‍ ഇതുമൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കത്ത് കൊടുത്തു. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വീട് വയ്ക്കാനോ, വീടിന്‍റെ അറ്റകുറ്റപ്പണി നടത്താനോ അനുമതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടാണ് കേന്ദ്രമന്ത്രി കൈക്കൊണ്ടത്.


ശാസ്താംകോട്ട കായല്‍ നവീകരണ പദ്ധതിക്കു വകുപ്പിന്‍റെ അംഗീകാരം തേടുകയും വനത്തില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ പുറത്ത് അധിവസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര സഹായം തേടുകയും ചെയ്തു. 800 കുടുംബങ്ങളാണ് ഇത്തരത്തില്‍ കാട്ടിനുള്ളില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും വനസംരക്ഷണത്തിനുമാണു സഹായം ആവശ്യപ്പെട്ടത്.
കേരളത്തിന്‍റെ ധനക്കമ്മി മറികടക്കാനുള്ള പാക്കെജ് നടപ്പാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര സഹായം ഉണ്ടാകുമെന്ന് നേരത്തേതന്നെ അംഗീകരിച്ചിട്ടുള്ളതാണെന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സഹകരണമേഖലയിലെ നിക്ഷേപത്തിനു വരുമാന നികുതി ഏര്‍പ്പെടുത്തുന്ന നടപടി കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുമെന്നതിനാല്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിക്കു ബന്ധപ്പെട്ട വയബിലിറ്റി ഗ്യാപ് ഫണ്ടിന് സഹായം തേടി.


കൊച്ചി മെട്രൊ റെയ്ലിന് കേന്ദ്ര വിഹിതം 879 കോടി രൂപയാണ്. എന്നാല്‍, ബജറ്റില്‍ 462 കോടി രൂപയേ വകകൊളളിച്ചിട്ടുള്ളൂ. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നതിനാല്‍ അവശേഷിച്ച 417 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കണമെന്നും ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളില്‍ ബുദ്ധിമുട്ടില്‍ കഴിയുന്നവരുടെ പ്രശ്നങ്ങളാണു വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ മുഖ്യമന്ത്രി ധരിപ്പിച്ചത്. മൂന്ന് കേരളീയര്‍ അടക്കം ഒന്‍പതുപേര്‍ സൊമാലിയയില്‍ തടവില്‍ കഴിയുകയാണ്. അവരെ തിരിച്ചുകൊണ്ടുവരുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. അതുപോലെ ദുബായില്‍ തടഞ്ഞിട്ട കപ്പലിലെ ജീവനക്കാര്‍ മാസങ്ങളായി കപ്പലില്‍ തങ്ങുകയാണ്. മൂന്ന് മലയാളികള്‍ ഇക്കൂട്ടത്തിലുണ്ട്.


അവരെയെല്ലാം തിരിച്ചുകൊണ്ടുവരുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എറണാകുളത്തെ ഷിജു എന്ന യുവാവ് അച്ഛന്‍റെ മരണത്തെ തുടര്‍ന്നു നാട്ടില്‍ വന്നിട്ടു തിരികെ പോയപ്പോള്‍ സുഹൃത്തുക്കള്‍ ഒരു പാഴ്സല്‍ കൊടുത്തുവിട്ടു. അതില്‍ മയക്കുമരുന്നു കണ്ടെത്തിയതിനാല്‍ അയാള്‍ ഇപ്പോള്‍ മയക്കുമരുന്നു കടത്തിന് അബുദാബി ജയിലിലാണ്. ഇത് കേരള പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തി. ഇക്കാര്യങ്ങള്‍ അബുദാബി സര്‍ക്കാരിനെ അറിയിക്കുവാനായി പൊലീസ് റിപ്പോര്‍ട്ട് സഹിതം മുഴുവന്‍ കാര്യങ്ങളും വിദേശകാര്യമന്ത്രിക്കു നല്‍കി.


അഫ്ഗാനിസ്ഥാനില്‍ മരിച്ച രണ്ടു മലയാളികളുടെയും മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാനും ഉക്രൈനില്‍ ആഭ്യന്തര കലാപം മൂലം തിരിച്ചുവരേണ്ടിവന്ന 408 വിദ്യാര്‍ഥികള്‍ക്ക് മടങ്ങിപ്പോയി വിദ്യാഭ്യാസം തുടരാനും വേണ്ട സഹായം ചെയ്യണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

 

2014, ജൂലൈ 24, വ്യാഴാഴ്‌ച

മുന്നണിയും പാര്‍ട്ടിയും ഒറ്റക്കെട്ട്

മുന്നണിയും പാര്‍ട്ടിയും ഒറ്റക്കെട്ട്: മുഖ്യമന്ത്രി

 

ഡല്‍ഹി യാത്ര പുനഃസംഘടനാ ചര്‍ച്ചയ്ക്കല്ല

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയെപ്പറ്റി വരുന്ന വാര്‍ത്തകള്‍ സര്‍ക്കാരിന്റേയോ കോണ്‍ഗ്രസ്സിന്റേയോ കെട്ടുറപ്പിനെ ഒരുരീതിയിലും ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മുന്നണി ഒറ്റക്കെട്ടാണ്. പാര്‍ട്ടിക്കകത്തും ഐക്യമുണ്ട്. തന്റെ ഡല്‍ഹിയാത്ര പുനഃസംഘടനാ ചര്‍ച്ചയ്ക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ േയാഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

''നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും ആഘോഷിക്കാം. പക്ഷേ, ഇവിടെ ഒരു അപശബ്ദവും ഉണ്ടാകാന്‍ പോകുന്നില്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മൂന്നുമാസം അല്ലെങ്കില്‍ ആറുമാസത്തിനപ്പുറം ഇല്ലെന്നാണ് പറഞ്ഞിരുന്നത്. ഇവിടെ മലമറിയുമെന്നൊക്കെ പിന്നീട് പറഞ്ഞു. പക്ഷേ, ഒന്നും ഉണ്ടായില്ല. ഒരാളുടെ കഴിവുകൊണ്ടല്ല ഇത്. എല്ലാവരും ഐക്യത്തോടെ നില്‍ക്കുന്നു'' -ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഡല്‍ഹിയില്‍ പോകുന്നത് കേന്ദ്രമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്താനാണ്. എല്ലാ യാത്രയിലും പാര്‍ട്ടി നേതാക്കളെ കാണാനും ശ്രമിക്കാറുണ്ട്. അവര്‍ക്ക് മറ്റുതിരക്കില്ലെങ്കില്‍ ഇത്തവണയും അതുണ്ടാകും.

തിരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്ന് മുമ്പ് താന്‍ പറഞ്ഞത് ശരിയാണ്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അത്തരം ചര്‍ച്ചകള്‍ ആദ്യം പാര്‍ട്ടിയിലും മുന്നണിയിലുമാണ് നടക്കേണ്ടത്. സമയമാകുമ്പോള്‍ അതിനെപ്പറ്റി ആലോചിക്കും.

എന്തായാലും ഇതിനുള്ള അജണ്ട തങ്ങള്‍ തന്നെയായിരിക്കും തീരുമാനിക്കുന്നതെന്ന് ഇതുസംബന്ധിച്ച് മാധ്യമ വാര്‍ത്തകളുടെ പ്രതികരണമായി അദ്ദേഹം പഞ്ഞു.

നെയ്മര്‍ വന്നപോലെ വാര്‍ത്തകള്‍

തെറ്റായ 'ബ്രേക്കിങ് ന്യൂസ്' നല്‍കിയശേഷം അതിന്റെ ഉത്തരവാദിത്തവും തന്നില്‍ കെട്ടിവെയ്ക്കുന്ന രീതിയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറെ ചികിത്സിക്കാന്‍ തീരുമാനമൊന്നുമെടുത്തിരുന്നില്ല. ഇങ്ങനെ ആരോടും പറഞ്ഞിട്ടുമില്ല. അങ്ങനെ ഒരന്വേഷണം ബ്രസീലില്‍ നിന്ന് വന്നാല്‍ സംസ്ഥാന ആയുര്‍വേദ വകുപ്പ് സഹകരിക്കുമോയെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ചിലര്‍ ചോദിച്ചു. അത്തരമൊരു അന്വേഷണം വന്നാല്‍ സഹകരിക്കാമെന്ന് പറഞ്ഞു.

പക്ഷേ, 'നെയ്മര്‍ കേരളത്തിലേക്ക് ' എന്നാണ് ബ്രേക്കിങ് ന്യൂസ് വന്നത്. ഇതൊക്കെ ചെയ്തിട്ട് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് ചില മാധ്യമങ്ങള്‍ പരാതിപ്പെടുകയും ചെയ്തു -അദ്ദേഹം പറഞ്ഞു.

 

എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കും

എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കും- മുഖ്യമന്ത്രി

 

ഓണം - റംസാന്‍ ഫെയറുകള്‍ താലൂക്ക്തലം വരെ

തിരുവനന്തപുരം: എല്ലാ പഞ്ചായത്തുകളിലും മാവേലി സ്റ്റോറുകള്‍ ആരംഭിക്കും. താലൂക്ക്തലം വരെ ഓണം- റംസാന്‍ ഫെയറുകള്‍ ആരംഭിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മന്ത്രിമാരായ കെ.എം.മാണി, അനൂപ് ജേക്കബ്, കെ.പി.മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതിനുള്ള തീരുമാനമുണ്ടായത്.

സപ്ലൈകോ റംസാന്‍ ഫെയര്‍ ഉള്‍പ്പെടെ 58 മെട്രോ ഫെയറുകള്‍ ആരംഭിച്ചു. മെട്രോ ഫെയര്‍ ഓണം വരെ നീട്ടുന്നതിനും തീരുമാനമായി. രണ്ടാംഘട്ടമായി ആഗസ്ത് 13 മുതല്‍ ജില്ലകളിലും 20 മുതല്‍ താലൂക്ക്തലങ്ങളിലും ഫെയറുകള്‍ സംഘടിപ്പിക്കും. 1500 ഓണം ഫെയറുകളാണ് സപ്ലൈകോ സംഘടിപ്പിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ്, എം.പി.എ. എന്നിവയുടെ സ്റ്റാളുകള്‍ സപ്ലൈകോ ഫെയറിലുണ്ടാകും. 

കണ്‍സ്യൂമര്‍ഫെഡ് ഓണവിപണി ആഗസ്ത് മൂന്നുമുതല്‍ ആരംഭിക്കും. മൂവായിരത്തോളം ഓണവിപണികള്‍ ഒരുക്കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. ഓണത്തിന് ബി.പി.എല്‍. കിറ്റ് വിതരണം ചെയ്യും. 

50 മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ വഴി സാധനങ്ങള്‍ ലഭ്യമാക്കുന്നത്. വിപണിയില്‍ ഇടപെടുന്നതിനായി സപ്ലൈകോ 120 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡ് 60 കോടിയും ഹോര്‍ട്ടികോര്‍പ്പ് 20 കോടി രൂപയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ധനവകുപ്പ് പരിശോധിച്ച് തീരുമാനമെടുക്കും.

 

 

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയിലിടപെടും

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയിലിടപെടും -മുഖ്യമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സപ്ലൈകോ, ഹോര്‍ട്ടി േകാര്‍പ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവ ഇതിനായുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തിനുശേഷം പറഞ്ഞു.
 
സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശന പരീക്ഷാ അനുമതിക്കായുള്ള കേസിന്റെ വിചാരണവേളയില്‍ സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സുപ്രിംകോടതിയിലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി അന്വേഷിച്ച സമയത്ത് അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, രണ്ടു മിനിട്ട് കഴിഞ്ഞെത്തി-മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. കടകളും വാണിജ്യസ്ഥാപനങ്ങളും 2014 ബില്‍ നിയമസഭയില്‍ പാസ്സാക്കാന്‍ കഴിയാത്തതിനാല്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കും.
 

ബസ്‌റൂട്ട് വിവാദം: തിരുവഞ്ചൂരിനെ വിട്ടേക്കൂ; ഉത്തരവാദിത്വം എനിക്ക് - ഉമ്മന്‍ചാണ്ടി

ബസ്‌റൂട്ട് വിവാദം: തിരുവഞ്ചൂരിനെ വിട്ടേക്കൂ; ഉത്തരവാദിത്വം എനിക്ക് - ഉമ്മന്‍ചാണ്ടി

 

 

തിരുവനന്തപുരം: ബസ് റൂട്ടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന പ്രശ്‌നത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാത്രമായി ആക്രമിക്കുന്നത് ശരിയായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് മാത്രമാണ്. 2006-ല്‍ മുഖ്യമന്ത്രിയായിക്കുമ്പോഴാണ് റൂട്ട് സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം.
പി.സി. ജോര്‍ജ് ഉള്‍പ്പെടെ ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചില റൂട്ടുകളില്‍ സ്വകാര്യബസ് സര്‍വീസ് വീണ്ടും അനുവദിച്ചത്. ഈ തിരുമാനത്തിന് മന്ത്രിസഭയുടെ അനുമതിയുണ്ടായിരുന്നു-മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പുതിയ തീരുമാനം മാറ്റാനുതകുന്ന സാഹചര്യമുണ്ടായാല്‍ അപ്പോള്‍ അതിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

2014, ജൂലൈ 22, ചൊവ്വാഴ്ച

വിഴിഞ്ഞം തുറമുഖം: എതിര്‍പ്പിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖം: എതിര്‍പ്പിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെ എതിര്‍ക്കുന്നതിന് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള സര്‍വകലാശാലയിലെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ ബോധവത്കരണം നടത്തേണ്ട ആവശ്യമൊന്നുമില്ല. മത്സ്യത്തൊഴിലാളികള്‍ക്കൊന്നും തുറമുഖം വരുന്നതിനോട് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ എതിര്‍പ്പുള്ളത് ചില നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് മാത്രമാണ്. പദ്ധതിക്കെതിരെ കേസ് കൊടുക്കുന്നത് ചില പാവപ്പെട്ടവരാണ്. എന്നാല്‍ ഇവര്‍ക്കുവേണ്ടി കേസുവാദിക്കാനെത്തുന്നത് ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന അഭിഭാഷകരും . അതുകൊണ്ടാണ് ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് പറയുന്നത്-ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മാലിന്യ സംസ്‌കരണത്തില്‍ സമ്പൂര്‍ണ പരാജയം

മാലിന്യ സംസ്‌കരണത്തില്‍ സമ്പൂര്‍ണ പരാജയം

തിരുവനന്തപുരം: മാലിന്യ സംസ്‌കരണ കാര്യത്തില്‍ നാം സമ്പൂര്‍ണ പരാജയമാണെന്ന് മുഖ്യമന്ത്രി. നമുക്ക് എടുത്തുകാട്ടാന്‍ വിജയകരമായ മാതൃകകളില്ലാത്തതാണ് കാരണം. അതുകൊണ്ടുതന്നെ സര്‍ക്കാരുകള്‍ പറയുന്നത് ജനങ്ങള്‍ വിശ്വസിക്കുന്നുമില്ല. എവിടെയെങ്കിലും ജനങ്ങള്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവിടെ അവര്‍ കുടുങ്ങിയിട്ടുമുണ്ട്. വിളപ്പില്‍ശാലയും ബ്രഹ്മപുരവും ഞെളിയന്‍പറമ്പുമൊക്കെ ഇതിന് ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് ഇന്‍ കേരള വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ ഒരു ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോള്‍ പരിപാടികള്‍ മാറുന്നത് സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റാണെങ്കില്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്തിവേണം പിന്‍മാറാന്‍. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഒഴിവാക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതിയും ജനമൈത്രി പദ്ധതിയും കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച നല്ല കാര്യങ്ങളായിരുന്നു. സര്‍ക്കാര്‍ എന്നത് ഒരു തുടര്‍ച്ചയാണ്- അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് ധാരാളം അവസരങ്ങളുണ്ടെന്നും അത് പ്രയോജനപ്പെടുത്താന്‍ നമുക്കാവുന്നില്ലെന്നും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഈ സര്‍ക്കാരിന് ഏറ്റും സംതൃപ്തി നല്‍കിയ പരിപാടി യുവസംരംഭകത്വ പരിപാടിയാണ്. രണ്ടുകൊല്ലംകൊണ്ട് മികച്ച അംഗീകാരമാണ് ഇതിന് ലഭിച്ചത്. മുന്നൂറോളം കമ്പനികള്‍ ആരംഭിച്ചു-മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളോട് കൂടുതല്‍ ഇടപെടുന്നതിനാലാണ് അവരുടെ കാഴ്ചപ്പാടുകള്‍ വ്യക്തമായി മനസ്സിലാക്കാനാകുന്നത്. തന്റെ പുസ്തകം ജനങ്ങളാണെന്നും മുഖ്യമന്ത്രി മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളോടായി പറഞ്ഞു. ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ചും മിഷന്‍ 676 സംബന്ധിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിക്ക് വിദ്യാര്‍ത്ഥികള്‍ 'എക്‌സലന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് കേരള' പുരസ്‌കാരം നല്‍കി ആദരിച്ചു.