UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

pravasi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
pravasi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ജൂലൈ 6, തിങ്കളാഴ്‌ച

നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്: പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം


 ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി നിജപ്പെടുത്തിയ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനുകൂല പ്രതികരണമാണ് മന്ത്രി സുഷമാ സ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മാര്‍ച്ച് 12-നുമുമ്പ് ജോലി വാഗ്ദാനം ലഭിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് കുറഞ്ഞത് 35,000 പൗണ്ട് ശമ്പളമില്ലെങ്കില്‍ മടങ്ങിപ്പോകണമെന്ന് നിയമം പാസ്സാക്കിയ പശ്ചാത്തലത്തില്‍ ധാരാളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയെ അറിയിച്ചു. നഴ്‌സുമാരടക്കമുള്ള നിരവധിപ്പേര്‍ ഇതില്‍ താഴെമാത്രം ശമ്പളം ലഭിക്കുന്നവരാണ്. ഇക്കാര്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

2015, ജൂൺ 23, ചൊവ്വാഴ്ച

പ്രവാസി വായ്പ: ബാങ്കുകള്‍ സമീപനം മാറ്റണം



തിരുവനന്തപുരം: പൊതുജനത്തിന് വായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന്റെ പ്രവാസി പുനഃരധിവാസ പദ്ധതികളോട് ഭൂരിപക്ഷം ബാങ്കുകളും വിമുഖത കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമാകാന്‍ രണ്ട് ബാങ്കുകള്‍ മാത്രമാണ് മുന്നോട്ടുവന്നത്. ഇത്തരം നിലപാടുകളില്‍ തിരുത്തല്‍ വരുത്താന്‍ ബാങ്കുകള്‍ തയ്യാറാകണം. പ്രവാസി പുനഃരധിവാസ പദ്ധതികള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ ബാങ്കുകളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

അതുപോലെ തന്നെയാണ് വിദ്യഭ്യാസ വായ്പയുടെ കാര്യത്തിലും ഭവനവായ്പയുടെ കാര്യത്തിലുമുള്ള ബാങ്കുകളുടെ സമീപനം. എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാര്‍ പദ്ധതിയോട് സഹകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം.

വിദ്യഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥി ഏതെങ്കിലും സാഹചര്യത്തില്‍ മരണപ്പെട്ടാല്‍ വായ്പാ തുകയില്‍ ഇളവ് നല്‍കുന്ന കാര്യം ബാങ്കുകള്‍ പരിഗണിക്കണം. വിദ്യഭ്യാസ വായ്പകള്‍ക്ക് ഏകീകൃത സ്വഭാവം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കുകളുടെ സംസ്ഥാനതല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2015, ജൂൺ 16, ചൊവ്വാഴ്ച

എയർ കേരള: കേന്ദ്ര ഗവൺമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുന്നു.


എയർ കേരള കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. ഗൾഫ്‌ രാജ്യങ്ങളിലെ മലയാളികളുടെ ഒരു വലിയ ആഗ്രഹം ആണ് നിരക്ക് കുറഞ്ഞ ഒരു എയർ ലൈൻ. അതിനുള്ള കഴിഞ്ഞ 30 വർഷക്കാലത്തെ കേരളത്തിന്റെ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് എയർ കേരള എന്ന ആശയം ഉടലെടുത്തത്. ഞാൻ ആദ്യം മുഖ്യമന്ത്രിയായ സമയത്ത് അതിനു വേണ്ടി ഒരു കമ്പനി രൂപീകരിച്ചു, അനുമതിക്കു വേണ്ടി കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ രണ്ടു വ്യവസ്ഥകൾ ഇവയായിരുന്നു:

1. അഞ്ചു കൊല്ലത്തെ അഭ്യന്തര വിമാന സർവീസ് നടത്തിയ പരിചയം
2. ഏറ്റവും കുറഞ്ഞത്‌ 20 വിമാനങ്ങൾ എങ്കിലും ഉണ്ടായിരിക്കണം

ഈ രണ്ടു വ്യവസ്ഥകൾ അനുസരിച്ച് കേരളത്തിന്‌ അനുമതി ലഭിച്ചില്ല. അഭ്യന്തര വിമാന സർവീസ് വലിയ നഷ്ട്ടത്തിലേ കലാശിക്കൂ. അഞ്ചു വർഷം നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. 20 വിമാനങ്ങൾ നമ്മുടെ കഴിവിനും അപ്പുറത്താണ്. അത് കൊണ്ട് എയർ കേരള മോഹം ഏതാണ്ട് അവസാനിച്ച മട്ടിലായിരുന്നു. പക്ഷെ ഇപ്പോൾ കേന്ദ്ര നയത്തിൽ ചെറിയ മാറ്റം വരുന്നതായി തോന്നുന്നുണ്ട്. കേന്ദ്ര നയങ്ങളിൽ ഇളവു വരുത്തി എയർ കേരളക്ക് അനുമതി തരണം എന്ന് അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ അനുമതി കിട്ടിയാൽ വിഴിഞ്ഞം പദ്ധതി പോലെ എയർ കേരള നടപ്പിലാക്കും. 

2015, മേയ് 31, ഞായറാഴ്‌ച

ഗള്‍ഫ്‌ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ "ഹൃദയ രേഖകള്‍" സഹായകമാകും


പറഞ്ഞു കേട്ട കഥകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂളയില്‍ ജീവിതം പടുത്തുയര്‍ത്തി, നാടിന്റെ രക്ഷകര്‍ ആയവരാണ്‌ ഗള്‍ഫ്‌ പ്രവാസികളെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുന്നക്കല്‍ മുഹമ്മദലി എഴുതിയ ഹൃദയ രേഖകള്‍ എന്ന പുസ്‌തകത്തിന്റെ കേരളത്തിലെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. 

യുഎഇയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എംജി പുഷ്‌പാഗദന് പുസ്തകം സമാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.  ഗള്‍ഫ്‌ മലയാളിയുടെ അര നൂറ്റാണ്ടുകാലത്തെ എല്ലാ രംഗത്തുള്ള സേവന മികവിനെ വിലയിരുത്താന്‍ ഹൃദയ രേഖകള്‍ പോലെയുള്ള പ്രവാസി എഴുത്തുക്കാരുടെ രചനകള്‍ സഹായകമാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിവിധ ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രവാസിയായി പാര്‍ക്കുന്നവരെ പരസ്പരം കോര്‍ത്തിണക്കുന്നതിനും, വിദേശങ്ങളില്‍ ജനിച്ചുവളരുന്ന യുവതലമുറക്ക് പ്രവാസ ജീവതത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഹൃദയ രേഖകള്‍ പോലെയുള്ള രചനകള്‍ സഹായകമാകും

2015, മേയ് 29, വെള്ളിയാഴ്‌ച

അഭിന്‍ സൂരിയുടെ ആരോഗ്യനില തൃപ്തികരം


ന്യൂഡല്‍ഹി: നേപ്പാള്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് എയിംസ് ആസ്​പത്രിയില്‍ കഴിയുന്ന ഡോ. അഭിന്‍ സൂരിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന അഭിന്‍ സൂരിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. ഏതാനും ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അഭിന്‍ സൂരിക്ക് മികച്ച ചികിത്സ നല്‍കിയ ഡോ. കപില്‍ദേവ് സോനി, ഡോ. സഞ്ജീവ് ഭോയ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അഭിന്‍ സൂരിയുടെ മാതാപിതാക്കളുമായും ബന്ധുക്കളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിച്ചു.

2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

യെമന്‍: വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നീട്ടണം


 യെമനില്‍നിന്ന് വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ 11 വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴും നിരവധിയാളുകള്‍ സനാ വിമാനത്താവളവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

വിമാനസീറ്റിന്റെ ലഭ്യതക്കുറവുമൂലം അവര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്കുകൂടി മടങ്ങാന്‍ അടിയന്തരമായ സൗകര്യം ഉണ്ടാക്കണം. ഇന്ത്യാക്കാരാണെന്ന് തെളിയിക്കാന്‍ രേഖ കൈവശമുള്ള എല്ലാവരെയും പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ കൈവശമില്ലെങ്കിലും മടക്കിക്കൊണ്ടുവരണമെന്ന് ജിബൂട്ടിയില്‍ തങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രമന്ത്രി വി.കെ. സിങ്ങിനോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പാക്കിസ്താന്‍ വഴിവന്ന അഞ്ച് മലയാളികള്‍ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷിതമായി അവരെ എത്താന്‍ സഹായിച്ച പാകിസ്താന്‍ സര്‍ക്കാറിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

ജിബൂട്ടി വിമാനങ്ങള്‍ കൊച്ചിയിലേക്ക് ക്രമീകരിക്കണം


 തിരുവനന്തപുരം: െയമനില്‍നിന്നുള്ള ഇന്ത്യാക്കാരെയും വഹിച്ച് ജിബൂട്ടിയില്‍നിന്ന് യാത്രതിരിക്കുന്ന എല്ലാ വിമാനങ്ങളും കൊച്ചി വഴി യാത്ര ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. കഴിഞ്ഞദിവസം മുംബൈയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരില്‍ എഴുപത് ശതമാനം പേരും കേരളത്തിലേക്കുള്ളവരായിരുെന്നന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള 188 മലയാളികളെ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളുമടങ്ങുന്ന യാത്രികര്‍ക്ക് ഇതുകാരണം വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു. ജിബൂട്ടിയില്‍നിന്നുള്ള വിമാനം ജിബൂട്ടി-കൊച്ചി-മുംബൈ/ജിബൂട്ടി-മുംബൈ-കൊച്ചി എന്ന് പുനഃക്രമീകരിക്കുകയാണെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവും. 
വിദൂരസ്ഥലങ്ങളില്‍നിന്നുള്ള വനിതകളായ നഴ്‌സുമാര്‍ക്ക് റോഡ് മാര്‍ഗം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ യാത്രചെയ്ത് വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റെഡ്‌ക്രോസ്/റെഡ് ക്രെസെന്റ് മറ്റ് മനുഷ്യാവകാശ സംഘടനകള്‍ എന്നിവയുമായി ചര്‍ച്ചചെയ്ത് ഇവര്‍ക്ക് വിമാനത്താവളത്തിലോ തുറമുഖത്തോ എത്താനുതകുന്ന ഒരു കര്‍മ്മപദ്ധതി തയ്യാറാക്കണം. 

വിസാ കാലാവധി കഴിഞ്ഞവരും ആശുപത്രി അധികൃതര്‍ അനുമതി നിഷേധിക്കുന്നവരും ഉള്‍പ്പെടെ മടങ്ങിവരാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. പിഴയീടാക്കാതെതന്നെ ഇവര്‍ക്ക് ഔട്ട്പാസ്സ്/എക്‌സിറ്റ് പാസ് നല്‍കണം.

2015, ഏപ്രിൽ 4, ശനിയാഴ്‌ച

1,900 ഇന്ത്യക്കാര്‍ ഉടനെ മടങ്ങും

 
തിരുവനന്തപുരം: യെമനില്‍നിന്ന് മൂന്ന് വിമാനങ്ങളിലും രണ്ട് കപ്പലുകളിലുമായി 1,900 ഇന്ത്യക്കാരെ ഉടനെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങളും എയര്‍ഇന്ത്യയുടെ ഒരു വിമാനവുമാണ് യെമനില്‍ എത്തിയത്. ഇതില്‍ ഒരു വിമാനം െകാച്ചിയിലെത്തും. രണ്ട് വിമാനങ്ങള്‍ മുംബൈയിലിറങ്ങും.

യെമനിലെ ഏദന്‍, ഹൊദിദ തുറമുഖങ്ങളില്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ എത്തുന്നുണ്ട്. ശനിയാഴ്ച ഇത് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യെമനിലെ സനാ വിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ ഇന്ത്യയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

കെ.എസ്.ആര്‍.ടി.സി. സൗകര്യമൊരുക്കി


യെമനില്‍നിന്ന് തിരിച്ചെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് ആറ് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സൗജന്യമായിട്ടാണ് യാത്ര.

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

യെമന്‍: രണ്ട് കപ്പലുകള്‍കൂടി അയച്ചു


തിരുവനന്തപുരം: യെമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി രണ്ട് കപ്പലുകള്‍കൂടി അവിടേക്ക് നീങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുംബൈയില്‍നിന്ന് കൂടുതല്‍ കപ്പലുകള്‍ അയയ്ക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ അടഞ്ഞുകിടക്കുന്നതു മൂലമാണ് കടല്‍മാര്‍ഗ്ഗമുള്ള ഒഴിപ്പിക്കലിന് ശ്രമിക്കുന്നത്. എന്നാല്‍, ഇതിന് പ്രായോഗികമായ തടസ്സങ്ങളുണ്ട്. 450 മുതല്‍ 600 കി.മീ. വരെ ദൂരം സഞ്ചരിച്ച് മാത്രമേ മലയാളികള്‍ക്ക് തുറമുഖത്ത് എത്താനാകൂ. ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനാല്‍ യാത്ര ദുഷ്‌കരമാണ്. ഇന്ത്യക്കാരുടെ കുടിയൊഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന് ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അധികൃതര്‍ താനുമായുള്ള ചര്‍ച്ചകളില്‍ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യെമന്‍ : പ്രധാനമന്ത്രി ഉടനേ ഇടപെടണം


യെമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തിന്റെ കോപ്പി നല്‌കി.കേന്ദ്രസര്‍ക്കാരും യെമനിലെ ഇന്ത്യന്‍ എംബസിയും ചില നടപടികള്‍ സ്വീകരിച്ചത്‌ സ്വാഗതാര്‍ഹമാണ്‌. എന്നാല്‍, അവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. ഈ സാഹചര്യത്തില്‍ സമയബന്ധിതമായ നടപടികളിലൂടെ ഇന്ത്യക്കാരെ യെമനില്‍ നിന്ന്‌ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.യെമനില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ ആശങ്കാജനകമായ നിരവധി ഫോണ്‍കോളുകള്‍ തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവന്‍ അപകടത്തിലാണ്‌ എന്നവര്‍ കരഞ്ഞകൊണ്ടാണു പറഞ്ഞത്‌. ഈ സാഹചര്യത്തില്‍ താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

1. സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട്‌ സാനയിലും യെമനിലെ മറ്റ്‌ വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.

2. കൂടുതല്‍ വിമാനങ്ങളും നാവികസേനയുടേത്‌ ഉള്‍പ്പെടെയുള്ള കപ്പലുകളും അയയ്‌ക്കണം.

3. യെമനില്‍ നിന്നു മടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ എക്‌സിറ്റ്‌ പാസും മറ്റ്‌ അനുമതികളും നല്‌കണം. ഇതിനു ഫീസ്‌ ഈടാക്കരുത്‌.

4. സാനയിലെ മിലിട്ടറി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജീവനക്കാരെ വിട്ടയയ്‌ക്കുന്നില്ല. അവരുടെ പാസ്‌പോര്‍ട്ട്‌ തടഞ്ഞുവയ്‌ക്കുകയും നഷ്‌ടപരിഹാരത്തുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട്‌ ജീവനക്കാര്‍ക്ക്‌ പോരാനുള്ള അവസരം ഉണ്ടാക്കണം. നഷ്‌ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കരുത്‌.

5. യെമനിലെ നഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയതിനാല്‍ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തില്‍ കൊണ്ടുവരാന്‍ നടപടി എടുക്കണം.

ചൈനയും പാക്കിസ്ഥാനും അവരുടെ പൗരന്മാരെ മുഴുവന്‍ യെമനില്‍ നിന്ന്‌ ഒഴിപ്പിച്ചെന്നു മാധ്യമങ്ങളില്‍ കണ്ട കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചു. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ നാട്ടിലുള്ള കുടുംബങ്ങളില്‍ വലിയ ആശങ്കയും വേദനയും ഉണ്ടെന്നു മുഖമന്ത്രി ചൂണ്ടിക്കാട്ടി.  

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

പ്രവാസി മലയാളികളുടെ സേവനങ്ങളെ ദുബായ് ഭരണകൂടം അഭിനന്ദിച്ചു.


ദുബായ് സന്ദര്‍ശനം പ്രവാസി മലയാളികളെപ്പറ്റി തനിക്ക് അഭിമാനിക്കാന്‍ വകനല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ മലയാളി സമൂഹത്തിന്‍െറ കഴിവുകളെയും നന്മകളെയും അദ്ദേഹം ഏറെ പ്രശംസിച്ചു . തനിക്ക് ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതെന്നും ഇത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ അഭിമാനം കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളി പ്രവാസിയുടെയും ഉത്തരവാദിത്തമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനത്തിന് മലയാളി പ്രവാസി സമൂഹം ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം ദുബായില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി നടന്ന സന്നാഹ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഏപ്രില്‍ 16,17,18 തിയതികളില്‍ ദുബായില്‍ അറ്റ്ലാന്‍റിസ് ഹോട്ടലിലാണ് ഗ്ളോബല്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു.

2015, ഏപ്രിൽ 1, ബുധനാഴ്‌ച

കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന്


ദുബായ് : കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . ഐടി രംഗം അതിവികസന പാതയിലാണ്. നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റികളാകുകയാണ്. ഐടി രംഗത്തു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ നിക്ഷേപ സാഹചര്യമാണുള്ളത്.വിദ്യാഭ്യാസവും അനുഭവസമ്പത്തുമുള്ള ജനസഞ്ചയം കേരളത്തിലെ മനുഷ്യവിഭവശേഷിയുടെ ഉദാഹരണമാണ്. ഈ മനുഷ്യവിഭവശേഷിവഴി ഏതു വിദേശനിക്ഷേപ സംരംഭത്തെയും സാങ്കേതിക രംഗത്തെ പങ്കാളിത്തത്തെയും വിജയമാക്കാനാവുമെന്നും മുഖ്യമന്ത്രി വിവരിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും സാമ്പത്തിക നയങ്ങള്‍ വിദേശനിക്ഷേപത്തിന് അനുകൂലമാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസംഗത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഎഇ വാര്‍ഷിക നിക്ഷേപ സംഗമത്തിത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി . ’വന്‍കിട വ്യവസായങ്ങളുടെ വികസനം, ചൈനയുടെയും ഏഷ്യന്‍ കടുവകളുടെയും വിജയകഥകള്‍ക്കു പിന്നിലെ യാഥാര്‍ഥ്യങ്ങള്‍” എന്ന പ്ളീനറി സെഷനിലായിന്നു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ പ്രകടനം.പ്ളീനറി സെഷനില്‍ സാമ്പത്തിക വിദഗ്ധരോടൊപ്പം ഇന്ത്യയുടെ പ്രതിനിധിയായി ഉമ്മന്‍ ചാണ്ടിയാണ് പങ്കെടുത്തത്. പ്ളീനറി സെഷനിലെ പ്രസംഗകര്‍ എല്ലാം മാറ്റത്തിന്റെയും വികസനത്തിന്റെയും വക്താവായിട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിചയപ്പെടുത്തിയത്. സ്മാര്‍ട്ട് സിറ്റി, വല്ലാര്‍പാടം, ഇ ഗവേണസ് പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചുള്ള ആമുഖത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യ തുറന്നിടുന്ന വന്‍ സാധ്യതകളെക്കുറിച്ചും ഇന്ത്യന്‍ വിജയത്തെക്കുറിച്ചും മുഖ്യമന്ത്രി വിവരിച്ചു. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണ് ഇന്ത്യയുടെ മംഗള്‍യാനെന്നും ഏറ്റവും ചെലവുകുറഞ്ഞ മാര്‍ഗത്തിലൂടെ ആദ്യ ശ്രമത്തില്‍ തന്നെ ഇന്ത്യ വിജയം നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മാർച്ച് 2, തിങ്കളാഴ്‌ച

നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ പദ്ധതിയ്ക്ക് ധാരണ


നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഫ്രീസോണ്‍ പദ്ധതി നടപ്പാക്കാന്‍ ധാരണയായി. ആഗോള നിക്ഷേപക സംഗമത്തിനായി ദുബായില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച കാലത്ത് ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത് . യു.എ.ഇ. സര്‍ക്കാര്‍ നിക്ഷേപം നടത്താന്‍ കഴിഞ്ഞദിവസം സന്നദ്ധത പ്രകടിപ്പിച്ച മൂന്ന് വന്‍കിട പദ്ധതികളിലൊന്ന് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആയിരിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 

നെടുമ്പാശ്ശേരിയിലും കണ്ണൂരിലും സ്ഥലം പുതുതായി ഏറ്റെടുക്കേണ്ടതില്ല എന്നതാണ് അനുകൂല ഘടകം . എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും മുന്നോട്ടുള്ള നീക്കങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ കമ്പനിയായിരിക്കും ഇക്കാര്യത്തില്‍ കേരളത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫ്രീസോണ്‍ കമ്പനിയാണിത് . ഒരു സര്‍ക്കാറുമായി ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ആദ്യമായാണ് ധാരണയിലെത്തുന്നതെന്ന് കമ്പനി ഡയറക്ടര്‍ ജനറല്‍ ഡോ. മൊഹമ്മദ് അല്‍ സറൂണി പറഞ്ഞു. ദുബായ് ഫ്രീസോണില്‍ ഇപ്പോള്‍ 1400-ല്‍ ഏറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15,000 പേര്‍ ജോലിചെയ്യുന്നു. കമ്പനികളില്‍ 96 എണ്ണം ഇന്ത്യക്കാരുടേതാണ്. ഇതില്‍ 90 ശതമാനവും സാങ്കേതിക സ്ഥാപനങ്ങളാണെന്ന് ഡോ. മൊഹമ്മദ് അല്‍ സറൂണി അറിയിച്ചു.  

ദുബായ് ഫ്രീസോണ്‍ മേധാവികളുമായുള്ള ചര്‍ച്ചയില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. ബീന, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും സംബന്ധിച്ചു. എറണാകുളം കാക്കനാട്ടെ കിന്‍ഫ്രയുടെ ഇന്റസ്ട്രിയല്‍ പാര്‍ക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിക്കും ധാരണയായി. ദുബായിലെ പ്രവാസി മലയാളിയായ ഉമ്മര്‍ സലീമിന്റെ നേതൃത്വത്തിലുള്ള പ്രിന്റഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജിയുമായാണ് ധാരണ.  കിന്‍ഫ്രയുമായുള്ള സംയുക്ത സംരംഭമായിരിക്കും ഇത്. ഇതിന്റെ ധാരണാപത്രത്തിലും ചൊവ്വാഴ്ച ഒപ്പുവെച്ചതായി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു.

2015, ജനുവരി 11, ഞായറാഴ്‌ച

എയര്‍കേരള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി



ഗാന്ധിനഗര്‍: എയര്‍ കേരള വിമാനക്കമ്പനി കേരളത്തില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എയര്‍കേരളപദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മലയാളി പ്രവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 20 വിമാനങ്ങള്‍ വേണമെന്നും അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസുകള്‍ നടത്തണമെന്നുമുള്ള നിബന്ധനകളില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇരുപത് വിമാനങ്ങളുമായി അഞ്ച് വര്‍ഷം സര്‍വീസ് നടത്തിയാല്‍ മാത്രമേ എയര്‍ കേരളക്ക് അന്താരാഷ്ട്ര സര്‍വീസ് സാധ്യമാകൂ. ഇക്കാരണത്താലാണ് എയര്‍ കേരളയുടെ ആഭ്യന്തര സര്‍വീസ് എന്ന സാഹസത്തിന് കേരളം മുതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ ഇന്ത്യ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ദീര്‍ഘനാളായി കേരളം ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും നിരക്ക് കൂടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഗുണനിലവാരം ഉയര്‍ത്താനായി തിരഞ്ഞെടുത്ത രാജ്യത്തെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലും ഉള്‍പ്പെട്ടിട്ടില്ല. ഇത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമനിധി സംബന്ധിച്ച് അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനോടും ഈ ആവശ്യമുന്നയിക്കും. നിക്ഷേപവുമായി പ്രവാസികള്‍ മുന്നോട്ടുവന്നാല്‍ സംസ്ഥാനത്തിന് സ്വന്തമായി കണ്‍വെന്‍ഷന്‍ സെന്റര്‍ വേണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാന്‍സര്‍ കെയര്‍ സെന്ററിനായി പ്രവാസികള്‍ സഹായം ചെയ്യണമെന്നും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി പ്രവാസികളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവാസി പ്രതിനിധികളെപ്പോലെ സാധാരണക്കാരായ തൊഴിലാളികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിനഗര്‍ മഹാത്മാ മന്ദിറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലെ കേരള സെഷനില്‍ പ്രവാസികളുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നോര്‍ക്ക മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു. 

പ്രവാസിതൊഴിലാളികള്‍ക്കായി ഒരു ദിവസത്തെ പ്രത്യേക സെഷന്‍ വേണമെന്ന് സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് രാവിലെ പ്രധാന വേദിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെ സെഷനില്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. പ്രവാസി ഭാരതീയ ദിവസില്‍ സാധാരണക്കാരെ പ്രതിനിധാനം ചെയ്യാന്‍ ആരുംതന്നെ ഇല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സെഷനിലെ തുറന്ന ചര്‍ച്ചാവേളയില്‍ നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് സാധാരണ തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. ഓരോ രാജ്യത്തുനിന്നും പ്രതിനിധികളെ മാറിമാറി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 



2015, ജനുവരി 10, ശനിയാഴ്‌ച

കേരളത്തിലെ ഗള്‍ഫ് റിക്രൂട്ടിങ് സര്‍ക്കാര്‍ വഴിയാക്കാന്‍ നിര്‍ദേശം




ഗാന്ധിനഗര്‍: ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍വഴി റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ പ്രവാസി ഭാരതീയസമ്മേളനത്തില്‍ നിര്‍ദേശം. ആദ്യഘട്ടമായി കുവൈത്തിലേക്കുള്ള നിയമനങ്ങള്‍ക്ക് നോര്‍ക്കയെ ചുമതലപ്പെടുത്താനാണ് ആലോചന. കുവൈത്ത് അധികാരികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കേരളം വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

അംഗീകൃത ഏജന്‍സികള്‍പോലും നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുന്നതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി കേരളസര്‍ക്കാറിനെ നേരത്തേ അറിയിച്ചിരുന്നു. നോര്‍ക്കവഴി തൊഴില്‍ നിയമനങ്ങള്‍ നടത്താമെന്ന നിര്‍ദേശമാണ് ഇതിന് മറുപടിയായി കേരളം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരും ഗള്‍ഫിലെ പ്രമുഖ സംഘടനാപ്രതിനിധികളും ഉള്‍പ്പെട്ട യോഗം മഹാത്മാമന്ദിറില്‍ ചേര്‍ന്ന് ഈ നയവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. 

കേരളീയര്‍ കുടുങ്ങുന്ന നിയമനത്തട്ടിപ്പുകളെപ്പറ്റി കുവൈത്ത് അംബാസഡര്‍ സുനില്‍ ജയിന്‍ വിശദീകരിച്ചു. നിയമനത്തിന് 15-20 ലക്ഷം രൂപ വരെ ഈടാക്കുന്ന സ്വകാര്യ ഏജന്‍സികളുണ്ട്. ഇതിന്റെ ഒരു വിഹിതം വിദേശരാജ്യത്തെ ഏജന്റിനും കിട്ടുന്നു. കുവൈത്തില്‍ നഴ്‌സുമാരുടെ ധാരാളം ഒഴിവുകള്‍ വരുന്നുണ്ട്. ഉടന്‍തന്നെ നാലായിരത്തോളം പേരുടെ റിക്രൂട്ട്‌മെന്റിന് സാധ്യതയുണ്ട്. 

നിലവില്‍ തൊഴില്‍വകുപ്പിന് കീഴിലുള്ള ഒഡേപ്പെക് ആണ് നിയമനം നടത്തുന്ന കേരളസര്‍ക്കാര്‍ ഏജന്‍സി. സൗദിയിലേക്ക് 166 നഴ്‌സുമാരുടെ നിയമനങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. നോര്‍ക്കയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. കുവൈത്തിനുശേഷം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിയമനങ്ങളും നോര്‍ക്ക പരിഗണിക്കുമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇനി മുതല്‍ സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തും. യു.എ.ഇ.യിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാ തടവുകാരെ ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഗള്‍ഫ് മേഖലയിലെ തൊഴില്‍പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും വിദേശകാര്യസഹമന്ത്രി വി.കെ. സിങ്ങിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പൊതുചര്‍ച്ചയില്‍ വ്യക്തമാക്കി. ഇപ്പോള്‍ 900 പേരാണ് തടവിലുള്ളത്. 

നിക്ഷേപസാധ്യതകള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അവധിക്കാലത്ത് യാത്രക്കൂലി കുത്തനെ കൂട്ടുന്നതിനെ ഉമ്മന്‍ചാണ്ടി ശക്തമായി വിമര്‍ശിച്ചു. ഗള്‍ഫ് പുനരധിവാസപാക്കേജിന് കേന്ദ്രസഹായം തേടി. പ്രവാസികള്‍ക്ക് നാട്ടില്‍ റിയല്‍എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ രംഗങ്ങളില്‍ പങ്കാളികളാകാന്‍ ട്രസ്റ്റുകളും, സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍പോലുള്ള സംരംഭങ്ങളും രൂപവത്കരിക്കാന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിങ്ങിന് അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

2015, ജനുവരി 9, വെള്ളിയാഴ്‌ച

പ്രവാസികളുടെ പുനരധിവാസത്തിന് നടപടികള്‍ സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി


ഗാന്ധിനഗര്‍: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിതാഖാത് പോലെയുള്ള നടപടികള്‍ മൂലം പ്രവാസികള്‍ മടങ്ങിവരാന്‍ നിര്‍ബന്ധിതരാകുകയാണ്. അവരെ എങ്ങനെ പുനരധിവിസിപ്പിക്കാമെന്നും അവരുടെ കഴിവുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാര്‍ ചില പുനരധിവാസ പാക്കേജുകള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവ പൂര്‍ണ്ണമായി വിജയത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമാണ്. മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂള്‍ അവധിക്കാലം പോലെ പ്രവാസികള്‍ നാട്ടില്‍ വരാന്‍ ഏറ്റവും തിരക്കു കൂട്ടുന്ന സമയത്ത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ടിക്കറ്റ് നിരക്ക് കൂട്ടാറുണ്ടെന്നും ഈ ചൂഷണം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ട് ചെയ്യാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2014, ഡിസംബർ 21, ഞായറാഴ്‌ച

എയര്‍കേരള: ആഭ്യന്തര സര്‍വീസിന് സാധ്യതാപഠനം നടത്തും

എയര്‍കേരള: ആഭ്യന്തര സര്‍വീസിന് സാധ്യതാപഠനം നടത്തും

നെടുമ്പാശ്ശേരി: എയര്‍കേരള ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നതിനായി സാധ്യതാ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി 15 സീറ്റുള്ള വിമാനമുപയോഗിച്ച് സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളെയും, സമീപ വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. സാധ്യതാ പഠനത്തിനായി വിദഗ്ധ ഏജന്‍സിയിയെ ചുമതലപ്പെടുത്തും. 5 വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയാലേ ഗള്‍ഫ് സര്‍വീസിന് അനുമതി കിട്ടൂ എന്നതിനാല്‍ ഗള്‍ഫ് സര്‍വീസ് എന്ന ലക്ഷ്യവുമായി എയര്‍കേരള മുന്നോട്ടു പോകും.

സിയാലിന്റെ ലാഭത്തില്‍ 5 കോടിയുടെ വര്‍ധന ഉണ്ടായതായി കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (6 മാസം) 69 കോടി രൂപയുടെ ലാഭമുണ്ടായി. മുന്‍വര്‍ഷമിത് 64 കോടിയായിരുന്നു. ഓഹരി ഉടമകള്‍ക്ക് 4:1 എന്ന അനുപാതത്തില്‍ അവകാശ ഓഹരി നല്‍കും. പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മ്മാണം 2015 ഡിസംബറില്‍ പൂര്‍ത്തിയാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഡിസംബർ 14, ഞായറാഴ്‌ച

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്



മാലദ്വീപില്‍ ജയിലില്‍ കഴിയുന്ന മലയാളി അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി. 

തിരുവനന്തപുരത്തുള്ള മാലദ്വീപ് കോണ്‍സലിനെ നാളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയചന്ദ്രന്റെ മോചനം വേഗത്തിലാക്കാന്‍ ആവശ്യപ്പെടും. മാലെയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷണറോടും പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ നിര്‍ദേശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

മാസങ്ങള്‍ക്കു മുന്‍പു തന്നെ ജയചന്ദ്രന്റെ ഭാര്യ ജ്യോതിയും സുഹൃത്തുക്കളും ഈ പ്രശ്‌നം തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. അപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരുമായും ഹൈക്കമ്മിഷനുമായും ബന്ധപ്പെട്ടിരുന്നു. മറ്റൊരു രാജ്യത്തെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാനുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് മോചനം വൈകുന്നതെന്നാണ് കരുതിയത്. ഇത്രയും നീണ്ടുപോയ സ്ഥിതിക്കു സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു വേണ്ടതു ചെയ്യുമെന്നു  ജയചന്ദ്രന്റെ അമ്മ ജാനകിയമ്മയ്ക്കും മക്കളായ അഭിജിത്തിനും കാര്‍ത്തികയ്ക്കും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജയചന്ദ്രന്റെ സഹോദരങ്ങള്‍ക്കും കര്‍മ സമിതി ഭാരവാഹികള്‍ക്കും ഒപ്പമാണ് ബന്ധുക്കള്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ഉദാസീനതയാണ് പ്രശ്‌നം വഷളാക്കിയതെന്നു ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. അറസ്റ്റിലായപ്പോഴും തുടര്‍ന്നും ഒരു വിവരവും ബന്ധുക്കളെ അറിയിച്ചിട്ടില്ല. ജയചന്ദ്രനെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ചിട്ട് ഒന്‍പതു മാസമായിട്ടും അദ്ദേഹം ജയിലിലാണ്. മറ്റു കള്ളക്കേസുകള്‍ ചുമത്താനുള്ള ഗൂഢനീക്കങ്ങളും ഇതോടൊപ്പം നടക്കുന്നു. രാജ്യാന്തര ഉടമ്പടികള്‍ക്കു വിരുദ്ധമായുള്ള ഈ നീക്കങ്ങളെ ചെറുക്കാന്‍ ഹൈക്കമ്മിഷന്‍ ഒന്നും ചെയ്യുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. 

2014, നവംബർ 26, ബുധനാഴ്‌ച

നഴ്‌സുമാരുടെ മോചനം: കേന്ദ്രം ഇടപെടണം

നഴ്‌സുമാരുടെ മോചനം: കേന്ദ്രം ഇടപെടണം -മുഖ്യമന്ത്രി



തിരുവനന്തപുരം: ലിബിയയിലെ ബെങ്ഗാസിയില്‍ കുടുങ്ങിക്കിടക്കുന്ന 29 മലയാളി നഴ്‌സുമാരെ രക്ഷിക്കുവാന്‍വേണ്ട നടപടികള്‍ ത്വരപ്പെടുത്തുവാന്‍ ലിബിയയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കേന്ദ്രമന്ത്രിക്കയച്ച കത്തിനോടൊപ്പം നഴ്‌സുമാരുടെ പേരും പാസ്‌പോര്‍ട്ട് നമ്പരും മുഖ്യമന്ത്രി കൈമാറി.

ലിബിയയിലെ ഇന്ത്യന്‍ അംബാസഡറോട് ഈ വിഷയം ഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു. നഴ്‌സുമാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ അംബാസഡര്‍ സ്വീകരിച്ചുകഴിഞ്ഞു. ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി അടിയന്തരമായി ബന്ധപ്പെടാന്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

2014, നവംബർ 20, വ്യാഴാഴ്‌ച

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും

ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയ നഴ്സുമാര്‍ക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കും –മുഖ്യമന്ത്രി



512 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു


തിരുവനന്തപുരം: ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ഇറാഖിലും ലിബിയയിലും കുടുങ്ങിയ നഴ്സുമാരെ തിരികെ എത്തിച്ചതുകൊണ്ട് മാത്രം സര്‍ക്കാറിന്‍െറ ഉത്തരവാദിത്തം അവസാനിക്കുന്നില്ളെന്നും അവര്‍ക്ക് സാമൂഹിക, സാമ്പത്തികസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യഘട്ടത്തില്‍ വിദേശമലയാളികളുടെ സഹകരണത്തോടെ കുറേപ്പേര്‍ക്ക് തൊഴില്‍നല്‍കി. വിദേശജോലിക്കായി നൈപുണ്യം നല്‍കാനുള്ള മാര്‍ഗങ്ങള്‍ പുരോഗമിക്കുകയാണ്. കടക്കെണിയില്‍പെട്ട് വീടുംകുടുംബവും നഷ്ടപ്പെടുന്ന ദുരവസ്ഥ ആര്‍ക്കും വരില്ല. ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍നിന്ന് മടങ്ങിയത്തെിയ നഴ്സുമാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിഷപ് പെരേര ഹാളില്‍ നടന്ന ചടങ്ങില്‍ പി.ആര്‍.ഡി സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക സി.ഇ.ഒ സുദീപ്, ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ആശുപത്രി ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗള്‍ഫിലെ നഴ്സിങ് പ്രവേശപരീക്ഷക്ക് വേണ്ട തയാറെടുപ്പുകള്‍ നല്‍കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.

പരീക്ഷ പാസാകാന്‍ വേണ്ട മാനസിക, അക്കാദമിക് പരിശീലനമാണ് നല്‍കുക. വ്യക്തിഗത അഭിമുഖത്തിലൂടെ നഴ്സുമാരെ തരംതിരിക്കും. അക്കാദമിക മികവിന്‍െറ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. വിവിധ ആശുപത്രി അധികൃതര്‍ നടത്തിയ അഭിമുഖത്തില്‍ 512 നഴ്സുമാര്‍ പങ്കെടുത്തു. ഇവരില്‍ 450ഓളം പേരെ ഇന്ത്യയിലും വിദേശത്തുമായി നിലവിലുള്ള ഒഴിവുകളിലേക്ക് പരിഗണിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി.യു.എ.ഇ യിലെ അല്‍ അഹല്യ ഹോസ്പിറ്റല്‍, എന്‍.എം.സി ഗ്രൂപ്, യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എന്നിവയുടെ പ്രതിനിധികളാണ് അഭിമുഖത്തിനായി എത്തിയത്.

നഴ്സുമാരുടെ നൂറിലേറെ ഒഴിവുകളാണ് അല്‍ അഹല്യ ഗ്രൂപ്പിന്‍െറ ആശുപത്രികളിലുള്ളത്. 220 പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. ഇതില്‍ 150 ഓളം പേരരെയാണ് ജോലിക്ക് പരിഗണിക്കുന്നത്. ആസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് 80 പേരെയും അല്‍-അബീര്‍, യൂനിവേഴ്സല്‍ ഗ്രൂപ്പുകളിലേക്ക് 100 പേരെ വീതവുമാണ് പരിഗണിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളിലായിരിക്കും അഭിമുഖം.